നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 17 June 2014

അറ്റ്‌ ലീസ്റ്റ്‌... നിന്റെ കുടുംബത്തെയെങ്കിലും

അറ്റ്‌ ലീസ്റ്റ്‌... നിന്റെ കുടുംബത്തെയെങ്കിലും

                     അബൂഹുറൈറ (റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം: ഒരാളെ അല്ലാഹു അനുഗ്രഹിക്കട്ടെ! അയാള്‍ രാത്രി എഴുന്നേറ്റ്‌ നിസ്‌ക്കരിച്ചു. ശേഷം ഭാര്യയെ വിളിച്ചുണര്‍ത്തി
, അങ്ങനെ അവളും എഴുന്നേറ്റ്‌ നിസ്‌ക്കരിച്ചു. അവള്‍ ഉണരാന്‍ വിസമ്മതിച്ചാല്‍ അയാള്‍ അവളുടെ മുഖത്ത്‌ വെള്ളം കുടയും. ഒരുവളെ അല്ലാഹു അനുഗ്രഹിക്കട്ടെ! അവള്‍ രാത്രി എഴുന്നേറ്റ്‌ നിസ്‌കരിച്ചു. പിന്നീട്‌ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി അയാളും എഴുന്നേറ്റ്‌ നിസ്‌ക്കരിച്ചു. അയാള്‍ ഉണരാന്‍ വിസമ്മതിച്ചാല്‍ അവള്‍ അയാളുടെ മുഖത്ത്‌ വെള്ളം കുടുയും. (അഹ്‌മദ്‌)
              വിശുദ്ധ ഖുര്‍ആനിലും ഹദീസിലും രാത്രിനിസ്‌ക്കാരത്തിന്റെ ശ്രേഷ്‌ഠതകള്‍ ധാരാളം സ്ഥലത്ത്‌ പ്രതിപാദിക്കുന്നുണ്ട്‌. രാത്രിയിലെ നിസ്‌ക്കാരം പുണ്യകരമായ ഇബാദത്താണ്‌. നിര്‍ബന്ധമായ നിസ്‌ക്കാര കര്‍മ്മത്തിനു ശേഷം സ്രഷ്‌ടാവിന്‌ പ്രിയപ്പെട്ടത്‌ രാത്രി നിസ്‌ക്കാരമാണ്‌. കരുണാവാരിധിയായ റബ്ബിന്റെ യഥാര്‍ത്ഥ ദാസന്മാര്‍ സാഷ്‌ടാംഗം ചെയ്‌തുകൊണ്ടും നിസ്‌ക്കരിച്ചുകൊണ്ടും തങ്ങളുടെ രക്ഷിതാവിന്റെ സന്നിധിയില്‍ രാത്രികഴിച്ചുകൂട്ടുന്നവരാണ്‌ എന്ന്‌ ഖുര്‍ആന്‍ പ്രതിപാദിച്ചിരിക്കുന്നത്‌ കാണാം.
             നബി (സ്വ) തങ്ങള്‍ റമളാനിലെ അവസാനത്തെ പത്തില്‍ ഭാര്യമാരെയും മറ്റ്‌ കുടുംബാംഗങ്ങളെയും രാത്രി നിസ്‌ക്കാരത്തിന്‌ വിളിച്ചുണര്‍ത്താറുണ്ടായിരുന്നു. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന നബിവചനത്തില്‍ കാണാം. ആഇശ (റ) പറയുന്നു: ``റമളാനിലെ അവസാനത്തെ പത്ത്‌ വന്നെത്തിയാല്‍ പ്രവാചകന്‍ (സ്വ) തങ്ങള്‍ അരമുറുക്കിയുടുക്കുകയും രാത്രി സജീവമാക്കുകയും കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു.'' അബൂഹുറൈറ പറയുന്നു: ``റമളാനിലെ രാത്രി നിസ്‌ക്കാരത്തിന്‌ നബി (സ്വ) ഞങ്ങളെ പ്രത്യേകം പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. പക്ഷേ നിര്‍ബന്ധിച്ചിരുന്നില്ല. അവിടുന്ന്‌ പറയും: ``ഒരാള്‍ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടെ റമളാനില്‍ രാത്രി നിസ്‌ക്കാരം നിര്‍വ്വഹിച്ചാല്‍ സംഭവിച്ചു പോയ അവന്റെ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്‌''. (മുസ്‌ലിം).
                  അബൂഹുറൈറ (റ) വില്‍ നിന്നും ആദ്യം ഉദ്ധരിച്ച ഹദീസില്‍ ഒറ്റക്ക്‌ നിസ്‌ക്കരിക്കാതെ തന്റെ ഇണയേയും വിളിച്ചുണര്‍ത്തുന്ന ഭാര്യഭര്‍ത്താക്കന്മാര്‍ക്കുവേണ്ടിയാണ്‌ പ്രവാചകന്‍ പ്രാര്‍ത്ഥിക്കുന്നത്‌. സല്‍കര്‍മ്മങ്ങളും പുണ്യപ്രവര്‍ത്തികളും സ്വയം അനുവര്‍ത്തിക്കുന്നതോടൊപ്പം തന്റെ കുടുംബത്തേയും ഇത്തരം കാര്യങ്ങളില്‍ പങ്കാളികളാക്കണം. ഖുര്‍ആന്‍ ഈയൊരു കാര്യത്തെ നമ്മെ വേണ്ടവണ്ണം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. സത്യ വിശ്വാസികളേ, മനുഷ്യരും, കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയില്‍ നിന്നും നിങ്ങള്‍ നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും കാത്ത്‌ സൂക്ഷിക്കുക. വിശുദ്ധ റമളാനിന്റെ പുണ്യ പൂരിതമായ ദിനരാത്രങ്ങള്‍ ഇനി അംഗുലീപരിമിതമാണ്‌. അവസാനത്തെ പത്ത്‌ കുടുംബത്തോടൊപ്പം ശാശ്വത വിജയത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. അല്ലാതെ കുടുംബസമേതം ഷോപ്പിംഗിങ്ങിനെന്ന പേരും പറഞ്ഞ്‌ നഗരത്തിലെ മാളുകളിലും, സ്വര്‍ണ്ണ വസ്‌ത്രവ്യാപാരസ്ഥാപനങ്ങളിലും ദിവസം മുഴുവന്‍ ചെലവഴിക്കപ്പെടുമ്പോള്‍ പുണ്യ പൂരിതമായ നിമിഷങ്ങളാണ്‌ നമുക്കും നമ്മുടെ കുടുംബത്തിനും നഷ്‌ടമാകുന്നത്‌ എന്ന ഓര്‍മ്മ നമുക്കുണ്ടാകണം.
               റമളാനിലെ പലരും പല വിധത്തിലാണ്‌ ഉപയോഗപ്പെടുത്തിയത്‌. ചിലര്‍ ശരിക്കും ആത്മീയ പുരോഗതിക്ക്‌ ഉപയോഗിച്ചു. ചിലര്‍ക്ക്‌ വിശ്രമകാലം, മറ്റുചിലര്‍ക്ക്‌ കച്ചവടകാലം, ഏതാനും ചിലര്‍ ഇതിനൊന്നുമില്ലാതെ സമയം വെറുതേ ചെലവഴിച്ചു. എന്നാല്‍ ആത്മീയ പുരോഗതിക്കായി സമയം ചെലവഴിക്കാത്തവരെ സംബന്ധിച്ച്‌ ഇനിയിങ്ങനെയൊരവസരം ലഭിക്കുമോ? മാവേലി സ്റ്റോറുകളിലും മറ്റും കാര്‍ഡൊന്നിന്‌ ഒരു കിലോ പഞ്ചസാരയോ രണ്ട്‌ കിലോ അരിയോ വില കുറച്ച്‌ ലഭിക്കുന്നു എന്നറിയുമ്പോഴേക്കും മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്ന വിശ്വാസികള്‍ ഒരു അക്ഷരത്തിന്‌ ധാരാളം പ്രതിഫലം സ്രഷ്‌ടാവ്‌ വാഗ്‌ദാനം ചെയ്യുമ്പോള്‍ എന്തേ? കണ്ടില്ലെന്ന്‌ നടിക്കുന്നു. പത്ര പാരായണത്തിന്റെ സമയം ഇനിയുള്ള പുണ്യ ദിനങ്ങളിലെങ്കിലും കുറച്ച്‌ ഖുര്‍ആന്‍ പാരായണത്തിന്‌ സമയം കണ്ടെത്തണം. 16 പേജുള്ള ഒരു ദിനപത്രം ഖുര്‍ആനിന്റെ സൈസില്‍ മുറിച്ച്‌ എണ്ണിനോക്കിയാല്‍ ഏകദേശം 125 പേജുണ്ടാകും. അപ്പോള്‍ പ്രഭാതത്തില്‍ മൂന്നും നാലും ദിനപത്രങ്ങള്‍ ഒരു ദിവസം പോലും മുടങ്ങാതെ വായിക്കുന്ന നമ്മുടെ സമയമില്ലെന്ന വാദത്തിന്‌ എത്രമാത്രം കഴമ്പുണ്ടാകും. 
               റമളാനിന്റെ ആദ്യവാരങ്ങളില്‍ ജുമുഅ നിസ്‌ക്കാരത്തിന്റെ ചിത്രം പത്രങ്ങളില്‍ കാണാം. പള്ളിയും, പള്ളി മുറ്റവും, റോഡും, അടുത്ത കടത്തിണ്ണയും നിറഞ്ഞ ജനാവലി!!! എന്നാല്‍ അവസാനത്തെ പത്തായതോടെ പള്ളികള്‍ കാലിയായി. റമളാന്‍ സ്‌പെഷ്യല്‍ ആരാധകരെ കാണാതായി. ഇവരൊക്കെ റമളാനിന്റെ അവസാനത്തെ പത്താകുന്നതോടെ എവിടെ പോകുന്നു? ഇനി അടുത്ത വര്‍ഷം റമളാന്‍ വരട്ടെ എന്നാണ്‌ ചിന്താഗതിയെങ്കില്‍ നാശം പിടിവിടാതെ പിന്നാലെ തന്നെയുണ്ടെന്ന്‌ ഓര്‍ക്കുക. നിയന്ത്രിക്കേണ്ട കുടുംബനാഥന്‍മാര്‍ക്കൂടി അലസതയുടെ മൂടുപടമണിഞ്ഞാല്‍ തലമുറയുടെ പാപഭാരം ഏറ്റെടുക്കേണ്ടിവരും. അറ്റ്‌ലീസ്റ്റ്‌ സ്വന്തത്തേയും കുടുംബത്തേയും നരകാഗ്നിയില്‍ നിന്നും സംരക്ഷിക്കാന്‍ നമുക്ക്‌ ബാധ്യതയില്ലേ?
              റമളാനിന്റെ അവസാനനാളുകളില്‍ ഒരു തിരിഞ്ഞുനോട്ടം അത്യന്താപേക്ഷിതമാണ്‌. തുടക്കത്തില്‍ വിശ്വാസികള്‍ കൈക്കൊണ്ട പ്രതിജ്ഞകള്‍ എത്രയെണ്ണം പൂര്‍ത്തീകരിക്കാനായി എന്നതിനെ കുറിച്ചാകണമത്‌. നാവിനേയും, കണ്ണിനേയും മറ്റ്‌ ഓരോ അവയവങ്ങളേയും എത്രമാത്രം കടിഞ്ഞാണിടാനായി എന്ന്‌ പരിശോധിക്കണം. കടന്നുപോയ പുണ്യദിനങ്ങളില്‍ നിന്ന്‌ ഒരു നിമിഷം പോലും വീണ്ടെടുക്കാനാവില്ലെങ്കിലും വരുംദിനങ്ങളില്‍ നല്ല നടപ്പിനും ആത്മസംതൃപ്‌തിക്കും അത്‌ ഗുണം ചെയ്യും. മാനുഷിക ചാപല്യങ്ങള്‍ അങ്ങോളമിങ്ങോളം ജീവിതഗോദയില്‍ നിഴലിച്ച്‌ കാണാന്‍ കഴിയുമെങ്കിലും ചില ആരാധനാ കര്‍മ്മങ്ങളെങ്കിലും പരിശീലിക്കാന്‍ അവസരം ലഭിച്ചുവെങ്കില്‍, ഹറാമുകളുടെ ആധിക്യത്തില്‍ നിന്ന്‌ വളരെ കുറഞ്ഞൊരു അളവെങ്കിലും തടയിടാനായെങ്കില്‍, നാം ധന്യരായി. ഇനി അത്‌ സ്ഥായിയായി നില നില്‍ക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ്‌ വേണ്ടത്‌.
             ഇതിനു വിരുദ്ധമായാണ്‌ നമ്മുടെ കഴിഞ്ഞ ദിനങ്ങള്‍ കലാശിച്ചതെങ്കില്‍ നോമ്പ്‌ നമുക്ക്‌ നേടിത്തന്നത്‌ വെറും പട്ടിണി മാത്രമാണെന്ന്‌ ഉറപ്പിക്കേണ്ടിവരും. ഒരിക്കല്‍ കൂടി നാം പരാജയപ്പെട്ടു എന്നര്‍ത്ഥം. 

