നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 24 August 2018

കത്താത്ത തിരുകേശം



   ഒളിവിലായി പിന്നീട് തെളിവിലായി നമ്മിലേക്ക് വന്ന മുത്തുനബി (സ്വ) എല്ലാ നിലക്കും മികവുറ്റവരാണ്. ഒരു കോട്ടവും അവിടുന്നില്‍ ദര്‍ശിക്കാനോ ആര്‍ക്കും ചൂണ്ടിക്കാട്ടാനോ സാധ്യമല്ല. എങ്ങനെ സാധിക്കും? ലോകത്തിനാകെ കാരുണ്യമായി വന്ന മുത്തൊളിയല്ലേ തിരുദൂതര്‍? ആ ഒളിയുടെ ശോഭയില്‍ പ്രപഞ്ചം തന്നെ പ്രകാശിക്കുമ്പോള്‍ ആര്‍ക്കാണ് ഒരു ന്യൂനത ചൂണ്ടിക്കാണിക്കാന്‍ കഴിയുക?
എല്ലാ ന്യൂനതകളില്‍ നിന്നും പരിശുദ്ധമാക്കപ്പെട്ട ആ തിരുദേഹത്തില്‍ സ്പര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ച ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളായ തിരുനബി (സ്വ) യുടെ ഭാര്യമാര്‍ക്ക് എത്ര അനുഗ്രഹമാണ് അല്ലാഹു നല്‍കിയത്. അവിടുന്നിനെ ഒരു നോക്ക് കാണാന്‍ ഭാഗ്യം ലഭിക്കുക എന്നത് പോലും വലിയ കാര്യമാണ്. 
          അവിടുന്ന് കണ്‍മറഞ്ഞ് പോയാലും സമുദായത്തിന് അവിടുത്തെ സാമീപ്യം ലഭിക്കുന്നതിന് വേണ്ടി അവിടുത്തെ തലമുടിയും നഖവും മറ്റും ഉമ്മത്തിന് അവിടുന്ന് വിതരണം ചെയ്തു. അത് ലഭ്യമാക്കാന്‍ സ്വഹാബത്ത് യുദ്ധസമാനം മത്സരിച്ചു. അതെ, പെണ്ണിനും പൊന്നിനും കള്ളിനും വേണ്ടി യുദ്ധം ചെയ്ത ഒരു സമൂഹം സാധാരണ ഒരു വിലയും കല്‍പിക്കാത്ത ഒരു മുടിക്ക് വേണ്ടി മത്സരിച്ചു. തിരുകേശം ലഭിച്ചതില്‍ അഭിമാനം കൊള്ളുകയും മറ്റേതിനേക്കാളും അതിന് വില കല്‍പിക്കുകയും ചെയ്തു. തിരുകേശത്തിലൂടെ തിരുനബി (സ്വ) യുടെ സാമീപ്യവും ബറക്കത്തും ലഭിക്കും എന്ന് ഉറപ്പിച്ചത് കൊണ്ടാണ് നബി (സ്വ) അത് വിതരണം ചെയ്തതും സ്വഹാബത്ത് അതിന് വേണ്ടി മത്സരിച്ചതും.
        നബി (സ്വ) തങ്ങളുടെ മുടി വടിക്കുകയോ മുടി ചുരുക്കുകയോ താടി വെട്ടുകയോ ചെയ്യുമ്പോള്‍ നബി (സ്വ) തങ്ങളുടെ തൃക്കരങ്ങളെ കൊണ്ട് സ്വഹാബാക്കള്‍ക്കിടയില്‍ അത് വിതരണം ചെയ്യുകയോ അല്ലെങ്കില്‍ അത് വിതരണം ചെയ്യാന്‍ മറ്റൊരാളോട് കല്‍പിക്കുകയോ ചെയ്യുമായിരുന്നു.
നാമൊന്ന് ചിന്തിക്കുക. ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്ന മുടിയും രോമവും കുഴിച്ചുമൂടണമെന്ന് പഠിപ്പിച്ച അതേ നബി (സ്വ) തങ്ങള്‍ തന്നെയാണ് സ്വന്തം മുടി സ്വഹാബത്തിന് വിതരണം ചെയ്തത്. ഇത് എന്തിന് വേണ്ടി? ബറക്കത്തിനല്ലാതെ മറ്റെന്തിന്?
         തിരുനബി (സ്വ) തങ്ങള്‍ മുടി വിതരണം ചെയ്ത ഹദീസ് വിശദീകരിച്ച് കൊണ്ട് ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: "തിരുനബി (സ്വ) യുടെ മുടി കൊണ്ട് ബറക്കത്തെടുക്കലും ബറക്കത്തിന് വേണ്ടി സൂക്ഷിച്ചുവെക്കലും അനുവദനീയമാണെന്ന് ഈ ഹദീസ് വിളിച്ചോതുന്നുണ്ട്". 
മുന്‍ഗാമികളില്‍ ചിലര്‍ പറഞ്ഞു: ഭൂമുഖത്തും ഭൂമിയുടെ ഉള്ളറകളിലുള്ളതുമായ സ്വര്‍ണ്ണവും വെള്ളിയും ലഭിക്കുന്നതിനേക്കാളും നബി (സ്വ) തങ്ങളുടെ ഒരു മുടി എന്‍റെയടുക്കല്‍ ഉണ്ടാകല്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നു. മറ്റ് ചിലരുടെ പ്രതികരണം ഇങ്ങനെ വായിക്കാം:
"ദുന്‍യാവ് മുഴുവന്‍ ലഭിക്കുന്നതിനേക്കാളും എനിക്ക് ഏറ്റവും പ്രിയങ്കരമായത് തിരുനബി (സ്വ) യുടെ ഒരു മുടി ലഭിക്കുന്നതാണ്".
അനസ് (റ), ഉമ്മുസലമ (റ), ഖാലിദ് ബ്നു വലീദ് (റ) തുടങ്ങിയ സ്വഹാബികളായ പുരുഷരും സ്ത്രീകളും തിരുനബി (സ്വ) യുടെ തിരുകേശം സൂക്ഷിച്ചവരില്‍ പെടുന്നു. 
             കണ്ണേറോ മറ്റേതെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടാവുമ്പോള്‍ ശമനത്തിനായി ഉമ്മുസലമ ബീവി (റ) യുടെ അടുക്കലേക്ക് അവര്‍ പോകുമായിരുന്നു. മഹതി തിരുനബി (സ്വ) യുടെ മുടിയിട്ട ബറക്കത്താക്കപ്പെട്ട വെള്ളം അവര്‍ക്ക് നല്‍കുകയും ചെയ്യുമായിരുന്നു എന്ന് ഗ്രന്ഥങ്ങളില്‍ കാണാം. 
      നബി (സ്വ) തങ്ങളുടെ തിരുകേശം കൈയിലുണ്ടായിരുന്ന പലരും തങ്ങളോടൊപ്പം അവ  ഖബ്റില്‍ വെക്കണമെന്ന് വസ്വിയ്യത്ത് ചെയ്തിരുന്നു. അനസ് (റ) ഇപ്രകാരം വസ്വിയ്യത്ത് ചെയ്തതായി അല്‍ ഇസ്വാബയില്‍ കാണാം. 
             മരണപ്പെട്ട് ഖബ്റില്‍ അകം കടത്തുമ്പോള്‍ അല്ലാഹുവിന്‍റെ കാരുണ്യം ലഭിക്കുന്നതിന് വേണ്ടി തിരുനബി (സ്വ) യുടെ തിരുകേശവും തിരുനഖവും തന്നോടൊപ്പം വെക്കണമെന്ന് മുആവിയ (റ) വസ്വിയ്യത്ത് ചെയ്തതായി സിയറു അഅ്ലാമിന്നുബലാഅ് എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. 
തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്തില്‍ പറയുന്നു:  തന്‍റെ കൈയിലുണ്ടായിരുന്ന തിരുകേശവും നഖവും മറമാടാന്‍ നേരം തന്നോടൊപ്പം വെക്കണമെന്ന് ഉമര്‍ ബ്നു അബ്ദില്‍ അസീസ് (റ) വസ്വിയ്യത്ത് ചെയ്ത പ്രകാരം അങ്ങനെ തന്നെ ചെയ്യുകയുണ്ടായി. 
       മഹാനായ അഹ്മദ് ബ്നു ഹമ്പല്‍ (റ) ന്‍റെ മകന്‍ അബ്ദുല്ലാഹ് എന്നവര്‍ പറയുന്നു. എന്‍റെ പിതാവ് തിരുനബി (സ്വ) യുടെ ഒരു മുടി ചുംബിക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്". മഹാനായ അഹ്മദ് ബ്നു ഹമ്പലും (റ) തിരുനബി (സ്വ) യുടെ മുടി തന്നോടൊപ്പം വെക്കണമെന്ന് വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്. 
          തിരുകേശം കാരണമായി പല അനുഗ്രഹങ്ങളും ലഭ്യമായതായി മഹത്തുക്കള്‍ രേഖപ്പെടുത്തുന്നുണ്ട്. "യര്‍മൂഖ്" യുദ്ധവേളയില്‍ മഹാനായ ഖാലിദ് ബ്നു വലീദിന്‍റെ തൊപ്പി നഷ്ടപ്പെടുകയും അതിന്‍റെ പേരില്‍ അദ്ദേഹം അതിയായി പ്രയാസപ്പെടുകയും ചെയ്തു. കാരണം അതില്‍ തിരുനബി (സ്വ) തങ്ങളുടെ ഏതാനും മുടികള്‍ വെച്ചിട്ടുണ്ടായിരുന്നു. ഈ തൊപ്പി തലയിലണിഞ്ഞ് ഏത് യുദ്ധത്തില്‍ പങ്കെടുത്താലും ഖാലിദ് ബ്നു വലീദ് (റ) ന് വിജയം ലഭിക്കുമായിരുന്നു. ഇക്കാര്യം മഹാനവര്‍കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നുകസീര്‍ (റ) തന്‍റെ അല്‍ബിദായയിലും ഖാളി ഇയാള് ശിഫാഇലും ഇബ്നു അസീര്‍ (റ)  ഉസ്ദുല്‍ ഗാബയിലും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, മറ്റ് പല ഗ്രന്ഥങ്ങളിലും ഈ സംഭവം കാണാം. 
          ഫുതൂഹുശ്ശാമില്‍ ഇങ്ങനെ കാണാം: ഹജ്ജത്തുല്‍ വിദാഇന്‍റെ വേളയില്‍ നബി (സ്വ) തങ്ങളുടെ മുടി വടിക്കപ്പെട്ടപ്പോള്‍ ആ മുടികളില്‍ നിന്നും കുറച്ച് ഞാന്‍ കൈക്കലാക്കി. അപ്പോള്‍ നബി (സ്വ) തങ്ങള്‍ എന്നോട് ചോദിച്ചു: ഏ ഖാലിദേ! നീ ഇതുകൊണ്ട് എന്ത് ചെയ്യാനാണ്? അപ്പോള്‍ ഖാലിദ് ബ്നു വലീദ് (റ) പറഞ്ഞു: അതുകൊണ്ട് ഞാന്‍ ബറക്കത്തെടുക്കുകയും ശത്രുക്കള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ അതുകൊണ്ട് ഞാന്‍ സഹായം തേടുകയും ചെയ്യും. അപ്പോള്‍ നബി (സ്വ) തങ്ങള്‍ ഖാലിദ് ബ്നു വലീദ് (റ) നോട് പറഞ്ഞു: ഖാലിദേ! ആ മുടി നിന്നോടൊപ്പം ഉള്ളിടത്തോളം കാലം നീ വിജയം പ്രാപിച്ചവനായിരിക്കും. അങ്ങനെ ആ മുടി ഖാലിദ് ബ്നു വലീദി (റ) ന്‍റെ തൊപ്പിയില്‍ അദ്ദേഹം തുന്നിച്ചേര്‍ത്തുവക്കുകയുണ്ടായി. 
