വിശ്വാസത്തിന്‍റെ പരിമളവും ത്യാഗത്തിന്‍റെ വിശുദ്ധിയും സമര്‍പ്പണത്തിന്‍റെ കരുത്തുമായി ഒരിക്കല്‍ കൂടി ബലിപെരുന്നാള്‍ സമാഗതമാവുകയാണ്. ഖലീലുല്ലാഹി ഇബ്റാഹീം നബി (അ) ന്‍റെയും പുത്രന്‍ ഇസ്മാഈല്‍ നബി (അ) യുടെയും ത്യാഗസുന്ദരമായ ജീവിതസ്മരണകള്‍ അയവിറക്കാനും സ്വജീവിതത്തില്‍ പകര്‍ത്തുവാനുമുള്ള അസുലഭ അവസരങ്ങള്‍.
സത്യത്തിനും നീതിക്കും വേണ്ടി പടപൊരുതിയ ഹസ്റത്ത് ഇബ്റാഹീം നബി (അ) ത്യാഗത്തിന്‍റെ തീച്ചൂളയില്‍ തൗഹീദിന്‍റെ അണയാത്ത ദീപശിഖ ഉയര്‍ത്തിപ്പിടിച്ച് ശിര്‍ക്കിനെതിരെ ഗര്‍ജ്ജനം നടത്തി ഖലീലുല്ലാഹി അഥവാ അല്ലാഹുവിന്‍റെ ആത്മമിത്രം എന്ന സ്ഥാനപ്പേര് അദ്ദേഹം നേടിയെടുത്തു. ആര്‍ക്കും തടുത്ത് നിര്‍ത്താനാവാത്ത അജയ്യശക്തിയായി ഇബ്റാഹീം നബി (അ) കര്‍മ്മരംഗത്തിറങ്ങി. പൂമാലകള്‍ തീര്‍ക്കേണ്ടവര്‍ കരിങ്കല്‍ചീളുകള്‍ വാരിയെറിഞ്ഞു. പട്ടുമെത്ത വിരിക്കേണ്ടവര്‍ അഗ്നികുണ്ഠം തീര്‍ത്തു. സംരക്ഷണം ഏറ്റെടുക്കേണ്ടവര്‍ ആട്ടിയോടിച്ചു. എന്നിട്ടും മഹാന്‍ പതറിയില്ല.
നംറൂദിന്‍റെ സിംഹാസനത്തിന്‍റെ അകത്തളങ്ങളില്‍ ചെന്ന് തൗഹീദിന്‍റെ ധര്‍മ്മകാഹളം മുഴക്കി. നംറൂദിന്‍റെ കിങ്കരന്മാര്‍ ആളിക്കത്തുന്ന തീകൂണ്ഡാരത്തിലേക്ക് നബിയെ വലിച്ചെറിഞ്ഞു. അത്ഭുതം! ചുറ്റുംകൂടിയവരെ അത്ഭുതസ്തബ്ധരാക്കി കത്തിപ്പടരുന്ന തീജ്ജ്വാലകള്‍ക്കിടയില്‍ നിന്ന് പ്രവാചകന്‍ പുഞ്ചിരിച്ചു.
നിശയുടെ നിശ്ശബ്ദതയില്‍ നീണ്ട പ്രാര്‍ത്ഥനക്ക് ശേഷം അല്ലാഹു നല്‍കിയ അരുമസന്താനത്തെ ബലിയറുക്കാന്‍ ഇലാഹീ നിര്‍ദ്ദേശം ലഭിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല. ഓമനപുത്രനെ പുത്തനുടുപ്പുകളണിയിച്ച് പിതാവ് കത്തിയും കയറുമെടുത്ത് കല്ലും മുള്ളും നിറഞ്ഞ മലമടക്കുകള്‍ സഞ്ചരിച്ച് മിനാപര്‍വ്വതം ലക്ഷ്യമാക്കി നീങ്ങി. പിതാവും പുത്രനും നടന്നു നീങ്ങുമ്പോള്‍ ബീവി ഹാജര്‍ അതു കണ്ടാനന്ദിച്ചു. വഴിമദ്ധ്യേ പിതാവ് തന്‍റെ മകനോട് പറഞ്ഞു: നിന്‍റെ ബലി അര്‍പ്പിക്കാന്‍ അല്ലാഹുവിന്‍റെ കല്‍പന വന്നിരിക്കുന്നു. മകന്‍ പ്രതിവചിച്ചു: ഉപ്പാ! അല്ലാഹുവിന്‍റെ കല്‍പന അനുസരിക്കുക. ക്ഷമിക്കാന്‍ ഞാന്‍ സന്നദ്ധനാണ്.
