നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 21 February 2014

ആധുനിക സംസ്‌കാരവും ഖുര്‍ആനും

ആധുനിക സംസ്‌കാരവും ഖുര്‍ആനും

                             കരുണയേയും അലിവിനേയും നിസാരവല്‍ക്കരിച്ചാണ്‌ ആധുനിക ലോകം കടന്നു പോകുന്നത്‌. ജയിച്ചവന്റെ സംസ്‌കാരങ്ങളെ അങ്ങേയറ്റം ബഹളത്തോടെ അടിച്ചേല്‍പ്പിക്കുന്നു. അതിജയിക്കപ്പെട്ടവന്റെ തനത്‌ വികാരങ്ങളെയും വിചാരങ്ങളെയും ആധുനിക സംസ്‌കാരം തകര്‍ക്കുന്നു. സാമൂഹിക തിന്മകളുടേയും അരാജകത്വങ്ങളുടെയും നിയമസാധുതകള്‍ക്കും സാധൂകരണത്തിനും കോടതി വരാന്തകളില്‍ അഭയം പ്രാപിച്ച ചെകുത്താന്മാര്‍ വാഴുന്ന ലോകമാണിത്‌. 
അപമാനവത്‌കരിക്കപ്പെട്ട വിദ്യാഭ്യാസവും സാങ്കേതിക വിദ്യയുമാണ്‌ ആധുനിക മനുഷ്യന്റെ സംഭാവന. ഇന്ന്‌ ലോകത്തെ നിയന്ത്രിക്കുന്നത്‌ തന്നെ ആഗോള കമ്പോള വ്യവസ്ഥിതിയാണ്‌. ഇവരുടെ ഭൂതകാല ചരിത്രം പഠിക്കുമ്പോഴാണ്‌ അപകടം മനസ്സിലാവുക. അതിഥികളെ ബഹുമാനിക്കുന്നവരും സമാധാന പ്രിയരും പ്രകൃതി സ്‌നേഹികളുമായ ഒരു ജനതയെ ഒന്നടങ്കം കൊന്നൊടുക്കി ഇല്ലായ്‌മ ചെയ്‌ത്‌ ഐക്യനാടുകള്‍ കെട്ടിപ്പടുത്തവരാണവര്‍. നിരപരാധികളായ കോടിക്കണക്കിന്‌ മനുഷ്യരെ ജപ്പാനിലും വിയറ്റ്‌നാമിലും ഇന്തോനേഷ്യയിലും സോമാലിയയിലും ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും ലിബിയയിലും ചുട്ടും പട്ടിണിക്കിട്ടും ക്രൂരമര്‍ദ്ദന മുറകള്‍ കൊണ്ടും കൊന്നൊടുക്കിയവര്‍ മനുഷ്യ ജീവിതത്തിന്‌ ഒരു ചില്ലിക്കാശ്‌ പോലും നല്‍കുന്നില്ല. അവസാനം ബാക്കിയാവുന്നത്‌ വേവലാതികള്‍ മാത്രമാണ്‌. 
സ്വജീവിതം ഭദ്രമാക്കാനുള്ള ഓരോരുത്തരുടെയും അസുര മുന്നേറ്റത്തില്‍ ബന്ധങ്ങള്‍ യാന്ത്രികമാവുകയോ തരിപ്പണമാവുകയോ ചെയ്യുന്നു. പുരോഗതിയുടെ അടിസ്ഥാനം തന്നെ ഭൗതികമായ സുഖങ്ങളും സ്വാര്‍ത്ഥ താല്‍പര്യങ്ങളുമാണെന്ന്‌ വന്നിരിക്കുന്നു. ആര്‍ത്തി പൂണ്ട ഈ കിടമത്സരം സൃഷ്‌ടിച്ചത്‌ ആഗോള മൂലധന ശക്തികളാണ്‌. മീഡിയകള്‍ ഏകമുഖമായ സംസ്‌കാരങ്ങളും ജീവിത വീക്ഷണങ്ങളും ലോക ജനതയ്‌ക്ക്‌ മേല്‍ അടിച്ചേല്‍പ്പിക്കുക കൂടി ചെയ്യുന്നതോടെ കാര്യങ്ങള്‍ക്ക്‌ പൂര്‍ണ്ണത കൈവരും. എന്തുകൊണ്ടും അപടകരമായ സംസ്‌കാരത്തിന്റെ വാഹകരായി നാം അറിയാതെ മാറിക്കൊണ്ടിരിക്കുന്നു. 
