നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday 13 October 2013

നിനക്കും വേദനിക്കട്ടെ!


നിനക്കും വേദനിക്കട്ടെ!

രാപകലുകള്‍ പോലെ, ഇരുളും വെളിച്ചവും പോലെ ശരീരത്തിന്റെ രണ്ട്‌ അവസ്ഥകളാണ്‌ സുഖവും ദുഃഖവും. ഈ രണ്ട്‌ അവസ്ഥകളെ ജീവിത ഗോദയില്‍ ഒരിക്കലെങ്കിലും കണ്ടുമുട്ടാത്തരവായി ഒരാളും ഉണ്ടാവുകയില്ല. എന്നാല്‍ നവലോകത്തിന്റെയൊരവസ്ഥ ഒരു വിഭാഗമാളുകള്‍ സുഖാഡംബരങ്ങളുടെ മാളുകളില്‍ വിഹരിക്കുമ്പോള്‍ മറ്റൊരു വിഭാഗം ദുഃഖങ്ങളുടെയും കണ്ണീരിന്റെയും ദുര്‍ഗന്ധം വമിക്കുന്ന ചന്തകളില്‍ കിടന്ന്‌ കറങ്ങുകയാണ്‌. എങ്ങനെ ഈ ദുരന്ത ഭൂമിയുടെ പരിധി വിട്ട്‌ കടക്കാം എന്ന ചിന്തയോടെ. ഈ മാര്‍ഗ്ഗത്തെ പിന്തള്ളി മനുഷ്യര്‍ തമ്മില്‍ സഹകരണവും സുഖ ദുഃഖങ്ങള്‍ പരസ്‌പരം പങ്കിട്ടെടുക്കുന്ന ആത്മാര്‍ത്ഥമായ സാഹോദര്യ ബോധവും വളര്‍ത്തിയാല്‍ മാത്രമേ ഫലവത്തായ, ആരോഗ്യ പൂര്‍ണ്ണമായ ഒരു സാമൂഹിക ജീവിതം നടപ്പിലാകൂ...
                        സുഖ ദുഃഖങ്ങളില്‍ പങ്കാളികളായും പരസ്‌പരം സഹകരിച്ചും മുന്നോട്ട്‌ പോകുന്ന സമൂഹത്തെയാണ്‌ ഇസ്‌ലാം വളര്‍ത്താനും പുലര്‍ത്താനും ആഗ്രഹിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ വിശ്വാസികള്‍ പരസ്‌പരമുള്ള ബന്ധം വെറും അധര പുലമ്പല്‍ മാത്രമായിരിക്കരുതെന്നും അത്‌ ആത്മാര്‍ത്ഥത നിറഞ്ഞ സാഹോദര്യ സ്‌നേഹമായിരിക്കണമെന്നും ഇസ്‌ലാം കല്‍പിക്കുന്നു. മറ്റുള്ളവര്‍ എത്ര കഷ്‌ടപ്പെട്ടാലും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാലും എനിക്കൊന്നുമില്ല , എനിക്ക്‌ എന്റേതുമാത്രം എന്ന സ്വാര്‍ത്ഥതയില്‍ നിന്ന്‌ ഉടലെടുക്കുന്ന ദുഃസ്വഭാവവും ചിന്താഗതികളും ഇസ്‌ലാമികമല്ല. അത്‌ തികച്ചും മനുഷ്യ കുലത്തിന്റെ ശത്രുവായ പിശാചിന്റെ പ്രവണതയാണ്‌. സ്വാര്‍ത്ഥത മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹ ബന്ധങ്ങളെയും നന്മകളെയും അറുത്ത്‌ മുറിക്കുന്ന രാകി കൂര്‍പ്പിച്ച കഠാരയാണ്‌. നിന്റെ സഹോദരന്റെ വേദനയില്‍ നീയും വേദനിക്കട്ടെ. അവന്‍ വേദനിക്കുമ്പോള്‍ നിനക്കും വേദനിക്കട്ടെ! അപ്പോഴാണ്‌ നമ്മുടെ വിശ്വാസം കറ കളഞ്ഞതാവുന്നത്‌. 
