നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 30 November 2018

മന്ത്രം

മന്ത്രം



    ഒരു സംഘം സ്വഹാബി പ്രമുഖര്‍ ഒരു യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രിയായി. ഒരു ഗോത്രക്കാരുടെ അതിഥികളായി രാത്രി അവരുടെ കൂടെ കഴിയാന്‍ അവര്‍ ആഗ്രഹിച്ചുവെങ്കിലും ഗോത്രക്കാര്‍ ആതിഥ്യം നല്‍കിയില്ല.
ആ ഗോത്രത്തലവന് തേള്‍ വിഷമേറ്റു. അവര്‍ക്കറിയാവുന്ന ചികിത്സകളെല്ലാം ചെയ്തുനോക്കി. ഫലമുണ്ടായില്ല. അപ്പോഴവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ ആ യാത്രാ സംഘത്തെ സമീപിക്കുക. അവര്‍ക്ക് വല്ലതും വശമുണ്ടാകും. 
       അവര്‍ സ്വഹാബികളെ സമീപിച്ചു പറഞ്ഞു: നിങ്ങളുടെ നബി (സ്വ) പ്രകാശവും ശമനവുമായി വന്നെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. 
ശരിയാണ് സ്വഹാബികള്‍ പറഞ്ഞു.
         ഞങ്ങളുടെ ഗോത്രനേതാവിന് തേള്‍വിഷമേറ്റിരിക്കുന്നു. ഞങ്ങള്‍ പലതും ചെയ്തുനോക്കി. ഫലിക്കുന്നില്ല. അദ്ദേഹത്തിന് ഫലപ്പെടുന്ന വല്ലതും നിങ്ങള്‍ക്ക് വശമുണ്ടോ?
        അതേ, ഞങ്ങള്‍ മന്ത്രിക്കും. പക്ഷേ, ഞങ്ങള്‍ ആതിഥ്യം ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ സമ്മതിച്ചില്ല. അതുകൊണ്ട് പ്രതിഫലം തരാതെ ഞങ്ങള്‍ മന്ത്രിക്കില്ല. ഒരു പറ്റം ആടുകളെ പ്രതിഫലമായി ഇരുകൂട്ടരും സമ്മതിച്ചു. 
           സ്വഹാബി സംഘത്തലവന്‍ അബൂസഈദ് (റ) ഫാത്തിഹ 7 തവണ ഓതുകയും മന്ത്രിക്കുകയും ചെയ്തു. തേള്‍വിഷബാധയേറ്റവന്‍റെ അസുഖവും അസ്വസ്ഥതയും ശമിച്ചു. ബന്ധനത്തില്‍ നിന്നും മോചിതനായവനെ പോലെ. 
അവര്‍ സ്വഹാബി സംഘത്തിന് 30 ആടുകള്‍ പ്രതിഫലമായി നല്‍കി. പ്രതിഫലം കൈപ്പറ്റിയപ്പോള്‍ സ്വഹാബികളില്‍ ചിലര്‍ വീതിക്കാന്‍ പറഞ്ഞു. അപ്പോള്‍ അബൂ സഈദ (റ) ഇങ്ങനെ പ്രതികരിച്ചു. നാം നബി (സ്വ) യെ സമീപിച്ച് കാര്യം പറയാം. നബി (സ്വ) യുടെ കല്‍പന അറിയുന്നതിന് മുമ്പ് ഒന്നും ചെയ്തു കൂടാ. അവര്‍ നബി (സ്വ) സമീപിച്ച് കാര്യം പറഞ്ഞു. നബി (സ്വ) പറഞ്ഞു: "നിങ്ങള്‍ ശരി പ്രവര്‍ത്തിച്ചു. വീതിച്ചോളൂ. ഒരു വിഹിതം എനിക്കും". 

