നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 20 December 2013

പൂരസമാനമായ വിവാഹവേളകള്‍

പൂരസമാനമായ വിവാഹവേളകള്‍ 2

               
                                  പണ്ടൊക്കെ പുതിയാപ്പിള ഇറങ്ങുമ്പോള്‍ ത്വലഅല്‍ ബദ്‌റുവും, ബുര്‍ദ്ദയും മറ്റ്‌ നബി പ്രകീര്‍ത്തനങ്ങളും മുഖരിതമായിരുന്ന വിവാഹ വേളകളില്‍ ഇന്ന്‌ വെസ്റ്റേണ്‍ മ്യൂസിക്കുകളും പുതിയ സിനിമാ ഗാനങ്ങളും ഇടം പിടിച്ചിരിക്കുകയാണ്‌. അകമ്പടിയായി വെടിക്കെട്ടും. എന്നാല്‍ വിരലിലെണ്ണാവുന്ന സ്ഥലങ്ങളില്‍ ബുര്‍ദ്ദ മജ്‌ലിസുകളും, പുക്കാരോ യാ റസൂലുല്ലായും, അന്നബി സ്വല്ലൂ അലൈഹിയും ആസ്വാദന വിപ്ലവും തീര്‍ക്കുന്നുണ്ടെന്ന്‌ കണ്ടെത്തുമ്പോള്‍ മുസ്‌ലിം ഉമ്മത്തിന്‌ അല്‌പമെങ്കിലും അഭിമാനിക്കാം. ഇതോടൊപ്പം സമൂഹത്തിലെ കാര്യക്കാര്‍ ഈ ആസ്വാദന വിപ്ലവത്തിന്‌ അനൂകല പാതയൊരുക്കുക കൂടി ചെയ്യട്ടെ!
                           നമ്മുടെ വിവാഹവേളകള്‍ ഇന്ന്‌ അന്യമതാചാരങ്ങള്‍ അന്ധമായി അനുകരിച്ചിരിക്കുകയാണ്‌. നേരത്തേ പറഞ്ഞതു പോലെ അഞ്ച്‌ ഘടകങ്ങള്‍ ഉണ്ടായാല്‍ നിക്കാഹ്‌ ശരിയാവും. ഇതിന്‌ പുറമേ എവിടെ നിന്നോ വലിഞ്ഞ്‌ കയറി വന്ന താലികെട്ടിയാലേ നിക്കാഹ്‌ ശരിയാകൂ എന്ന പ്രവണത പാതകമാണ്‌. നികാഹിനേക്കാള്‍ താലികെട്ടിനാണ്‌ ഇന്ന്‌ പ്രാധാന്യം. ഇങ്ങനെ പോയാല്‍ അധികം വൈകാതെ തന്നെ കൊട്ടും കുരവയും അകമ്പടി സേവിക്കുന്ന മോഡേണ്‍ നികാഹ്‌ നാം ദര്‍ശിക്കേണ്ടി വരും. എന്നാല്‍ വധുവിന്‌ വരന്‍ കൊടുക്കേണ്ട വിവാഹമൂല്യം (മഹ്‌ര്‍) ഇരുവര്‍ക്കും വിവാഹബന്ധം ഹറാമുള്ളവരുടെ സന്നിധിയില്‍ വെച്ച്‌ കൈയ്യില്‍ കൊടുക്കുകയോ കഴുത്തില്‍ കെട്ടിക്കൊടുക്കുകയോ ആവാം. 
                             സ്‌ത്രീ പുരുഷ സമ്മിശ്ര സങ്കലനം ഇന്ന്‌ സര്‍വ്വ സാധാരണയായി. പണ്ടൊക്കെ വിവാഹ പന്തലുകള്‍ സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ തിരിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ ആ മറകള്‍ വലിച്ചുകീറപ്പെട്ടു. മറയെ അനുകൂലിച്ച പള്ളിയിലെ മുസ്‌ലിയാര്‍ പഴമക്കാരനും അറിവില്ലാത്തവനുമായി. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ജീവിക്കേണ്ടവനായി മുദ്ര കുത്തപ്പെട്ടു.
                          വിവാഹവേളകള്‍ നമ്മുടെ വീടുകളോട്‌ സലാം പറഞ്ഞ്‌ നഗരമദ്ധ്യത്തിലെ ഹോട്ടലുകളിലും ആഡിറ്റോറിയങ്ങളിലും കുടിയേറിപ്പാര്‍ത്തു. അവിടെയാണെങ്കില്‍ എല്ലാം തുറന്ന അവസ്ഥയും. ഇതിനെ അകമ്പടി സേവിക്കാന്‍ ഇസ്‌ലാമിക ആതിഥ്യമര്യാദകളെ മുഴുവന്‍ നശിപ്പിക്കുന്ന പാശ്ചാത്യനില്‍ നിന്ന്‌ കടമെടുത്ത `ബുഫെ' രീതിയും. ആവശ്യക്കാര്‍ ആവശ്യമുള്ളത്‌ പാത്രത്തില്‍ നിന്ന്‌ വിളമ്പി തിന്നുന്ന നാണം കെട്ട ഏര്‍പ്പാട്‌. വിളിച്ചു വരുത്തി അപമാനിക്കുന്നതിന്‌ തുല്യം. മനസ്സു കൊണ്ട്‌ പാശ്ചാത്യനേയും പുറമേ ഇസ്‌ലാമിനേയും പുണര്‍ന്നവര്‍.
                          നമ്മുടെ ആഘോഷ വേളകള്‍ ഇസ്‌ലാമികമാക്കണം. പ്രത്യേകിച്ച്‌ വിവാഹം. ആവശ്യമില്ലാത്ത മാമൂലുകള്‍ സമൂഹം ഒന്നടങ്കം ഒഴിവാക്കണം. ഭ്രാന്തമായ മാമൂലുകള്‍ വലിച്ചെറിഞ്ഞ്‌ നമ്മുടെ വിവാഹങ്ങള്‍ക്ക്‌ ഇസ്‌ലാമിക മാനം കണ്ടെത്തണം. നമുക്കൊരു ഇസ്‌ലാമിക വിവാഹത്തിന്റെ മാതൃക ദര്‍ശിക്കാം. ``മദീനയിലെ വലിയ സമ്പന്നനും മുതലാളിയുമായ അബ്‌ദുറഹ്‌മാനു ബ്‌നു ഔഫ്‌. അദ്ദേഹത്തിന്റെ കച്ചവടച്ചരക്കുകള്‍ മുന്നൂറ്‌ ഒട്ടകങ്ങള്‍ക്ക്‌ ചുമക്കാനുണ്ടാകും. അത്രക്കും വലിയ സമ്പന്നനാണ്‌. ഒരു ദിവസം സുബ്‌ഹി നിസ്‌കാരം കഴിഞ്ഞ്‌ നബി (സ) തങ്ങള്‍ നോക്കുമ്പോള്‍ അബ്‌ദുറഹ്‌മാനു ബ്‌നു ഔഫിന്റെ കുപ്പായത്തില്‍ അത്തറ്‌ പൂശിയതിന്റെ മഞ്ഞക്കറ കാണപ്പെട്ടു. പ്രവാചകര്‍ അദ്ദേഹത്തോട്‌ ചോദിച്ചു: എന്താണ്‌ വിശേഷിച്ച്‌. അദ്ദേഹം പറഞ്ഞു: വിശേഷിച്ച്‌ ഒന്നുമില്ല. ഞാന്‍ ഇന്നലെയൊരു വിവാഹം കഴിച്ചു. ഉടന്‍ തന്നെ നബി (സ) തങ്ങള്‍ പറഞ്ഞു: ഒരാടിനെയെങ്കിലും അറുത്ത്‌ വലീമത്ത്‌ (വിവാഹസദ്യ) നല്‍കണം. അത്‌ സുന്നത്താണ്‌. മറ്റൊന്നും നബി (സ) തങ്ങള്‍ പറഞ്ഞില്ല. സ്വഹാബത്തിനെ മുഴുവന്‍ സദ്യക്ക്‌ ക്ഷണിക്കാത്തതില്‍ പരിഭവച്ചുമില്ല. ജനസാഗരം സൃഷ്‌ടിച്ച്‌ വിഭവ സമൃദ്ധ സദ്യയില്ലാത്തതില്‍ വികാരം കൊണ്ടില്ല. മറിച്ച്‌ വിവാഹത്തിലെ സുന്നത്ത്‌ ഇന്നതാണെന്ന്‌ പഠിപ്പിക്കുകയായിരുന്നു''.
                             സമൂഹം പങ്കാളികളാകേണ്ടത്‌ വിവാഹ സദ്യയിലാണ്‌. അത്‌ നികാഹിന്‌ ശേഷം എപ്പോള്‍ വേണമെങ്കിലും ആകാം. എന്നാല്‍ വിവാഹ സദ്യയുടെ സുന്നത്ത്‌ പൂര്‍ണ്ണമായി ലഭിക്കണമെങ്കില്‍ അത്‌ നിക്കാഹിനും വീട്‌ കൂടലിനും ശേഷമാകണമെന്നാണ്‌ പണ്‌ഡിത ദര്‍ശനം.
മുസ്‌ലിം ചെറുപ്പക്കാര്‍ ഇത്തരം ആഭാസങ്ങള്‍ക്ക്‌ തങ്ങളുടെ പ്രതിഷേധം പ്രകടമാക്കണം. സമൂഹം നടപ്പിലാക്കുന്ന സര്‍വ്വ വ്യാജ മാമൂലുകളും വലിച്ചെറിഞ്ഞ്‌ അവര്‍ ഒന്നടങ്കം ഇത്തരം തിന്മകള്‍ക്കെതിരെ ഉരുക്കുകോട്ട തീര്‍ക്കട്ടെ! അന്ന്‌ നമ്മുടെ സമൂഹം രക്ഷ പ്രാപിക്കും.... തീര്‍ച്ച.