റമളാന്‍ വായന

Saturday 14 June 2014

നോമ്പും അനുബന്ധവിഷയങ്ങളും


നോമ്പും അനുബന്ധവിഷയങ്ങളും
           
                      എണ്ണമറ്റ പ്രതിഫലങ്ങള്‍ കൈവരിക്കാന്‍ നിമിത്തമാവേണ്ട ഒരു സത്‌കര്‍മ്മമാണ്‌ വ്രതാനുഷ്‌ഠാനം. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും മറ്റ്‌ ശാരീരികേച്ഛകളും വെടിഞ്ഞ്‌ നോമ്പെടുക്കുന്ന ഏതൊരു വിശ്വാസിയും തന്റെ നോമ്പ്‌ ഉടയ തമ്പുരാന്റെ തൃപ്‌തിയിലൂടെ നാളേക്കുള്ള ഒരു മുതല്‍ക്കൂട്ടാവണമെന്ന്‌ ആഗ്രഹിക്കുന്നു. അതിനാല്‍ അതിന്റെ സാധുതക്ക്‌ തകരാര്‍ വരുത്തുന്ന, അതിന്റെ പ്രതിഫലം ശൂന്യമാക്കി കളയുന്ന നിരവധി കാര്യങ്ങള്‍ നോമ്പുകാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. അറിവില്ലായ്‌മ കൊണ്ട്‌ അവകള്‍ നിഷ്‌ഫലമായി കൂടാ. നോമ്പ്‌ മുറിയുന്ന കാര്യങ്ങളെ കുറിച്ച്‌ ഹ്രസ്വമായി വിശദീകരിക്കുന്നു. 
                     തടിയുള്ള വല്ല വസ്‌തുവും ബോധപൂര്‍വ്വവും ഇഷ്‌ടാനുസരണവും തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ ഉള്ളിലേക്ക്‌ പ്രവേശിക്കുക.. ഉള്ള്‌ എന്നതിന്റെ വിവക്ഷ തലച്ചോറ്‌, കുടല്‍, വയറ്‌, മൂത്രനാളം, സ്‌തന നാളം (മുലപ്പാല്‍ പുറപ്പെടുന്ന സ്ഥലം), ചെവിയുടെ അകം തുടങ്ങിയവയാണ്‌. 
                                       കണ്ണില്‍ സുറുമ ഇടുകയോ, മരുന്ന്‌ ഇറ്റിക്കുകയോ ചെയ്‌താല്‍ അവകളുടെ രുചി തൊണ്ടയിലേക്ക്‌ എത്തിയാലും നോമ്പ്‌ മുറിയില്ല. കണ്ണില്‍ നിന്ന്‌ തൊണ്ടയിലേക്ക്‌ തുറക്കപ്പെട്ട ദ്വാരം ഇല്ലാത്തതാണ്‌ കാരണം. രോമ കൂപങ്ങളിലൂടെ എണ്ണ പോലുള്ളവ അകത്ത്‌ കടന്നാലും വിധി തഥൈവ. വാസനിച്ചാലും വസ്‌തു അകത്തേക്ക്‌ ഇറങ്ങാത്ത രീതിയില്‍ രുചിച്ചു നോക്കിയാലും നോമ്പ്‌ മുറിയില്ല. അടുക്കള പുക, പൊടിപടലങ്ങള്‍, ഈച്ച, കൊതുക്‌ പോലുള്ള സൂക്ഷിക്കാന്‍ പ്രയാസമുള്ള വസ്‌തുക്കള്‍ അകത്ത്‌ കടന്നാലും നോമ്പ്‌ മുറിയുകയില്ല. 
ഭക്ഷണാവശിഷ്‌ടങ്ങളോ മറ്റോ കലരാത്ത ശുദ്ധമായ ഉമിനീര്‍ വിഴുങ്ങിയത്‌ കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല. പക്ഷെ ഉമിനീര്‍ വായയുടെ പുറത്തേക്ക്‌ വന്ന ശേഷം വീണ്ടും വിഴുങ്ങിയാല്‍ നോമ്പ്‌ മുറിയുന്നതാണ്‌. മുറുക്കാന്റെ ചുമപ്പ്‌ പോലുള്ള ശുദ്ധവസ്‌തുക്കളോ, രക്തം പോലുള്ള നജസായവയോ കലര്‍ന്ന ഉമിനീര്‍ തുപ്പികളയുകയും വായ കഴുകി വൃത്തിയാക്കേണ്ടതുമാണ്‌. മോണ പൊട്ടി രക്തം നിരന്തരമായി വരുന്നവന്‌ എപ്പോഴും തുപ്പിക്കളയാന്‍ പ്രയാസമായതിനാല്‍ അവ വിഴുങ്ങിയാല്‍ നോമ്പ്‌ മുറിയുകയില്ല. ചുമകൊണ്ടോ മറ്റോ കഫം പുറത്തേക്ക്‌ എടുക്കാന്‍ സാധിക്കാതെ ഉള്ളിലേക്ക്‌ തന്നെ ഇറങ്ങിയതുകൊണ്ട്‌ കുഴപ്പമില്ല. പക്ഷെ പുറത്ത്‌ വന്ന കഫം തുപ്പാന്‍ സൗകര്യമായിട്ടും തുപ്പികളയാതെ അകത്തേക്ക്‌ ഇറങ്ങിയാല്‍ നോമ്പ്‌ മുറിയും. 
                             മുങ്ങികുളിച്ചതിനാലോ, വായില്‍ വെള്ളം കൊപ്ലിക്കുന്നതില്‍ അമിതംകാണിച്ചതിനാലോ, വായ മൂക്ക്‌ പോലുള്ള അവയവങ്ങളിലൂടെ വെള്ളം ഉള്ളിലേക്ക്‌ ഇറങ്ങിയാല്‍ നോമ്പ്‌ ബാത്വിലാണ്‌. വെള്ളത്തില്‍ മുങ്ങാതെ ആര്‍ത്തവ പ്രസവ രക്തങ്ങള്‍ പോലുള്ള വലിയ അശുദ്ധിയെ തൊട്ട്‌ കുളിക്കുന്ന സന്ദര്‍ഭത്തിലും നജസായ വായ കഴുകി വൃത്തിയാക്കുന്ന സമയത്തും ബോധപ്പൂര്‍വ്വമല്ലാതെ വെള്ളം ഉള്ളിലേക്ക്‌ കടന്നാല്‍ നോമ്പ്‌ മുറിയുകയില്ല. 
                         സംയോഗം കൊണ്ട്‌ നോമ്പ്‌ മുറിയുന്നതാണ്‌. ശുക്ല സ്‌ഖലനമുണ്ടായില്ലെങ്കിലും ഉറക്കത്തിലോ അവിചാരിതമായോ മറ്റോ ഇന്ദ്രിയ സ്‌ഖലനമുണ്ടായതുകൊണ്ട്‌ നോമ്പ്‌ മുറിയില്ല. മുഷ്‌ടിമൈഥുനം പോലെയുള്ളതുകൊണ്ടോ അല്ലാതെയോ സംയോഗമല്ലാത്ത രൂപത്തില്‍ ഇന്ദ്രിയം പുറപ്പെടുവിച്ചാല്‍ നോമ്പ്‌ ബാത്വിലാണ്‌. വികാരഭരിതനായി മറയോട്‌കൂടെ ഭാര്യയെ ചുംബിക്കുക, ആലിംഗനം ചെയ്യുക പോലെയുള്ള പ്രവര്‍ത്തികള്‍ കൊണ്ട്‌ ഇന്ദ്രിയസ്‌ഖലനം ഉദ്ദേശിച്ചുകൊണ്ടാണെങ്കില്‍ അവ നോമ്പ്‌ മുറിക്കുന്നതാണ്‌. ഇത്തരം ഉദ്ദേശമില്ലാതെ ഇവകള്‍ കാരണം മനിയ്യ്‌ പുറപ്പെട്ടാലും നോമ്പ്‌ മുറിയുകയില്ല. സംയോഗം കാരണം റമളാനിലെ നോമ്പ്‌ നഷ്‌ടപ്പെടുത്തിയവന്‍ നോമ്പ്‌ ഖളാവീട്ടുകയും, പ്രായശ്ചിത്തം കൊടുക്കുകയും ചെയ്യണം. ഒന്നുകില്‍ വിശ്വാസിയായ ഒരു അടിമസ്‌ത്രീയെ മോചിപ്പിക്കണം അതിന്‌ കഴിവില്ലാത്തവന്‍ രണ്ട്‌ മാസം തുടര്‍ച്ചയായി നോമ്പ്‌ നോല്‍ക്കണം അതിനും സാധിക്കാത്തപക്ഷം പാവപ്പെട്ടവരില്‍നിന്നും അറുപത്‌ ആളുകള്‍ക്ക്‌ ഒരോ മുദ്ദ്‌ വീതം അവന്റെ നാട്ടിലുള്ള നല്ല ഭക്ഷണം പ്രായശ്ചിത്തമാണെന്ന നിയ്യത്തോടെ കൊടുക്കേണ്ടതാണ്‌. 
                              സ്വഭാവിക ഛര്‍ദ്ദികൊണ്ട്‌ നോമ്പ്‌ മുറിയില്ലെങ്കിലും ഉണ്ടാക്കി ഛര്‍ദ്ദിക്കുമ്പോള്‍ നോമ്പ്‌ മുറിയുന്നതാണ്‌. ഇതുപോലുള്ള നോമ്പ്‌ മുറിക്കുന്ന കാര്യങ്ങള്‍ നോമ്പ്‌ മുറിക്കുന്നവയാണ്‌ എന്നറിവോടെ മനപ്പൂര്‍വ്വവും ബോധപ്പൂര്‍വ്വവും ആകുമ്പോഴെക്കെ നോമ്പ്‌ മുറിയുന്നതാണ്‌. അറിവില്ലായ്‌മ കൊണ്ടോ മറന്നോ നിര്‍ബന്ധിതനായോ ആണെങ്കില്‍ നോമ്പ്‌ ബാത്വിലാകുകയില്ല. അറിവില്ലായമ വിടുതിയായി ഗണിക്കപ്പെടണമെങ്കില്‍ അവന്‍ പുതുമുസ്‌ലിമോ പഠിക്കാന്‍ അവസരം ലഭിക്കാത്തവനോ ആയിരിക്കണം. ഇപ്രകാരമല്ലാത്ത വിവരക്കേടിന്‌ വിടുതി നല്‍കപ്പെടുകയില്ലന്നാണ്‌ പണ്ഡിത ഭാഷ്യം. 
ഇസ്‌ലാമില്‍ നിന്ന്‌ പുറത്ത്‌ പോകല്‍, ആര്‍ത്തവ പ്രസവ രക്തങ്ങള്‍ പുറപ്പെടല്‍, എന്നിവ റമളാന്റെ പകലില്‍ ഉണ്ടായാല്‍ നോമ്പ്‌ മുറിയുന്നതാണ്‌. മദ്യാപനം പോലെയുള്ള തന്റെ അതിക്രമം കൂടാതെയുള്ള ബോധക്ഷയം, ഭ്രാന്ത്‌ പോലുള്ളത്‌ പകലില്‍ ഉണ്ടായാല്‍ നോമ്പ്‌ മുറിയുകയില്ല. എന്നാല്‍ ഇത്‌ ഒരു സെക്കന്റ്‌ പോലും തെളിയാതെ പ്രഭാതം ഉദിച്ചത്‌ മുതല്‍ അസ്‌തമയം വരെ നീണ്ടുനിന്നാല്‍ നോമ്പ്‌ മുറിയുന്നതാണ്‌. ഒരു സെക്കന്റെങ്കിലും തെളിഞ്ഞിട്ടുണ്ടെങ്കില്‍ നോമ്പിന്‌ കുഴപ്പമില്ല. എന്നാല്‍ അതിക്രം മുഖേനെയുള്ള ബോധക്ഷയയും ഭ്രാന്തും പ്രശ്‌നമാണ്‌. ഇത്‌ ഒരു സെക്കന്റ്‌ നേരം മാത്രമാണ്‌ ഉണ്ടായതെങ്കിലും നോമ്പ്‌ മുറിയുന്നതും പിന്നീട്‌ ഖളാഅ്‌ വീട്ടല്‍ നിര്‍ബന്ധവുമാണ്‌. പകല്‍ മുഴുവന്‍ നീണ്ട്‌ നില്‍ക്കുന്ന ഉറക്ക്‌ കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല 
               നോമ്പ്‌ പരിപൂര്‍ണ്ണമാവാന്‍ നിരവധി സുന്നത്തുകളുണ്ട്‌.
സൂര്യന്‍ അസ്‌തമിച്ചു എന്നുറപ്പായ ഉടനെ നോമ്പ്‌ മുറിക്കുക.സമയമായാല്‍ വഴിയിലൂടെ നടന്നുപോകുന്നവനാണെങ്കില്‍ പോലും നോമ്പ്‌ മുറിക്കാന്‍ താമസിപ്പിക്കരുത്‌. നിസ്‌കാരത്തെക്കാള്‍ മുന്തിക്കലും സുന്നത്താണ്‌. നബി (സ) മഗ്‌രിബ്‌ നിസ്‌കരിക്കുന്നതിന്‌ മുമ്പ്‌ തന്നെ ഈത്തപ്പഴം കൊണ്ടോ മറ്റോ നോമ്പ്‌ മുറിക്കാറുണ്ടായിരുന്നു. സമയമായി എന്നുറപ്പില്ലാതെ പരീക്ഷണം നടത്തി സമയമായി എന്ന്‌ വിചാരിച്ച്‌ ഇതില്‍ ഉളരിപ്പിക്കല്‍ കാണിക്കല്‍ സുന്നത്തില്ല. കൃത്യതയും സൂക്ഷ്‌മതയും പാലിക്കാതെ സമയമാകുന്നതിനുമുമ്പുള്ള പുത്തന്‍ പ്രസ്ഥാനക്കാരുടെ വാങ്കുവിളിയില്‍ ആരും വഞ്ചിതരാകാതെ സൂക്ഷിക്കുക. 
                   നോമ്പ്‌ മുറിക്കാന്‍ ഒരു ഈത്തപ്പഴം ഇല്ലെങ്കില്‍ കാരക്ക അതുമില്ലെങ്കില്‍ ഒരിറക്ക്‌ വെള്ളം എന്നിവ സുന്നത്താണ്‌. സുന്നത്തിന്റെ പരിപൂര്‍ണ്ണത ലഭിക്കുന്നതിനായി മൂന്ന്‌ ഈത്തപ്പഴങ്ങളോ കാരക്കകളോ മൂന്ന്‌ ഇറക്ക്‌ വെള്ളമോ കൊണ്ട്‌ നോമ്പ്‌ തുറക്കുക. സമയമാകുമ്പോള്‍ അടുത്തുള്ളത്‌ വെള്ളമാണെങ്കില്‍ ഈത്തപ്പഴമോ കാരക്കയോ പ്രതീക്ഷിച്ച്‌ നോമ്പ്‌ തുറ താമസിപ്പിക്കാന്‍ പാടില്ല. കാരണം നബി (സ) പറഞ്ഞു: എന്റെ ദാസന്മാരില്‍ എനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ നോമ്പ്‌ തുറ ഉളരിപ്പിക്കുന്നവരാണ്‌.