മകളേ നീയും ഉമ്മയാകും

മകളേ നീയും ഉമ്മയാകും


       വളരെയധികം ത്യാഗങ്ങള്‍ സഹിച്ച് മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടിയുമാണ് ഐശയെ മാതാപിതാക്കള്‍ വിവാഹം ചെയ്തയച്ചത്. മാതാപിതാക്കളുടെ ബുദ്ധിമുട്ടുകള്‍ നല്ലവണ്ണം മനസ്സിലാക്കിയത് കൊണ്ടാവാം ഐശ ഭര്‍തൃവീട്ടിലെ കുത്തുവാക്കുകളും മറ്റും മാതാപിതാക്കളുടെ ചെവിയിലെത്തിക്കാഞ്ഞത്. 
കാലങ്ങള്‍ പലതും കഴിഞ്ഞു. ഐശക്ക് ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അയല്‍പക്കത്തെ കുട്ടികളുടെ ചിരിയും കളിയും കാണുമ്പോള്‍ ഉള്ള് തേങ്ങും. യാത്രാവേളയില്‍ കുട്ടികള്‍ ഐശയെ നോക്കി ചിരിക്കുമ്പോള്‍ പുറമേ പുഞ്ചിരിച്ച് കാണിക്കുമെങ്കിലും മനസ്സ് വിങ്ങും. ഭര്‍തൃവീട്ടുകാര്‍ വെറുക്കാനും കുത്തുവാക്കുകള്‍ പറയാനും കാരണം മറ്റൊന്നില്ല. ഒരിക്കല്‍ ഒരു ബന്ധുവിന്‍റെ വായില്‍ നിന്നും "മച്ചിപ്പെണ്ണ്" എന്ന് വിളിക്കുന്നത് കേട്ടപ്പോള്‍ ഐശയുടെ ഉള്ള് ഉരുകിപ്പോയി. ആ ദിവസത്തിന്‍റെ രാവിന് വളരെ ദൈര്‍ഘ്യം തോന്നി. തിരിഞ്ഞും മറിഞ്ഞും കിടന്നു. 
             തന്നോട് അനുമതി ചോദിക്കാതെ കണ്ണുനീര്‍ ചാലിട്ടൊഴുകി. അവളുടെ മനസ്സ് മന്ത്രിച്ചു. നാഥാ! ഉമ്മാ എന്ന മധുമൊഴി കേള്‍ക്കാന്‍ എന്നാണ് എനിക്ക് ഭാഗ്യമുണ്ടാവുന്നത്. അപ്പോള്‍ ഐശ അറിയാതെ അവളുടെ കരങ്ങള്‍ ദര്‍ബാറിലേക്ക് ഉയര്‍ന്ന് പോയിരുന്നു. ഭര്‍ത്താവിന്‍റെ സ്നേഹം ഒന്ന് മാത്രമാണ് മരണത്തെ കുറിച്ച് അവളെ ചിന്തിപ്പിക്കാഞ്ഞത്. അല്ലെങ്കില്‍ എന്നേ അവള്‍ ഒരു പിടിക്കയറില്‍ തന്‍റെ ജീവിതം അവസാനിപ്പിക്കേണ്ടതായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഭര്‍ത്താവായിരുന്നു അവളുടെ സാന്ത്വനം. ഒരിക്കല്‍ അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു: എന്നെ പോലെ നിങ്ങള്‍ക്കും ഒരു കുഞ്ഞുണ്ടാവാന്‍ ആഗ്രഹമുണ്ടല്ലോ? നിങ്ങള്‍ മറ്റൊരു വിവാഹം കഴിച്ചോളൂ. നൂറുവട്ടം എനിക്ക് അതിന് തൃപ്തിയാണ്. അത് പറയുമ്പോഴും അവളുടെ കണ്ണ് ഈറനണിയുന്നുണ്ടായിരുന്നു. 
