നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 28 July 2018

വഹ്ദത്തുല്‍ വുജൂദ്

വഹ്ദത്തുല്‍ വുജൂദ് 

            വുജൂദ് (ഉണ്മ) യഥാര്‍ത്ഥത്തില്‍ ഒന്നേ ഉള്ളൂ എന്നതാണ് വഹ്ദത്തുല്‍ വുജൂദ് എന്നതുകൊണ്ടുള്ള വിവക്ഷ. (യഥാര്‍ത്ഥ ആരാധ്യന്‍ അല്ലാഹുവല്ലാതെ ആരുമില്ല) എന്ന വിശുദ്ധ കലിമയുടെ (യഥാര്‍ത്ഥത്തില്‍ വുജൂദ് ഉള്ളവന്‍ അല്ലാഹുവല്ലാതെ ഇല്ല) എന്ന തലം വ്യക്തമാക്കുന്നത് ഈ വഹ്ദത്തുല്‍ വുജൂദിനെയാണ്. മലയാളത്തില്‍ ഈ അറബി പദത്തിന് ഏകോണ്മതത്വം എന്ന് വേണമെങ്കില്‍ പറയാം. അന്നും ഇന്നും എന്നും യഥാര്‍ത്ഥത്തില്‍ വുജൂദ് അല്ലാഹുവിന് മാത്രമാണ്. അഥവാ അവന്‍റേത് മാത്രമാണ് യഥാര്‍ത്ഥ ആസ്തിക്യം. മറ്റുള്ളതെല്ലാം അവനില്‍ നിന്ന് അവന്‍ നല്‍കുന്നതാകയാല്‍ യഥാര്‍ത്ഥ ആസ്തിക്യമല്ല. ആപേക്ഷികമാണ്. 
                വഹ്ദത്തുല്‍ വുജൂദിന്‍റെ കോണിലൂടെ മനസ്സിലാക്കുമ്പോള്‍ ഈ ലോകത്തുള്ളവയും എന്നല്ല അല്ലാഹുവല്ലാത്തത് സര്‍വ്വതും യഥാര്‍ത്ഥത്തില്‍ അവന്‍റെ വുജൂദും അതിനുള്ള നിര്‍ണ്ണയങ്ങളുമാണ്. അഥവാ ആ വുജൂദും അതിന്‍റെ നാമവിശേഷണങ്ങളും പ്രകടമാകുന്നവയാണ്.
              ഈ തത്വം ആന്തരീകായി ബോധ്യപ്പെടാത്തിടത്തോളം കേവലം ബാഹ്യനില വെച്ച് നോക്കിയാല്‍ ഇത് തെറ്റാണെന്നും അവതാരവാദമാണെന്നും തോന്നിയേക്കാം. ഇത്രയും കൃത്യവും സത്യവും എന്നല്ല ഖുര്‍ആനും ഹദീസും മഹദ്വചനങ്ങളും കൊണ്ട് സ്ഥിരപ്പെട്ടതും യഥാര്‍ത്ഥമായ മതം അഥവാ വിശുദ്ധ മതത്തിന്‍റെ അടിസ്ഥാനമിതാണെന്ന് വ്യക്തമായതുമായ കാര്യത്തെ നിഷേധിക്കലാണ് പിഴവ്. നിഷേധിച്ചവരാണ് പിഴച്ചത്. അംഗീകരിക്കുന്നവരും ഉള്‍ക്കൊള്ളുന്നവരുമല്ല. പിഴച്ചത് ഇവരല്ല, അവരാണ്. 
