നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday 11 October 2020

മുജദ്ദിതായ കുന്നത്തേരി തങ്ങൾ(റ) ( Kunnatheri Thangal

‎‎ 
മുജദ്ദിതായ കുന്നത്തേരി തങ്ങൾ(റ)

1910 ൽ ആന്ത്രോത്ത് ദ്വീപിൽ ജനിച്ച ശൈഖുനാ (റ) 1968 ൽ വഫാത്തായപ്പോൾ ഒരു യുഗപുരുഷന്റെ വിയോഗമായിരുന്നു അതെന്ന് അവിടെത്തെ ചരിത്രം പഠിച്ചാൽ ബോധ്യമാകുന്ന ഒന്നാണ്.

മുത്ത്നബി (ﷺ) പറഞ്ഞു:

( إِنَّ اللَّهَ يَبْعَثُ لِهَذِهِ الْأُمَّةِ عَلَى رَأْسِ كُلِّ مِائَةِ سَنَةٍ مَنْ يُجَدِّدُ لَهَا دِينَهَا )
*رواه أبو داود

ഇസ് ലാമിന്റെ പ്രഭക്ക് മങ്ങലേൽക്കുന്ന പ്രവണതകൾ സമൂഹത്തിൽ നടമാടുമ്പോൾ സമൂഹ സമുദ്ധാരണത്തിനായി ഓരോ നൂറ്റാണ്ടിലും അല്ലാഹു ചില മഹാൻമാരെ നിയോഗിക്കും. )

അവരാണ് മുജദ്ദിദ് എന്ന പേരിൽ അറിയപ്പെടുക. അവരിൽ പ്രധാനിയാണ് കുന്നത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ബാനീ നൂറുൽ ഇർഫാൻ അൽ ഖുത്വ് ബുൽ ഫർദുൽ ജാമിഉ ബൈനശ്ശരീഅത്തി വൽ ഹഖീഖ ശൈഖുനാ അശ്ശൈഖ് അബുൽ ഫള്വ് ൽ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ അൽ ഐദറൂസിയ്യുൽ ഖാദിരിയ്യുസ്സ്വൂഫിയ്യു ന്നൂരിയ്യ് (ഖു:സി).
ഒരു മുജദ്ദിദിന് ആവശ്യമായ സർവ്വഗുണങ്ങളും മേളിച്ച മഹാനായിരുന്നു മഹാനവർകൾ.*

തന്റെ മുന്നിൽ കണ്ട ഇസ്ലാമിക വിരുദ്ധ ആചാരാനുഷ്ഠാനങ്ങളെ മുഴുവൻ തിരുത്തുന്നതിന് ആ ജീവിതം ഉഴിഞ്ഞ് വച്ചു. ശരീഅത്തിന്റെ ശരിയായ വശങ്ങൾ പ്രമാണങ്ങൾ നിരത്തി സംവദിച്ചപ്പോൾ വർഷങ്ങളായി അനുഷ്ഠിച്ച് പോന്നിരുന്ന ദുരാചാരങ്ങളെ തിരുത്തിക്കുറിക്കാൻ സാധിച്ചു. ഇസ്‌ലാമിന്റെ ശരിഅത്തിന്റെ (പ്രത്യക്ഷഭാഗം ) പ്രഭക്ക് മങ്ങലേൽക്കുന്ന പ്രവണതകൾക്കെതിരേ ശക്തമായി നിലക്കൊണ്ടപ്പോൾ ആത്മീയ വശം ശോഷണത്തിന്റെ വക്കിലായിരുന്നു എന്നത് ഒരു സത്യമായിരുന്നു. കാരണം ആത്മീയത (ത്വരീഖത്ത് ) അലർജിയായി കാണുന്ന ഭൂരിപക്ഷ സമൂഹമായിരുന്നു അത്* 

   ത്വരീഖത്ത് സമുദ്ധാരകൻ
   ════❁✿🌹🌹🌹✿❁════​

ത്വരീഖത്ത് (ആത്മീയ വശം) എന്ന പേരിൽ പല വ്യാജൻമാരും പ്രത്യക്ഷപ്പെട്ട കാലമായിരുന്നു അത്. ഒറിജിനലും വ്യാജനും തിരിച്ചറിയാതെ ജനം നട്ടം തിരിഞ്ഞപ്പോൾ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി ധാരാളം പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. തന്റെ പ്രസംഗ വൈഭവത്തിലൂടെ ഒരു പാട് ജനങ്ങൾക്ക് ത്വരീഖത്തിന്റെ ശരിയായ പാത മനസ്സിലാക്കിക്കൊടുക്കാനും സാധിച്ചു. തന്റെ വല്ലിപ്പയായ ഗൗസുൽ അഅ്ളം (റ) വിന്റെ സമുദ്ധാരണത്തിന് മുഖ്യ പങ്ക് വഹിച്ചത് പ്രഭാഷണമായിരുന്നു എന്നത് ഒരു നഗ്ന സത്യമാണ്.ആ പാത ശൈഖുന (റ) വും സ്വീകരിച്ചു. തന്റെ ആത്മീയ പ്രഭാഷണത്തിൽ ലയിച്ച് ഹൃദയം പ്രകാശിച്ചവർ നിരവധിയാണ്. പ്രബോധകന്റെ പ്രധാന ആയുധമായ പ്രഭാഷണം മുറുകെ പിടിച്ച ശൈഖുനാ (റ) യിൽ ഹഠാദാകർഷിച്ചവർ അനവധിയാണ്. ഇങ്ങനെ മുൻഗാലയുഗപുരുഷൻമാർസമൂഹ സമുദ്ധാരണത്തിനായി സ്വീകരിച്ച പലവഴികളും ശൈഖുനാ (റ)യും സ്വീകരിച്ചു.


         രചനകൾ

മുത്ത്നബി (സ്വ) തങ്ങൾ പറഞ്ഞു:
قال رسول الله صلي الله عليه وسلم:أوتيت ليلة أسري بي ثلاثة علوم.فعلم أخذ عليٌ في كتمه،وعلم خيرت في تبليغه،وعلم أمرت بتبليغه

ഇസ്റാഇന്റെ രാത്രിയിൽ എനിക്ക് മൂന്ന് വിജ്ഞാനങ്ങൾ നൽകപ്പെട്ടു.*

1-മറച്ച് വെക്കണം എന്ന് എന്നോട് ആവശ്യപ്പെട്ട വിജ്ഞാനം, (പ്രത്യേകക്കാരിൽ പ്രത്യേകക്കാരുടെ വിജ്ഞാനം അഥവാ ഹഖീഖത്ത്)

2 -പ്രബോധനം ചെയ്യേണ്ട വിശയത്തിൽ എനിക്ക് ഇഷ്ടം പ്രവർത്തിക്കപ്പെടാൻ അനുവാദം നൽകപ്പെട്ട വിജ്ഞാനം, (പ്രത്യേകക്കാരുടെ വിജ്ഞാനം അഥവാ ത്വരീഖത്ത് )*

3 -പ്രബോധനം ചെയ്യൽ കൊണ്ട് കൽപിക്കപ്പെട്ട വിജ്ഞാനം ( സാധാരണക്കാർക്കും അസാധാരണക്കാർക്കും വിളംബരം ചെയ്യുന്ന വിജ്ഞാനം അഥവാ ശരീഅത്ത്)

ഈ മൂന്ന് വിജ്ഞാനത്തിലും അഗാതമായ അവഗാഹത്തിന്റെ ഉടമയും ആവിശയങ്ങളിൽ ഗ്രന്ഥരചനയും നടത്തിയ മഹാനാണ് കുന്നത്തേരി തങ്ങൾ (റ). നൂരി ബിരുദം കരസ്ഥമാക്കിയ പണ്ഡിത പ്രഭുവാണ് മഹാനവർകൾ.

     ശരീഅത്തിലെ രചന

        വാജിബാത്ത് മാല

ഈ ഗ്രന്ഥത്തെ കുറിച്ച് അവിടെത്തെ മകനും മഞ്ചേരി ശൈഖുന (റ) വിന്റെ പ്രധാന ഖലീഫയുമായിരുന്ന ഖുത്വ് ബുൽ വുജൂദ് ശൈഖുന അസ്സയ്യിദ് ശിഹാബുദ്ധീനുൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് (റ) പരിചയപ്പെടുത്തിയത് ഇപ്രകാരമാണ് ...

"ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ സംഗ്രഹ വിശകലനം. പരിശുദ്ധ ശഹാദത്ത് കലിമയുടെ ഫർള്വുകൾ, അവയുടെ 40 അസ്വ് ലുകൾ , കലിമയുടെ ശർത്വുകൾ , ഈമാനിന്റെ ഫർള്വുകൾ, ശർത്വുകൾ തുടങ്ങി ഓരോ വിശ്വാസിയും ഉൾക്കൊള്ളേണ്ട ആദർശ തത്വങ്ങൾ, നിസ്ക്കാരം, നോമ്പ്, മുതലായ കർമങ്ങളുടെ നിയമവശങ്ങൾ, ഉപദേശങ്ങൾ എന്നിവ അടങ്ങിയ അറബി മലയാള കാവ്യ സമാഹാരമാണ് വാജിബാത്ത് മാല. സാധാരണ ജനങ്ങൾക്കും മറ്റും അനായാസം ഗ്രഹിക്കാവുന്ന രീതിയിലുള്ള ക്രോഡീകരണവും അവതരണവും ഇതിന്റെ പ്രത്യേകതയാണ്.

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പ്രധമവും പ്രധാനവുമായ വിശുദ്ധ കലിമയുടെ നാല് ഫർള്വുകളിൽ ഒന്നാമത്തേതും അതിന്റെ പത്ത് അസ്വ് ലുകളുമാണ് ആദ്യത്തിൽ . ബാക്കിയുള്ള മൂന്ന് ഫർള്വുകൾ ഓരോന്നും അവ യുടെ അസ്വ് ലുകളും തുടർന്ന് വിവരിക്കുന്നു. വിശ്വാസത്തിൽ പിഴച്ച ഖദ് രിയ്യ, ജബ് രിയ്യ തുടങ്ങിയ വിഭാഗങ്ങളസംബന് പരാമർശവും എഴുപത്തിമൂന്ന് വിഭാഗത്തിൽ രക്ഷപ്പെടുന്ന ഏക വിഭാഗമായ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിവരണവും ഇതിൽ വരുന്നു.

ശേഷം നിസ്ക്കാരവും അതിനോട് ബന്ധപ്പെട്ട വിശയങ്ങളും ഈമാൻ കാര്യങ്ങളും അതിന്റെ ശർത്വുകളും ഫർള്വുകളും പ്രതിപാദിക്കുന്നു. അവസാനം സാരോപദേശവും ഉൾപ്പെടുത്തിയിരിക്കുന്നു. ചുരുക്കത്തിൽ ഒരു മുസ്‌ലിം അറിയൽ തികച്ചും അനിവാര്യമായ അമൂല്യ ജ്ഞാനശേഖരമാണ്, പ്രബല ഗ്രന്ഥങ്ങളുടെ പിൻബലത്തോടെ വന്ദ്യരായ പിതാവ് (റ) മുസ്‌ലിം ലോകത്തിന് സമർപ്പിച്ച വാജി ബാത്ത്മാല.

ശേഷം മഹാനായ ഖുത്വ് ബുൽ വുജൂദ് (റ) പറയുന്നു.

"എന്റെ വന്ദ്യരായ പിതാവും ശൈഖും ആലുവ കുന്നത്തേരി മദ്റസ നൂറുൽ ഇർഫാൻ അറബിക്കോളേജ് സ്ഥാപകനുമായ ബഹു: ശൈഖുന അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീനുൽ ഐദറോസിയ്യുൽ ജീലിയ്യുന്നൂരിയ്യുൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് എന്ന എ.ഐ. മുത്ത് കോയ തങ്ങൾ (ഖു.സി ) അവർകളാണ് വാജിബാത്ത് മലയുടെ രചയ്താവ്.

ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ ഹിജ്റ 1327-ൽ (എ.ഡി.1910 ജൂൺ 3 ) വന്ദ്യരായ പിതാവ് (റ) ഭൂജാതരായി. പിതാവ് പുതിയ ഇല്ലത്ത് അപ്പുര സയ്യിദ് ഐദ റോസ് വലിയുല്ലാഹി തങ്ങ കോയ തങ്ങൾ (ഖു.സി) അവർകളും മാതാവ് ഐശിയ്യര വലിയബി എന്ന മഹതിയുമാണ്. പ്രാധമിക പഠനങ്ങൾക്ക് ശേഷം തമിഴ് നാട്ടിലെ പുതുക്കുടി മദ്റസ അന്നൂറുൽ മുഹമ്മദിയ്യയിൽ ഉപരിപഠനം നടത്തുകയും ഉന്നതശ്രേണിയിൽ നൂരി ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

പ്രഗത്ഭ പണ്ഡിതനും സർവ്വാ ഗീകൃത വലിയ്യുമായ ഹസ്റത്ത് അബ്ദുൽ കരീം സ്വൂഫി (ഖു.സി) അവർകളായിരുന്നു പ്രധാന ഗുരുനാഥൻ

പഠന കാലത്ത് സ്വൂഫി ഹസ്റത്തുമായുണ്ടായ സഹവാസവും ബന്ധവും ശൈഖുനായെ ആത്മീയതയിലേക്ക് കൂടുതൽ അടുപ്പിച്ചു. പഠന ശേഷം അതിന്റെ വളർച്ചക്കും വികാസത്തിനുമായി നടത്തിയ പ്രയത്നത്തിൽ ആദ്യം ആന്ത്രോത്ത് ദ്വീപിലെ അശ്ശൈഖ് അസ്സയ്യിദ് അഹ്മദുൽ ജീലി (ഖു: സി) അവർകളോടും ശേഷം തൊടുപുഴ ശൈഖുന അശ്ശൈഖ് മുഹമ്മദ് സ്വൂഫിയ്യുൽ ഖുത്വാരി (ഖു:സി ) അവർകളോടും ബൈഅത്ത് ചെയ്ത് അത്യുന്നത ആത്മീയ സരണിയിൽ അംഗമായി.