            അപ്പോഴും ഭര്‍ത്താവ് അവളെ ആശ്വസിപ്പിച്ചു. അയാള്‍ പറഞ്ഞു: വാര്‍ദ്ധക്യത്തില്‍ ഇബ്റാഹിം നബി (അ) ക്ക് മക്കളെ കൊടുത്ത നാഥനുണ്ടല്ലോ മുകളില്‍? അവന്‍ നമ്മെ കൈവെടില്ല. അവര്‍ പല നേര്‍ച്ചകളും നേര്‍ന്നു. 
അവരുടെ സങ്കടം അല്ലാഹു ആ രാത്രി തന്നെ മാറ്റിക്കൊടുത്തു. ഇപ്പോള്‍ ഐശക്ക് മാസം ഒമ്പതായി. സ്കാനിംഗ് ചെയ്തപ്പോള്‍ ഡോക്ടര്‍ സൂചിപ്പിച്ചു. പെണ്‍കുഞ്ഞാണത്രെ. എല്ലാ സങ്കടവും അല്ലാഹു തീര്‍ത്തത് പോലെ സന്തോഷത്തിലും ഐശയുടെ കണ്ണുകള്‍ ഈറനണിയാനും നാഥനെ സ്തുതിക്കാനും മറന്നില്ല. 
              ഗര്‍ഭകാല പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സന്തോഷത്തിന്‍റെ ലഹരിയില്‍ ബാധിച്ചില്ലെന്ന് തന്നെ പറയാം. ഏതായാലും ഡോക്ടര്‍ പറഞ്ഞത് പോലെ ഒരു പെണ്‍കുഞ്ഞിന് ഐശ ജന്മം നല്‍കി. ഭര്‍ത്താവ് സുജൂദിലായി വീണ് നാഥന് ശുക്റ് ചെയ്തു. 
                  അല്ലലേല്‍പ്പിക്കാതെ മകളെ അവര്‍ വളര്‍ത്തി. പിന്നീട് ഒരു കുട്ടിക്ക് വേണ്ടി അവര്‍ ശ്രമിച്ചെങ്കിലും ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനേ അവര്‍ക്ക് വിധിയുണ്ടായുള്ളൂ. മകളെ അവര്‍ മതചിട്ടയോടും ദീനീബോധത്തോടെയും വളര്‍ത്തി. പേര് 'ഹിസാന'. പേരറിയിക്കും പോലെ സുന്ദരിയായിരുന്നു അവള്‍. നാട്ടുകാര്‍ക്കിടയിലും മതചിട്ടയോടെ വളരുന്ന ഹിസാനയെ കുറിച്ച് മതിപ്പായിരുന്നു. പുറത്തിറങ്ങുമ്പോള്‍ പൂര്‍ണ്ണമായും ശരീരം മറച്ചിരുന്നു ഹിസാന. 
