നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം
Showing posts with label ഹദീസ്‌ പഠനം. Show all posts
Showing posts with label ഹദീസ്‌ പഠനം. Show all posts

Saturday, 8 May 2021

ഉണ്ടാക്കി ഛർദ്ദിച്ചവൻ നോമ്പ് ഖളാ വീട്ടണം

 

ഉണ്ടാക്കി ഛർദ്ദിച്ചവൻ നോമ്പ് ഖളാ വീട്ടണം

 وَعَنْ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا  أَنَّهُ كَانَ يَقُولُ : مَنِ اسْتَقَاءَ وَهُوَ صَائِمٌ ، فَعَلَيْهِ الْقَضَاءُ ، وَمَنْ ذَرَعَهُ الْقَيْءُ ، فَلَيْسَ عَلَيْهِ الْقَضَاءُ (رواه مالك في الموطإ)



അബ്ദുല്ല ബിൻ ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ പറയാറുണ്ടായിരുന്നു: ആരെങ്കിലും നോമ്പുകാരനായിരിക്കെ ഉണ്ടാക്കി ഛർദ്ദിച്ചാൽ, അവൻ ആ നോമ്പ് ഖളാ വീട്ടണം, അതേ സമയം അവന് ഛർദ്ദി സ്വമേധയ വന്നതാണെങ്കിൽ അവൻ ഖളാ വീട്ടേണ്ടതില്ല. (മുവത്വഅ്)

സ്വഹാബത്ത് നബിയോടൊപ്പം രാത്രി നിസ്കാരത്തിൽ


സ്വഹാബത്ത് നബിയോടൊപ്പം രാത്രി നിസ്കാരത്തിൽ!!...

 وَعَنْ أَبِي ذَرٍّ رَضِيَ اللهُ عَنْهُ قَالَ : صُمْنَا مَعَ رَسُولِ اللهِ ﷺ رَمَضَانَ ، فَلَمْ يَقُمْ بِنَا شَيْئًا مِنَ الشَّهْرِ ، حَتَّى بَقِيَ سَبْعٌ ، فَقَامَ بِنَا حَتَّى ذَهَبَ ثُلُثُ اللَّيْلِ ، فَلَمَّا كَانَتِ السَّادِسَةُ لَمْ يَقُمْ بِنَا ، فَلَمَّا كَانَتِ الْخَامِسَةُ قَامَ بِنَا ، حَتَّى ذَهَبَ شَطْرُ اللَّيْلِ ، فَقُلْتُ : يَا رَسُولَ اللهِ لَوْ نَفَّلْتَنَا قِيَامَ هَذِهِ اللَّيْلَةِ ؟ قَالَ : فَقَالَ : إِنَّ الرَّجُلَ إِذَا صَلَّى مَعَ الْإِمَامِ حَتَّى يَنْصَرِفَ حُسِبَ لَهُ قِيَامُ لَيْلَةٍ قَالَ : فَلَمَّا كَانَتِ الرَّابِعَةُ لَمْ يَقُمْ ، فَلَمَّا كَانَتِ الثَّالِثَةُ جَمَعَ أَهْلَهُ وَنِسَاءَهُ وَالنَّاسَ ، فَقَامَ بِنَا حَتَّى خَشِينَا أَنْ يَفُوتَنَا الْفَلَاحُ. قَالَ : قُلْتُ : وَمَا الْفَلَاحُ ؟ قَالَ : السُّحُورُ. ثُمَّ لَمْ يَقُمْ بِنَا بَقِيَّةَ الشَّهْرِ (رواه أبو داود)



 അബൂ ദർറ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോടൊപ്പം ഞങ്ങൾ റമളാനിൽ നോമ്പ് അനുഷ്ഠിച്ചു, അവിടുന്ന് റമളാനിൽ ഞങ്ങളുമായി (സുന്നത്തായി) തീരെ നിസ്കരിച്ചില്ല. അങ്ങനെ റമളാനിൽ നിന്ന് ഏഴ് ദിവസം അവശേഷിച്ചപ്പോൾ (23-ാം രാവിൽ) തിരു നബി ﷺ ഞങ്ങളുമായി നിസ്കരിച്ചു. അങ്ങനെ രാത്രിയിലെ മൂന്നിലൊരു ഭാഗം കടന്നു പോയി, ആറ് ദിവസം ശേഷിച്ചപ്പോൾ (24-ാം രാവിൽ) ഞങ്ങളെ കൊണ്ട് നിസ്കരിച്ചില്ല. അഞ്ച് ദിവസം ശേഷിച്ചപ്പോൾ (25-ാം രാവിൽ) ഞങ്ങളുമായി നിസ്കരിച്ചു, അങ്ങനെ രാത്രിയുടെ പകുതി കടന്നപ്പോൾ ഞാൻ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ...., ഇന്നത്തെ രാത്രിയിൽ അൽപം കൂടി സുന്നത്ത് നിസ്കാരം ഞങ്ങളുമായി നിസ്കരിച്ചിരുന്നെങ്കിൽ....? തിരു നബി ﷺ പറഞ്ഞു: ഒരാൾ ഇമാമോട് കൂടെ നിസ്കാരം പൂർത്തിയാകുന്നത് വരെ നിസ്കരിച്ചാൽ ആ രാത്രി മുഴുവനും അവൻ നിസ്കരിച്ചതായി കണക്കാക്കപ്പെടും. മഹാൻ പറഞ്ഞു: അങ്ങനെ നാല് ദിവസം ശേഷിച്ചപ്പോൾ (26-ാം രാവിൽ) അവിടുന്ന് നിസ്കരിച്ചില്ല, മൂന്ന് ദിവസം ശേഷിച്ചപ്പോൾ (27-ാം രാവിൽ) അവിടുത്തെ കുടുംബങ്ങളേയും ഭാര്യമാരെയും ജനങ്ങളെയും ഒരുമിച്ച് കൂട്ടി, അങ്ങനെ ഞങ്ങൾക്ക് ഇമാമായി നിസ്കരിച്ചു. ഞങ്ങൾക്ക് "ഫലാഹ്" നഷ്ടപ്പെട്ടു പോകുമോ എന്ന് ഞങ്ങൾ ഭയന്ന് പോയി. മഹാൻ പറഞ്ഞു: ഞാൻ ചോദിച്ചു: എന്താണ് "ഫലാഹ്"?  മഹാൻ പറഞ്ഞു: "അത്താഴം". ശേഷിക്കുന്ന ദിവസങ്ങളിൽ അവിടുന്ന് നിസ്കരിച്ചില്ല. (അബൂ ദാവൂദ്)

പെരുന്നാൾ നിസ്കാരത്തിലേക്ക് പോകുന്നതിന് മുമ്പ് ഫിത്ർ സകാത്ത് നൽകുക!!.




وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ كَانَ يَأْمُرُ بِإِخْرَاجِ الزَّكَاةِ قَبْلَ الْغُدُوِّ لِلصَّلَاةِ يَوْمَ الْفِطْرِ (رواه الترمذي)


ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം  അല്ലാഹുവിന്റെ തിരു ദൂതർ ﷺ ചെറിയ പെരുന്നാൾ ദിവസം നിസ്കാരത്തിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ഫിത്ർ സകാത്ത് കൊടുത്ത് വീട്ടാൻ കൽപ്പിക്കുമായിരുന്നു. (തിർമിദി)



