നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday 16 December 2018

സ്വൂഫികള്‍ ; നിലപാടും സമീപനവും




        ഇസ്ലാമിന്‍റെ പിന്നിട്ട നൂറ്റാണ്ടുകളിലൂടെ കണ്ണോടിക്കുമ്പോള്‍ നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന മൂന്ന് കാര്യങ്ങളുണ്ട്. 1. ഇരുട്ടിലും അജ്ഞതയിലും കിടന്ന സമൂഹത്തിലേക്ക് പ്രകാശം പരത്തുന്നതില്‍ ഇസ്ലാമിന്ന് ഒന്നാം സ്ഥാനമുണ്ട്. 2. ഇസ്ലാമിക വെള്ളിവെളിച്ചം ലോകത്തെവിടെയും പരത്തുന്നതില്‍ പ്രഥമ പങ്കാളിത്തം നക്ഷത്ര തുല്യരായ സ്വഹാബി വര്യര്‍ക്ക് തന്നെയാണ്. 3. സ്വഹാബത്തിന്‍റെ കാലം മുതല്‍ നമ്മുടെ നാളിതു വരെയുള്ള നീണ്ട കാലത്തെ ഇസ്ലാം മത പ്രചരണം സജീവമാക്കുന്നതില്‍ സ്വൂഫികള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. കാരണം സ്വഹാബത്തിന്‍റെ പാഠശാലയില്‍ നിന്നും സഈദ് ബ്നുല്‍ മുസയ്യബ്, ഹസന്‍ ബസ്വരി, ത്വാഊസുല്‍ യമാനി തുടങ്ങിയ എണ്ണമറ്റ പ്രഗത്ഭ സ്വൂഫികള്‍ പഠിച്ചു വളര്‍ന്നു. ഇവര്‍ പാലൂട്ടി വളര്‍ത്തിയത് മദ്ഹബിന്‍റെ ഇമാമുകളായ അബൂ ഹനീഫ (റ), മാലിക് (റ), ശാഫിഈ (റ), അഹ്മദ് ബ്നു ഹന്‍ബല്‍ (റ) തുടങ്ങിയ പണ്ഡിത പ്രഭുക്കളെയായിരുന്നു. 
മഹിതമാര്‍ഗ്ഗം
      സ്വൂഫികളുടെ മാര്‍ഗ്ഗം മഹത്തരമാണ്. ഉത്തമമാണ് എന്നുള്ളതിന് ഒരുപാട് ചരിത്രസംഭവങ്ങള്‍ വിവരിക്കാനുണ്ട്. സ്വഹാബത്തില്‍ നിന്ന് നേരിട്ട് വിജ്ഞാനം നുകര്‍ന്ന താബിഉകളില്‍ പ്രധാനികളായ സ്വൂഫികളാണ് മദ്ഹബിന്‍റെ ഇമാമുമാരുടെ ഉസ്താദുമാര്‍. പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതന്‍ ഇമാം അബൂഹനീഫ (റ) സ്വൂഫിയായ അത്വാഅ് ബ്നു റബാഹി (റ) നെ കുറിച്ച് പറഞ്ഞത്: "അത്വാഇനേക്കാള്‍ ഉത്തമനായി ഓരാളെയും ഞാന്‍ കണ്ടിട്ടില്ല" എന്നാണ്. 