           മകളുടെ വളര്‍ച്ചയില്‍ ആധി പൂണ്ട മാതാപിതാക്കള്‍ അവളെ ഒരു ഉത്തമ പുതുമാരനെ ഏല്‍പ്പിക്കുന്നതിലായി പിന്നീട് അവരുടെ ചിന്ത. ഊണിലും ഉറക്കിലും അവളെ കുറിച്ചുള്ള ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പ്രായം ചെന്ന ഈ മാതാപിതാക്കളുടെ നെഞ്ചില്‍ തീ വാരിയിട്ട് അവള്‍ ഒരുവന്‍റെ കൂടെ ഒളിച്ചോടി എന്ന വാര്‍ത്ത ഇവരെ തളര്‍ത്തിക്കഴിഞ്ഞു. വാര്‍ദ്ധക്യകാലത്ത് മരുന്നുകള്‍ കൊടുക്കേണ്ട അവള്‍ മാതാപിതാക്കളോട് കാണിച്ച അനീതി കേട്ട് നാട്ടുകാര്‍ പോലും മൂക്കത്ത് വിരല്‍ വെച്ചുപോയി. അവസാനം മാതാപിതാക്കള്‍ അവളെ കണ്ടത് കോടതി വളപ്പില്‍ വെച്ചാണ്. സുഖമില്ലെങ്കിലും കോടതി വളപ്പില്‍ വരെ ചെന്നത് മകളുടെ മനസ്സലിയും എന്നോര്‍ത്തായിരുന്നു. ഒരു ദയയും മാതാവിനോടും പിതാവിനോടും അവള്‍ കാണിച്ചില്ല. തന്‍റെ തങ്കക്കുടം കാമുകന്‍റെ കാറില്‍ പോകുന്നത് കണ്ടത് മാത്രമേ ആ ഉമ്മയ്ക്ക് ഓര്‍മ്മയുള്ളൂ. പിന്നീട് കണ്ണ് തുറക്കുന്നത് നഗരത്തില്‍ പ്രശസ്തമായ ഒരു ആശുപത്രിയിലെ ഐ.സി.യു. വില്‍ വെച്ചാണ്. മകളുടെ കാര്യം മാതാവിനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. കലശമായ ഒരു നെഞ്ചുവേദന ആ ഉമ്മായ്ക്ക് ഉണ്ടായി. അവസാനം അടുത്തു എന്ന് മനസ്സിലാക്കിയ മാതാവ് മകളെ ഒരു നോക്ക് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോഴും ആ മാതാവ് മകളെ മനം കൊണ്ട് പ്രാകിയില്ല. ഉമ്മയുടെ ആഗ്രഹം നടന്നില്ല. ഉമ്മയുടെ കണ്ണുകള്‍ അടഞ്ഞു. അടഞ്ഞ കണ്ണുകളില്‍ നിന്നും രണ്ട് തുള്ളി കണ്ണുനീര്‍. അതൊരു പക്ഷേ മകള്‍ക്ക് വേണ്ടിയാവാം.. ആ കണ്ണുനീര്‍ മകളോട് വിളിച്ചു പറയുന്നുണ്ടാകാം. "മകളേ..നാളെ നീയും ഉമ്മയാകും".
                പുന്നാര ഉമ്മയുടെ അമ്മിഞ്ഞത്തിന്‍റെ മാധുര്യം മകള്‍ ഓര്‍ത്തിരുന്നെങ്കില്‍.... വാവിട്ട് കരയുമ്പോള്‍ ഉറക്കമില്ലാതെ കുത്തിയിരുന്ന് നേരം വെളുപ്പിച്ചതും താരാട്ട് പാട്ടിന്‍റെ ഈരടികളും മകള്‍ ഓര്‍ത്തിരുന്നെങ്കില്‍.. ഒരു പക്ഷേ ഉമ്മയുടെ ഗതി ഇങ്ങനെയാവുമായിരുന്നില്ല.... ഉമ്മയുടെ അമ്മിഞ്ഞപ്പാലിനും താരാട്ട് പാട്ടിനും പകരം നല്‍കാന്‍ ലോകത്ത് എന്തെങ്കിലുമുണ്ടോ?...