Sunday, 12 August 2018

ഹൃദയം തഖ്‌വയുടെ ഉറവിടം


ഹൃദയം തഖ്‌വയുടെ ഉറവിടം


                 "അബൂദര്‍റ് (റ) വില്‍ നിന്ന് നിവേദനം: "നബി (സ്വ) പറഞ്ഞു: അല്ലാഹു തആല പറഞ്ഞു: "എന്‍റെ ദാസന്മാരേ... നിശ്ചയം നിങ്ങളില്‍ ആദ്യക്കാരും അവസാനക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളില്‍ വെച്ച് ഏറ്റവും തഖ്‌വയുള്ള ഒരാളുടെ ഹൃദയത്തിന്മേലായിരുന്നാലും അത് എന്‍റെ അധികാരത്തില്‍ യാതൊന്നും വര്‍ദ്ധിപ്പിക്കുകയില്ല. എന്‍റെ ദാസന്മാരേ, നിങ്ങളില്‍ പെട്ട ആദ്യക്കാരും അവസാനക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം ഏറ്റവും തെമ്മാടിയായ ഒരാളുടെ ഹൃദയത്തിന്മേലായിരുന്നാലും അത് എന്‍റെ അധികാരത്തില്‍ നിന്നും ഒട്ടും കുറക്കുകയുമില്ല" (മുസ്ലിം).
           തഖ്‌വയുടെയും തെമ്മാടിത്തരത്തിന്‍റെയും പ്രഭവകേന്ദ്രം ഹൃദയമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഹൃദയം നന്നാവുകയും അതില്‍ തഖ്വ രൂഡമൂലമാവുകയും ചെയ്താല്‍ അവയവങ്ങള്‍ നന്നാവുകയും അവയിലൂടെ നന്മകള്‍ പ്രകടമാവുകയും ചെയ്യും. നേരേ മറിച്ച് ഹൃദയം ദുഷിക്കുകയും അതില്‍ തെമ്മാടിത്തം നില കൊള്ളുകയും ചെയ്താല്‍ അവയവങ്ങളിലൂടെ തിന്മകള്‍ പ്രകടമാവുകയും ചെയ്യും.
              നുഅ്മാനു ബ്നു ബഷീര്‍ (റ) വില്‍ നിന്നുദ്ധരിക്കപ്പെടുന്ന ഒരു ഹദീസില്‍ കാണാം: നബി (സ്വ) പറയുന്നു: അറിയണം നിശ്ചയമായും ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവനും നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചു. അറിയണം അതാണ് ഹൃദയം" (ബുഖാരി, മുസ്ലിം).
          ഹൃദയം നന്നായാല്‍ അതില്‍ അല്ലാഹുവിന്‍റെ സ്മരണയും അവന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളുമല്ലാതെ മറ്റൊന്നും ഉണ്ടായിരിക്കുകയില്ല. അപ്പോള്‍ അവയവങ്ങള്‍ അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങളിലല്ലാതെ വ്യാപൃതമാവുകയില്ല. അപ്പോള്‍ അല്ലാഹുവിന്‍റെ തൃപ്തി ഏത് കാര്യത്തിലാണോ അതിലേക്ക് അവ ധൃതിപ്പെടുകയും അല്ലാഹു വെറുക്കുന്ന കാര്യങ്ങളില്‍ നിന്ന് അവ വിട്ടുനില്‍ക്കുകയും ചെയ്യും. അപ്പോള്‍ സത്യം പറയുന്നതിലൂടെയും പ്രയോജനപ്രദമായ അറിവുകള്‍ പറയുന്നതിലൂടെയും നാവ് നന്നായിത്തീരുകയും, കണ്ണുകള്‍ ഗുണപാഠത്തിനാലും ഹറാമുകള്‍ കാണുന്നതിനേ തൊട്ട് ചിമ്മുന്നതിലൂടെയും നന്നായിത്തീരുകയും സദുപദേശം, ഇഹലോകത്തും പരലോകത്തും ഉപകാരപ്രദമായ സംസാരം തുടങ്ങിയവ കേള്‍ക്കുന്നതിലൂടെ ചെവി നന്നാവുകയും പാതിവൃത്യത്തിനാലും ഹറാമുകള്‍ സൂക്ഷിക്കുന്നതിനാലും ഗുഹ്യസ്ഥാനവും നന്നായിത്തീരുകയും ചെയ്യും. 
          ഹൃദയം നന്നാവാതെ ഒരു മനുഷ്യന്‍റെ ഈമാന്‍ പരിപൂര്‍ണ്ണമാവുകയില്ല. അവന്‍റെ നാവ് നന്നാകുന്നത് വരെ അവന്‍റെ ഹൃദയവും നന്നാവുകയില്ല. അപ്പോള്‍ ഒരാള്‍ നേര്‍മാര്‍ഗ്ഗത്തില്‍ നില കൊള്ളുന്നതിന്‍റെ അടിസ്ഥാനം അവന്‍റെ ഹൃദയം തൗഹീദില്‍ അടിയുറക്കലാണ്. ഏതൊരാളുടെ ഹൃദയം അല്ലാഹുവിന്‍റെ മഅ്രിഫത്തില്‍ ചൊവ്വാവുകയും അവനോടുള്ള തഖ്വയിലും ആദരവിലും അവനെ മാത്രം ലക്ഷ്യമാക്കുന്നതിലും അവനോട് പ്രാര്‍ത്ഥിക്കുന്നതിലും അവന്‍റെ മേല്‍ ഭരമേല്‍പ്പിക്കുന്നതിലും ഉറക്കുകയും അവനല്ലാത്ത സകലതിനെ തൊട്ടും തിരിഞ്ഞു കളയുകയും ചെയ്യുന്നുവോ നിശ്ചയമായും അവന്‍റെ അവയവങ്ങളെല്ലാം ചൊവ്വാകുന്നതാണ്. 
         താന്‍ ആരെ ഇഷ്ടപ്പെടുന്നുവോ അത് അല്ലാഹുവിന് വേണ്ടി (അവന്‍റെ തൃപ്തിക്ക് വേണ്ടി) യായിരിക്കുകയും ആരെ വെറുക്കുന്നുവോ അതും അല്ലാഹുവിന് വേണ്ടിയായിരിക്കുകയും ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കുകയാണെങ്കില്‍ അത് അല്ലാഹുവിന്‍റെ തൃപ്തിക്ക് വേണ്ടിയായിരിക്കുകയും ആര്‍ക്കെങ്കിലും എന്തെങ്കിലും തടഞ്ഞാല്‍ അതും അല്ലാഹുവിന്‍റെ തൃപ്തിക്ക് വേണ്ടിയായിയിരിക്കുകയും ചെയ്യുന്നുവോ നിശ്ചയം അവന്‍ ഈമാന്‍ പരിപൂര്‍ണ്ണമായവനാണ്. 
           അല്ലാഹുവിന് വേണ്ടി സ്നേഹിക്കലും അല്ലാഹുവിന് വേണ്ടി വെറുക്കലും ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ്. അവന്‍ കൊടുക്കുന്നതും തടയുന്നതും അല്ലാഹുവിന് വേണ്ടിയാകുമ്പോള്‍ അത് രണ്ടും ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ്. അപ്പോള്‍ ബാഹ്യമായും ആന്തരികമായും അവന്‍ ഈമാന്‍ പരിപൂര്‍ണ്ണമായവനാണെന്ന് അത് തെളിയിക്കുന്നു. അല്ലാഹുവിന്‍റെ വിഷയത്തില്‍ സ്നേഹിക്കുകയെന്നാല്‍ താന്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുകയും അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങളെല്ലാം ഇഷ്ടപ്പെടുകയും ചെയ്യലാണ്. അല്ലാഹുവിന്‍റെ വിഷയത്തിലുള്ള വെറുപ്പെന്നാല്‍ അല്ലാഹു വെറുക്കുന്ന സകലതും വെറുക്കലാണ്. അഥവാ സത്യനിഷേധം, തെമ്മാടിത്തം, അല്ലാഹുവിന്‍റെ കല്‍പ്പന നിരോധനങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ വെറുക്കലും അത്തരം വിശേഷണങ്ങള്‍ ആരിലുണ്ടോ അവരെ വെറുക്കലും അതിലേക്ക് ക്ഷണിക്കുന്നവരെ വെറുക്കലുമാണ് ഒരാളുടെ സ്നേഹവും വെറുപ്പും കൊടുക്കലും തടയലുമെല്ലാം. ദേഹേച്ഛക്കനുസൃതമായിരുന്നാല്‍ അഥവാ അല്ലാഹുവിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുപരിയായി സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായിരുന്നാല്‍ അത് അവന്‍റെ ഈമാനിന്‍റെ കുറവ് മൂലമായിരിക്കുന്നതും ഉടന്‍ തന്നെ അവന്‍ തൗബ ചെയ്ത് മടങ്ങല്‍ നിര്‍ബന്ധവുമാണ്. 
            നീ നന്നാകലും ചീത്തയാകലും ഒരു മാംസക്കഷണത്തിന്‍റെ നന്നാകലിനോടും ദുഷിപ്പിനോടും ബന്ധിപ്പിച്ചതായിരുന്നാല്‍ ആ മാംസക്കഷണത്തെ നന്നാക്കുന്നതിന് വേണ്ടി പ്രയത്നിക്കല്‍ നിനക്കത്യാവശ്യമാണ്. 
           ഹൃദയത്തില്‍ കുടികൊള്ളുന്ന അഹങ്കാരം, അസൂയ, ലോകമാന്യം, പൊങ്ങച്ചം, പക, കോപം തുടങ്ങിയ ദുര്‍ഗ്ഗുണങ്ങളെ ഇല്ലായ്മ ചെയ്ത് വിനയം, സമസൃഷ്ടി സ്നേഹം, നിസ്വാര്‍ത്ഥത, കരുണ, ദയ, ഭയഭക്തി തുടങ്ങിയ സദ്ഗുണങ്ങള്‍ ഹൃദയത്തില്‍ നിറയുമ്പോഴേ അത് നന്നാവുകയുള്ളൂ. അത് നന്നായാലേ മറ്റ് അവയവങ്ങളും ശരീരം മുഴുവനും നന്നാവുകയും ജീവിതം നന്മയില്‍ അധിഷ്ഠിതമാവുകയും ചെയ്യൂ. മേല്‍പ്പറഞ്ഞ വിധം ഹൃദയത്തെ സ്ഫുടം ചെയ്ത് സദ്ഗുണ സമ്പന്നമാക്കണമെങ്കില്‍ ഒരു ആത്മീയ ആചാര്യനെ തേടിപ്പിടിച്ച് ആ ഗുരുവിന്‍റെ ശിഷ്യത്വം സ്വീകരിക്കല്‍ അനിവാര്യമാണ്. അല്ലാഹു തആല പറഞ്ഞു: "സത്യവിശ്വാസികളേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനിലേക്ക് നിങ്ങള്‍ വസ്വീല തേടുകയും ചെയ്യുവീന്‍" () എന്ന ആയത്തില്‍ പറഞ്ഞ 'വസ്വീല' ഹഖീഖത്തിന്‍റെ പണ്ഡിതന്മാരും മുറബ്ബിയായ മശാഇഖുമാരാണ്. (തഫ്സീറു റൂഹുല്‍ ബയാന്‍).
           അപ്പോള്‍ അല്ലാഹുവിലേക്ക് അടുക്കണമെങ്കില്‍ ഹൃദയത്തിന്‍റെ ദുര്‍ഗുണങ്ങള്‍ അകറ്റി അതിനെ സംസ്കരിച്ച് സദ്ഗുണ സമ്പന്നമാക്കുകയും തദ്വാര മഅ്രിഫത്ത് കരസ്ഥമാക്കി റബ്ബിന്‍റെ സാമീപ്യം നേടി ലക്ഷ്യസാക്ഷാത്കാരം സാധ്യമാവുകയും വേണമെങ്കില്‍ ഒരു ആത്മീയ ഗുരുവിനെ (മുറബ്ബിയായ ശൈഖിനെ) തേടിപ്പിടിക്കണമെന്നുമാണ് ഉദ്ദൃത ആയത്തില്‍ അല്ലാഹുവിന്‍റെ കല്‍പന. മുറബ്ബിയായ മശാഇഖുമാര്‍ ഒരു നിശ്ചിത കാലഘട്ടം വരെ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഇക്കാലത്ത് മുറബ്ബി ലഭ്യമല്ലെന്നും ആത്മീയാന്ധത ബാധിച്ച ചിലര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അത് അബദ്ധ ജഡിലവും ദുരുദ്ദേശപരവും വാസ്തവ വിരുദ്ധവുമാണ്. എന്തുകൊണ്ടെന്നാല്‍ പരിശുദ്ധ ഖുര്‍ആനില്‍ 'ഓ സത്യവിശ്വാസികളേ!" എന്ന് സത്യവിശ്വാസികളെ വിളിച്ച് അഭിസംബോധനയായി വന്നിട്ടുള്ള എല്ലാ കല്‍പനകളും ലോകാവസാനം വരെയുള്ള വിശ്വാസികള്‍ക്ക് ബാധകമാണ്. 'അല്ലാഹുവിലേക്ക് നിങ്ങള്‍ വസ്വീല തേടുവീന്‍" എന്ന് അല്ലാഹു കല്‍പിച്ചാല്‍ ആ വസ്വീല ഖിയാമത്ത് നാള്‍ വരെ ലോകത്ത് അവശേഷിക്കുകയും നിലനില്‍ക്കുകയും വേണം. അല്ലാത്ത പക്ഷം ഇപ്രകാരം അല്ലാഹു കല്‍പ്പിക്കുകയില്ല. ഇല്ലാത്തത് തേടിപ്പിടിക്കാന്‍ അവന്‍ കല്‍പ്പിച്ചാല്‍ അത് മനുഷ്യന് അസാധ്യമാകും. അസാധ്യമായത് അല്ലാഹു ഒരു ശരീരത്തോടും കല്‍പിക്കുകയുമില്ല.
              അപ്പോള്‍ മുറബ്ബിയായ മശാഇഖുമാര്‍ കാലഹരണപ്പെട്ടുവെന്ന വാദം ബാലിശവും പ്രമാണ വിരുദ്ധവുമാണ്. ലോകാവസാനം  വരെ മുറബ്ബിയുണ്ടാകും. പക്ഷേ, ആ മഹാ ഗുരുക്കന്മാരെ തേടിപ്പിടിക്കണം. ഭാഗ്യവാന്മാര്‍ അവരെ കണ്ടെത്തും. അല്ലാത്തവര്‍ നിഷേധം തുടര്‍ന്നു കൊണ്ടിരിക്കും. ഇമാം ബൂസ്വൂരി (റ) പാടിയത് പോലെ: "ചെങ്കണ്ണ് രോഗം ബാധിച്ച കണ്ണ് സൂര്യപ്രകാശത്തെ നിഷേധിച്ച് നിരാകരിക്കുകയും രോഗബാധിതന്‍റെ (പനി ബാധിച്ചവന്‍റെ) നാവ് വെള്ളത്തിന്‍റെ രുചിയേയും നിഷേധിച്ച് നിരാകരിക്കുകയും ചെയ്യും" (ബുര്‍ഉദാഅ്). അല്ലാഹു സത്യാവലംബികളാകുവാന്‍ നാമേവരേയും തുണക്കട്ടെ. ആമീന്‍.