        വഹ്ദത്തുല്‍ വുജൂദ് വ്യക്തമാക്കുന്ന നിരവധി ഖുര്‍ആനിക വചനങ്ങളിലൊന്ന് കാണുക: "തങ്ങള്‍ എറിഞ്ഞ നേരത്ത് തങ്ങള്‍ എറിഞ്ഞില്ല, എന്നാല്‍ അല്ലാഹുവാണ് എറിഞ്ഞത്" (...). ധാരാളം മഹാന്മാര്‍ ഈ വചനത്തെ വഹ്ദത്തുല്‍ വുജൂദിന് തെളിവായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബി (സ്വ) യുടെ ഏറിനെ അല്ലാഹുവിന്‍റെ ഏറായിട്ടാണ് അവന്‍ ഈ ആയത്തില്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ അല്ലാഹു, തങ്ങള്‍ എന്നിങ്ങനെ പലതില്ല. അത് ബാഹ്യവീക്ഷണവും പരിഗണനയുമാണ്. അതിനാല്‍ തത്വത്തില്‍ ഞാന്‍ മാത്രമാണുള്ളത്. അതുകൊണ്ട് ഏറ് എന്‍റേതാണ്. 
         വഹ്ദത്തുല്‍ വുജൂദ് ഹുലൂലും ഇത്തിഹാദാണെന്ന് പറയുന്നവര്‍ അല്ലാഹുവിനെ സംബന്ധിച്ചും അത് പറയേണ്ടിവരില്ലേ? നബി (സ്വ) അല്ലാഹുവാകണ്ടേ നബിയുടെ ഏറ് അല്ലാഹുവിന്‍റെ ഏറാകണമെങ്കില്‍? അപ്പോള്‍ അല്ലാഹു നബിയില്‍ അവതരിച്ചുവെന്നല്ലേ വരുന്നത്? അന്യമതസ്ഥരില്‍ നിന്നും ഏടുകളില്‍ നിന്നും വഹ്ദത്തുല്‍ വുജൂദ് പഠിക്കുമ്പോള്‍ ഇത്തരത്തില്‍ ഭീമാബദ്ധങ്ങളില്‍ ചാടേണ്ടിവരും. അതുകൊണ്ട് പിഴച്ചത് വഹ്ദത്തുല്‍ വുജൂദ് വ്യക്തമാക്കിയ അല്ലാഹുവല്ല, അത് നിഷേധിച്ചവരാണ്. 
               "അല്ലാഹു ഒഴികെയുള്ള സര്‍വ്വതും മിഥ്യയാണ്. എല്ലാ സുഖങ്ങളും നിസ്സംശയം നീങ്ങുന്നതാണ്". എന്ന ലബീദ് (റ) വചനത്തിന് തിരുനബി (സ്വ) അംഗീകാരവും വാസ്തവീകരണവും ല്‍കിയത് വഹ്ദത്തുല്‍ വുജൂദിന് തിരുസുന്നത്തിലെ തെളിവുകളില്‍ നിന്നുള്ള ഒരെണ്ണമാണ്. അപ്പോള്‍ അല്ലാഹുവും അവന്‍റെ തിരുദൂതരും പഠിപ്പിച്ച വഹ്ദത്തുല്‍ വുജൂദ് നിഷേധിക്കുന്നവരാണോ പിഴച്ചത് അംഗീകരിക്കുന്നുവരാണോ? തീരുമാനിക്കാന്‍ ക്വിന്‍റല്‍ തൂക്കത്തിന് അറിവ് വേണ്ടല്ലോ? അല്ലാഹു ഒഴികെയുള്ളതെല്ലാം മിഥ്യയാണ് എന്ന ഈ വചനത്തിന്‍റെ ആശയം യഥാര്‍ത്ഥം അല്ലാഹു മാത്രമാകുന്നുവെന്നാണല്ലോ? അത് തന്നെയാണ് വഹ്ദത്തുല്‍ വുജൂദും.
         അല്ലാഹുവിനെയും തിരുറസൂലിനെയും യഥാവിധി അംഗീകരിച്ച, മഹാരഥന്മാരായ മഹത്തുക്കളൊക്കെയും ഈ വഹ്ദത്തുല്‍ വുജൂദ് അംഗീകരിച്ചവരും അതിന് വേണ്ടി നിലകൊണ്ടവരുമാണ്. 