ഇബ്റാഹീം നബി (അ) മകന്‍റെ കാലുകള്‍ കെട്ടി. പുത്തനുടുപ്പുകള്‍ അഴിച്ചു വെച്ചു. കമഴ്ത്തി കിടത്തി. ഭീതിതമായ രംഗം കണ്ട് വാനലോകത്തെ മലക്കുകള്‍ വിസ്മയഭരിതരായി. എന്തിനും തയ്യാറായ ഇബ്റാഹീം നബി (അ) ക്ക് നാഥന്‍റെ കല്‍പന വന്നു. നിര്‍ത്തൂ, മകനെ അറുക്കണ്ട, താങ്കള്‍ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. ജിബ്രീല്‍ (അ) കൊണ്ടുവന്ന ആടിനെ പകരമായി അവര്‍ അറുത്തു. മൂന്ന് പേരും തക്ബീര്‍ ചൊല്ലി.
വൈയക്തികവും രാഷ്ട്രീയവും സാമൂഹികവുമായ രംഗങ്ങളില്‍ വിശ്വാസത്തിന്‍റെ മൂലക്കല്ലുകള്‍ പാകിവെച്ച ആ മഹിതമായ ജീവിതം ഒരേസമയം വിശ്വമാനവികതയുടെയും മഹിതസംസ്കാരത്തിന്‍റെയും സന്ദേശങ്ങള്‍ ഫലപ്രദമായി ജീവിതവത്കരിക്കാനുള്ള ആഹ്വാനം പകര്‍ന്നു നല്‍കുന്നു. അതിനാല്‍ ബലിപെരുന്നാള്‍ യുവത്വത്തിന്‍റെ ജീവിതവേദികളെ വിശ്വാസത്തിന്‍റെയും ത്യാഗത്തിന്‍റെയും സ്വയം സമര്‍പ്പണത്തിന്‍റെയും വേദിയിലിട്ട് ഉടച്ച് വാര്‍ക്കാനാവശ്യപ്പെടുന്നു.
കര്‍മ്മങ്ങളുടെ പെരുന്നാള്‍ ബലിദാനം
അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഇബ്റാഹീം നബി (അ) പുത്രനെ ബലിയര്‍പ്പിക്കാന്‍ തുനിഞ്ഞ സംഭവത്തെ അനുസ്മരിപ്പിച്ച് കൊണ്ടാണ് ബലിപെരുന്നാളിന്‍റെ പ്രധാന കര്‍മ്മങ്ങളിലൊന്നായി ബലിദാനം മുസ്ലിംകള്‍ നടത്തുന്നത്.
ബലികര്‍മ്മം സുന്നത്താണ്. നേര്‍ച്ചയാക്കിയാല്‍ ബലികര്‍മ്മം നിര്‍ബന്ധമാകും. ആട്, മാട്, ഒട്ടകം എന്നിവയാണ് ബലി നല്‍കാവുന്ന മൃഗങ്ങള്‍. നെയ്യാട് ഒരു വയസ്സും, കോലാടും മാടും രണ്ട് വയസ്സും, ഒട്ടകം അഞ്ച് വയസ്സും പൂര്‍ത്തിയായിരിക്കണം. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ആട് കോലാടാണ്. ആടില്‍ ഒന്നിലധികം പേര്‍ പങ്ക് ചേരാന്‍ പാടില്ല. ഒട്ടകം, മാട് എന്നിവയില്‍ ഏഴ് പേര്‍ക്ക് വരെ പങ്കാളിയാവാം. എങ്കിലും ഏഴ് പേര്‍ കൂടി മാടിനെ അറുക്കുന്നതിനേക്കാള്‍ ഉത്തമം ഏഴ് ആടിനെ ബലി നല്‍കുന്നതാണ്.