Monday, 4 December 2017

ഇസ്ലാമിലെ വിവാഹം


 ഇസ്ലാമിലെ വിവാഹം


          അല്ലാഹുതആല പറഞ്ഞു: "നിങ്ങളില്‍പ്പെട്ട അവിവാഹിതകളേയും, നിങ്ങളുടെ അടിമകളിലും അടിമസ്ത്രീകളിലുംപെട്ട സദ്വൃത്തരേയും നിങ്ങള്‍ വിവാഹം കഴിപ്പിക്കൂ. അവര്‍ ദരിദ്രരായിരുന്നാല്‍ അല്ലാഹു അവന്‍റെ ഔദാര്യത്തില്‍ നിന്ന് അവരെ ധനികരാക്കുന്നതാണ്." (അന്നൂര്‍-32) 
"ഞങ്ങളുടെ നാഥാ, നീ ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്താനങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ്മ നല്‍കുകയും ഞങ്ങളെ മുത്തഖീങ്ങള്‍ക്ക് ഇമാമാക്കുകയും (പിന്തുടരപ്പെടേണ്ട മാതൃകാ യോഗ്യര്‍) ചെയ്യേണമേ എന്ന് പറയുന്നവരുമാണവര്‍. (അല്‍ഫുര്‍ഖാന്‍-74)
                  "നിശ്ചയം താങ്കള്‍ക്ക് മുമ്പ് മുര്‍സലുകളെ നാം നിയോഗിച്ചു. അവര്‍ക്ക് ഇണകളേയും സന്താനങ്ങളേയും  നാം നല്‍കി" (അര്‍റഅ്ദ്-38)
                    റസൂലുല്ലാഹി (സ്വ) പറഞ്ഞു: "യുവജന സമൂഹമേ, നിങ്ങളിലാര്‍ക്കെങ്കിലും വിവാഹത്തിന്‍റെ ചെലവുകള്‍ വഹിക്കാന്‍ കഴിയുമെങ്കില്‍ അവന്‍ വിവാഹം കഴിച്ച് കൊള്ളട്ടെ, നിശ്ചയം അത് കണ്ണിനെ അന്യസ്ത്രീകളിലേക്ക് നോക്കുന്നതിനെതൊട്ട് ഏറ്റവും തടയുന്നതും ഗുഹ്യ സ്ഥാനത്തെ ഹറാമിനെതൊട്ട് ഏറ്റവും സംരക്ഷിക്കുന്നതുമാണ്. അതിന് കഴിയാത്തവനാരോ അവന്‍ നോമ്പ് പിടിച്ച് കൊള്ളട്ടെ. നിശ്ചയമായും അത് അവന്‍റെ വികാരത്തെ നശിപ്പിക്കുന്നതാണ്". (ബുഖാരി, മുസ്ലിം)
                  നബി (സ്വ) പറഞ്ഞു: "ഇഹലോകം മുഴുവനും വിഭവങ്ങളാണ്. ആ വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സദ്വൃത്തയായ സ്ത്രീ (ഭാര്യ) യാണ്." (മുസ്ലിം)
                           നബി (സ്വ) പറഞ്ഞു: "മൂന്ന് കാര്യങ്ങള്‍ മനുഷ്യന്‍റെ വിജയത്തില്‍പ്പെട്ടതും മൂന്ന് കാര്യങ്ങള്‍ പരാജയത്തില്‍പ്പെട്ടതുമാണ്. സ്വാലിഹത്തായ (തഖ്വയുള്ളവളും, പരിശുദ്ധയും, പതിവ്രതയുമായ) ഭാര്യയും, ആവശ്യത്തിന് വിശാലതയും വൃത്തിയുമുള്ള ഭവനവും നല്ല ഒരു വാഹനവുമാണ് വിജയത്തില്‍ പെട്ടവ. കൊള്ളരുതാത്തവളായ (ബഹളക്കാരിയും, ചീത്തവിളിക്കുന്നവളും, മര്യാദയും ലജ്ജയും കുറഞ്ഞവളുമായ) ഭാര്യ, കൊള്ളരുതാത്ത (ആവശ്യത്തിന് വിശാലതയോ വൃത്തിയോ ഇല്ലാത്ത) കുടുസ്സായ ഭവനം, കൊള്ളരുതാത്ത വാഹനം എന്നിവയാണ് പരാജയത്തില്‍ പെട്ടത്" (അഹ്മദ്, ത്വബ്റാനി, ഹാകിം),
വീണ്ടും നബി (സ്വ) പറഞ്ഞു: "ആര്‍ക്കെങ്കിലും സ്വാലിഹത്തായ ഒരു ഭാര്യയെ അല്ലാഹു നല്‍കിയാല്‍ നിശ്ചയം തന്‍റെ ദീനിന്‍റെ പകുതിയിലും അല്ലാഹു അവനെ സഹായിച്ചു. ശേഷിച്ച പകുതിയില്‍ അല്ലാഹുവിനെ അവന്‍ സൂക്ഷിച്ച് കൊള്ളട്ടെ" (ത്വബ്റാനി, ഹാകിം)