          ഖാലിദ് ബ്നു വലീദ് (റ) നബി (സ്വ) യുടെ മുടി കൈപ്പറ്റുന്നത് നേരില്‍ കണ്ട അബൂബക്കര്‍ സിദ്ദീഖ് (റ) പറയുന്നത് കാണുക: നബി (സ്വ) തങ്ങളുടെ മുടി ലഭിച്ച ഖാലിദ് ബ്നു വലീദ് (റ) അദ്ദേഹത്തിന്‍റെ രണ്ട് കണ്ണുകളിലും ചുണ്ടിലും വെച്ച് ചുംബിക്കുകയുണ്ടായി. 
       ഇമാം ബുഖാരി (റ) യും നബി (സ്വ) യുടെ മുടി കൊണ്ട് ബറക്കത്തെടുത്തിരുന്നു എന്ന് "മുഖദ്ദിമത്തു ഫത്ഹില്‍ ബാരി" യില്‍ ഇബ്നു ഹജറില്‍ അസ്ഖലാനി (റ) പറയുന്നു: അതില്‍ ഇപ്രകാരം കാണാം: ഇമാം ബുഖാരി (റ) യുടെ അടുക്കല്‍ നബി (സ്വ) യുടെ മുടിയുണ്ടായിരുന്നു. തന്‍റെ വസ്ത്രത്തിലായിരുന്നു അദ്ദേഹം അത് വെച്ചിരുന്നത്.
          നബി (സ്വ) തങ്ങളുടെ മുടി കൈവശം ഉള്ള ഒരു വ്യക്തി മരണപ്പെട്ടാല്‍ ആ മുടി അനന്തരം എടുക്കപ്പെടുകയില്ലെന്നും അതാര്‍ക്കും ഉടമസ്ഥാവകാശമില്ലാത്തതാണെന്നും ഇബ്നുഹജര്‍ (റ) തങ്ങള്‍ തന്‍റെ ഫതാവല്‍ കുബ്റയില്‍ പറഞ്ഞിട്ടുണ്ട്.
നബി (സ്വ) തങ്ങളുടെ ശറഫാക്കപ്പെട്ട തിരുകേശം സ്വയം അനങ്ങുകയും അത് വളരുകയും ശാഖകളുണ്ടാവുകയും ചെയ്യുമെന്ന് യൂസുഫുന്നബ്ഹാനി (റ) തന്‍റെ ജവാഹിറുല്‍ ബിഹാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
          ഒരാള്‍ വര്‍ഷങ്ങളോളം നിസ്കാരത്തെ ഒഴിവാക്കി. അക്കാരണത്താല്‍ അയാള്‍ കാഫിറാവുകയില്ല. എന്നാല്‍ നബി (സ്വ) തങ്ങളുടെ മുടിയില്‍ പെട്ട ഏതെങ്കിലും ഒരു മുടിയേയോ എന്തിനേറെ നബി (സ്വ) യുടെ ചെരുപ്പിന്‍റെ ഏതെങ്കിലും ഒരു ഭാഗത്തേയോ നിസ്സാരപ്പെടുത്തിയാല്‍ അവന്‍ കാഫിറാണെന്ന് ഇമാം റാസി (റ) തന്‍റെ തഫ്സീറില്‍ വ്യക്തമാക്കുന്നു. ഇമാം മുനാവി (റ) തന്‍റെ ഫൈളുല്‍ ഖദീറില്‍ വ്യക്തമാക്കുന്നു: നബി (സ്വ) തങ്ങള്‍ പറഞ്ഞു: ആരെങ്കിലും എന്‍റെ ഒരു മുടിയെ ബുദ്ധിമുട്ടിച്ചാല്‍ അവന്‍ എന്നെ ബുദ്ധിമുട്ടിച്ചു. ആരെങ്കിലും എന്നെ ബുദ്ധിമുട്ടിച്ചാല്‍ അവന്‍ അല്ലാഹുവിനെ ബുദ്ധിമുട്ടിച്ചവനായി. 
          സ്വഹാബിവര്യര്‍ അനസ് (റ) ന്‍റെ അടുക്കല്‍ നബി (സ്വ) തങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു ടവ്വല്‍ ഉണ്ടായിരുന്നുവെന്നും അത് ചെളി പുരണ്ടാല്‍ തീയിലിട്ടാണ് അഴുക്ക് കളഞ്ഞിരുന്നതെന്നും അത് കണ്ട് അത്ഭുതപ്പെടുന്നവരോട്  അമ്പിയാക്കളുടെ മുഖം സ്പര്‍ശിച്ച ഒന്നും തന്നെ തീ കരിക്കുകയില്ലെന്ന് അനസ് (റ) പറയുമായിരുന്നുവെന്നും ഇമാം സുയൂഥി (റ) യെ പോലുള്ള മഹത്തുക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതായി കാണാം. നബി (സ്വ)യുടെ തിരുവദനം സ്പര്‍ശിച്ച ഒരു സാധനത്തെ തങ്ങളുടെ വഫാത്തിന് ശേഷം തീ കരിക്കുകയില്ലെങ്കില്‍ ശരീരത്തിന്‍റെ ഒരു ഭാഗമാകുന്ന മുടി വഫാത്തിന് ശേഷവും കരിയുകയില്ലെന്നത് ആര്‍ക്കും ബോധ്യപ്പെടുന്ന ഒന്നാണ്. വഫാത്തിന് ശേഷവും തിരുകേശത്തിന്‍റെ സവിശേഷത നിലനില്‍ക്കുന്നു എന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്. തിരുനബി (സ്വ) യുടെ വഫാത്തിന് ശേഷവും തിരുകേശത്തിന്‍റെ മുഅ്ജിസത്ത് ശേഷിക്കുന്നുണ്ടെന്ന് ഗ്രന്ഥങ്ങള്‍ പരതിയാല്‍ മനസ്സിലാകും. തിരുകേശം വളരുമെന്നത് തന്നെ ധാരാളം മതി. ത്വബഖാത്തു ശ്ശാഫിഇയ്യത്ത്, സിയറു അഅ്ലാമിന്നുബലാഅ്, ദൈലു താരീഖില്‍ ബഗ്ദാദ് തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നബി (സ്വ) യുടെ വഫാത്തിന് ശേഷവും തിരുകേശത്തിന് യാതൊരു കേടും സംഭവിച്ചിട്ടില്ല എന്നറിയിക്കുന്ന ഒരു സംഭവം വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെ സംഗ്രഹിക്കാം: അബ്ബാസിയ്യ ഖലീഫയായിരുന്ന മുസ്തര്‍ശിദ് ബില്ലാഹിയുടെ കാലഘട്ടത്തില്‍ ഒരു സംഘട്ടനം നടക്കുകയും ഒരു കൂട്ടര്‍ മര്‍ദ്ധനത്തിനും തടവിനും വിധേയരാവുകയും ചെയ്തു. തടവിലാക്കപ്പെട്ടവരെ തീയിലിട്ട് കരിക്കുകയാണ് ചെയ്തത്. കൂട്ടത്തില്‍ ഒരു പൂട്ടിപ്പിടിച്ച കൈ മാത്രം കരിയുന്നില്ല. ആവര്‍ത്തിച്ച് തീയിലിട്ടു നോക്കി. അങ്ങനെ ആ കൈ തുറന്നു നോക്കുമ്പോള്‍ തിരുനബി (സ്വ) യുടെ മുടി ആ കൈയിലുണ്ടായിരുന്നതായി വ്യക്തമായി!!! സുബ്ഹാനല്ലാഹ്!! തിരുനബി (സ്വ) യുടെ വഫാത്തിന് ശേഷം തിരുകേശം കരിയുകയില്ലെന്ന് മാത്രമല്ല അത് പിടിച്ചിരുന്ന കൈയും കരിഞ്ഞില്ല എന്നല്ലേ സംഭവം അറിയിക്കുന്നത്. അല്‍ വാഫീ ഫില്‍ വഫയാത്ത് എന്ന ഗ്രന്ഥത്തിലും ഇത് കാണാം. ചുരുക്കത്തില്‍ തിരുകേശത്തിന്‍റെ സവിശേഷത വഫാത്തിന് ശേഷം ഇല്ലാതാകുകയില്ലെന്നും അതിലൂടെ അതിമഹത്തായ സഹായവും ബറക്കത്തും ലഭിക്കുമെന്നും വളരെ വ്യക്തമാണ്. വിരുദ്ധ ആശയങ്ങളില്‍ നിന്നും അല്ലാഹു നമ്മെ  രക്ഷിക്കട്ടെ. ആമീന്‍.                                                                 -  ശഫീഖ് ഇര്‍ഫാനി പട്ടണക്കാട് -

ത്യാഗസന്ദേശവുമായി ബലിപെരുന്നാള്‍


വിശ്വാസത്തിന്‍റെ പരിമളവും ത്യാഗത്തിന്‍റെ വിശുദ്ധിയും സമര്‍പ്പണത്തിന്‍റെ കരുത്തുമായി ഒരിക്കല്‍ കൂടി ബലിപെരുന്നാള്‍ സമാഗതമാവുകയാണ്. ഖലീലുല്ലാഹി ഇബ്റാഹീം നബി (അ) ന്‍റെയും പുത്രന്‍ ഇസ്മാഈല്‍ നബി (അ) യുടെയും ത്യാഗസുന്ദരമായ ജീവിതസ്മരണകള്‍ അയവിറക്കാനും സ്വജീവിതത്തില്‍ പകര്‍ത്തുവാനുമുള്ള അസുലഭ അവസരങ്ങള്‍.
         സത്യത്തിനും നീതിക്കും വേണ്ടി പടപൊരുതിയ ഹസ്റത്ത് ഇബ്റാഹീം നബി (അ) ത്യാഗത്തിന്‍റെ തീച്ചൂളയില്‍ തൗഹീദിന്‍റെ അണയാത്ത ദീപശിഖ ഉയര്‍ത്തിപ്പിടിച്ച് ശിര്‍ക്കിനെതിരെ ഗര്‍ജ്ജനം നടത്തി ഖലീലുല്ലാഹി അഥവാ അല്ലാഹുവിന്‍റെ ആത്മമിത്രം എന്ന സ്ഥാനപ്പേര് അദ്ദേഹം നേടിയെടുത്തു. ആര്‍ക്കും തടുത്ത് നിര്‍ത്താനാവാത്ത അജയ്യശക്തിയായി ഇബ്റാഹീം നബി (അ) കര്‍മ്മരംഗത്തിറങ്ങി. പൂമാലകള്‍ തീര്‍ക്കേണ്ടവര്‍ കരിങ്കല്‍ചീളുകള്‍ വാരിയെറിഞ്ഞു. പട്ടുമെത്ത വിരിക്കേണ്ടവര്‍ അഗ്നികുണ്ഠം തീര്‍ത്തു. സംരക്ഷണം ഏറ്റെടുക്കേണ്ടവര്‍ ആട്ടിയോടിച്ചു. എന്നിട്ടും മഹാന്‍ പതറിയില്ല. 
