നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Wednesday 3 October 2018

സുല്‍ത്വാനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ). ( ajmeer khaja )

സുല്‍ത്വാനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ).


           സര്‍വ്വപരിത്യാഗം ചെയ്ത് സര്‍വ്വാധിപനില്‍ സമ്പൂര്‍ണ്ണ സുരക്ഷിതനായും സമുന്നത സംസ്കരണ സമുദായങ്ങളിലൂടെ സമൂഹത്തെ സര്‍വ്വനാഥനിലേക്ക് സഞ്ചരിപ്പിച്ചും മാതൃകാ ജീവിതം സംഭാവന ചെയ്ത സാക്ഷാല്‍ നവോത്ഥാന നായകരാണ് സുല്‍ത്വാനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ).
          ജീവിത യാഥാര്‍ത്ഥ്യം സഫലീകരിക്കുന്നതിന് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ അന്വേഷണവും അദ്ധ്വാനവും അനിര്‍വ്വചനിയമാണ്. നീണ്ട യാത്രയില്‍ നിരവധി മഹത്തുക്കളെ സന്ധിക്കുകയും വിവിധ വിജ്ഞാന മുത്തുകള്‍ നേടുകയും ചെയ്തു. ദിവ്യജോതിസ്സും ആത്മീയ വഴികാട്ടിയുമായ മഹാനായ ഗുരു ഉസ്മാന്‍ ഹാറൂനി (റ) അവര്‍കളുടെ ആത്മീയ ശിക്ഷണത്തിലൂടെ അദ്ധ്യാത്മികതയുടെ അത്യുന്നതങ്ങള്‍ കീഴടക്കി. ഗുരുവിന്‍റെ അനുമതിയോടെ അനേകം ജനമനങ്ങളെ അന്ധകാരത്തില്‍ നിന്ന് ദിവ്യജ്ഞാന വെളിച്ചത്തിലേക്കും അല്ലാഹുവിലേക്കും ആനയിച്ചു. ഖാജാ (റ) യിലൂടെ ഹിദായത്തിന്‍റെ വെള്ളിവെളിച്ചം നേടിയവര്‍ നിരവധിയാണ്. 
              പുണ്യ മക്കാ മദീനാ ഹറമുകളില്‍ ധാരാളം സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ താമസിക്കുകയം ചെയ്തു. അല്ലാഹുവിന്‍റെ ദൂതര്‍ (സ്വ) യുടെ നിര്‍ദ്ദേശാനുസരണം അനുയായികളുമായി മഹാനവര്‍കള്‍ ഇന്ത്യയിലേക്ക് വന്നു. ശേഷം ഇന്ത്യയായിരുന്നു മഹാനവര്‍കളുടെ പ്രബോധന മണ്ഡലം. ഇന്ത്യയില്‍ ആഗതരായ മഹാനവര്‍കളെയും സംഘത്തേയും ഇവിടെയുള്ളവര്‍ ഇരുകൈനീട്ടി സ്വീകരിച്ചില്ല. എന്ന് മാത്രമല്ല, അനവധി അവഗണനകളും എതിര്‍പ്പുകളുമാണ് നല്‍കിയത്. പക്ഷേ, അല്ലാഹു നല്‍കിയ ആദരവും അമാനുഷികതയും കൊണ്ട് അണ പൊട്ടി വന്ന എല്ലാ ശത്രുക്കളെയും നിമിഷനേരം കൊണ്ട് അദ്ദേഹം തോല്‍പിച്ച് വിജയക്കൊടി പാറിച്ചു. ഇന്ത്യയിലെ രാജസ്ഥാനിലെ അജ്മീറിലാണ് മഹാന്‍ തന്‍റെ പ്രബോധന കേന്ദ്രമായി നിശ്ചയിച്ചത്. അവിടെയിരുന്ന് അനേകമാളുകളെ അദ്ദഹം തന്‍റെ ഹിക്മത്തിലധിഷ്ഠിതമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ നിരവധിയാളുകളെ വിശുദ്ധ ഇസ്ലാമിലേക്ക് വഴിനടത്തി. 