                    "മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം ആര്‍ക്കെങ്കിലും വിവാഹം കഴിക്കാന്‍ കഴിവുണ്ടായിട്ടും അവന്‍ വിവാഹം കഴിക്കാതിരുന്നാല്‍ അവന്‍ നമ്മില്‍പ്പെട്ടവനല്ല. (ത്വബ്റാനി, ബൈഹഖി)
മറ്റൊരു ഹദീസ് ഇപ്രകാരം വായിക്കാം "നാല് കാര്യങ്ങള്‍ക്ക് വേണ്ടി പെണ്ണിനെ വിവാഹം കഴിക്കപ്പെടാറുണ്ട്. അഥവാ അവളുടെ സ്വത്തിന് വേണ്ടിയും അവളുടെ കുടുംബമഹിമയക്കുവേണ്ടിയും അവളുടെ സൗന്ദര്യത്തിന് വേണ്ടിയും അവളുടെ ദീനിന് വേണ്ടിയും എന്നാല്‍ ദീനുള്ളവളെ വിവാഹം കഴിച്ച് നീ വിജയംവരിക്കൂ. (അവളുടെ സ്വത്തിലേക്ക് നീ നോക്കണ്ട. അങ്ങനെ നീ ചെയ്താല്‍) നിന്‍റെ ഇരുകരങ്ങളും മണ്ണോട് ചേരട്ടെ" (ബുഖാരി, മുസ്ലിം, അബൂദാവൂദ്)
                  വിവാഹത്തിന്‍റെ പ്രയോജനങ്ങള്‍ നിരവധിയാണ്. സന്താനലബ്ധി, ശൈത്വാനിനെ തൊട്ട് കാവല്‍ ലഭിക്കല്‍, നേരമ്പോക്ക് ലഭിക്കല്‍, വികാരശമനം, അന്യ സ്ത്രീകളിലേക്ക് നോക്കുന്നതിനെതൊട്ട് കണ്ണ് ചിമ്മല്‍, ഇബാദത്തുകള്‍ക്ക് ശക്തി പകരല്‍ തുടങ്ങി നിരവധി നേട്ടങ്ങള്‍ വിവാഹത്തിലൂടെയും കുടുംബജീവിതത്തിലൂടെയും കരസ്ഥമാക്കാം. ഭിഷഗ്വരന്‍മാര്‍ പറഞ്ഞു: "വിവാഹത്തിന്‍റെ ലക്ഷ്യങ്ങള്‍ മൂന്നാണ്. ഒന്ന്:- സന്താനപരമ്പരയെ നില നിര്‍ത്തല്‍. രണ്ട്:-കെട്ടിക്കിടക്കല്‍ കൊണ്ട് ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ശുക്ലത്തെ പുറത്ത് കളയല്‍. മൂന്ന്:- സുഖാസ്വാദനം. എന്നാല്‍ ഇപ്പറഞ്ഞ മൂന്നാമത്തെ കാര്യം മാത്രമാണ് സ്വര്‍ഗ്ഗത്തില്‍ അവശേഷിക്കുന്നത്. കാരണം സ്വര്‍ഗ്ഗത്തില്‍ സന്താനോല്‍പ്പാദനമോ ശുക്ലം കെട്ടിക്കിടക്കുന്നതിന്‍റെ പ്രശ്നങ്ങളോ ഇല്ല."
                        ലൈംഗികാഗ്രഹങ്ങളോ ആവശ്യമോ ഉള്ളവനും തനിക്ക് താമസിക്കാനുള്ള ഭവനം സേവകന്‍, വാഹനം തന്‍റെ വസ്ത്രങ്ങള്‍ എന്നിവ കഴിച്ച് വധുവിന് ഒരുരാവും പകലും കഴിക്കുവാനുള്ള ഭക്ഷണം ഒരു സീസണിലേക്കുള്ള വസ്ത്രങ്ങള്‍ അവള്‍ക്കുള്ള മഹ്റ് എന്നീ ചെലവുകള്‍ വഹിക്കാന്‍ കഴിവുള്ളവനുമായ എല്ലാ പുരുഷന്‍മാര്‍ക്കും വിവാഹം കഴിക്കല്‍ സുന്നത്താണ്. 
                       എന്നാല്‍ ലൈഗികാഗ്രഹവും ആവശ്യവും ഉണ്ടെങ്കിലും മേല്‍പ്പറഞ്ഞ ചെലവുകള്‍ വഹിക്കാന്‍ കഴിവില്ലാത്തവന്‍ വിവാഹം ഉപേക്ഷിക്കലാണുത്തമം. പതിവായി നോമ്പ് പിടിച്ച് കൊണ്ട് അവന്‍ തന്‍റെ വികാരത്തെ ശിഥിലമാക്കണം. എന്നാല്‍ മരുന്നുകള്‍ ഉപയോഗിച്ച് ലൈംഗികശേഷി തകര്‍ക്കുവാന്‍ പാടില്ല. ലൈംഗികാഗ്രഹങ്ങള്‍ ഇല്ലാതിരിക്കുന്നതോടൊപ്പം വിവാഹത്തിന്‍റെ ചെലവുകള്‍ വഹിക്കാനും ഒരാള്‍ക്ക് കഴിയാതിരുന്നാല്‍ വിവാഹം കഴിക്കല്‍ അവന് കറാഹത്താണ്. വിവാഹം സുന്നത്തായവര്‍ നേര്‍ച്ചയാക്കിയാല്‍ അത് നിര്‍ബന്ധമാകുന്നതുമാണ്. 
                വിവാഹവുമായി ബന്ധപ്പെട്ട ധാരാളം സുന്നത്തുകളുണ്ട്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ പെണ്ണ് കാണല്‍ സുന്നത്താണ്. പെണ്ണിന് പുരുഷനേയും കാണല്‍ സുന്നത്താണ്. പെണ്ണ് കാണുമ്പോള്‍ ഇരുവരും നിസ്കാരത്തിലെ ഔറത്തല്ലാത്ത ഭാഗങ്ങള്‍ കാണാവുന്നതാണ്; പെണ്ണിന്‍റെ മുഖവും, മുന്‍കൈകളും കാണാവുന്നതും. പെണ്ണിന് പുരുഷന്‍റെ പൊക്കില്‍ മുതല്‍ മുട്ട് വരെയുള്ള ഭാഗം ഒഴികെയുള്ളവ കാണാവുന്നതാണ്. പെണ്ണ് കാണല്‍ അനുവദനീയമാകാന്‍ അവള്‍ നിക്കാഹില്‍ നിന്നും ഇദ്ദയില്‍ നിന്നും ഒഴിവായിരിക്കലും തന്‍റെ വിവാഹാലോചനയ്ക്ക് ഉത്തരം ലഭിക്കുമെന്ന (പെണ്‍വീട്ടുകാരുടെ സമ്മതം ലഭിക്കല്‍) പ്രതീക്ഷയുണ്ടായിരിക്കലും അത്യാവശ്യമാണ്. പെണ്ണ് കാണുമ്പോള്‍ പെണ്ണിനെ സ്പര്‍ശിക്കല്‍ ഹറാമാണ്. പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍ പ്രതിശ്രുത വരന്‍ പെണ്ണിന് മൊബൈല്‍ ഫോണ്‍ സമ്മാനിക്കുന്നതും പിന്നീട് നിരന്തരം മൊബൈലിലൂടെ നടത്തുന്ന സംഭാഷണങ്ങളും സല്ലാപങ്ങളും ഇന്ന് സാര്‍വ്വത്രികമായിരിക്കുന്നു. ഇത് ഇസ്ലാമിക വിരുദ്ധവും അനാശാസ്യവുമാണ്. നിക്കാഹിന് മുമ്പ് വലിയ്യ് (പെണ്ണിനെ വിവാഹം കഴിച്ച് കൊടുക്കാന്‍ അധികാരമുള്ളവന്‍) ഒരു ഖുതുബ നടത്തല്‍ സുന്നത്താണ്. വിവാഹാലോചനയ്ക്കുമുമ്പും വിവാഹമാലോചിക്കുന്നവന്‍ ഒരു ഖുത്വുബ നടത്തല്‍ സുന്നത്താണ്. വിവാഹാലോചനയ്ക്ക് ശേഷം വലിയ്യ് വിവാഹസമ്മതം അറിയിക്കുന്നതിന് മുമ്പ് ഒരു ഖുത്വുബ നടത്തല്‍ വലിയ്യിനും സുന്നത്താണ്.
                   വിവാഹം കഴിക്കപ്പെടുന്ന പെണ്ണ് എങ്ങനെയുള്ളവളായിരിക്കണം? നല്ല മതചിട്ടയുള്ളവളായിരിക്കലും നല്ല കുടുംബമഹിമയുള്ളവളായിരിക്കലും സൗന്ദര്യവതിയും അകന്നബന്ധത്തിലുള്ളവളുമായിരിക്കലും, കന്യകയും ധാരാളം പ്രസവിക്കുന്നവളും കൂടുതല്‍ സ്നേഹമുള്ളവളും ആയിരിക്കലുമാണ് ഏറ്റവും നല്ലത്. ഒരു കന്യകയെ സംബന്ധിച്ചിടത്തോളം അവള്‍ കൂടുതല്‍ പ്രസവിക്കുന്നവളാണോ എന്നറിയാന്‍ അവളുടെ അടുത്ത ബന്ധുക്കളില്‍പ്പെട്ട സ്ത്രീകളുടെ സ്ഥിതി അന്വേഷിച്ചാല്‍ മതി. അത്പോലെ നല്ല ബുദ്ധിയുള്ളവളായിരിക്കലും സല്‍സ്വഭാവിനിയായിരിക്കലും മറ്റൊരു വിവാഹത്തില്‍ കുട്ടിയുള്ളവളല്ലാതിരിക്കലും ചുമപ്പ് കൂടിയവളല്ലാതിരിക്കലും നീണ്ട് മെലിഞ്ഞവളല്ലാതിരിക്കലും ഉത്തമമാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അവള്‍ പാതിവൃത്യമുള്ളവളല്ലാതിരിക്കുകയോ ചാരിത്ര്യ ശുദ്ധി പരിഗണിക്കുമ്പോള്‍ അവള്‍ക്ക് മേല്‍പ്പറഞ്ഞ വിശേഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ പാതിവൃത്യമുള്ളവളെ തെരഞ്ഞെടുക്കലാണുത്തമം. മേല്‍പ്പറഞ്ഞ വിശേഷണങ്ങള്‍ പരസ്പരം എതിരായാല്‍ മതചിട്ടയെ നിരുപാധികം മുന്തിക്കുകയും പിന്നെ സല്‍സ്വഭാവം, പിന്നെ കൂടുതല്‍ പ്രസവിക്കല്‍, പിന്നെ കുടുംബ മഹിമ, പിന്നെ കന്യകാത്വം, പിന്നെ സൗന്ദര്യം എന്നിവയാണ് പരിഗണിക്കേണ്ടത്. വിവാഹം കഴിക്കല്‍ കൊണ്ട് സുന്നത്തിനെ കരുതലും ദീനിന്‍റെ സംരക്ഷണത്തെ കരുതലും സുന്നത്താണ്. നിക്കാഹ് കൊണ്ട് ത്വാഅത്തിനെ (അല്ലാഹുവിനെ അനുസരിക്കല്‍) അത് പ്രതിഫലാര്‍ഹമാകൂ. പാതിവൃത്യം കാത്ത് സൂക്ഷിക്കല്‍, സ്വാലിഹായ സന്താനങ്ങള്‍ ലഭിക്കല്‍ മുതലായവ ലക്ഷ്യമാക്കലും സുന്നത്താണ്. നിക്കാഹ് പള്ളിയില്‍ വെച്ചായിരിക്കലും വെള്ളിയാഴ്ച ദിവസമായിരിക്കലും പകലിന്‍റെ ആദ്യസമയത്തായിരിക്കലും ശവ്വാല്‍ മാസത്തിലായിരിക്കലും സുന്നത്താണ്. 
വിവാഹം കഴിക്കാന്‍ കഴിവുള്ള പുരുഷന്മാര്‍ അഥവാ ശാരീരികമായും സാമ്പത്തികമായും കഴിവുള്ള പുരുഷന്മാര്‍ വിശിഷ്യാ യുവാക്കള്‍ വിവാഹം കഴിക്കലാണ് സുന്നത്ത്. അതാണ് നബി (സ്വ) പ്രോത്സാഹിപ്പിക്കുന്നത്. കഴിവുണ്ടായിട്ടും മനഃപൂര്‍വ്വം അത് ഉപേക്ഷിക്കുകയും അകാരണമായി അത് പിന്തിക്കുകയും ചെയ്യല്‍ ആക്ഷേപാര്‍ഹവും പൈശാചിക പ്രവണതകളിലേക്ക് വഴുതി വീഴാന്‍ ഏറ്റവും സാധ്യതയുള്ളതുമാണ്. അത്തരം യുവാക്കള്‍ നബിചര്യ അവഗണിച്ചവരും അവിടുത്തെ കല്‍പ്പന ലംഘിച്ചവരുമാണ്. ഇന്ന് അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കള്‍ അകാരണമായി അത് നീട്ടിക്കൊണ്ട് പോകുന്നവരുമാണ്. ഇത്തരം പ്രവണതകള്‍ ഇന്ന് സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു. ഇതൊട്ടും ആശാവഹമല്ല. അലിയ്യ് (റ) ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു ഹദീസ് ഇപ്രകാരം വായിക്കാം. റസൂല്‍ (സ്വ) പറഞ്ഞു: "ഏ അലീ! മൂന്ന് കാര്യങ്ങള്‍ നീ പിന്തിക്കരുത്. നിസ്കാരം, അതിന്‍റെ സമയമായാല്‍ (അത് നീ പിന്തിക്കരുത്) ഒരു ജനാസ ഹാജറായാല്‍ (അതിന്‍റെ പരിപാലനം നീ പിന്തിക്കരുത്) അവിവാഹിതയായ ഒരു പെണ്ണിന് അനുയോജ്യനായ വരനെ കണ്ടെത്തിയാല്‍ (അവളെ വിവാഹം കഴിച്ചു കൊടുക്കുന്നത് നീ പിന്തിക്കരുത്)"(തുര്‍മുദി).