           കര്‍മ്മശാസ്ത്ര ഗവേഷണ പണ്ഡിതനായ അഹ്മദ് ബ്നു ഹമ്പലിശൈബാനി (റ) ഗഹനമായ മസ്അലകളില്‍ സ്വൂഫിയ്യായ അബൂ ഹംസത്തില്‍ ബഗ്ദാദിയെ ചെന്ന് കണ്ട് സംശയനിവാരണം നടത്തും. സംശയങ്ങള്‍ തീര്‍ത്ത് തരുന്ന അബൂഹംസ (റ) യെ കണ്ട് ഹമ്പലീ ഇമാം അത്ഭുതം കൂറുമായിരുന്നു. മഹാനായ ഇമാം അഹ്മദ് (റ) ആദ്യകാലത്ത് സ്വൂഫികളുമായുള്ള സഹവാസത്തെ തന്‍റെ മകനെ ഭയപ്പെടുത്തുകയും പിന്നീട് അബൂഹംസ എന്ന സ്വൂഫിയുമായി അഹ്മദ് (റ) സഹവസിക്കുകയും സ്വൂഫിയാക്കളെ കുറിച്ച് പഠിക്കുകയും ശേഷം മകനെ വിളിച്ച് ഉപദേശിച്ചു. മോനേ! സ്വൂഫിയാക്കളുടെ മാര്‍ഗ്ഗം മഹത്തരമാണ്. അവര്‍ എന്നേക്കാളും വിജ്ഞാനം, ആത്മനിരീക്ഷണം, പ്രപഞ്ച ത്യാഗം, ഉയര്‍ന്ന സ്ഥിരത എന്നിവ കൊണ്ട് മറികടക്കുന്നവരാണ്. അവരോടുള്ള സഹവാസം നീ നിര്‍ബന്ധമാക്കണം. 
ഇമാം ശാഫിഈ (റ) സ്വൂഫിയാക്കളുടെ സദസ്സില്‍ പതിവായി ഇരിക്കുന്നയാളായിരുന്നു. മാത്രമല്ല, കര്‍മ്മശാസ്ത്ര പണ്ഡിതര്‍ അവരുടെ സാങ്കേതിക പദപ്രയോഗങ്ങള്‍ പഠിക്കല്‍ ആവശ്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 
       ഇമാം മാലിക് (റ) പറഞ്ഞു: ഒരാള്‍ ഫഖീഹാകാതെ (കര്‍മ്മശാസ്ത്ര പണ്ഡിതനാവാതെ) സ്വൂഫി മാത്രമായാല്‍ അവന്‍ സിന്‍ദീഖായി (നിരീക്ഷരവാദി), സ്വൂഫിയാകാതെ ഫഖീഹ് മാത്രമായാല്‍ ഫാസിഖായി (തെമ്മാടി). ഫഖീഹും സ്വൂഫിയുമായാല്‍ യാഥാര്‍ത്ഥ്യമെത്തിച്ചവനായി.
ഉദ്ധൃത പണ്ഡിതോദ്ധരണിയില്‍ നിന്നും മനസ്സിലാകുന്ന ഒരു കാര്യം, ഇമാം മാലിക് (റ) സ്വൂഫിയായിരുന്നു എന്നാണ്. അല്ലെങ്കില്‍ ഫാസിഖാണെന്ന് പറയേണ്ടിവരും. 
       ഇമാം ഇബ്നു ഹജര്‍ (റ) വിന്‍റെ ഉസ്താദായ സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു: സ്വൂഫിമാര്‍ഗ്ഗം ഉത്തമമാണെന്നതിന് ഒരൊറ്റ തെളിവ് മാത്രം മതി. ഏത് കാലഘട്ടത്തിലും നാം കാണുന്ന കാഴ്ച ആപത്ഘട്ടങ്ങളില്‍ പണ്ഡിതന്മാര്‍ സ്വൂഫികളോട് ദുആ ചെയ്യാന്‍ ആവശ്യപ്പെടുന്നതായാണ്. മറിച്ച് സ്വൂഫികള്‍ ഇവരോട് ദുആ ചെയ്യാന്‍ ആവശ്യപ്പെടലില്ല.