അശ്ശൈഖ് അസ്സയ്യിദ് യൂസുഫുർരിഫാഈ (ഖു: സി) ആന്ത്രോത്ത്, അശ്ശൈഖ് കമ്മുക്കുട്ടി മൗലാന (ഖു:സി) കാളത്തോട് - തൃശ്ശൂർ, എന്നിവരും വന്ദ്യരായ പിതാവി (റ)ന്റെ ആത്മീയ ഗുരുക്കളാണ്. ഖാദിരിയ്യ, രിഫാഇയ്യ , ചിശ്തിയ്യ, ശാദുലിയ്യ, നഖ്ശബന്ധിയ്യ, ത്വരീഖത്തുകളിൽ ശൈഖും ഖലീഫയുമായി ഉന്നതി പ്രാപിച്ച വന്ദ്യരായ പിതാവ് (റ) അദ്ധ്യാത്‌മിക പ്രവർത്തനങ്ങളിലായി ജീവിതം നയിച്ചു."

ശരീഅത്തിലും ത്വരീഖത്തിലും ഹഖീഖത്തിലും ഗ്രന്ഥരചനകൾ നടത്തിയ ശൈഖുന (റ) യുടെ ശരീഅത്തിലെ രചനയെ പരിജയപ്പെടുത്തിയപ്പോൾ അൽപം രചയ്താവിന്റെ ചരിത്രം കൂടി എഴുതിയിതാണ്. യുഗപുരുഷൻമാരുടെ പ്രബോധന ദൗത്യങ്ങളിൽ പ്രഭാഷണം മികച്ച് നിന്നത് പോലെ രചനകളും മുഴച്ച് നിന്നതായി ചരിത്രത്തിൽ കാണാം.

            
         രചനകൾ


     ത്വരീഖത്തിലെ രചനകൾ

             തൗഹീദ് മാല

ത്വരീഖത്ത് എന്ന പേരിൽ പല വ്യാജൻമാരും പ്രത്യക്ഷപ്പെട്ട കാലമായിരുന്നു ശൈഖുനാ(റ) യുടെ കാലം. ഒറിജിനലും വ്യാജനും തിരിച്ചറിയാതെ ജനം നട്ടം തിരിഞ്ഞപ്പോൾ ജനങ്ങളെ ബോധവത്കരിക്കുന്നതിന് ധാരാളം പ്രസംഗങ്ങൾ നടത്തുകയും തദ് വിഷയകമായി നെല്ലും പതിരും വേർതിരിച്ചറിയുവാൻ എക്കാലത്തും ഉപകാരപ്രദമാം വിതം തൗഹീദ് മാല എന്ന കൃതി രചിച്ച് പൊതുജന സമക്ഷം സമർപ്പിക്കുകയും ചെയ്തു ശൈഖുനാ (റ).

ഈ രചനയെ സംബന്ധിച്ച് രചയ്താവായ ശൈഖുന (റ) പറഞ്ഞത് ഇപ്രകാരമാണ്.

"ശരീഅത്തിന്റെ മഅ്മൂറാത്ത് ( കൽപ്പിക്കപ്പെട്ട കാര്യങ്ങൾ) മൻഹിയ്യാത്തുകളെ (നിരോധിക്കപ്പെട്ട കാര്യങ്ങൾ) നല്ല പോലെ പഠിച്ചറിഞ്ഞ് ശരീഅത്തിന്റെ ഇസ്തിഖാമത്ത് സുബൂത്തായ ( സ്ഥിരപ്പെട്ട ) സാലികീങ്ങൾക്ക് (റബ്ബിനെ ലക്ഷ്യം വെക്കുന്നവർ) ഖാസ്സ്വായി ( പ്രത്യേകമായി ) ഉണ്ടാക്കപ്പെട്ടതാക്കുന്നു. ഇസ്വ് ത്വി ലാഹു സ്സ്വൂഫിയ്യത്തും ( സ്വൂഫികളുടെ സാങ്കേതിക പ്രയോഗങ്ങൾ)കൂടി പഠിച്ച സാലിക്കീ ങ്ങൾക്ക് അവരുടെ മഖ്സ്വൂദിനെ (ഉദ്ദേശത്തിനെ ) നിറവേറ്റുവാൻ ഈ പാട്ട് വലിയ സഹായം ചെയ്യുന്നതാകുന്നു. ശരീഅത്തിന്റെ അഅ്മാലുകളെ (പ്രവർത്തനങ്ങൾ) കൊണ്ടുള്ള രിയാള്വാത്ത് (പരിശീലനങ്ങൾ ) കൂടാതെ യാതൊരു പ്രകാരത്തിലും ഫലം ചെയ്യുന്നതല്ല. ഇതിൽ അടങ്ങിയ വിവരങ്ങളെല്ലാം ഗ്രഹിക്കുവാൻ അവാമുന്നാസിന്ന് (ത്വരീഖത്തില്ലാത്തവർ ) ഒരു കാമിലായ മുർശിദിനെ എത്തിക്കുക തന്നെ വേണം.

തൗഹീദ് മാലയെ സംബന്ധിച്ച് അവിടുത്തെ പ്രധാന ഖലീഫ മഞ്ചേരി ശൈഖുന (റ) പറഞ്ഞത് ഇപ്രകാരമാണ്.

"തൗഹീദ് മാല ( അറബ് മലയാളം; മാപ്പിളപ്പാട്ട്) ശരീഅത്തുൽ ഇസ് ലാമിൽ അചഞ്ചലമായി അടിയുറച്ച് കൊണ്ട് രക്ഷിതാവിനെ മാത്രം ലക്ഷ്യമാക്കിയ ആത്‌മവിത്തുകൾക്ക് പ്രത്യേകം (ചില ശിഷ്യൻമാർ ആവശ്യപ്പെട്ടത് കൊണ്ട് ) രചിച്ചിട്ടുള്ളതും, ഇസ്വ് ത്വി ലാഹു സ്സ്വൂഫിയ്യത്തെന്ന  (സ്വൂഫികളുടെ സാങ്കേതിക ) പദപ്രയോഗങ്ങൾ ഗ്രഹിച്ചവർക്ക് ഒട്ടധികം പ്രയോചനം ചെയ്യുന്നതും , ത്വരീഖത്തിന്റെ എല്ലാ വശങ്ങളും പ്രഭലപ്പെട്ട കിതാബുകളുടെ രത്നച്ചുരുക്കമെന്നോണം പ്രതിഭാദിച്ചിട്ടുള്ളതും, ആദ്യന്തം ആത്‌മ ജ്ഞാനങ്ങളാൽ നിബിഢവുമായ ഒരു മഹിത ജ്ഞാനകാണ്ഡമാണത്.

മഞ്ചേരി ശൈഖുന (റ) യുടെ പ്രധാന ഖലീഫയായ ഖുത്വ് ബുൽ വുജൂദ് (റ) പറഞ്ഞത് ഇപ്രകാരമാണ്.

"ത്വരീഖത്തിൽ പ്രവേശിക്കുവാനുദ്ദേശിക്കുന്നവന് നിർബന്ധമായ കാര്യങ്ങൾ, മുറബ്ബിയായ ശൈഖിന്റെ അടയാളങ്ങൾ, നിബന്ധനകൾ, മുരീദ് പാലിക്കേണ്ട നിയമങ്ങൾ, വ്യവസ്ഥകൾ ആത്മീയ മേഖലയിൽ സഞ്ചരിക്കുന്നവന്റെ ഹൃദയത്തിനുണ്ടാകുന്ന അവസ്ഥകൾ, മാറ്റങ്ങൾ, തൗഹീദിന്റെ അഗാധജ്ഞാനങ്ങൾ തുടങ്ങി തസ്വവ്വുഫിന്റെ ജ്ഞാന മുത്തുകൾ ഓരോരുത്തരുടെയും ആന്തരീക നില അനുസരിച്ച് മനസ്സിലാക്കുവാൻ ഉദകുന്ന രീതിയിൽ രചിച്ച അറബി മലയാള പദ്യസമാഹാരമാണ് തൗഹീദ്മാല."

ത്വരീഖത്ത് സംബന്ധമായി വിവാദങ്ങളും ഖണ്ഡന മണ്ഡനങ്ങളും നടക്കുന്ന വർത്തമാന കാലത്ത് സാധാരണക്കാരന് പോലും ഗ്രാഹ്യമാകുന്ന ഭാഷയിലുള്ള ഈ കൃതിയുടെ പ്രസക്തി വർദ്ധിച്ചു വരികയാണ്. അതോടൊപ്പം ത്വരീഖത്തിന്റെ വിഷയത്തിൽ റിസർച്ച് നടത്തുന്നവർക്ക് വളരെ ഉപകാര പ്രദമായ അമൂല്യഗ്രന്ഥവും കൂടിയാണ് തൗഹീദ്മാല.


       മഅ് രിഫത്ത് മാല
       എന്ന മുനാജാത്ത്

ബഹുമാനപ്പെട്ട മഞ്ചേരി ശൈഖുന (റ) ഈ ഗ്രന്ഥത്തെ പരിചയപ്പെടുത്തിയത് ഇവിടെ പകർത്താം

"ബഹുമാനപ്പെട്ട ശൈഖുന അൽ ആരിഫ് ബില്ലാഹിൽകുമ്മൽ മൗലാനാ അബുൽ ഫള്വ് ൽ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ ഐ ദ്രോസിയ്യുന്നൂരിയ്യുൽ ഖാദിരിയ്യുസ്സ്വൂഫിയ്യുർരിഫാഇയ്യുൽ ചിശ്തിയ്യുശ്ശാദുലിയ്യുന്ന ഖ്ശബന്തിയ്യ് എ.ഐ മുത്ത് കോയ തങ്ങൾ എന്ന് പ്രസിദ്ധപ്പെട്ട ആന്ത്രോത്തിൽ ജനിച്ച് ആലുവായിൽ മറപെട്ട തങ്ങൾ അവർകളുടെ കുടെ ഹാലാത്ത് മഖാമാത്തുകളുടെ ആദ്യ ഘട്ടത്തിൽ പാടിയ ഒരു മുനാജാത്താകുന്നു. അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിൽ അടിയുറച്ച വിശിഷ്യാ നമ്മുടെ ഖാദിരിയ്യത്തുസ്സ്വൂഫിയ്യത്ത് എന്ന ത്വരീഖത്തിൽ അംഗങ്ങളായ മുഹിബ്ബുകൾ തഹജ്ജുദ് സമയം, അല്ലെങ്കിൽ മഅ് രിബിന്റ പിറകെ, അല്ലെങ്കിൽ രാത്രി ഉറങ്ങും മുമ്പ് , അല്ലെങ്കിൽ സ്വുബ്ഹിന്റെ പിറകെ അല്ലെങ്കിൽ സൗകര്യം പോലെ ഏതെങ്കിലും ഒരു സമയം ആദത്തായി ഓതി വരൽ വളരെ നല്ലതാകുന്നു. അങ്ങനെ നേമമായി ഓതി വരുന്നവർക്ക് അവരുടെ ഹൃദയങ്ങളിൽ മഅ് രിഫത്ത് എന്ന പ്രകാശം ഉണ്ടാകുമെന്ന കാര്യം അനുഭവത്തിന്റെ വെളിച്ചത്തിൽ തീർത്ത് പറയാവുന്നതാകുന്നു."

വന്ദ്യരായ ഖുത്വ് ബുൽ വുജൂദ് (റ) പറയുന്നു:


വന്ദ്യരായ പിതാവിന്റെ ഹാലാത്ത് മഖാമാത്തുകളുടെ ആദ്യഘട്ടത്തിൽ ചൊല്ലിയ മുനാജാത്ത്, ആത്മീയ ദാഹികൾക്ക് വളരെയേറേ ഗുണപ്രദമായ അറബി മലയാള കാവ്യമാണ്.

വളരെ മഹത്വമുള്ളതും മഹാനവർകളുടെ ത്വരീഖത്തിൽ പ്രവേശിച്ചവന് വളരെയേറെ ഉപകാരം ചെയ്യുന്ന ഒരു കൃതിയാണ് മഅ് രിഫത്ത് മാല എന്നത് മേൽ വിവരിച്ചതിൽ നിന്നും വ്യക്തമാണ്.