                      നോമ്പ്‌ കാരന്റെ വായയുടെ വാസന കസ്‌തൂരിയേക്കാളും സുഗന്ധമുള്ളതാണ്‌ എന്ന തിരുവചനം മാനിച്ചുകൊണ്ട്‌ വെള്ളം കൊണ്ട്‌ നോമ്പ്‌ തുറക്കുന്നവന്‍ വായില്‍ എത്തുന്ന ആദ്യ ഇറക്ക്‌ വെള്ളം തുപ്പിക്കളയാതിരിക്കല്‍ മര്യാദയാണെന്ന്‌ പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. 
അത്താഴം കഴിക്കല്‍ സുന്നത്താണ്‌. അത്താഴത്തിന്റെ പ്രത്യേകസമയം അര്‍ദ്ധരാത്രി മുതല്‍ക്കാണ്‌. അത്താഴം കഴിക്കുന്നുവെന്ന നിയ്യത്ത്‌ അനിവാര്യമാണ്‌. ``ഒരിറക്ക്‌ വെള്ളം കൊണ്ടെങ്കിലും അത്താഴം കഴിക്കൂ'' എന്ന തിരുവചനം ഇതിന്റെ പ്രാമുഖ്യം വ്യക്തമാക്കുന്നുണ്ട്‌. അത്താഴം പിന്തിക്കല്‍ സുന്നത്താണ്‌. അത്താഴം കഴിച്ച്‌ സുബ്‌ഹിയുടെ ഇടയില്‍ അമ്പത്‌ ആയത്ത്‌ ഓതാനുള്ള സയമുണ്ടായിരിക്കല്‍ സുന്നത്താണ്‌. സുബ്‌ഹിയുടെ സമയമായി എന്ന്‌ സംശയം വന്നാല്‍ അത്താഴം ഒഴിവാക്കണം. അത്താഴസമയം സുഗന്ധം പൂശല്‍ പ്രത്യേകം സുന്നത്താണ്‌ 
                     വലിയ അശുദ്ധിയോ മറ്റോ ഉള്ളവന്‌ സുബ്‌ഹിക്ക്‌ മുമ്പ്‌ കുളിക്കല്‍ സുന്നത്താണ്‌ രാത്രി കുളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ വെള്ളം കടക്കാന്‍ സാധ്യതയുള്ള ചെവിപോലുള്ള അവയവങ്ങള്‍ സുബ്‌ഹിക്ക്‌ മുമ്പ്‌ കഴുകി വൃത്തിയാക്കല്‍ സുന്നത്തുണ്ട്‌.
                             നോമ്പുകാരനെ നോമ്പ്‌ തുറപ്പിക്കല്‍ സുന്നത്താണ്‌. ഒരു കഷ്‌ണം കാരക്കകൊണ്ടോ ഒരിറക്ക്‌ വെള്ളം കൊണ്ടോ ആണെങ്കിലും ഇത്‌ പുണ്യകരമാണ്‌. ഭക്ഷണം നല്‍കി സല്‍ക്കരിക്കലാണ്‌ ഏറ്റവും ഉചിതം കാരണം നബി (സ) പറഞ്ഞു: ഒരാള്‍ നോമ്പ്‌ തുറ സംഘടിപ്പിച്ചാല്‍ നോമ്പുകാരന്‌ ലഭിക്കുന്നതിന്‌ തുല്യമായത്‌ അവന്‌ ലഭിക്കുന്നതാണ്‌. നോമ്പുകാരന്റെ പ്രതിഫലത്തില്‍ നിന്ന്‌ ഒന്നും തന്നെ കുറയുകയില്ല. അവരോടൊപ്പം വീട്ടുകാരന്‍ ഇരുന്ന്‌ ഭക്ഷിക്കലും സുന്നത്താണ്‌. 
                   കളവ്‌, ഏഷണി പോലുള്ള നിഷിദ്ധകാര്യങ്ങള്‍ വരാതെ സൂക്ഷിക്കുക. ഇത്തരം അശ്ലീല വാക്കുകള്‍ കൊണ്ട്‌ നോമ്പിന്റെ പ്രതിഫലം നഷ്‌ടപ്പെട്ടുപോകുമെന്നാണ്‌ കര്‍മ്മശാസ്‌ത്ര വിദഗ്‌ധര്‍ വ്യക്തമാക്കുന്നത്‌. നബി (സ) പറഞ്ഞു: ``വല്ലവനും കള്ളവാക്കുകളും നികൃഷ്‌ട പ്രവര്‍ത്തികളും ഒഴിവാക്കിയില്ലെങ്കില്‍ അന്ന പാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിന്‌ യാതൊരു ആവശ്യവുമില്ല'' (ബുഖാരി). ``ഒരു നോമ്പുകാരനെ മറ്റൊരാള്‍ ചീത്തവിളിച്ചാല്‍ ചീത്ത വിളിച്ചവനോട്‌ ഞാന്‍ നോമ്പുകാരനാണെന്ന്‌ പറയട്ടെ'' (ബുഖാരി)
                           സുഗന്ധദ്രവ്യങ്ങള്‍, ആകര്‍ഷണീയ വസ്‌തുക്കള്‍, ആനന്ദകരമായ കാഴ്‌ചകള്‍ എന്നിവയില്‍ നിന്ന്‌ അനുവദനീയ ദേഹേഛകളെ തൊട്ട്‌ സൂക്ഷിക്കല്‍ സുന്നത്താണ്‌. തലച്ചോറിലേക്ക്‌ എത്തുന്ന രൂപത്തിലുള്ള സുഗന്ധവസ്‌തു വാസനിക്കലും മേല്‍വിവരിച്ച വസ്‌ത്രങ്ങളിലേക്ക്‌ നോക്കലും സ്‌പര്‍ശിക്കലും കറാഹത്താണ്‌ (തുഹ്‌ഫ) നോമ്പുകാരന്‍ പകല്‍ സമയം സുറുമ ഇടല്‍ ഒഴിവാക്കലാണ്‌ ഉചിതം. ഇപ്രകാരം ഉച്ചയ്‌ക്ക്‌ ശേഷം അവന്‌ പല്ലുതേക്കല്‍ കറാഹത്താണ്‌. ഉറക്കം പോലുള്ളവ കൊണ്ട്‌ വായ പകര്‍ച്ചയായാല്‍ പല്ലുതേക്കാന്‍ പറ്റുമെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്‌. കൊമ്പുവെക്കല്‍, കൊത്തിവെക്കല്‍ എന്നിവ ഒഴിവാക്കല്‍ സുന്നത്താണ്‌. അനുവദനീയമായ ആഗ്രഹ അഭിലാഷങ്ങളും രാഗസംഗീത ശബ്‌ദങ്ങളും കാഴ്‌ചകളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഫര്‍ള്‌ നിസ്‌കാരം പോലും ഉപേക്ഷിച്ച്‌ ശ്രവണമധുരമുള്ള സംഗീത ആസ്വാധനത്തിലൂടെയും കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന്‌ ഇന്റര്‍നെറ്റില്‍ ചാറ്റിങ്ങിലൂടെയും വിലപ്പെട്ട അനുഗൃഹീത സമയങ്ങള്‍ വൃഥാ ചെലവഴിക്കുന്ന നമ്മുടെ മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുക.
                   ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കുക. ഖുര്‍ആന്‍ പരമാവധി പാരായണം ചെയ്യുക. ഇഅ്‌തികാഫ്‌ വര്‍ദ്ധിപ്പിക്കുക. പ്രത്യേകിച്ചും റമളാനിലെ അവസാനത്തെ പത്തിനെ ഇത്തരം സുകൃതങ്ങള്‍ കൊണ്ട്‌ ധന്യമാക്കുക. നബി (സ) കൂടുതല്‍ ധര്‍മ്മം ചെയ്‌തത്‌ റമളാനിലായിരുന്നുവെന്നും വിശ്വാസിയുടെ സ്വീകാര്യമായ ഇഅ്‌തികാഫ്‌ മുന്‍കഴിഞ്ഞ സര്‍വ്വപാപങ്ങളെ പൊറുപ്പിക്കുന്നതാണെന്നും ഹദീസില്‍ വന്നിട്ടുണ്ട്‌.