                       ``ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും. കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം'' എന്ന്‌ കവി പാടിയത്‌ ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിന്റ ശരിയായ ചിത്രീകരണമാണെന്നതില്‍ സംശയമില്ല. ഇത്തരം ആത്മാര്‍ത്ഥതയില്ലാത്ത കള്ളമോന്തകള്‍ സാമൂഹ്യ ജീവിതത്തിന്റെ ദയനീയമായ അധഃപതനത്തെയാണ്‌ കുറിക്കുന്നത്‌. തന്റെ സഹോദരന്‌ യാദൃശ്ചികമായി വല്ല ബുദ്ധിമുട്ടോ പ്രശ്‌നമോ സംഭവിച്ചാല്‍ പിന്നെ കണ്ടാല്‍ അറിയാത്തവരായി മാറുന്നത്‌ നമ്മില്‍ പലരുടെയും സ്വഭാവമാണ്‌. സത്യവിശ്വാസികളെ ഒരൊറ്റ ശരീരത്തോട്‌ ഉപമിച്ചു കൊണ്ട്‌ ഹഠാതാകര്‍ഷിക്കുന്ന ശൈലിയില്‍ ഒരിക്കല്‍ പ്രവാചകര്‍ (സ) തങ്ങള്‍ അരുളിയത്‌ ഇപ്രകാരമാണ്‌. സത്യവിശ്വാസികള്‍ പരസ്‌പരമുള്ള കാരുണ്യത്തിലും സ്‌നേഹത്തിലും കൃപയിലും ഒരൊറ്റ ശരീരം പോലെയാണ്‌. ശരീരത്തിന്റെ ഏതെങ്കിലും ഒരു അവയവത്തിന്‌ കേട്‌ പറ്റിയാല്‍ ശരീരം മുഴുവന്‍ ജ്വരം ബാധിച്ചും ഉറക്കമൊഴിച്ചും അനുഭാവം പ്രകടിപ്പിക്കുന്നു. എത്ര സരളമായ ഉപമയാണ്‌ പ്രവാചകന്റേത്‌. മനുഷ്യ ശരീരത്തിന്റെ ഏതെങ്കിലും ഒരംഗത്തിന്‌ വല്ല മുറിവോ ചതവോ പറ്റുമ്പോള്‍ ആ അംഗം മാത്രമല്ല അതിന്റെ വേദന കടിച്ചിറക്കുന്നത്‌. മറിച്ച്‌ ശരീരത്തില്‍ മുഴുവന്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. ചിലപ്പോള്‍ അത്‌ കാരണമായി പനി പോലും ബാധിച്ചേക്കാം. നീണ്ട എത്ര രാത്രികള്‍ ആ മുറിവിനായി കണ്ണുകള്‍ ഉറക്കമൊഴിച്ചേക്കാം. ഈയൊരു അവസ്ഥ തന്നെയായിരിക്കണം വിശ്വാസികള്‍ക്കിടയിലും എന്ന്‌ പഠിപ്പിക്കുന്നതാണ്‌ ഈ തിരുവചനം. ഒരാള്‍ കരയുമ്പോഴും വേദനിക്കുമ്പോഴും മനസ്സില്‍ ഊറിച്ചിരിക്കുന്ന മാനസീകാവസ്ഥ ഇസ്‌ലാമിക സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ആത്മാര്‍ത്ഥമായ സ്‌നേഹ ബന്ധങ്ങളാണ്‌ സാമൂഹിക ജീവിതത്തിന്റെ മൂലശില. നമ്മുടെ സഹോദരന്‍ വല്ല വിഷമാവസ്ഥയിലും പെട്ട്‌ നരകിച്ച്‌ ഇഞ്ചിഞ്ചായി മരിക്കുമ്പോള്‍ അവനെ തിരിഞ്ഞ്‌ നോക്കാതെ, ആശ്വാസ വചസ്സുകള്‍ മൊഴിയാതെ പിന്തിരിഞ്ഞ്‌ കളയുന്ന സ്വഭാവം ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാ പരമാണ്‌. ഹൃദയത്തില്‍ കുടികൊള്ളുന്ന ഈമാനിക പര്യവേഷത്തിന്റെ കുറവാണെന്നാണ്‌ നാം ഇതിനെ മനസ്സിലാക്കേണ്ടത്‌. യുദ്ധ ഭൂമിയില്‍ ചക്രശ്വാസം വലിക്കുന്ന സ്വഹാബിക്ക്‌ പാനജലം നല്‍കിയപ്പോള്‍ അത്‌ പോലും തന്റെയടുത്ത്‌ മുറിവേറ്റ്‌ കിടക്കുന്ന സഹോദരന്‌ കൊടുക്കാന്‍ പറഞ്ഞ ധീര സ്വഹാബത്തിന്റെ സാഹോദര്യ സ്‌നേഹത്തിന്റെയും ഈമാനിന്റെയും തോത്‌, അളവ്‌ സീമകള്‍ക്കപ്പുറമായിരുന്നു. 
ഇസ്‌ലാം വിഭാവനം ചെയ്യുന്ന സുന്ദരവും പ്രൗഢവുമായ സാമൂഹിക ജീവിതത്തെ ഒരിക്കല്‍ പ്രവാചകന്‍ (സ)തങ്ങള്‍ ഉദാഹരിച്ചത്‌ ഇങ്ങനെയാണ്‌. ``ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്‌ കെട്ടിടം പോലെയായിരിക്കണം. കെട്ടിടത്തിന്റെ ഇഷ്‌ടികകള്‍ തമ്മില്‍ കെട്ടിടത്തിന്‌ എത്ര ഉറപ്പും ബലവും ഉണ്ടാക്കുന്നുവോ അതുപോലെ. അനന്തരം നബി (സ) തങ്ങള്‍ തന്റെ കൈവിരലുകള്‍ തമ്മില്‍ കോര്‍ത്ത്‌ പിടിച്ചു കൊണ്ട്‌ സ്വഹാബത്തിന്‌ കാണിച്ചു കൊടുക്കുകയുണ്ടായി. ഒരു കെട്ടിടത്തിന്റെ ഓരോ ഇഷ്‌ടികയും മറ്റ്‌ ഇഷ്‌ടികകളോട്‌ ചേര്‍ത്തും അടുപ്പിച്ചും വെച്ചിരുന്നാലേ ആ കെട്ടിടം ഭദ്രമാവുകയുള്ളൂ. അവകള്‍ക്കിടയില്‍ വിടവും വിള്ളലുമുണ്ടാകുന്ന പക്ഷം ആ കെട്ടിടം ഏത്‌ നിമിഷവും തകര്‍ന്നു നിലം പരിശാവാന്‍ സാധ്യതയുണ്ട്‌. അതുപോലെ തന്നെയാണ്‌ വിശ്വാസികള്‍ തമ്മിലുള്ള പരസ്‌പര ബന്ധത്തിന്റെ കാര്യവും. അവര്‍ പരസ്‌പരം ഉറച്ച കെട്ടിടം പോലെ ഭിന്നിപ്പും വിടവുമില്ലാതെ സ്ഥിതി ചെയ്യണം. പര്‌സപരം അടുത്തും സഹകരിച്ചും ഒന്നായി വര്‍ത്തിക്കണം. ആത്മാര്‍ത്ഥത കൈവിടാതെ നോക്കണം. അവരില്‍ ഒരാളുടെ സുഖ ദുഃഖങ്ങള്‍ എല്ലാവരുടെയും സുഖ ദുഃഖങ്ങളായി മാറണം. അപ്പോള്‍ നിന്റെ സഹോദരനായ വിശ്വാസിയുടെ വേദന നിനക്കും വേദനയായി അനുഭവപ്പെടുന്നു. അങ്ങനെയൊരു വേദന നിനക്കും ഉണ്ടാകുമ്പോഴാണ്‌ വിശ്വാസം പൂര്‍ണ്ണമാകുന്നത്‌. 