മറ്റ് രചനകൾ വരും ദിവസങ്ങളിൽ വായിക്കാം ....

[തുടരും...]


【മുജദ്ദിദിന്റെ ദൗത്യ നിർവഹണങ്ങൾ അവസാനിക്കുന്നില്ല...】

തയ്യാറാക്കിയത് :
എം. പി. ഹസൻ ഇർഫാനി* എടക്കുളം

Thursday 8 October 2020

കുന്നത്തേരി തങ്ങൾ (ഖു.സി) Kunnatheri Thangal ( QS)

കുന്നത്തേരി തങ്ങൾ (ഖു.സി)
.
മുത്ത് നബി ( സ്വ ) യുടെ സന്താനപരമ്പരയിൽ ഇരുലോക ഖുത്ത്ബീങ്ങളുടെ ചക്രവർത്തിയായ ഗൗസുൽ അഅ്ളം മുഹ് യിദ്ദീൻ അബ്ദുൽഖാദിർ ജീലാനി ( ഖു . സി ) യുടെ ജീലീ ഖബീലയിൽ അവിടുത്തെ പൗത്രനായി , 1910 ൽ ആന്ത്രോത്ത് ദ്വീപിൽ ജനിച്ചു. മത വിജ്ഞാനസമ്പാദനത്തിനും പ്രചരണത്തിനും ജീവിതം സമർപ്പിച്ച മഹാനായിരുന്നു കുന്നത്തേരി തങ്ങൾ ( ഖു . സി . ) 
ദീനീപ്രചരണ രംഗത്ത് സജീവമായിരുന്ന മഹത്തുക്കളുടെ പാത പിൻപറ്റി കർമ്മരംഗത്ത് ഇറങ്ങിയ ശൈഖുനാ മലബാറിലും മറ്റും ദീനീ പ്രചരണവുമായി ബന്ധപ്പെട്ടുവെങ്കിലും അവിടുത്ത കർമ്മകേന്ദ്രമായി തിരഞ്ഞെടുത്തത് മതവിജ്ഞാനരംഗത്ത് പിന്നോക്കം നിന്നിരുന്ന തിരുകൊച്ചിയെയാണ് . ദീനീ പ്രചരണ രംഗത്തെ മഹാനവർകളുടെ നിത്യസ്മാരകമാണ് കുന്നത്തേരി മഹ്ളറത്തുൽ ഖാദി രിയ്യയും മദ്റസ നൂറുൽ ഇർഫാൻ അറബിക്കോളേജും . ശൈഖുനായുടെ പിതാമഹന്മാർക്ക് ഒരു നൂറ്റാണ്ടിലപ്പുറം ബന്ധമുണ്ട് ഈ നാടിനോടും മണ്ണിനോടും .

മഹാനായ കുന്നത്തരി തങ്ങൾ ( ഖു . സി . ) ഖാദിരിയ്യ , രിഫാഇയ്യ , ചിശ്തിയ്യ , ശാദുലിയ്യ,നഖ്ശബന്ദിയ്യ മുതലായ ത്വരീഖത്തുകളുടെ ശൈഖായിരുന്നു . മഹാനവർകളിലേക്ക് വന്നു ചേരുന്ന “ ഖാദിരിയ്യത്തുസ്സ്വൂഫിയ്യ " എന്നറിയപ്പെടുന്ന ത്വരീഖത്തിന് ഇന്ത്യയിൽ 13 തലമുറ യുടെ പഴക്കവും പാരമ്പര്യവുമുണ്ട് .

കുന്നത്തേരി തങ്ങളുടെ ഖാദിരീ , ചിശ്ത്തീ,ശാദുലി വഴികളിലെ ശൈഖായ , തൊടുപുഴ നൈനാർ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖൂത്വാരി ശൈഖുനാ (റ) ( ഹസ്റത്തുപ്പാപ്പ ) , ഹൈദരാബാദ് സ്വൂഫി ( റ ) ( സ്വൂഫി മൻസിൽ ) വഴി ശാഹ് വലിയ്യു ലാഹിദ്ദഹ്‌ലവി ( റ ) യിലൂടെ ഗൗസുൽ അഅളം ( റ ) വഴി തിരുനബി ( സ്വ ) യിൽ ചെന്ന് ചേരുന്നു . മഹാനവർകളുടെ രിഫാഈ ത്വരീഖത്ത് ശൈഖ് യൂസുഫുർരിഫാഈ ആന്ത്രോത്ത് ( റ ) വഴിയിലൂടെ യുസുഫ് വലിയ്യുല്ലാഹി കുന്താപുരം ( റ ) വഴി തിരുനബി ( സ്വ ) യി ലെത്തിച്ചേരുന്നു . ശൈഖുനായുടെ നഖ്ശബന്ദി ത്വരീഖത്ത് തൃശൂർ കാളത്തോട് അന്ത്യവിശ്രമം കൊള്ളുന്ന കമ്മുകുട്ടി മൗലാനാ (റ), അമേനിയിൽ മറപെട്ട് കിടക്കുന്ന ഗുലാം മുഹമ്മദ് അഹ്മദ് നഖ്ശ ബന്തി (റ) വഴിതിരുനബി (സ്വ)യിൽ എത്തിച്ചേരുന്നു

ഹൈദരാബാദിൽ മറ പെട്ട് കിടക്കുന്ന സ്വൂഫി ഹസ്റത്ത് (റ) ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി ( റ ) , അബ്ദുൽ അസീസ് ശകർബാരി സ്വൂഫി (റ) തുടങ്ങിയ ഇന്ത്യയിലെ അറിയപ്പെടുന്ന മശാഇഖന്മാർ ശൈഖുനായുടെ സിൽസിലയിലെ കണ്ണികളാണെന്ന് എടുത്ത് പറയേണ്ട ഒന്നാണ്

ഖാദിരി, രിഫാഈ, നഖ് ശബന്തി തുടങ്ങിയ ശ്രേഷ്ഠമായ ത്വരീഖത്തുകളിൽ അത്യുന്നത പദവിയിലുള്ള ധാരാളം മഹാരഥൻമാർ കേരളത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്. അവരിൽ ഏറ്റവും ശ്രേഷ്ഠരായവരെ അക്കാലത്തെ സുന്നത്ത് ജമാ അത്തിൻ്റെ പണ്ഡിതന്മാർ സ്വീകരിക്കുകയും അവരുടെ ആത്മീയ ശിഷ്യത്വം സ്വീകരിച്ച് ദീനിൻ്റെ ഉള്ളും പൊരുളും അവരിൽ നിന്നും ഗ്രഹിക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ അക്കാലത്തെ ഏറ്റവും അംഗീകരിക്കപ്പെട്ട, അറിയപ്പെട്ട സ്വൂഫിയായിരുന്നു. ബഹു. കുന്നത്തേരി തങ്ങൾ ( റ ). മുത്തു നബി (സ)തങ്ങളിൽ നിന്ന് ശൈഖുനാ (റ) വരെ എത്തുന്ന കൃത്യമായ അധികാര ശ്രേണി (പാരമ്പര്യ സിൽസില) ശൈഖുനാ (റ)യുടെ ത്വരീഖത്തിൻ്റെ പ്രത്യേകതയായിരുന്നു. മുത്തു നബി(റ)യിൽ നിന്നും ഖുത്വുബുൽ അഖ്ത്താബ് (റ) വഴി ശൈഖുനാ (റ)യിൽ എത്തിച്ചേർന്നിരിക്കുന്ന ഖിലാഫത്ത് കൃത്യമായ ആധികാരിക രേഖകളിലൂടെയായതിനാൽ ഏറ്റവും വിശ്വസനീയവും അംഗീകൃതവും ആധികാരികവുമായ ത്വരീഖത്തായിരുന്നു ശൈഖുനാ (റ)യുടേത്. ഇത് ബോധ്യപ്പെട്ട അക്കാലത്തെ മഹാ പണ്ഡിതന്മാരെല്ലാം ബൈ അത്ത് ചെയ്ത് ശിഷ്യത്വം സ്വീകരിക്കാൻ ഏറ്റവും അനുയോജ്യനായി ശൈഖുനാ (റ)യെ തിരഞ്ഞെടുക്കുകയായിരുന്നു. ശൈഖുനാ (റ)യോട് അടുപ്പം പുലർത്താനും ബന്ധം നിലനിർത്താനും അവരുടെ ശിഷ്യന്മാരെക്കൊണ്ട് ശൈഖുനാ (റ)യുടെ ആത്മീയ ശിഷ്യത്വം സ്വീകരിപ്പിക്കാനും അഹ് ലുസ്സുന്നയുടെ അക്കാലത്തെ അറിയപ്പെട്ട ശറഈ പണ്ഡിതന്മാരെല്ലാം ജാഗരൂകരായിരുന്നു.
ശൈഖുന (റ)വിനെ തേടിയെത്തി വർ
എറണാകുളം ജില്ലയിലെ ഭക്തരുംസാത്വികരുമായി അറിയപ്പെട്ടിരുന്ന പണ്ഡിതമഹത്തുക്കളായ പുതിയാപ്ള അബ്ദുർറഹ്മാൻ മുസ്ലി യാർ , ഇടപ്പള്ളി കെ . പി . അബൂബക്കർ മുസ്ലിയാർ ( ഇടപ്പള്ളി ഉസ്താദ് ) , തൃക്കാക്കര ബുഖാരി മുസ്ലിയാർ തുടങ്ങിയ പണ്ഡിത മഹത്തുക്കൾക്ക് ശൈഖുനായുമായുള്ള അടുപ്പത്തിലൂടെയാണ് അവരുടെ പ്രശസ്ത ശിഷ്യന്മാരും സുന്നത്ത് ജമാ അത്തിൻ്റെ നേതാക്കളുമായിരുന്ന ചന്തിരൂർ മുഹമ്മദ് മുസ്ലിയാർ , ഇ . കെ . ഹസൻ മുസ്ലിയാർ , തേവലക്കര അലവിക്കുഞ്ഞ് മുസ്ലിയാർ , ശഅ്റാനി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരെ ശൈഖുനായുടെ മുരീദന്മാരും മുഹിബ്ബീങ്ങളുമാക്കിത്തീർത്തത് . സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ രൂപീകരണത്തിന് പ്രഥമ ആലോചനയോഗം ചേർന്ന കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂർ മണ്ണുങ്ങൽഅബ്ദുർറഹ്മാൻ മുസ്ലിയാർക്ക് ശൈഖുനായുമായുള്ള ആത്മീയബന്ധത്തിലൂടെ അദ്ദേഹത്തിന്റെ മരുമക്കളായ പെരിങ്ങത്തൂർ ആലിക്കുട്ടി മുസ്ലിയാർ ( കരുവംതുരുത്തി ) , ആക്കോട് മുഹമ്മദ് കോയ മുസ്ലിയാർ ( കുറ്റിക്കാട്ടൂർ ) തുടങ്ങിയ പ്രഗത്ഭർ ശൈഖുനായുടെ മുരീദന്മാരായിത്തീർന്നു . ഖുത്വുബുസ്സമാൻ സയ്യിദ് സ്വാലിഹ് ജമലുലൈലി ( റ ) തേഞ്ഞിപ്പലം ( നൊസ്സൻ തങ്ങൾ ) അവർകൾക്ക് ശൈഖുനായുമായുള്ള അടുപ്പത്തിലൂടെ അദ്ദേഹത്തിന്റെ മകനും അവിഭക്ത സുന്നിയുവജനസംഘ ത്തിന്റെ നേതാവുമായിരുന്ന സയ്യിദ് ഫള്ൽ ജമലുലൈലി തങ്ങളും, മർഹും ശിഹാബുദ്ദീൻ അഹ്മദ്കോയ ശാലിയാത്തി ( റ ) ക്ക് ശൈഖുനായുമായുള്ള ബന്ധം മനസ്സിലാക്കി ബേപ്പൂർ ഖാസി മുഹമ്മദ് കോയ മുസ്ലിയാർ , കാളാമ്പുറത്ത് കോയക്കുട്ടി മുസ്ലിയാർ എന്നിവരും ശൈഖുനായുടെ ശിഷ്യത്വം സ്വീകരിച്ച് മുരീദുമാരായി . എം . കെ . എം . കോയ മുസ്ലിയാർ , പെരുമുഖം സൈനുദ്ദീൻ മുസ്ലിയാർ , ബേപ്പൂർ ഖാസി പി . ടി . അബ്ദുൽഖാദിർ മുസ്ലിയാർ, മഞ്ചേരി പന്തല്ലൂർ ഖാസി അബ്ദുല്ലക്കുട്ടി മുസ്ലിയാർ , പാണക്കാട് സയ്യിദ് ശിഹാബ് ഫള്ൽ തങ്ങൾ ( പുതുപ്പറമ്പ് ), പുളിയക്കോട് ഹസൻ മുസ്ലിയാർ , എം . പി . മൊയ്തീൻ മുസ്ലിയാർ എടക്കുളം തുടങ്ങിയ നിരവധി സാദാത്തുക്കളും പണ്ഡിതരും കുന്നത്തേരി തങ്ങളിലാണ് അവരുടെ ശൈഖിനെ കണ്ടെത്തിയതും മുരീദ് മാരായതും എന്നത് ശൈഖുനായുടെ ത്വരീഖത്തിൻ്റെയും ഖിലാഫത്തിൻ്റെയും ആധികാരികത വിളിച്ചോതുന്നു. 