ആദ്യഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക 

പൂരസമാനമായ നമ്മുടെ വിവാഹവേളകള്‍

പൂരസമാനമായ നമ്മുടെ വിവാഹവേളകള്‍
                ഇസ്‌ലാം വിശാലവും ദൈവികവുമായ മതമാണ്‌. അത്‌ സ്‌പര്‍ശിക്കാത്ത ഒരു ജീവിത മണ്‌ഡലവും ഒരു മുസ്‌ലിമിന്റെ ജീവിതത്തിലില്ല. അത്രക്ക്‌ പരന്നതാണതിന്റെ തത്വസംഹിത. വിസര്‍ജ്ജ്യസ്ഥലത്ത്‌ പ്രവേശിക്കുമ്പോള്‍ പോലും മര്യാദകളും പ്രാര്‍ത്ഥനകളും പഠിപ്പിച്ചിതാണതിന്റെ രജതരേഖ.. ഈ ഇസ്‌ലാം വിവാഹത്തിന്‌, നികാഹിന്‌ നല്‍കിയ സ്ഥാനം മഹത്തരമാണ്‌. അത്‌ വെറും കുട്ടിക്കളിയല്ല. പ്രായപൂര്‍ത്തിയായ മക്കളെ ഉത്തമരോടൊപ്പം വിവാഹം കഴിച്ചയക്കേണ്ടത്‌ മാതാപിതാക്കളുടെ കര്‍ത്തവ്യമാണ്‌. ഈ കര്‍ത്തവ്യ നിര്‍വ്വഹണം ദീനിന്റെ ചട്ടക്കൂടില്‍ നിന്ന്‌ വ്യതിചലിച്ചാല്‍ അതിന്റെ ഉത്തരവാദികള്‍ മാതാപിതാക്കളാകുന്നതാണ്‌. ``ഒരുവന്‍ വിവാഹം എന്ന സുന്നത്തായ കര്‍മ്മം നിര്‍വ്വഹിച്ചാല്‍ അവന്റെ ദീനിന്റെ മൂന്നില്‍ രണ്ട്‌ ഭാഗം അവന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു'' എന്നാണ്‌ നബി (സ) തങ്ങള്‍ പഠിപ്പിച്ചിരിക്കുന്നത്‌ .
                   ഇസ്‌ലാമിക വിവാഹം വളരെ ലളിതവും ചുരുങ്ങിയതുമാണ്‌. വധുവിന്റെ പിതാവ്‌ രണ്ട്‌ സാക്ഷികളുടെ മുന്നില്‍ വെച്ച്‌ ഞാന്‍ എന്റെ മകളെ നിനക്ക്‌ വിവാഹം ചെയ്‌തു തന്നു എന്നും വരന്‍ ഞാന്‍ സ്വീകരിച്ചു എന്നും പറയുന്നതോടെ വിവാഹം സംഭവിക്കും. ചുരുക്കത്തില്‍ അഞ്ച്‌ കാര്യങ്ങളാണ്‌ ഇസ്‌ലാം പവിത്രമായ വിവാഹത്തിന്‌ നിര്‍ദ്ദേശിക്കുന്നത്‌. വധു. വരന്‍, വലിയ്യ്‌,രണ്ട്‌ സാക്ഷികള്‍, സീഗഃ (നിക്കാഹിന്റെ പദം സവ്വജത്തുക്ക, അന്‍കഹത്തുക്ക). ഇവ ഉണ്ടായാല്‍ നികാഹ്‌ ശരിയാവും. ഇസ്‌ലാം പറഞ്ഞ മറ്റൊരു ചെലവ്‌ വരന്‍ വധുവിന്‌ നല്‍കേണ്ട മഹ്‌ര്‍ മാത്രമാണ്‌. ഇതിനാണെങ്കില്‍ അധിക ചെലവുമില്ല. വിലമതിക്കാന്‍ പറ്റുന്ന ഏത്‌ വസ്‌തുവും മഹ്‌റില്‍ (വിവാഹമൂല്യം) പരിഗണിക്കും. ഇരുമ്പി നാല്‍ നിര്‍മ്മിച്ച മോതിരം നല്‌കിയാല്‍ പോലും മഹ്‌റായി സ്വീകരിക്കപ്പെടുമെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു.
എന്നാല്‍ യാതൊരു ചെലവുമില്ലാത്ത ഇസ്‌ലാമിക വിവാഹ വേളകള്‍ ഇന്ന്‌ ദുരന്തം പാര്‍ക്കുന്ന കൊട്ടാരങ്ങളായി മാറിയിരിക്കുന്നു. പൂരപ്പറമ്പുകള്‍ക്‌ സമാനമോ അതിനും അപ്പുറത്തോ ആണ്‌ പലപ്പോഴും നമ്മുടെ വിവാഹ വേളകള്‍. ഒറ്റ രാത്രി കൊണ്ട്‌ പതിനായിരങ്ങള്‍ ധൂര്‍ത്തായി പൂരപ്പറമ്പുകളില്‍ കത്തിത്തീരുമ്പോള്‍, അനാവശ്യ ധൂര്‍ത്തായി ലക്ഷങ്ങളാണ്‌ കുടുംബനാഥന്റെ പോക്കറ്റില്‍ നിന്നും കാലിയാവുന്നത്‌.
                     വിവാഹാലോചനകള്‍ തുടങ്ങുമ്പോള്‍ തന്നെ മാടു കച്ചവടമാണ്‌ അരങ്ങേറുക. പെണ്ണിന്റെ ദീനും, സൗന്ദര്യവും, കുടുംബവും എല്ലാം മെച്ചവും തൃപ്‌തവുമാണ്‌. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ നല്ല സ്വഭാവവും അച്ചടക്കവുമുള്ള കുട്ടി. പക്ഷെ പത്ത്‌ ലക്ഷവും നൂറു പവനും കിട്ടണം എങ്കിലേ കല്യാണം നടക്കൂ. ഇങ്ങനെ മാടുകച്ചവടമായി തീരുന്നു വിവാഹാലോചനകള്‍. സ്‌ത്രീധനം വാരിക്കോരി ചോദിക്കുന്നതിനുമുണ്ട്‌ കാരണങ്ങള്‍. വിവാഹ മാമൂലുകള്‍ ഇന്ന്‌ അഭിമാനപ്രശ്‌നമാകുന്നു. വിവാഹം അടിച്ചു പൊളിയല്ലെങ്കില്‍ സമൂഹം കളിയാക്കും. പണ്ടത്തേത്‌ പോലല്ല ഇന്ന്‌. കല്ല്യാണ രാത്രിയില്‍ നടത്തേണ്ട ഗാനമേളയ്‌ക്കും മറ്റും ഭീമമായ റൈറ്റാണ്‌. മൂവിക്കാരനും നല്ല പൈസ കൊടുക്കേണ്ടി വരും. മൈലാഞ്ചിക്കല്ല്യാണം എന്ന ആഭാസത്തിന്‌ ബ്രേക്ക്‌ ഡാന്‍സും ഗാനമേളയും വേറെ വേണം. ഹോട്ടലില്‍ വേണം കല്ല്യാണം നടത്താന്‍. അതും ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍. നാട്ടില്‍ കിട്ടുന്ന എല്ലാ തരം ബിരിയാണിയും വേണം. പുറമെ പഴങ്ങള്‍, എല്ലാതരം ഐസ്‌ക്രീമും. കല്ല്യാണക്കുറി ഒന്നിന്‌ നൂറു രൂപയെങ്കിലും വിലവരും. തുറക്കുമ്പോള്‍ വധുവിന്റെയും വരന്റെയും പേര്‌ പറയണം. വസ്‌ത്രമെടുക്കാന്‍ വണ്ടി വിളിച്ച്‌ ബ്യൂട്ടീഷനേയും കൂട്ടി പട്ടണത്തിലെ വലിയ വെഡ്ഡിംഗ്‌ സെന്ററില്‍ തന്നെ പോകണം. ഇതിനെല്ലാം പണം വേണ്ടേ. അപ്പോള്‍ വാരിക്കോരി പിഴിഞ്ഞെടുത്താലേ ഈ രൂപത്തില്‍ കല്ല്യാണം നടക്കുകയുള്ളൂ. സ്വന്തം കാശ്‌ കൊണ്ടാണെന്ന്‌ ഹുങ്ക്‌ നടിക്കുന്നവരേ ചിന്തിക്കുക. നിങ്ങളുടെ വിവാഹ മാമാങ്കങ്ങള്‍ക്ക്‌ നിങ്ങള്‍ ചെലവാക്കുന്ന പണത്തിന്റെ ഒരംശമെങ്കിലുമുണ്ടെങ്കില്‍ നിങ്ങളുടെ ചുറ്റുഭാഗങ്ങളില്‍ സ്‌ത്രീധനത്തിന്റെ പേരില്‍ പുര നിറഞ്ഞു നില്‍ക്കുന്ന എത്ര പെണ്‍കുട്ടികളുണ്ടാവും. അവര്‍ക്കും ഒരു ജീവിതം നിങ്ങള്‍ക്ക്‌ ഇവിടെ നല്‍കാന്‍ കഴിഞ്ഞാല്‍ അവരുടെ ദുആ കൊണ്ട്‌ നാളെ ഒരു നല്ല ജീവിതം നിങ്ങള്‍ക്കും നാഥന്‍ നല്‍കും തീര്‍ച്ചയാണ്‌. പാവപ്പെട്ട പെണ്‍കുട്ടികളുടെ ഉപ്പമാര്‍ ചോരനീരാക്കിയ അവരുടെ ചോര പുരണ്ട പണം കൊണ്ട്‌ തന്നെ വേണോ ഇത്തരം ആഭാസങ്ങള്‍.
കല്യാണത്തിന്റെ വ്യാജലേബലില്‍ ധാരാളം പേക്കൂത്തുകളും മാമൂലുകളും ഇന്ന്‌ ആചാരമായി മാറിയിരിക്കുകയാണ്‌. അതിന്‌ മുടന്തന്‍ ന്യായങ്ങളും. വിവാഹ വേളകളുടെ തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞ്‌ നില്‍ക്കുന്ന വ്യാജ ആചാരങ്ങള്‍ നിര്‍ദ്ധന കുടുംബങ്ങളുടെ നട്ടെല്ലാണ്‌ ഒടിക്കുന്നത്‌. ഇത്തരം കുടുംബങ്ങളില്‍ നിന്നാണ്‌ അന്യപുരുഷനോടൊപ്പം ഒളിച്ചോടുന്ന മുസ്‌ലിം യുവതികളില്‍ 90 ശതമാനവും രൂപപ്പെടുന്നത്‌. ഈ മാമൂലുകള്‍ക്ക്‌ മുടക്കം വന്നതിന്റെ പേരില്‍ മാനസികമായി പീഡിക്കപ്പെട്ട യുവതികള്‍ നിരവധിയാണ്‌. ശാരീരികമായി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്ന എത്രയോ സംഭവങ്ങളാണ്‌ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന വടക്കന്‍ ജില്ലകളില്‍ നിന്ന്‌ പോലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. സമൂഹം സംസ്‌കരിക്കേണ്ടവര്‍ കൂടി കണ്ണടച്ച്‌ ഇത്തരം ആഭാസങ്ങള്‍ക്ക്‌ മൗനസമ്മതം മൂളുമ്പോള്‍, തോണിക്കാരന്‍ തന്നെ ഘാതകനാകുമ്പോള്‍ നമ്മുടെ സമൂഹം അവരറിയാതെ കാറ്റ്‌ വിതച്ച്‌ കൊടുങ്കാറ്റ്‌ കൊയ്യുകയാണ്‌.