നംറൂദിന്‍റെ സിംഹാസനത്തിന്‍റെ അകത്തളങ്ങളില്‍ ചെന്ന് തൗഹീദിന്‍റെ ധര്‍മ്മകാഹളം മുഴക്കി. നംറൂദിന്‍റെ കിങ്കരന്മാര്‍ ആളിക്കത്തുന്ന തീകൂണ്ഡാരത്തിലേക്ക് നബിയെ വലിച്ചെറിഞ്ഞു. അത്ഭുതം! ചുറ്റുംകൂടിയവരെ അത്ഭുതസ്തബ്ധരാക്കി കത്തിപ്പടരുന്ന തീജ്ജ്വാലകള്‍ക്കിടയില്‍ നിന്ന് പ്രവാചകന്‍ പുഞ്ചിരിച്ചു. 
              നിശയുടെ നിശ്ശബ്ദതയില്‍ നീണ്ട പ്രാര്‍ത്ഥനക്ക് ശേഷം അല്ലാഹു നല്‍കിയ അരുമസന്താനത്തെ ബലിയറുക്കാന്‍ ഇലാഹീ നിര്‍ദ്ദേശം ലഭിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല. ഓമനപുത്രനെ പുത്തനുടുപ്പുകളണിയിച്ച് പിതാവ് കത്തിയും കയറുമെടുത്ത് കല്ലും മുള്ളും നിറഞ്ഞ മലമടക്കുകള്‍ സഞ്ചരിച്ച് മിനാപര്‍വ്വതം ലക്ഷ്യമാക്കി നീങ്ങി. പിതാവും പുത്രനും നടന്നു നീങ്ങുമ്പോള്‍ ബീവി ഹാജര്‍ അതു കണ്ടാനന്ദിച്ചു. വഴിമദ്ധ്യേ പിതാവ് തന്‍റെ മകനോട് പറഞ്ഞു: നിന്‍റെ ബലി അര്‍പ്പിക്കാന്‍ അല്ലാഹുവിന്‍റെ കല്‍പന വന്നിരിക്കുന്നു. മകന്‍ പ്രതിവചിച്ചു: ഉപ്പാ! അല്ലാഹുവിന്‍റെ കല്‍പന അനുസരിക്കുക. ക്ഷമിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. 
          ഇബ്റാഹീം നബി (അ) മകന്‍റെ കാലുകള്‍ കെട്ടി. പുത്തനുടുപ്പുകള്‍ അഴിച്ചു വെച്ചു. കമഴ്ത്തി കിടത്തി. ഭീതിതമായ രംഗം കണ്ട് വാനലോകത്തെ മലക്കുകള്‍ വിസ്മയഭരിതരായി. എന്തിനും തയ്യാറായ ഇബ്റാഹീം നബി (അ) ക്ക് നാഥന്‍റെ കല്‍പന വന്നു. നിര്‍ത്തൂ, മകനെ അറുക്കണ്ട, താങ്കള്‍ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. ജിബ്രീല്‍ (അ) കൊണ്ടുവന്ന ആടിനെ പകരമായി അവര്‍ അറുത്തു. മൂന്ന് പേരും തക്ബീര്‍ ചൊല്ലി.
വൈയക്തികവും രാഷ്ട്രീയവും സാമൂഹികവുമായ രംഗങ്ങളില്‍ വിശ്വാസത്തിന്‍റെ മൂലക്കല്ലുകള്‍ പാകിവെച്ച ആ മഹിതമായ ജീവിതം ഒരേസമയം വിശ്വമാനവികതയുടെയും മഹിതസംസ്കാരത്തിന്‍റെയും സന്ദേശങ്ങള്‍ ഫലപ്രദമായി ജീവിതവത്കരിക്കാനുള്ള ആഹ്വാനം പകര്‍ന്നു നല്‍കുന്നു. അതിനാല്‍ ബലിപെരുന്നാള്‍ യുവത്വത്തിന്‍റെ ജീവിതവേദികളെ വിശ്വാസത്തിന്‍റെയും ത്യാഗത്തിന്‍റെയും സ്വയം സമര്‍പ്പണത്തിന്‍റെയും വേദിയിലിട്ട് ഉടച്ച് വാര്‍ക്കാനാവശ്യപ്പെടുന്നു. 
കര്‍മ്മങ്ങളുടെ പെരുന്നാള്‍ ബലിദാനം
            അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഇബ്റാഹീം നബി (അ) പുത്രനെ ബലിയര്‍പ്പിക്കാന്‍ തുനിഞ്ഞ സംഭവത്തെ അനുസ്മരിപ്പിച്ച് കൊണ്ടാണ് ബലിപെരുന്നാളിന്‍റെ പ്രധാന കര്‍മ്മങ്ങളിലൊന്നായി ബലിദാനം മുസ്ലിംകള്‍ നടത്തുന്നത്. 
            ബലികര്‍മ്മം സുന്നത്താണ്. നേര്‍ച്ചയാക്കിയാല്‍ ബലികര്‍മ്മം നിര്‍ബന്ധമാകും. ആട്, മാട്, ഒട്ടകം എന്നിവയാണ് ബലി നല്‍കാവുന്ന മൃഗങ്ങള്‍. നെയ്യാട് ഒരു വയസ്സും, കോലാടും മാടും രണ്ട് വയസ്സും, ഒട്ടകം അഞ്ച് വയസ്സും പൂര്‍ത്തിയായിരിക്കണം. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ആട് കോലാടാണ്. ആടില്‍ ഒന്നിലധികം പേര്‍ പങ്ക് ചേരാന്‍ പാടില്ല. ഒട്ടകം, മാട് എന്നിവയില്‍ ഏഴ് പേര്‍ക്ക് വരെ പങ്കാളിയാവാം. എങ്കിലും ഏഴ് പേര്‍ കൂടി മാടിനെ അറുക്കുന്നതിനേക്കാള്‍ ഉത്തമം ഏഴ് ആടിനെ ബലി നല്‍കുന്നതാണ്. 
മാംസലഘൂകരണത്തിന് നിമിത്തമാകുന്ന ന്യൂനതകള്‍ ഉള്ള മൃഗങ്ങള്‍ ബലിദാനത്തിന് യോഗ്യമല്ല. സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് കുറച്ച് മാത്രം പാവങ്ങള്‍ക്ക് നല്‍കി ബാക്കി മുഴുവനും സ്വന്തം ആവശ്യത്തിന് എടുക്കാമെങ്കിലും ഭക്ഷണത്തിന് അല്‍പം എടുക്കുകയും ബാക്കി മുഴുവനും പാവങ്ങള്‍ക്ക് നല്‍കുകയുമാണ് ഉത്തമം. നിര്‍ബന്ധമായ ഉള്ഹിയ്യത്തിന്‍റെ മാംസം തനിക്കോ തന്‍റെ ആശ്രിതര്‍ക്കോ എടുക്കാന്‍ പാടില്ല. പെരുന്നാള്‍ ദിവസം സൂര്യനുദിച്ച് ഉയര്‍ന്നത് മുതല്‍ ദുല്‍ഹിജ്ജ പതിമൂന്ന് അവസാനം വരെയാണ് ബലിദാനത്തിന്‍റെ സമയം. ബലിദാനത്തിന് നിയ്യത്ത് അനിവാര്യമാണ്. സുന്നത്തായ ഉള്ഹിയ്യത്ത് ഞാന്‍ അറുക്കുന്നു എന്നതാണ് നിയ്യത്ത് (ഇആനത്ത് 2/331). മൃഗത്തെ നിര്‍ണ്ണയിക്കുന്ന സമയത്തോ അറുക്കുന്ന സമയത്തോ ആണ് നിയ്യത്ത് ചെയ്യേണ്ടത്.
            പുരുഷന്‍ സ്വന്തം കരങ്ങള്‍ കൊണ്ട് അറുക്കുന്നതാണ് ഉത്തമം. അറുക്കാന്‍ മറ്റൊരാളെ ഏല്‍പിക്കുകയാണെങ്കില്‍ അറുക്കുന്ന സ്ഥലത്ത് ഹാജരാവല്‍ സുന്നത്താണ്. സ്ത്രീയാണ് ബലിദാനം ചെയ്യുന്നതെങ്കില്‍ അറുക്കല്‍ മറ്റൊരാളെ ഏല്‍പ്പിക്കലാണ് ഉത്തമം.
      ബലിമൃഗം തടിയുള്ളതാവലും ഭംഗിയുള്ളതാവലും പെരുന്നാള്‍ നിസ്കാരത്തിന് ശേഷം അറുക്കലും അറവ് മൃഗവും അറുക്കുന്നവനും ഖിബ്ലയുടെ നേരെയാവലും അറുക്കുന്നവന്‍ ബിസ്മിയും നബി (സ്വ) യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലലും  ിന്നൃശ്ലിറുഏിവ ിന്നൃമ്ലുല ഏിڌിഴ മ്പെീറ്റപ്പെറിഏ എന്ന് പ്രാര്‍ത്ഥന നടത്തലും സുന്നത്താണ്. 
സുന്നത്തായ ബലിദാനത്തിന്‍റെ തോല് സ്വന്താവശ്യത്തിന് എടുക്കല്‍ കൊണ്ടോ മറ്റുള്ളവര്‍ക്ക് കൊടുക്കല്‍ കൊണ്ടോ വിരോധമില്ല. തോലോ മറ്റോ വില്‍ക്കാനോ കശാപ്പുകാരനോ മറ്റോ കൂലിയായി കൊടുക്കാനോ പാടില്ല. ബലിദാനത്തിന് ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ബലിദാനം വരെ നഖം, മുടി, ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ എന്നിവ നീക്കം ചെയ്യല്‍ കറാഹത്താണ്. 
തക്ബീര്‍
           "ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്" ആഗോള മുസല്‍മാന്‍റെ ആശാകേന്ദ്രമായ മക്കാ പുണ്യഭൂമിയില്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വന്നെത്തിയ ജനലക്ഷങ്ങള്‍ തല്‍ബിയത്തിന്‍റെ മന്ത്രധ്വനികള്‍ ഉരുവിട്ട് പുളകിതരാവുമ്പോള്‍ മറ്റ് കോടാനുകോടി മുസ്ലിംകള്‍ തക്ബീര്‍ ധ്വനി മുഴക്കി പെരുന്നാള്‍ ആഘോഷിക്കുന്നു. 
       ദുല്‍ഹിജ്ജ ഒമ്പതിന്‍റെ സുബ്ഹി മുതല്‍ പതിമൂന്നിന്‍റെ അസ്വ്ര്‍ വരെ എല്ലാ നിസ്കാരങ്ങളുടെ ഉടനെയും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. നിസ്കാരാനന്തരമുള്ള ദിക്റ് ദുആയുടെ മുമ്പാണ് ഈ തക്ബീര്‍ ചൊല്ലേണ്ടത്. 
ദുല്‍ഹിജ്ജ മാസം ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളില്‍ ആട്, മാട്, ഒട്ടകങ്ങളെ കാണുകയോ അവയുടെ ശബ്ദം കേള്‍ക്കുകയോ ചെയ്യുമ്പോഴും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്.
പെരുന്നാള്‍ നിസ്കാരം
          പെരുന്നാള്‍ ദിനത്തിലെ ഒരു സുപ്രധാന സുന്നത്താണ് പെരുന്നാള്‍ നിസ്കാരം. സൂര്യോദയം മുതല്‍ മദ്ധ്യാഹ്നം വരെയാണ് നിസ്കാരസമയം. പുരുഷനും സ്ത്രീക്കും ഈ നിസ്കാരം സുന്നത്താണ്. പുരുഷന്‍ പള്ളിയില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമം. സ്ത്രീകള്‍ വീട്ടിലും നിസ്കരിക്കണം.