ലൈലത്തുല്‍ ഖദ്‌ര്‍



ലൈലത്തുല്‍ ഖദ്‌ര്‍
                  റമളാനിന്റെ പവിത്രതക്ക്‌ കാരണം ആ മാസം ഖുര്‍ആന്‍ ഇറങ്ങിയതാണ്‌. വിശുദ്ധ റമളാനിലെ രാത്രികളില്‍ അതിപ്രധാനമാണ്‌ ലൈലത്തുല്‍ഖദ്‌ര്‍. ഖുര്‍ആന്‍ ഇറങ്ങിയത്‌ ലൈലത്തുല്‍ ഖദ്‌റിലാണ്‌. അതുകൊണ്ടാണ്‌ ആ ദിനത്തിന്‌ പ്രത്യേക സ്ഥാനമുണ്ടായത്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നാം ഖുര്‍ആന്‍ ഇറക്കിയത്‌ ലൈലത്തുല്‍ ഖദ്‌റിലത്രെ. ലൈലത്തുല്‍ ഖദ്‌ര്‍ എന്ന നാമം സൂചിപ്പിക്കുന്നത്‌ അത്‌ നിര്‍ണ്ണയരാവാണെന്നാണ്‌. വര്‍ഷാവര്‍ഷങ്ങളിലെ പ്രാപഞ്ചിക പ്രശ്‌നങ്ങള്‍ അല്ലാഹു നിര്‍ണ്ണയിക്കുന്നത്‌ ആ ദിവസമാണ്‌. ജീവികളുടെ ഭക്ഷണം, ജനനം, മരണം, മഴ തുടങ്ങിയവ അന്ന്‌ നിര്‍ണ്ണയിക്കപ്പെടുന്നു. ``നാം ഖുര്‍ആനിനെ ഇറക്കിയത്‌ ലൈലത്തുല്‍ മുബാറക്കയിലാണ്‌. അന്നാണ്‌ എല്ലാ കാര്യങ്ങളും നിശ്ചയിക്കപ്പെടുന്നത്‌'' (വി.ഖുര്‍ആന്‍).
                    റഹ്‌മാന്റെ റഹ്‌മത്തിന്റെ തരംഗങ്ങള്‍ മനുഷ്യനെ തഴുകുന്ന രാത്രി, റഹ്‌മത്തിന്റെ മലക്കുകള്‍ ഇറങ്ങിവന്ന്‌ സത്യവിശ്വാസികളെ ആശിര്‍വദിക്കുന്ന രാത്രി, ദോഷഭാരങ്ങള്‍ ഇറക്കിവെക്കാനുള്ള രാത്രി, നന്മകള്‍ക്ക്‌ പരസഹസ്രം മടങ്ങ്‌ ഗുണം ചെയ്യപ്പെടുന്ന രാത്രി, ആയിരം മാസങ്ങളേക്കാള്‍ പുണ്യമേറിയ രാത്രി അതാണ്‌ ലൈലത്തുല്‍ ഖദ്‌ര്‍. ഭൂലോകം മുഴുവന്‍ ഒരുത്തന്റെ സാമ്രാജ്യമാണെന്നും അത്‌ മുഴുവനും ദൗര്‍ഭാഗ്യവശാല്‍ അയാള്‍ക്ക്‌ നഷ്‌ടപ്പെടുമെന്ന്‌ സങ്കല്‍പിക്കുക. എന്നാലുമത്‌ ഇതിനെ അപേക്ഷിച്ച്‌ വളരെ നിസ്സാരമാണ്‌. ഒന്നാമത്തേത്‌ ഭൗതികവും നൈമിഷികവുമാണ്‌. രണ്ടാമത്തേത്‌ പാരത്രികവും അനന്തവുമാണ്‌. ആയിരം മാസങ്ങളിലെ സല്‍കര്‍മ്മങ്ങളേക്കാള്‍ ശ്രേഷ്‌ഠത ഈ രാവിലെ സല്‍ക്കര്‍മ്മങ്ങള്‍ക്കുണ്ടെന്നതാണ്‌ ഈ രാവിന്റെ മറ്റൊരു പ്രത്യേകത. ലൈലത്തുല്‍ ഖദ്‌റിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിരവധി ശ്രേഷ്‌ഠതയുണ്ടെന്ന്‌ നബി (സ്വ) പറഞ്ഞതായി ഇമാം ബുഖാരി, മുസ്‌ലിം (റ) നിവേദനം ചെയ്‌തിട്ടുണ്ട്‌. ``ലൈലത്തുല്‍ ഖദ്‌റില്‍ വിശ്വാസത്തോടെ പ്രതിഫലേച്ഛയോടെ ആരെങ്കിലും നിസ്‌കരിച്ചാല്‍ അയാള്‍ ചെയ്‌തുപോയ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്‌. മുന്‍ സമുദായങ്ങളേക്കാള്‍ ആയുസ്സ്‌ കുറഞ്ഞ മുഹമ്മദ്‌ നബി (സ്വ) യുടെ സമുദായത്തിന്‌ അവരോട്‌ തുല്യമാവാന്‍ അല്ലാഹു നല്‍കിയ അതിവിശിഷ്‌ട അനുഗ്രഹമാണിത്‌. അത്‌ നഷ്‌ടപ്പെട്ടവന്‌ സര്‍വ്വ നന്മകളും നഷ്‌ടപ്പെട്ടു. അവര്‍ നിര്‍ഭാഗ്യവാനാണ്‌'' (ഇബ്‌നു മാജ)
എന്നാണ്‌ ലൈലത്തുല്‍ ഖദ്‌ര്‍

           ലൈലത്തുല്‍ ഖദ്‌ര്‍ നിശ്ചിത ദിവസമാണെന്ന്‌ ഖണ്ഡിതമായി വ്യക്തമാക്കപ്പെട്ടിട്ടില്ല. അതിനാല്‍ ആ രാവ്‌ ഏതാണെന്നതില്‍ നിരവധി അഭിപ്രായമുണ്ട്‌. 1. വര്‍ഷത്തില്‍ ഏത്‌ മാസവുമാവാം. 2. റമളാനില്‍ മാത്രമാണ്‌. 3. റമളാനിലെ മദ്ധ്യ; അവസാന പത്തുകളിലാണ്‌ 4. റമളാനിലെ അവസാന പത്തില്‍ മാത്രം 5. അവസാന പത്തിലെ ഒറ്റയായ രാവ്‌ മാത്രം. 6. റമളാന്‍ ഇരുപത്തിയൊന്നിന്‌ 7. റമളാന്‍ ഇരുപത്തിമൂന്നിന്‌ 8. റമളാന്‍ ഇരുപത്തിയഞ്ചിന്‌ 9. റമളാന്‍ ഇരുപത്തിയൊമ്പതിന്‌. 10. റമളാന്‍ ഇരുപത്തിയേഴിന്‌ . ഇരുപത്തിയൊന്നോ ഇരുപത്തിമൂന്നോ ആകാനാണ്‌ കൂടുതല്‍ സാധ്യത എന്നാണ്‌ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം. 
          ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച്‌ ഇരുപത്തിയേഴാം രാവിനെ കൂടുതല്‍ സജീവമാക്കാന്‍ ആഗോള മുസ്‌ലിംകള്‍ താല്‍പര്യട്ടുവരുന്നു. ഇരുപത്തിയേഴാം രാവിനെ പറ്റി `തര്‍ശീഹ്‌' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഇരുപത്തിയേഴാം രാവാണ്‌ മുസ്‌ലിം ലോകം പൂര്‍വ്വികമായി ലൈലത്തുല്‍ ഖദ്‌റായി സജീവമാക്കി വരുന്നത്‌. ഇത്‌ തന്നെയാണ്‌ ഭൂരിപക്ഷ പണ്ഡിതരുടെയും അഭിപ്രായം. ഇമാം റാസി (റ) യുടെയും വാചകവും ഇതിന്‌ ഉപോല്‍ബലകമാണ്‌. സുര്‍റുബ്‌നു ഹുബൈശില്‍ നിവേദനം ഞാന്‍ ഒരിക്കല്‍ ഉബയ്യ്‌ബ്‌നു കഅ്‌ബിനോട്‌ പറഞ്ഞു: ``വര്‍ഷം മുഴുവനും ആരാധനാ നിരതരാകുന്നവര്‍ക്ക്‌ ലൈലത്തുല്‍ ഖദ്‌ര്‍ ലഭിക്കുമെന്ന്‌ നമ്മുടെ സ്‌നേഹിതന്‍ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അപ്പോള്‍ ആദ്ദേഹം പറഞ്ഞു: അബൂ അബ്‌ദിറഹ്‌മാന്‌ അല്ലാഹു അനുഗ്രഹിക്കട്ടെ. ലൈലത്തുല്‍ ഖദ്‌ര്‍ റമളാന്‍ അവസാനത്തെ പത്തിലാണെന്നും അതില്‍ 27-ാം രാവാണെന്നും. അറിയപ്പെട്ടതല്ലേ. ജനങ്ങള്‍ ആ രാത്രിയെ മാത്രം ആശ്രയിക്കാതിരിക്കാനാണ്‌ അബൂ അബ്‌ദില്ലാഹി ബ്‌നു മസ്‌ഊദ്‌ അത്‌ എന്നാണെന്ന്‌ തറപ്പിച്ച്‌ പറയാതിരുന്നത്‌. സത്യത്തില്‍ ലൈലത്തുല്‍ ഖദ്‌ര്‍ റമളാന്‍ 27 ന്‌ തന്നെയാണ്‌. എന്തുകൊണ്ടാണ്‌ താങ്കള്‍ ഇത്‌ ഉറപ്പിച്ചു പറയുന്നതെന്ന്‌ ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു. അന്ന്‌ സൂര്യന്‌ കിരണമുണ്ടാകുകയില്ലെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ച ദൃഷ്‌ടാന്തങ്ങളുടെ അടിസ്ഥാനത്തിലാണ്‌. ഞാന്‍ ഇത്‌ പറയുന്നത്‌.'' (അബൂ ദാവൂദ്‌). ഉബയ്യ്‌ (റ) നബി (സ്വ) തങ്ങളില്‍ നിന്ന്‌ ലൈലത്തുല്‍ ഖദ്‌റിന്റെ അടയാളം മനസ്സിലാക്കുകയും അത്‌ പരീക്ഷണവിധേയമാക്കിയപ്പോള്‍ അദ്ദേഹത്തിന്‌ ലൈലത്തുല്‍ ഖദ്‌റിനെ എത്തിക്കാന്‍ കഴിഞ്ഞത്‌ റമളാന്‍ ഇരുപത്തിയേഴിനാണ്‌. അതുകൊണ്ട്‌ ലൈലത്തുല്‍ ഖദ്‌ര്‍ റമളാന്‍ ഇരുപത്തിയേഴിന്‌ തന്നെയാണെന്ന്‌ വരില്ല. മറ്റു രാവുകളുടെ മേലും അറിയിക്കുന്ന വ്യക്തമായ നബിവചനങ്ങള്‍ വന്നിട്ടുണ്ട്‌. 
        ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവ്‌ ഇബ്‌നുഅബ്ബാസ്‌ (റ) ഇരുപത്തിയേഴാം രാവിലാണെന്ന പക്ഷക്കാരാണ്‌. അല്ലാഹുവിന്‌ ഏറെ താല്‍പര്യം ഒറ്റയോടാണ്‌. ഒറ്റകളില്‍ ഏഴിനോടും. ഭൂമി, ആകാശം, ആഴ്‌ചയിലെ ദിനങ്ങള്‍, ത്വവാഫിന്റെ എണ്ണം, സുജൂദില്‍ (നിര്‍ബന്ധമായും) വെക്കപ്പെടുന്ന അവയവങ്ങള്‍, അര്‍ശിന്റെ തണല്‍ ലഭിക്കുന്നവര്‍ ഇവകളെല്ലാം ഏഴാണ്‌. ഇപ്രകാരം ലൈലത്തുല്‍ ഖദ്‌ര്‍ എന്ന വാചകത്തിലെ അക്ഷരങ്ങള്‍ അറബിയില്‍ ഒമ്പതെണ്ണമാണ്‌. സൂറത്തുല്‍ ഖദ്‌റില്‍ ഈ വാചകം മൂന്ന്‌ തവണ ആവര്‍ത്തിച്ചിട്ടുണ്ട്‌. ഒമ്പതിന്റെ മൂന്നാം ഗുണിതം ഇരുപത്തിയേഴാണ്‌. ഇതുപോലെ ലൈലത്തുല്‍ ഖദ്‌റിനെ കുറിച്ചുള്ള സൂറത്തില്‍ മുപ്പത്‌ വാക്കുകളാണുള്ളത്‌.. ഇവകളെല്ലാം ലൈലത്തുല്‍ ഖദ്‌ര്‍ ഇരുപത്തിയേഴാം രാവാണെന്ന്‌ പറയുന്നവര്‍ക്ക്‌ ശക്തി നല്‍കുന്നു. എന്നാല്‍ നബി വചനങ്ങളില്‍ വന്ന ചില ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്‌ ഏത്‌ ദിനമാണെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. ലൈലത്തുല്‍ ഖദ്‌റിന്‌ പിന്നാലെ വരുന്ന പ്രഭാത സൂര്യന്‍ കിരണങ്ങളില്ലാത്തതായിരിക്കും. കഠിന ചൂടോ, തണുപ്പോ ഇല്ലാത്ത ദിനമായിരിക്കും. അന്ന്‌ രാത്രി നക്ഷത്രങ്ങളെകൊണ്ട്‌ പിശാചിനെ എറിയപ്പെടുകയില്ല. എന്നിങ്ങനെ ചില അടയാളങ്ങള്‍ തിരുവചനങ്ങളില്‍ കാണാം. 