മേൽ പറഞ്ഞവരെല്ലാം പൊതു ജനങ്ങൾക്കിടയിൽ അതിപ്രശസ്തരായ ശിഷ്യനമാരായിരുന്നുവെങ്കിലും ആത്മീയ പ്രഭയിൽ ഇവരെയെല്ലാം കവച്ചുവെച്ച മുരീദുമാരും ശൈഖുനാക്കുണ്ടായിരുന്നു. ശൈഖുനാക്ക് ശേഷം ത്വരീഖത്തിൻ്റെ പ്രധാന ഖിലാഫത്ത് വഹിച്ച ഖുത്വ് ബുൽ അക്മൽ, ശൈഖുനാ മുഹമ്മദ് കമാലുദ്ധീൻ അൽ ജീലി (ഖു.സി), ഖുത്വ് ബുൽ വുജൂദ് ശൈഖുനാ സയ്യിദ് ശിഹാബുദ്ധീൻ അൽ ജീലി (ഖു.സി.) എന്നിവരൊക്കെ ആ മലർവാടിയിൽ വിരിഞ്ഞ ഏറ്റവും സുന്ദര കുസുമങ്ങളാണ്. 

ഫിഖ്ഹ് ( കർമ്മശാസ്ത്രം ) , മൻത്വിഖ് ( തർക്കശാസ്ത്രം ) , ഇൽമുൽ അഖീദ ( വിശ്വാസ ശാസ്ത്രം ) തുടങ്ങിയ വിഷയങ്ങൾ മാത്രംപഠിപ്പിക്കപ്പെടുകയും തസ്വവ്വുഫ് മതാദ്ധ്യാപനരംഗത്ത് നിന്ന് മാറ്റി നിർത്തപ്പെടുകയും ചെയ്യുന്ന അവസ്ഥ ആത്മാവില്ലാത്ത ഒരു ഇസ്ലാമിനെ സൃഷ്ടിക്കലായി രിക്കുമെന്ന് മനസ്സിലാക്കിയ ശൈഖുനാ ( ഖു . സി . ) മേൽവിഷയങ്ങളോടൊപ്പം ആത്മസംസ്കരണമാകുന്ന ത്വരീഖത്തിനും അതിന്റെ വിജ്ഞാനശാഖയാകുന്ന തസ്വവ്വുഫിനും പ്രാധാന്യവും പ്രചരണവും ഉണ്ടാക്കിത്തീർക്കുന്നതിന് വേണ്ടി സ്ഥാപിച്ച മഹത്തായ ഇസ്ലാമിന്റെ സമ്പൂർണ്ണ വിജ്ഞാനകേന്ദ്രമാണ് മദ്റസ നൂറുൽ ഇർഫാൻ അറബിക്കോളേജ് .

തസ്വവ്വുഫില്ലാത്ത കർമ്മശാസ്ത്രം നിഷ്ഫലവും കർമ്മശാ സ്ത്രമില്ലാത്ത തസ്വവുഫ് വഴിതെറ്റിക്കുന്നതുമാണെന്ന് ഇമാം മാലിക് ( റ ) നെപോലുള്ളവരുടെ അഭിപ്രായം മുഖവിലക്കെടുത്ത് പൂർവ്വസൂരികളുടെ സരണി അന്വർത്ഥമാക്കി ഇലാഹീ പ്രീതിക്ക് വേണ്ടി മാത്രം സ്ഥാപിതമായ ഈ സ്ഥാപനം ശൈഖുനായുടെ ദീനീസേവനത്തിന്റെയും ദീർഘദൃഷ്ടിയുടെയും പ്രതീകമാണ് . ദീനീപ്രചരണത്തിന്റെ ഭാഗമായി മദ്റസ പ്രസ്ഥാനം ഇത്രയും വ്യാപകമായിട്ടില്ലാത്ത ആ കാലത്ത് സാധാരണ മുസ്ലിം സ്ത്രീ പുരുഷന്മാർക്ക് മതവിദ്യാഭ്യാസം നേടുന്നതിന് അന്ന് വ്യാപകമായിരുന്ന സബീനപാട്ടുകളുടെ ശൈലിയിൽ വുളു , കുളി തുടങ്ങി നിസ്ക്കാരം അടക്കമുള്ള കർമ്മങ്ങളുടെ വിശദീകരണവും അടിസ്ഥാന കാര്യമായ കലിമത്തുശ്ശഹാദയുടെ ശർത്ത് ഫർളുകളടക്ക മുള്ള അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിശ്വാസ കാര്യങ്ങൾ ഉൾക്കൊള്ളുന്ന പദ്യരൂപേണയുള്ള വാജിബാത്ത് മാല ശൈഖുനാ യുടെ നിസ്തുലമായ ഒരു കൃതിയാണ് . - സാലിക്കീങ്ങൾക്ക് പ്രത്യേകം തയ്യാറാക്കിയ തൗഹീദ് മാല ത്വരീഖത്തുകാർക്ക് ഉത്തമവഴികാട്ടിയും ആത്മീയമുന്നേറ്റത്തിന് ഊർജം നൽകുന്നതുമായ ഗ്രന്ഥമാണ് . പ്രസിദ്ധമായ താജുൽ അഖ്ബാർ " യൂസുഫ് ഖിസ്സപ്പാട്ട് , ഫാത്വിമബീവി വഫാത്ത് മാല , മുഹ് യിദ്ദീൻ മാല , മഅ് രിഫത്ത് മാല , അസ്റാറുൽ മുഹഖിഖീൻ
മുതലായവ ശൈഖുനായുടെ വിജ്ഞാനസാഗരത്തിൽ നിന്ന് ഉത്ഭവിച്ച അമൂല്യ ഗ്രന്ഥങ്ങളാണ് .- 

സ്വൂഫി ചിന്താധാരയിൽ സംഭാവനകളർപ്പിച്ച മഹാത്മാക്കളായ സ്വൂഫിവര്യന്മാരുടെ അദ്ധ്യാത്മിക കൃതികളിലെ ഉള്ളടക്കം അവരുടെ വഴിയിൽ പ്രവേശിക്കാത്തവർക്ക് ഗ്രഹിക്കൽ ശ്രമകരമാണ് . അതുകൊണ്ട് തന്നെ ആ മഹാത്മാക്കളുടെ കൃതികൾ അവരുടെ സാങ്കേതിക പ്രയോഗങ്ങളും മറ്റും അറിയാത്തവർ പാരായണം ചെയ്യാനോ ചർച്ച ചെയ്യാനോ പാടില്ലെന്ന് മഹാനായ ഇബ്നുഹജർ ( റ ) , സൈനുദ്ദീൻ മഖ്ദൂം ( റ ) തുടങ്ങിയ ആധികാരിക ശാഫിഈ പണ്ഡിതരും മറ്റും ഏകോപിച്ച് പറഞ്ഞിരിക്കുന്നു . ആ വിലക്ക് വക വെക്കാതെ ഇൽമുതസ്വവ്വുഫിൽ അടിസ്ഥാന വിവരം പോലുമില്ലാത്തവർ സ്വൂഫികളുടെ ഗ്രന്ഥങ്ങൾ അപഗ്രഥനം നടത്തിയും വ്യഖ്യാനിച്ചും വഴിതെ റ്റിപ്പോയതിന്റെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴി യും . ചിലർ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ശൈഖുൽ അക്ബർ ഇബ്നു അറബി ( റ ) ഇമാം ഗസ്സാലി ( റ ) . ഇമാം ശാദുലി ( റ ) , ജുനൈദുൽ ബഗ്ദാദി ( റ ) തുടങ്ങിയ മഹാരഥ മാരെ പോലും വഴിപിഴച്ചവരുടെ പട്ടികയിൽ പെടുത്തി യതൊക്കെ ചരിത്രമാണ്. ഇതുപോലെ ശൈഖുനായുടെ അസ്റാറുൽ മുഹഖിഖീൻ എന്ന തസ്വവ്വുഫിൻ്റെ ഗ്രന്ധവും തൗഹീദ് മാല എന്ന കാവ്യവും ചിലർ വ്യാഖ്യാനിച്ച് സ്വയം നാശം വരുത്തിവെച്ചപ്പോൾ വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയമിച്ച പഠനസമതിയിലെ അംഗവും ത്വരി ഖത്തിന്റെ ശൈഖും മുറബ്ബിയുമായിരുന്ന ഖാളി സയ്യിദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി പൊസോട്ട് തങ്ങൾ ( ഖു . സി . ) അവർകൾ ആ വ്യാഖ്യാനങ്ങളും ആരോപണങ്ങളും മുഴുവനും സത്യവിരുദ്ധമാണെന്നും ത്സവ്വുഫ് മനസ്സിലാക്കാനും ഗ്രഹിക്കാനും കഴിയാത്തവർ കൈകാര്യം ചെയ്തതു കൊണ്ട് സംഭവിച്ചതാണെന്നും പ്രഖ്യാപിച്ച് കൊണ്ട് ശൈഖുനായുടെ ജന്മനാടായ ആന്ത്രോത്ത് ദ്വീപിലെ എസ് . വൈ . എസ് . , എസ് . എസ് . എഫ് . സംഘടനകളുടെ സംയുക്ത യോഗത്തിൽ സാക്ഷ്യപ്പെടു ത്തിയതും മിനിറ്റ്സിൽ രേഖപ്പെടുത്തി വെച്ചതും കാണാം .യോഗത്തിൽ കുന്നത്തേരി ത്വരീഖത്തിനെ കുറിച്ച് ഒരാൾ സംശയം ചോദിച്ചു.
അതിന് തങ്ങൾ നൽകിയ മറുപടി " കുന്നത്തേരി തങ്ങളുടെ കൃതികളും ത്വരീഖത്തും ഫഖാണ് - " പ്രസ്തുത ത്വരീഖത്തിന്റെ അടിസ്ഥാനഗ്രന്ഥമായ ' അസ്റാറുൽ മുഹഖിഖീൻ ' എന്റെ കൈയിലുണ്ട് . അത് ഞാൻ ആധികാരികമായി പരിശോധിച്ചു. ഞാൻ കണ്ടിടത്തോളം അത് നൂറ് ശതമാനം ഹഖാണ് . എന്നാൽ അത് വാദ പ്രതിവാദത്തിലൂടെ ചർച്ച ചെയ്യാൻ പാടില്ലാത്തതും പ്രസ്തുത ത്വരീഖത്തിനെ തിരെയുള്ള ചർച്ച എസ് . വൈ . എസിലോ എസ് . എസ് . എഫിലോ ഉണ്ടാവാൻ പാടില്ലാത്തതുമാണ് .ഈ ഗ്രന്ഥം നൂറ് ശതമാനം ഹഖാണെന്ന് ഞാൻ അല്ലാഹുവിന്റെ മുമ്പിൽ സാക്ഷിയാണ്. സാക്ഷിയാണെന്ന് തങ്ങൾ ആവർത്തിച്ചു പറഞ്ഞു. ഇനി ആർക്കെങ്കിലും വല്ല സംശയവും ബാക്കി നിൽക്കുന്നുണ്ടോ എന്ന് തങ്ങൾ വീണ്ടും ചോദിച്ചു . ആരും സംശയം ചോദിക്കാതെ തങ്ങളുടെ വിശദീകരണത്തിൽ തൃപ്തിപ്പെടുകയും അംഗീകരിക്കുകയും ചെയ്തതുമാണ്. എന്നാലും പല വിധ സങ്കുചിത ലക്ഷ്യങ്ങളുമായി ഇല്മുതസവ്വുഫ് മനസ്സിലാക്കാനൊ ഗ്രഹിക്കാനൊ മെനക്കെടാത്ത പലരും ഇന്നും ഇത്തരം അബദ്ധങ്ങൾ ഏറ്റുപിടിച്ചു നടക്കുന്നത് കൊണ്ട് ശൈഖുനാക്കൊ ശൈഖുനായുടെ മഹത്വത്തിനൊ ഒരു മങ്ങലുമേല്പിക്കുന്നില്ല.