                                                                                    എന്‍.എം. ചേര്‍ത്തല

നിസ്കാരത്തിലെ സ്ത്രീ പുരുഷ വ്യത്യാസങ്ങള്‍

നിസ്കാരത്തിലെ സ്ത്രീ പുരുഷ വ്യത്യാസങ്ങള്‍

ശരീരം കൊണ്ട് ചെയ്യുന്ന ഇബാദത്തുകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഒരു ആരാധനാ കര്‍മ്മമാണ് നിസ്കാരം. അല്ലാഹുവിന്‍റെ മതനിയമങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും എല്ലാ വിഷയങ്ങളിലും തുല്യരല്ല. ചില കാര്യങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. നിസ്കാരത്തില്‍ തന്നെ ചില കാര്യങ്ങളില്‍ വ്യത്യാസം കാണാം. 
1. റുകൂഇലും സുജൂദിലും പുരുഷന്‍ തന്‍റെ രണ്ട് മുട്ടുകൈകളെ തന്‍റെ ഇരുഭാഗങ്ങളിലേക്ക് അടുപ്പിച്ച് പിടിക്കാതെ അകറ്റേണ്ടതാണ്.  സ്ത്രീകള്‍ റുകൂഇലും സുജൂദിലും മുട്ടുകൈകളെ തങ്ങളുടെ ഇരുഭാഗങ്ങളിലേക്ക് ചേര്‍ത്ത് വെക്കേണ്ടതാണ്.
2. റുകൂഉം സുജൂദും ചെയ്യുമ്പോള്‍ പുരുഷന്‍ തന്‍റെ പള്ളയെ തുടകളെ തൊട്ട് അകറ്റണം. സ്ത്രീകള്‍ ചേര്‍ക്കുകയും വേണം. 
3. മഗ്രിബ്, ഇശാഅ് എന്നീ നിസ്കാരങ്ങളിലെ ആദ്യ രണ്ട് റക്അത്തുകളിലും സുബ്ഹ്,  രണ്ട് പെരുന്നാള്‍ നിസ്കാരം, തറാവീഹ് തുടങ്ങിയ ചില നിസ്കാരങ്ങളിലും പുരുഷന്‍ ഉറക്കെ ഓതണം. അന്യപുരുഷന്മാര്‍ കേള്‍ക്കുമെങ്കില്‍ സ്ത്രീകള്‍ ഉറക്കെ ഓതരുത്.
4. നിസ്കാര വേളയില്‍ ഇമാമിന് വല്ല പിശകും സംഭവിച്ചാല്‍ പുരുഷന്‍ തസ്ബീഹ് ചൊല്ലണം. സ്ത്രീകള്‍ അവളുടെ വലതുകൈയ്യിന്‍റെ പള്ള കൊണ്ട് ഇടത്തേ കൈയ്യിന്‍റെ പുറത്ത് അടിച്ച് ശബ്ദമുണ്ടാക്കണം. ഇടത്തേ കൈ കൊണ്ട് വലത്തേ കൈയ്യിലും അടിക്കുന്നതിന് വിരോധമില്ല. എന്നാല്‍ ഒരു കൈയ്യിന്‍റെ ഉള്ള് കൊണ്ട് മറ്റേ കൈയ്യിന്‍റെ ഉള്ളില്‍ അടിക്കാന്‍ പാടില്ല. 
5. പുരുഷന്‍ മുട്ടു പൊക്കിളിന്‍റെ ഇടയിലുള്ളത് മറച്ചാല്‍ മതി. സ്ത്രീകള്‍ മുഖവും മുന്‍കൈയും അല്ലാത്ത ഭാഗങ്ങള്‍ മറച്ചിരിക്കണം.
6. സ്ത്രീകളുടെ ഇമാം സ്ത്രീയാണെങ്കില്‍ അവരുടെ ഇടയിലായി സ്വഫില്‍ തന്നെ അല്‍പം കയറി നില്‍ക്കണം.  പുരുഷന്‍മാരുടെ ഇമാം സ്വഫ്ഫിന്‍റെ ഇടയില്‍ നില്‍ക്കാതെ അവര്‍ക്ക് മുന്നില്‍ നില്‍ക്കണം.
7. ഒരു പുരുഷന്‍ മറ്റൊരു പുരുഷന് ഇമാമായി നില്‍ക്കുമ്പോള്‍ മഅ്മൂമായ ആള്‍ ഇമാമിന്‍റെ വലത് ഭാഗത്ത് നില്‍ക്കണം. ഒരു പുരുഷന്‍ ഒരു സ്ത്രീക്ക് ഇമാമായി നില്‍ക്കുമ്പോള്‍ പുരുഷന്‍ നില്‍ക്കുന്നത് പോലെ സ്ത്രീ വലത് ഭാഗത്തല്ല നില്‍ക്കേണ്ടത്. ഇമാം വിവാഹബന്ധം ഹറാമായ വ്യക്തിയാണെങ്കില്‍ പോലും ഇമാമിന്‍റെ പിന്നിലായിരിക്കണം നില്‍ക്കേണ്ടത്. (ഹാവില്‍ കബീര്‍, അസ്നല്‍ മതാലിബ്).
8. സ്ത്രീകള്‍ വാങ്ക് ഒഴിവാക്കുകയും ഇഖാമത്ത് ശബ്ദം താഴ്ത്തി കൊടുക്കുകയും വേണം. പുരുഷന്മാര്‍ വാങ്ക് ഉച്ചത്തില്‍ കൊടുക്കുകയും ഇഖാമത്ത് മറ്റുള്ളവര്‍ കേള്‍ക്കേ അല്‍പം ഉച്ചത്തില്‍ കൊടുക്കുകയും വേണം.
9. സ്ത്രീകള്‍ പള്ളിയില്‍ നിസ്കരിക്കുന്നതിനേക്കാള്‍ അവളുടെ വീട്ടില്‍ നിസ്കരിക്കലാണ് ഉത്തമം ഫിത്ന ഭയപ്പെടുമ്പോള്‍ ഹറാമുമാകും. നബി (സ്വ) പറയുന്നു: സ്ത്രീകള്‍ പള്ളിയില്‍ നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം വീട്ടില്‍ നിസ്കരിക്കലാണ്. പുരുഷന്‍ പൊതുവെ പള്ളിയില്‍ നിസ്കരിക്കലാണ് ഉത്തമം.

Related Posts Plugin for WordPress, Blogger...