പ്രഗത്ഭരുടെ നിലപാട്
            നാല് മദ്ഹബിന്‍റെ ഇമാമുകളുടെ സമീപനവും നിലപാടുമാണ് നാം വിലയിരുത്തിയത്. ഹിജ്റ 505 ല്‍ വഫാത്തായ ഇമാം ഗസ്സാലി (റ), 606 ല്‍ വഫാത്തായ ഫഖ്റുദ്ദീനു റാസി (റ), 660 ല്‍ വഫാത്തായ ഇസ്സുദ്ദീന്‍ ബ്നു അബദിസ്സലാം (റ), 676 ല്‍ വഫാത്തായ ഇമാം നവവി (റ), 771 ല്‍ വഫാത്തായ താജുദ്ദീനിസ്സുബ്കി (റ), 911 ല്‍ വഫാത്തായ ജലാലുദ്ദീനിസ്സുയൂഥി (റ) തുടങ്ങിയ മഹത്തുക്കള്‍ മുഴുവനും പറയുന്നു: സ്വൂഫികള്‍ ഉന്നതന്മാരാണ്. അവര്‍ ഉത്തമ സഞ്ചാരികളാണ്. ഉത്തമ സ്വഭാവ ഗുണമുള്ളവരാണ്. അവരെ പ്രശംസിക്കല്‍ കൊണ്ട് റഹ്മത്ത് ചൊരിയപ്പെടും. അവര്‍ ദുആ ചെയ്താല്‍ മഴ ലഭിക്കും. ശരീഅത്തിന്‍റെ ഇടിഞ്ഞു വീഴാത്ത ഫൗണ്ടേഷനിന്‍ മേലാണ് അവര്‍ കയറിയിരിക്കുന്നത്. അല്ലാഹുവിന്‍റെ കാര്യത്തില്‍ ചിന്തിക്കുന്നവരാണ്. ബാഹ്യ ബന്ധങ്ങളില്ല. അല്ലാഹു അവരെയും അവര്‍ കാരണമായി നമ്മളെയും തൃപ്തിപ്പെടട്ടെ. 
          ഇതു പോലെ സ്വൂഫിയാക്കളെ പ്രശംസിച്ചയാളാണ് അബുല്‍ ഹസന്‍ നദ്വി. അല്‍മുസ്ലിമൂന ഫില്‍ ഹിന്ദ് എന്ന ഗ്രന്ഥത്തില്‍ അവരെ വാനോളം പുകഴ്ത്തുന്നുണ്ട്. അവരെ കുറിച്ച് "റബ്ബാനിയ്യഃ ലാ റഹ്ബാനിയ്യഃ" എന്ന പേരില്‍ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. 
          പ്രശസ്ത കവിയായ അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ സ്വൂഫിയാക്കളെ സംബന്ധിച്ച് പറയുന്നത്: സ്വൂഫിയാക്കളും അവരുടെ പ്രബോധനവും ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ ഉണങ്ങിപ്പോകുമായിരുന്നു എന്നാണ്.
ഇബ്നു തൈമിയ്യയും ശിഷ്യന്‍ ഇബ്നുല്‍ ഖയ്യിമില്‍ ജൗസിയും സ്വൂഫിയാക്കളെ പ്രശംസിക്കുന്നതില്‍ ഒട്ടും പിറകിലല്ല. തന്‍റെ ഫതാവയുടെ 10,11 വാള്യങ്ങളില്‍ പേരെടുത്ത് പറഞ്ഞ് തന്നെ സ്വൂഫികളെ വാഴ്ത്തുന്നുണ്ട്. 
ഇബ്നുല്‍ ഖയ്യിമില്‍ ജൗസി സ്വൂഫിയാക്കളെ മൂന്നായി തിരിക്കുന്നുണ്ട്. അതില്‍ മൂന്നാമത്തെ വിഭാഗം യഥാര്‍ത്ഥ സ്വൂഫികളാണെന്നും കര്‍മ്മശാസ്ത്ര പണ്ഡിതരും വിശ്വാസ ശാസ്ത്രം ചര്‍ച്ച ചെയ്യുന്നവരും തല ചായ്ച്ച് കൊടുത്ത വിഭാഗമാണെന്നും പറഞ്ഞിട്ടുണ്ട്.
പ്രബോധനവും സമരങ്ങളും
        സ്വൂഫിയാക്കളെ കുറിച്ച് അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരത്തിന് പോവാതെ ചടഞ്ഞ് കൂടിയിരിക്കുന്നവരാണെന്ന് ആക്ഷേപം ഉയരുന്നു. എന്താണ് സത്യാവസ്ഥ? നിഷ്പക്ഷമതികളായ ചരിത്ര വായനക്കാര്‍ക്ക് അവര്‍ പാതിരാ പ്രാര്‍ത്ഥനക്കാരും പകല്‍ പോരാളികളുമാണെന്ന് വ്യക്തമാകും. സ്വഹാബത്ത് കഴിഞ്ഞാല്‍ ആ യുഗത്തോട് ഏറ്റവും കൂടുതല്‍ സാമ്യത പുലര്‍ത്തി ജീവിക്കുന്നവരാണ് സ്വൂഫികള്‍. രണാങ്കണത്തില്‍ വീരശൂര പരാക്രമികളും മിഹ്റാബുകളില്‍ ഭക്തി സാന്ദ്രമായ പ്രാര്‍ത്ഥന നടത്തുന്ന നിരവധി സ്വൂഫികളെ പരിചയപ്പെടാനുണ്ട്. 