ശ്രേഷ്‌ഠതകള്‍
ഇബ്‌നു അബ്ബാസി (റ) ല്‍ നിന്ന്‌ നിവേദനം: നബി (സ്വ) പറഞ്ഞു: ``ലൈലത്തുല്‍ ഖദ്‌ര്‍ ആസന്നമായാല്‍ അല്ലാഹു ജിബ്‌രീലിന്‌ ആജ്ഞ നല്‍കും. ജിബ്‌രീല്‍ (അ) ഒരു സംഘം മലക്കുകളുമൊത്ത്‌ ഒരു പച്ചപ്പതാകയുമായി ഭൂമിയിലേക്ക്‌ ഇറങ്ങും. ആ പതാക അവര്‍ കഅ്‌ബയുടെ മുകളിലുയര്‍ത്തും. ജിബ്‌രീല്‍ (അ) ന്റെ രണ്ട്‌ ചിറകുകളും ലൈലത്തുല്‍ ഖദ്‌റില്‍ മാത്രമേ വിടര്‍ത്തൂ. അത്‌ വിടര്‍ത്തുമ്പോള്‍ കിഴക്ക്‌ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ പൂര്‍ണ്ണമായും നിറഞ്ഞ്‌ നില്‍ക്കും. ജിബ്‌രീല്‍ (അ) ന്റെ നിര്‍ദ്ദേശാനുസരണം മറ്റ്‌ മലക്കുകള്‍ ഭൂമിയില്‍ സഞ്ചരിച്ച്‌ ആരാധനയിലേര്‍പ്പിട്ടിരിക്കുന്നവര്‍ക്ക്‌ സലാം ചൊല്ലിയും അവരുടെ കരങ്ങള്‍ ചുംബിക്കുകയും അവരുടെ പ്രാര്‍ത്ഥനയില്‍ ചേര്‍ന്ന്‌ ആമീന്‍ പറയുകയും ചെയ്യും. ഇത്‌ പ്രഭാതം വരെ തുടരും. പ്രഭാതമായാല്‍ നമുക്ക്‌ യാത്ര തിരിക്കാന്‍ സമയമായി എന്ന്‌ ജിബ്‌രീല്‍ (അ) പറയും. അപ്പോള്‍ മലക്കുകളും സജ്ജരാവും. അവര്‍ ജിബ്‌രീല്‍ (അ) നോട്‌ ചോദിക്കും: മുഹമ്മദീയ സമുദായത്തിന്റെ എന്ത്‌ തീരുമാനമാണ്‌ അല്ലാഹു എടുത്തത്‌്‌? ജിബ്‌രീല്‍ (അ) പ്രതികരിക്കും: ഈ രാവില്‍ അല്ലാഹു അവര്‍ക്ക്‌ കാരുണ്യം ചെയ്യും. എല്ലാവര്‍ക്കും വിട്ടുവീഴ്‌ച ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. നാല്‌ വിഭാഗം ഈ മാപ്പിനര്‍ഹരല്ല!. ഇത്‌ കേട്ട സ്വഹാബത്ത്‌ ചോദിച്ചു. ഹതഭാഗ്യരായ ആ നാല്‌ കൂട്ടര്‍ ആരാണ്‌ നബിയേ! നബി (സ്വ) വിശദീകരിച്ചു: സ്ഥിരമായി മദ്യപിക്കുന്നവര്‍, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവര്‍, കടുംബബന്ധം വിച്ഛേദിക്കുന്നവര്‍, കാപട്യവും കുശുമ്പും ഹൃദയത്തില്‍ കൊണ്ട്‌ നടക്കുന്നവര്‍'' (സുനനുല്‍ ബൈഹഖി)

           അലി (റ) യില്‍ നിന്ന്‌ നിവേദനം: നബി (സ്വ) പറഞ്ഞു: ``ഏഴാനാകാശത്ത്‌ ഒരു സ്വര്‍ഗ്ഗീയ പൂങ്കാവനമുണ്ട്‌. അവിടെ `റൂഹ്‌' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം മലക്കുകളോട്‌ ലൈലത്തുല്‍ ഖദ്‌ര്‍ ആസന്നമായാല്‍ അവര്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം ഭൂമിയിലേക്കിറങ്ങുകയും പള്ളിയില്‍ നിസ്‌കരിക്കുന്നവര്‍ക്കും വഴികളില്‍ കണ്ടുമുട്ടുന്നവര്‍ക്കും അവര്‍ ഗുണത്തിനായി പ്രാര്‍ത്ഥിക്കും''. (ബൈഹഖി). അല്ലാമാ ആലൂസി (റ) പറയുന്നു: ലൈലത്തുല്‍ ഖദ്‌റില്‍ അല്ലാഹുവിന്റെ കാരുണ്യത്തെ ജിബ്‌രീല്‍ (അ) ഓഹരി ചെയ്യും. ജീവിച്ചിരിക്കുന്ന എല്ലാ സത്യവിശ്വാസികള്‍ക്കും അതിന്റെ വിഹിതം ലഭിച്ചാലും പിന്നെയും അത്‌ ബാക്കി വരും. അപ്പോള്‍ ജിബ്‌രീല്‍(അ) ചോദിക്കും: നാഥാ ബാക്കി കാരുണ്യം എന്ത്‌ ചെയ്യണം? അപ്പോള്‍ മുഹമ്മദീയ സമുദായത്തില്‍ മരണപ്പെട്ടവര്‍ക്ക്‌ വിതരണം ചെയ്യാന്‍ അല്ലാഹു കല്‍പിക്കും. പിന്നെയും ബാക്കി വന്നത്‌ എന്ത്‌ ചെയ്യും? എന്ന്‌ ചോദിക്കുമ്പോള്‍ അവിശ്വാസികള്‍ക്ക്‌ കൂടി നല്‍കാന്‍ കല്‍പിക്കും. ആ രാവില്‍ പ്രസ്‌തുത റഹ്‌മത്ത്‌ ലഭിച്ച അമുസ്‌ലിംകളാണത്രെ പിന്നീട്‌ സത്യവിശ്വാസികളായി മരണപ്പെടുന്ന സൗഭാഗ്യവാന്മാര്‍ (റൂഹുല്‍ മആനി)
           ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രി കഴിഞ്ഞ പകലിന്‌ അതിന്റെ മഹത്വം ഉണ്ടോ? ഇമാം നവവി ഉദ്ദരിക്കുന്നു: ഇമാം റുഅ്‌യാനി പറയുന്നു: ``ശാഫി ഇമാം (റ) ഖദീമില്‍ (ഈജിപ്‌തില്‍ പ്രവേശിക്കുന്നതിന്‌ മുമ്പ്‌) പറഞ്ഞത്‌ ലൈലത്തുല്‍ ഖദ്‌റിന്റെ പകലിലും രാത്രിയെന്ന പോലെ ആരാധന സുന്നത്താണ്‌. ഈ അഭിപ്രായത്തിന്‌ എതിരായ അഭിപ്രായം ജദീദില്‍ (ഈജിപ്‌തില്‍ പ്രവേശിച്ച ശേഷം പറഞ്ഞത്‌) കാണുന്നില്ല. അതിനാല്‍ ഈ വിക്ഷണം അദ്ദേഹത്തിന്റെ മദ്‌ഹബായി സ്വീകരിക്കാവുന്നതാണ്‌.'' ഹസന്‍ ബ്‌നു ഹുര്‍റില്‍ നിന്ന്‌ നിവേദനം: ``ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ സുകൃതങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രതിഫലം അന്നത്തെ പകലില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക്‌ ലഭിക്കുന്നതാണ്‌''. ഇമാം റാസി (റ) പറയുന്നു: ``ലൈലത്തുല്‍ ഖദ്‌റിന്റെ പ്രത്യേകതയില്‍ പകല്‍ കൂടി ഉള്‍പ്പെടുമോ എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്‌. ശുഅ്‌ബി പറഞ്ഞത്‌: പകലിലും ഈ മഹത്വം ബാധകമാണ്‌. അതിന്റെ ന്യായം രാവ്‌ എന്ന പ്രയോഗത്തില്‍ പകലും ഉള്‍പ്പെടും എന്ന അടിസ്ഥാനത്തിലാണ്‌. അതുകൊണ്ടാണ്‌ സാധാരണ രണ്ട്‌ രാത്രി ഇഅ്‌തികാഫ്‌ ഇരിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അതിന്റെ പകല്‍ കൂടി ഉള്‍പ്പെട്ട രണ്ട്‌ ദിനങ്ങള്‍ ഇഅ്‌തികാഫ്‌ ഇരിക്കല്‍ നിര്‍ബന്ധമാകുന്നത്‌''. 
മറക്കപ്പെട്ടതിന്റെ നേട്ടങ്ങള്‍