           എതിര്‍ക്കാനും വകവരുത്താനും തുനിഞ്ഞിറങ്ങുന്നവര്‍ പോലും വിശുദ്ധ മതത്തിന്‍റെ ശാദ്വലതീരത്തേക്കണിയുന്ന കാഴ്ചയായിരുന്നു പലപ്പോഴും. അതെല്ലാം അവിടുന്നിന്‍റെ കറാമത്തിന്‍റെ പവറാണെന്നതില്‍ സംശയമില്ല.
ജാതി-മത വര്‍ഗ്ഗ വര്‍ണ്ണ ഭാഷാ ദേശ ഭേദമില്ലാതെ എല്ലാ വിധ ജനങ്ങളുടെയും അത്താണിയായി ഖാജാ (റ) മാറി. മഹാനരുടെ ആഗമനവും പ്രവര്‍ത്തനങ്ങളും രാജ്യത്ത് ഐശ്വര്യവും ഉണര്‍വ്വും ഉണ്ടാക്കി. റജബ് 6 നായിരുന്നു മഹാനവര്‍കളുടെ വഫാത്ത്. അജ്മീര്‍ ദര്‍ഗ്ഗ ഇന്ന് ഇന്ത്യയുടെ തിലകച്ചാര്‍ത്തായി പരിലസിക്കുന്നു. താഴേക്കിടയിലുള്ളവരും ഉന്നതനിലയിലുള്ളവരും നാനാജാതി മതസ്ഥരും അഭിമാനിക്കുകയും സന്ദര്‍ശിക്കുകയും ചെയ്യുന്ന പുണ്യകേന്ദ്രമായി മാറി അജ്മീര്‍. ഭരണാധികാരികള്‍ പോലും അവിടുത്തെ സന്ദര്‍ശകരാണെന്നത് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള അജ്മീറിന്‍റെ ഖാജായുടെ ഭാഗധേയത്തിന്‍റെ ദൃഷ്ടാന്തമാണ്. 
അവിടുന്നിന്‍റെ ആത്മീയസരണി ശിഷ്യന്മാരിലൂടെയും ഖലീഫമാരിലൂടെയും ഇന്ന് ലോകത്ത് നിലനില്‍ക്കുന്നു, പ്രചരിക്കുന്നു. ആ മഹാനുഭാവന്‍റെ ബര്‍കത്ത് നമ്മെയും നമ്മുടെ രാജ്യത്തെയും ക്ഷേമത്തിലും ഐശ്വര്യത്തിലുമാക്കട്ടെ എന്ന് ദുആ ചെയ്യുന്നു. 
                                                                                                                              പി.എ. ആലുവ

ബുദ്ധിക്കപ്പുറം

ബുദ്ധിക്കപ്പുറം

         ലോകം പുരോഗമിച്ച് അതിന്‍റെ ഉത്തമ സോപാനത്തില്‍ എത്തി. മനുഷ്യന്‍ മറ്റു ഗോളങ്ങളിലെ നിലകള്‍ വരെ മനസ്സിലാക്കി പഠനം നടത്തി പുതിയ കണ്ടുപിടുത്തങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വിശാല ബുദ്ധി കൊണ്ട് ഇങ്ങനെ പലതും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ബുദ്ധിക്കപ്പുറത്തുള്ള ലോകത്തെക്കുറിച്ച് ഇന്നും അവന്‍ ശിശുവാണ്. പരിധിയുടെയും പരിമിതിയുടെയും ലോകത്ത് കിടന്ന് കിണറ്റിലെ തവളക്ക് സമാനമായി താന്‍ കണ്ടതിന്‍റെ വിശാലതക്കപ്പുറമൊന്നുമില്ലെന്ന മിഥ്യാ ധാരണയില്‍ പലരും വഞ്ചിതരാണ്. ദൃശ്യമല്ലാത്ത പല യാഥാര്‍ത്ഥ്യങ്ങളും വിശ്വസിക്കുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി എന്നാണ് ഖുര്‍ആനിന്‍റെ ഭാഷ്യം. 