"ഞാന്‍ യാതൊന്നിനെയും കണ്ടിട്ടില്ല, അതില്‍ അല്ലാഹുവിനെ കണ്ടിട്ടല്ലാതെ, അതിന് മുമ്പോ അതിനോടൊപ്പമോ അല്ലാഹുവിനെ കണ്ടിട്ടല്ലാതെ" എന്ന വചനങ്ങള്‍ പ്രമുഖരായ സ്വഹാബത്തിന്‍റേതാണ്. ഏതൊന്നിനെ കാണുന്ന സമയം അതിന് മുമ്പോ ഒപ്പമോ അവകള്‍ക്ക് സ്വന്തമായ അസ്തിത്വമില്ലെന്നും അവകളുടേത് അല്ലാഹു നല്‍കിയതാണെന്നും അവന്‍റേത് മാത്രമാണ് യഥാര്‍ത്ഥ വുജൂദെന്നുമുള്ള ബോധ്യത്തോടെയല്ലാതെ യാതൊന്നിനെയും ദര്‍ശിച്ചിട്ടില്ലായെന്നാണ് ഇതിന്‍റെ സാരം. കറകള്‍ നിറഞ്ഞ് അന്ധമായ ഹൃദയമുള്ളവര്‍ വിചാരിക്കുന്നത് പോലെ അല്ലാഹു വസ്തുക്കളില്‍ ഇറങ്ങിയെന്നോ അല്ലാഹുവിന് സ്ഥലമുണ്ടെന്നോ ഒന്നുമല്ല അതിന്‍റെ അര്‍ത്ഥം. മഹത്തുക്കളായ സ്വഹാബത്ത് തെറ്റിദ്ധാരണ പരത്തി എന്ന് പറയേണ്ടി വരില്ലേ കറപുരണ്ടവര്‍ക്ക്? കാരണം ഇവര്‍ക്ക് ഹുലൂലും ഇത്തിഹാദുമൊക്കെ ഇതിലുണ്ടാകും?!
           ഇനിയിങ്ങോട്ട് പോന്നാല്‍ സര്‍വ്വ വിജ്ഞാന കോശമെന്ന് വിശേഷിപ്പിക്കാവുന്ന ഇമാം ഗസ്സാലി (റ) വാക്കുകള്‍ കാണുക"അല്ലാഹുവിനെ അറിഞ്ഞ മഹത്തുക്കള്‍ മജാസിന്‍റെ (..) അധമത്തരത്തില്‍ നിന്ന് ഹഖീഖത്തിന്‍റെ ഉന്നതാവസ്ഥയിലേക്ക് കയറി. അപ്പോള്‍ അവര്‍ അനുഭവിച്ചറിഞ്ഞു. അല്ലാഹുവിനല്ലാതെ വുജൂദ് ഇല്ലെന്നും അവനൊഴികെയുള്ളതെല്ലാം അനാദിയും അനന്തവുമായി നശിച്ചതാണെന്നും". ഇമാം ഗസ്സാലി (റ) യുടെ ഈ വാക്കുകള്‍ തനിച്ച വഹ്ദത്തുല്‍ വുജൂദാണ്. ഇത് പിഴവാണെന്ന് വാദിക്കുന്നവരല്ലേ പിഴച്ചത്. അംഗീകരിക്കുന്നവരല്ലല്ലോ? അപ്പോള്‍ ആര് ആരില്‍ നിന്നാണ് വിട്ടുനില്‍ക്കേണ്ടത്?
           ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി.) ശൈഖ് രിഫാഈ (ഖു.സി.) ശൈഖ് അബുല്‍ ഹസനിശ്ശാദുലി (ഖു.സി.) , ശൈഖ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (ഖു.സി.), ശൈഖ് ബഹാഉദ്ദീന്‍ നഖ്ശബന്തി (ഖു.സി.), ഇബ്നു ഹജറുല്‍ ഹൈതമി (ഖു.സി.), ഇമാം ശഅ്റാനി (ഖു.സി.) ഇങ്ങനെ എണ്ണിയാല്‍ വഹ്ദത്തുല്‍ വുജൂദ് അംഗീകരിക്കുകയും രേഖപ്പെടുത്തുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്ത ആന്തരിക ബാഹ്യജ്ഞാനങ്ങളില്‍ അവഗാഹം നേടിയ പണ്ഡിത പ്രഭുക്കള്‍ അനവധിയാണ്. വഹ്ദത്തുല്‍ വുജൂദ് പിഴച്ചതാണെന്ന് പറയുന്നവര്‍ ഈ മഹാ പണ്ഡിത പ്രതിഭകളെയൊക്കെയാണ് പിഴപ്പിക്കുന്നതെന്ന് അറിയുന്നില്ലേ പോല്‍?!