നിശ്ചിത രാവാണെന്ന്‌ വ്യക്തമായാല്‍ മറ്റ്‌ രാവുകള്‍ വൃഥാ പാഴാക്കാന്‍ കാരണമാകുന്നു. നിരന്തരം പാപങ്ങളില്‍ മുഴുകുന്നവര്‍ ഈ രാത്രി കൃത്യമായി അറിഞ്ഞിട്ടും തിന്മയില്‍ വ്യാപൃതരാകുമ്പോള്‍ അവര്‍ക്കുള്ള ശിക്ഷ കഠിനമാകുന്നതാണ്‌. ക്ലിപ്‌തമായതിന്‌ ശേഷം യാദൃശ്ചികമായി ആ രാവ്‌ നഷ്‌ടപ്പെട്ടാല്‍ വിശ്വാസിക്കുണ്ടാകുന്ന താങ്ങാനാവാത്ത മനഃപ്രയാസം മറ്റു ഇബാദത്തുകളില്‍ വ്യാപൃതനാകുന്നതിന്‌ തടസ്സമാകാന്‍ കാരണമാകും. ലൈലത്തുല്‍ഖദ്‌ര്‍ പ്രതീക്ഷിച്ച്‌ ഇബാദത്ത്‌ ചെയ്യുന്ന രാത്രികളിലെല്ലാം പ്രത്യേക നന്മ അവന്‌ ലഭിക്കുന്നു. മലക്കുകളുടെ മുമ്പില്‍ അല്ലാഹു അഭിമാനത്തോടെ ഇങ്ങനെ പറയും: ലൈലത്തുല്‍ ഖദ്‌ര്‍ കൃത്യമായി അറിയാതിരിന്നിട്ടുപോലും എന്റെ അടിമകള്‍ രാത്രിയില്‍ ഇബാദത്തിലാണ്‌. ഇത്‌ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ എത്രമാത്രം ഇബാദത്ത്‌ ചെയ്യുമായിരുന്നു.
      ഇമാം റാസി (റ) പറയുന്നു: വിശിഷ്‌ടമായ പലതും അല്ലാഹു മറച്ചുവെച്ചിട്ടുണ്ട്‌. അടിമകളില്‍ വലിയ്യ്‌, നിസ്‌കാരങ്ങളില്‍ സ്വലാത്തുല്‍ വുസ്‌ത്വാ, അടിമകളുടെ മരണ സമയം, ഇസ്‌മുല്‍ അഅ്‌ളം, ലൈലത്തുല്‍ ഖദ്‌ര്‍ എന്നിവയെല്ലാം അവയില്‍ ചിലത്‌ മാത്രം. റമളാനിന്റെ മുഴുവന്‍ രാവുകളും ഇബാദത്തുകളെ കൊണ്ട്‌ ധന്യമാക്കിതീര്‍ക്കുന്ന ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം കരസ്ഥമാക്കുന്ന ഉത്തമ ദാസന്മാരില്‍ അല്ലാഹു ഉള്‍പ്പെടുത്തി നമ്മേ അനുഗ്രഹിക്കുമാറാകട്ടെ. 

തറാവീഹ്‌



തറാവീഹ്‌

`
വിശ്രമിക്കുക' എന്നര്‍ത്ഥം വരുന്ന `തര്‍വിഹത്ത്‌' എന്ന പദത്തിന്റെ ബഹുവചനമാണ്‌ തറാവീഹ്‌. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ സുന്നത്തുള്ള നിസ്‌കാരമാണിത്‌. റമളാനിന്റെ പ്രത്യേകതയും രാവുകളുടെ മാഹാത്മ്യവും വിളിച്ചോതുന്നതില്‍ മുഖ്യപങ്കാണ്‌ തറാവീഹിനുള്ളത്‌. നാല്‌ റക്‌അത്തുകള്‍ക്കിടയില്‍ അല്‍പസമയം വിശ്രമിക്കാറുണ്ടായിരുന്നത്‌ കൊണ്ടാണ്‌ ഓരോ നാല്‌ റക്‌അത്തുകള്‍ക്ക്‌ `തര്‍വിഹത്ത്‌' എന്ന പേര്‌ വിളിക്കപ്പെടുന്നത്‌. തര്‍വിവഹത്തിന്റെ ബഹുവചനമായ തറാവീഹ്‌ കൊണ്ടുള്ള നാമകരണം ഈ നിസ്‌കാരത്തില്‍ രണ്ടില്‍ കൂടുതല്‍ തര്‍വിഹത്തുകള്‍ ഉണ്ടെന്ന്‌ വ്യക്തമാക്കുന്നു. അപ്പോള്‍ ചുരുങ്ങിയത്‌ 12 റക്‌അത്തുകളെങ്കിലും വേണം. എട്ട്‌ റക്‌അത്താണെന്ന്‌ അവകാശവാദമുന്നയിക്കുന്നവര്‍ക്ക്‌ തറാവീഹ്‌ എന്ന നാമകരണത്തിന്‌ ചെയ്യാന്‍ ന്യായമില്ല. മറിച്ച്‌ `തര്‍വീഹാനി' എന്നായിരുന്നു പറയേണ്ടിയിരുന്നത്‌. 


ശ്രേഷ്‌ഠത
                  പുണ്യങ്ങള്‍ പെയ്‌തിറങ്ങുന്ന പരിശുദ്ധ റമളാനിന്റെ രാവുകളിലുള്ള തറാവീഹിന്റെ പ്രാധാന്യം അറിയിക്കുന്ന ഹദീസുകളും പണ്ഡിതവചസ്സുകളും ധാരാളമാണ്‌. അബൂഹുറൈറ (റ) പറയുന്നു: റമളാനിലെ നിശാനിസ്‌കാരത്തെ നബി (സ്വ) പ്രോത്സാഹിപ്പിക്കുമായിരുന്നു. നബി (സ്വ) പറഞ്ഞു: ``വിശ്വാസത്തോടെയും പ്രതിഫല പ്രതീക്ഷയോടെയും ആരെങ്കിലും റമളാനിലെ നിശാ നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ അവന്‍ ചെയ്‌തുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌'' (മുസ്‌ലിം). സമുദായത്തിന്‌ പ്രയാസകരമാവുമോ എന്ന്‌ ചിന്തിച്ച്‌ നബി (സ്വ) നിര്‍ബന്ധ കല്‍പനക്ക്‌ മുതിര്‍ന്നില്ല. പക്ഷേ, തറാവീഹിന്റെ ശ്രേഷ്‌ഠതകളിലും പുണ്യങ്ങളിലും ശ്രദ്ധ ചെലുത്താന്‍ മറന്നതുമില്ല. ദോഷങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെടുന്നത്‌ തറാവീഹിന്റെ ശ്രേഷ്‌ഠത അറിയിക്കുന്നതോടൊപ്പം ഒരു രക്ഷാകവചം കൂടിയാണത്‌. 
                        അലി (റ) പറയുന്നു: റമളാനിലെ നിശാ നിസ്‌കാരത്തെ കുറിച്ച്‌ പ്രേരണ നല്‍കിക്കൊണ്ട്‌ഉമര്‍ (റ) നോട്‌ ഞാന്‍ പറഞ്ഞു: ഏഴാം ആകാശത്തിനപ്പുറം `ഹളീറത്തുല്‍ ഖുദ്‌സ്‌' എന്നൊരു സ്ഥലമുണ്ട്‌. `അര്‍റൂഹ്‌' എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ്‌ അവിടുത്തെ നിവാസികള്‍. ലൈലത്തുല്‍ ഖദ്‌ര്‍ ആയാല്‍ ഭൂമി സന്ദര്‍ശിക്കാനുള്ള അനുമതി അല്ലാഹുവിനോട്‌ അവര്‍ തേടും. അവര്‍ കടന്നു പോകുന്ന വഴികളും നിസ്‌കാരക്കാരും അനുഗ്രഹീതരാവും. ഉടന്‍ ഉമര്‍ (റ) പറഞ്ഞു: ഓ അബുല്‍ ഹസന്‍ അവിടുന്ന്‌ ജനങ്ങളോട്‌ നിസ്‌കാരത്തെ കുറിച്ച്‌ ഉണര്‍ത്തണം. അലി (റ) പൊതുവായി അത്‌ കല്‍പിക്കുകയും ചെയ്‌തു. (അല്‍ ജാമിഉല്‍ കബീര്‍ ലി സുയൂഥി). ഇമാം അബുലൈസ്‌ സമര്‍ഖന്തി തന്റെ `തന്‍ബീഹ്‌' എന്ന കിതാബില്‍ രേഖപ്പെടുത്തുന്നു: അലി (റ) പറഞ്ഞു: ഞാന്‍ കേള്‍പ്പിച്ചു കൊടുത്ത ഹദീസില്‍ നിന്നാണ്‌ ഉമര്‍ (റ) തറാവീഹിനെ മനസ്സിലാക്കിയത്‌. തറാവീഹ്‌ നിസ്‌കാരത്തിന്റെ മഹത്വ പ്രകാശനമാണ്‌ ഈ ഹദീസിന്റെ ഉള്‍സാരം. ഭൂമി നിവാസികള്‍ നിര്‍വ്വഹിക്കുന്ന നിസ്‌കാരത്തില്‍ ആകാശവാസികള്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന്‌ വരുമ്പോള്‍ എത്രത്തോളമാണ്‌ അതിന്റെ മഹത്വമെന്ന്‌ വിശദീകരിക്കേണ്ടതില്ലല്ലോ?