Tuesday 10 December 2013

വിശ്വമാനവിക ഐക്യം

വിശ്വമാനവിക ഐക്യം


            മത സൗഹാര്‍ദ്ദത്തെയും വിശ്വമാനവിക ഐക്യത്തെയും ജീവനേക്കാള്‍ സ്‌നേഹിക്കുന്ന സരണിയാണ്‌ കേരള മുസ്‌ലിംകള്‍ക്കുള്ളത്‌. ലോകത്ത്‌ തന്നെ ഇസ്‌ലാം വളര്‍ത്താനും പുലര്‍ത്താനും ആഗ്രഹിച്ചതും അത്തരം ഒരു കാഴ്‌ചപ്പാടാണ്‌. അക്രമത്തിന്റെ തീച്ചൂളകള്‍ തീര്‍ത്ത്‌ വിശ്വാസിയെ കണ്ടാല്‍ വകവരുത്താന്‍ കരുതിയിരുന്ന ജൂതന്റെ ശവശരീരത്തോട്‌ ആദരവ്‌ കാണിച്ച പ്രവാചക ജീവിതം അതിന്‌ മാതൃകയുമാണ്‌.
                   കേരളത്തെ സംബന്ധിച്ച്‌ മത സൗഹാര്‍ദ്ദത്തിന്‌ കോട്ടം വരുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ആ ഊഷര ഭൂമികളില്‍ ഓടിയെത്തി അതില്ലാതാകാന്‍ ഇവിടുത്തെ മുസ്‌ലിം നേതൃത്വം സദാ ശ്രമിച്ചിട്ടുണ്ട്‌. മുസ്‌ലിം നേതൃത്വത്തിന്റെ സക്രിയ ഇടപെടല്‍ ഒരു പ്രശ്‌നവും കത്തിപ്പടരുവാന്‍ ഇടവരുത്തിയിട്ടില്ല. 
                    വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദാജിയും, മമ്പുറം തങ്ങളും ഉമര്‍ ഖാളിയും ബാഫഖി തങ്ങളും മാനവിക ഐക്യത്തിന്റെ മഹിത സന്ദേശങ്ങള്‍ കൈമാറി കാലം ചെയ്‌ത സാത്വികരാണ്‌. ഇവരുടെ കാല്‍പാടുകളിലൂടെയാണ്‌ ക്ഷമാശീലരായ കേരളീയ മുസ്‌ലിംകള്‍ ഇത്രയും കാലം ജീവിച്ചത്‌. 1992 ഡിസംബറിന്റെ ശൈത്യത്തില്‍ ബാബരി മസ്‌ജിദിന്റെ മിനാരങ്ങള്‍ ഒരു വിഭാഗം തച്ചുടച്ചപ്പോഴും കുതിച്ചെത്തിയ സംഘശക്തികളെ ഇസ്‌ലാമിക സരണിയുടെ മഹത്വം പറഞ്ഞ്‌ ശാന്തരാക്കിയ പാഠവും പാടവവുമാണ്‌ നമുക്കുള്ളത്‌. 
                       അടുത്ത കാലത്ത്‌ ഈ സല്‍സരണിക്ക്‌ അപവാദമായി ചിലര്‍ രംഗപ്രവേശം ചെയ്യുകയുണ്ടായി. ഇവരുടെ അബദ്ധ ജഡിലമായ ഇടപെടലുകള്‍ സമൂഹത്തിന്‌ ചീത്തപ്പേരുണ്ടാക്കി. മറ്റ്‌ സമുദായങ്ങള്‍ നമ്മെ വര്‍ഗ്ഗീയവാദികളും തീവ്രവാദികളുമായി മുദ്രകുത്തി. താടിയും തലപ്പാവും ധരിച്ച വിശ്വാസിയോട്‌ ഇതോടെ പുച്ഛമായി മാറി. ഒരു നാടിന്റെ തന്നെ ന്യായാധിപന്മാരായിരുന്ന പൂര്‍വ്വ സൂരികള്‍ ജാതി മത ഭേതമന്യേ ആദരണീയരായത്‌ പ്രകടനങ്ങളും യുവാക്കളെ സംഘടിപ്പിച്ച്‌ സമര സന്നാഹങ്ങളും കാഴ്‌ച വെച്ചതു കൊണ്ടായിരുന്നില്ല. മറിച്ച്‌ ആത്മീയ വ്യവഹാരങ്ങളുടെ പ്രയോഗവത്‌കരണമായിരുന്നു അവരുടെ ആയുധം. 
ഈ പൂര്‍വ്വ സൂരികളുടെ പ്രവര്‍ത്തനങ്ങളില്‍ ശങ്ക പ്രകടിപ്പിക്കാതെ സമുഹത്തില്‍ അവര്‍ ചെയ്‌ത നിഷ്‌കാമ കര്‍മ്മങ്ങളെ അയുക്തികതയുടെ നാമം ചാര്‍ത്തി പുറന്തള്ളപ്പെടാതെ അവരെ നാം മുറുകെ പിടിക്കുക. അവര്‍ കാട്ടിയ സത്സരണിയില്‍ അണിനിരക്കുക. എന്നാല്‍ ഒരു സംഘശക്തിയുടെയും ആവശ്യം നമുക്കില്ല. നമുക്കു പുറമെ നാടും നഗരവും തനിയെ വരും. നമ്മെ ഉന്നതങ്ങളില്‍ കുടിയിരുത്താന്‍...