                   ഇന്ന് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ ചൊല്ലി സമൂഹത്തില്‍ ചൂട് പിടിച്ച ചര്‍ച്ചകളും തര്‍ക്കവിതര്‍ക്കങ്ങളും നടക്കുകയാണല്ലോ? ഇസ്ലാം വിരുദ്ധ ലോബികളാണ് അതിന് പിന്നില്‍. അവര്‍ക്ക് ചൂട്ട് പിടിക്കാന്‍ ചില മുസ്ലിം നാമധാരികളും  രംഗപ്രവേശം ചെയ്യുന്നതായി കാണുന്നു. തങ്ങള്‍ പുരോഗമനവാദികളാണെന്ന് തെളിയിക്കാനും അങ്ങനെ പൊതുസമൂഹത്തിന്‍റെ കൈയടി നേടാനും വേണ്ടിയാണ് ഇസ്ലാമിക വിജ്ഞാനത്തില്‍ അല്‍പ്പന്മാരയ അത്തരം യുവതീയുവാക്കള്‍ വിശ്വാസം കാറ്റില്‍ പറത്തിക്കൊണ്ട് ജല്‍പിക്കുന്ന ഈ തോന്ന്യാസങ്ങള്‍. അധാര്‍മ്മിക പ്രവണതകള്‍ കൊണ്ട് മലീമസമായ ഇന്നത്തെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുറ്റുപാടുകള്‍ സര്‍വ്വതന്ത്ര സ്വാതന്ത്യത്തിന്‍റെ കേളിരംഗമായിമാറുകയും ഭൗതികകലാലയങ്ങളുടെ സന്തതികള്‍ പടിഞ്ഞാറന്‍ പുരോഗമനവാദത്തിന്‍റെ ചീഞ്ഞുനാറുന്ന സംസ്കാരത്തിന്‍റെ വാഹകരാവുകയും ചെയ്തതിന്‍റെ ഫലമാണ് ഇത്തരം പിന്തിരിപ്പന്‍ വാദഗതികളിലേക്ക് അഭ്യസ്ത വിദ്യരായ സമുദായമക്കളേയും കണ്ടെത്തിച്ചത്. ഭൗതിക വിദ്യാഭ്യാസത്തിന്‍റെ അതിപ്രസരം തലക്ക് പിടിച്ച രക്ഷകര്‍ത്താക്കളാണിതിനുത്തരവാദികള്‍. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ വിദ്യയും മക്കള്‍ക്ക് നല്‍കേണ്ടതിന്‍റെ പ്രസക്തിയും, അനിവാര്യതയുമാണ് അനിഷേധ്യമായി ഇവിടെ തെളിയിക്കപ്പെടുന്നത്.
                  ഇസ്ലാം വിരുദ്ധലോബികള്‍ തൊടുത്തുവിടുന്ന കൂരമ്പുകള്‍ക്ക് പണ്ഡിത സംഘടനകളും കെല്‍പ്പുറ്റ പണ്ഡിത നേതൃത്വവും കാലാകാലങ്ങളില്‍ മറുപടി നല്‍കാറുണ്ട്. ഇവ്വിഷയകമായും തഥൈവ. സത്യാന്വേഷികളെ സംതൃപ്തരാക്കാന്‍ അത് ധാരാളം പക്ഷേ ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുന്നവര്‍ അതെല്ലാം കണ്ടില്ലെന്ന് നടിക്കും. മേല്‍പ്പറഞ്ഞ അഭ്യസ്ത വിദ്യ യുവതീയുവാക്കള്‍ ആഗ്രഹിക്കുന്നത് ഫ്രീഡമാണ്. അടിച്ച് പൊളിക്കാനുള്ള ഫ്രീഡം. ഇഷ്ടപ്പെട്ട ഗേള്‍ഫ്രണ്ടിനോടൊപ്പം സ്വൈരവിഹാരം നടത്താനും വിനോദയാത്ര പോകാനും മദ്യവും മയക്കുമരുന്നും മദാലസകളേയും മാറിമാറി ഉപയോഗിച്ച് മതിമറന്നാടാനും പാടാനുമെല്ലാമുള്ള ഫ്രീഡം. അതിന് യഥേഷ്ടം പണവും അത്യാധുനിക മൊബൈല്‍ ഫോണുകളുമെല്ലാം അവരുടെ പാരന്‍റ്സ് യഥേഷ്ടം നല്‍കും. അപ്പോള്‍ കാര്യങ്ങള്‍ വളരെ എളുപ്പമായി. ഈ നിലക്ക് സ്വാതന്ത്ര്യം അനുഭവിച്ച കുമാരീ കുമാരന്മാര്‍ വിവാഹ പ്രായം പതിനെട്ട് വയസ്സല്ല, ഇരുപത്തിയെട്ട് വയസ്സാക്കണമെന്ന് വാദിച്ചില്ലെങ്കിലേ അതിശയമുള്ളൂ. ഇത് സാധാരണക്കാരായ സമുദായംഗങ്ങളുടെ മക്കളുടെ കഥ. എന്നാല്‍ ബിരുദധാരികളായ എത്രയെത്ര പണ്ഡിതന്മാരാണ് തങ്ങളുടെ പെണ്‍മക്കളേയും ഭാര്യമാരേയും ഇറുകിയ ജീന്‍സും ഷര്‍ട്ടും ധരിപ്പിച്ച് ഇരുചക്ര വാഹനങ്ങളില്‍ എഞ്ചിനിയറിംഗ് കോളേജുകളിലേക്കും മറ്റും പറഞ്ഞയക്കുന്നത്. ചിലര്‍ പര്‍ദ്ദധാരിണികളായി പോവുകയും കോളേജിന്‍റെ പടിക്കല്‍ ചെല്ലുകയും ചെയ്യുമ്പോള്‍ പര്‍ദ്ദയൂരി ഭര്‍ത്താവിനെയേല്‍പ്പിക്കുന്നു. പര്‍ദ്ദ മടക്കിവെച്ച് കവര്‍ ഏറ്റുവാങ്ങി ഭാര്യക്ക് ബൈ-ബൈ പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുന്ന മതബിരുദധാരികളാണ് നമ്മെ ഏറെ ആശ്ചര്യപ്പെടുത്തുന്നത്. എങ്ങോട്ടാണീ പോക്ക്?! എന്താണിവര്‍ ലക്ഷ്യമാക്കുന്നത്?! "ഇഹലോകം ചീഞ്ഞളിഞ്ഞ ശവമാണെന്നും അത് തേടിപ്പോകുന്നത് നായ്ക്കളാണെന്നും" പഠിപ്പിച്ച പ്രവാചക തിരുമേനി (സ്വ) യുടെ അദ്ധ്യാപനങ്ങള്‍ ഉള്‍ക്കൊമ്ട് പ്രവര്‍ത്തിക്കേണ്ട പണ്ഡിതന്മാര്‍ ഇത്തരം അധാര്‍മ്മികതകക്ക് ചുക്കാന്‍ പിടിച്ചാല്‍ പിന്നെ ഈ സമുദായത്തെ നേര്‍വഴിക്ക് നയിക്കാന്‍ ആരുണ്ട്? ലവലേശമെങ്കിലും ഈമാനുള്ളവര്‍ക്ക് സഹിക്കാന്‍ പറ്റുന്നതാണോ ഇതെല്ലാം?.
                 മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം സംബന്ധിച്ചുള്ള ഇസ്ലാമിന്‍റെ കാഴ്ചപ്പാടെന്താണ്? പരിശോധിക്കാം. വിവാഹം കഴിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് എത്ര വയസ്സായിരിക്കണമെന്ന ഒരു നിബന്ധന ഇസ്ലാലില്ല. വിവാഹം കഴിച്ചു കൊടുക്കുന്നത് അവരുടെ എത്ര ചെറുപ്പത്തില്‍ വേണമെങ്കിലുമാകാമെങ്കിലും അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തുകയും ഭര്‍ത്താവുമൊത്ത് ജീവിക്കുന്നതിനും കുടുംബജീവിതം നയിക്കുന്നതിനും അവള്‍ പ്രാപ്തയാകുന്നത് വരെ അവള്‍ മാതാപിതാക്കളുടെയടുക്കല്‍ അല്ലെങ്കില്‍ രക്ഷകര്‍ത്താക്കളുടെയടുക്കല്‍ തന്നെയായിരിക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. അവള്‍ക്ക് ശാരീരകവും മാനസീകവുമായ വളര്‍ച്ചയെത്തുകയും അവള്‍ പക്വമതിയാവുകയും ചെയ്യുമ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്ക് അവളെ ഭര്‍ത്താവിനോടൊപ്പം വിടാം. ഋതുമതിയാകുന്നത് കൊണ്ട് അവള്‍ പ്രായപൂര്‍ത്തിയെത്തിയവളാകാമെങ്കിലും പക്വമതിയായിക്കൊള്ളണമെന്നില്ല. ഋതുമതിയാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം (ഇസ്ലാമിക ദൃഷ്ട്യാ) ഒന്‍പത് വയസ്സാണ്. ഒന്‍പത് വയസ്സിലും പത്ത് വയസ്സിലുമെല്ലാം ചില കുട്ടികള്‍ക്ക് മെന്‍സസ് ഉണ്ടാകും. പക്ഷേ, അത് അവരുടെ അനിവാര്യമായ വിദ്യാഭ്യാസ പ്രായവും സാധാരണ നിലയില്‍ ആ പ്രായത്തില്‍ വളര്‍ച്ചയും പക്വതയുമെത്താറില്ലാത്തതിനാലും ആ പ്രായത്തില്‍ അവരുടെ നിക്കാഹ് നടത്തിക്കൊടുത്താലും ഭര്‍ത്താവിനോടൊപ്പം പറഞ്ഞയക്കുന്നത് രക്ഷകര്‍ത്താക്കള്‍ക്ക് വൈകിക്കാവുന്നതാണ്. പക്വതയും വളര്‍ച്ചയുമെത്തുന്നത് എല്ലാവര്‍ക്കും ഒരേ പ്രായത്തിലായിക്കൊള്ളണമെന്നില്ല. അത് ആപേക്ഷികമായി പലരിലും പല പ്രായത്തിലായിരിക്കും. ഭക്ഷണ രീതികളിലുള്ള വ്യത്യാസങ്ങളും പാരമ്പര്യ ഘടകങ്ങളുമെല്ലാം അതിന് ഹേതുവാണ്. ഇതിന് പുറമേ, പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ അവളുടെ സ്വന്തം പിതാവിനും ഉപ്പാപ്പക്കും മാത്രമേ അധികാരമുള്ളൂ. അവര്‍ക്ക് തന്നെയും അനുവാദം ചോദിക്കല്‍ സുന്നത്തുമാണ്. വാപ്പയും ഉപ്പാപ്പയുമാകുമ്പോള്‍ സാധാരണ നിലയില്‍ തന്‍റെ മകളുടെ സുരക്ഷിതത്വത്തിലും അവളുടെ ഭാസുര ഭാവിക്കും അനുയോജ്യമായതല്ലാത്ത ഒരു തീരുമാനവും എടുക്കുകയില്ല. അവരല്ലാത്ത മറ്റ് വലിയ്യുകള്‍ (പെണ്ണിനെ വിവാഹം കഴിച്ചു കൊടുക്കാന്‍ അധികാരമുള്ളവര്‍) അവളുടെ അനുവാദമില്ലാതെ അവരെ വിവാഹം കഴിച്ചുകൊടുക്കാവതല്ല. അങ്ങനെ ചെയ്താല്‍ ആ വിവാഹം അസാധുവായിരിക്കുന്നതാണ് (ബാത്വിലാകുന്നതാണ്). അതിനാല്‍ ഏതെങ്കിലും പെണ്‍കുട്ടിക്ക് അവളുടെ വിവാഹം പിന്തിക്കണമെന്നുണ്ടെങ്കില്‍ (അവരുടെ വലിയ്യ് പിതാവോ ഉപ്പാപ്പയോ അല്ലാത്തപ്പോള്‍) അവള്‍ അനുവാദം കൊടുക്കാതിരുന്നാല്‍ പോരേ? വാപ്പയ്ക്കും ഉപ്പാപ്പയ്ക്കും അവളുടെ അനുവാദമില്ലാതെ അവളെ കെട്ടിച്ചയക്കാന്‍ അല്ലാഹു അധികാരം നല്‍കിയത്. സ്വന്തം പെണ്‍മക്കളുടെ കാര്യത്തില്‍ അവര്‍ ഉത്തരവാദിത്വബോധമുള്ളവരും അവരുടെ ഭാവിക്കനുഗുണമായതല്ലാതെ സാധാരണ നിലയില്‍ അവര്‍ ചെയ്യുകയില്ലെന്നും അല്ലാഹു അറിയുന്നതിനാലായിരിക്കാം. എന്നിരുന്നാലും പെണ്‍മക്കളുടെ അനുവാദം തേടാന്‍ അല്ലാഹു അവര്‍ക്ക് സുന്നത്താക്കുകയും ചെയ്തു. ഈ നിയമത്തില്‍ എവിടെയാണ്? എന്താണ് പ്രശ്നമുള്ളത്? ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമായ ഒരു നിയമം മുസ്ലിംകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഒരു കോടതിക്കും അതിന്നധികാരവുമില്ല. മുന്‍കാലങ്ങളില്‍ നടന്ന ശരീഅത്ത് വിവാദങ്ങളില്‍ ജുഡീഷ്യറിക്ക് അത് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഈയടുത്ത് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഇത് സംബന്ധമായ വിധി ആശാവഹമാണ്. ബഹുമാനപ്പെട്ട കോടതികള്‍ ശരീഅത്ത് വിഷയത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോട് കൂടെ മുസ്ലിം മൗലികാവകാശങ്ങള്‍ സംരക്ഷിക്കുകയും ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Tuesday, 17 June 2014