റക്‌അത്തുകള്‍
                     ഇത്തരം ഒരു നിസ്‌കാരം പോലും ഇല്ലെന്ന്‌ ജല്‍പിക്കുന്നവര്‍ ഭൂലോകത്ത്‌ നിലവിലുണ്ട്‌! അല്ലാഹു അവരെ തൊട്ട്‌ നമ്മെ കാക്കട്ടെ. ഈ നിസ്‌കാരത്തെ അംഗീകരിക്കുമ്പോള്‍ തന്നെ ഇബാദത്തുകള്‍ വെട്ടിനിരത്തുന്ന ചിലര്‍ ഇത്‌ എട്ട്‌ റക്‌അത്താണെന്ന്‌ പുലമ്പുന്നുണ്ട്‌. അതിന്‌ അടിസ്ഥാനവുമില്ല. പ്രമാണങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ തറാവീഹ്‌ എട്ടോ? പതിനൊന്നോ? ഇരുപതോ? എത്രയാണെന്ന്‌ സ്ഥിരീകരിക്കുന്ന ഒരു ഹദീസും തിരുനബി (സ്വ) തങ്ങളെ തൊട്ട്‌ വന്നിട്ടില്ല. അതിനാല്‍ തന്നെ പ്രവാചക ചര്യ പൂര്‍ണ്ണമായും അനുധാവനം ചെയ്‌ത സ്വഹാബികളുടെ പ്രവര്‍ത്തനവും ചര്യയുമാണ്‌ നബി (സ്വ) എത്ര നിസ്‌കരിച്ചു എന്നറിയാനുള്ള ഏകമാര്‍ഗ്ഗം. സ്വഹാബത്തില്‍ നിന്നുദ്ധരിക്കുന്നതെന്താണെന്ന്‌ നമുക്ക്‌ പരിശോധിക്കാം. സാഇബ്‌ ബ്‌നു യസീദില്‍ നിന്ന്‌ നിവേദനം: ഞങ്ങള്‍ ഉമര്‍ (റ) ന്റെ കാലത്ത്‌ ഇരുപത്‌ റക്‌അത്ത്‌ തറാവീഹും പുറമെ വിത്‌റുമായിരുന്നു നിസ്‌കരിച്ചിരുന്നത്‌. ഇസ്‌ലാമിന്റെ രണ്ടാം ഖലീഫ ഉമര്‍ (റ) ഇരുപത്‌ റക്‌അത്ത്‌ നിസ്‌കരിച്ചത്‌ അവിതര്‍ക്കിതമാണ്‌. നബി (സ്വ) ഇരുപത്‌ നിസ്‌കരിച്ചിട്ടില്ലെങ്കില്‍ പിന്നെന്തിനാണ്‌ ഉമര്‍ (റ) ഇരുപത്‌ റക്‌അത്ത്‌ നിസ്‌കരിച്ചത്‌. നബി (സ്വ) യുടെ പ്രവൃത്തികള്‍ കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കി പ്രവൃത്തിച്ച മറ്റ്‌ സ്വഹാബികള്‍ എന്ത്‌ കൊണ്ട്‌ ഉമര്‍ (റ) ന്റെ 20 റക്‌അത്തിനെ എതിര്‍ത്തില്ല. നബി (സ്വ) ചെയ്യാത്തത്‌ ഉമര്‍ (റ) ന്റെ നേതൃത്വത്തില്‍ സ്വഹാബികളുടെ അനുവാദത്തോടെ ദീനില്‍ കടത്തിക്കൂട്ടി ദീനായി നമുക്കവര്‍ അവതരിപ്പിച്ച്‌ തന്ന്‌ നമ്മെ വഞ്ചിച്ചുവോ? അതൊരിക്കലും അവരില്‍ നിന്നുണ്ടാവുകയില്ല. അങ്ങനെയൊരിക്കലും അവരെ പറ്റി നാം ചിന്തിക്കാന്‍ പോലും പാടില്ല. അവരെ പിന്‍പറ്റി ജീവിക്കാനാണ്‌ നബി (സ്വ) നമ്മോട്‌ കല്‍പിച്ചിട്ടുള്ളത്‌. അവര്‍ സന്മാര്‍ഗ്ഗം സിദ്ധിച്ചവരും നക്ഷത്ര തുല്യരുമാണ്‌. മാത്രമല്ല, ഇമാം അജലൂനി (റ) കശ്‌ഫുല്‍ ഖഫാഅ്‌ എന്ന ഗ്രന്ഥത്തില്‍ നബി (സ്വ) തങ്ങളെ തൊട്ട്‌ ഉദ്ധരിക്കുന്നു: ഉമര്‍ (റ) ന്റെ ഹൃദയത്തിലും നാവിലും യാഥാര്‍ത്ഥ്യം ഇറങ്ങിയിട്ടുണ്ട്‌. ഉമര്‍ (റ) എന്റെ ഉമ്മത്തിന്‌ തൃപ്‌തിപ്പെട്ടത്‌ ഞാന്‍ എന്റെ ഉമ്മത്തിന്‌ തൃപ്‌തിപ്പെടുന്നു. 
                       മുന്‍വിധികളില്ലാതെ ഒരു മതകര്‍മ്മത്തിന്റെ പ്രമാണമറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ മതിയായ തെളിവാണത്‌. കാരണം ഉമര്‍ (റ) ന്റെ കാലത്ത്‌ സ്വഹാബത്തില്‍ ഒരാള്‍ക്ക്‌ പോലും അഭിപ്രായമില്ലാത്ത വിധം തറാവീഹ്‌ നിലനിന്നിരുന്നവെന്നത്‌ നബി (സ്വ) നിലനിര്‍ത്തിയത്‌ അപ്രകാരം തന്നെയായിരുന്നു എന്നതിന്റെ സാക്ഷ്യമാണ്‌. സത്യം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇത്‌ തന്നെ ധാരാളം. ഹിദായത്ത്‌ നാഥനാണ്‌ നല്‍കുന്നത്‌. 
 
തറാവീഹിന്റെ രൂപം
                    തറാവീഹ്‌ എന്ന സുന്നത്ത്‌ നിസ്‌കാരം രണ്ട്‌ റക്‌അത്ത്‌ അല്ലാഹുവിന്‌ വേണ്ടി ഖിബ്‌ലക്ക്‌ മുന്നിട്ട്‌ ഞാന്‍ നിസ്‌കരിക്കുന്നു. എന്ന്‌ നിയ്യത്ത്‌ ചെയ്‌ത്‌ തക്‌ബീറത്തുല്‍ ഇഹ്‌റാം ചൊല്ലി കൈ കെട്ടുക. ജമാഅത്തായിട്ടാണെങ്കില്‍ അത്‌ കൂടി കരുതണം. ശേഷം വജ്ജഹ്‌ത്തു, ഫാതിഹ, സൂറത്ത്‌ എന്നിവ ക്രമപ്രകാരം ഓതുക. പിന്നീട്‌ റുകൂഅ്‌, ഇഅ്‌തിദാല്‍ എന്നിങ്ങനെ സാധാരണ നിസ്‌കരിക്കുന്നത്‌ പോലെ നിസ്‌കരിക്കുക. ഈരണ്ട്‌ റക്‌അത്തായി വേണം നിസ്‌കരിക്കാന്‍. തറാവീഹ്‌ നിസ്‌കാരത്തിന്റെ സമയമാവുന്നത്‌ ഇശാ നിസ്‌കരിച്ചതിന്‌ ശേഷമാണ്‌. ഇശാ നിസകാരത്തെ മഗ്‌രബിലേക്ക്‌ മുന്തിച്ച്‌ ജംആക്കി നിസ്‌കരിക്കുന്ന യാത്രികന്‌ ഇശാ നിസ്‌കരിക്കുന്നതോട്‌ കൂടെ തറാവീഹിന്റെ സമയമായി. ചുരുക്കത്തില്‍ ഇശാ നിസ്‌കരിക്കാതെ തറാവീഹിന്റെ സമയം കടക്കാത്തത്‌ കൊണ്ട്‌ തറാവീഹ്‌ നിര്‍വ്വഹിച്ചതിന്‌ ശേഷം തന്റെ ഇശാ നിസ്‌കാരം ബാത്വിലായിരുന്നു എന്ന്‌ വ്യക്തമായാല്‍ സാധാരണ സുന്നത്ത്‌ നിസ്‌കാരമായി അതിനെ പരിഗണിക്കുന്നതും ഇശാ നിസ്‌കരിച്ച്‌ തറാവീഹ്‌ മടക്കി നിസ്‌കരിക്കേണ്ടതുമാണ്‌. ഫാതിഹക്ക്‌ ശേഷം ഏത്‌ സൂറത്തും ഓതാവുന്നതാണ്‌. എന്നാല്‍ ഇരുപത്‌ റകഅത്തുകളിലായി ഓരോ ദിവസവും ഓരോ ജുസ്‌അ്‌ പാരായണം ചെയ്‌ത്‌ റമളാന്‍ പൂര്‍ത്തിയാവുമ്പോള്‍ ഖുര്‍ആന്‍ ഖത്‌മ്‌ ചെയ്യുന്ന രീതിയില്‍ ഓതലാണ്‌ ഏറ്റവും ഉത്തമം. വളരെ ധൃതിയിലുള്ള നിസ്‌കാരം അഭികാമ്യമല്ല. ഈ സന്ദര്‍ഭത്തില്‍ ഒറ്റയ്‌ക്ക്‌ നിസ്‌കരിക്കലാണ്‌ ഉത്തമം. (ദഖാഇറുല്‍ ഇഖ്‌വാന്‍). 
                         സുബ്‌ഹിക്ക്‌ മുമ്പേ ഉണര്‍ന്ന്‌ തഹജ്ജുദ്‌ നിസ്‌കരിക്കാന്‍ കഴിയുമെന്ന്‌ ഉറപ്പുള്ളവര്‍ തറാവീഹിന്‌ ശേഷം വിത്‌റ്‌ നിസ്‌കരിക്കാമെങ്കിലും പിന്തിച്ച്‌ തഹജ്ജുദിന്‌ ശേഷം നിസ്‌കരിക്കലാണ്‌ നല്ലത്‌. റമളാനിലെ വിത്‌റിന്റെ ജമാഅത്ത്‌ നഷ്‌ടപ്പെട്ടാലും ഒരു രാത്രിയുടെ അവസാന വിത്‌റാവലാണ്‌ ഇത്തരക്കാര്‍ക്കുത്തമം. 

റമളാന്‍ റിലീഫ്‌


റമളാന്‍ റിലീഫ്‌

                റിലീഫ്‌ -സാന്ത്വനം- ആണ്‌ റമളാന്‍. ആത്മീയമായും ഭൗതികമായും ഇത്രയും റിലീഫ്‌തരുന്ന മറ്റൊരു മാസം ഇല്ല.