അതില്‍ പ്രധാനികളാണ് ശൈഖ് അബ്ദുല്‍കരീമില്‍ ഖത്വാബി, ശൈഖ് അബ്ദുല്‍കരീം അല്‍ ജസാഇരി, ഉമര്‍ മുഖ്താര്‍. താര്‍ത്താരികളോടുള്ള യുദ്ധങ്ങളിലും കുരിശ് യുദ്ധങ്ങളിലും സ്വൂഫികള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. 
താബിഉകളില്‍ ഏറ്റവും ശ്രദ്ധേയരായ സ്വൂഫികള്‍ എട്ട് പേരാണ്. അതില്‍ പ്രധാനിയാണ് ഉവൈസുല്‍ ഖറനി (റ). ഉമര്‍ (റ) ന്‍റെ ഭരണകാലത്ത് ആദര്‍ ബീജാനില്‍ യുദ്ധത്തിന് നേതൃത്വം വഹിച്ച് മടങ്ങി വരുമ്പോള്‍ വഴിയില്‍ വെച്ചാണ് മഹാനുഭാവന്‍ വഫാത്താകുന്നത്. സ്വൂഫിയാക്കളുടെ കൂട്ടത്തില്‍ ഉന്നത സ്ഥാനീയരാണ് ഹസന്‍ ബസ്വരി (റ) എന്ന താബിഅ്. അദ്ദേഹം പറയുമായിരുന്നു: "എഴുപത് ബദ്രീങ്ങളെ കാണാനും അവര്‍ക്ക് പിറകില്‍ നിന്ന് നിസ്കരിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവരുടെ വസ്ത്രം രോമ വസ്ത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല. നിങ്ങള്‍ അവരെ കണ്ടിരുന്നുവെങ്കില്‍ ഭ്രാന്തരാണെന്ന് പറയുമായിരുന്നു. ഇമാം അബൂത്വാലിബുല്‍ മക്കി (റ) പറയുന്നുണ്ട്: സ്വൂഫിയാക്കളുടെ സരണിക്ക് വഴി തെളിയിച്ചതും ജിഹ്വ ഉയര്‍ത്തിയതും അന്തര്‍തലം മുങ്ങിപ്പരതിയതും ഈ താബിഅ് ആയിരുന്നു.
അബ്ദുറഹ്മാന് ബ്നു സമുറയോടൊപ്പം കാബൂളില്‍ യുദ്ധത്തിന് പങ്കെടുത്തിട്ടുണ്ട്. അലി (റ) വിന്‍റെ ഉപദേശ പ്രകാരം വഅ്ളും ദര്‍സും നടത്തി ഇസ്ലാമിന്‍റെ തനതായ ശൈലി സമൂഹത്തിന് മുമ്പില്‍ പ്രബോധനം നടത്തിയ പണ്ഡിത പ്രഭുവാണ് അദ്ദേഹം. 
         ഹിജ്റ രണ്ടാം നൂറ്റാണ്ടിലും യുദ്ധമുഖത്ത് സ്വൂഫികളെ കാണാം. അതില്‍ പ്രധാനിയാണ് ഇബ്റാഹിം ബ്നു അദ്ഹം (റ). ധീരനായ പോരാളിയും മുസ്ലിം പട്ടാളത്തിന്‍റെ കമാന്‍ഡറും ബീസന്‍ത്വീനിയ്യക്കെതിരില്‍ യുദ്ധം നയിച്ച മഹാനുമാണെന്ന് ഇബ്നു അസാകിര്‍ (റ) പറയുന്നുണ്ട്. 