ബലിപെരുന്നാള്‍ നിസ്കാരം രണ്ട് റക്അത്ത് ഞാന്‍ നിസ്കരിക്കുന്നു എന്നാണ് നിയ്യത്ത്. ജമാഅത്തായി നിസ്കരിക്കുകയാണെങ്കില്‍ ഇമാമോട് കൂടി എന്ന് നിയ്യത്ത് വെക്കണം. നിയ്യത്തോട് കൂടി തക്ബീര്‍ ചൊല്ലി നിസ്കാരത്തില്‍ പ്രവേശിച്ച് വജ്ജഹ്ത്തു ഓതി ഫാതിഹക്ക് മുമ്പ് ഏഴ് തക്ബീറും രണ്ടാം റക്അത്തില്‍ ഫാതിഹക്ക് മുമ്പ് അഞ്ച് തക്ബീറും സുന്നത്തുണ്ട്. ഈ തക്ബീറുകള്‍ ഇമാമും മഅ്മൂമും ഉറക്കെയാണ് ചൊല്ലേണ്ടത്. ജമാഅത്തായ നിസ്കാരത്തിന് ശേഷം രണ്ട് ഖുതുബഃ നിര്‍വ്വഹിക്കല്‍ പുരുഷന്മാര്‍ക്ക് സുന്നത്താണ്. 
       ബലിപെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് ഭക്ഷണം കഴിക്കാതിരിക്കലും പെരുന്നാള്‍ നിസ്കാരത്തിന് പോകുമ്പോള്‍ ഒരു വഴിക്ക് പോകുകയും മടക്കം മറ്റൊരു വഴിക്കാകലുമാണ് ഉത്തമം. നബി (സ്വ) ഇങ്ങനെ ചെയ്തതായിട്ട് ഇമാം ബുഖാരി (റ) യും തുര്‍മുദി (റ) യും രേഖപ്പെടുത്തുന്നുണ്ട്. പെരുന്നാള്‍ ദിനത്തില്‍ കുളിക്കലും സുഗന്ധം പൂശലും നല്ല വസ്ത്രം ധരിച്ച് ഭംഗിയാവലുമെല്ലാം സുന്നത്താണ്. 

ഇബ്റാഹീം (അ) ന്‍റെ വിളി



             ഭൂമിയുടെ കേന്ദ്രം. മനുഷ്യവാസ ചരിത്രത്തോടൊപ്പം ചരിത്രത്താളുകളില്‍ ഇടം നേടിയ ഗേഹം. കഅ്ബാലയം. അതാണ് ഭൂമിയില്‍ പണിത പ്രഥമ ആരാധനാലയം. നൂഹ് നബി (അ) യുടെ കാലത്തുണ്ടായ ചരിത്ര പ്രസിദ്ധമായ ജല പ്രളയം. അത് നിമിത്തം കഅ്ബാലയം മണ്ണടിഞ്ഞു. നൂറ്റാണ്ടുകളോളം അങ്ങനെ കിടന്നു. 
                'അബുല്‍ അമ്പിയാ' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇബ്റാഹീം (അ) യ്ക്ക് തന്‍റെ വാര്‍ദ്ധക്യത്തില്‍ ലഭിച്ച ഇളംപൈതല്‍ ഇസ്മാഈല്‍ നബി (അ) യെയും മാതാവ് ഹാജറാ ബീവി (റ) യെയും വിജനമായ മണല്‍ക്കാട്ടില്‍ ഉപേക്ഷിച്ച് ബാബിലോണിയയിലേക്ക് തിരിച്ചു പോയി. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. ഇബ്റാഹീം നബി (അ) മക്കയില്‍ തിരിച്ചെത്തി. മകനുമായി ചേര്‍ന്ന് കഅ്ബാലയം പുതുക്കിപ്പണിതു. പ്രവാചകന്മാര്‍ക്കെല്ലാം അത്ഭുതങ്ങള്‍ പ്രകടമാകാറുണ്ട്. അതില്‍ പലതും തത്സമയ ശേഷം ഇല്ലാതായി പോകുന്നതാണ്. മറ്റ് ചിലതൊക്കെ അന്ത്യനാള്‍ വരെ നിലനില്‍ക്കുന്നതുമാണ്. അന്ത്യദിനം വരെ നിലനില്‍ക്കുന്ന ഒരു അത്ഭുത കാഴ്ചയാണ് 'ഇബ്റാഹീം മഖാം'. അതായത് മകനും പിതാവും കഅ്ബാലയ നിര്‍മ്മാണം നടത്തുകയാണ്. ചുമരുകള്‍ ഒരാളുടെ ഉയരത്തിലധികമായിരിക്കുന്നു. ഇനി തറയില്‍ നിന്ന് പണിയാന്‍ പറ്റില്ല. കയറി നിന്ന് പണിയാന്‍ കോണിയോ മറ്റോ ഇല്ല. ഈ ഘട്ടത്തില്‍ ഇബ്റാഹീം നബി (അ) ഒരു കല്ലില്‍ കയറി നിന്ന് പണിയാനുള്ള കല്ല് പൊക്കി. തത്സമയം കയറി നില്‍ക്കുന്ന കല്ല് സ്വയം പൊങ്ങുന്നു. ഇബ്റാഹീം നബി (അ) താനുദ്ദേശിക്കുന്ന സ്ഥലത്ത് കല്ല് വെക്കുന്നു. അടുത്ത കല്ലെടുക്കാന്‍ ഭാവിക്കുമ്പോള്‍ കയറി നിന്ന കല്ല് താഴുന്നു. അങ്ങനെ ഒരു യാന്ത്രിക കോണിയായി പ്രവര്‍ത്തിച്ച കല്ല്. അതില്‍ ഇബ്റാഹീം നബി (അ) യുടെ രണ്ട് കാല്‍പാദങ്ങള്‍ പതിഞ്ഞ് അടയാളപ്പെട്ട് കിടക്കുകയാണ്. ഈ കല്ല് കഅ്ബാശരീഫിന്‍റെ വാതിലിന്‍റെയും ഹിജ്റ് ഇസ്മാഈലിന്‍റെ മൂലയുടെയും ഇടയ്ക്ക് അല്‍പം കിഴക്ക് മാറി ചില്ല് കൂട്ടിലായി സൂക്ഷിക്കപ്പെടുന്നു. ത്വവാഫിന് ശേഷം അതിനടുത്ത് നിന്ന് നിസ്കരിക്കല്‍ സുന്നത്താണ്. "ഇബ്റാഹീം മഖാമിനെ നിങ്ങള്‍ നിസ്കാര സ്ഥലമാക്കുക" എന്ന ഖുര്‍ആന്‍ വചനത്തിലെ ഇബ്റാഹീം മഖാം കൊണ്ടുള്ള വിവക്ഷ ഈ കല്ലാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉദ്ധരിച്ചിട്ടുണ്ട്. 
കഅ്ബാലയ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ സ്രഷ്ടാവായ അല്ലാഹു ഇബ്റാഹീം നബി (അ) യോട് പറഞ്ഞു: നിങ്ങള്‍ ജനങ്ങളെ ഹജ്ജിനായി വിളിക്കുക. 
            ജനവാസമില്ലാത്ത മണല്‍ക്കാട്ടില്‍ ശ്രോദ്ധാക്കളില്ലാതെ ശൂന്യമായ അന്തരീക്ഷത്തിലേക്ക് നോക്കി ഹേ! ജനങ്ങളെ നിങ്ങള്‍ ഹജ്ജിന് വരൂ! എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നതിലെ അനൗചിത്യ ചിന്ത ഇബ്റാഹീം നബി (അ) യുടെ ഹൃദയത്തില്‍ നാമ്പെടുക്കാതിരിക്കാന്‍ അല്ലാഹു തന്‍റെ പ്രവാചകനോട് പറഞ്ഞു: "വാഹനങ്ങളിലായും കാല്‍നടയായും എല്ലാ വിദൂര ദിക്കുകളില്‍ നിന്നും അവര്‍ നിങ്ങളിലേക്ക് വരും".
ഈ വിളി കേട്ടവര്‍ അതിന് പ്രത്യുത്തരം ചെയ്ത് ഞാനിതാ നിനക്ക് പലവട്ടം ഉത്തരം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കഅ്ബാലയത്തിലണയും എന്നാണ് പണ്ഡിതമതം. ഈ വിളി കേള്‍ക്കാത്തവന്‍ എല്ലാ വിധ സൗകര്യങ്ങളുടെയും ആസ്വാദകനായാല്‍ പോലും ഹജ്ജ് നിര്‍വ്വഹിക്കാന്‍ ഭാഗ്യമില്ലാത്തവനായിരിക്കും. 
            ഒന്നോര്‍ത്തുനോക്കൂ! ഹജ്ജ് ചെയ്തവരും ചെയ്യാനുദ്ദേശിക്കുന്നവരും ഒന്ന് കൂടി ഓര്‍ത്തുനോക്കൂ! ഞാന്‍ ആ വിളി കേട്ടിരുന്നോ? ഇല്ല. എത്ര ചിന്തിച്ചിട്ടും അങ്ങനെ ഒരു സംഭവം ഓര്‍ക്കുന്നില്ല. എങ്കില്‍ ഇത് കേവലം ഒരു ആലങ്കാരിക പ്രയോഗം മാത്രമാണോ? അല്ല ഒരിക്കലുമല്ല. അത് സത്യം തന്നെയാണ്. നിഷേധിക്കാന്‍ വരട്ടെ ഒന്ന് കൂടി ചിന്തിക്കാം. നാം നമ്മുടെ ഉമ്മയുടെ മുലപ്പാല്‍ കുടിച്ചിരുന്നു. അത് സത്യമാണോ? ഒന്നോര്‍ത്തു നോക്കൂ. ആ സംഭവം നാം ഓര്‍ക്കുന്നുണ്ടോ? ഇല്ല. എന്നാല്‍ അത് നിഷേധിക്കാമോ? ഈ ചോദ്യത്തിനുത്തരം വ്യക്തമാണ്. നമ്മള്‍ മുല കുടിച്ചിട്ടുണ്ട്. പക്ഷേ, ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ഇതുപോലെ നമ്മുടെ ചരിത്രത്തില്‍ ഒരുപാട് സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറ്റാത്തത് സംഭവിച്ചിട്ടുണ്ട്. ആ ഗണത്തില്‍ പെട്ടതാണ് ഇബ്റാഹിം നബി (അ) യുടെ വിളി. അല്ലാഹു വിളിക്കാന്‍ പറഞ്ഞു. ദൂതര്‍ വിളിച്ചു. അഭിമുഖമായി തൊട്ടടുത്ത് നിന്ന് വിളിച്ചാലും കാണാമറയത്ത് അതിവിദൂരത്ത് നിന്ന് വിളിച്ചാലും കേള്‍പ്പിക്കുന്നവന്‍ അല്ലാഹു. അവന്‍ കേള്‍പ്പിക്കുന്നതിന് കാലദൈര്‍ഘ്യമോ ദൂരപരിധിയോ വിഘാതമല്ല എന്ന് വിശ്വസിക്കേണ്ടവനാണ് സത്യവിശ്വാസി. കഅ്ബാ ശരീഫിന്‍റെ തെക്ക് കിഴക്കേ മൂലയില്‍ ചുമരില്‍ ചെറിയൊരു കരിങ്കല്ല് കഷണമുണ്ട്. 'ഹജറുല്‍ അസ്വദ്' (കറുത്ത കല്ല്) എന്നാണതിന്‍റെ പേര്. അതിനുമുണ്ടൊരു കഥ. 