              ഒരു ദുഃഖം പല ശരീരങ്ങളിലാകുമ്പോള്‍ അത്‌ വളരെ ലഘുവും വേഗത്തില്‍ പരിഹരിക്കുന്നതുമാകുന്നു. ഈയൊരു മാനസിക അവസ്ഥയിലേക്ക്‌ ഓരോ വിശ്വാസിയും കടന്ന്‌ വന്നാല്‍ ഇസ്‌ലാമിക സമുദായത്തിന്റെ ഭദ്രത കൈവരും.

ആത്മഹത്യ പരലോക ഹത്യ


ആത്മഹത്യ പരലോക ഹത്യ



ലോകത്ത്‌ ഇന്ന്‌ മനുഷ്യര്‍ പല വിധ മാനസിക പിരിമുറുക്കങ്ങള്‍ക്ക്‌ വിധേയരാണ്‌. നിസാര കാര്യങ്ങള്‍ക്ക്‌ പോലും ദിവസങ്ങളോളം വ്യഥ അനുഭവിക്കുന്നവരെ നമുക്ക്‌ സമൂഹമദ്ധ്യേ ദര്‍ശിക്കാനാകും. ഓമനിച്ച്‌ വളര്‍ത്തിയ പൂച്ച ചത്താലും കടം സംഭവിച്ചാലും വാഹനത്തിന്‌ കേടുപാടുകള്‍ സംഭവിച്ചാലും പരീക്ഷയില്‍ തോറ്റാലും പിടിച്ചു നില്‍ക്കാനാവാത്ത മാനസീക വേദനയില്‍ ആത്മഹത്യക്ക്‌ മുതിരുന്നവരേയും നമുക്ക്‌ കാണാം. 
                     ലോക കണക്കനുസരിച്ച്‌ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ കണക്ക്‌ ദൈനംദിനം ഏറിവരുന്നു എന്നതാണ്‌. വസ്‌തുതാ പരമായി പഠിക്കാന്‍ തയ്യാറാകുമ്പോള്‍ വിശ്വാസ വൈകല്യമാണ്‌ മുസ്‌ലിം ഉമ്മത്തില്‍ ഈ പ്രവണത ഏറിവരാന്‍ കാരണമെന്ന്‌ നമുക്ക്‌ മനസ്സിലാകും. ഈമാന്‍ കാര്യങ്ങള്‍ ആറും ഉരുവിട്ട്‌ പഠിക്കുകയും ജീവിതഗോദയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ്‌ ഓരോ വിശ്വാസിയും യഥാര്‍ത്ഥ വിശ്വാസിയായി മാറുക. ഈ ഈമാന്‍ കാര്യങ്ങളില്‍ ആറാമത്തേതായ നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണ്‌ സംഭവിക്കുന്നതെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന വിശ്വാസിയെന്തിന്‌ പരീക്ഷയില്‍ തോറ്റതിനും വാഹനം കേടുവന്നതിനും വ്യഗ്രത പൂണ്ട്‌ മാനസിക പിരിമുറുക്കത്തില്‍ ആത്മഹത്യക്ക്‌ ശ്രമിക്കണം?.                             ആത്മഹത്യ ചെയ്യുക എന്നത്‌ ഭീരുക്കളുടെ ലക്ഷണമാണ്‌. ധീരന്മാര്‍ ജീവിതത്തില്‍ ഉണ്ടാകുന്ന ഏത്‌ പ്രശ്‌നങ്ങളും ചങ്കൂറ്റത്തോടെ നേരിടുന്നവരാണ്‌. അതെല്ലാം തന്നെ സൃഷ്‌ടിച്ച്‌ പരിപാലിക്കുന്ന സ്രഷ്‌ടാവിന്റെ സമക്ഷത്തില്‍ നിന്നും പരീക്ഷണാര്‍ത്ഥം സംഭവിച്ചതാണെന്ന്‌ മനസ്സിലാക്കും. ദുന്‍യാവ്‌, ഒരു വിശ്വാസിയെ സംബന്ധിച്ച്‌ പരീക്ഷണ ശാലയാണ്‌. ഈ പരീക്ഷണ ശാലയിലെ ഓരോ പരീക്ഷണങ്ങളും യഥാവിധി മനോധൈര്യത്തോടെ ഏറ്റെടുത്ത്‌ വിജയം കരസ്ഥമാക്കുമ്പോഴാണ്‌ ശാശ്വതമായ പരലോകജീവിതം ഐശ്വര്യപൂര്‍ണ്ണമാകുന്നത്‌. 