ആത്മീയ തുറവടിയും അറിവും ലഭിച്ച മഹത്തുക്കളാരും - ഗൗസുൽ അഅ്ളമിന്റെ മാർഗ്ഗത്തെ ( ത്വരീഖത്തിനെ ) നിഷേധിച്ചിട്ടില്ലെന്ന പണ്ഡിതവചനമാണ് പൊസോട്ട് തങ്ങൾ ( ഖു . സി . ) എന്ന ആത്മീയഗുരുവിന്റെ ഈ സാക്ഷ്യപ്പെടുത്തൽ . അത്തരക്കാർ തന്നെയാണ് ഇത് പറയാൻ അർഹരും . ഇതുപോലെ ഒരുപാട് പണ്ഡിതന്മാർ ശൈഖുനായെ കുറിച്ചും ശൈഖുനായുടെ കൃതികളെ കുറിച്ചും അവിടുത്തെ ഖലീഫമാരായിരുന്ന അൽ ഖുത്ബുൽ അക്മൽ അസ്സയ്യിദ് മുഹമ്മദ് കമാലുദ്ദീനുൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് ( ഖു . സി . ), ശൈഖുനാ ഖുതുബുൽ വുജൂദ് സയ്യിദ് ശിഹാബുദ്ദീനിൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് ( ഖു . സി . ) എന്നിവരുടെ സ്ഥാനങ്ങളെയും മഹത്വത്തെയും സംബന്ധിച്ച് പറഞ്ഞ രേഖകൾ നിരവധിയാണ് . അതെല്ലാം കൂടി പര സ്യപ്പെടുത്തേണ്ടതില്ലാത്തതിനാൽ തൽക്കാലം മാറ്റിവെക്കുന്നു . - 

വന്ദ്യരായ ശൈഖുനായുടെ 54 ആമത് ഉറൂസ് മുബാറക് ഈ വരുന്ന 11 മുതൽ 16 വരെയുള്ള തീയതികളിൽ ആലുവ കുന്നത്തേരി മഹ്ളറത്തുൽ ഖാദിരിയ്യയിൽ വിപുലമായ പരിപാടികളോടെ നടത്ത പ്പെടുകയാണ് . കോവിഡ് പ്രതിസന്ധി കാരണം കേന്ദ്ര സംസ്ഥാന സർക്കാർ പ്രോട്ടക്കോൾ പാലിച്ചുകൊണ്ടാണ് പരിപാടികൾ നടക്കുക. ഉറൂസ് ദിവസങ്ങളിൽ രാത്രി 9 മണിക്ക് മതപ്രഭാഷണം ഉണ്ടായിരിക്കും. നൂറുൽ ഇർഫാൻ അറബിക് കോളേജിന്റെ ഫേസ്ബുക്ക് പേജിലൂടെ തൽസമയം പരിപാടി കാണാൻ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മഞ്ചേരി, ഖത്തർ, ഒമാൻ, ആന്ത്രോത്ത്, കിൽത്താൻ, കവരത്തി എന്നീ സ്ഥലങ്ങളിലും ശൈഖുന (റ)വിന്റെ ആണ്ട് നേർച്ച നടത്തപ്പെടുന്നു.

Tuesday 18 August 2020

നബി (സ്വ) യുടെ നബിദിന സന്ദേശം

ലോകത്ത് ധാരാളം ജന്മദിനാഘോഷങ്ങളുണ്ട്. പക്ഷേ, എണ്ണപ്പെട്ടത് അധികമില്ല; വളരെ കുറച്ചേയുള്ളൂ. അതില്‍ പ്രമുഖം രണ്ട് നബിമാരുടേതാണ്. 

ഒന്ന് നമ്മുടെ നബി മുഹമ്മദ് മുസ്ഥഫാ റസൂല്‍ കരീം (സ്വ) തങ്ങളുടേത്. മറ്റേത് ഈസാ നബി (അ) എന്ന ശ്രീയേശുവിന്‍റേത്. അവയില്‍ നമ്മുടെ നബി (സ്വ) യുടെ ജന്മദിനാഘോഷമേ നബിദിനം എന്ന് പേര് കേട്ടിട്ടുള്ളൂ. ഈസാ നബി (അ) യുടെ ജന്മദിനാഘോഷമാകട്ടെ ക്രിസ്തുമസ് എന്ന പേരാണ് കേള്‍പ്പിച്ചത്. 

നബിദിനം ഒന്ന് മതി, ഒന്നേ ഒന്ന്; അത് സ്വന്തം ഹബീബിന്‍റേതാകട്ടെ എന്നായിരിക്കാം അല്ലാഹുവിന്‍റെ തീരുമാനം. ഇക്കഴിഞ്ഞത് പുന്നാര നബി (സ്വ) യുടെ 1488-ാമത് ജന്മദിനാഘോഷമായിരുന്നു. നമ്മള്‍ എന്തിനീവിധം അവിടുത്തെ ജന്മദിനങ്ങള്‍ എണ്ണുന്നു?

ഉത്തരത്തിന് നമുക്കൊരു ഹദീസിലേക്ക് പോകാം. എന്‍റെ വരവോടെ ഖിയാമത്ത് നാള്‍ അടുത്തു. ഉത്തരം വ്യക്തം; ഖിയാമത്തിന്‍റെ അടുപ്പം അക്കമിട്ട് അറിയാന്‍.

വിപുലമായ നബിദിനാഘോഷങ്ങള്‍ ആരംഭിച്ചത് ഹിജ്റ് 300 ന് ശേഷം ആയിരുന്നു. അവിടുന്നിങ്ങോട്ട് പ്രാദേശിക നബിദിനാഘോഷങ്ങളുടെ നോട്ടീസുകളില്‍ പോലും അത് നമ്മള്‍ ആവേശത്തോടെ എണ്ണിക്കുറിച്ചു. അവരും ഇവരും അവരവരുടെ ആചാര്യന്മാരുടെ ജന്മദിനാഘോഷങ്ങള്‍ എണ്ണിയത് കണ്ടിട്ടല്ല: പിന്നെയോ, ഖിയാമം അടുത്തു എന്ന് നമ്മുടെ നബി (സ്വ) പറഞ്ഞിട്ടാണ്.

യേശുവിന്‍റെ ജന്മദിനം ആഘോഷിച്ചു; നബി (സ്വ) യുടെയും ആഘോഷിച്ചു!? ക്രിസ്തുമസ് എണ്ണി; നബിദിനവും എണ്ണി!?; അല്ല, അങ്ങനെയല്ല. ചിലര്‍ക്ക് അങ്ങനെ ഒരു ധാരണയുണ്ട്. അബദ്ധ ധാരണയാണത്. 

എന്‍റെ വരവോടെ ഖിയാമം അടുത്തു എന്ന നബിവചനത്തില്‍ ഉറപ്പായും ഒരു നബിദിന സ്പര്‍ശമുണ്ട്. ഒന്ന് കടത്തിപ്പറഞ്ഞാല്‍ ഖിയാമ സന്ദേശം എന്നതിന് പുറമേ അതൊരു നബിദിന സന്ദേശം കൂടിയാണ്. നബി (സ്വ) യുടെ വക നബിദിന സന്ദേശം. നബി (സ്വ) യുടെ സ്വന്തം നബിദിന സന്ദേശം. നബിദിനാഘോഷങ്ങള്‍ക്ക് മുമ്പേ പിറന്ന, അല്ല പറന്ന നബിദിന സന്ദേശം.

നബിദിനാഘോഷങ്ങള്‍ നിലവില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ നമുക്കിങ്ങനെ ഖിയാമ സാമീപ്യം എണ്ണി അറിയുവാന്‍ ഒക്കുകയില്ലായിരുന്നു. എവിടെ തൊട്ട്  അല്ലെങ്കില്‍ എവിടെ നിന്നെണ്ണും? 

ആദം നബി (അ) മുതല്‍ ഈസാ നബി (അ) വരെ നോക്കിയാലും എണ്ണിത്തുടങ്ങുവാന്‍ ഒരു ആധാരശില അഥവാ ഒന്നാം (നാഴിക)കല്ല് ഇല്ല. അതുണ്ടായത് നബി (സ്വ) യുടെ വരവോടെ, നബിദിനത്തോടെ മാത്രം. 

ലോകം അവസാനിക്കുന്നത് ദിവസങ്ങളുടെ നേതാവായ വെള്ളിയാഴ്ചയിലായിരിക്കും എന്ന് ലോകത്തിന്‍റെ നേതാവ് നമ്മുടെ നബി (സ്വ) വെളിപ്പെടുത്തിയിട്ടുണ്ട്. 

വെള്ളിയാഴ്ച സംഭവിക്കാനിരിക്കുന്ന സംഭവം ആയിട്ടും ഏതെങ്കിലും ഒരു വെള്ളിയാഴ്ച ആസ്പദമാക്കി ആ സംഭവത്തെ എണ്ണാമെന്ന് വെച്ചാല്‍ സാധ്യമല്ല, പകരം നക്ഷത്രമെണ്ണുകയേയുള്ളൂ. നബിദിനം തൊട്ട് അല്ലാതെ മറ്റൊരു ദിനം തൊട്ടും ഖിയാമം എണ്ണാന്‍ ഒക്കുകയില്ല. 

നബി (സ്വ) യും നബിദിനവും നമ്മളെ ഖിയാമം എണ്ണിച്ചു. നബിയ്ക്ക് പുകഴ്. നബിദിനത്തിനും പുകഴ്. നബിദിനാഘോഷ വിരോധികള്‍ക്ക് ജനകോടികളെ കൊണ്ട് ഖിയാമം എണ്ണിയ്ക്കുന്ന നബിദിനാഘോഷ മഹാമഹങ്ങള്‍ എങ്ങനെ വിരോധിക്കുവാന്‍ കഴിയുന്നു?

നബിദിനാഘോഷങ്ങള്‍ ഒരു തസ്ബീഹ് മാലയാണ്. ഖിയാമം എണ്ണാനുള്ള, എണ്ണിക്കഴിയാനുള്ള ഒരു തസ്ബീഹ് മാല; അസാധാരണവും അപൂര്‍വ്വവുമായ ഒരു തസ്ബീഹ് മാല. നബി (സ്വ) യുടെ എണ്ണിയാല്‍ തീരാത്ത പുകഴുകള്‍ എണ്ണുന്നതിന്‍റെ കൂടെ അനന്തമജ്ഞാതമവര്‍ണ്ണനീയമീ പ്രപഞ്ചത്തിന്‍റെ മരണവും എണ്ണിക്കഴിയാന്‍ നമ്മള്‍ അന്ത്യജനതയ്ക്ക് അല്ലാഹു അവന്‍റെ പ്രത്യേക ഔദാര്യമായി തന്ന തസ്ബീഹ് മാല. പൂര്‍വ്വ ജനതകള്‍ക്കൊന്നും കിട്ടാത്ത റബീഅ്-ന്‍റെ മലര്‍മണി മാല. 

സാധാരണ തസ്ബീഹ് മാലകള്‍ക്ക് ക്ലിപ്തം തസ്ബീ മണികളായിരിക്കും. ഇതിലെ മണികള്‍ ക്ലിപ്തമല്ല. അതുകൊണ്ട് തന്നെ ഇത് അസാധാരണ മാലയാണ്. വസന്തം (റബീഅ്) വരുന്നു, മണിമുത്ത് തരുന്നു, മുത്തോടൊരു മുത്തുടന്‍ കോര്‍ക്കുന്നു, മറിയ്ക്കുന്നു, തസ്ബീഹ് ചെയ്യുന്നു, വസന്തത്തിന്‍ വത്സപുത്രനെ വാഴ്ത്തുന്നു. നബിദിനാഘോഷങ്ങള്‍അന്ത്യനാളിന്‍റെ അജ്ഞാത സാമീപ്യം സമൂഹത്തിനാകെ ആവാഹിച്ചു തരുന്നു. 

ഇത് അന്ത്യജനതയായ നമ്മളുടെ മാത്രം സൗഭാഗ്യം. 'അന്തനാള്‍' നാം സൂക്ഷ്മമായി എണ്ണിക്കൊണ്ടിരിക്കണം. കാരണം നമ്മുടെ വിശ്വാസ സംഹിതയിലെ മുഖ്യ പ്രമാണങ്ങളിലൊന്നാണത്.

അന്ത്യദിനത്തിലുള്ള വിശ്വാസത്തിലുള്ള ആഘോഷം കൂടിയാകട്ടെ നബിദിനാഘോഷം. 

                                                                പി. മുഹമ്മദ് ബഷീര്‍, വണ്ണപ്പുറം

അനിവാര്യമാണ് ആദരവ്

മുഹമ്മദ് സഹല്‍, കാരിക്കോട്

ആദരവ് എന്നത് ഒരു മഹത്തായ ഗുണമാണ്. മത-ദേശ-ഭാഷ-വര്‍ഗ്ഗ-ലിംഗ ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്ന ഒരു സുവര്‍ണ്ണഗുണം. കാരണം മനുഷ്യന്‍റെ പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നതാണത്. മതം ഉള്ളവനും ഇല്ലാത്തവനും അത് അംഗീകരിക്കുന്നു. മതമില്ലാത്ത കമ്മ്യൂണിസ്റ്റുകാരനും അവരുടെ മുന്‍ഗാമികളെ പറഞ്ഞും ഓര്‍ത്തും ആദരിക്കുന്നു. ഉറുമ്പുകള്‍, തേനീച്ചകള്‍ പോലെയുള്ള കേവലം ജീവികള്‍ പോലും അവരുടെ നേതാവിനെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. ആദരവ് എന്നത് മനുഷ്യ ജീവിതത്തിന് ഊര്‍ജ്ജവും കരുത്തും നല്‍കുന്ന ഇന്ധനമാണ്. പൂര്‍വ്വസൂരികളോടാവുമ്പോള്‍ അത് പത്തരമാറ്റാവും. ആദരവില്ലാത്ത സമൂഹം ആത്മാവ് നഷ്ടപ്പെട്ട ജഡത്തെ പോലെയാണ്. നശ്വരമായ ദുന്‍യാവിലെ ജീവിതവും അനശ്വരമായ പരലോക വിജയത്തിലേക്കുള്ള പ്രതിസന്ധികളും തരണം ചെയ്യാനുള്ള മനക്കരുത്ത് നേടിത്തരുന്നത് മുത്ത് നബി (സ്വ) യോടും അവിടുത്തെ പിന്തുടര്‍ന്ന സ്വാലിഹീങ്ങളോടുമുള്ള ആദരവും സ്നേഹവും ഒന്ന് മാത്രമാണ്. 