മനുഷ്യപിതാവായ ആദം നബി (അ) യെ സൃഷ്ടിച്ച് അവിടുത്തെ മുതുകില്‍ നിന്ന്            അന്ത്യദിനം വരെ വരാനിരിക്കുന്ന മുഴുവന്‍ സന്തതികളെയും പുറത്തെടുത്ത് അവരോട് സ്രഷ്ടാവ് ചോദിച്ചു: ഞാന്‍ നിന്‍റെ രക്ഷിതാവല്ലേ? മനുഷ്യര്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ ഞങ്ങളും നീ നീയുമാണ്. അതായത് റബ്ബ് എന്ന നിലയില്‍ നിന്നെ ഞങ്ങള്‍ക്കറിയില്ല. ഇത് കേട്ട സ്രഷ്ടാവ് മനുഷ്യരെ അഗ്നിയില്‍ പ്രവേശിപ്പിച്ച് ദീര്‍ഘകാലം അവിടത്തെ ശിക്ഷ അനുഭവിപ്പിച്ച് അവിടെ നിന്ന് പുറത്തിറക്കി വീണ്ടും ചോദിച്ചു. ഞാന്‍ നിന്‍റെ രക്ഷിതാവല്ലേ? മറുപടി തഥൈവ. സ്രഷ്ടാവ് അവരെ വിശപ്പ് കൊണ്ട് ശിക്ഷിച്ചു. വിശപ്പ് അസഹനീയമായ ഘട്ടത്തിലെത്തിയപ്പോള്‍ സ്രഷ്ടാവ് അവരോട് ചോദിച്ചു; ഞാന്‍ നിങ്ങളുടെ സ്രഷ്ടാവല്ലേ? വിശന്നു വലഞ്ഞ മനുഷ്യവര്‍ഗ്ഗം പറഞ്ഞു:  അതെ, നീ ഞങ്ങളുടെ റബ്ബാണ്. ഞങ്ങള്‍ നിന്‍റെ ദാസന്മാരും. ഈ സത്യവാങ്മൂലം എഴുതി രേഖപ്പെടുത്തിയ ശേഷം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു വെളുത്ത കല്ല് വരുത്തി അതിനോട് റബ്ബ് പറഞ്ഞു: നിന്‍റെ വായ തുറക്കുക. ആ ശില വായ തുറന്നു. കരാറെഴുതിയ രേഖ ശിലയുടെ വായയില്‍ നിക്ഷേപിച്ചു. ആ ശിലയാണ് കഅ്ബാ ശരീഫിന്‍റെ മൂലയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന 'ഹജറുല്‍ അസ്വദ്'. ഹജ്ജ് കര്‍മ്മത്തിന്‍റെ ഭാഗമായതോ അല്ലാതെയോ ഉള്ള ഏത് ത്വവാഫിന് മുമ്പും അതിനെ തൊട്ട് മുത്തണം. അല്ലെങ്കില്‍ പ്രതീകാത്മകമായി ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞു കൊണ്ട് ഇരുകരങ്ങളും പൊക്കി ഹജറുല്‍ അസ്വദിനെ തൊടുന്നത് പോലെ ആംഗ്യം കാണിച്ചു ഇരു കരങ്ങളും ചുംബിക്കുന്നതും ത്വവാഫിന് ശേഷം ഹജറുല്‍ അസ്വദിനെ ചുംബിക്കുന്നതും സുന്നത്താണ്. 
             ഹജറുല്‍ അസ്വദും ഇബ്റാഹീം മഖാമും കഅ്ബാ ശരീഫിന്‍റെ ചാരത്തെ വറ്റാത്ത നീരുറവയായ 'സംസം കിണറു' മൊക്കെ ഇലാഹീ സ്മരണ ഉയര്‍ത്തുന്നതിന് വേണ്ടി സ്രഷ്ടാവ് സംവിധാനിച്ച മഹത്തായ ദൃഷ്ടാന്തങ്ങളാണ്. ജനലക്ഷങ്ങള്‍ അണമുറിയാതെ ഒഴുകിയെത്തുന്ന മക്കയിലും മദീനയിലും യഥേഷ്ടം ലഭ്യമാകുന്ന വെള്ളത്തിന്‍റെ നീരുറവ വറ്റിയതായി ചരിത്രമില്ല. കേവലം ഒരു കിണറിലെ വെള്ളം ഇടതടവില്ലാതെ പമ്പ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ വെള്ളത്തിന് ഒരു കുറവും വരുന്നില്ലെങ്കില്‍ ഇതില്‍ പരം അത്ഭുതം മറ്റെന്താണ്? ഇങ്ങനെ ദൃഷ്ടാന്തങ്ങളുടെ സംഗമഭൂമിയായ കഅ്ബാ ശരീഫ് ദര്‍ശിക്കാനും അവിടെയുള്ള ദൃഷ്ടാന്തങ്ങള്‍ മനസ്സിലാക്കാനും നാഥന്‍ തുണക്കട്ടെ. ആമീന്‍.

Sunday 12 August 2018

ഹജ്ജ് ഒരു അവലോകനം

ഹജ്ജ് ഒരു അവലോകനം

      തീവ്രവാദത്തിന്‍റെ പേരില്‍ ലോക രാജ്യങ്ങള്‍ തമ്മിലടിക്കുന്ന ദയനീയരംഗം. ഓരോ രാജ്യവും തങ്ങളുടെ കര നാവിക വ്യോമ സേനകള്‍ക്ക് അടിയന്തിര ക്ലാസ്സ് നല്‍കുന്ന ഭീതിജനകമായ അവസ്ഥ. രാജ്യത്തിന്‍റെ ആകെ വരുമാനത്തിന്‍റെ നല്ലൊരു ഭാഗം വന്‍ ആയുധ ശേഖരത്തിനായി പുതിയ കരാറുകള്‍ ഒപ്പു വെക്കുന്ന ധൃതിയിലാണ്. വ്യക്തികളും കുടുംബവും സമൂഹവും നാട്ടുകാരും രാജ്യങ്ങളും പരസ്പരം രഞ്ജിപ്പില്ലാത്ത കാലം. മനുഷ്യത്വം അന്യവത്കരിക്കപ്പെടുന്ന കാലം. ലോകം മുഴുവന്‍ ശാന്തിയുടെയും സമാധാനത്തിന്‍റെയും ശുഭ പ്രഭാതത്തിനായി കണ്ണും നട്ടിരിക്കുമ്പോള്‍ സമത്വത്തിന്‍റെയും സമാധാനത്തിന്‍റെയും ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മഹിത സന്ദേശവുമായി ഒരിക്കല്‍ കൂടി വിശുദ്ധ ദുല്‍ഹിജ്ജ മാസം കടന്നുവരുന്നു.
        ഭാഷ ദേശ വര്‍ഗ്ഗ വംശ വര്‍ണ്ണ വൈജാത്യ ചിന്തകള്‍ക്കതീതമായ മാതൃകാപരവും ചിന്തനീയവുമായ ആഗോള മുസ്ലിം കൂട്ടായ്മക്ക് ദുല്‍ഹജ്ജ് 9 ന് അറഫാ മൈതാനം ഒരിക്കല്‍ കൂടി സാക്ഷിയാകാന്‍ പോകുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജനവാസമോ നീരുറവയോ ഇല്ലാതെ വറ്റി വരണ്ട ഊഷര ഭൂമി ചരിത്രഭൂമിയായി മാറി. ആ മഹിത മണ്ണ് ജീവിതത്തിലൊരിക്കലെങ്കിലും സ്പര്‍ശിക്കാന്‍ ഒരവസരം നല്‍കണേ എന്ന പ്രാര്‍ത്ഥനയിലാണ് വിശ്വാസികള്‍. ഈ നിലയിലുള്ള ഒരു സംഘാടനം മറ്റൊരു മതത്തിനും അവകാശപ്പെടാവതല്ല. എല്ലാ വെള്ളിയാഴ്ചകളിലും സംഘടിത നിസ്കാരത്തിനായി കൂടുന്നു. വര്‍ഷത്തില്‍ ഒരു മാസത്തില്‍ എല്ലാ വരും നോമ്പനുഷ്ഠിക്കുന്നു. എല്ലാറ്റിനും പുറമെ ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നുമുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ ചരിത്രഭൂമിയായ അറഫയില്‍ ഒത്തുകൂടുന്നു. കര്‍മ്മങ്ങളിലെ സാമൂഹ്യസ്വഭാവത്തിന് ഇസ്ലാമില്‍ സമഗ്രാധിപത്യമാണുള്ളത്. 
         പരിശുദ്ധ ഇസ്ലാമിലെ രണ്ട് ആഘോഷങ്ങളും ആഗതമാവുന്നത് രണ്ട് ത്യാഗോജ്ജ്വല പരിത്യാഗങ്ങളുടെ പരിസമാപ്തി കുറിച്ച് കൊണ്ടാണ്. ഒരു സമഗ്രമാറ്റത്തിനുതകുന്ന ഉന്നതമായ ഭക്തിയും ആത്മീയ പ്രഭയുമാണ് ഹജ്ജ് സമ്മാനിക്കുന്നത്. പരിശുദ്ധ ഹജ്ജ് നല്‍കുന്ന സന്ദേശം ജീവിതത്തില്‍ പ്രയോഗത്തിലെത്തിക്കാന്‍ സാധിച്ചാല്‍ വിജയം സുനിശ്ചിതം. പക്ഷേ, ഇത് സാധ്യമാകുന്നവര്‍ അംഗുലീ പരിമിതം.
           മറ്റ് കര്‍മ്മങ്ങളില്‍ നിന്നും വ്യത്യസ്തമായി ശാരീരിക ത്യാഗവും ധന വ്യയവും മാനസിക സമര്‍പ്പണവും മൂന്നും കൂടി സമ്മേളിക്കുന്ന അതിശ്രേഷ്ഠ കര്‍മ്മമാണ് ഹജ്ജ്. സ്വന്തം ജീവന്‍ പോലും അല്ലാഹുവിന് സമര്‍പ്പിക്കാനുള്ള ഉന്നത മനോ ധൈര്യവുമായി ഇറങ്ങിത്തിരിക്കുന്നു. ജിഹാദിന്‍റെ പുണ്യം സ്വീകാര്യയോഗ്യമായ ഹജ്ജിനുണ്ടെന്ന് പണ്യറസൂല്‍ (സ്വ) പഠിപ്പിച്ചു. ഒരിക്കല്‍ മഹതി ആഇശ ബീവി (റ) പുണ്യനബി (സ്വ) യോട് ചോദിച്ചു. ഓ! അല്ലാഹുവിന്‍റെ ദൂതേര! സ്ത്രീകള്‍ക്ക് ബാധ്യതയുണ്ടോ? അവിടുന്ന് പറഞ്ഞു: അവര്‍ക്ക് പോരാട്ടമില്ലാത്ത ജിഹാദാണുള്ളത്. ഹജ്ജും ഉംറയും. മറ്റൊരു ഹദീസില്‍ "മുഴുവന്‍ ദുര്‍ബലര്‍ക്കുള്ള ജിഹാദാണ് ഹജ്ജ്" എന്ന് കാണാം. ഉംറയെ കുറിച്ച് പുണ്യറസൂല്‍ (സ്വ) പറഞ്ഞു; ഒരു ഉംറ മറ്റൊരു ഉംറ വരെയുള്ള പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ്. മറ്റൊരു ഹദീസില്‍ റമളാനിലെ ഒരു ഉംറ ഹജ്ജ് കര്‍മ്മത്തോട് തുല്യമായതാണ് എന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സൂറത്തുല്‍ ബഖറയില്‍ അല്ലാഹു പറഞ്ഞു: അല്ലാഹുവിന് വേണ്ടി നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍ത്തിയാക്കുവീന്‍. കര്‍മ്മങ്ങള്‍ ആത്മാര്‍ത്ഥയോടെയും നിഷ്കളങ്കയോടെയുമാവണം. ആളുകള്‍ക്കിടയില്‍ ഒരു ഹാജി മാത്രമാവാന്‍ വേണ്ടിയാവരുത്. 