                                ഈയൊരു ഭീകരാവസ്ഥക്ക്‌ പരിഹാരം തേടിയിറങ്ങുമ്പോഴാണ്‌ ഖുര്‍ആന്റെ മുന്നില്‍ എത്തിച്ചേരുക. കമ്പോള സംസ്‌കാരം വിഭാവനം ചെയ്‌ത ``സുഖിച്ച്‌ ജീവിക്കുക'' എന്ന ഏക ലക്ഷ്യത്തിലധിഷ്‌ഠിതമായ ജീവിത രീതിയോട്‌ വല്ലാതെ അപലപിച്ചും യഥാര്‍ത്ഥ ജീവിതം എന്താണെന്നും അതിന്റെ ലക്ഷ്യം എന്താണെന്ന്‌ ഉദ്‌ബോധിപ്പിച്ചും ഖുര്‍ആന്‍ ലോകത്ത്‌ സമര്‍പ്പിച്ച തത്വങ്ങളെ അനുധാവനം ചെയ്‌ത്‌ മുന്നോട്ട്‌ പോകാന്‍ തയ്യാറായാല്‍ ഇന്നത്തെ മുഴുവന്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനാകും. സദാചാരത്തിലും നീതിയില ധിഷ്‌ഠിതമായ ജീവിതരീതി കെട്ടിപ്പടുക്കുക മാത്രമാണ്‌ അതിനുള്ള പോംവഴി. സദാചാര വിരുദ്ധമായ സ്വവര്‍ഗ്ഗരതിക്ക്‌ നിയമനിര്‍മ്മാണം നടത്താന്‍ ചില സംഘടനകള്‍ രംഗത്ത്‌ വരുമ്പോള്‍ അവര്‍ ഓര്‍ക്കേണ്ടത്‌, ലൂത്വ്‌ നബി (അ) ന്റെ ജനതയെ സ്രഷ്‌ടാവ്‌ കഠിന ശിക്ഷ നല്‍കി നശിപ്പിച്ചു കളഞ്ഞത്‌ സ്വവര്‍ഗ്ഗരതിയില്‍ നിന്ന്‌ പിന്മാറാനുള്ള കല്‍പനയെ ധിക്കരിച്ചപ്പോഴായിരുന്നു എന്ന ചരിത്രപാഠമാണ്‌. ഇന്ത്യാഗവണ്‍മെന്റ്‌ സ്വവര്‍ഗ്ഗരതിയുടെ നിയമ സാധൂകരണത്തിന്റെ സാധ്യതകളെ നിരാകരിച്ചതില്‍ നമുക്ക്‌ അഭിമാനിക്കാം. എങ്കിലും ലോകത്ത്‌ 16 രാജ്യങ്ങളില്‍ നിയമാനുസൃതമായി ഈ അരാജകത്വം ഇന്നും നടമാടുന്നു എന്നതാണ്‌ സത്യം. 
                                   വിപണനവുമായി ബന്ധപ്പെട്ട്‌ ഭൗതിക ലോകം ഒരു ഏകലോക ക്രമം ഉണ്ടാക്കാനാണ്‌ ശ്രമിക്കുന്നത്‌. എന്നാല്‍ ഏകമുഖമായ അഭിരുചിയും ജീവിത ശൈലികളും വളര്‍ത്താന്‍ ഖുര്‍ആന്‍ ഉദ്ദേശിക്കുന്നില്ല. മറിച്ച്‌ കാലത്തിനും വര്‍ഗ്ഗത്തിനും ഇനത്തിനും വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. സ്‌ത്രീക്കും പുരുഷനും ചില സ്ഥലങ്ങളില്‍ വ്യത്യസ്‌തമായ നിയമസാധ്യതകളാണ്‌ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതും. എന്നാല്‍ വിശ്വാസ കാര്യങ്ങളിലും ആദര്‍ശ തത്വ സംഹിതകളിലും ഖുര്‍ആന്‍ ഏകത സ്ഥാപിക്കുന്നുണ്ട്‌. ഇലാഹിന്റെ ഏകത്വം മനുഷ്യ മനതാരില്‍ വളര്‍ത്താനാണ്‌ ഖുര്‍ആനും പ്രവാചകനും ആദ്യാന്തം ശ്രമിച്ചത്‌. ഏക ഇലാഹിലേക്കുള്ള സൃഷ്‌ടിയുടെ സഞ്ചാരം സര്‍വ്വ തിന്മകളില്‍ നിന്നും മനുഷ്യനെ മോചിതനാക്കും. സഞ്ചാര വിരാമത്തില്‍ സ്രഷ്‌ടാവിന്റെ സമക്ഷത്തില്‍ കുടിയിരുത്തിയ മാനവ മനതലങ്ങള്‍ അവിടുത്തെ നൂറിനാല്‍ പ്രഭാപൂരിതമാകും. അതോടെ അവന്‍ വിശുദ്ധ സോപാനത്തില്‍ ആറാടും. എന്നാല്‍ മുതലാളിത്തം സൃഷ്‌ടിച്ച ഏകലോക സംവിധാനത്തിന്‌ പുറകെ പോകുമ്പോള്‍ മനുഷ്യനെ സൃഷ്‌ടിച്ചത്‌ എന്നെ അറിഞ്ഞ്‌ ആരാധിക്കാനാണെന്ന ഖുര്‍ആന്റെ പ്രഖ്യാപിത ലക്ഷ്യം വിസ്‌മരിക്കപ്പെടുന്നു. അതിന്റെ ഫലമാകട്ടെ! പാരത്രിക ലോകത്ത്‌ അമ്പേ പരാജയവും!. മനുഷ്യന്റെ ജീവിത രീതി, വിഭ്യാഭ്യാസ ക്രമം, ഭാഷ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ബഹുത്വം അംഗീകരിക്കുന്നത്‌. ഖുര്‍ആന്‍ തന്നെ പറയുന്നു: ``നിങ്ങളുടെ ഭാഷകളിലും വര്‍ണ്ണങ്ങളിലുമുള്ള വൈവിധ്യവും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാണല്ലോ? നിശ്ചയം അറിവുള്ളവര്‍ക്കതില്‍ പാഠങ്ങള്‍ ഉണ്ട്‌''.