ആദ്യത്തെ അനാദരവ്

ആദരവിന്‍റെയും അനാദരവിന്‍റെയും ചരിത്രത്തിന് മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ട്. ആദം നബി (അ) നെ സൃഷ്ടിച്ച പടച്ച തമ്പുരാന്‍ ആദം നബി (അ) ക്ക് സുജൂദ് ചെയ്യാന്‍ മലക്കുകളോട് കല്‍പിച്ചു. ഇബ്ലീസ് (ല) ഒഴികെയുള്ള മലക്കുകള്‍ എല്ലാം തന്നെ സുജൂദ് ചെയ്തു. സുജൂദ് ചെയ്യാത്ത ഇബ്ലീസ് ഇതിന് പറഞ്ഞ ന്യായം : തീ കൊണ്ട് പടക്കപ്പെട്ട ഞാന്‍ മണ്ണ് കൊണ്ട് പടക്കപ്പെട്ട ആദമിന് എന്തിന് സുജൂദ് ചെയ്യണം? എന്നതായിരുന്നു. 

അനാദരവിന്‍റെ ഉത്ഭവം

അനാദരവ് ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം അഹങ്കാരം തന്നെയാണ്. ഒന്നുകില്‍ എല്ലാവരും എന്നെപ്പോലെയാണ് അല്ലെങ്കില്‍ എന്നേക്കാള്‍ താഴെയാണ് എന്ന മൂഢമായ ധാരണ. ഇബ്ലീസിന് പറ്റിയതും ഈ ചിന്ത തന്നെ. നമ്മുടെ നാട്ടിലെ ചില ആളുകളെ കാണുമ്പോള്‍ അവരും ഇബ്ലീസിന്‍റെ അനുയായികള്‍ തന്നെയാണ് എന്ന് സംശയിക്കേണ്ടിരിക്കുന്നു. കാരണം അല്ലാഹുവിന്‍റെ അമ്പിയാക്കളും ഔലിയാക്കളും സാധാരണക്കാരും നമ്മെ പോലെ ഉറങ്ങുന്നവരും ഭക്ഷണം കഴിക്കുന്ന വരുമാണ്. അതുകൊണ്ട് അവരെ ബഹുമാനിക്കേണ്ടതില്ല എന്ന് പറയുന്നവരും മണ്ണ് കൊണ്ട് പടച്ച ആദമിനെ തീ കൊണ്ട് പടച്ച ഞാന്‍ എന്തിന് സുജൂദ് ചെയ്യണം എന്ന് ചോദിക്കുന്ന ഇബ്ലീസും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ഇരുവരും യുക്തിക്ക് പ്രാധാന്യം കൊടുക്കുന്ന യുക്തിവാദികള്‍ തന്നെ.

ആരാധനയും ആദരവും

പരിശുദ്ധ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ആദരവും ആരാധനയും പരസ്പരം പൂരകങ്ങളാണ്. ഒരു നാണയത്തിന്‍റെ ഇരുവശങ്ങളുമാണ്. ആദരവില്ലാത്ത ആരാധനയും ആരാധന ഇല്ലാത്ത ആദരവും രണ്ടും ഭൂഷണമല്ല. എന്നിരുന്നാല്‍ പോലും ചിലയാളുകള്‍ ആരാധനക്ക് മാത്രം പ്രാധാന്യം കൊടുത്ത് ആദരവിനെ പാടെ ഒഴിവാക്കുന്നു. പൂര്‍വ്വീകരുടെ ചരിത്രം പരതുമ്പോള്‍ ആരാധനയുടെ കാര്യത്തില്‍ കുറവ് വന്ന പലരും ആദരവ് ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ടതായി കാണാം. എന്നാല്‍ ആരാധനാ വിഷയത്തില്‍ വലിയ വലിയ മേച്ചില്‍പുറങ്ങള്‍ കീഴടക്കിയ പലരും ആദരവ് ഒന്നിന്‍റെ കുറവ് കൊണ്ട് മാത്രം നാശത്തിന്‍റെ അഗാധ ഗര്‍ത്തത്തിലേക്ക് ആണ്ട് പോയ സംഭവവും നമുക്ക് ദര്‍ശിക്കാന്‍ കഴിയും. 

കാഫിരീങ്ങളുടെ ആദരവ്

മൂസാ നബി (അ) ക്ക് അല്ലാഹു കൊടുത്ത മുഅ്ജിസത്തിന്‍റെ വടി മായാജാലമാണെന്ന് ആരോപണം ഉന്നയിച്ച അന്നാട്ടിലെ കാഫിരീങ്ങളായ സാഹിരീങ്ങള്‍ (മായാജാലക്കാര്‍) മൂസാ നബി (അ) യെ ഒരു മത്സരത്തിന് ക്ഷണിച്ചു. അല്ലാഹുവിന്‍റെ കല്‍പന പ്രകാരം വെല്ലുവിളി എറ്റെടുത്ത മൂസാ നബി (അ) യും എതിര്‍ ചേരിയിലുള്ളവരും സംഗമിച്ചു. ആയിരക്കണക്കിന് കാണികളെ സാക്ഷി നിര്‍ത്തിക്കൊണ്ടുള്ള പ്രകടനം തുടങ്ങുന്നതിന് മുമ്പ് അവിടെ കൂടിയ സാഹിരീങ്ങള്‍ മൂസാനബി (അ) യോട് ചോദിക്കുന്ന ഒരു ചോദ്യം അല്ലാഹു അവന്‍റെ വിശുദ്ധ ഖുര്‍ആനില്‍ അവതരിപ്പിക്കുന്നുണ്ട്. "അവര്‍ (സാഹിരീങ്ങള്‍) പറഞ്ഞു: ഓ! മൂസാ! ഒന്നുകില്‍ നീ (വടി) ഇടുക. അല്ലെങ്കില്‍ ആദ്യമിടുന്നത് ഞങ്ങളാവാം" (സൂറത്ത് ത്വാഹാ 65). മൂസാ നബി (അ) ഈ മത്സരത്തില്‍ വിജയിക്കുകയും സാഹിരീങ്ങള്‍ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ഈ ആയത്തിനെ വ്യാഖ്യാനിച്ച് കൊണ്ട് ബഹു. ശൈഖ് ഇസ്മാഈലില്‍ ഹഖി എന്നവര്‍ പറയുന്നു: ആദ്യം വടി ഇടാന്‍ മൂസാ നബി (അ) ക്ക് സ്വാതന്ത്ര്യം നല്‍കുകയും അദ്ദേഹത്തെ മുന്തിക്കുകയും വഴി മൂസാ നബി (അ) യെ ആദരിച്ചതിനാലാണ് അവരെ സത്യവിശ്വാസത്തിലേക്ക് അല്ലാഹു നയിച്ചത് എന്ന് ഈ ആയത്തില്‍ സൂചനയുണ്ട് (റൂഹുല്‍ ബയാന്‍ 5/401). ഈ ചെറിയ ബഹുമാനം കൊണ്ട് കാഫിരീങ്ങളായ ജനതയ്ക്ക് അല്ലാഹു ഹിദായത്ത് കൊടുത്തെങ്കില്‍ അല്ലാഹു ആദരിച്ചവരോടുള്ള ഒരു ചെറിയ അനാദരവ് പോലും നമ്മെ നാശത്തിന്‍റെ പടുകുഴിയിലേക്ക് നയിക്കും എന്ന വിഷയത്തില്‍ സംശയമില്ല. നാം എത്രമാത്രം ജാഗരൂകരായിരിക്കണം എന്ന് ഈ സംഭവം പഠിപ്പിക്കുന്നു. 

ആബിദീങ്ങളുടെ അനാദരവ്

നാം മേല്‍പറഞ്ഞ ഇബ്ലീസിന്‍റെ ചരിത്രം തന്നെ വലിയ പാഠമാണ്. മലക്കുകളുടെ ഉസ്താദും വലിയ ആബിദും ഏഴ് ആകാശങ്ങളില്‍ 7 പേരുകളില്‍ അറിയപ്പെട്ടിരുന്നവരുമായ അസാസീല്‍ എന്ന ഇബ്ലീസ് ശപിക്കപ്പെടാന്‍ കാരണം ആരാധനയിലെ കുറവായിരുന്നില്ല. മറിച്ച് അനാദരവ് എന്ന ഒന്ന് കൊണ്ട് മാത്രമാണ്. പണ്ഡിതനും ആബിദുമായ ഇബ്നു സഖായ്ക്കും പറ്റിയ പ്രധാന പ്രശ്നം അല്ലാഹു ആദരിച്ചവരെ ആദരിക്കാത്തതാണ്. ബല്‍ഗമ് ബ്നു ബാഗൂറയ്ക്ക് പറ്റിയ അബദ്ധവും അത് തന്നെ.

സ്വഹാബാക്കള്‍ക്ക് കിട്ടിയ ശാസന

മദീനാ പള്ളിയില്‍ ഒരു ചര്‍ച്ച. നേതൃത്വം കൊടുക്കുന്നത് തിരുനബി (സ്വ) തന്നെ. ചര്‍ച്ച അല്‍പം ഉച്ചത്തിലായി. പ്രധാന അനുചരന്മാരായ അബൂബക്കര്‍ സിദ്ദീഖ് (റ), ഉമര്‍ (റ) എന്നിവരുടെ സ്വരം അവര്‍ അറിയാതെ അല്‍പാല്‍പമായി ഒന്നുയര്‍ന്നു. ദുന്‍യവിയ്യായ എന്തെങ്കിലും ഉദ്ദേശത്തിന് വേണ്ടിയായിരുന്നില്ല. മറിച്ച് ഇസ്ലാമിന്‍റെ വളര്‍ച്ചക്ക് വേണ്ടിയായിരുന്നു. പക്ഷേ, ഉടന്‍ ജിബ്രീല്‍ (അ) ഖുര്‍ആനിക വാക്യങ്ങള്‍ ഓതിക്കൊടുത്തു: "സത്യവിശ്വാസികളേ, നബിയുടെ സ്വരത്തേക്കാള്‍ നിങ്ങളുടെ സ്വരത്തെ ഉയര്‍ത്തരുത്. നിങ്ങളില്‍ ചിലര്‍ ഒച്ചവെക്കുന്നത് പോലെ നബി (സ്വ) യോട് ഒച്ച വെക്കരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോയേക്കും എന്നത് കൊണ്ടാണ്". പിന്നീട് അബൂബക്കര്‍ (റ), ഉമര്‍ (റ)എന്നിവര്‍ രഹസ്യം പറയുന്നത് പോലെയേ നബി (സ്വ) യോട് സംസാരിക്കുമായിരുന്നുള്ളൂ. 

വീണ്ടും അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ നബി (സ്വ) യെ ഓതിക്കേള്‍പ്പിച്ചു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ ദൂതന്‍റെ അടുക്കല്‍ ശബ്ദം താഴ്ത്തി സംസാരിക്കുന്നവനാരോ ഹൃദയങ്ങള്‍ ഭക്തി നിഷ്ഠക്കായി അല്ലാഹു പരീക്ഷിച്ച് പരിശീലിപ്പിച്ചിട്ടുള്ളവരത്രെ. അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.