ഇബ്നു കസീറും യാഖൂതുല്‍ ഹമവിയും പറയുന്നതായി കാണാം. "ഹിജ്റ 162 ല്‍ റോം കടല്‍ത്തീരത്ത് ശത്രുവിനെതിരെ അമ്പെടുത്ത് തയ്യാറായി നില്‍ക്കുമ്പോഴാണ് വഫാത്താകുന്നത്. 
അതുപോലെ സ്വൂഫികളില്‍ പ്രധാനിയാണ് അബ്ദുല്ലാഹി ബ്നു മുബാറക് (റ). മാതൃകാപരമായ ജീവിതം. ഒരു വര്‍ഷം യുദ്ധം, ഒരു വര്‍ഷം ഹജ്ജ്, ഒരു വര്‍ഷം കച്ചവടം, യുദ്ധ പോരാളികള്‍ക്ക് ആവേശം നല്‍കുന്ന രീതിയില്‍ ആദ്യമായി ഗ്രന്ഥരചന നടത്തിയ മഹാനാണ്. മൂന്നാം നൂറ്റാണ്ടിലും പോരാളികളില്‍ സ്വൂഫീ സാന്നിദ്ധ്യം സജീവമാണ്.
        തുര്‍ക്കികളുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത ഹാതമുല്‍ അസമ്മ് ഇവരില്‍ പ്രധാനിയാണ്. അബൂ യസീദില്‍ ബിസ്ത്വാമിയാണ് മറ്റൊരാള്‍. അതിര്‍ത്തി സൈനിക ക്യാമ്പില്‍ ഇവരുണ്ടായിരുന്ന കാലത്ത് രാത്രി നിതാന്ത ജാഗ്രതയോടെ നിലനില്‍ക്കും. മഹാനവര്‍കളുടെ ഒരു വചനം "40 വര്‍ഷമായിട്ട് ഒന്നുകില്‍ പള്ളിയുടെ ചുമര്‍, അല്ലെങ്കില്‍ സൈനിക ക്യാമ്പിലെ ചുമരിലേക്കല്ലാതെ ചാരിയിരുന്നിട്ടില്ല". 
           റോം യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്ന സ്വൂഫീവര്യനായിരുന്ന സിര്‍റിസ്സ്വിഖ്ത്വി (റ), ഇമാം ജുനൈദുല്‍ ബഗ്ദാദി (റ) ഉന്നത പോരാളിയായിരുന്നു. യുദ്ധങ്ങളില്‍ പങ്കെടുത്തു. അന്നത്തെ സൈനിക തലവന്‍ സ്റ്റേപ്പന്‍റ് കൊടുത്തയച്ചപ്പോള്‍ ഞാന്‍ അതിനെ വെറുക്കുന്നു എന്ന് പറഞ്ഞു. ഇങ്ങനെ ഇസ്ലാമിക യുദ്ധ മുഖത്ത് സ്വൂഫികളുടെ സാന്നിദ്ധ്യം സജീവമാണ്. 
കുരിശുയുദ്ധവും താര്‍ത്താരികളും
          കുരിശു യുദ്ധ ജേതാക്കള്‍ സ്വൂഫികളുടെ തണലിലായിരുന്നു യുദ്ധം നയിച്ചത്. ഇസ്ലാമിക യുദ്ധ ചരിത്രത്തില്‍ തിളങ്ങുന്ന യുദ്ധ കമാന്‍ഡറായിരുന്നു നൂറുദ്ദീന്‍ മഹ്മൂദ് സിന്‍കി (റ). യുദ്ധത്തിന് പോകുമ്പോള്‍ അന്നത്തെ സ്വൂഫികളെ വിളിച്ചുവരുത്തി തന്‍റെ ഇരുപ്പിടത്തില്‍ ഇരുത്തും. അവര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പുറപ്പെടും. അതില്‍ പ്രധാനിയാണ് ഹയാത്ത് ബ്നു ഖൈസുല്‍ ഹര്‍റാനി (റ). ശൈഖ് ഇമാമുദ്ദീന്‍ അബുല്‍ഫത്ഹ്, ഇബ്നു സ്വാബൂനി (റ).