Monday 9 December 2013

അഭിനയം


അഭിനയം
                അഭിനയം എന്നു കേള്‍ക്കുമ്പോള്‍ സിനിമകളും നാടകങ്ങളുമൊക്കെയായിരിക്കും ആധുനികന്‌ പൊടുന്നനെ ഓര്‍മ്മ വരിക. അഭിനയങ്ങളില്‍ കാണുന്ന അയഥാര്‍ത്ഥ കാര്യങ്ങള്‍ അനുകരിച്ച്‌ സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നവരുള്ള ഈ യുഗത്തില്‍ പ്രത്യേകിച്ച്‌. ഭവനങ്ങള്‍ ടി.വി.കളിലൂടെയും മറ്റും തീയേറ്ററുകളായി മാറിയപ്പോള്‍ പറയേണ്ടതില്ല. സിനിമകളും സീരിയലുകളും യുവ സമൂഹത്തെ കുറച്ചൊന്നുമല്ല ദുഷിപ്പിക്കുന്നത്‌ എന്നത്‌ നിരവധി സമകാലിക സംഭവങ്ങള്‍ നമുക്ക്‌ പറഞ്ഞു തരുന്നു. എന്തൊക്കെയായാലും അധിക പേരും അഭിനയങ്ങള്‍ക്ക്‌ പിന്നാലെയാണ്‌. അതിലുള്ള അപകടങ്ങളില്‍ ചാടിയാലും ബോധവാന്മാരാകുന്നവര്‍ വിരളം. ബാഹ്യാഭിനയത്തിന്റെ ദൂഷ്യങ്ങളാണ്‌ ഇപ്പറഞ്ഞത്‌. അഭിനയങ്ങളിലെ ഒരിനം മാത്രമാണിത്‌. 
                   ഇഹലോകജീവിതമെന്ന അഭിനയമാണ്‌ ചിന്തിക്കാനുള്ളത്‌. ജീവിതമാകുന്ന അഭിനയം ഭൂരിഭാഗത്തിനും അജ്ഞാതമാണ്‌. കാരണം അതിന്റെ യഥാര്‍ത്ഥ വശം അറിഞ്ഞിരുന്നുവെങ്കില്‍ ഈ അഭിനയത്തില്‍ മറ്റൊരു അഭിനയത്തിന്‌ മനുഷ്യന്‍ മുതിരുമായിരുന്നില്ല. പക്ഷെ, ആധുനികന്റെ ജീവിതം അങ്ങനെയല്ലല്ലോ!. അവന്‍ അഭിനയത്തില്‍ വീണ്ടും അഭിനയിക്കുകയാണ്‌. സമ്പന്നന്‍ ദരിദ്രനായി അഭിനയിക്കുന്നു. ദരിദ്രന്‍ ധനികനായി ചമയുന്നു. വിവരമില്ലാത്തവന്‍ വലിയ വിവരസ്ഥനായി അഭിനയിക്കുന്നു. ഇങ്ങനെ ധാരാളം അഭിനയങ്ങള്‍ ദര്‍ശിക്കപ്പെടുന്നതാണ്‌ ആധുനിക ജീവിതം. ആവശ്യമില്ലാത്ത ഈ അഭിനയങ്ങളിലൂടെ ചില താല്‌പര്യങ്ങള്‍ നേടിയേക്കാമെങ്കിലും അത്‌ വെറും താല്‍ക്കാലികവും ശേഷം വരുന്നത്‌ മഹാദുരന്തവുമായിരിക്കും. പക്ഷേ, എന്തു ചെയ്യാം ചിന്തിക്കുന്നില്ല. അനുഭവങ്ങളില്‍ നിന്ന്‌ പഠിക്കുന്നില്ല. 
                മിക്ക പെരുമാറ്റങ്ങളിലും ഇന്ന്‌ അഭിനയം ധാരാളമായി കാണപ്പെടുന്നു. കാര്യലാഭങ്ങള്‍ക്കു വേണ്ടി സ്‌നേഹം പ്രകടിപ്പിച്ച്‌ കൂടുകയും കാര്യം കഴിയുമ്പോള്‍ കറിവേപ്പില കളയുമ്പോലെ തള്ളുകയും ചെയ്യുന്ന പ്രവണത ഗുരുതരമാണ്‌. അണപ്പല്ല്‌ കടിച്ചു പിടിച്ച്‌ പുഞ്ചിരി അഭിനയിക്കലും വിരളമല്ല. സ്‌നേഹം അഭിനയിച്ച്‌ വിവാഹവാഗ്‌ദാനം ചെയ്‌ത്‌ കാര്യം സാധിച്ച ശേഷം വഴിയിലുപേക്ഷിക്കപ്പെടുന്നതും ക്രൂരമായി കൊല ചെയ്യപ്പെടുന്നതും അഭിനയത്തിലൊളിഞ്ഞ ചതി മനസ്സിലാക്കാത്തതിന്റെ ഫലമാണ്‌. ഇതെല്ലാം ആധുനികതയുടെ വശീകരണങ്ങളില്‍ കുടുങ്ങിയതിനാലുള്ള അഭിനയങ്ങളും ദുരന്തങ്ങളുമാണ്‌. 
                        ഇനി ജീവിതാഭിനയത്തിന്റെ മറ്റൊരു വശം ചിന്തിക്കുക. ഈ ലോകത്തിനും അതിലുള്ള ഒരു വസ്‌തുവിനും സ്വയം ഉണ്മയോ നിലനില്‍പോ ഇല്ല. സ്രഷ്‌ടാവിന്റെ ഔദാര്യം മാത്രമാണ്‌ എല്ലാറ്റിനുമുള്ളത്‌. ജീവന്‍, അറിവ്‌, കഴിവ്‌, ഉദ്ദേശ്യം, കേള്‍വി, കാഴ്‌ച, സംസാരം എല്ലാം അല്ലാഹു മനുഷ്യന്‌ ഉപയോഗത്തിനായി നല്‍കിയെന്ന്‌ മാത്രം. ഒന്നിലും അവന്‍ ഉടമയല്ല. യഥാര്‍ത്ഥ ഉടമ സ്രഷ്‌ടാവാണ്‌. എന്നാല്‍ എല്ലാം തന്റേതായി ഗണിച്ചു കൊണ്ടാണ്‌ മനുഷ്യന്റെ ജീവിതം. അല്ലാഹു നല്‍കിയവ കൊണ്ടുള്ള കേവല അഭിനയമാണ്‌ തന്റേതെന്ന്‌ അവന്‍ തിരിച്ചറിയുന്നില്ല. അതിന്‌ കാരണം സ്വാര്‍ത്ഥതയും അഹംഭാവവുമാണ്‌. ഇവിടെ നിന്നാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം. 
ആരോഗ്യം, അറിവ്‌, സമ്പത്ത്‌ തുടങ്ങി തനിക്കും മറ്റുള്ളവര്‍ക്കുമുള്ള സര്‍വ്വതിന്റെയും ഉടമ അല്ലാഹുവാണെന്ന്‌ ബോധ്യപ്പെട്ടാല്‍ അഹംഭാവം, അസൂയ, പക തുടങ്ങിയ ദുഃസ്വഭാവങ്ങള്‍ ഉണ്ടാവുകയില്ല. അല്ലാഹു നല്‍കിയ കാര്യങ്ങള്‍ തന്റേതാക്കി അഭിനയിക്കുന്നവരുടെ അഭിനയത്തില്‍ ഹൃദയം തറച്ചാല്‍ യഥാര്‍ത്ഥ ഉടമയെയും അവന്റെ കഴിവുകളെയും ഗ്രഹിക്കുവാന്‍ സാധിക്കുന്നതല്ല. മാത്രമല്ല,
ജീവിതവും അതിലെ സകലമാന കാര്യങ്ങളും ഒരു നിലക്ക്‌ അവന്റെ അഭിനയമാണെന്ന്‌ മനസ്സിലാക്കിയില്ലെങ്കില്‍ ഭീകരമായ അപകടക്കുഴികളിലായിരിക്കും പതിക്കുക. മറിച്ച്‌ എല്ലാറ്റിനും പിന്നില്‍ അവനാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ജീവിച്ചാല്‍ ജീവിതവും അഭിനയവും വിജയം കാണും. 

Friday 6 December 2013

ജ്ഞാനദളം, 3

വെള്ളിയാഴ്‌ച മാതാപിതാക്കളുടെ ഖബര്‍ സന്ദര്‍ശിക്കുന്നതിന്‌ വല്ല പ്രത്യേക പുണ്യവുമുണ്ടോ? 


                  ഉണ്ട്‌. അബൂഹുറൈറ (റ) വില്‍ നിന്നും നിവേദനം : നബി (സ) തങ്ങള്‍ പറഞ്ഞു: ``വല്ല ഒരുവനും തന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ വെള്ളിയാഴ്‌ച സന്ദര്‍ശിച്ചാല്‍ അല്ലാഹു അവന്റെ ദോഷങ്ങള്‍ പൊറുത്തു കൊടുക്കുന്നതും അവന്‍ മാതാപിതാക്കള്‍ക്ക്‌ ഗുണം ചെയ്‌തവനായി രേഖപ്പെടുത്തപ്പെടുന്നതുമാണ്‌''. (ഇത്‌ഹാഫ്‌, ദുര്‍റുല്‍ മന്‍സൂര്‍ 5/267). അമീറുല്‍ മുഅ്‌മിനീന്‍ അബൂബക്കര്‍ (റ) വില്‍ നിന്നും നിവേദനം : നബി (സ) തങ്ങള്‍ പറഞ്ഞു: ``എല്ലാ വെള്ളിയാഴ്‌ചയും തന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ സന്ദര്‍ശിക്കുകയും അവിടെ യാസീന്‍ ഓതുകയും ചെയ്‌താല്‍ അല്ലാഹു ആ യാസീനിന്റെ അക്ഷരങ്ങളുടെ എണ്ണം കണ്ട്‌ അവന്റെ ദോഷം പൊറുത്തു കൊടുക്കും'' (ഇത്‌ഹാഫ്‌, ജാമിഉ സ്സഗീര്‍ 2/528). 