അല്ലാതെ നിസ്സാരമായ ദുന്‍യാവിന്റെ പ്രശ്‌നങ്ങളില്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്‌താല്‍ ആയിരം രൂപ നഷ്‌ടപ്പെട്ടതിന്റെ പേരില്‍ കടുത്ത മനഃപ്രയാസവും നിരാശയും പിടിപെട്ട ഒരാള്‍ തന്റെ കൈവശമുള്ള ഒരു ലക്ഷം രൂപ കൂടി നശിപ്പിച്ച്‌ കളയുന്നതിന്‌ സമാനമാണ്‌. ആത്മഹത്യ ചെയ്യല്‍ മഹാപാപമാണ്‌. മരണം ആഗ്രഹിക്കുന്നത്‌ പോലും വിലക്കപ്പെട്ടതായി ഹദീസിന്റെ ഗ്രന്ഥങ്ങളില്‍ കാണാം. ``ഒരു വ്യക്തിയും മരണം ആഗ്രഹിക്കരുത്‌. അവന്‍ നല്ല വ്യക്തിയാണെങ്കില്‍ കൂടുതല്‍ നന്മ ചെയ്യാന്‍ അവസരം ലഭിച്ചേക്കാം, ചീത്ത വ്യക്തിയാണെങ്കില്‍ പിന്‍മാറിയേക്കാം'' (ബുഖാരി). ഇമാം ബുഖാരി (റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ കാണാം: ``ഏതെങ്കിലും പ്രയാസമനുഭവിക്കുന്നതിന്റെ പേരില്‍ ആരും തന്നെ മരണം കൊതിക്കരുത്‌, നിവൃത്തിയില്ലെങ്കില്‍ അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ! ``അല്ലാഹുവേ! ജീവിതമാണ്‌ എനിക്ക്‌ ഉത്തമമെങ്കില്‍ എന്നെ നീ ജീവിപ്പിക്കേണമേ! മരണമാണ്‌ ഉത്തമമെങ്കില്‍ എന്നെ നീ മരിപ്പിക്കേണമേ!'' ഒരു കാരണവശാലും സ്വസ്ഥത ജീവിതത്തിലേക്ക്‌ മടങ്ങി വരില്ലെന്ന്‌ ഉറപ്പിച്ച രോഗിയുടെ അടുത്ത്‌ പോലും മരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ വിശുദ്ധ മതം അനുവദിക്കുന്നില്ല. മറിച്ച്‌ നന്മ ഏതാണോ അത്‌ ഭവിക്കേണമേ എന്ന്‌ പ്രാര്‍ത്ഥന നടത്താനാണ്‌ കല്‍പന. 