                       "ജുബ്ബക്കുള്ളില്‍ അല്ലാഹുവല്ലാതെ ഒന്നുമില്ല", "അല്ലാഹുവല്ലാത്ത് കേവലം തോന്നലാണ്, യഥാര്‍ത്ഥത്തില്‍ അത് അല്ലാഹുവാണ്" "അല്ലാഹുവല്ലാത്തതൊക്കെ അന്ധകാരമാണ്, അതിലുള്ള അവന്‍റെ പ്രത്യക്ഷതയാണ് അതിനെ വുജൂദ് കൊണ്ട് പ്രകാശിതമാക്കിയത്" മുതലായ വചനങ്ങള്‍ പറയുകയും ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്ത മഹത്തുക്കളെ അംഗീകരിക്കുകയും ചെയ്യുന്നവര്‍ വഹ്ദത്തുല്‍ വുജൂദിനെ നിഷേധിക്കുന്നതെങ്ങനെയാണ്? തനിച്ച വിരോധാഭാസമോ വിവരക്കേടോ മര്‍ക്കട മുഷ്ടിയോ അല്ലേ ഈ നിലപാട്?. കാരണം ആ വചനങ്ങളൊക്കെ വഹ്ദത്തുല്‍ വുജൂദിലധിഷ്ഠിതമാണ്. പണ്ട് സുലൈമാന്‍ മുസ്ലിയാര്‍ പറഞ്ഞത് പോലെ തീക്കളിയല്ലേ ഇത്? ഇത് നാം വളരെയധികം സൂക്ഷിക്കേണ്ട കളിയാണ്. ഇല്ലെങ്കില്‍ അതിഭയങ്കര അപകടമായിരിക്കും പരിണിതി. വഹ്ദത്തുല്‍ വുജൂദിനെയും അതിലധിഷ്ഠിതമായി ജീവിച്ച മഹത്തുക്കളെയും പിഴപ്പിക്കുകയും അവരെ സംബന്ധിച്ച് ജനതക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും ചെയ്താല്‍ മതഭ്രംശം വരെ സംഭവിച്ചേക്കും. ചരിത്രങ്ങള്‍ സാക്ഷീകരിച്ച വസ്തുതയാണിത്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീന്‍.
മതത്തെ അതിന്‍റെ യഥാര്‍ത്ഥമായ രീതിയില്‍ ഉള്‍ക്കൊള്ളല്‍ വഹ്ദത്തുല്‍ വുജൂദിലൂടെയാണെന്നും ദീനിന്‍റെ അടിസ്ഥാനം വഹ്ദത്തുല്‍ വുജൂദാണെന്നുമാണ് മഹാന്മാര്‍പഠിപ്പിക്കുന്നത്. ഉദാഹരണത്തിന് ഒരു മഹാന്‍ പറഞ്ഞത് പരിചയപ്പെടുത്താം.
