നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 30 November 2018

നിസ്കാരത്തിലെ സ്ത്രീ പുരുഷ വ്യത്യാസങ്ങള്‍

നിസ്കാരത്തിലെ സ്ത്രീ പുരുഷ വ്യത്യാസങ്ങള്‍

ശരീരം കൊണ്ട് ചെയ്യുന്ന ഇബാദത്തുകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഒരു ആരാധനാ കര്‍മ്മമാണ് നിസ്കാരം. അല്ലാഹുവിന്‍റെ മതനിയമങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും എല്ലാ വിഷയങ്ങളിലും തുല്യരല്ല. ചില കാര്യങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. നിസ്കാരത്തില്‍ തന്നെ ചില കാര്യങ്ങളില്‍ വ്യത്യാസം കാണാം. 
1. റുകൂഇലും സുജൂദിലും പുരുഷന്‍ തന്‍റെ രണ്ട് മുട്ടുകൈകളെ തന്‍റെ ഇരുഭാഗങ്ങളിലേക്ക് അടുപ്പിച്ച് പിടിക്കാതെ അകറ്റേണ്ടതാണ്.  സ്ത്രീകള്‍ റുകൂഇലും സുജൂദിലും മുട്ടുകൈകളെ തങ്ങളുടെ ഇരുഭാഗങ്ങളിലേക്ക് ചേര്‍ത്ത് വെക്കേണ്ടതാണ്.
2. റുകൂഉം സുജൂദും ചെയ്യുമ്പോള്‍ പുരുഷന്‍ തന്‍റെ പള്ളയെ തുടകളെ തൊട്ട് അകറ്റണം. സ്ത്രീകള്‍ ചേര്‍ക്കുകയും വേണം. 
3. മഗ്രിബ്, ഇശാഅ് എന്നീ നിസ്കാരങ്ങളിലെ ആദ്യ രണ്ട് റക്അത്തുകളിലും സുബ്ഹ്,  രണ്ട് പെരുന്നാള്‍ നിസ്കാരം, തറാവീഹ് തുടങ്ങിയ ചില നിസ്കാരങ്ങളിലും പുരുഷന്‍ ഉറക്കെ ഓതണം. അന്യപുരുഷന്മാര്‍ കേള്‍ക്കുമെങ്കില്‍ സ്ത്രീകള്‍ ഉറക്കെ ഓതരുത്.
4. നിസ്കാര വേളയില്‍ ഇമാമിന് വല്ല പിശകും സംഭവിച്ചാല്‍ പുരുഷന്‍ തസ്ബീഹ് ചൊല്ലണം. സ്ത്രീകള്‍ അവളുടെ വലതുകൈയ്യിന്‍റെ പള്ള കൊണ്ട് ഇടത്തേ കൈയ്യിന്‍റെ പുറത്ത് അടിച്ച് ശബ്ദമുണ്ടാക്കണം. ഇടത്തേ കൈ കൊണ്ട് വലത്തേ കൈയ്യിലും അടിക്കുന്നതിന് വിരോധമില്ല. എന്നാല്‍ ഒരു കൈയ്യിന്‍റെ ഉള്ള് കൊണ്ട് മറ്റേ കൈയ്യിന്‍റെ ഉള്ളില്‍ അടിക്കാന്‍ പാടില്ല. 
5. പുരുഷന്‍ മുട്ടു പൊക്കിളിന്‍റെ ഇടയിലുള്ളത് മറച്ചാല്‍ മതി. സ്ത്രീകള്‍ മുഖവും മുന്‍കൈയും അല്ലാത്ത ഭാഗങ്ങള്‍ മറച്ചിരിക്കണം.
6. സ്ത്രീകളുടെ ഇമാം സ്ത്രീയാണെങ്കില്‍ അവരുടെ ഇടയിലായി സ്വഫില്‍ തന്നെ അല്‍പം കയറി നില്‍ക്കണം.  പുരുഷന്‍മാരുടെ ഇമാം സ്വഫ്ഫിന്‍റെ ഇടയില്‍ നില്‍ക്കാതെ അവര്‍ക്ക് മുന്നില്‍ നില്‍ക്കണം.
7. ഒരു പുരുഷന്‍ മറ്റൊരു പുരുഷന് ഇമാമായി നില്‍ക്കുമ്പോള്‍ മഅ്മൂമായ ആള്‍ ഇമാമിന്‍റെ വലത് ഭാഗത്ത് നില്‍ക്കണം. ഒരു പുരുഷന്‍ ഒരു സ്ത്രീക്ക് ഇമാമായി നില്‍ക്കുമ്പോള്‍ പുരുഷന്‍ നില്‍ക്കുന്നത് പോലെ സ്ത്രീ വലത് ഭാഗത്തല്ല നില്‍ക്കേണ്ടത്. ഇമാം വിവാഹബന്ധം ഹറാമായ വ്യക്തിയാണെങ്കില്‍ പോലും ഇമാമിന്‍റെ പിന്നിലായിരിക്കണം നില്‍ക്കേണ്ടത്. (ഹാവില്‍ കബീര്‍, അസ്നല്‍ മതാലിബ്).
8. സ്ത്രീകള്‍ വാങ്ക് ഒഴിവാക്കുകയും ഇഖാമത്ത് ശബ്ദം താഴ്ത്തി കൊടുക്കുകയും വേണം. പുരുഷന്മാര്‍ വാങ്ക് ഉച്ചത്തില്‍ കൊടുക്കുകയും ഇഖാമത്ത് മറ്റുള്ളവര്‍ കേള്‍ക്കേ അല്‍പം ഉച്ചത്തില്‍ കൊടുക്കുകയും വേണം.
9. സ്ത്രീകള്‍ പള്ളിയില്‍ നിസ്കരിക്കുന്നതിനേക്കാള്‍ അവളുടെ വീട്ടില്‍ നിസ്കരിക്കലാണ് ഉത്തമം ഫിത്ന ഭയപ്പെടുമ്പോള്‍ ഹറാമുമാകും. നബി (സ്വ) പറയുന്നു: സ്ത്രീകള്‍ പള്ളിയില്‍ നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം വീട്ടില്‍ നിസ്കരിക്കലാണ്. പുരുഷന്‍ പൊതുവെ പള്ളിയില്‍ നിസ്കരിക്കലാണ് ഉത്തമം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...