                          ആത്മഹത്യക്ക്‌ മുതിരുന്നവര്‍ സ്വശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത്‌. മറിച്ച്‌ ശാശ്വതമായ പരലോക ജീവിതം കൂടിയാണവര്‍ നശിപ്പിക്കുന്നത്‌. ആത്മഹത്യ ചെയ്യുന്നവന്റെ ഈമാന്‍ നശിച്ചതിന്‌ ശേഷമല്ലാതെ അവന്‍ അതിന്‌ മുതിരുകയില്ല. ഒരിക്കല്‍ പ്രവാചകന്‍ (സ്വ) തങ്ങള്‍ പറഞ്ഞു: ``പൂര്‍വ്വികരില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റു. അക്ഷമനായ ആ വ്യക്തി കത്തിയെടുത്ത്‌ സ്വയം കൈവെട്ടി മാറ്റി. രക്തം വാര്‍ന്നൊഴുകി അയാള്‍ മരണപ്പെട്ടു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്റെ അടിമ മരണം കൈവരിക്കാന്‍ തിടുക്കം കാണിച്ചു. അതിനാല്‍ അവന്‌ ഞാന്‍ സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി). ആത്മഹത്യ പരലോകഹത്യ കൂടിയാണെന്നര്‍ത്ഥം.
ആത്മഹത്യ ചെയ്യുന്നവര്‍ക്ക്‌ അല്ലാഹു പ്രത്യേകം ശിക്ഷാരീതികള്‍ നല്‍കുന്നതാണ്‌. ആത്മഹത്യ ചെയ്യാന്‍ ഏത്‌ മാര്‍ഗ്ഗമാണോ സ്വീകരിച്ചത്‌ അതേ രീതിയില്‍ അവന്‍ പരലോകത്ത്‌ ശാശ്വതമായി ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. ``ആരെങ്കിലും തന്റെ ശരീരത്തെ ഏതെങ്കിലും രൂപത്തില്‍ കൊലപ്പെടുത്തുന്ന പക്ഷം അതേ വിധത്തില്‍ അവന്‍ ശിക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും'' (ബുഖാരി) എന്ന പ്രവാചക വചസ്സ്‌ അതിന്‌ തെളിവാണ്‌. മറ്റൊരു ഹദീസില്‍ കാണാം: ``ആരെങ്കിലും ഒരു പര്‍വ്വതത്തിന്റെ മുകളില്‍ നിന്നും താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്‌താല്‍ അവന്‍ ശാശ്വതമായി നരകത്തില്‍ താഴേക്ക്‌ വീണു കൊണ്ടേയിരിക്കും. ആരെങ്കിലും വിഷം കഴിച്ച്‌ മരിച്ചാല്‍ നരകത്തിലും ശാശ്വതമായി അവന്‍ വിഷം കഴിച്ചു കൊണ്ടിരിക്കും. ഇരുമ്പ്‌ ഉപയോഗിച്ച്‌ മരിച്ചവന്‍ ആ ലോഹായുധം കൈയില്‍ വെച്ച്‌ എക്കാലവും നരകത്തില്‍ വെച്ച്‌ കഴുത്തില്‍ കുരുക്കിട്ടു കൊണ്ടിരിക്കും. ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചവന്‍ നരകത്തിലും കുത്തിനോവിച്ചു കൊണ്ടിരിക്കും''. 
                            നിസ്സാര ജീവിത പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്രയധികം ഭയാനകമായ ആത്മഹത്യക്ക്‌ പുറകെ പോകാതെ, ശാശ്വതമായ ജീവിത വിജയത്തിനായി ക്ഷമ കൈകൊണ്ട്‌ നന്മയും തിന്മയും അല്ലാഹുവിന്റെ പക്ഷത്ത്‌ നിന്നുള്ളതാണെന്ന്‌ കരുതി സായൂജ്യമണയുക. നാഥന്‍ തുണക്കട്ടെ! ആമീന്‍.
Related Posts Plugin for WordPress, Blogger...