      ബാഹ്യ അറിവുകളിലും ആന്തരീക ജ്ഞാനങ്ങളിലും നിപുണരായ ഒരു മഹാന്‍ അദ്ദേത്തിന്‍റെ പ്രമുഖ ഗ്രന്ഥത്തില്‍ ഏടുത്തുദ്ധരിച്ചതുമാണീ കാര്യം. "നീ അറിയുക, മനുഷ്യന് ഒരു അന്ധകാര മനസ്സും പ്രകാശിത ആത്മാവുമുണ്ട്. ഇവ രണ്ടിലോരോന്നും അതാതിന്‍റെ ലോകത്തേക്കുള്ള ആഗ്രഹത്തിലും ആശയിലുമാണ്. മനസ്സുകളെ അവയുടെ അന്ധകാര ദുര്‍ഗുണങ്ങളില്‍ നിന്ന് ശുദ്ധീകരിക്കലും ആത്മീയ പ്രഭ നല്‍കിയ നല്‍കി ആത്മാക്കളെ അണിയിക്കലുമാണ് പ്രവാചക നിയോഗത്തിന്‍റെ ലക്ഷ്യം. ആത്മാവ് സര്‍വ്വ ദുര്‍ഗുണങ്ങളില്‍ നിന്ന് മുക്തമായി പ്രകാശിതമാകുമ്പോള്‍ യഥാര്‍ത്ഥമായ മൗജൂദ് അല്ലാഹുവും അവന്‍റെ വിശേഷണങ്ങളും പ്രവൃത്തികളും മാത്രമാണെന്ന് ആത്മാവറിയും. അതിനാല്‍ കലിമത്തുത്തൗഹീദിന്‍റെ ദണ്ഡ് കൊണ്ട് മനസ്സിന്‍റെ (നഫ്സിന്‍റെ) വിരുദ്ധതയെ തട്ടിപ്പൊട്ടിച്ച് അതിനെ ഈ വിശ്വാസത്തിലെത്തിക്കുകയും അതിന്‍റെയും അല്ലാഹുവല്ലാത്ത സര്‍വ്വതിന്‍റെയും വുജൂദാകുന്ന വിഗ്രഹത്തെ നിഷേധിക്കുകയും ചെയ്യുന്നത് വരെ മനസ്സിന്‍റെ വിരുദ്ധതയെ തട്ടിപ്പൊളിച്ച് കളയല്‍ മനുഷ്യന് നിര്‍ബന്ധമാണ്. വുജൂദ് അല്ലാഹുവിന് മാത്രമാണെന്നതാണ് യഥാര്‍ത്ഥമായ ഇസ്ലാം ദീന്‍. അല്ലാഹുവിനെ തൊട്ട് നിരാശനാകല്‍, അവന്‍റെ വാഗ്ദാനങ്ങളിലുള്ള സംശയം, അവനല്ലാത്തതിനോടുള്ള ഹൃദയബന്ധം, തന്‍റെ പ്രവൃത്തികള്‍ വിശേഷണങ്ങളില്‍ നിന്ന് മുക്തമാകാതെയും തന്‍റെ അന്ധകാരങ്ങള്‍ അവന്‍റെ ഒളിവുകളില്‍ ഇല്ലാതാകുകയും കൊണ്ട് പിശാചിന്‍റെ വലയില്‍ കുടുങ്ങി ഇതിന് വിപരീതങ്ങള്‍ കൊണ്ടുവരുന്നവന്‍ ശപിക്കപ്പെട്ട പിശാചിന്‍റെ അനുയായി ആണ്. അവനെ തള്ളപ്പെടുകയും വേണം".
           നോക്കൂ! നാം നീതിയും നിക്ഷ്പക്ഷതയും ആധാരമാക്കി വിലയിരുത്തൂ. എത്രയോ കൃത്യവും വ്യക്തവുമാണ് മേല്‍ വാചകങ്ങള്‍. ശരിയായ മതം വഹ്ദത്തുല്‍ വുജൂദിലധിഷ്ഠിതമാണെന്നും അതിന് വിരുദ്ധമായി കൊണ്ടുവരുന്നത് തനിച്ച പിഴവാണെന്നുമാണ് ഇവിടെ മഹാന്മാര്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പറഞ്ഞ മഹത്തുക്കള്‍ എത്രയോ ഉണ്ടെന്നിരിക്കെ ഈ സത്യം അംഗീകരിക്കുന്നവരാണോ നിരാകരിക്കുന്നവരാണോ പിഴക്കുന്നത്. പിഴച്ചത് അവരല്ല ഇവരാണെന്നാണ് വിശുദ്ധ ഖുര്‍ആനും ഹദീസും മഹത് വചനങ്ങളുമൊക്കെ സത്യസന്ധമായി മനസ്സിലാക്കുമ്പോള്‍ വ്യക്തമാകുന്നത്. 
                                                                                                                                   P A ALUVA

No comments:

Post a Comment

Related Posts Plugin for WordPress, Blogger...