മാംസലഘൂകരണത്തിന് നിമിത്തമാകുന്ന ന്യൂനതകള്‍ ഉള്ള മൃഗങ്ങള്‍ ബലിദാനത്തിന് യോഗ്യമല്ല. സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് കുറച്ച് മാത്രം പാവങ്ങള്‍ക്ക് നല്‍കി ബാക്കി മുഴുവനും സ്വന്തം ആവശ്യത്തിന് എടുക്കാമെങ്കിലും ഭക്ഷണത്തിന് അല്‍പം എടുക്കുകയും ബാക്കി മുഴുവനും പാവങ്ങള്‍ക്ക് നല്‍കുകയുമാണ് ഉത്തമം. നിര്‍ബന്ധമായ ഉള്ഹിയ്യത്തിന്‍റെ മാംസം തനിക്കോ തന്‍റെ ആശ്രിതര്‍ക്കോ എടുക്കാന്‍ പാടില്ല. പെരുന്നാള്‍ ദിവസം സൂര്യനുദിച്ച് ഉയര്‍ന്നത് മുതല്‍ ദുല്‍ഹിജ്ജ പതിമൂന്ന് അവസാനം വരെയാണ് ബലിദാനത്തിന്‍റെ സമയം. ബലിദാനത്തിന് നിയ്യത്ത് അനിവാര്യമാണ്. സുന്നത്തായ ഉള്ഹിയ്യത്ത് ഞാന്‍ അറുക്കുന്നു എന്നതാണ് നിയ്യത്ത് (ഇആനത്ത് 2/331). മൃഗത്തെ നിര്‍ണ്ണയിക്കുന്ന സമയത്തോ അറുക്കുന്ന സമയത്തോ ആണ് നിയ്യത്ത് ചെയ്യേണ്ടത്.
പുരുഷന്‍ സ്വന്തം കരങ്ങള്‍ കൊണ്ട് അറുക്കുന്നതാണ് ഉത്തമം. അറുക്കാന്‍ മറ്റൊരാളെ ഏല്‍പിക്കുകയാണെങ്കില്‍ അറുക്കുന്ന സ്ഥലത്ത് ഹാജരാവല്‍ സുന്നത്താണ്. സ്ത്രീയാണ് ബലിദാനം ചെയ്യുന്നതെങ്കില്‍ അറുക്കല്‍ മറ്റൊരാളെ ഏല്‍പ്പിക്കലാണ് ഉത്തമം.
ബലിമൃഗം തടിയുള്ളതാവലും ഭംഗിയുള്ളതാവലും പെരുന്നാള്‍ നിസ്കാരത്തിന് ശേഷം അറുക്കലും അറവ് മൃഗവും അറുക്കുന്നവനും ഖിബ്ലയുടെ നേരെയാവലും അറുക്കുന്നവന്‍ ബിസ്മിയും നബി (സ്വ) യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലലും ിന്നൃശ്ലിറുഏിവ ിന്നൃമ്ലുല ഏിڌിഴ മ്പെീറ്റപ്പെറിഏ എന്ന് പ്രാര്‍ത്ഥന നടത്തലും സുന്നത്താണ്.
സുന്നത്തായ ബലിദാനത്തിന്‍റെ തോല് സ്വന്താവശ്യത്തിന് എടുക്കല്‍ കൊണ്ടോ മറ്റുള്ളവര്‍ക്ക് കൊടുക്കല്‍ കൊണ്ടോ വിരോധമില്ല. തോലോ മറ്റോ വില്‍ക്കാനോ കശാപ്പുകാരനോ മറ്റോ കൂലിയായി കൊടുക്കാനോ പാടില്ല. ബലിദാനത്തിന് ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ബലിദാനം വരെ നഖം, മുടി, ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ എന്നിവ നീക്കം ചെയ്യല്‍ കറാഹത്താണ്.