അറ്റ്‌ ലീസ്റ്റ്‌... നിന്റെ കുടുംബത്തെയെങ്കിലും

അറ്റ്‌ ലീസ്റ്റ്‌... നിന്റെ കുടുംബത്തെയെങ്കിലും

                     അബൂഹുറൈറ (റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം: ഒരാളെ അല്ലാഹു അനുഗ്രഹിക്കട്ടെ! അയാള്‍ രാത്രി എഴുന്നേറ്റ്‌ നിസ്‌ക്കരിച്ചു. ശേഷം ഭാര്യയെ വിളിച്ചുണര്‍ത്തി
, അങ്ങനെ അവളും എഴുന്നേറ്റ്‌ നിസ്‌ക്കരിച്ചു. അവള്‍ ഉണരാന്‍ വിസമ്മതിച്ചാല്‍ അയാള്‍ അവളുടെ മുഖത്ത്‌ വെള്ളം കുടയും. ഒരുവളെ അല്ലാഹു അനുഗ്രഹിക്കട്ടെ! അവള്‍ രാത്രി എഴുന്നേറ്റ്‌ നിസ്‌കരിച്ചു. പിന്നീട്‌ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി അയാളും എഴുന്നേറ്റ്‌ നിസ്‌ക്കരിച്ചു. അയാള്‍ ഉണരാന്‍ വിസമ്മതിച്ചാല്‍ അവള്‍ അയാളുടെ മുഖത്ത്‌ വെള്ളം കുടുയും. (അഹ്‌മദ്‌)
              വിശുദ്ധ ഖുര്‍ആനിലും ഹദീസിലും രാത്രിനിസ്‌ക്കാരത്തിന്റെ ശ്രേഷ്‌ഠതകള്‍ ധാരാളം സ്ഥലത്ത്‌ പ്രതിപാദിക്കുന്നുണ്ട്‌. രാത്രിയിലെ നിസ്‌ക്കാരം പുണ്യകരമായ ഇബാദത്താണ്‌. നിര്‍ബന്ധമായ നിസ്‌ക്കാര കര്‍മ്മത്തിനു ശേഷം സ്രഷ്‌ടാവിന്‌ പ്രിയപ്പെട്ടത്‌ രാത്രി നിസ്‌ക്കാരമാണ്‌. കരുണാവാരിധിയായ റബ്ബിന്റെ യഥാര്‍ത്ഥ ദാസന്മാര്‍ സാഷ്‌ടാംഗം ചെയ്‌തുകൊണ്ടും നിസ്‌ക്കരിച്ചുകൊണ്ടും തങ്ങളുടെ രക്ഷിതാവിന്റെ സന്നിധിയില്‍ രാത്രികഴിച്ചുകൂട്ടുന്നവരാണ്‌ എന്ന്‌ ഖുര്‍ആന്‍ പ്രതിപാദിച്ചിരിക്കുന്നത്‌ കാണാം.
             നബി (സ്വ) തങ്ങള്‍ റമളാനിലെ അവസാനത്തെ പത്തില്‍ ഭാര്യമാരെയും മറ്റ്‌ കുടുംബാംഗങ്ങളെയും രാത്രി നിസ്‌ക്കാരത്തിന്‌ വിളിച്ചുണര്‍ത്താറുണ്ടായിരുന്നു. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന നബിവചനത്തില്‍ കാണാം. ആഇശ (റ) പറയുന്നു: ``റമളാനിലെ അവസാനത്തെ പത്ത്‌ വന്നെത്തിയാല്‍ പ്രവാചകന്‍ (സ്വ) തങ്ങള്‍ അരമുറുക്കിയുടുക്കുകയും രാത്രി സജീവമാക്കുകയും കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു.'' അബൂഹുറൈറ പറയുന്നു: ``റമളാനിലെ രാത്രി നിസ്‌ക്കാരത്തിന്‌ നബി (സ്വ) ഞങ്ങളെ പ്രത്യേകം പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. പക്ഷേ നിര്‍ബന്ധിച്ചിരുന്നില്ല. അവിടുന്ന്‌ പറയും: ``ഒരാള്‍ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടെ റമളാനില്‍ രാത്രി നിസ്‌ക്കാരം നിര്‍വ്വഹിച്ചാല്‍ സംഭവിച്ചു പോയ അവന്റെ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്‌''. (മുസ്‌ലിം).
                  അബൂഹുറൈറ (റ) വില്‍ നിന്നും ആദ്യം ഉദ്ധരിച്ച ഹദീസില്‍ ഒറ്റക്ക്‌ നിസ്‌ക്കരിക്കാതെ തന്റെ ഇണയേയും വിളിച്ചുണര്‍ത്തുന്ന ഭാര്യഭര്‍ത്താക്കന്മാര്‍ക്കുവേണ്ടിയാണ്‌ പ്രവാചകന്‍ പ്രാര്‍ത്ഥിക്കുന്നത്‌. സല്‍കര്‍മ്മങ്ങളും പുണ്യപ്രവര്‍ത്തികളും സ്വയം അനുവര്‍ത്തിക്കുന്നതോടൊപ്പം തന്റെ കുടുംബത്തേയും ഇത്തരം കാര്യങ്ങളില്‍ പങ്കാളികളാക്കണം. ഖുര്‍ആന്‍ ഈയൊരു കാര്യത്തെ നമ്മെ വേണ്ടവണ്ണം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. സത്യ വിശ്വാസികളേ, മനുഷ്യരും, കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയില്‍ നിന്നും നിങ്ങള്‍ നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും കാത്ത്‌ സൂക്ഷിക്കുക. വിശുദ്ധ റമളാനിന്റെ പുണ്യ പൂരിതമായ ദിനരാത്രങ്ങള്‍ ഇനി അംഗുലീപരിമിതമാണ്‌. അവസാനത്തെ പത്ത്‌ കുടുംബത്തോടൊപ്പം ശാശ്വത വിജയത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. അല്ലാതെ കുടുംബസമേതം ഷോപ്പിംഗിങ്ങിനെന്ന പേരും പറഞ്ഞ്‌ നഗരത്തിലെ മാളുകളിലും, സ്വര്‍ണ്ണ വസ്‌ത്രവ്യാപാരസ്ഥാപനങ്ങളിലും ദിവസം മുഴുവന്‍ ചെലവഴിക്കപ്പെടുമ്പോള്‍ പുണ്യ പൂരിതമായ നിമിഷങ്ങളാണ്‌ നമുക്കും നമ്മുടെ കുടുംബത്തിനും നഷ്‌ടമാകുന്നത്‌ എന്ന ഓര്‍മ്മ നമുക്കുണ്ടാകണം.
               റമളാനിലെ പലരും പല വിധത്തിലാണ്‌ ഉപയോഗപ്പെടുത്തിയത്‌. ചിലര്‍ ശരിക്കും ആത്മീയ പുരോഗതിക്ക്‌ ഉപയോഗിച്ചു. ചിലര്‍ക്ക്‌ വിശ്രമകാലം, മറ്റുചിലര്‍ക്ക്‌ കച്ചവടകാലം, ഏതാനും ചിലര്‍ ഇതിനൊന്നുമില്ലാതെ സമയം വെറുതേ ചെലവഴിച്ചു. എന്നാല്‍ ആത്മീയ പുരോഗതിക്കായി സമയം ചെലവഴിക്കാത്തവരെ സംബന്ധിച്ച്‌ ഇനിയിങ്ങനെയൊരവസരം ലഭിക്കുമോ? മാവേലി സ്റ്റോറുകളിലും മറ്റും കാര്‍ഡൊന്നിന്‌ ഒരു കിലോ പഞ്ചസാരയോ രണ്ട്‌ കിലോ അരിയോ വില കുറച്ച്‌ ലഭിക്കുന്നു എന്നറിയുമ്പോഴേക്കും മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്ന വിശ്വാസികള്‍ ഒരു അക്ഷരത്തിന്‌ ധാരാളം പ്രതിഫലം സ്രഷ്‌ടാവ്‌ വാഗ്‌ദാനം ചെയ്യുമ്പോള്‍ എന്തേ? കണ്ടില്ലെന്ന്‌ നടിക്കുന്നു. പത്ര പാരായണത്തിന്റെ സമയം ഇനിയുള്ള പുണ്യ ദിനങ്ങളിലെങ്കിലും കുറച്ച്‌ ഖുര്‍ആന്‍ പാരായണത്തിന്‌ സമയം കണ്ടെത്തണം. 16 പേജുള്ള ഒരു ദിനപത്രം ഖുര്‍ആനിന്റെ സൈസില്‍ മുറിച്ച്‌ എണ്ണിനോക്കിയാല്‍ ഏകദേശം 125 പേജുണ്ടാകും. അപ്പോള്‍ പ്രഭാതത്തില്‍ മൂന്നും നാലും ദിനപത്രങ്ങള്‍ ഒരു ദിവസം പോലും മുടങ്ങാതെ വായിക്കുന്ന നമ്മുടെ സമയമില്ലെന്ന വാദത്തിന്‌ എത്രമാത്രം കഴമ്പുണ്ടാകും. 
               റമളാനിന്റെ ആദ്യവാരങ്ങളില്‍ ജുമുഅ നിസ്‌ക്കാരത്തിന്റെ ചിത്രം പത്രങ്ങളില്‍ കാണാം. പള്ളിയും, പള്ളി മുറ്റവും, റോഡും, അടുത്ത കടത്തിണ്ണയും നിറഞ്ഞ ജനാവലി!!! എന്നാല്‍ അവസാനത്തെ പത്തായതോടെ പള്ളികള്‍ കാലിയായി. റമളാന്‍ സ്‌പെഷ്യല്‍ ആരാധകരെ കാണാതായി. ഇവരൊക്കെ റമളാനിന്റെ അവസാനത്തെ പത്താകുന്നതോടെ എവിടെ പോകുന്നു? ഇനി അടുത്ത വര്‍ഷം റമളാന്‍ വരട്ടെ എന്നാണ്‌ ചിന്താഗതിയെങ്കില്‍ നാശം പിടിവിടാതെ പിന്നാലെ തന്നെയുണ്ടെന്ന്‌ ഓര്‍ക്കുക. നിയന്ത്രിക്കേണ്ട കുടുംബനാഥന്‍മാര്‍ക്കൂടി അലസതയുടെ മൂടുപടമണിഞ്ഞാല്‍ തലമുറയുടെ പാപഭാരം ഏറ്റെടുക്കേണ്ടിവരും. അറ്റ്‌ലീസ്റ്റ്‌ സ്വന്തത്തേയും കുടുംബത്തേയും നരകാഗ്നിയില്‍ നിന്നും സംരക്ഷിക്കാന്‍ നമുക്ക്‌ ബാധ്യതയില്ലേ?
              റമളാനിന്റെ അവസാനനാളുകളില്‍ ഒരു തിരിഞ്ഞുനോട്ടം അത്യന്താപേക്ഷിതമാണ്‌. തുടക്കത്തില്‍ വിശ്വാസികള്‍ കൈക്കൊണ്ട പ്രതിജ്ഞകള്‍ എത്രയെണ്ണം പൂര്‍ത്തീകരിക്കാനായി എന്നതിനെ കുറിച്ചാകണമത്‌. നാവിനേയും, കണ്ണിനേയും മറ്റ്‌ ഓരോ അവയവങ്ങളേയും എത്രമാത്രം കടിഞ്ഞാണിടാനായി എന്ന്‌ പരിശോധിക്കണം. കടന്നുപോയ പുണ്യദിനങ്ങളില്‍ നിന്ന്‌ ഒരു നിമിഷം പോലും വീണ്ടെടുക്കാനാവില്ലെങ്കിലും വരുംദിനങ്ങളില്‍ നല്ല നടപ്പിനും ആത്മസംതൃപ്‌തിക്കും അത്‌ ഗുണം ചെയ്യും. മാനുഷിക ചാപല്യങ്ങള്‍ അങ്ങോളമിങ്ങോളം ജീവിതഗോദയില്‍ നിഴലിച്ച്‌ കാണാന്‍ കഴിയുമെങ്കിലും ചില ആരാധനാ കര്‍മ്മങ്ങളെങ്കിലും പരിശീലിക്കാന്‍ അവസരം ലഭിച്ചുവെങ്കില്‍, ഹറാമുകളുടെ ആധിക്യത്തില്‍ നിന്ന്‌ വളരെ കുറഞ്ഞൊരു അളവെങ്കിലും തടയിടാനായെങ്കില്‍, നാം ധന്യരായി. ഇനി അത്‌ സ്ഥായിയായി നില നില്‍ക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ്‌ വേണ്ടത്‌.
             ഇതിനു വിരുദ്ധമായാണ്‌ നമ്മുടെ കഴിഞ്ഞ ദിനങ്ങള്‍ കലാശിച്ചതെങ്കില്‍ നോമ്പ്‌ നമുക്ക്‌ നേടിത്തന്നത്‌ വെറും പട്ടിണി മാത്രമാണെന്ന്‌ ഉറപ്പിക്കേണ്ടിവരും. ഒരിക്കല്‍ കൂടി നാം പരാജയപ്പെട്ടു എന്നര്‍ത്ഥം. 