          നൂറുദ്ദീന്‍ മഹ്മൂദ് സിന്‍കിക്ക് പിറകെ മദ്ധ്യ പൗരസ്ത്യ ദേശം കണ്ട വലിയ സ്വൂഫിയാണ് സ്വലാഹുദ്ദീനില്‍ അയ്യൂബി (റ). ഈജിപ്തിലും ഡമസ്ക്കസിലും ഖാന്‍ഖാഹുകള്‍ സ്ഥാപിച്ചു. താന്‍ വരിച്ച യുദ്ധവിജയങ്ങളില്‍ ഏറ്റവും വലുത് ഹിജ്റ 583 റജബ് 27 നായിരുന്നു. കുരിശ് യുദ്ധത്തിലെന്ന പോലെ താര്‍ത്താരികള്‍ക്കെതിരില്‍ നടന്ന യുദ്ധങ്ങളിലും സ്വൂഫീ സാന്നിദ്ധ്യം സജീവമാണ്. അവരില്‍ പ്രധാനിയാണ് അബുല്‍ ഹസനുശ്ശാദുലിയും അവിടുത്തെ സ്വൂഫി സംഘവും. ഹിജ്റ 656 ല്‍ അബ്ബാസിയ്യ ഖിലാഫത്തിനെ തകര്‍ത്തെറിഞ്ഞ താര്‍ത്താരികള്‍ക്കെതിരെ 658 റമളാന്‍ 27 ന് ശാമിലെ 'ഐന്‍ ജാലൂത്ത്' യുദ്ധത്തില്‍ വെച്ച് കീഴടക്കി അന്നത്തെ പടനായകനായിരുന്നു സൈഫുദ്ദീന്‍ ഖതസ് (റ). ഇവരുടെ ഉസ്താദാണ് സുല്‍ത്താനുല്‍ ഉലമ ഇസ്സ് ബ്നു അബ്ദിസ്സലാം. 
         ആധുനിക യുഗത്തില്‍ സൂഫി സാന്നിദ്ധ്യം യുദ്ധമുഖത്ത് ഒട്ടും കുറവല്ല. മൊറോക്കോവില്‍ അബ്ദുല്‍ കരീം അല്‍ മഅ്റബി, അള്‍ജീരിയ്യയില്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി. ഫ്രാന്‍സിന്‍റെ അധിനിവേശ മോഹങ്ങള്‍ക്കെതിരെ പോരാടിയ ഉമര്‍ മുഖ്താര്‍. ഇങ്ങനെ സ്വൂഫികളുടെ ചരിത്രം വിശാലമാണ്. സൂഫിയാക്കളുടെ അവിശ്രമ പരിശ്രമവും അവര്‍ സമൂഹത്തിന് സമര്‍പ്പിച്ച നീതിനിഷ്ഠമായ സമീപനങ്ങളും പ്രബോധന മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച നിസ്തുലമായ സംഭാവനകളും പറഞ്ഞാല്‍ ഒടുങ്ങാത്തതാണ്. അവര്‍ക്കെതിരില്‍ ആക്ഷേപങ്ങളുടെ കൂരമ്പുകള്‍ തൊടുത്തു വിടുന്നവര്‍ സ്വൂഫിയാക്കളുടെ ഉമ്മരപ്പടിയിലിരുന്ന് ചരിത്രം വായിക്കണം. അപ്പോള്‍ അറിയാം അവരുടെ നീതിനിഷ്ഠമായ സമീപനങ്ങള്‍.
                                                                               - ഹസന്‍ ഇര്‍ഫാനി, എടക്കുളം-

ആത്മീയ ഗുരുവിലൂടെ മാത്രമേ സാധ്യമാകൂ

ആത്മീയ ഗുരുവിലൂടെ മാത്രമേ സാധ്യമാകൂ


     നില്‍ക്കൂ..ശ്രദ്ധിക്കൂ..
റെയില്‍ പാളത്തിന് സമീപം കാണുന്ന ഒരു മുന്നറിയിപ്പ് ബോര്‍ഡിലെ വാചകമാണ് "നില്‍ക്കൂ... ശ്രദ്ധിക്കൂ... അപകടം ഒഴിവാക്കൂ" എന്നത്. ലെവല്‍ക്രോസില്ലാത്ത പാളങ്ങള്‍ക്കടുത്താണ് ഈ ബോര്‍ഡ് വെച്ചിരിക്കുന്നത്. ലെവല്‍ ക്രോസുള്ളിടത്ത് ഇതിന്‍റെ ആവശ്യമില്ലല്ലോ? വണ്ടി വരുന്ന സമയത്ത് ഗേറ്റടക്കാന്‍ അവിടെ ആളുണ്ട്. അതിനാല്‍ അപകടസാധ്യതയില്ല.