എല്ലാ കര്‍മ്മങ്ങള്‍ക്കും രഹസ്യവും പരസ്യവുമുണ്ട്. ഉള്ളും പുറവുമുണ്ട്. പ്രത്യക്ഷവും പരോക്ഷവുമുണ്ട്. കേവലം പുറംപൂച്ചില്‍ മാത്രം കുടുങ്ങിപ്പോവാതെ നോക്കണം. ഇപ്രകാരം ഹജ്ജിനുമുണ്ട് ഇരുതലങ്ങളും. നാടും വീടും കുടുംബവും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് മക്കയിലെത്തി പുണ്യഹജ്ജ് നിര്‍വ്വഹിക്കലാണ് ബാഹ്യരൂപം. എന്നാല്‍ ആന്തരിക രൂപം അല്ലാഹുവിനെ പ്രാപിക്കലാണ്. തന്‍റെ ശരീരം പ്രത്യക്ഷത്തില്‍ ദുന്‍യാവിലെ കാര്യങ്ങളുമായി ബന്ധിച്ച് നില്‍ക്കുന്നുവെങ്കിലും മനസ്സില്‍ അല്ലാഹു അതൊന്ന് മാത്രമാണ് ചിന്ത. അവനല്ലാത്ത സര്‍വ്വതും വിട്ട് യാത്രയാവണം. ഒന്ന് പ്രത്യക്ഷയാത്ര. മറ്റേത് പരോക്ഷമായ ആത്മീയ യാത്ര.
ഹജ്ജിന്‍റെ ക്രമം
 ഹജ്ജ് വളരെ സങ്കീര്‍ണ്ണമായ അമലായത് കൊണ്ട് തന്നെ അതിനെ സംബന്ധിക്കുന്ന നിയമങ്ങളും സങ്കീര്‍ണ്ണമായിരിക്കുമല്ലോ?. ഹജ്ജിന്‍റെ അമലുകളെ പൊതുവായും മൂന്നായിട്ടാണ് വിഭജിച്ചിരിക്കുന്നത്. 1. റുക്നുകള്‍ 2. വാജിബാത്തുകള്‍ 3. സുന്നത്തുകള്‍.ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ ഇവ മൂന്നും ഇടകലര്‍ന്നു വരുന്നതായി കാണാം. ഇവകളെ വേണ്ട രീതിയില്‍ യഥാര്‍ത്ഥ സമയത്ത് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മാത്രമേ ഹജ്ജ് സ്വീകാര്യയോഗ്യമാവുകയുള്ളൂ. അതു കൊണ്ട് തന്നെ ഹജ്ജിന്‍റെ കര്‍മ്മങ്ങളെ ക്രമമായി താഴെ വിവരിക്കാം.
1. ഇഹ്റാം ചെയ്യല്‍
   ഇഹ്റാം ചെയ്യല്‍ ഹജ്ജില്‍ ഒഴിച്ചു കൂടാനാവാത്ത അമലാണ്. ഇഹ്റാം ചെയ്യുന്നതിലൂടെയാണ് വ്യക്തി ഹജ്ജില്‍ പ്രവേശിക്കുന്നതും. ഹജ്ജിന്‍റെ നിയ്യത്ത് ചെയ്യലാണ് ഇഹ്റാം ചെയ്യുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശവ്വാല്‍, ദുല്‍ഖഅദ്, ദുല്‍ഹജ്ജിന്‍റെ ആദ്യപത്ത് ദിനങ്ങള്‍ (പെരുന്നാള്‍ ദിനം സുബ്ഹി വരെ) ഹജ്ജിന്‍റെ ഇഹ്റാം ചെയ്യാനുള്ള സമയമാണ്. ഇഹ്റാമിലൂടെ ഹജ്ജില്‍ പ്രവേശിക്കുന്ന വിശ്വാസി അല്ലാഹുവിന്‍റെ കല്പനകള്‍ക്ക് മുന്നില്‍ സവിനയം തലകുനിക്കുന്നു. ഇവിടെ നിസ്കാരത്തിലെ പ്രതിജ്ഞകള്‍ കര്‍മ്മരൂപം പ്രാപിക്കുന്നു. അല്ലെങ്കില്‍ ഒരു ഹാജിക്ക് മാത്രമേ അതിന് സാധിക്കുന്നുള്ളൂ എന്നതാണ് വാസ്തവം. അത് കൊണ്ട് തന്നെ നിസ്കാരം പ്രകീര്‍ത്തനവും പ്രതിജ്ഞയും പ്രാര്‍ത്ഥനയുമാണെങ്കില്‍ ഹജ്ജ് പ്രകീര്‍ത്തനവും പ്രയത്നവും പ്രാര്‍ത്ഥനയുമാണ്.
2. ഖുദൂമിന്‍റെ ത്വവാഫ് (ആഗമന ത്വവാഫ്)
ഹാജിയെ സംബന്ധിച്ചിടത്തോളം രണ്ടാമതായി അവന്‍ ചെയ്യേണ്ടത് ഖുദൂമിന്‍റെ ത്വവാഫാണ്. ശക്തിയായ സുന്നത്തുള്ള കര്‍മ്മം കഅ്ബക്കുള്ള തഹിയ്യത്ത് (കാണിക്ക) കൂടിയാണ്. അറഫയില്‍ നിറുത്തത്തിന് മുമ്പ് ത്വവാഫ് ചെയ്യണമെന്നുള്ളത് പ്രത്യേകം സ്മരിക്കേണ്ടതാണ്. കാരണം അറഫയില്‍ നില്‍ക്കല്‍ കൊണ്ട് ഖുദൂമിന്‍റെ ത്വവാഫ് നഷ്ടപ്പെട്ടു പോകും.
3. സ്വഫാ മര്‍വക്കിടയില്‍ സഅ്യ്
  ഭൗതികവും ആത്മീയവുമായ ജീവിതത്തിന്‍റെ വിജയത്തിനായി എന്തൊക്കെയാണോ നമുക്കില്ലാത്തത് അവ നേടിയെടുക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ഈ കര്‍മ്മം നമ്മെ ബോധവാന്‍മാരാക്കുന്നു. ഇവിടെ വിഭവരാഹിത്യവും നിസ്സഹായതയും മുന്നോട്ടുള്ള യാത്രയില്‍ തടസ്സമായിക്കൂടാ എന്ന സന്ദേശം കൂടി സഅ്യ് നല്‍കുന്നുണ്ട്. ഹാജറാ (റ) ബീവിയുടെ ചരിത്രം നല്‍കുന്ന പാഠവും അതാണല്ലോ. നിസ്സഹായതയുടെ മറപിടിച്ച് നിഷ്ക്രിയയായി ചുരുണ്ടു കൂടാന്‍ ആ ഭക്തക്ക് സാധിക്കുമായിരുന്നു. പക്ഷേ, പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കിയെടുക്കാനായിരുന്നുവല്ലോ അവരുടെ ശ്രമം. ഹാജറാ ബീവി (റ) യുടെ മാതൃകാപരമായ ഈ സമീപനം ലോക മുസ്ലിംകള്‍ക്ക് മുഴുവന്‍ പാഠമാകേണ്ടതുണ്ട്. 
ഹജ്ജിന്‍റെ പ്രധാനപ്പെട്ട ഫര്‍ളായ സഅ്യ് ഏഴ് പ്രാവശ്യം ചെയ്തു എന്ന് ഉറപ്പ് വരുത്തല്‍ നിര്‍ബന്ധമാണ്. ഒരാള്‍ ഖുദൂമിന്‍റെ ത്വവാഫ് ചെയ്താല്‍ അറഫയില്‍ നില്‍ക്കുന്നതിന് മുമ്പ് തന്നെ സഅ്യ് ചെയ്യണം. അല്ലാത്ത പക്ഷം ഫര്‍ളായ ത്വവാഫിന് ശേഷമേ സഅ്യ് സ്വഹീഹാകൂ.
4. മിനായില്‍ രാപാര്‍ക്കല്‍
  ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ മുഖ്യമായ മറ്റൊരു കര്‍മ്മമാണ് രാപാര്‍ക്കല്‍. ഇബ്റാഹിം നബി (അ) തന്‍റെ പുത്രനെ അല്ലാഹുവിന്‍റെ കല്പന പ്രകാരം അറുക്കാന്‍ തയ്യാറായതിനെ അനുസ്മരിച്ച് ഹജ്ജിനായി ഒരുമിച്ചു കൂടുന്ന വിശ്വാസികള്‍ ബലിയറുക്കുന്നത് മിനായില്‍ വെച്ചാണ്. 
ദുല്‍ഹജ്ജ് 9 ന്‍റെ രാവ് മിനയില്‍ താമസിക്കല്‍ സുന്നത്തും അയ്യാമുത്തശ്രീഖ് (ദുല്‍ ഹ്ജജ് 11,12,13) ന്‍റെ രാത്രികളില്‍ രാപാര്‍ക്കല്‍ വാജിബുമാണ്. വാജിബായ രൂപത്തില്‍ രാത്രിയുടെ ഭൂരിഭാഗവും (പകുതിയില്‍ കൂടുതലും) മിനയില്‍ തങ്ങല്‍ നിര്‍ബന്ധമാണ്.
5. തിരിച്ചറിവിന്‍റെ അറഫ
          നബി (സ) പറഞ്ഞു:"അറഫയാകുന്നു ഹജ്ജ്". ഹജ്ജിലെ പ്രധാനപ്പെട്ട റുക്നാണ് അറഫയില്‍ നില്‍ക്കല്‍. വാക്കര്‍ത്ഥം സൂചിപ്പിക്കുന്നതു പോലെ അറഫ തിരിച്ചറിവിന്‍റെ  ഇടമാണ്. താനടക്കം എല്ലാ സൃഷ്ടികളും മഹ്ശറ എന്ന വലിയ സത്യത്തെ നേരിടേണ്ടി വരുമെന്ന തിരിച്ചറിവ്!.
ദുല്‍ഹജ്ജ് 9 ഉച്ചതിരിഞ്ഞതു മുതല്‍ പെരുന്നാള്‍ ദിനം സുബ്ഹിയുടെ സമയം പ്രവേശിക്കുന്നത് വരെ ഏതെങ്കിലും ഒരു സെക്കന്‍റില്‍ അറഫയില്‍ ഹാജരായാല്‍ ഫര്‍ള് കരസ്ഥമാകും. ആദിമ കാലത്തെ അനുസ്മരിപ്പിക്കുന്ന അറഫ അന്ത്യത്തെ കുറിച്ച് അവബോധവും വിശ്വാസിക്ക് കൈമാറുന്നു.
6. കര്‍മ്മത്തിലേക്ക് ക്ഷണിക്കുന്ന മുസ്ദലിഫ
          അറഫയിലൂടെ സ്വന്തത്തെ അറിഞ്ഞ വിശ്വാസി അറിവിനെ കര്‍മ്മത്തി നോടടുപ്പിക്കാനുള്ള തയ്യാറെടുപ്പാണല്ലോ 'അടുക്കുന്നവര്‍' എന്നര്‍ത്ഥം വരുന്ന മുസ്ദലിഫയിലേക്ക് പോകുന്നതിന്‍റെ ആന്തരീകമായ ഉദ്ദേശ്യം.