ലാഭത്തിന്റെയും പ്രയോജനത്തിന്റെയും അടിസ്ഥാനത്തിലാണ്‌ ആധുനിക സംസ്‌കാരം ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്നത്‌. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത്‌ നോക്കൂ. ``അധാര്‍മ്മികളെ മാത്രമേ അല്ലാഹു വഴികേടിലാക്കുകയുള്ളൂ. അവരാകട്ടെ അല്ലാഹുവുമായുള്ള കരാറിന്‌ ശേഷം വാഗ്‌ദാനം ലംഘിക്കുകയും അല്ലാഹു സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള ബന്ധങ്ങളെ അറുത്തെറിയുകയും ഭൂമിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവരാണ്‌ (അല്‍ ബഖറ 27). ഇവിടെ ആത്മീയതയുടെ ഉന്നത തലങ്ങളില്‍ ബന്ധങ്ങളെ സ്ഥാപിക്കാനും അതിനെ കാത്തു സൂക്ഷിക്കാനുമാണ്‌ ഖുര്‍ആന്‍ ശ്രമിച്ചിട്ടുള്ളത്‌. ഉമ്മയുടെ കാല്‍പാദത്തിനടിയിലാണ്‌ സ്വര്‍ഗ്ഗം എന്ന്‌ നബിവചസ്സ്‌ പഠിക്കുകയും കുടുംബ ബന്ധം ചേര്‍ക്കുന്നത്‌ പ്രവാചക ചര്യയും പുണ്യവുമാണെന്ന അദ്ധ്യാപനം കൂട്ടിച്ചേര്‍ത്ത്‌ വായിക്കുകയും ചെയ്യുമ്പോള്‍ ഇസ്‌ലാം പുലര്‍ത്തിയതും പകര്‍ത്താന്‍ ആഗ്രഹിച്ചതുമായ മാനുഷിക ബന്ധങ്ങളുടെ സ്ഥാനം നമുക്ക്‌ മനസ്സിലാകും. 
                               ലാഭത്തിന്റെ കണക്കുകള്‍ കൂട്ടിച്ചേര്‍ത്ത്‌ ബന്ധങ്ങള്‍ക്ക്‌ വില പറയുമ്പോഴാണ്‌ പാവപ്പെട്ട മാതാപിതാക്കള്‍ വീട്ടില്‍ നിന്നും ഒഴിവാക്കേണ്ട വേസ്റ്റായി മാറുന്നതും സദാചാരത്തിന്‌ കാവല്‍ നിര്‍ത്തിയ പോലീസുകാരനെ കുടിച്ച്‌ മദോന്മത്തനായി അവശ നിലയില്‍ നടുറോട്ടില്‍ കാണപ്പെടുന്നതും. ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കരുതെന്ന്‌ പഠിപ്പിച്ച മഹത്തരമായ അദ്ധ്യാപനങ്ങളാണ്‌ ഇസ്‌ലാമിനുള്ളത്‌. ഖുര്‍ആന്‍ പാഠങ്ങള്‍ കൈമുതലാക്കി ഉത്തരവാദിത്വ ബോധവും ധാര്‍മ്മിക മൂല്യങ്ങളുമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ചരിത്ര പരമായ ബാധ്യത ഇന്നും ഈ സമൂഹത്തിന്‌ മേല്‍ നിക്ഷിപ്‌തമാണ്‌.

1 comment:

  1. ഖുര്‍ആന്‍ പാഠങ്ങള്‍ കൈമുതലാക്കി ഉത്തരവാദിത്വ ബോധവും ധാര്‍മ്മിക മൂല്യങ്ങളുമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ചരിത്ര പരമായ ബാധ്യത ഇന്നും ഈ സമൂഹത്തിന്‌ മേല്‍ നിക്ഷിപ്‌തമാണ്‌

    ReplyDelete

Related Posts Plugin for WordPress, Blogger...