Thursday, 17 April 2014

അഹങ്കാരം ആപത്‌കരം


അഹങ്കാരം ആപത്‌കരം


             അബൂ അബ്‌ദുല്ലാഹി ബ്‌നു മസ്‌ഊദ്‌ (റ) ല്‍ നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു: ``ഹൃദയത്തില്‍ അണുവിന്‍ തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ല''. അപ്പോള്‍ ഒരാള്‍ ചോദിച്ചു: നിശ്ചയം ഒരാള്‍ തന്റെ വസ്‌ത്രം നന്നായിരിക്കുന്നതും ചെരിപ്പ്‌ നന്നായിരിക്കുന്നതും ഇഷ്‌ടപ്പെടുമല്ലോ? നബി (സ്വ) പറഞ്ഞു: ``തീര്‍ച്ചയായും അല്ലാഹു സൗന്ദര്യവാനും സൗന്ദര്യത്തെ ഇഷ്‌ടപ്പെടുന്നവനുമാകുന്നു. സത്യത്തെ നിരാകരിക്കലും ജനങ്ങളെ അപമാനിക്കലുമാണ്‌ അഹങ്കാരം''.(മുസ്‌ലിം). 
                           സാമ്പത്തിക സ്ഥിതി അല്‍പം മെച്ചപ്പെടുകയോ ചെറിയ ഒരു അധികാരം ലഭിക്കുകയോ ചെയ്‌താല്‍ സ്വഭാവം മാറുകയും നില തെറ്റുകയും ചെയ്യുന്ന എത്രയോ ആളുകളെ കാണാറുണ്ട്‌. പണം, അധികാരം, പാണ്‌ഡിത്യം തുടങ്ങി സ്വായത്തമാക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ അധീനമാകുന്നതോടെ മനോഭാവത്തിലും പെരുമാറ്റത്തിലുമുണ്ടാകുന്ന വ്യതിയാനങ്ങള്‍ പലപ്പോഴും മനുഷ്യനെ വഴിതെറ്റിക്കുന്നു. `ഞാന്‍' എന്ന ചിന്തയാണ്‌ ആദ്യം മുളപൊട്ടുക. ഞാന്‍ കൊള്ളാവുന്നവനും തികഞ്ഞവനും മറ്റുള്ളവര്‍ മോശക്കാരും കൊള്ളരുതാത്തവരുമാണെന്ന ധാരണയില്‍ ക്രമേണ മനസ്സിന്റെ അടിത്തട്ടില്‍ അഹങ്കാരം വേരുറക്കാന്‍ തുടങ്ങും. പിന്നെപ്പിന്നെ അത്‌ വളരുകയും സാധാരണക്കാരുമായി ഇടപെടുവാനോ സംസാരിക്കുവാനോ അലംഭാവം കാട്ടുകയും ചെയ്യും. 
                     വംശത്തിന്റെയോ കുലമഹിമയുടെയോ തറവാടിന്റെയോ ദേശത്തിന്റെയോ പേരിലുള്ള അഹങ്കാരം നിരര്‍ത്ഥകമാണ്‌. എല്ലാവരുടെയും രക്തത്തിന്‌ തുല്യവിലയാണുള്ളത്‌. തഖ്‌വ ചേരുമ്പോഴാണ്‌ സ്ഥാനമാനങ്ങള്‍ വ്യത്യാസപ്പെടുന്നത്‌. കുഫ്‌റില്‍ നിന്ന്‌ മോചിതരാവുകയും തഖ്‌വ സ്വായത്തമാക്കുകയും ചെയ്‌തില്ലെങ്കില്‍ എല്ലാവരും തുല്യര്‍ തന്നെ. വിശുദ്ധ ദീനിന്റെ ഈ അദ്ധ്യാപനങ്ങളെ കുറിച്ചുള്ള അജ്ഞതയാണ്‌ താന്‍ പോരിമയിലേക്കും അഹംഭാവത്തിലേക്കും മനുഷ്യനെ നയിക്കുന്നത്‌. തന്റെ യോഗ്യതകളിലും കഴിവുകളിലും അമിതമായ വിശ്വാസം പുലര്‍ത്തുന്നവന്റെ മനസ്സില്‍ ശൈത്വാന്‍ അഹങ്കാരത്തിന്റെ വിത്തിടുന്നതാണ്‌. അപരനെ അനുസരിക്കുന്നത്‌ പോയിട്ട്‌ പരിഗണിക്കാന്‍ പോലും അഹങ്കാരിക്ക്‌ സാധിക്കുകയില്ല. പിന്നീട്‌ ഈ നിലപാട്‌ മറ്റുള്ളവര്‍ `തന്നെ' അനുസരിക്കേണ്ടവരും വണങ്ങേണ്ടവരുമാണെന്ന ചിന്തയിലേക്ക്‌ നയിക്കുന്നു. 
                  `ഹൃദയത്തില്‍ അണുമണി തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ല' എന്നാണ്‌ ഉദ്ദൃത ഹദീസില്‍ നബി (സ്വ) വ്യക്തമാക്കിയത്‌. ഇബ്‌ലീസ്‌ ആദം നബി (അ) ക്ക്‌ സുജൂദ്‌ ചെയ്യാന്‍ വിസമ്മതിച്ചത്‌ അഹങ്കാരം നിമിത്തമായിരുന്നു. പ്രസ്‌തുത സംഭവം പരാമര്‍ശിച്ചു കൊണ്ട്‌ ``അവന്‍ വിസമ്മതിക്കുകയും അഹങ്കാരം നടിക്കുകയും ചെയ്‌തു'' എന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചത്‌. അഹങ്കരിച്ചത്‌ മൂലം ഇബ്‌ലീസ്‌ രക്ഷിതാവിന്റെ ശാശ്വത ശാപത്തിനിരയാവുകയും നരകവാസികളുടെ നേതാവായിത്തീരുകയും ചെയ്‌തു. 
                  അല്ലാഹു തആല പറഞ്ഞു: ``ഫിര്‍ഔനും അവന്റെ സൈന്യവും ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു. അവര്‍ ധരിച്ചത്‌ നമ്മിലേക്ക്‌ അവര്‍ മടക്കപ്പെടുകയില്ലെന്നാണ്‌'' (അല്‍ ഖസ്വസ്‌ 39).
അല്ലാഹുവിന്റെ ശിക്ഷക്ക്‌ വിധേയരായ ജനവിഭാഗങ്ങളെ പരാമര്‍ശിക്കുമ്പോള്‍ അവരെ നാശത്തിലേക്ക്‌ നയിച്ചത്‌ അവരുടെ അഹങ്കാരമാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറയുന്നത്‌ കാണാം. ദരിദ്ര ജനങ്ങളെ തുല്യരായി കാണുന്നത്‌ തങ്ങള്‍ക്ക്‌ കുറച്ചിലായി തോന്നിയതിനാലാണ്‌ പ്രവാചകന്മാരെ പല ജനതകളും തള്ളിപ്പറഞ്ഞത്‌. പ്രവാചകന്മാരാകട്ടെ അജപാലകരും പാവപ്പെട്ടരുടെ കൂടെ ജീവിക്കുന്നവരുമായിരുന്നു. നാട്ടിലെ പ്രമാണിമാരെ നേതാക്കന്മാരാക്കാതെ അവശരെയും പട്ടിണിപ്പാവങ്ങളെയും ആലംബഹീനരെയും മിത്രങ്ങളാക്കിയതിനാലാണ്‌ അബൂജഹലും അബൂ ലഹബും അടക്കമുള്ള മക്കാ മുശ്‌രിക്കുകള്‍ നബി (സ്വ) യെ അവഗണിക്കുകയും ബന്ധിക്കുകയും ചെയ്‌തത്‌. അബൂ ജഹലിന്റെ അഹങ്കാരമാണ്‌ ബദ്‌ര്‍ യുദ്ധത്തില്‍ കലാശിച്ചത്‌. ആ യുദ്ധത്തില്‍ തന്നെ അവന്‍ വധിക്കപ്പെടുകയും ചെയ്‌തു. 
                   ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ നിന്നുത്ഭവിക്കുന്ന അഹങ്കാരം വളര്‍ന്ന്‌ വളര്‍ന്ന്‌ ഗുരുതരമാകും. അതിനാല്‍ ചെറിയ കാര്യങ്ങളില്‍ നിന്ന്‌ തന്നെ അഹങ്കാരത്തിന്റെ മുളകള്‍ നുള്ളിക്കളയേണ്ടിയിരിക്കുന്നു. മനസ്സില്‍ നിന്നാണല്ലോ അഹങ്കാരം ഉടലെടുക്കുന്നത്‌. അതിനാല്‍ ആദ്യമായി മനസ്സിനെ വിനയം ശീലിപ്പിക്കുകയാണ്‌ വേണ്ടത്‌. അല്ലാഹുവിനെ കുറിച്ചുള്ള സ്‌മരണ മനുഷ്യ ഹൃദയത്തില്‍ നിന്ന്‌ അഹങ്കാരത്തെ ദൂരീകരിക്കും. വിനയാന്വിതനായ മനുഷ്യനില്‍ നിന്ന്‌ അഹങ്കാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുകയില്ല. അല്ലാഹു പറഞ്ഞു; ``നീ ഭൂമിയില്‍ അഹങ്കാരത്തോടെ നടക്കരുത്‌. ഭൂമിയെ പിളര്‍ക്കാനോ പര്‍വ്വതങ്ങളോളം വലുതാകുവാനോ നിനക്ക്‌ സാധ്യമല്ല'' (അല്‍ ഇസ്‌റാഅ്‌ 37). മനസ്സില്‍ അഹങ്കാരം ഉത്ഭവിക്കാതിരിക്കാന്‍ സത്യവിശ്വാസികള്‍  വിനയാന്വിതരായിരിക്കണമെന്നാണ്‌ നബി (സ്വ) യുടെ ഉപദേശം. ഹാരിസ്‌ ബ്‌നു വഹബ്‌ (റ) വില്‍ നിന്ന്‌ നിവേദനം : അദ്ദേഹം പറഞ്ഞു: ``നബി (സ്വ) പറയുന്നത്‌ ഞാന്‍ കേട്ടു; ``നരകത്തിന്റെ ആളുകള്‍ ആരെന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചു തരാം. സകല അഹങ്കാരികളും ധിക്കാരികളുമാണവര്‍'' (ബുഖാരി, മുസ്‌ലിം). 
അല്ലാഹുവാണ്‌ ഏറ്റവും വലിയവനെന്ന ചിന്ത മനസ്സില്‍ ഉറപ്പിക്കുകയും തദനുസൃതമായി ജീവിതം ക്രമപ്പെടുത്തുകയും അഹങ്കാരികളുടെ പെരുമാറ്റ രീതികള്‍ ബോധപൂര്‍വ്വം ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ ഒരു പരിധി വരെ അഹങ്കാരം നിയന്ത്രിക്കാം. അഹങ്കാരിയുടെ നടത്തം ഉപേക്ഷിക്കുക, ജനങ്ങളുമായി വിനയത്തോടെ ഇടപെടുക, പൊങ്ങച്ചം പറയാതിരിക്കുക, മിതമായ ശബ്‌ദത്തില്‍ മാത്രം സംസാരിക്കുക തുടങ്ങിയവയാണ്‌ വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറയുന്ന ചില കാര്യങ്ങള്‍. വസ്‌ത്രം അഹങ്കാരത്തോടെ വലിച്ചിഴച്ച്‌ നടക്കരുതെന്ന്‌ നബി (സ്വ) നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. തലമുടി ചീകി, താന്‍ മോഹിക്കുന്ന വസ്‌ത്രം ധരിച്ചു കൊണ്ട്‌ അഹങ്കാരത്തോടെ ഒരാള്‍ നടന്നു കൊണ്ടിരിക്കെ അല്ലാഹു അവനെ ഭൂമിയില്‍ ആഴ്‌ത്തിക്കളഞ്ഞു. അവന്‍ അന്ത്യനാള്‍ വരെ ഭൂമിയില്‍ ആഴ്‌ന്നു കൊണ്ടിരിക്കും'' (ബുഖാരി, മുസ്‌ലിം).
                     മാന്യമായി വസ്‌ത്രം ധരിക്കുന്നതും മുടി ഭംഗിയായി ചീകുന്നതും നബി (സ്വ) പ്രോത്സാഹിപ്പിച്ച കാര്യമായിട്ടും അത്‌ അഹങ്കാരം പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമാക്കിയാണ്‌ അല്ലാഹുവിന്റെ ശാപത്തിന്‌ നിമിത്തമായത്‌. പുണ്യകര്‍മ്മങ്ങള്‍ പോലും പൊങ്ങച്ചത്തിന്‌ വേണ്ടി ചെയ്യുന്ന പലരുമുണ്ട്‌. അവരൊക്കെ പ്രതിഫലത്തിന്‌ പകരം അല്ലാഹുവിന്റെ ശാപവും കോപവുമാണ്‌ ക്ഷണിച്ചു വരുത്തുന്നത്‌. 
                  അബൂ ഹുറൈറ (റ) യി ല്‍ നിന്ന്‌ നിവേദനം ; നബി (സ്വ) പറഞ്ഞു: മൂന്ന്‌ കൂട്ടരോട്‌ അന്ത്യനാളില്‍ അല്ലാഹു സംസാരിക്കുകയോ അവരെ പരിശുദ്ധരാക്കുകയോ അവരിലേക്ക്‌ (കാരുണ്യത്തിന്റെ നോട്ടം) നോക്കുകയോ ഇല്ല. അവര്‍ക്ക്‌ വേദനാജനകമായ ശിക്ഷയുണ്ട്‌. വ്യഭിചരിക്കുന്ന വൃദ്ധന്‍, കള്ളം പറയുന്ന രാജാവ്‌ (ഭരണകര്‍ത്താവ്‌), അഹങ്കാരിയായ ദരദ്രന്‍ എന്നിവരാണ്‌ അവര്‍'' (മുസ്‌ലിം).
                 അബൂ ഹുറൈറ (റ) യില്‍ നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു; അഹങ്കാരത്തോടെ വസ്‌ത്രം വലിച്ചിഴച്ച്‌ നടക്കുന്നവനിലേക്ക്‌ അന്ത്യനാളില്‍ അല്ലാഹു (കാരുണ്യത്തിന്റെ നോട്ടം) നോക്കുകയില്ല'' (ബുഖാരി, മുസ്‌ലിം). സലമത്ത്‌ ബ്‌നു അക്‌വഅ്‌ (റ) വില്‍ നിന്നും നിവേദനം: നിശ്ചയം നബി (സ്വ) യുടെ സന്നിധിയില്‍ വെച്ച്‌ ഒരാള്‍ തന്റെ ഇടതു കൈ കൊണ്ട്‌ ആഹാരം കഴിക്കുകയായിരുന്നു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ``വലതു കൈ കൊണ്ട്‌ ആഹാരം കഴിക്കൂ.'' അപ്പോള്‍ അയാള്‍ പറഞ്ഞു; `എനിക്ക്‌ അതിന്‌ കഴിയില്ല' അപ്പോള്‍ നബി (സ്വ) പറഞ്ഞു: ``നിനക്കതിന്‌ കഴിയാതിരിക്കട്ടെ. അഹങ്കാരമാണ്‌ അയാളെ അതില്‍ നിന്ന്‌ തടഞ്ഞത്‌. പിന്നീട്‌ അയാള്‍ക്ക്‌ ആ കൈ ഉയര്‍ത്താന്‍ സാധിച്ചില്ല. അത്‌ തളര്‍ന്ന്‌ പോയി. (മുസ്‌ലിം)
അല്ലാഹു തആല പറഞ്ഞു; ഭൂമിയില്‍ കുഴപ്പമുണ്ടാക്കാതിരിക്കുകയും അഹങ്കരിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കാണ്‌ പാരത്രിക ലോകം (സ്വര്‍ഗ്ഗം) നാം നിശ്ചയിച്ചിരിക്കുന്നത്‌. അന്തിമവിജയം തഖ്‌വയുള്ളവര്‍ക്കാണ്‌'' (അല്‍ ഖസ്വസ്‌ 83). 
                 അഹങ്കാരികളെ ഉറുമ്പുകളുടെ രൂപത്തില്‍ മഹ്‌ശറയില്‍ ഒരുമിച്ചു കൂട്ടുമെന്നും ജനങ്ങള്‍ അവരെ ചവിട്ടിമെതിക്കുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്‌. ചുരുക്കത്തില്‍ അഹങ്കാരം മനുഷ്യനെ നശിപ്പിക്കുന്നതും അവനെ തീരാ നഷ്‌ടത്തിലാക്കുന്നതും അല്ലാഹു അവനെ നിന്ദ്യനും നിസ്സാരനുമാക്കുന്നതും അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും പാത്രീ ഭൂതനായി അവനെ നരകത്തില്‍ വീഴ്‌ത്തുന്നതുമാണ്‌. ആത്മ സംസ്‌കരണ മാര്‍ഗ്ഗങ്ങളിലൂടെ അഹങ്കാരം ഉള്‍നാട്യം, ലോകമാന്യം, അസൂയ തുടങ്ങിയ ദുര്‍ഗുണങ്ങളില്‍ നിന്ന്‌ ഹൃദയത്തെ പരിശുദ്ധമാക്കുവാനും തദനുസൃതം ഇലാഹീ സാമീപ്യവും അവന്റെ തൃപ്‌തിയും ദിവ്യജ്ഞാനവും കരസ്ഥമാക്കി ലക്ഷ്യസാക്ഷാത്‌കാരം കൈവരിച്ച്‌ വിജയം നേടുവാനും ഏവരെയും നാഥന്‍ തുണക്കട്ടെ. ആമീന്‍.