            അദൃശ്യലോകത്തെ കാണാപ്പുറങ്ങള്‍ എന്ന് പറയുമ്പോള്‍ അത് വിശാലമായി ചിന്തിക്കേണ്ടതാണ്. മരണാനന്തരമുള്ള ഖബ്ര്‍ ജീവിതവും മഹ്ശറ ദിനത്തിന്‍റെ ഭയാനകതകളും സ്വര്‍ഗ്ഗീയ സുഖങ്ങളും നരക ശിക്ഷകളും മറ്റും അദൃശ്യ യാഥാര്‍ത്ഥ്യങ്ങളെന്ന് വിശ്വസിക്കുന്നു. ഇത് വാസ്തവമാണ്. എന്നാല്‍ ബുദ്ധിരാക്ഷസരെന്ന് അഭിമാനിക്കുന്ന ചിലര്‍ ബുദ്ധിക്കപ്പുറത്തുള്ള ചില യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് നിഷേധിക്കുന്നു. ഈ നിഷേധം ആപത്താണ്. കാരണം ബുദ്ധിക്ക് മനസ്സിലാക്കാനുള്ള ഒരു പരിധിയുണ്ട്. അതിനപ്പുറം ബുദ്ധി മാറ്റിവെച്ച് അംഗീകരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ പല വസ്തുതകളുമുണ്ട്. അവ സാധാരണ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായത് കൊണ്ട് തന്നെ സാധാരണക്കാരില്‍ നിന്നും മറയ്ക്കപ്പെടേണ്ടതാണ്. അതിനാല്‍ അതിന്‍റെ വക്താക്കള്‍ അത് തലക്കെട്ടായി തന്നെ പഠിപ്പിച്ചിട്ടുമുണ്ട്. മഹാനായ സ്വൂഫീവര്യന്‍ ഇമാം ഇബ്നു അജീബ (റ) തന്‍റെ ഫുതൂഹാത്തില്‍ ഒരു തലക്കെട്ട് കൊടുത്ത "സ്വൂഫീജ്ഞാനങ്ങള്‍ ബുദ്ധിക്കപ്പുറത്തുള്ളവയാണ്" ഈയൊരു തലക്കെട്ടെങ്കിലും മനസ്സിരുത്തി വായിച്ചിരുന്നുവെങ്കില്‍ പലര്‍ക്കും അബദ്ധം സംഭവിക്കില്ലായിരുന്നു. പ്രസ്തുത ഭാഗത്ത് മഹാനുഭാവന്‍ മഹാനായ ഇബ്നുല്‍ ഫാരിളിന്‍റെ 2 വരികള്‍ കുറിച്ചിട്ടു. "പ്രമാണങ്ങള്‍ക്കും രേഖകള്‍ക്കുമപ്പുറത്ത് മഹത്തായ ഒരു ജ്ഞാനമുണ്ട്. അത് പ്രത്യേകിച്ച് തകരാറുകളൊന്നും സംഭവിക്കാത്ത സാധാരണ ബുദ്ധിക്ക് ഗ്രഹിക്കാവതല്ല. തുടര്‍ന്ന് മഹാനുഭാവന്‍ കൂട്ടിച്ചേര്‍ത്തു: ഇര്‍ഫാന്‍ ആകുന്ന പ്രകാശങ്ങള്‍ കേവല ബുദ്ധി കൊണ്ടോ തെളിവ് കൊണ്ടോ പ്രമാണം കൊണ്ടോ ലഭ്യമല്ല. മറിച്ച് അത് അനുഭവിക്കേണ്ടത് തന്‍റെ ശരീരവും വില്‍ക്കണം. തന്‍റെ റൂഹ് സമര്‍പ്പിക്കണം. താന്‍ തന്നെത്തന്നെ പരിപൂര്‍ണ്ണമായി സമര്‍പ്പിക്കണം. ഈ നിലയ്ക്കുള്ള സമര്‍പ്പണം സാധിച്ചാല്‍ പിന്നീട് നിന്‍റെയും നിന്‍റെ രക്ഷിതാവിന്‍റെയുമിടയില്‍ മറയില്ലാതെ വരും. ഭൂമിയോ ആകാശമോ അര്‍ശോ കുര്‍സോ ഗോളങ്ങളോ മലക്കുകളോ ഒന്നും തടസ്സമായിട്ടുണ്ടാവുകയില്ല. അപ്പോഴാണ് നീ 