പെരുന്നാള്‍ രാവിന്‍റെ പകുതിക്കു ശേഷം കുറച്ച് സമയമെങ്കിലും മുസ്ദലിഫയില്‍ താമസിക്കല്‍ വാജിബാണ്. അല്ലാത്ത പക്ഷം അറവ് നിര്‍ബന്ധമാകുന്നതാണ്. തക്കതായ കാരണത്തിന്‍റെ പേരിലാണ് നിറുത്തം ഒഴിവാക്കിയതെങ്കില്‍ അറവ് നടത്തേണ്ടതില്ല. പെരുന്നാള്‍ ദിനം സുബ്ഹിക്ക് ശേഷം മശ്അറുല്‍ ഹറാമില്‍ (മുസ്ദലിഫയുടെ അവസാനം കാണുന്ന ചെറിയ കുന്ന്) നില്‍ക്കലും ശക്തിയായ സുന്നത്താണ്.
7. ജംറകളില്‍ എറിയല്‍
          ജംറകളില്‍ എറിയുന്ന വിശ്വാസി ഹജ്ജിന്‍റെ വാജിബായ ഒരു കര്‍മ്മം നിര്‍വ്വഹിക്കുന്നു എന്നതിലുപരി പിശാചിനോടുള്ള പ്രതിഷേധമറിയിക്കുകയും പ്രപഞ്ചനാഥന്‍റെ തൃപ്തി കാംക്ഷിക്കുക കൂടി ചെയ്യുന്നു.
രണ്ട് ഘട്ടങ്ങളായാണ് ജംറകളില്‍ കല്ലെറിയുന്നത്. പെരുന്നാള്‍ രാവ് പകുതിയായത് മുതല്‍ പെരുന്നാളിന്‍റെ ഏറിന് സമയമാവുകയാണ്. ഈ സമയം ജംറത്തുല്‍ അഖബയില്‍ മാത്രമേ കല്ലെറിയുന്നുള്ളൂ.
രണ്ടാം ഘട്ടം ദുല്‍ഹജ്ജ് 11,12,13 തീയതികളില്‍ എല്ലാ ജംറകളിലും കല്ലെറിയണം. അതാതു ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞതു മുതല്‍ സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ് എറിയേണ്ട സമയം. 
മുടികളയലും റുക്നിന്‍റെ ത്വവാഫും
പെരുന്നാള്‍ രാവ് പകുതി കഴിഞ്ഞതു മുതല്‍ മരണം വരെ സമയവിശാലതയുള്ള രണ്ട് റുക്നുകളാണ് മുടികളയലും റുക്നിന്‍റെ (ഇഫാളത്തിന്‍റെ) ത്വവാഫും. കുറഞ്ഞ പക്ഷം മൂന്ന് മുടിയെങ്കിലും കളയണമെന്നാണ് നിയമം. മുടി കളയല്‍ റുക്നിന്‍റെ ത്വവാഫിന് മുമ്പ് ചെയ്യലാണ് ഉത്തമം.
ഇവിടെ ഒരു പുതിയ മനുഷ്യന്‍റെ ജന്മത്തെയാണ് സൂചിപ്പിക്കുന്നത്. ഹജ്ജിലൂടെ ആത്മശാന്തിയും സ്രഷ്ടാവിന്‍റെ പ്രീതിയും കരസ്ഥമാക്കിയ ഒരു പുതിയ മനുഷ്യന്‍റെ ജനനം. സ്വീകാര്യ യോഗ്യമായ ഹജ്ജിന്‍റെ പ്രതിഫലമായി നബി (സ) എണ്ണിയതിന്‍റെ താല്‍പര്യവും ഒരു നവജാത ശിശുവിനെ പോലെയാകുമെന്നായിരുന്നല്ലോ. 
ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ നിന്ന് മുന്‍ഗണനാ ക്രമമനുസരിച്ച് നോക്കുമ്പോള്‍ അവസാനത്തെ റുക്നാണ് ഇഫാളത്തിന്‍റെ ത്വവാഫ്. റുക്നിന്‍റെ ത്വവാഫ് എന്നും ഇതിന് പറയാറുണ്ട്. മേല്‍ സൂചിപ്പിച്ചതു പോലെ പെരുന്നാള്‍ രാവ് പകുതിയായത് മുതല്‍ മരണം വരെ ഇതിന് സമയം നല്‍കപ്പെട്ടിട്ടുണ്ട്. ഇമാം സര്‍ക്കശി (റ) യെ പോലുള്ളവര്‍ അറഫയില്‍ നില്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് ഇഫാളത്തിന്‍റെ ത്വവാഫ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
വിടവാങ്ങല്‍ ത്വവാഫ്
നാട്ടിലേക്ക് മടങ്ങാനുദ്ദേശിക്കുമ്പോള്‍ ഹറമിനോട് വിടവാങ്ങുന്നതിനോടനുബന്ധിച്ച് ചെയ്യുന്ന വാജിബായ ത്വവാഫാണ് ഇത്. ഇമാം ബഗ്വി (റ) പറയുന്നു: "വിടവാങ്ങല്‍ ത്വവാഫ് ഹജ്ജിന്‍റെ അമലുകളില്‍ പെട്ടതല്ല. മറിച്ച് മക്കയില്‍ നിന്ന് രണ്ട് മര്‍ഹലക്കപ്പുറം യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് മക്കക്കാരന്‍, അല്ലാത്തവന്‍ എന്ന വ്യത്യാസമില്ലാതെ ഈ നിയമം ബാധകമാകുന്നതാണ്. ഇനി ഹജ്ജിന് ശേഷം മക്കയില്‍ താമസിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല.
നബി (സ) യുടെ റൗള സിയാറത്ത്
നബി (സ) പറഞ്ഞു: "ആരെങ്കിലും എന്‍റെ ഖബ്ര്‍ സന്ദര്‍ശിച്ചാല്‍ അവന്‍റെ മേല്‍ എന്‍റെ ശിപാര്‍ശ നിര്‍ബന്ധമായി". ഹജ്ജില്‍ നിന്ന് വിരമിച്ചവര്‍ക്ക് നബി (സ) യുടെ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍ ശക്തിയായ സുന്നത്താണ്. തദ്വിഷയത്തില്‍ പ്രേരണ വന്ന ഹദീസുകളുടെ ആധിക്യം തന്നെ ഇത് സൂചിപ്പിക്കുന്നുണ്ടല്ലോ.
ഇങ്ങനെ വിവിധങ്ങളായ കര്‍മ്മങ്ങളിലൂടെ സമ്പൂര്‍ണ്ണനായ വ്യക്തി രൂപം കൊള്ളുകയാണ്. പൈശാചികതക്കെതിരെ വിപ്ലവം നടത്തുന്ന ഒരു സമ്പൂര്‍ണ്ണ വിപ്ലവകാരി ഹജ്ജിലൂടെ ജനിക്കുന്നു. ഓരോ ഹജ്ജും പൈശാചികതയ്ക്ക് അസ്വസ്ഥതയുടെ ദിനങ്ങളാണ് സമ്മാനിക്കുന്നത്. നിരന്തര കര്‍മ്മങ്ങളിലൂടെ ഒരു ജീവിത സമരത്തിന്‍റെ ആത്മാവും ആവാഹിച്ചു കൊണ്ടാണ് വിശ്വാസികള്‍ പുണ്യഭൂമിയില്‍ നിന്ന് മടങ്ങുന്നത്. സമരം സ്വന്തം ദേശത്തും തുടരാന്‍.....
                                                                                                                                 സയ്യിദ് അഹ്മദ് കബീര്‍ ഇര്‍ഫാനി

ഹൃദയം തഖ്‌വയുടെ ഉറവിടം


ഹൃദയം തഖ്‌വയുടെ ഉറവിടം


                 "അബൂദര്‍റ് (റ) വില്‍ നിന്ന് നിവേദനം: "നബി (സ്വ) പറഞ്ഞു: അല്ലാഹു തആല പറഞ്ഞു: "എന്‍റെ ദാസന്മാരേ... നിശ്ചയം നിങ്ങളില്‍ ആദ്യക്കാരും അവസാനക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളില്‍ വെച്ച് ഏറ്റവും തഖ്‌വയുള്ള ഒരാളുടെ ഹൃദയത്തിന്മേലായിരുന്നാലും അത് എന്‍റെ അധികാരത്തില്‍ യാതൊന്നും വര്‍ദ്ധിപ്പിക്കുകയില്ല. എന്‍റെ ദാസന്മാരേ, നിങ്ങളില്‍ പെട്ട ആദ്യക്കാരും അവസാനക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം ഏറ്റവും തെമ്മാടിയായ ഒരാളുടെ ഹൃദയത്തിന്മേലായിരുന്നാലും അത് എന്‍റെ അധികാരത്തില്‍ നിന്നും ഒട്ടും കുറക്കുകയുമില്ല" (മുസ്ലിം).
           തഖ്‌വയുടെയും തെമ്മാടിത്തരത്തിന്‍റെയും പ്രഭവകേന്ദ്രം ഹൃദയമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഹൃദയം നന്നാവുകയും അതില്‍ തഖ്വ രൂഡമൂലമാവുകയും ചെയ്താല്‍ അവയവങ്ങള്‍ നന്നാവുകയും അവയിലൂടെ നന്മകള്‍ പ്രകടമാവുകയും ചെയ്യും. നേരേ മറിച്ച് ഹൃദയം ദുഷിക്കുകയും അതില്‍ തെമ്മാടിത്തം നില കൊള്ളുകയും ചെയ്താല്‍ അവയവങ്ങളിലൂടെ തിന്മകള്‍ പ്രകടമാവുകയും ചെയ്യും.
              നുഅ്മാനു ബ്നു ബഷീര്‍ (റ) വില്‍ നിന്നുദ്ധരിക്കപ്പെടുന്ന ഒരു ഹദീസില്‍ കാണാം: നബി (സ്വ) പറയുന്നു: അറിയണം നിശ്ചയമായും ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവനും നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചു. അറിയണം അതാണ് ഹൃദയം" (ബുഖാരി, മുസ്ലിം).
          ഹൃദയം നന്നായാല്‍ അതില്‍ അല്ലാഹുവിന്‍റെ സ്മരണയും അവന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളുമല്ലാതെ മറ്റൊന്നും ഉണ്ടായിരിക്കുകയില്ല. അപ്പോള്‍ അവയവങ്ങള്‍ അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങളിലല്ലാതെ വ്യാപൃതമാവുകയില്ല. അപ്പോള്‍ അല്ലാഹുവിന്‍റെ തൃപ്തി ഏത് കാര്യത്തിലാണോ അതിലേക്ക് അവ ധൃതിപ്പെടുകയും അല്ലാഹു വെറുക്കുന്ന കാര്യങ്ങളില്‍ നിന്ന് അവ വിട്ടുനില്‍ക്കുകയും ചെയ്യും. അപ്പോള്‍ സത്യം പറയുന്നതിലൂടെയും പ്രയോജനപ്രദമായ അറിവുകള്‍ പറയുന്നതിലൂടെയും നാവ് നന്നായിത്തീരുകയും, കണ്ണുകള്‍ ഗുണപാഠത്തിനാലും ഹറാമുകള്‍ കാണുന്നതിനേ തൊട്ട് ചിമ്മുന്നതിലൂടെയും നന്നായിത്തീരുകയും സദുപദേശം, ഇഹലോകത്തും പരലോകത്തും ഉപകാരപ്രദമായ സംസാരം തുടങ്ങിയവ കേള്‍ക്കുന്നതിലൂടെ ചെവി നന്നാവുകയും പാതിവൃത്യത്തിനാലും ഹറാമുകള്‍ സൂക്ഷിക്കുന്നതിനാലും ഗുഹ്യസ്ഥാനവും നന്നായിത്തീരുകയും ചെയ്യും. 