പാരത്രിക ലോകത്തെ ശഹീദ,്‌ ദുന്‍യാവിലെ ശഹീദ്‌ ഇവ തമ്മിലുള്ള വ്യത്യാസം  

                                       ദീനിന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള സമരങ്ങളില്‍ മരിച്ചവന്‍ ദുന്‍യാവിലും ആഖിറത്തിലും ശഹീദാണ്‌. അവനെ കുളിപ്പിക്കലും രക്തക്കറകള്‍ നീക്കലും അവന്റെ മേല്‍ മയ്യിത്ത്‌ നിസ്‌കരിക്കലും ഹറാമാണ്‌. ഇസ്‌ലാമിക സമരങ്ങളുമായി ബന്ധപ്പെടാതെ മരിച്ച ചിലരെ നബി (സ) ശഹീദിന്റെ ഗണത്തില്‍ എണ്ണിയിട്ടുണ്ട്‌. ഇവര്‍ക്ക്‌ പാരത്രിക ശഹീദ്‌ എന്ന്‌ പറയപ്പെടും. അവരെ കുളിപ്പിക്കലും അവരുടെ മേല്‍ നിസ്‌കരിക്കലും നിര്‍ബന്ധമാണ്‌. ഇവര്‍ക്ക്‌ ദുന്‍യാവില്‍ കുളിപ്പിക്കല്‍, നിസ്‌കരിക്കപ്പെടല്‍ നിഷിദ്ധമാണ്‌ എന്ന വിധി ബാധകമല്ല. പാരത്രിക ലോകത്ത്‌ ശഹീദിന്റെ പ്രതിഫലം അവര്‍ക്ക്‌ ലഭിക്കുന്നതാണ്‌. സഈദ്‌ ബ്‌നു സൈദില്‍ നിന്ന്‌ നിവേദനം : നബി (സ) പറഞ്ഞു: ഒരുവന്‍ തന്റെ സമ്പത്ത്‌ സംരക്ഷിക്കുന്നതിന്‌ വേണ്ടി കൊല്ലപ്പെട്ടാല്‍ അവന്‍ ശഹീദാണ്‌. ഒരുവന്‍ സ്വയം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടാല്‍ അവനും ശഹീദാണ്‌. ഒരുവന്‍ തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടാല്‍ അവനും ശഹീദാണ്‌. (ബുഖാരി, മുസ്‌ലിം). അബൂഹുറൈറ (റ) വില്‍ നിന്നും നിവേദനം : നബി (സ) പറഞ്ഞു: ``ശുഹദാഅ്‌ അഞ്ചാണ്‌. പ്ലേഗില്‍ മരിച്ചവന്‍, വയര്‍ സംബന്ധമായ രോഗം കാരണം മരിച്ചവന്‍, മുങ്ങി മരിച്ചവന്‍, കെട്ടിടം വീണോ കെട്ടിടത്തില്‍ നിന്ന്‌ വീണോ മരിച്ചവന്‍, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള സമരത്തില്‍ മരിച്ചവന്‍ (ബുഖാരി). ഇവിടെ പറഞ്ഞ അഞ്ചില്‍ മാത്രം നിക്ഷിപ്‌തമല്ല ശുഹദാക്കള്‍. കാരണം മറ്റു റിപ്പോര്‍ട്ടില്‍ ഏഴെണ്ണം എന്നും വന്നിട്ടുണ്ട്‌. അതില്‍ കൂടുതലും പണ്‌ഡിതന്മാര്‍ വിവരിച്ചത്‌ കാണാം. ഗര്‍ഭം കാരണമായി മരിച്ചവരും തീയില്‍ കരിഞ്ഞു മരിച്ചവരും ദീനീ വിജ്ഞാനം തേടിക്കൊണ്ടിരിക്കവേ മരിച്ചവരും ആരോടെങ്കിലും പ്രേമം തോന്നുകയും അതുള്ളില്‍ ഒതുക്കി പ്രേമത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കാതെ മരിച്ചവരും അന്യനാടുകളില്‍ മരിച്ചവരും ശഹീദാണ്‌. ഇവര്‍ക്കെല്ലാം ആഖിറത്തില്‍ ശഹീദിന്റെ പ്രതിഫലം ലഭിക്കുന്നതാണ്‌. അബുദ്ദര്‍ദാഅ്‌ (റ) വില്‍ നിന്ന്‌ നിവേദനം : നബി (സ) തങ്ങള്‍ പറഞ്ഞു: ഒരു ശഹീദ്‌ തന്റെ കുടുംബത്തിലെ എഴുപത്‌ പേര്‍ക്ക്‌ അല്ലാഹുവിന്റെയടുക്കല്‍ ശുപാര്‍ശ ചെയ്യുന്നതാണ്‌. (അബൂദാവൂദ്‌, ദുര്‍റുല്‍ മന്‍സൂര്‍). ശഹീദിന്റെ ശ്രേഷ്‌ഠതകള്‍ ഇങ്ങനെ വിശദീകരിക്കുന്നു. ഖബര്‍ ശിക്ഷയില്‍ നിന്നും കാക്കപ്പെടും, ഭയാനകരമായ അന്ത്യനാളില്‍ നിര്‍ഭയനാക്കപ്പെടും, അവന്‌ തലയില്‍ ഗാംഭീര്യത്തിന്റെ ഒരു കിരീടം ചാര്‍ത്തപ്പെടും. അതിലെ ഒരു മുത്ത്‌ ദുന്‍യാവിലേക്കാളും അതിലുളള സകലതിനേക്കാളും ഉത്തമമാണ്‌.

ബുധനാഴ്‌ചക്ക്‌ വല്ല ശ്രേഷ്‌ഠതയുമുണ്ടോ

ബുധനാഴ്‌ചക്ക്‌ വല്ല ശ്രേഷ്‌ഠതയുമുണ്ടോ?
ചിലര്‍ പുതിയ ഗ്രന്ഥങ്ങള്‍ തുടങ്ങാനും മറ്റും അന്നേ ദിവസം തെരെഞ്ഞെടുക്കുന്നതായി കാണുന്നു. 

                 ഉണ്ട്‌. മഹാനായ ജാബിര്‍ ബ്‌നു അബ്‌ദുല്ല (റ) യില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന ഹദീസില്‍ നബി (സ) തങ്ങള്‍ പറഞ്ഞു: ബുധനാഴ്‌ച തുടങ്ങപ്പെടുന്ന കാര്യം പൂര്‍ത്തിയാകും. (കശ്‌ഫുല്‍ ഖഫാ).


കുഞ്ഞ്‌ ജനിച്ച ഉടനെ എന്തെല്ലാമാണ്‌ സുന്നത്തുള്ളത്‌?

കുഞ്ഞ്‌ ജനിച്ച ഉടനെ എന്തെല്ലാമാണ്‌ സുന്നത്തുള്ളത്‌? ബാങ്കും ഇഖാമത്തും കൊടുക്കുന്നതിന്‌ ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ?

                   ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബില്‍ പറയുന്നു : ആണായാലും പെണ്ണായാലും വലതു ചെവിയില്‍ ബാങ്കും ഇടത്‌ ചെവിയില്‍ ഇഖാമത്തും കൊടുക്കല്‍ സുന്നത്താണ്‌. മഹാനായ ഉമര്‍ ബ്‌നു അബ്‌ദുല്‍ അസീസ്‌ (റ) തനിക്ക്‌ കുഞ്ഞ്‌ ജനിച്ചപ്പോള്‍ അതിനെ ഒരു ശീലയില്‍ എടുത്ത്‌ വലതു ചെവിയില്‍ ബാങ്കും ഇടതില്‍ ഇഖാമത്തും കൊടുത്തു. (മുസന്നഫു അബ്‌ദുറസ്സാഖ്‌). ഇആനത്തിന്റെ രചയിതാവായ സയ്യിദുല്‍ ബകരി (റ) പറയുന്നു : കുട്ടിയുടെ വലതു ചെവിയില്‍ സൂറത്തുല്‍ ഇഖ്‌ലാസ്‌ ഓതല്‍ സുന്നത്താണ്‌. നബി (സ) തങ്ങള്‍ ഹുസൈന്‍ (റ) ന്റെ ചെവിയില്‍ സൂറത്തുല്‍ ഇഖ്‌ലാസ്‌ ഓതിയതായി ഹദീസില്‍ വന്നിട്ടുണ്ട്‌. അതു പോലെ കുട്ടിയുടെ വലതു ചെവിയില്‍ `' (സൂറത്തുല്‍ ഖദ്‌ര്‍) ഓതലും സുന്നത്തുണ്ട്‌. ആലു ഇംറാനിലെ 32-മത്തെ ആയത്ത്‌ ഓതലും സുന്നത്താണ്‌. അതു പോലെ തന്നെ `തഹ്‌നീക്‌' സുന്നത്താണ്‌ (ഇആനത്ത്‌ 2/338). തഹ്‌നീക്‌ എന്നാല്‍ ഈത്തപ്പഴമോ മറ്റോ ചവച്ചരച്ചതിനു ശേഷം കുട്ടിയുടെ വായില്‍ വെച്ചു കൊടുക്കുക. ഈത്തപ്പഴം അല്ലെങ്കില്‍ മധുരമുള്ള എന്തുമാവാം. എന്നാല്‍ തീയില്‍ വേവിക്കാത്തതാവണം. തേനാണ്‌ മറ്റുള്ളതിനേക്കാള്‍ നല്ലത്‌. ഇമാം നവവി (റ) പറയുന്നു: മധുരം കൊടുക്കുന്നവന്‍ സ്വാലിഹീങ്ങളില്‍ പെട്ടവനും ബറക്കത്ത്‌ പ്രതീക്ഷിക്കുന്നവരില്‍ ഉള്‍പ്പെട്ടവനുമാകലാണ്‌ സുന്നത്ത്‌. അത്‌ സ്‌ത്രീയോ പുരുഷനോ ആകാം. അവര്‍ കുട്ടിയുടെ അരികിലുള്ളവര്‍ തന്നെയാകണമെന്നില്ല. (ശറഹു മുസ്‌ലിം).

Tuesday 3 December 2013

കാലം മാറുകയാണ്‌ എട്ടുകാലി സിദ്ധാന്തത്തിലൂടെ....2




കാലം മാറുകയാണ്‌
എട്ടുകാലി സിദ്ധാന്തത്തിലൂടെ.... 2


            ലോകത്ത്‌ ഏത്‌ മുക്ക്‌ മൂലകളിലേക്ക്‌ നോക്കിയാലും എട്ടുകാലി സിദ്ധാന്തത്തിന്‌ ഇന്ന്‌ പ്രശസ്‌തിയേറുകയാണ്‌. സ്വന്തം കൂടപ്പിറപ്പിനെ കുളിക്കാനുപയോഗിക്കുന്ന സോപ്പായി ചിത്രീകരിക്കപ്പെടുന്നു. തന്റെ സുഹൃത്തും സഹോദരനും എല്ലാം തനിക്കായി തേഞ്ഞു തീരേണ്ടതാണെന്ന അബദ്ധസിദ്ധാന്തം. എന്തിനേയും നശിച്ച ലാഭഹേതു ദൃഷ്‌ടിയോടെ നോക്കിക്കാണുന്ന കച്ചവട മനസ്സ്‌.
                     ലാഭകരമല്ലാത്തതെല്ലാം അടച്ചു പൂട്ടി സീല്‍ ചെയ്യേണ്ടതാണെന്ന അബദ്ധ ബോധനം നടത്തുന്ന വൃത്തികെട്ട സിദ്ധാന്തമാണിത്‌.                                                      പ്രായാധിക്യവും, ദീനങ്ങളും, കഷ്‌ടപ്പാടുകളും, നട്ടെല്ലൊടിച്ച സ്വന്തം ഉപ്പ ഉമ്മമാര്‍ ഭവനങ്ങളില്‍ നിന്ന്‌ പുറന്തള്ളപ്പെടേണ്ട ഉപയോഗ ശൂന്യമായ വേസ്റ്റായി തീരുന്നത്‌ ഈ പ്രത്യയ ശാസ്‌ത്രത്തിലാണ്‌. ഇതിന്റെ വളര്‍ച്ചയോ!അതി ശീഘ്രവും. ഈ സാഹചര്യത്തിലാണ്‌ വിശുദ്ധകലാമിന്റെ അടിവരയിട്ട താക്കീതുകള്‍ പ്രശസ്‌തമാകുന്നത്‌. ``അവരോട്‌ `ഛേ' എന്ന്‌ പോലും പറയരുത്‌. അവരെ വിരട്ടരുത്‌. അവരോട്‌ മാന്യമായി മാത്രം സംസാരിക്കുക. താഴ്‌മയോടെ കാരുണ്യത്തിന്റെ ചിറകുകള്‍ അവര്‍ക്ക്‌ നീ താഴ്‌ത്തി കൊടുക്കുക. ചെറുപ്രായത്തില്‍ നിന്നോടവര്‍ കരുണ കാണിച്ച പോലെ അവര്‍ക്ക്‌ നീ കരുണ ചെയ്യേണമേ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുക''. ഇത്രയധികം സുതാര്യവും ദിവ്യവുമായ കല്‌പന മറ്റൊരു മതത്തിലും ദര്‍ശിക്കാന്‍ സാധ്യമല്ല. ഇത്തരം കല്‌പനകളും ഉത്തരവുകളും പേപ്പറുകളിലും പ്രസംഗങ്ങളിലും നിറഞ്ഞു നില്‍ക്കുമ്പോഴും ഭവനഭേതം ചെയ്യപ്പെടുന്ന വയോവൃദ്ധര്‍ നമ്മുടെ ഗ്രാമാന്തരീക്ഷങ്ങളില്‍ പോലും പെരുകുന്നു എന്നതാണ്‌ ദൈനംദിന കാഴ്‌ച. ഇതിന്റെ മകുടോദാഹരണമാണ്‌ പെട്ടിക്കടകള്‍ പോലുമില്ലാത്ത നമ്മുടെ കൊച്ചു ഗ്രാമങ്ങളില്‍ പോലും അമ്പര ചുമ്പികളായി തല ഉയര്‍ത്തി വരുന്ന വൃദ്ധ സദനങ്ങള്‍ എന്ന സത്യം നാം വിസ്‌മരിച്ചു കൂടാ കഷ്‌ടം തന്നെ ഈ ലോകത്തിന്റെ അവസ്ഥ!!.