ലവല്‍ ക്രോസില്ലാത്തിടത്ത് കാര്യം അങ്ങനെയല്ല. റെയില്‍പാളം മറികടക്കുന്നവര്‍ സ്വയം ശ്രദ്ധിച്ചാല്‍ മാത്രമേ അപകടം ഒഴിവാകൂ. വണ്ടി വരുന്നുണ്ടോ എന്ന് ഇരുവശവും നോക്കാതെ പാളം മുറിച്ച് കടന്നാല്‍ ചിലപ്പോള്‍ വണ്ടി വന്ന് കടക്കുന്നവനെ മുറിച്ചിട്ട് പോകും അതുണ്ടാകാതെ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം ബോര്‍ഡുകള്‍ പാളത്തിന് സമീപം സ്ഥാപിച്ചിരിക്കുന്നത്.
               റെയില്‍ പാളത്തിലൂടെ വണ്ടി വരുമെന്ന് അത് മുറിച്ച് കടക്കുന്നവര്‍ക്ക് അറിയാത്തത് കൊണ്ടല്ല ഈ ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്. ആ വഴിക്ക് പോകുന്നവരെ ഒന്ന് ഉണര്‍ത്താന്‍ വേണ്ടിയാണ്. റെയില്‍ പാളം ട്രെയിന്‍ ഓടുന്ന പാതയാണെന്നറിയുമെങ്കിലും ജീവിത കെട്ടുപാടുകളില്‍ ഉണ്ടാകുന്ന തിരക്ക് മൂലം ഒരു പക്ഷേ അശ്രദ്ധ വന്നേക്കാമല്ലോ? അതിനൊരു തട. അത്രമാത്രം.
ഈ ബോര്‍ഡും അതിലെ മുന്നറിയിപ്പും ശ്രദ്ധിക്കാത്തവനും അവഗണിക്കുന്നവനും അപകടം ക്ഷണിച്ചുവരുത്തും. മനഃപൂര്‍വ്വം വണ്ടിക്ക് തലവെക്കാന്‍ പോകുന്നവനെ സംബന്ധിച്ച് എന്ത് പറയാന്‍?!
അതുപോലെ ഭൗതിക ജീവിതമാകുന്ന തീവണ്ടിപ്പാത മുറിച്ച് കടന്ന് ലക്ഷ്യം വരിക്കണമെങ്കില്‍ ആ പാതയുടെ ഇരുവശവും നന്നായി ശ്രദ്ധിച്ചുവേണം മറികടക്കാന്‍ എന്നാണ് പറഞ്ഞുവരുന്നത്. കാരണം തിരുവചന പ്രകാരം നാം ഒരു പരദേശിയോ വഴിയാത്രക്കാരനോ ആണ്. അപ്പോള്‍ എങ്ങനെയായാലും പലവിധ അപകടങ്ങളും വന്ന് പിണയാന്‍ സാധ്യതയുണ്ട്. സമയമാണെങ്കില്‍ വളരെ പരിമിതവുമാണ്. ഈ പരിമിത കാലയളവില്‍ അശ്രദ്ധമായി എങ്ങനെയെങ്കിലും കുറച്ച് ജീവിച്ച് ജീവിതമാകുന്ന റെയില്‍ പാളം മുറിച്ച് കടക്കാമെന്നാണെങ്കില്‍ അത് ദാരുണമായ അപകടത്തിലാകും കലാശിക്കുക. 