                റഹ്‌മത്തിന്‍റെ , മഗ്‌ഫിറത്തിന്‍റെ, ഇത്‌ഖിന്‍റെ, ബദറിന്‍റെ ലൈലത്തുല്‍ ഖദ്‌റിന്‍റെ റിലീഫുകള്‍ ഒരു ഭാഗത്ത്‌. നോമ്പിന്‍റെ, നോമ്പുതുറയുടെ, തുറപ്പിയ്‌ക്കലിന്‍റെ, അരി തുണി സകാത്ത്‌ വിതരണങ്ങളുടെ റിലീഫ്‌ വേറൊരു ഭാഗത്ത്‌. സകലത്തിനും മാറ്റ്‌ കൂട്ടി തറാവീഹും ഖുര്‍ആന്‍ പാരായണവും. റിലീഫ്‌ ആണ്‌ റമളാന്‍; എ റോയല്‍ റിലീഫ്‌.
                            മാസങ്ങളുടെ രാജാവാണ്‌ റമളാന്‍. അപ്പോള്‍ തരുന്ന റിലീഫ്‌ സ്വാഭാവികമായും റോയല്‍ തന്നെ. ഓരോ റമളാനും റിലീഫിന്‍റെ പുതിയ റിക്കാര്‍ഡുകള്‍ക്കുടമയാണെന്ന്‌ ഈ ഗ്ലോബല്‍ വില്ലേജില്‍ എവിടെയിരുന്നാലും ആര്‍ക്കും മനസ്സിലാക്കാം.പുണ്യ റമളാന്‍ പൂവണിഞ്ഞാല്‍ ലോകം ആദ്യം കാണുന്നത്‌ റിലീഫിന്‍റെ സാന്ധ്യസന്തോഷമാണ്‌. അതായത്‌ നോമ്പുതുറക്കുമ്പോള്‍ പൊന്തിവരുന്ന സായംസന്തോഷം. ലോകമഖിലം പള്ളികളിലും വീടുകളിലും മറ്റിടങ്ങളിലും അലതല്ലുന്ന അവാച്യസന്തോഷം.
                                      അതിലും വലിയ ഒരു സന്തോഷം,           സാന്ത്വനം, റിലീഫ്‌ ആയുസ്സില്‍ വേറെയില്ലെന്ന്‌ അനുഭവസ്ഥര്‍ അടിവരയിട്ടുപറയുന്നു. അത്‌ ആശ്വാസങ്ങളുടെ ആശ്വാസമായ വിശപ്പില്‍ നിന്നുള്ള ആശ്വാസമാണല്ലോ?. അപ്പോള്‍ അവര്‍ പറയേണ്ടതേ പറയുന്നുള്ളൂ.സ്വയം ഭക്ഷിയ്‌ക്കുന്നതില്‍ നിന്ന്‌ പരനെ ഭക്ഷിപ്പിയ്‌ക്കുന്നതിലേയ്‌ക്കും അങ്ങനെ വ്യക്തികളേയും കടന്ന്‌ സമൂഹത്തിലേയ്‌ക്കും നിമിഷങ്ങള്‍ക്കിടയില്‍ സര്‍വ്വം വ്യാപിയ്‌ക്കുന്ന ഒന്നാണ്‌ റമളാന്റെ സാന്ധ്യസന്തോഷം.
വിശന്നവര്‍ സ്വയം ഭക്ഷിയ്‌ക്കുന്നതിനേക്കാള്‍; വിശന്നവര്‍ വിശന്നവരെ ഭക്ഷിപ്പിയ്‌ക്കുന്ന റിലീഫാണ്‌ റമളാനിലെ സമൂഹനോമ്പുതുറകള്‍. നോമ്പുകാരന്‍ മുസ്‌ലിം നോമ്പുതുറന്ന്‌ തനിച്ചിരുന്ന്‌ സ്വയം ഭക്ഷിക്കുന്ന സ്വാര്‍ത്ഥംഭരിയല്ല. അവന്‍ തന്നേപോലെ തന്റെ സഹനോമ്പുകാരനേയും ഭക്ഷിപ്പിയ്‌ക്കും; കൃതാര്‍ത്ഥതയോടെ. അവന്‍ തന്‍ നോമ്പുതുറക്കുന്നു, അതേ മനസ്സോടെ തന്‍സഹോദരന്റെ നോമ്പും തുറപ്പിയ്‌ക്കുന്നു. തന്റെ സഹോദരങ്ങളേയും അയല്‍ക്കാരേയും ബന്ധുമിത്രാദികളേയും സ്‌നേഹിതരേയും ഒപ്പം കൂട്ടി കൂട്ടത്തോടെ ആഹരിപ്പിച്ച്‌ റിലീഫ്‌ നല്‍കുന്നു.
         നിസ്സാരമാണ്‌ ഒരു കാരയ്‌ക്ക കീറ്‌. ഒരു കാരയ്‌ക്കാ കീറുകൊണ്ടെങ്കിലും നിങ്ങള്‍ നോമ്പ്‌ തുറപ്പിയ്‌ക്കുക. നബി (സ്വ) തങ്ങള്‍ ഉത്‌ബോധിപ്പിച്ചു. ഒരു കാരയ്‌ക്കാകീറിലാണ്‌ റമളാന്‍ റിലീഫിന്റെ തുടക്കം. ഇന്നത്‌ ഒരു വിശ്വവിശാലാശ്വാസം- വേള്‍ഡ്‌വൈഡ്‌ റിലീഫ്‌ ആയി വളര്‍ന്നിരിയ്‌ക്കുന്നു.ഇരുഹറമുകളടക്കം അഖിലലോക പള്ളികളിലും അതിനു പുറമെ വീടുകളിലും മറ്റിടങ്ങളിലുമായി നടക്കുന്ന സമൂഹനോമ്പുതുറകള്‍ അതാണ്‌ നമ്മെ ബോധ്യപ്പെടുത്തുന്നത്‌.വിശന്നവന്‍ വിശന്നവന്‌ ഇത്‌പോലെ മുപ്പത്‌ നാള്‍ തുടര്‍ച്ചയായി റിലീഫ്‌ പകരുന്ന ഒരു പരിപാടി അറിയപ്പെടുന്ന മറ്റൊരു സമൂഹത്തിലും സമുദായത്തിലും ഇല്ല. 
        വിശന്നവന്‍, വിശന്നവന്‍റെ കൂട്ടങ്ങളെ ഭക്ഷിപ്പിച്ചാശ്വസിപ്പിയ്‌ക്കുന്ന കാര്യത്തില്‍ നമ്മളാണ്‌ ലോകത്തിന്‍റെ ഏക മാതൃക. അതില്‍ ഒന്നാം സ്ഥാനം അവകാശപ്പെടാനും നാം മാത്രം.മുപ്പതുനാളും നിലയ്‌ക്കാതെ നടക്കുന്ന ഏക റമളാന്‍ റിലീഫും അത്‌ തന്നെ. പക്ഷെ അരിയും തുണിയും പണവും അല്ലാതെ നോമ്പുതുറപ്പിയ്‌ക്കല്‍ റമളാന്‍ റിലീഫ്‌ ആണെന്ന്‌ പലര്‍ക്കും തോന്നാറില്ല.
റമളാന്‍ റിലീഫുകളില്‍ നമ്പര്‍ വണ്‍- പ്രഥമന്‍- നോമ്പുതുറപ്പിയ്‌ക്കല്‍ ആണെന്ന്‌ ഇനി എടുത്തുപറയേണ്ടതില്ല. അത്‌ ആദ്യമേ അതായത്‌ നോമ്പ്‌ ഒന്നിന്റെയന്നേ `പാക'മാകും അരിയും തുണിയും മറ്റു വകകളും പിന്നീട്‌ മാത്രമാണ്‌ തയ്യാര്‍ചെയ്യപ്പെടുക. സദ്യയ്‌ക്കു തയ്യാറാക്കുന്ന വിഭവങ്ങളില്‍ പ്രഥമന്റെ രുചി പലതിലും മേലേ ആണ്‌. ഈ പ്രഥമന്റെ രുചിയും അപ്രകാരം തന്നെ.
സഹോദരമതസ്ഥര്‍ക്കുമുണ്ട്‌ നോമ്പും നോമ്പുകാലവും അവരുടെ `തുറ'യില്‍ ഇതുപോലൊരു വലിയ റിലീഫ്‌ ഇല്ലെന്നേ പറയാന്‍ കഴിയൂ. കാരണം അവര്‍ക്ക്‌ നോമ്പില്‍ പ്രഭാതത്തിനും പ്രദോഷത്തിനുമിടയില്‍ കഴിച്ചും കുടിച്ചും ഇടക്കാലാശ്വാസം സംഭരിയ്‌ക്കാം. 
       ഇടകുടിയും കടിയും എടുപ്പോര്‍ക്ക്‌ മുഴുപ്പകല്‍ പട്ടിണി സഹിച്ചവന്റെ സമഗ്രസമ്പൂര്‍ണ്ണ റിലീഫ്‌ കിട്ടുക പ്രയാസമാണ്‌. 
                             നോമ്പുതുറ സന്തോഷം എന്ന റിലീഫിനെ, നാളെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ കിട്ടുന്ന സന്തോഷത്തില്‍ നിന്നുമുള്ള ഒരു സന്തോഷമായി കരുതാം. കാരണം പറഞ്ഞറിയ്‌ക്കുവാന്‍ വയ്യാത്ത ഒരു സന്തോഷമാണ്‌ തുറയുടെ സന്തോഷം ലിഖാഅ്‌ന്റെ സന്തോഷവും അപ്രകാരം എന്നാണ്‌ ജ്ഞാനഭുക്കുകളുടെ വീക്ഷണം.
                               നോമ്പിനേയും അല്ലാഹുവിനേയും `നാളെ' അല്ലാതെ `ഇന്ന്‌' നാം ആരും കാണുന്നതല്ല. നോമ്പിനെ നാളെ തുറസന്തോഷത്തിന്റെ സായം സ്‌ഫുരണങ്ങളായും അല്ലാഹുവിനെ നാളെ ലിഖാഇന്‍റെ കിരണങ്ങളായും നമുക്ക്‌ കാണാം. ഇന്ന്‌ പിടിച്ച്‌ നാളെ വീടുന്നു എന്ന നിയ്യത്തില്‍ ഈ കാഴ്‌ച ഒളിഞ്ഞിരിപ്പുണ്ട്‌. കാണാന്‍ കഴിയാത്തത്‌ എന്ന സ്വിഫത്തില്‍ അല്ലാഹുവും നോമ്പും ചേര്‍ന്നുവരുന്നു. കാണാന്‍ പറ്റാത്തത്‌ കണ്ടാല്‍ സന്തോഷം താനേ ഉളവാകും.
രാജമാസം എന്നുപോലെ പുണ്യങ്ങളുടെ പൂമാസവുമാണ്‌ റമളാന്‍. പൂക്കാലവും പൂക്കാഴ്‌ചയും ഏതു കണ്ണിനും ആശ്വാസദായകമാണ്‌. ഭൗതിക പുഷ്‌പങ്ങള്‍ എല്ലാ കാലാവസ്ഥയിലും വിരിയില്ല. എന്നാല്‍ റമളാന്‍ പുഷ്‌പങ്ങള്‍ എവിടെയും ഏത്‌ കാലാവസ്ഥയിലും വിരിയും. ഋതുഭേദവും ദേശഭേദവും അതിജീവിയ്‌ക്കുന്ന റിലീഫ്‌ ആയി അവതരിയ്‌ക്കും.
ഇത്‌ മരുഭൂമിയില്‍ വിരിഞ്ഞ പൂവാണല്ലോ. അതുകൊണ്ട്‌ ഹരിതഭൂവിലും ഹൈമവത ഭൂവിലും മറ്റേതു ഭൂവിലും വിടരും. തീയില്‍ കിളിര്‍ത്താല്‍ വെയിലത്ത്‌ വാടുന്ന പ്രശ്‌നമില്ല. പുണ്യങ്ങളുടെ പൂക്കാലം കണ്ടിട്ട്‌ ചിങ്ങത്തിന്റെ പൂക്കാലം കാണാന്‍ പോവുകയാണ്‌ നാം മലയാളികള്‍. ഇപ്രാവശ്യം കള്ളകര്‍ക്കിടത്തിലാ പുണ്യങ്ങളുടെ പൂക്കള്‍ നമുക്ക്‌ മുമ്പില്‍ റിലീഫ്‌ ആയി വിരിഞ്ഞത്‌.
ഇപ്രാവശ്യം മഴയത്ത്‌  റമളാന്‍ അടുത്ത പ്രാവശ്യം അല്ലെങ്കില്‍ മുന്നോട്ടുപോകുന്തോറും അത്‌ സീസണ്‍ മാറിവരും. കേരളത്തിലും ഇന്‍ഡ്യയിലും ലോകത്തും ഒരു പ്രാവശ്യം ഒരു സീസണില്‍ റിലീഫ്‌ ആകുന്ന റമളാന്‍ അടുത്ത പ്രാവശ്യം മാറിയ മറ്റൊരു സീസണിന്റെ റിലീഫായിത്തീരും എല്ലാ കാലത്തിന്റേയും, എല്ലാ കാലാവസ്ഥയുടേയും റിലീഫ്‌ ആകുവാന്‍ റമളാനിനു കഴിയും. ഋത്വാതീത പുഷ്‌പങ്ങളാണ്‌ റമളാന്‍ പുഷ്‌പങ്ങള്‍. അവ വസന്തത്തിലെന്ന പോലെ ശിശിരത്തിലും ഗ്രീഷ്‌മത്തിലും ഹേമന്തത്തിലും സമൃദ്ധമായി വിരിയും. ഈസ്റ്റര്‍ കാലത്തും, ക്രിസ്‌തുമസ്‌ കാലത്തും, വിഷുക്കാലത്തും ഒരുപോലെ വിടരും പൂ റമളാന്‍ പൂമാത്രം.
                       മരുഭൂവില്‍ വിരിഞ്ഞപൂക്കള്‍ സകലഭൂവിനും സാന്ത്വനമായിട്ടല്ലാതെ വിരിയുന്നില്ല. റമളാന്‍ മീന്‍സ്‌ റിലീഫ്‌, എ റോയല്‍, എ ഗ്രേറ്റ്‌, എ ടോട്ടല്‍ ആന്റ്‌ ഗ്ലോബല്‍ റിലീഫ്‌.
Related Posts Plugin for WordPress, Blogger...