                              കിട്ടാനുള്ള അവകാശങ്ങള്‍ കൂട്‌ കൂട്ടി മലീസമായ മനസ്സില്‍ മൂല്യബോധങ്ങള്‍ക്കോ ധാര്‍മ്മിക ചിന്താഗതികള്‍ക്കോ സ്ഥാനമില്ല. തിന്മയുടെ മാതാവായ മദ്യം മാന്യതയുടെ സിംബലായിരിക്കുന്നു. മയക്കുമരുന്നും ലോട്ടറിയും സിനിമയും താന്തോന്നിത്തരങ്ങളും മുസ്‌ലിം യുവാക്കളുടെ ദൈനം ദിന ജീവിതത്തിന്റെ സായം സന്ധ്യകളില്‍ ചടുല നൃത്തമാടുകയാണ്‌. മായാലോകത്തെ അയഥാര്‍ത്ഥ്യ സ്വപ്‌നങ്ങളില്‍ മനുഷ്യ മനസ്സുകളെ തളച്ചിടുന്ന കേബിള്‍ ടിവി യിലെ ഫാഷന്‍ ചാനലുകള്‍ സത്യത്തില്‍ മനുഷ്യ യാഥാര്‍ത്ഥ്യങ്ങളുടെ നേരെ പല്ലിളിച്ച്‌ കാണിക്കുന്ന മാസ്‌മരിക ശക്തിയുള്ള വ്യഭിചാര സംസ്‌ക്കാരത്തിന്‌ ഊര്‍ജ്ജം പകരുകയാണ്‌. നീതിക്കും ധര്‍മ്മത്തിനും ഈ നവയുഗ എട്ടുകാലി സിദ്ധാത്തത്തില്‍ ചരമഗീതം കുറിക്കപ്പെട്ടു. പണത്തോടുള്ള മനുഷ്യന്റെ ആര്‍ത്തി അവനെ കാര്‍ന്നു തിന്നുന്നു.
                         മുലക്കണ്ണുകളില്‍ നിന്ന്‌ കുഞ്ഞുകുട്ടികളെ പറിച്ചെടുത്ത്‌ `ഡേ കെയര്‍' സെന്ററുകളില്‍ കെട്ടിയിട്ട്‌ അക്ഷരം തീറ്റിക്കുന്ന രക്ഷിതാക്കള്‍. ഉമ്മയുടെയും ഉപ്പയുടെയും താങ്ങിലും തണലിലും സ്‌നേഹ വായ്‌പുകളിലും ഉപചാര ആചാര മര്യാദകള്‍ കണ്ട്‌ ശീലിച്ച്‌ പഠിക്കേണ്ട കുട്ടികളെ ഇതൊന്നും ശീലിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ സ്വന്തം മാതാപിതാക്കളെ വൃദ്ധ സദനങ്ങളിലേല്‍പ്പിച്ച്‌ ശല്യം തീര്‍ക്കുന്നവരാകും   നമ്മുടെ മക്കള്‍...! തീര്‍ച്ച !

                      വളര്‍ന്നു വരുന്ന ഈ നൂതന എട്ടുകാലി സിദ്ധാന്തത്തില്‍ കോടതി വരാന്തകളില്‍ വിധിയും കാത്ത്‌, യൗവ്വനം തുലക്കുന്ന, സ്വന്തം ജീവിതത്തെ പഴിച്ച്‌ കഴിയുന്ന നവദമ്പതികള്‍ ഏറുകയാണ്‌. മാനുഷിക സംഘടനകള്‍ അമ്മ തൊട്ടിലുകള്‍ സ്ഥാപിക്കാന്‍ തിരക്ക്‌ കൂട്ടുമ്പോഴും ആരും കാണാതെ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ പെരുകുകയാണ്‌. ഭ്രൂണ ഹത്യയാകട്ടെ ഒരു രാക്ഷസിനിയായി സംഹാരതാണ്‌ഡവമാടുന്നു. ഇരുപത്തിമൂന്ന്‌ ലക്ഷം കുഞ്ഞുങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭ്രൂണഹത്യക്ക്‌ വിധേയരായെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ കണക്കില്‍ പെടാത്തത്‌ ഇതിലും ഇരട്ടിയാണെന്ന്‌ നാം ഓര്‍ക്കണം. പടിഞ്ഞാറിന്റെ വൃത്തികേടുകളിലേക്ക്‌ കണ്ണടക്കാതെയും അതിന്റെ വൃത്തികെട്ട നാറ്റത്തിലേക്ക്‌ മൂക്ക്‌ പൊത്താതെയും നടക്കാന്‍ നാം ശീലിച്ചു കഴിഞ്ഞു എന്നര്‍ത്ഥം.
പടിഞ്ഞാറ്‌ നിന്ന്‌ അടിച്ചു വീശുന്ന ദുര്‍ഗന്ധം നമ്മുടെ സ്‌നേഹം കുടിയേറിപാര്‍ത്ത ഗേഹങ്ങളുടെ മേല്‍ക്കൂര തകര്‍ത്ത്‌ സംഹാരതാണ്‌ഡവമാടുകയാണ്‌. അതോടെ നമ്മുടെ സ്വര്‍ഗ്ഗ സമാനമായ ഗേഹങ്ങള്‍ ദുരന്തം പാര്‍ക്കുന്ന സങ്കേതങ്ങളായി മാറി. സര്‍വ്വ നന്മകളോടും അങ്കം വെട്ടി തിന്മകള്‍ കുടിയേറി പാര്‍ത്തു. പാവനമായ വിവാഹത്തോടും,സദാചാരങ്ങളോടും, ബന്ധങ്ങളോടും വിട. വിവാഹം രജിസ്‌ട്രേഷന്‍ മാത്രമായി മാറി. തോന്നുമ്പോള്‍ ഉപേക്ഷിക്കപ്പെട്ടു. തോന്നുമ്പോള്‍ വീണ്ടും ചേര്‍ക്കപ്പെട്ടു. പുതിയ തലമുറ വിവാഹം തന്നെ ഇഷ്‌ടപ്പെടുന്നില്ല. വികാര ശമനത്തിന്‌ മറ്റെന്തെല്ലാം വഴികള്‍, മകള്‍ ബാധ്യതയാകും തടവറയാകും. അതിനാല്‍ വിവാഹം വേണ്ട സഹവാസം മതി. മടുക്കുമ്പോള്‍ പിരിയാം. എല്ലാം ഒരു പ്രഹസനം മാത്രം. നമ്മുടെ കുളം തോണ്ടപ്പെട്ട കുടുംബങ്ങള്‍ ഈ നശിച്ച സിദ്ധാന്തത്തിന്റെ പരിണിത ഫലമാണെന്ന്‌ നാം ഓര്‍ക്കണം.
                            ഈ ഹീന സിദ്ധാന്തത്തിലൂടെ മനുഷ്യമനസ്സ്‌ വ്യാമോഹങ്ങള്‍ കൊണ്ട്‌, ആര്‍ത്തിയും സ്വാര്‍ത്ഥതയും കൊണ്ട്‌, ഒറ്റയാള്‍ ദ്വീപായി രൂപാന്തരപ്പെടുകയാണ്‌. കലപില കൂട്ടുന്ന കുട്ടികളും, അയല്‍ വാസികളും, ബന്ധങ്ങളും, അന്യരായി. നമുക്കെങ്ങനെയാണ്‌   ജീവിതത്തിന്റെ സ്‌നേഹ സാഗരത്തില്‍ ഒറ്റയാള്‍ ദ്വീപായി പരിണമിക്കാനാകുക!!? സര്‍വ്വ ഭൂവിനേയും സൃഷ്‌ടിക്കാന്‍ കാരണ ഭൂതരായ പ്രചാചകന്‍ (സ) യുടെ ജീവിതചര്യ മനസ്സിലാക്കുമ്പോള്‍ ഹസന്‍ , ഹുസൈന്‍ (റ) ക്ക്‌ കളിക്കാന്‍ വേണ്ടി പ്രാര്‍ത്ഥനാ വേളയിലെ സുജൂദില്‍ നിന്ന്‌ പോലും ദീര്‍ഘനേരം എഴുന്നേല്‍ക്കാതിരുന്നതായി കാണാന്‍ കഴിയും. ഇത്രയധികം കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച പ്രവാചകര്‍ (സ) യുടെ സത്‌-സരണി ഉപേക്ഷിച്ച്‌ നാമെന്തിന്‌ ഈ പിഴച്ച പടിഞ്ഞാറിന്റെ ദുര്‍ഗന്ധം വമിക്കുന്ന എട്ടുകാലി സിദ്ധാന്തത്തിന്‌ പുറകെ പോകണം. ഈ സിദ്ധാന്തത്തിലൂടെ സഞ്ചരിച്ച പടിഞ്ഞാറ്‌ ജാരസന്തതികളെ കൊണ്ട്‌ വീര്‍പ്പ്‌ മുട്ടുകയാണ്‌. മൂന്നില്‍ ഒന്ന്‌ കുട്ടികള്‍ക്കവിടെ മേല്‍വിലാസമില്ല. മേല്‍വിലാസമുള്ളവര്‍ക്ക്‌ തന്നെ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാനുളള ഭാഗ്യമില്ല.
                         മടങ്ങാം.... നമുക്ക്‌ കുടുംബത്തിലൂടെ.... കാരണം മാതാവിന്റെ കാല്‍ചുവട്ടിലാണ്‌ സ്വര്‍ഗ്ഗം. കവിഭാവനയോ, ആപ്‌ത വാക്യമോ അല്ലിത്‌. പിന്നെ പ്രവാചകന്റെ ശബ്‌ദമാണ്‌. ഒരാള്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്‌ തന്റെ മാതാവിനോടാണ്‌. രണ്ടാമതും മൂന്നാമതും മാതാവിനോടാണ്‌. ആദ്യത്തെ മൂന്ന്‌ സ്ഥാനങ്ങള്‍ പ്രവാചകന്‍ (സ) തങ്ങള്‍ നല്‍കിയത്‌ മാതാവിനാണ്‌. അതിനാല്‍ കുടുംബത്തിന്റെ പരിശുദ്ധതയില്‍ മാതാവിന്റെ കാല്‍ചുവട്ടിലൂടെ സ്രഷ്‌ടാവിനെ കണ്ടെത്താന്‍ ശ്രമിക്കാം..... അതിനാകട്ടെ ഇനി നമ്മുടെ പ്രയാണം..... നാഥന്‍ തുണക്കട്ടെ... ആമീന്‍
 ആദ്യ ഭാഗം വായിക്കാന്‍ ഈ ലിങ്കില്‍ click ചെയ്യുക 