അടിസ്ഥാനം ആദരവ് തന്നെ

ഇബ്ലീസ്, ഇബ്നു സഖാ തുടങ്ങിയ വലിയ ആബിദീങ്ങളായ പണ്ഡിതന്മാര്‍ നാശത്തിന്‍റെ പടുകുഴിയിലേക്ക് വീഴാനും മൂസാ നബി (അ) ക്കെതിരെ നിലയുറപ്പിച്ച സാഹിരീങ്ങള്‍ക്ക് സത്യവിശ്വാസത്തിന്‍റെ കവാടം തുറക്കാനുമുണ്ടായ കാരണം 'ആദരവ്' എന്ന സത്ഗുണം മാത്രമാണ്. 'അസ്വ്ഹാബുല്‍ കഹ്ഫ്' ചരിത്രത്തിലെ 'പട്ടി' സ്വര്‍ഗ്ഗസ്ഥനായതിനുള്ള കാരണവും മറ്റൊന്നല്ല. നാം നേരത്തെ പറഞ്ഞ ഖുര്‍ആന്‍ ആയത്തുകള്‍ പരിശോധിക്കുമ്പോള്‍ ഉന്നതരായ സ്വഹാബാ കിറാമിന് പോലും മനഃപൂര്‍വ്വമല്ലാത്ത ഒരു ചെറിയ അനാദരവിന്‍റെ പേരില്‍ അല്ലാഹു ശാസിച്ചെങ്കില്‍ കേവലം ഇബാദത്ത് കൊണ്ട് മാത്രം നാം രക്ഷപ്പെടും എന്ന വിശ്വാസം ഒരു മിഥ്യാധാരണയാണെന്ന് മനസ്സിലാക്കാം. കാരണം കര്‍മ്മങ്ങളുടെ സ്വീകാര്യതയ്ക്ക് അനിവാര്യമായ ഒന്നാണല്ലോ ഭയഭക്തി. ഭയഭക്തി ഉണ്ടാവണമെങ്കിലാവട്ടെ ഹൃദയശുദ്ധി അനിവാര്യമാണ് താനും. ഹൃദയ ശുദ്ധിക്കുള്ള ഒരു പ്രധാന മരുന്നായി പണ്ഡിതന്മാര്‍ പറയുന്നതാവട്ടെ സജ്ജന സഹവാസവും. വെറും സഹവാസമല്ല, അളവറ്റ ആദരവിലും സ്നേഹത്തിലും ചാലിച്ച സഹവാസം. ആ സഹവാസവും ആദരവുമില്ലെങ്കില്‍ ഒരു രക്ഷയുമില്ല താനും. കാരണം അല്ലാഹു പറഞ്ഞത് "ആരെങ്കിലും അല്ലാഹുവിന്‍റെ ചിഹ്നങ്ങളെ ബഹുമാനിച്ചാല്‍ തീര്‍ച്ചയായും അത് ഹൃദയത്തിന്‍റെ ഭയഭക്തിയില്‍ നിന്നുള്ളതാണ്" എന്നാണ്. മാത്രവുമല്ല, മുത്തുനബി (സ്വ) പറഞ്ഞു: "അമ്പിയാക്കളെ ഓര്‍ക്കല്‍ ഇബാദത്തും സ്വാലീഹീങ്ങളെ സ്മരിക്കല്‍ പാപമോചനവുമാണ്".

തെറ്റായ നിഗമനങ്ങള്‍

ലോക ചരിത്രത്തില്‍ ഏറ്റവും ഭയഭക്തിയിലും സൂക്ഷ്മതയിലും ഇബാദത്ത് ചെയ്തവരാണല്ലോ തിരുനബി (സ്വ) യുടെ സ്വഹാബാക്കള്‍? ആ സ്വാഹാബാക്കള്‍ ആദരവിന്‍റെ കാര്യത്തില്‍ കാണിച്ച അങ്ങേയറ്റത്തെ കണിശത നമ്മില്‍ പെട്ട ചിലര്‍ കണ്ടില്ലെന്ന് തോന്നുന്നു. കാരണം മറ്റൊന്നല്ല, ധാരാളം നിസ്കരിക്കുകയും ഖുര്‍ആന്‍ ഓതുകയും ചെയ്യുന്ന ഇവര്‍ ആദരവിന്‍റെ കാര്യത്തില്‍ അലംഭാവം കാണിക്കുകയും ഖുര്‍ആന്‍ ഓതിയാല്‍ പോരേ? മൗലിദ് ഓതണോ? നിസ്കരിച്ചാല്‍ പോരേ, മഹാന്മാരെ സിയാറത്ത് ചെയ്യണോ? തുടങ്ങിയ ന്യൂ ജനറേഷന്‍ പോളിസിയുമായി യുവാക്കളെ വഴിതെറ്റിക്കുകയും ചെയ്യുന്നു. മഹത്തുക്കളോടും മറ്റുമുള്ള ആദരവിന് പരിധി വെച്ച് "അമിതമായാല്‍ അമൃതും വിഷം" എന്ന് വേദമോതുന്ന ഇവര്‍ ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം ഒന്ന് കണ്ടിരുന്നുവെങ്കില്‍..

ഖുറൈശികളുടെ പ്രതിനിധിയായി തിരുസവിധത്തിലെത്തിയ ഉര്‍വ്വത്ത് ബ്നു മസ്ഊദ് നടത്തിയ ദൃക്സാക്ഷി വിവരണം ഒന്ന് കാണുക. "മുഹമ്മദ് നബി (സ്വ) തുപ്പുന്നത് അവര്‍ ആദരപൂര്‍വ്വം ഏറ്റുവാങ്ങി മുഖത്തും ശരീരത്തും പുരട്ടുന്നു. അവരോട് വല്ലതും കല്‍പിച്ചാല്‍ ഞൊടിയിട കൊണ്ട് അവരത് നിറവേറ്റുന്നു. അവിടുന്ന് വുളൂ ചെയ്താല്‍ ബാക്കിയുള്ള വെള്ളത്തിന് വേണ്ടി തിക്കും തിരക്കും കൂട്ടുന്നു. ഇതെല്ലാം കണ്ടമ്പരന്ന ഖുറൈശി പ്രതിനിധി ഖുറൈശികളോട് പറയുന്നു: ഞാന്‍ കിസ്റയുടെയും കൈസറിന്‍റെയും നജ്ജാശിയുടെയും മറ്റ് പല രാജാക്കന്മാരുടെയും ദര്‍ബാറുകളില്‍ പോയിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് നബി (സ്വ) യെ ആദരിക്കുന്നത് പോലെ മറ്റ് ഒരു രാജാക്കന്മാരെയും അവരുടെ അനുയായികള്‍ ആദരിക്കുന്നത് കണ്ടിട്ടില്ല".

അതുകൊണ്ട് തന്നെ ആദരവ് എന്നത് പൂര്‍വ്വികരായ സ്വഹാബാക്കളുടെ അനന്തര സ്വത്താണ്. അത് ഏറ്റുവാങ്ങിയവര്‍ മാത്രമാണ് വിജയിച്ചിട്ടുള്ളതും. അനാദരവിന്‍റെയും അഹങ്കാരത്തിന്‍റെയും വഴി തേടിയവരെല്ലാം പരാജയത്തിന്‍റെ പടുകുഴിയിലേക്ക്, സ്വയം നാശത്തിന്‍റെ നിതാന്ത അസ്തമയത്തിലേക്ക് ആണ്ട് പോയിട്ടുണ്ട്. കാലം അതിന് സാക്ഷിയാണ്. "വിജയിച്ചവരാരും വിജയിച്ചിട്ടില്ല; വിജയിച്ചവരോട് കൂടിയിട്ടല്ലാതെ". അതെ വിജയിച്ചവരോട് കൂടുമ്പോള്‍ അവിടെ ആദരവ് അനിവാര്യമാകുന്നു. അല്ലാഹു നമ്മെ പൊരുത്തമുള്ള വഴികളിലൂടെ സഞ്ചരിപ്പിക്കട്ടെ. ആമീന്‍. 

അന്ത്യനാളിലെ ഇരുളുകള്‍

"നിങ്ങള്‍ അക്രമം സൂക്ഷിക്കുക. തീര്‍ച്ചയായും അന്ത്യനാളിലെ ഇരുളുകളാണവ. നിങ്ങള്‍ ആര്‍ത്തിയെ സൂക്ഷിക്കുക. നിങ്ങളുടെ പൂര്‍വ്വീകരെ നാശത്തിലാക്കിയത് ആര്‍ത്തിയാണ്. രക്തമൊഴുക്കാനും നിഷിദ്ധ കൃത്യങ്ങള്‍ അനുവദനീയമാക്കി മാറ്റാനും അവരെ പ്രേരിപ്പിച്ചത് അതായിരുന്നു" 

ജാബിര്‍ (റ) വില്‍ നിന്നും മുസ്ലിം ഉദ്ധരിച്ച ഹദീസിന്‍റെ താല്‍പര്യമാണിത്. മനുഷ്യന് ഉണ്ടാവേണ്ട ഉത്തമ ഗുണങ്ങള്‍ പാടെ നശിപ്പിച്ച് ക്രൂരനാക്കി തീര്‍ക്കുന്ന രണ്ട് ദൂഷ്യങ്ങളാണ് ആര്‍ത്തിയും അക്രമ മനോഭാവവും. ഒരു നാണയത്തിന്‍റെ ഇരുവശങ്ങളുമാണത്. ഒരു കാര്യം അസ്ഥാനത്ത് പ്രയോഗിക്കുന്നതിനാണ് അക്രമം എന്ന് മഹാന്മാര്‍ വിവക്ഷ നല്‍കിയിരിക്കുന്നു. മനസ്സാ-വാചാ-കര്‍മ്മണാ വരുത്താന്‍ കഴിയുന്ന കടുത്ത ദ്രോഹമാണ് അക്രമം. ആര്‍ത്തി ചിന്തയുള്ള മനുഷ്യരില്‍ നിന്ന് അക്രമ സ്വഭാവം എളുപ്പം പുറത്ത് ചാടുന്നു. അക്രമത്തെയും ആര്‍ത്തിയെയും ഒരു ഹദീസില്‍ ചേര്‍ത്ത് പറഞ്ഞതില്‍ നിന്ന് തന്നെ അക്കാര്യം മനസ്സിലാകും. ലോകചരിത്രത്തില്‍ ആദ്യമായി കൊലപാതകം എന്ന അക്രമം ആദം സന്തതിയായ ഖാഹീല്‍ നടത്തിയതിന്‍റെ പ്രേരകം ആര്‍ത്തിയായിരുന്നു. അക്രമിക്ക് മുന്നില്‍ സത്യാസത്യ വിവേചനത്തിന് പ്രസക്തി കിട്ടാത്തത് പോലെ ആര്‍ത്തി ബോധം ബാധിക്കുമ്പോള്‍ അധമ മനോഭാവത്തില്‍ നിന്ന് മുക്തി പ്രാപിക്കാനും മനുഷ്യന് കഴിയുകയില്ല. 

വിദ്വേഷങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തുന്ന ധ്യൂമ വലയം എല്ലാ രംഗത്തുമെന്ന പോലെ മുസ്ലിം ധാര്‍മ്മിക മണ്ഡലത്തെയും മേഘാവൃതമാക്കി തുടങ്ങിയിരിക്കുന്നു. ഹൃദ്യതയും ചൈതന്യവും നിറഞ്ഞു തുളുമ്പേണ്ട സാംസ്കാരിക വേദികളില്‍ പോലും അവജ്ഞയോ അസൂയയോ നര്‍ത്തനമാടാന്‍ തുടങ്ങിയിട്ടുണ്ട്. സത്യത്തിന്‍റെ തീരത്തണയേണ്ട സാമുദായിക നൗക അസത്യത്തിന്‍റെ താളങ്ങളില്‍ തട്ടി അകലങ്ങളില്‍ ഒഴുകുകയാണ്. കാരണം നമ്മുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ മനുഷ്യ മനസ്സിനെ ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഭത്സന മനോഭാവങ്ങള്‍. അക്രമവും ആര്‍ത്തിയും വിളയാടാന്‍ അവസരമുണ്ടാക്കി എന്നത് തന്നെ. കൊലപാതകം, ഭവനഭേദനം ആദിയായ കൃത്യങ്ങള്‍ നടത്തുന്നതിനെ കുറിച്ച് മാത്രം അക്രമം എന്ന് പേര് പറയുകയും രാഷ്ട്രീയ വിമര്‍ശനം, സ്വഭാവഹത്യ തുടങ്ങിയ ചെയ്തികള്‍ക്ക് അനുവദനീയതയുടെ മൂടുപടം ചാര്‍ത്തുകയും ചെയ്തത് മറ്റൊരു കാരണമാണ്. ഒരു സത്യവിശ്വാസിയുടെ ധനമോ മാനമോ ദേഹമോ എന്തപഹരിച്ചാലും അക്രമത്തിന്‍റെ പട്ടികയില്‍ പെടുമെന്ന കാര്യം ബോധപൂര്‍വ്വം മറക്കുന്നു. 

അക്രമകാരികള്‍ക്ക് അന്ത്യദിനത്തില്‍ നരക പ്രവേശനത്തിന് മുമ്പു തന്നെ നിരവധി പീഡനങ്ങളും ദുരിതാനുഭവങ്ങളും നേരിടേണ്ടിവരും. ഹദീസിലെ 'ഇരുളുകള്‍' എന്ന ബഹുവചന പ്രയോഗത്തില്‍ നിന്ന് തന്നെ അത് ഗ്രഹിക്കാമെന്ന് മഹാനായ ഇബ്നുല്‍ജൗസി (റ) പറഞ്ഞു. സമൂഹത്തിനോ തനിക്കോ ഇത്തിരി ലാഭമുണ്ടാക്കാന്‍ കഴിയുന്നതിനെ കുറിച്ച് സേവനമെന്ന് വിശേഷിപ്പിക്കുക, അതിന്‍റെ മറവില്‍ അരുതാത്ത വാക്കും വര്‍ത്തമാനവുമൊക്കെ ശരിയുടെയോ നന്മയുടെയോ കണക്ക് പുസ്തകത്തില്‍ വരവ് വെക്കുകയും ചെയ്യുന്നു. നിലവിലുള്ള ഈ ധാരണ ചിലര്‍ക്ക് പറ്റിയ പാളിച്ച തന്നെയാണ്. സര്‍വ്വവിധ വാത രോഗങ്ങള്‍ക്കും ഒരു സിദ്ധ ഔഷധമാണ് കുറുന്തോട്ടി. എന്നാല്‍ കുറുന്തോട്ടിക്ക് വാതം പിടിച്ചാലുള്ള അവസ്ഥയാണിത്. താന്താങ്ങളുടെ അക്രമസ്വഭാവങ്ങള്‍ക്ക് ചൂട് പിടിക്കാനും സിന്ദാബാദ് വിളിച്ച് സമുദായാന്തരീക്ഷം മലീമസമാക്കുന്ന ചിലരെ കാണാം. എല്ലാം തനിക്കാക്കി ബടക്കാക്കുന്ന പ്രവണതയാണിത്. നന്മയുടെ വക്താക്കളായി മാറേണ്ടവര്‍ അന്ത്യനാളിലെ ഇരുളുകളില്‍ ഊളിയിടേണ്ടിവരുമെന്ന് ഓര്‍ത്തിരിക്കുന്നത് നന്ന്. 