Friday, 11 April 2014

ഭാര്യമാരോടുള്ള കടമകള്‍


ഭാര്യമാരോടുള്ള കടമകള്‍

``
ഭാര്യമാരോട്‌ നിങ്ങള്‍ നന്മയോടെ സഹവസിക്കുവീന്‍. അവരെ നിങ്ങള്‍ വെറുക്കുകയാണെങ്കില്‍, ഒരു വസ്‌തുവിനെ നിങ്ങള്‍ വെറുക്കുകയും അതില്‍ അല്ലാഹു ധാരാളം ഗുണങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തേക്കാം'' (അന്നിസാഅ്‌ 19).
``ഒരു സത്യവിശ്വാസിയും ഒരു സത്യവിശ്വാസിനിയേയും വെറുക്കാതിരിക്കട്ടെ. അവളുടെ ഒരു സ്വഭാവം അവന്‍ വെറുത്താല്‍ മറ്റൊരു സ്വഭാവം അവന്‍ തൃപ്‌തിപ്പെടുന്നതായിരിക്കും'' (ഹദീസ്‌ ശരീഫ്‌)
                     
                           ഭാര്യമാരോട്‌ സ്‌നേഹത്തിലും നന്മയിലും വര്‍ത്തിക്കുവാനാണ്‌ ഇസ്‌ലാം കല്‍പിക്കുന്നത്‌. ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ സ്‌നേഹവും ഇണക്കവും നിലനിന്നാല്‍ മാത്രമേ കുടുംബ ജീവിതം സന്തോഷകരവും വിജയപ്രദവുമാവുകയുള്ളൂ. അതിന്‌ വേണ്ടിയാണ്‌ അവര്‍ക്കിടയില്‍ ചില കടമകള്‍ ഇസ്‌ലാം ഏര്‍പ്പെടുത്തിയത്‌. ദമ്പതികള്‍ പരസ്‌പരമുള്ള കടമകള്‍ പാലിച്ചാല്‍ അവര്‍ക്കിടയില്‍ സ്‌നേഹവും യോജിപ്പും ഉണ്ടാവുകയും അവരുടെ ഫാമിലി ലൈഫ്‌ വിജയകരവും ആശാവഹവുമായിത്തീരുന്നതാണ്‌. ഭാര്യയുടെ അവകാശങ്ങള്‍ (മഹ്‌റ്‌ മുതലായവ) വകവെച്ച്‌ കൊടുക്കാത്തവന്‍ അവളെ വഞ്ചിച്ചവനും അത്തരത്തില്‍ മരണപ്പെടുന്നവന്‍ വിഭിചാരിയായിട്ടായിരിക്കും അല്ലാഹുവിനെ കണ്ടുമുട്ടുകയെന്നും തിരുവചനങ്ങള്‍ പഠിപ്പിക്കുന്നു. 
                   നബി (സ്വ) പറഞ്ഞു: ``സത്യവിശ്വാസികളില്‍ ഈമാന്‍ ഏറ്റവും പരിപൂര്‍ണ്ണമായവര്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരും നിങ്ങളില്‍ ഏറ്റവും ഉത്തമന്മാര്‍ ഭാര്യമാരോട്‌ ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവരുമാണ്‌'' (തുര്‍മുദി, ഇബ്‌നുഹിബ്ബാന്‍).
                      ആദം നബി (അ) ഉറങ്ങിക്കിടന്നപ്പോള്‍ ഇടത്‌ ഭാഗത്ത്‌ നിന്നുള്ള ഒരു വാരിയെല്ല്‌ ഊരിയെടുത്ത്‌ അതില്‍ നിന്നാണ്‌ ഹവ്വ ബീവി (റ) യെ സൃഷ്‌ടിച്ചത്‌. വാരിയെല്ലിന്റെ വളവ്‌ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അത്‌ പൊട്ടിപ്പോകും. എന്നാല്‍ തീരെ നിവര്‍ത്താന്‍ ശ്രമിക്കാതിരുന്നാല്‍ അതങ്ങനെ തന്നെ വളഞ്ഞിരിക്കുകയും ചെയ്യും. ഇതുപോലെ സ്‌ത്രീകളുടെ അസ്വ്‌ല്‌ (സൃഷ്‌ടിപ്പിന്റെ അടിസ്ഥാനം) വളഞ്ഞ വസ്‌തുവായതിനാല്‍ അവരുടെ സ്വഭാവത്തിലും ഒരു വളവുണ്ടായിരിക്കും. ഇതവര്‍ക്ക്‌ ജന്മസിദ്ധമായുള്ളതാണ്‌. അതിനാല്‍ ഒറ്റയടിക്ക്‌ അവരുടെ സ്വഭാവം നേരെയാക്കാന്‍ ശ്രമിച്ചാല്‍ അത്‌ പ്രശ്‌നത്തില്‍ കലാശിക്കും. സാവകാശം നന്നാക്കാന്‍ ശ്രമിക്കുകയാണ്‌ വേണ്ടത്‌. അത്‌ തന്നെ സ്‌നേഹത്തോടും ഇണക്കത്തോടും കൂടി മാത്രം. എന്നാല്‍ അവളുടെ സ്വഭാവ വക്രത തീരെ ശ്രദ്ധിക്കാതെയും അത്‌ നേരെയാക്കാന്‍ ശ്രമിക്കാതെയും അവളെ അവളുടെ പാട്ടിന്‌ വിട്ടാല്‍ അവളുടെ വളഞ്ഞ സ്വഭാവം മാറ്റമില്ലാതെ തുടരുന്നതാണ്‌. തിരുനബി (സ്വ) പറഞ്ഞു: ``സ്‌ത്രീകള്‍ക്ക്‌ നിങ്ങള്‍ സദുപദേശം നല്‍കൂ'' (ബുഖാരി, മുസ്‌ലിം). 

                  ഇബ്‌നു അബ്ബാസ്‌ (റ) ല്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു: ഹവ്വാബീവി (റ) യെ സൃഷ്‌ടിക്കപ്പെട്ടത്‌ ആദം നബി (അ) ഉറങ്ങിക്കിടന്നപ്പോള്‍ അദ്ദേഹത്തിന്റെ ഇടത്‌ ഭാഗത്തുള്ള വാരിയെല്ലില്‍ നിന്നാണ്‌''.
നബി (സ്വ) പറഞ്ഞു: ``സ്‌ത്രീകളോട്‌ നിങ്ങള്‍ നന്മ ഉപദേശിക്കൂ. നിശ്ചയം സ്‌ത്രീ സൃഷ്‌ടിക്കപ്പെട്ടത്‌ വാരിയെല്ലില്‍ നിന്നാണ്‌. നിശ്ചയമായും വാരിയെല്ലില്‍ ഏറ്റവും വളഞ്ഞത്‌ മേല്‍ഭാഗത്തുള്ളതാണ്‌. അത്‌ നീ ചൊവ്വാക്കാനുദ്ദേശിച്ചാല്‍ നീ പൊട്ടിക്കുന്നതാണ്‌. അതിനെ നീ (നിവര്‍ത്താതെ) വിട്ടാല്‍ അത്‌ വളഞ്ഞ്‌ തന്നെയിരിക്കുന്നതാണ്‌. അതിനാല്‍ സ്‌ത്രീകളോട്‌ നിങ്ങള്‍ നന്മ ഉപദേശിക്കുവീന്‍'' (ബുഖാരി, മുസ്‌ലിം).
                       ഭര്‍ത്താവിന്‌ ഭാര്യയോട്‌ ധാരാളം കടമകളുണ്ട്‌. അവള്‍ക്ക്‌ ചെലവ്‌ കൊടുക്കലും -ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം എന്നിവ നല്‍കലും- അവളുടെ മുഖത്തടിക്കാതിരിക്കലും അവളെ ചീത്ത വിളിക്കാതിരിക്കലും കിടപ്പറയിലല്ലാതെ അവളോട്‌ പിണങ്ങാതിരിക്കലും അവളുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതിരിക്കലും സ്‌നേഹത്തോടും ഇണക്കത്തോടും കൂടി അവളോട്‌ സഹവസിക്കലും ഭര്‍ത്താവിന്റെ കടമകളാണ്‌. അവളില്‍ നിന്ന്‌ അനുസരണക്കേട്‌ ഉണ്ടായാല്‍ ആദ്യം അവളെ ഉപദേശിക്കണം. അതുകൊണ്ടും മാറ്റമില്ലെങ്കില്‍ കിടപ്പറയില്‍ അവളോട്‌ പിണങ്ങണം (ബെഡ്‌റൂമിന്‌ പുറത്ത്‌ പിണക്കം കാണിക്കുവാന്‍ പാടില്ല). എന്നിട്ടും ശരിയായില്ലെങ്കില്‍ പൊട്ടാത്ത വിധം (തൊലിക്കോ ശരീരത്തിനോ കേടുപാടുകള്‍ സംഭവിക്കാത്ത വിധം) അവളെ അടിക്കുകയും വേണം. ഇതും ഫലം ചെയ്യാത്തപ്പോള്‍ അവരിരുവരുടേയും ബന്ധുക്കളില്‍ നിന്ന്‌ നീതിമാന്മാരായ രണ്ട്‌ പേരെ തിരഞ്ഞെടുത്ത്‌ അവരുടെ മദ്ധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം. അവസാന ശ്രമവും പരാജയപ്പെട്ടാല്‍ മാത്രമേ അവളെ ത്വലാഖ്‌ ചൊല്ലാവൂ (വിവാഹമോചനം നടത്താവൂ). 
                       മുആവിയത്ത്‌ ബ്‌നു ഹൈദ (റ) യില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ``ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലൊരാള്‍ക്ക്‌ തന്റെ ഭാര്യയോടുള്ള കടമ എന്തൊക്കെയാണ്‌? അവിടുന്ന്‌ പറഞ്ഞു: ``നീ ഭക്ഷണം കഴിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കലും നീ വസ്‌ത്രം ധരിച്ചാല്‍ അവളെയും ധരിപ്പിക്കലും നീ അവളുടെ മുഖത്തടിക്കാതിരിക്കലും കിടപ്പറയിലല്ലാതെ നീ അവളോട്‌ പിണങ്ങാതിരിക്കലുമാണ്‌'' (അബൂദാവൂദ്‌, ഇബ്‌നു ഹിബ്ബാന്‍).
ഹജ്ജത്തുല്‍ വിദാഇന്റെ അവസരത്തില്‍ നബി (സ്വ) പറഞ്ഞു: ``നിങ്ങള്‍ ഭാര്യമാരോട്‌ നന്മ ഉപദേശിക്കുവീന്‍''. നിശ്ചയമായും അവര്‍ നിങ്ങളുടെയടുക്കല്‍ ബന്ധിതരാണ്‌. അതല്ലാതെ മറ്റൊന്നും നിങ്ങളവരില്‍ നിന്നുടമയാക്കുന്നില്ല. എന്നാല്‍ അവര്‍ വ്യക്തമായ തെറ്റ്‌ (അനുസരണക്കേട്‌, മോശമായ പെരുമാറ്റം, പാതിവൃത്യം സൂക്ഷിക്കാതിരിക്കല്‍ മുതലായവ) ചെയ്‌താല്‍ കിടപ്പറയില്‍ നിങ്ങളവരോട്‌ പിണങ്ങുകയും (എന്നിട്ടും അവര്‍ അനുസരിച്ചില്ലെങ്കില്‍) പൊട്ടാത്ത അടി നിങ്ങള്‍ അവരെ അടിക്കണം. അപ്പോള്‍ അവര്‍ നിങ്ങളെയനുസരിച്ചാല്‍ അവര്‍ക്കെതിരെ മറ്റ്‌ മാര്‍ഗ്ഗങ്ങളൊന്നും നിങ്ങള്‍ തേടരുത്‌. അറിയണം നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ നിങ്ങളോട്‌ ചില കടമകളുണ്ട്‌. നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യമാരോട്‌ ചില കടമകളുണ്ട്‌. 
                      റസൂല്‍ (സ്വ) പറഞ്ഞു: ``ഒരാള്‍ തന്റെ ഭാര്യക്ക്‌ വേണ്ടി ചെലവഴിക്കുന്നത്‌ സ്വദഖഃയാണ്‌''. ``ഒരാള്‍ തന്റെ ഭാര്യയുടെ വായിലേക്ക്‌ വെച്ച്‌ കൊടുക്കുന്ന ഒരു പിടി ഭക്ഷണത്തിന്‌ പോലും അവന്ന്‌ പ്രതിഫലം നല്‍കപ്പെടുന്നതാണ്‌''. മുസ്‌ലിംകളില്‍ ഏറ്റവും ശ്രേഷ്‌ഠര്‍ ഭാര്യമാര്‍ക്ക്‌ ഏറ്റവും ഗുണം ചെയ്യുന്നവരായിരുന്നു. അവിടുന്നരുളി: ``നിങ്ങളില്‍ ഏറ്റവും ഉത്തമരായവര്‍ നിങ്ങളില്‍ വെച്ച്‌ ഭാര്യമാര്‍ക്കേറ്റവും ഗുണം ചെയ്യുന്നവരാണ്‌. ഞാന്‍ നിങ്ങളില്‍ വെച്ച്‌ ഭാര്യമാര്‍ക്ക്‌ ഏറ്റവും ഗുണം ചെയ്യുന്നവനാണ്‌'' (ഇബ്‌നു ഹിബ്ബാന്‍).
Related Posts Plugin for WordPress, Blogger...