കാലം മാറുകയാണ്‌ എട്ടുകാലി സിദ്ധാന്തത്തിലൂടെ....



കാലം മാറുകയാണ്‌ എട്ടുകാലി സിദ്ധാന്തത്തിലൂടെ....


            കാലം മാറുകയാണ്‌. പഴയ കാല തരള ചിന്തകളും അനുരാഗവും സ്‌നേഹവുമെല്ലാം ഉപേക്ഷിച്ച്‌, കൂടെ ആഗോളവത്‌കരണത്തിന്റെ സര്‍വ്വ വൃത്തികേടുകളും ആവാഹിച്ച്‌ ! നാശത്തിന്റെ നരകത്തിലേക്കുള്ള യാത്ര.
ബാഹ്യമായും ആന്തരീകമായും വലിയൊരു മാറ്റത്തിന്റെ വക്കിലാണ്‌ ലോകം. കാക്കയ്‌ക്കു പോലും തന്‍ കുഞ്ഞ്‌ പൊന്‍കുഞ്ഞാണ്‌. എന്നാല്‍ മനുഷ്യന്‍ പത്ത്‌ മാസം ഗര്‍ഭം പേറി പിറന്ന്‌ വീണ തന്റെ കുഞ്ഞിനെ കിണറ്റിലോ, വഴിവക്കത്തോ, കുപ്പത്തൊട്ടികളിലോ വലിച്ചെറിഞ്ഞ്‌ നാടുവിടുന്നു. മഹാ കഷ്‌ടം തന്നെ! യന്ത്രം വാഴുന്ന ഈ യജ്ഞ രഹിത യുഗത്തിലെ മനുഷ്യന്‌ ഖുര്‍ആന്‍ 1400 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അനുയോജ്യമായ വിശേഷണം നല്‍കുകയാണ്‌. ``മൃഗങ്ങളേക്കാള്‍ താഴ്‌ന്നവര്‍''. ഈ ഖുര്‍ആനിക പ്രയോഗം എത്രയോ യാഥാര്‍ത്ഥ്യവും സത്യവുമായി പുലര്‍ന്നിരിക്കുകയാണീ നവയുഗത്തില്‍.
                        മഴക്കാലം കഴിഞ്ഞ്‌ മാനം കൃഷ്‌ണ വര്‍ണം പൂക്കുമ്പോള്‍, പാടങ്ങളുടെ കരയില്‍ വയലറ്റു കാക്കപ്പൂവുകള്‍ മൊട്ടിടുമ്പോള്‍, മാമ്പൂക്കളുടെ മണമുള്ള, പാലപ്പൂവിന്റെ ഗന്ധമുള്ള കാറ്റടിച്ചു വീശുമ്പോള്‍, അപ്പോഴാണ്‌ മലയാളികള്‍ കാലത്തിന്റെ, ലോകത്തിന്റെ പ്രകൃതിപരമായ മാറ്റം മനസ്സിലാക്കുന്നത്‌. എന്നാല്‍ മാറിയ പുതുയുഗത്തില്‍ ആ തിരിച്ചറിവും നഷ്‌ടമായി. വസന്തമെന്നോ ഉഷ്‌ണമെന്നോ വ്യത്യാസമില്ലാത്ത പ്രകൃതി. നികത്തപ്പെട്ട വയലോലകളിലെവിടെ കാക്കപ്പൂവുകള്‍? മരങ്ങള്‍ മുറിച്ച്‌ തരിശായ ഭൂമിയിലെവിടെ മാമ്പൂമണം?. ഇതാണ്‌ ലോകത്തിന്റെ ബാഹ്യരൂപം.
ആന്തരീകമായും വലിയ മാറ്റങ്ങളാണ്‌ ലോകത്ത്‌ സംഭവിച്ചത്‌. കപട വിശ്വാസികളുടെ ലോകമാണിന്ന്‌. എവിടേയും തോന്ന്യാസവും തെമ്മാടിത്തവും. ദീന്‍ വലിച്ചെറിയപ്പെടുന്നു. പള്ളികളും മതചിഹ്നങ്ങളും പെരുകുന്നു. പക്ഷേ സത്യവിശ്വാസികളുടെ ഈമാനികാവേഷം തീരെ താഴ്‌ന്ന തട്ടിലും. മദ്യശാലകളില്‍ നിന്നും ഫൈവ്‌ സ്റ്റാര്‍ ബാറുകളില്‍ നിന്നും പിടിച്ചിറക്കപ്പെടുന്നതിലും നാമധാരികള്‍. വ്യഭിചാരത്തിനായി സ്വന്തം സ്വത്തും കുടുംബസ്വത്തും മുഴുവന്‍ ചിലവഴിച്ച്‌ മറ്റു സംസ്ഥാനങ്ങളില്‍ ഊരു ചുറ്റുന്ന  യൂവാക്കള്‍ 35 ശതമാനം ഉണ്ടെന്ന്‌ ഒരു കൊച്ചു ഗ്രാമത്തിലെ അന്വേഷണ കണക്കുകള്‍ കണ്ടെത്തുമ്പോള്‍ ലോകത്തിന്റെ അവസ്ഥ എന്താണെന്ന്‌ ചിന്തിക്കാന്‍ പോലും കഴിയില്ല. ഈമാനുള്ളവര്‍ റബ്ബിന്റെ ശിക്ഷയെ ഭയന്ന്‌ അലമുറയിടുകയാണ്‌. മുന്‍കാല ഉമ്മത്തുകള്‍ക്ക്‌ നല്‍കിയ ശിക്ഷകള്‍ ഇവിടെ സംഭവിക്കുമോ എന്നവര്‍ ഭയക്കുന്നു. വ്യഭിചാരം, അതിലേക്ക്‌ അടുക്കുക പോലും ചെയ്യരുത്‌ അത്‌ മഹാപാപമാണെന്ന്‌ പഠിപ്പിച്ച ഒരു ഉത്തമ സംസ്‌ക്കാരത്തിന്റെ അനുയായികള്‍ക്ക്‌ ഇത്‌ എങ്ങനെ സാധിക്കുന്നു.
                        അബൂ ഹുറൈറ (റ) യില്‍ നിന്ന്‌ നിവേദനം ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം. നബി (സ) പറഞ്ഞു: ``കപട വിശ്വാസികളുടെ ലക്ഷണങ്ങള്‍ മൂന്നെണ്ണമാകുന്നു. സംസാരിച്ചാല്‍ കളവ്‌ പറയുക. വാഗ്‌ദാനം ചെയ്‌താല്‍ ലംഘിക്കുക. വിശ്വസിച്ചാല്‍ വഞ്ചിക്കുക'' (ബുഖാരി, മുസ്‌ലിം)
ഈ ഹദീസിലൂടെ ചിന്തിച്ചാല്‍ നമ്മിലാരാണ്‌ യഥാര്‍ത്ഥ വിശ്വാസിയായിട്ടുണ്ടാവുക. ദിവസവും തമാശക്കായിട്ടെങ്കിലും ഒരു നുണ പറയാത്തവര്‍ ഇന്ന്‌ അംഗുലീ പരിമിതമാണ്‌. കല്ല്യാണത്തിനോ മറ്റ്‌ ആവശ്യങ്ങള്‍ക്കോ ആയി ക്ലാസ്സ്‌ മുടക്കുന്ന കുട്ടിക്ക്‌ `പനിയായിരുന്നു' എന്ന്‌ കത്തെഴുതി നല്‍കുന്ന മാതാപിതാക്കള്‍ ഇതിനുദാഹരണമാണ്‌. ഇങ്ങനെ ദൈനംദിന ജീവിതത്തിന്റെ പ്രഭാതപ്രദോഷങ്ങള്‍ നാം ആത്മപരിശോധനയ്‌ക്ക്‌ വിധേയമാക്കുമ്പോള്‍ പറഞ്ഞു കൂട്ടിയ നുണകളുടെ പടുകൂറ്റന്‍ മല തന്നെ ദര്‍ശിക്കാനാകും. പഠനത്തിനായി വിജനവനാന്തരങ്ങളിലൂടെ യാത്ര ചെയ്‌ത കൊച്ചുകുട്ടിയായിരുന്ന അബ്‌ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി) യെ വഴി മദ്ധ്യേ കൊള്ള സംഘം വളഞ്ഞു വെച്ചപ്പോള്‍ കളവ്‌ പറയരുതെന്ന തന്റെ ഉമ്മയുടെ ഉപദേശമോര്‍ത്ത്‌ തന്റെ കയ്യില്‍ നാല്‍പത്‌ പൊന്നുണ്ടെന്ന സത്യം തുറന്ന്‌ പറഞ്ഞ ചരിത്ര സംഭവം ഇക്കൂട്ടര്‍ പാഠമാക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണം.