'ഖുത്വുബുല്‍ വുജൂദ്' ആവുന്നത്. ഈ സന്ദര്‍ഭത്തിലാണ് ഗൗസുല്‍ അഅ്ളം മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) പറഞ്ഞത് : "ഭൂമി ഉരുണ്ട പോല്‍ എന്‍ കയ്യിലെന്നോവര്‍" തുടര്‍ന്ന് ഇബ്നു അജീബ (റ) രേഖപ്പെടുത്തി : ഇത്തരം അദൃശ്യജ്ഞാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ അല്ലാഹുവിന്‍റെ വചനങ്ങളില്‍ സൂചനാപരമായി വന്നിട്ടുണ്ട്. ഇപ്രകാരം തന്നെ ഇഹ്സാനിനെ വിശദീകരിക്കുന്ന ഹദീസിലും വന്നിട്ടുണ്ട്. പ്രസ്തുത ഹദീസില്‍ "നീ ഇല്ലാതായാല്‍ നിനക്ക് അല്ലാഹുവിനെ കാണാം" എന്ന ആശയം ഉദ്ദൃത ആശയത്തിലേക്ക് സൂചനയാണ്. തുടര്‍ന്ന് ഇബ്നു അജീബ (റ) രേഖപ്പെടുത്തി :ഈ സൂചനാപരമായ ആശയം ളാഹിറിന്‍റെ ആളുകള്‍ ഒരിക്കലും സമ്മതിക്കുകയില്ല. മറിച്ച് ആത്മജ്ഞാനികള്‍ ഇത് അനുഭവത്തിലൂടെ ഗ്രഹിച്ചവരുമാണ്. 
                  മഹാനായ ഇബ്നു അജീബ (റ) ന്‍റെ വരികള്‍ പുലര്‍ന്ന് കണ്ടവരാണ് നമ്മള്‍. അഥവാ കേവലം ദര്‍സില്‍ കുറച്ച് നാള്‍ കഴിച്ചു കൂട്ടിയ പണ്ഡിതവേഷം ധരിച്ച ഒരാള്‍ സ്വൂഫികള്‍ പറഞ്ഞ ഈ ആശയം സത്യവിരുദ്ധമാണെന്ന് വിവേകമില്ലാതെ അബദ്ധം പറഞ്ഞു. ഈ അബദ്ധം സ്ഥിരപ്പെടുത്താനായി മറ്റ് പല അബദ്ധങ്ങളും പ്രമാണങ്ങളാക്കി നോക്കി. അവസാനം കിതാബ് ഓതിപ്പഠിച്ചവര്‍ സമൂഹമദ്ധ്യേ ആ വിവരക്കേട് തിരുത്തി കൊടുത്തു. 
മഹാന്മാരുടെ അവസ്ഥകളറിയാതെ അവര്‍ പറഞ്ഞത് മനസ്സിലാക്കാന്‍ ഗ്രാഹ്യശക്തിയില്ലാത്തവര്‍ അത് വിലയിരുത്താനൊരുങ്ങിയാല്‍ മഹാന്മാര്‍ അദ്വൈത അവതാര വാദികളായി മുദ്ര കുത്തേണ്ടി വരും. നഊദു ബില്ലാഹ്...
മതവിധിയനുസരിച്ച് ഇത്തരം വിഫല ശ്രമം നടത്തല്‍ കടുത്ത ഹറാമാണ്. കാരണം അബൂ യസീദില്‍ ബിസ്താമി (റ) ഹല്ലാജ് (റ), ഇബ്നു അറബി (റ) തുടങ്ങി സ്വൂഫീ ലോകത്തെ കാരണവന്മാരെ പലരേയും പിഴച്ചവരായി ചിത്രീകരിക്കേണ്ട ദുരവസ്ഥ വരും. ഇത് സൂക്ഷിക്കണം. കാരണം ശര്‍ഹുര്‍റൗളില്‍ കാണാം: "ഇബ്നു അറബി (റ) യെ പോലുള്ള വിഭാഗം ഉത്ത മ വിശ്വസികളാണ്. അവരുടെ വാക്കുകള്‍ അവരുടെ പ്രത്യേകമായ സാങ്കേതികാര്‍ത്ഥത്തിലാണ്. തുടര്‍ന്ന് രേഖപ്പെടുത്തി: ഇമാം യാഫിഈ അടക്കമുള്ളവര്‍ വലിയ്യാണെന്ന് രേഖപ്പെടുത്തിയ മഹാനാണ് ഇബ്നു അറബി (റ). 