തക്ബീര്‍
"ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്" ആഗോള മുസല്‍മാന്‍റെ ആശാകേന്ദ്രമായ മക്കാ പുണ്യഭൂമിയില്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വന്നെത്തിയ ജനലക്ഷങ്ങള്‍ തല്‍ബിയത്തിന്‍റെ മന്ത്രധ്വനികള്‍ ഉരുവിട്ട് പുളകിതരാവുമ്പോള്‍ മറ്റ് കോടാനുകോടി മുസ്ലിംകള്‍ തക്ബീര്‍ ധ്വനി മുഴക്കി പെരുന്നാള്‍ ആഘോഷിക്കുന്നു.
ദുല്‍ഹിജ്ജ ഒമ്പതിന്‍റെ സുബ്ഹി മുതല്‍ പതിമൂന്നിന്‍റെ അസ്വ്ര്‍ വരെ എല്ലാ നിസ്കാരങ്ങളുടെ ഉടനെയും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. നിസ്കാരാനന്തരമുള്ള ദിക്റ് ദുആയുടെ മുമ്പാണ് ഈ തക്ബീര്‍ ചൊല്ലേണ്ടത്.
ദുല്‍ഹിജ്ജ മാസം ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളില്‍ ആട്, മാട്, ഒട്ടകങ്ങളെ കാണുകയോ അവയുടെ ശബ്ദം കേള്‍ക്കുകയോ ചെയ്യുമ്പോഴും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്.
പെരുന്നാള്‍ നിസ്കാരം
പെരുന്നാള്‍ ദിനത്തിലെ ഒരു സുപ്രധാന സുന്നത്താണ് പെരുന്നാള്‍ നിസ്കാരം. സൂര്യോദയം മുതല്‍ മദ്ധ്യാഹ്നം വരെയാണ് നിസ്കാരസമയം. പുരുഷനും സ്ത്രീക്കും ഈ നിസ്കാരം സുന്നത്താണ്. പുരുഷന്‍ പള്ളിയില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമം. സ്ത്രീകള്‍ വീട്ടിലും നിസ്കരിക്കണം.
ബലിപെരുന്നാള്‍ നിസ്കാരം രണ്ട് റക്അത്ത് ഞാന്‍ നിസ്കരിക്കുന്നു എന്നാണ് നിയ്യത്ത്. ജമാഅത്തായി നിസ്കരിക്കുകയാണെങ്കില്‍ ഇമാമോട് കൂടി എന്ന് നിയ്യത്ത് വെക്കണം. നിയ്യത്തോട് കൂടി തക്ബീര്‍ ചൊല്ലി നിസ്കാരത്തില്‍ പ്രവേശിച്ച് വജ്ജഹ്ത്തു ഓതി ഫാതിഹക്ക് മുമ്പ് ഏഴ് തക്ബീറും രണ്ടാം റക്അത്തില്‍ ഫാതിഹക്ക് മുമ്പ് അഞ്ച് തക്ബീറും സുന്നത്തുണ്ട്. ഈ തക്ബീറുകള്‍ ഇമാമും മഅ്മൂമും ഉറക്കെയാണ് ചൊല്ലേണ്ടത്. ജമാഅത്തായ നിസ്കാരത്തിന് ശേഷം രണ്ട് ഖുതുബഃ നിര്‍വ്വഹിക്കല്‍ പുരുഷന്മാര്‍ക്ക് സുന്നത്താണ്.
ബലിപെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് ഭക്ഷണം കഴിക്കാതിരിക്കലും പെരുന്നാള്‍ നിസ്കാരത്തിന് പോകുമ്പോള്‍ ഒരു വഴിക്ക് പോകുകയും മടക്കം മറ്റൊരു വഴിക്കാകലുമാണ് ഉത്തമം. നബി (സ്വ) ഇങ്ങനെ ചെയ്തതായിട്ട് ഇമാം ബുഖാരി (റ) യും തുര്‍മുദി (റ) യും രേഖപ്പെടുത്തുന്നുണ്ട്. പെരുന്നാള്‍ ദിനത്തില്‍ കുളിക്കലും സുഗന്ധം പൂശലും നല്ല വസ്ത്രം ധരിച്ച് ഭംഗിയാവലുമെല്ലാം സുന്നത്താണ്.
No comments:
Post a Comment