          ഹൃദയം നന്നാവാതെ ഒരു മനുഷ്യന്‍റെ ഈമാന്‍ പരിപൂര്‍ണ്ണമാവുകയില്ല. അവന്‍റെ നാവ് നന്നാകുന്നത് വരെ അവന്‍റെ ഹൃദയവും നന്നാവുകയില്ല. അപ്പോള്‍ ഒരാള്‍ നേര്‍മാര്‍ഗ്ഗത്തില്‍ നില കൊള്ളുന്നതിന്‍റെ അടിസ്ഥാനം അവന്‍റെ ഹൃദയം തൗഹീദില്‍ അടിയുറക്കലാണ്. ഏതൊരാളുടെ ഹൃദയം അല്ലാഹുവിന്‍റെ മഅ്രിഫത്തില്‍ ചൊവ്വാവുകയും അവനോടുള്ള തഖ്വയിലും ആദരവിലും അവനെ മാത്രം ലക്ഷ്യമാക്കുന്നതിലും അവനോട് പ്രാര്‍ത്ഥിക്കുന്നതിലും അവന്‍റെ മേല്‍ ഭരമേല്‍പ്പിക്കുന്നതിലും ഉറക്കുകയും അവനല്ലാത്ത സകലതിനെ തൊട്ടും തിരിഞ്ഞു കളയുകയും ചെയ്യുന്നുവോ നിശ്ചയമായും അവന്‍റെ അവയവങ്ങളെല്ലാം ചൊവ്വാകുന്നതാണ്. 
         താന്‍ ആരെ ഇഷ്ടപ്പെടുന്നുവോ അത് അല്ലാഹുവിന് വേണ്ടി (അവന്‍റെ തൃപ്തിക്ക് വേണ്ടി) യായിരിക്കുകയും ആരെ വെറുക്കുന്നുവോ അതും അല്ലാഹുവിന് വേണ്ടിയായിരിക്കുകയും ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കുകയാണെങ്കില്‍ അത് അല്ലാഹുവിന്‍റെ തൃപ്തിക്ക് വേണ്ടിയായിരിക്കുകയും ആര്‍ക്കെങ്കിലും എന്തെങ്കിലും തടഞ്ഞാല്‍ അതും അല്ലാഹുവിന്‍റെ തൃപ്തിക്ക് വേണ്ടിയായിയിരിക്കുകയും ചെയ്യുന്നുവോ നിശ്ചയം അവന്‍ ഈമാന്‍ പരിപൂര്‍ണ്ണമായവനാണ്. 
           അല്ലാഹുവിന് വേണ്ടി സ്നേഹിക്കലും അല്ലാഹുവിന് വേണ്ടി വെറുക്കലും ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ്. അവന്‍ കൊടുക്കുന്നതും തടയുന്നതും അല്ലാഹുവിന് വേണ്ടിയാകുമ്പോള്‍ അത് രണ്ടും ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ്. അപ്പോള്‍ ബാഹ്യമായും ആന്തരികമായും അവന്‍ ഈമാന്‍ പരിപൂര്‍ണ്ണമായവനാണെന്ന് അത് തെളിയിക്കുന്നു. അല്ലാഹുവിന്‍റെ വിഷയത്തില്‍ സ്നേഹിക്കുകയെന്നാല്‍ താന്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുകയും അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങളെല്ലാം ഇഷ്ടപ്പെടുകയും ചെയ്യലാണ്. അല്ലാഹുവിന്‍റെ വിഷയത്തിലുള്ള വെറുപ്പെന്നാല്‍ അല്ലാഹു വെറുക്കുന്ന സകലതും വെറുക്കലാണ്. അഥവാ സത്യനിഷേധം, തെമ്മാടിത്തം, അല്ലാഹുവിന്‍റെ കല്‍പ്പന നിരോധനങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ വെറുക്കലും അത്തരം വിശേഷണങ്ങള്‍ ആരിലുണ്ടോ അവരെ വെറുക്കലും അതിലേക്ക് ക്ഷണിക്കുന്നവരെ വെറുക്കലുമാണ് ഒരാളുടെ സ്നേഹവും വെറുപ്പും കൊടുക്കലും തടയലുമെല്ലാം. ദേഹേച്ഛക്കനുസൃതമായിരുന്നാല്‍ അഥവാ അല്ലാഹുവിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുപരിയായി സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായിരുന്നാല്‍ അത് അവന്‍റെ ഈമാനിന്‍റെ കുറവ് മൂലമായിരിക്കുന്നതും ഉടന്‍ തന്നെ അവന്‍ തൗബ ചെയ്ത് മടങ്ങല്‍ നിര്‍ബന്ധവുമാണ്. 
            നീ നന്നാകലും ചീത്തയാകലും ഒരു മാംസക്കഷണത്തിന്‍റെ നന്നാകലിനോടും ദുഷിപ്പിനോടും ബന്ധിപ്പിച്ചതായിരുന്നാല്‍ ആ മാംസക്കഷണത്തെ നന്നാക്കുന്നതിന് വേണ്ടി പ്രയത്നിക്കല്‍ നിനക്കത്യാവശ്യമാണ്. 
           ഹൃദയത്തില്‍ കുടികൊള്ളുന്ന അഹങ്കാരം, അസൂയ, ലോകമാന്യം, പൊങ്ങച്ചം, പക, കോപം തുടങ്ങിയ ദുര്‍ഗ്ഗുണങ്ങളെ ഇല്ലായ്മ ചെയ്ത് വിനയം, സമസൃഷ്ടി സ്നേഹം, നിസ്വാര്‍ത്ഥത, കരുണ, ദയ, ഭയഭക്തി തുടങ്ങിയ സദ്ഗുണങ്ങള്‍ ഹൃദയത്തില്‍ നിറയുമ്പോഴേ അത് നന്നാവുകയുള്ളൂ. അത് നന്നായാലേ മറ്റ് അവയവങ്ങളും ശരീരം മുഴുവനും നന്നാവുകയും ജീവിതം നന്മയില്‍ അധിഷ്ഠിതമാവുകയും ചെയ്യൂ. മേല്‍പ്പറഞ്ഞ വിധം ഹൃദയത്തെ സ്ഫുടം ചെയ്ത് സദ്ഗുണ സമ്പന്നമാക്കണമെങ്കില്‍ ഒരു ആത്മീയ ആചാര്യനെ തേടിപ്പിടിച്ച് ആ ഗുരുവിന്‍റെ ശിഷ്യത്വം സ്വീകരിക്കല്‍ അനിവാര്യമാണ്. അല്ലാഹു തആല പറഞ്ഞു: "സത്യവിശ്വാസികളേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനിലേക്ക് നിങ്ങള്‍ വസ്വീല തേടുകയും ചെയ്യുവീന്‍" () എന്ന ആയത്തില്‍ പറഞ്ഞ 'വസ്വീല' ഹഖീഖത്തിന്‍റെ പണ്ഡിതന്മാരും മുറബ്ബിയായ മശാഇഖുമാരാണ്. (തഫ്സീറു റൂഹുല്‍ ബയാന്‍).
           അപ്പോള്‍ അല്ലാഹുവിലേക്ക് അടുക്കണമെങ്കില്‍ ഹൃദയത്തിന്‍റെ ദുര്‍ഗുണങ്ങള്‍ അകറ്റി അതിനെ സംസ്കരിച്ച് സദ്ഗുണ സമ്പന്നമാക്കുകയും തദ്വാര മഅ്രിഫത്ത് കരസ്ഥമാക്കി റബ്ബിന്‍റെ സാമീപ്യം നേടി ലക്ഷ്യസാക്ഷാത്കാരം സാധ്യമാവുകയും വേണമെങ്കില്‍ ഒരു ആത്മീയ ഗുരുവിനെ (മുറബ്ബിയായ ശൈഖിനെ) തേടിപ്പിടിക്കണമെന്നുമാണ് ഉദ്ദൃത ആയത്തില്‍ അല്ലാഹുവിന്‍റെ കല്‍പന. മുറബ്ബിയായ മശാഇഖുമാര്‍ ഒരു നിശ്ചിത കാലഘട്ടം വരെ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഇക്കാലത്ത് മുറബ്ബി ലഭ്യമല്ലെന്നും ആത്മീയാന്ധത ബാധിച്ച ചിലര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അത് അബദ്ധ ജഡിലവും ദുരുദ്ദേശപരവും വാസ്തവ വിരുദ്ധവുമാണ്. എന്തുകൊണ്ടെന്നാല്‍ പരിശുദ്ധ ഖുര്‍ആനില്‍ 'ഓ സത്യവിശ്വാസികളേ!" എന്ന് സത്യവിശ്വാസികളെ വിളിച്ച് അഭിസംബോധനയായി വന്നിട്ടുള്ള എല്ലാ കല്‍പനകളും ലോകാവസാനം വരെയുള്ള വിശ്വാസികള്‍ക്ക് ബാധകമാണ്. 'അല്ലാഹുവിലേക്ക് നിങ്ങള്‍ വസ്വീല തേടുവീന്‍" എന്ന് അല്ലാഹു കല്‍പിച്ചാല്‍ ആ വസ്വീല ഖിയാമത്ത് നാള്‍ വരെ ലോകത്ത് അവശേഷിക്കുകയും നിലനില്‍ക്കുകയും വേണം. അല്ലാത്ത പക്ഷം ഇപ്രകാരം അല്ലാഹു കല്‍പ്പിക്കുകയില്ല. ഇല്ലാത്തത് തേടിപ്പിടിക്കാന്‍ അവന്‍ കല്‍പ്പിച്ചാല്‍ അത് മനുഷ്യന് അസാധ്യമാകും. അസാധ്യമായത് അല്ലാഹു ഒരു ശരീരത്തോടും കല്‍പിക്കുകയുമില്ല.
              അപ്പോള്‍ മുറബ്ബിയായ മശാഇഖുമാര്‍ കാലഹരണപ്പെട്ടുവെന്ന വാദം ബാലിശവും പ്രമാണ വിരുദ്ധവുമാണ്. ലോകാവസാനം  വരെ മുറബ്ബിയുണ്ടാകും. പക്ഷേ, ആ മഹാ ഗുരുക്കന്മാരെ തേടിപ്പിടിക്കണം. ഭാഗ്യവാന്മാര്‍ അവരെ കണ്ടെത്തും. അല്ലാത്തവര്‍ നിഷേധം തുടര്‍ന്നു കൊണ്ടിരിക്കും. ഇമാം ബൂസ്വൂരി (റ) പാടിയത് പോലെ: "ചെങ്കണ്ണ് രോഗം ബാധിച്ച കണ്ണ് സൂര്യപ്രകാശത്തെ നിഷേധിച്ച് നിരാകരിക്കുകയും രോഗബാധിതന്‍റെ (പനി ബാധിച്ചവന്‍റെ) നാവ് വെള്ളത്തിന്‍റെ രുചിയേയും നിഷേധിച്ച് നിരാകരിക്കുകയും ചെയ്യും" (ബുര്‍ഉദാഅ്). അല്ലാഹു സത്യാവലംബികളാകുവാന്‍ നാമേവരേയും തുണക്കട്ടെ. ആമീന്‍.
Related Posts Plugin for WordPress, Blogger...