                ഫത്ഹുല്‍ മുഈനില്‍ തന്നെ കാണാം: ഇബ്നു അറബി (റ) ന്‍റെയും അനുചരരുടെയും കുഫ്ര്‍ തോന്നിപ്പിക്കുന്ന പ്രയോഗങ്ങള്‍ പ്രത്യക്ഷാര്‍ത്ഥം ഒരിക്കലും ഉദ്ദേശ്യമല്ല. ഭാഗ്യവാന്മാര്‍ക്ക് അത് അനുഭവജ്ഞാനമാണ്. അവരുടെ സാങ്കേതിക പ്രയോഗങ്ങളുടെ യാഥാര്‍ത്ഥ്യവും അവരുടെ മാര്‍ഗ്ഗവും അറിയാത്തവര്‍ അത്തരക്കാരുടെ ഗ്രന്ഥം പാരായണം ചെയയ്യല്‍ ഹറാമാണ്. കാരണം പ്രത്യക്ഷാര്‍ത്ഥം നല്‍കി പലരും വഴി പിഴച്ചതുമാണ്.
മഹാനായ ഇബ്നു അജീബ (റ) പറഞ്ഞു: അനുഭവസ്ഥരില്‍ നിന്നല്ലാതെ ഒരിക്കലും ഗ്രഹിക്കാനില്ല. നിശേധിക്കാനൊരുമ്പിട്ടാല്‍ ഔലിയാക്കളെ നിഷേധിക്കുന്നതില്‍ പെട്ട് പോകുന്നതാണ്. 
              അതുകൊണ്ടാണ് സ്വൂഫികള്‍ ഇത്തരം രഹസ്യജ്ഞാനം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെ പുറത്ത് 'നാം സ്വൂഫികളാണ്. ഞങ്ങളുടെ സാങ്കേതിക പദപ്രയോഗങ്ങള്‍ അറിയാത്തവന്‍ ഇത് പാരായണം ചെയ്യല്‍ കടുത്ത ഹറാമാണ്' എന്ന് കുറിച്ചിടാറുള്ളത്. പക്ഷേ, അപ്രകാരം സൂക്ഷിക്കപ്പെടേണ്ട മഹത് വചനങ്ങള്‍ തന്ത്രപരമായി അര്‍ഹരുടെ കൈവശത്തില്‍ നിന്ന് തട്ടിയെടുത്ത് കൈകടത്തലുകള്‍ നടത്തി ഫോട്ടോ കോപ്പിയെടുത്ത് ആധുനിക സംവിധാനങ്ങളിലൂടെയും മറ്റും വിതരണം ചെയ്യുന്നവന്‍ ഏറ്റവും ധിക്കാരിയും നികൃഷ്ടനുമാണ്. മഹാന്മാരുടെ ഭാഷയില്‍ ളാല്ലും മുളില്ലുമാണ്. (സ്വന്തം പിഴച്ചവനും മറ്റുള്ളവനെ പിഴപ്പിക്കുന്നവനുമാണ്). ഇബ്ലീസിന്‍റെ ദൗത്യവുമായി രംഗപ്രവേശനം ചെയ്യുന്ന ഇത്തരം വിനാശകാരികളെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. 
ബുദ്ധിക്കപ്പുറത്തുള്ള ലോകത്തെ യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ചില്ലെങ്കിലും അംഗീകരിക്കാനുള്ള മനസ്സെങ്കിലും വേണം. അതും ഇല്ലാതെ പോയാല്‍ നിഷേധം വഴി അല്ലാഹുവിന്‍റെ കോപത്തിന് വിധേയമായി അന്ത്യം മോശമാകുന്ന പരാജിതരുടെ ഗണത്തിലകപ്പെട്ട് പോവും. അല്ലാഹു കാത്തുരക്ഷിക്കട്ടെ. 
Related Posts Plugin for WordPress, Blogger...