ഈ പാത മുറിച്ച് കടക്കുമ്പോള്‍ ശ്രദ്ധിക്കുന്നതിനാണ് തിരുനബി (സ്വ) യെ കൊണ്ട് പൂര്‍ത്തീകരിച്ച് അല്ലാഹു നമുക്ക് നല്‍കിയ വിശുദ്ധ മതശാസനകള്‍. അല്ലാഹുവും അവന്‍റെ റസൂലും സച്ചരിതരായ മഹത്തുക്കളും നിര്‍ദ്ദേശിച്ചത് പ്രകാരമായിരിക്കണം നമ്മുടെ ജീവിതം. അവരുടെ മുന്നറിയിപ്പുകളും സുവിശേഷങ്ങളുമൊക്കെ അംഗീകരിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ജീവിതമാകുന്ന റെയില്‍ പാളം സുരക്ഷിതമായി മുറിച്ച് കടക്കാന്‍ സാധിക്കുക. അവയവഗണിച്ചാല്‍ അതിദാരുണ അപകടവും അനന്തമായ ഖേദവുമായിരിക്കും ഫലം.
               അഴുക്ക് പുരളാത്ത ആദര്‍ശവും അലസതയും കളങ്കവുമറ്റ അനുഷ്ഠാനങ്ങളും അതിസുന്ദരവും വിശുദ്ധവുമായ ആത്മീയതയും ഒത്തുചേരുമ്പോഴാണ് മേല്‍ പറഞ്ഞ സുരക്ഷിതത്വം പൂര്‍ണ്ണമാകുന്നത്. ഇതിന് പ്രഥമമായി വേണ്ടത് ഹൃദയശുചിത്വമാണ്. കാരണം ഹൃദയം ശുദ്ധമായാല്‍ കാര്യങ്ങള്‍ എളുപ്പമാവുകയും ഭംഗിയാവുകയും എന്നല്ല വിജയം നേടാനാവുകയും ചെയ്യും. അതാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മഹത്വചനങ്ങളുമൊക്കെ ഊന്നിപ്പറയുന്നത്. അല്ലാത്തത് കോലത്തില്‍ വലുതും ധാരാളവുമായിരിക്കാമെങ്കിലും മൂല്യത്തില്‍ വളരെ ചെറുതും കുറവും എന്നല്ല ചിലപ്പോള്‍ ശൂന്യവുമായിരിക്കും.
             ഹൃദയമാണല്ലോ നമ്മെ നിയന്ത്രിക്കുന്നത്. ആ ഹൃദയം അഴുക്ക് ചാലും ചവറ് കൂനയുമായാല്‍ നമ്മുടെ ബാക്കി അവയവങ്ങളുടെ കാര്യം പറയാനുണ്ടോ? ഒരു ലക്കും ലഗാനുമില്ലാതെ അവ സഞ്ചരിക്കും. എന്തിനും എവിടെയും എന്തിലും ചാടിക്കയറി നാശത്തിലേക്ക് കുതിക്കും. വണ്ടി വരുന്നുണ്ടോ എന്നോ പാളം കാലിയാണെന്നോ നോക്കാതെ ജീവിത പാളം മുറിച്ച് കടക്കാന്‍ തുനിയും. വണ്ടി വന്ന് ചതച്ചരച്ച് കൊണ്ടുപോകും. അതുകൊണ്ട് ജീവിതമാകുന്ന റെയില്‍ പാളം സുരക്ഷിതമായി മുറിച്ച് കടന്ന് പാരത്രികവിജയം വരിക്കാന്‍, ഇലാഹീ സന്നിധി പ്രാപിക്കാന്‍ പ്രഥമവും പ്രധാനവുമായി ഹൃദയം വൃത്തിയാക്കല്‍ അനിവാര്യമാണ്.
ഹൃദയ വൃത്തി പൂര്‍ണ്ണമാകനുള്ള വഴി അതിനര്‍ഹതയുള്ള മുര്‍ശിദിനോടൊപ്പം കൂടലാണ്. കാരണം സാധാരണ ഗതിയില്‍ സ്വയം നേടാന്‍ കഴിയുന്നതല്ല ഹൃദയശുചിത്വം. അതിന്‍റെ അഴുക്കുകളും അവ നീക്കം ചെയ്യാനുള്ള ഉല്‍പന്നങ്ങളും ശരിയായി അറിയുന്ന ആത്മീയ ഗുരുവിലൂടെ മാത്രമേ സാധ്യമാകൂ. പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത് അതാണ്. 
Related Posts Plugin for WordPress, Blogger...