                                                പി.കെ.എ. ഹമീദ് മൗലവി, ശ്രീമൂലനഗരം

ഇസ്ലാം ശാസ്ത്രീയം സമഗ്രം-2

 ഇസ്ലാം ശാസ്ത്രീയം സമഗ്രം-2

മറ്റൊരു നിബന്ധനയായ ശുദ്ധീകരണം അതി പ്രാധാന്യമേറിയതാണ്. അല്ലാഹു പറയുന്നു: "നാം നിങ്ങള്‍ക്ക് ശുദ്ധവെള്ളമാണ് ആകാശത്ത് നിന്ന് ഇറക്കിത്തന്നത്".

ഉപ്പുജലം നീരാവിയായി സ്വീകരിച്ച് തണുത്ത മഴത്തുള്ളികളായി പെയ്തിറങ്ങുമ്പോള്‍ കുടിക്കാനും കുളിക്കാനും ശുദ്ധീകരിക്കാനും ഉപയോഗിക്കുന്ന മനുഷ്യരാശി മറ്റൊരു അനുഗ്രഹം ഓര്‍ത്തില്ലായെങ്കില്‍ പോലും ജീവജലത്തെ മറക്കാന്‍ പാടില്ലാത്തതാണ്. കൊടുംവേനലില്‍ വടക്കേ ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളില്‍ നടന്നു പോയപ്പോള്‍ ഒരു ഗ്ലാസ്സ് കുടിവെള്ളത്തിന് പൈസ നല്‍കിയ രംഗം ഇപ്പോഴും വിനീതന്‍റെ മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്.

ഇതേ ജലം തന്നെയാണ് ശുദ്ധീകരണ പ്രക്രിയക്കും ഇസ്ലാം അനുശാസിക്കുന്നത്. പരിസര മലിനീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് ഇസ്ലാം നിര്‍ദ്ദേശിച്ച അംഗസ്നാനം (വുളൂ) പഠിയ്ക്കുമ്പോള്‍ അതിന്‍റെ ശാസ്ത്രീയതയുടെ മുന്നില്‍ നാം പകച്ചു പോകും. 

ശുദ്ധീകരണത്തിലെ ശാസ്ത്രീയത

ഒരു കര്‍മ്മം ആരംഭിക്കുവാന്‍ ശുചിത്വം പൊതുസമ്മതിയായ ഒരു തത്വമാണ്. പക്ഷേ ഇസ്ലാമിന്‍റെ നിര്‍ദ്ദേശങ്ങളും വീക്ഷണങ്ങളും കുറ്റമറ്റതാണ്. ഉദാഹരണമായി ഒരാള്‍ കുറച്ച് നേരം നടന്നു. വിയര്‍പ്പ് ഇറ്റുന്ന ശരീരവുമായി അയാള്‍ കുറച്ച് നേരം മുറിയിലോ പുറത്തോ  വിശ്രമിക്കുമ്പോള്‍ ശരീരമൊന്നാകെ വിയര്‍ക്കുന്നു. ചിലപ്പോള്‍ ആ വിയര്‍പ്പ് തുടച്ച് മാറ്റിയെന്ന് വരാം. 

പക്ഷേ, ഈ രൂപത്തില്‍ അയാള്‍ ഏതെങ്കിലും വിധേന വിയര്‍പ്പൊഴിവാക്കി ശരീരത്തിന് ശുദ്ധത വരുത്തല്‍ ഐച്ഛികമാണ്. നിരന്തരമായ ആലസ്യം കാരണം സ്വതവേ ശരീരം ദുര്‍ഗന്ധപൂരിതമാകുന്നു. പൊതുസദസ്സില്‍ അയാള്‍ക്ക് ഇടകലരാന്‍ അത് തടസ്സം സൃഷ്ടിക്കുന്നു. 

ഇതേ സ്ഥാനത്ത് ഒരു പ്രാവശ്യം ദാമ്പത്യബന്ധം പുലര്‍ത്തിയാല്‍ തന്നെ ഇസ്ലാം കുളി നിര്‍ബന്ധമാക്കിയിരിക്കുന്നു. ശരീരത്തിന്‍റെ സൂക്ഷ്മ നാഡികള്‍ പോലും ചലനത്തിലേര്‍പ്പെടാതെ ഇന്ദ്രിയസ്രവം സാധ്യമാകുന്നില്ലായെന്ന് ശാസ്ത്രം അടുത്തിടെ വിധിയെഴുതി. ആ പ്രവര്‍ത്തനഫലമായി ഇന്ദ്രിയസ്രവം നടക്കുമ്പോള്‍ ശരീരം പുറന്തള്ളുന്നത് ഒരു പ്രത്യേകതരം വിയര്‍പ്പാണ്. അതിന് ഗന്ധവും കൂടും. ആ വിയര്‍പ്പില്‍ വിഷാംശം ഉണ്ട്. 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ നിര്‍ദ്ദേശിച്ചു : "അല്‍ മാഉ മിനല്‍ മാഇ". സംസര്‍ഗ്ഗത്തിന്‍റെ പേരില്‍ കുളി നിര്‍ബന്ധമാണെന്നാണ് ഇതിന്‍റെ സാരം. 

ഇനി നമുക്ക് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്തു കൊണ്ടുവന്ന നിസ്കാരത്തിന് മുമ്പുള്ള അംഗസ്നാനത്തിലേക്ക് തന്നെ തിരിച്ചു വരാം. അംഗസ്നാനത്തിന്‍റെ പ്രാരംഭം തന്നെ മനസ്സിന്‍റെ ഏകാഗ്രതയാണ്. 

മനഃകൃതം കൃതം രാമഃ

നഃശരീര കൃതം കൃതം

ഏനേ ആലിംഗനേ കാന്ത

തേനേ ആലിംഗനേ സുതഃ

ഇത് മനസ്സിന്‍റെ ശുദ്ധിയെ പറ്റിയുളള ഉപനിഷത്തിലെ ഒരു കാഴ്ച്ചപ്പാടാണ്. 

"മനസ്സിന്‍റെ പ്രവൃത്തിയാണ് യഥാര്‍ത്ഥ പ്രവൃത്തി. ശരീരത്തിന്‍റേതല്ല. ഏത് അവയവം കൊണ്ട് കാന്തയെ പുണരുന്നുവോ അത് കൊണ്ട് മക്കളെ പുണരുമ്പോള്‍ മനസ്സിന്‍റെ കാഴ്ചപ്പാടാണ് വ്യത്യാസപ്പെടുന്നത്" ഇതാണ് സാരം. 

ഒരു പടി കൂടി മനസ്സിന്‍റെ ഏകാഗ്രതയെ ഇസ്ലാം മുന്നില്‍ പ്രതിഷ്ഠിച്ചു. "ഏത് കര്‍മ്മങ്ങളും ഹൃദയംഗമമായതേ അല്ലാഹു സ്വീകരിക്കുകയുള്ളൂ" (നബിവചനം). അംഗസ്നാനത്തില്‍  ഒന്നാമതായുള്ള നിര്‍ബന്ധഘടകം നിയ്യത്താണെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. അതിന് മുമ്പായി ചില ഐച്ഛിക കര്‍മ്മങ്ങള്‍ കൂടിയുണ്ട്. 

ദന്തശുദ്ധീകരണം

പല്ലുതേയ്ക്കാന്‍ പഠിപ്പിക്കുന്ന ഒരു ശാസ്ത്രീയ മതമുണ്ടെങ്കില്‍ അത് ഇസ്ലാം മാത്രമാണ്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പല്ലു തേക്കേണ്ട രീതി പോലും സുവിധിതമാണ്. 

വീതിയില്‍ ('അ'റള്) എന്ന അറബി പദമാണ് ഇന്ന് ദന്തിസ്റ്റുകള്‍ നമുക്ക് പരിചയപ്പെടുത്തുന്നത്. പല്ല് കേട് വന്ന് നാം അത് ഒഴിവാക്കാനോ കുഴി അടയ്ക്കാനോ റൂട്ട് കനാലിലൂടെ പൂര്‍വ്വോപരി ശക്തപ്പെടുത്താനോ ഒരു ദന്തവൈദ്യനെ സമീപിക്കുമ്പോള്‍ അദ്ദേഹം പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഒരു നിര പല്ല് നമ്മുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും. അതില്‍ ബ്രഷ് തൊട്ടിട്ട് മുകളിലോട്ടും താഴോട്ടും ഉരസി കാണിച്ച് പല്ലുകള്‍ക്കിടയിലുള്ള അഴുക്ക് ഒഴിവാകുന്ന രീതി മനസ്സിലാക്കിത്തരും. പലരും ദന്ത നിരകളിലൂടെ വെറുതെ രണ്ട് പാര്‍ശ്വങ്ങളിലും ബ്രഷ് ഓടിക്കുമെന്നല്ലാതെ കൃത്യമായ ഒരു ശുചീകരണത്തില്‍ ശ്രദ്ധിക്കാറില്ല. ഇവിടെയാണ് ദിനേനെയുള്ള നമ്മുടെ ശുദ്ധീകരണ വിഷയത്തില്‍ ഇസ്ലാം ശ്രദ്ധിക്കുന്നത്. സമഗ്രതയും കാലികതയും ആവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്ത വിധം മുഴു ചലനങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതിനാല്‍ അനുവാചകര്‍ അവസരോചിതം അത്തരം പദപ്രയോഗങ്ങള്‍ ഓര്‍ത്തെടുക്കുമെന്ന് തന്നെയാണ് വിനീതന്‍റെ പ്രതീക്ഷ. 

ഉറങ്ങുമ്പോള്‍! ഉണരുമ്പോള്‍

അംഗസ്നാനം വേണ്ടുന്ന രണ്ട് സമയങ്ങളാണിവ. ആ സന്ദര്‍ഭങ്ങളില്‍ പ്രത്യേക നിര്‍ദ്ദേശം പല്ലു തേക്കാനായി നല്‍കുന്നുണ്ട്. ഉറങ്ങുന്ന അവസരത്തില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ പല്ലുകള്‍ക്കിടയില്‍ ഇരുന്നാല്‍ ഒരുതരം ഇന്‍സൈം ഉല്‍പാദിപ്പിക്കപ്പെട്ട് പല്ലിന്‍റെ ബലക്ഷയത്തിന് അത് കാരണമാകുന്നു. ഇത് ശാസ്ത്രീയ വശമാണെങ്കില്‍ മലക്കുകളുടെ സാന്നിദ്ധ്യം ഒരാള്‍ക്ക് ലഭ്യമാകാന്‍ അവന്‍റെ സംശുദ്ധത കൂടി സഹായകമാകുന്നു എന്ന ആത്മീയവശം കൂടി ഇതിന്‍റെ മറുപുറത്തുണ്ട്.

ഉണരുമ്പോള്‍ എല്ലാവരും പൊതുവേ വായ്നാറ്റം വെറുക്കുന്നു. ഒരു ചിന്തകന്‍ പറഞ്ഞത് ഓര്‍മ്മയില്‍ വരുന്നു. "ഒരാള്‍ രാവിലെ എഴുന്നേറ്റ് വായിലെ അഴുക്ക് കഴുകാതെ തന്നെ ഒരു പിടി അരിയെടുത്ത് ചവച്ച് കോഴിക്ക് തിന്നാന്‍ കൊടുത്താല്‍ ആ കോഴി ചത്തുപോകും". അത്ര വിഷാംശമാണ് രാവിലെ നമ്മുടെ വായക്ക്. ബഡ്ഡില്‍ നിന്നും തല മാത്രം ഉയര്‍ത്തിപ്പിടിച്ച് വായ വൃത്തിയാക്കാതെ കോഫി ചൂടാറാതെ മൊത്തിക്കുടിക്കുന്ന പശ്ചാത്യ സംസ്കാരം കുടല്‍പ്പുണ്ണ് ഉള്‍പ്പെടെയുള്ള മാരകമായ രോഗങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. ഇവിടെയാണ് രാവിലെയുള്ള ദന്തശുദ്ധീകരണത്തിന്‍റെ പ്രാധാന്യത വീണ്ടും നമ്മുടെ ചിന്തയെ ചൂടു പിടിപ്പിക്കുന്നത്. 

മുഹമ്മദ് മുബാറക് ബാഖവി, മെരുവമ്പായി


Related Posts Plugin for WordPress, Blogger...