നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Wednesday 3 October 2018

സുല്‍ത്വാനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ). ( ajmeer khaja )

സുല്‍ത്വാനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ).


           സര്‍വ്വപരിത്യാഗം ചെയ്ത് സര്‍വ്വാധിപനില്‍ സമ്പൂര്‍ണ്ണ സുരക്ഷിതനായും സമുന്നത സംസ്കരണ സമുദായങ്ങളിലൂടെ സമൂഹത്തെ സര്‍വ്വനാഥനിലേക്ക് സഞ്ചരിപ്പിച്ചും മാതൃകാ ജീവിതം സംഭാവന ചെയ്ത സാക്ഷാല്‍ നവോത്ഥാന നായകരാണ് സുല്‍ത്വാനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ).
          ജീവിത യാഥാര്‍ത്ഥ്യം സഫലീകരിക്കുന്നതിന് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ അന്വേഷണവും അദ്ധ്വാനവും അനിര്‍വ്വചനിയമാണ്. നീണ്ട യാത്രയില്‍ നിരവധി മഹത്തുക്കളെ സന്ധിക്കുകയും വിവിധ വിജ്ഞാന മുത്തുകള്‍ നേടുകയും ചെയ്തു. ദിവ്യജോതിസ്സും ആത്മീയ വഴികാട്ടിയുമായ മഹാനായ ഗുരു ഉസ്മാന്‍ ഹാറൂനി (റ) അവര്‍കളുടെ ആത്മീയ ശിക്ഷണത്തിലൂടെ അദ്ധ്യാത്മികതയുടെ അത്യുന്നതങ്ങള്‍ കീഴടക്കി. ഗുരുവിന്‍റെ അനുമതിയോടെ അനേകം ജനമനങ്ങളെ അന്ധകാരത്തില്‍ നിന്ന് ദിവ്യജ്ഞാന വെളിച്ചത്തിലേക്കും അല്ലാഹുവിലേക്കും ആനയിച്ചു. ഖാജാ (റ) യിലൂടെ ഹിദായത്തിന്‍റെ വെള്ളിവെളിച്ചം നേടിയവര്‍ നിരവധിയാണ്. 
              പുണ്യ മക്കാ മദീനാ ഹറമുകളില്‍ ധാരാളം സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ താമസിക്കുകയം ചെയ്തു. അല്ലാഹുവിന്‍റെ ദൂതര്‍ (സ്വ) യുടെ നിര്‍ദ്ദേശാനുസരണം അനുയായികളുമായി മഹാനവര്‍കള്‍ ഇന്ത്യയിലേക്ക് വന്നു. ശേഷം ഇന്ത്യയായിരുന്നു മഹാനവര്‍കളുടെ പ്രബോധന മണ്ഡലം. ഇന്ത്യയില്‍ ആഗതരായ മഹാനവര്‍കളെയും സംഘത്തേയും ഇവിടെയുള്ളവര്‍ ഇരുകൈനീട്ടി സ്വീകരിച്ചില്ല. എന്ന് മാത്രമല്ല, അനവധി അവഗണനകളും എതിര്‍പ്പുകളുമാണ് നല്‍കിയത്. പക്ഷേ, അല്ലാഹു നല്‍കിയ ആദരവും അമാനുഷികതയും കൊണ്ട് അണ പൊട്ടി വന്ന എല്ലാ ശത്രുക്കളെയും നിമിഷനേരം കൊണ്ട് അദ്ദേഹം തോല്‍പിച്ച് വിജയക്കൊടി പാറിച്ചു. ഇന്ത്യയിലെ രാജസ്ഥാനിലെ അജ്മീറിലാണ് മഹാന്‍ തന്‍റെ പ്രബോധന കേന്ദ്രമായി നിശ്ചയിച്ചത്. അവിടെയിരുന്ന് അനേകമാളുകളെ അദ്ദഹം തന്‍റെ ഹിക്മത്തിലധിഷ്ഠിതമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ നിരവധിയാളുകളെ വിശുദ്ധ ഇസ്ലാമിലേക്ക് വഴിനടത്തി. 
           എതിര്‍ക്കാനും വകവരുത്താനും തുനിഞ്ഞിറങ്ങുന്നവര്‍ പോലും വിശുദ്ധ മതത്തിന്‍റെ ശാദ്വലതീരത്തേക്കണിയുന്ന കാഴ്ചയായിരുന്നു പലപ്പോഴും. അതെല്ലാം അവിടുന്നിന്‍റെ കറാമത്തിന്‍റെ പവറാണെന്നതില്‍ സംശയമില്ല.
ജാതി-മത വര്‍ഗ്ഗ വര്‍ണ്ണ ഭാഷാ ദേശ ഭേദമില്ലാതെ എല്ലാ വിധ ജനങ്ങളുടെയും അത്താണിയായി ഖാജാ (റ) മാറി. മഹാനരുടെ ആഗമനവും പ്രവര്‍ത്തനങ്ങളും രാജ്യത്ത് ഐശ്വര്യവും ഉണര്‍വ്വും ഉണ്ടാക്കി. റജബ് 6 നായിരുന്നു മഹാനവര്‍കളുടെ വഫാത്ത്. അജ്മീര്‍ ദര്‍ഗ്ഗ ഇന്ന് ഇന്ത്യയുടെ തിലകച്ചാര്‍ത്തായി പരിലസിക്കുന്നു. താഴേക്കിടയിലുള്ളവരും ഉന്നതനിലയിലുള്ളവരും നാനാജാതി മതസ്ഥരും അഭിമാനിക്കുകയും സന്ദര്‍ശിക്കുകയും ചെയ്യുന്ന പുണ്യകേന്ദ്രമായി മാറി അജ്മീര്‍. ഭരണാധികാരികള്‍ പോലും അവിടുത്തെ സന്ദര്‍ശകരാണെന്നത് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള അജ്മീറിന്‍റെ ഖാജായുടെ ഭാഗധേയത്തിന്‍റെ ദൃഷ്ടാന്തമാണ്. 
അവിടുന്നിന്‍റെ ആത്മീയസരണി ശിഷ്യന്മാരിലൂടെയും ഖലീഫമാരിലൂടെയും ഇന്ന് ലോകത്ത് നിലനില്‍ക്കുന്നു, പ്രചരിക്കുന്നു. ആ മഹാനുഭാവന്‍റെ ബര്‍കത്ത് നമ്മെയും നമ്മുടെ രാജ്യത്തെയും ക്ഷേമത്തിലും ഐശ്വര്യത്തിലുമാക്കട്ടെ എന്ന് ദുആ ചെയ്യുന്നു. 
                                                                                                                              പി.എ. ആലുവ

No comments:

Post a Comment

Related Posts Plugin for WordPress, Blogger...