രണ്ടാമതായി നബി (സ) പറഞ്ഞത്‌ `വാഗ്‌ദാന ലംഘന'മാണ്‌. വാഗ്‌ദത്ത ലംഘനം ഇന്നൊരു സ്റ്റൈലായി മാറിയിരിക്കുകയാണ്‌. വാരിക്കോരി മോഹന വാഗ്‌ദാനങ്ങള്‍ സമ്മാനിച്ച്‌ വോട്ടു വാങ്ങി ജയിച്ചു പോകുന്ന സാമൂഹിക സാംസ്‌ക്കാരിക നായകന്‍മാരെ കൊണ്ട്‌ വീര്‍പ്പുമുട്ടുകയാണ്‌ ആധുനിക കേരളം. സാധാരണ ജനങ്ങളുടെ കാര്യവും തഥൈവ.                             മോഹനവാഗ്‌ദാനങ്ങളുടെ ഘോഷയാത്രയുമായി വരുന്ന നെറ്റ്‌ വര്‍ക്ക്‌ ബിസിനസ്സുകാരും മറ്റു ന്യൂതന കച്ചവടക്കാരും ഇതിന്റെ ഏറ്റവും പുതിയ രൂപങ്ങളാണ്‌.
മൂന്നാമതായി നബി (സ) തങ്ങള്‍ പറഞ്ഞത്‌ `വിശ്വസിച്ചാല്‍ വഞ്ചിക്കുക'എന്നതാണ്‌. വഞ്ചനയും ഇന്ന്‌ കൊടികുത്തി വാഴുകയാണ്‌. ആതുരാലയങ്ങളിലും ആരാധനാലയങ്ങളിലും എന്തിന്‌ സ്വഭവനങ്ങളിലെ കിടപ്പറകളില്‍ പോലും വഞ്ചകരും ചൂഷകരും വേട്ടക്കാരുമാണ്‌. വെളുക്കുവോളം തന്റെ കിടപ്പറയില്‍ തന്നോടൊപ്പമുണ്ടായിരുന്ന സ്വഭാര്യ പ്രഭാതത്തില്‍ കാമുകനോടൊപ്പം ഒളിച്ചോടിയ വാര്‍ത്ത ഉല്‍ക്കൃഷ്‌ടമെന്ന്‌ അഭിമാനിക്കുന്ന കേരള ജനതക്ക്‌ പൂത്തിരിയല്ല.
                      മാറുന്ന ലോകത്തെ ജനങ്ങളില്‍ കാണുന്ന മറ്റൊന്നാണ്‌ സ്‌നേഹവും ബന്ധങ്ങളും അസ്‌തമിക്കുന്നു എന്നത്‌. മാതാപിതാക്കളും മക്കളും, ഗുരുശിഷ്യ പാവനബന്ധങ്ങളും സമൂഹ വ്യക്തി ബന്ധങ്ങളും എല്ലാം ഇന്ന്‌ ശിഥിലമായിരിക്കുകയാണ്‌.
നൊന്ത്‌ പെറ്റ ഉമ്മയുടെ കുലീന കൈകളില്‍ നിന്ന്‌ കട്ടന്‍ കാപ്പിയും വാങ്ങി കുടിച്ച്‌ പുറത്ത്‌ പോയ മകന്‍ വൈകീട്ട്‌ സ്വഭവനത്തിലേക്ക്‌ മടങ്ങിയെത്തുന്നത്‌ സ്വന്തം മാതാവിനെ വകവരുത്താനുള്ള മാരാകായുധവുമായിട്ടാണ്‌. വിജ്ഞാനമാകുന്ന മധു നുകര്‍ന്നു കൊടുക്കുന്ന ഗുരുവിനു നേരെ പുസ്‌തകത്തിനോടൊപ്പം ഒളിപ്പിച്ച പിസ്റ്റണെടുത്ത്‌ വെടിയുതിര്‍ക്കുന്നതും ഈ മാറിയ യുഗത്തിലാണ്‌. ``ഒരാള്‍ തനിക്ക്‌ സ്വന്തമായി ലഭിക്കാന്‍ ഇഷ്‌ടപ്പെടുന്ന കാര്യം തന്റെ സഹോദരനും ലഭിക്കാന്‍ ഇഷ്‌ടപ്പെടുന്നതു വരെ യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല'' എന്ന നബിവചനം നാമൊന്നു ഓര്‍ത്തുനോക്കുക. തനിക്കുള്ളതിന്റെ പരിസരത്തേക്കു പോലും സ്ഥാനത്തിലും സമ്പത്തിലും തന്റെ സുഹൃത്ത്‌ എത്തരുതെന്ന്‌ ചിന്തിക്കുന്നവരാണ്‌ ഈ പുതുയുഗത്തിന്റെ സന്തതികള്‍. സ്വന്തം പിതാവിനെ പോലും അന്യനായി ചിത്രീകരിക്കുന്ന ആഗോളവത്‌കൃത സിദ്ധാന്തങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നവരെ സൃഷ്‌ടിച്ചില്ലെങ്കിലേ അത്ഭുതമൂള്ളൂ. ഒരേ ഫ്‌ളാറ്റില്‍ തൊട്ടടുത്ത മുറികളില്‍ വര്‍ഷങ്ങളായി താമസിക്കുന്നവര്‍ പോലും പരസ്‌പരം അറിയില്ലെന്ന്‌ പറയുമ്പോള്‍ അവര്‍ തമ്മിലുള്ള അല്ലെങ്കില്‍ ലോകത്ത്‌ ഇന്നുള്ള മാനുഷിക ബന്ധങ്ങളുടെ അകല്‍ച്ചയാണ്‌ നമുക്ക്‌ മനസ്സിലാകുന്നത്‌. മാത്രമല്ല, അസൂയയും ഉള്‍നാട്യവും കുശുമ്പും നിറഞ്ഞ മനുഷ്യ മനസ്സുകളുടെ പെരുപ്പവും.
                       
നമുക്ക്‌ മാറണം കാലത്തിന്റെ മാറ്റത്തിനൊത്ത്‌ എല്ലാ നന്മയും ഉള്‍ക്കൊണ്ട്‌ ഒപ്പം അധര്‍മ്മത്തിനെതിരെ വിപ്ലവഗാനം മുഴക്കി. ഖുര്‍ആന്‍ സര്‍വ്വകാലത്തിന്റെയും വേദഗ്രന്ഥമാണ്‌. ഒരു പ്രവിശ്യയുടെയോ കാലത്തിന്റെയോ അല്ല. ഈ മാറിയ ലോകത്തിന്റെ കരാള ഭീകരതയില്‍ നിന്ന്‌ മുക്തി നേടാന്‍ വിശുദ്ധ ഖുര്‍ആന്‍ വരച്ചു കാണിച്ച സല്‍സരണിക്കു മാത്രമേ കഴിയൂ. ``നിങ്ങള്‍ മൂന്നു പേരുണ്ടെങ്കില്‍ ഒരാളെ മാറ്റിനിര്‍ത്തി രഹസ്യ സംഭാഷണം നടത്തരുത്‌. നിങ്ങള്‍ ജനങ്ങളുടെ കൂട്ടത്തില്‍ ഇടകലരുന്നത്‌ വരെ. കാരണം അത്‌ മൂന്നാമത്തവന്‌ ദു:ഖമുണ്ടാക്കാന്‍ ഇടയാകും'' എന്ന്‌ പഠിപ്പിച്ച റസൂലിന്റെ വാക്കുകള്‍ക്കം പ്രവര്‍ത്തികള്‍ക്കും അതിനുള്ള കരുത്തുണ്ട്‌. നമുക്ക്‌ പിന്തുടരാം ആ പ്രവാചകരെ...

ഈ മാറിയ യുഗത്തില്‍ എട്ടുകാലിയുടെ മനസ്സാണ്‌ ലോകര്‍ക്ക്‌ മുഴുവനും. താന്‍ നിര്‍മ്മിച്ച വലയിലേക്ക്‌ സ്വന്തം ഇണയെ പോലും പ്രവേശിപ്പിക്കാത്ത എട്ടുകാലിയുടെ മനസ്സ.്‌ കിട്ടാനുള്ള അവകാശങ്ങളില്‍ മാത്രമാണ്‌ ഇന്നവന്റെ കണ്ണ്‌. കൊടുക്കാനുള്ള കടപ്പാടുകളിലോ ചെയ്‌തു തീര്‍ക്കാനുള്ള കര്‍ത്തവ്യങ്ങളിലോ ഇന്നവന്‌ യാതൊരു ചിന്തയുമില്ല.
Related Posts Plugin for WordPress, Blogger...