നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday, 7 July 2015

അഗ്നിസുതന്‍ ഈദ്‌ഗാഹ്‌-ല്‍

അഗ്നിസുതന്‍ ഈദ്‌ഗാഹ്‌-ല്‍

            പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്‌. വാങ്ക്‌വിളി കേള്‍ക്കുവാന്‍ കഴിയുന്ന ദൂരത്താണ്‌ താമസമെങ്കില്‍ പള്ളിയില്‍ പോയേ തീരൂ. നിസ്‌കാരം പള്ളിയില്‍ ആക്കിയേ തീരൂ. ശരീരം അനുവദിക്കുന്ന കാലത്തോളം പള്ളിയില്‍ പോവുകയും ജമാഅത്തായി നിസ്‌കരിക്കുകയും വേണം. അക്കാര്യത്തില്‍ ഒഴിവുകള്‍ ഇല്ല. 
          തനിയെ നിസ്‌കരിച്ചാലും അത്‌ പള്ളിയില്‍ ആകണം; ആക്കണം. നിസ്‌കാരമാണ്‌ പള്ളിയുടെ ഏറ്റവും വലിയ അലങ്കാരം. നിസ്‌കാരപ്രായം ആയ നാള്‍ തൊട്ടേ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണിത്‌.

          പക്ഷേ എല്ലാവരും പള്ളിയില്‍ പോകുന്നതും കൂടുന്നതും നിസ്‌കരിക്കുന്നതുമായ ദിവസങ്ങള്‍ എത്രയുണ്ട്‌?. എല്ലാവരും പള്ളിയില്‍ പോകുന്നുണ്ട്‌ എന്ന്‌ പറയുവാന്‍ വേണമെങ്കില്‍ രണ്ട്‌ ദിവസങ്ങള്‍ കാണും; പെരുന്നാളിന്റെ രണ്ടേ രണ്ട്‌ ദിവസങ്ങള്‍! 
ഒക്കുമ്പോള്‍ പോകുന്നവരും. ഒത്താലും പോകാത്തവരും ഒരിയ്‌ക്കലും പോകാത്തവരും പെരുന്നാളിന്‌ പള്ളിയില്‍ പോകാതിരിക്കില്ല.
റമളാന്‍ 27 ഉം, റമളാന്റെ അവസാനത്തെ വെള്ളിയാഴ്‌ചയും കഴിഞ്ഞാല്‍ പള്ളി അഭൂതപൂര്‍വ്വമായി നിറഞ്ഞ്‌ കവിയുന്നത്‌ പെരുന്നാള്‍ ദിവസങ്ങളിലാണ്‌ എന്നുള്ളത്‌ എല്ലാവര്‍ക്കും കാണാവുന്ന വസ്‌തുതയാണ്‌.
മറ്റ്‌ ജമാഅത്ത്‌ നിസ്‌കാരങ്ങളില്‍ നിന്നെല്ലാം വേറിട്ട ഒരു ജമാഅത്ത്‌ നിസ്‌കാരമാണ്‌ പെരുന്നാള്‍ നിസ്‌കാരം. പെരുന്നാള്‍ നിസ്‌കാരത്തിന്റെ സമയമൊരപൂര്‍വ്വ സമയമാണ്‌. അധികരിച്ച തക്‌ബീര്‍, നിസ്‌കാരാനന്തര ഖുതുബ, ഖുതുബയിലും തക്‌ബീര്‍; പെരുന്നാള്‍ നിസ്‌കാരം തികച്ചും വേറിട്ട ഒരു നിസ്‌കാരമാണ്‌; അപൂര്‍വ്വമാം ഒരനുഭവമാണ്‌. അത്യതിരേകമാം ഒരാഹ്ലാദമാണ്‌; ആഘോഷം ആണ്‌, ദൈവീകാഘോഷം. ആഘോഷം ആരാധനയും ആരാധന ആഘോഷവും ആക്കപ്പെട്ടതിന്റെ അനന്യചാരുതയും പെരുന്നാള്‍ നിസ്‌കാരം ഉള്‍ക്കൊള്ളുന്നു. 
             മഹത്തായ പെരുന്നാള്‍ നിസ്‌കാരത്തിന്‌ പള്ളിയില്‍ പോകാന്‍ ആരുടേയും മനം തുള്ളും. ആഴിയുടെ അങ്ങേക്കരയിലാണ്‌ വാസം, ഇങ്ങേക്കരയിലാണ്‌ പള്ളി എന്ന്‌ വന്നാലും ആളുകള്‍ പള്ളിയിലേയ്‌ക്ക്‌ അലയടിച്ചെത്തും.
വഖ്‌തിന്‌ പോകാത്തവരും, വെള്ളിയാഴ്‌ച പോകാത്തവരും പെരുന്നാളിന്‌ പള്ളിയിലേക്കൊഴുകും.
          അപ്പോളതാ വഴിവക്കില്‍ ചുവര്‍പറ്റി അഗ്നിപുത്രന്‍ (ഇബ്‌ലീസ്‌) വക മയക്കുവടി! ``ഈദ്‌ഗാഹ്‌''!!- ഈദ്‌ഗാഹിന്‌ ഒരു എഴുതാപ്പുറം ഉണ്ട്‌. അതെന്താണെന്നോ?- പളളിയില്‍ പോകണ്ട!!- പള്ളി കാലിയാക്കി മൈതാനത്തേയ്‌ക്ക്‌ വരിക!
ഈദ്‌ഗാഹ്‌ എന്ന ചുവരെഴുത്തിലൂടെയും പോസ്റ്ററിലൂടെയും മൈതാനപ്പെരുന്നാളിന്‌ ആളുകളെ വിളിയ്‌ക്കുകയാണ്‌ അഗ്നിസുതന്‍.
പള്ളി, നിസ്‌കാരക്കാരെക്കൊണ്ട്‌ ഏറ്റമേറ്റം അലംകൃതമാകുന്നത്‌ പെരുന്നാള്‍ ദിവസമാണല്ലോ. അഗ്നിസുതന്‌ ഹാലിളക്കുക തന്നെ ചെയ്യും. ഹജ്ജിന്റെ വഴിയില്‍ കുത്തിയിരുന്ന്‌ അല്ലാഹുവിന്റെ അതിഥികളെ വഴിതെറ്റിയ്‌ക്കുന്നവന്‍ പെരുന്നാളിന്റെ വഴിയില്‍ ചുവരില്‍ പറ്റിയിരുന്ന്‌ അവന്റെ അടിമകളെ പറ്റിയ്‌ക്കുന്നു. അല്ലാഹുവിന്‌ മാത്രം കാണുവാന്‍ കഴിയും വിധം പള്ളിയില്‍ പെരുന്നാള്‍ നിസ്‌കരിക്കുന്നത്‌ അഗ്നിസുതന്‌ സഹിക്കാന്‍ കഴിയുന്നില്ല. ലോകമാന്യതയ്‌ക്ക്‌ വേണ്ടി നാട്ടുകാരെ കാണിച്ച്‌ മൈതാനത്ത്‌ പെരുന്നാള്‍ നിസ്‌കരിപ്പിച്ചു ഇബാദത്ത്‌ പൊളിയുവാനുള്ള യജ്ഞത്തിലാണ്‌ ലഅ്‌നത്താക്കപ്പെട്ടവന്‍.
``
ഈദ്‌ഗാഹ്‌'' തനി പബ്ലിസിറ്റിയാണ്‌. ഇബാദത്തിനും പബ്ലിസിറ്റി!!. പബ്ലിസിറ്റി കൊടുക്കുവാന്‍ ഇഫ്‌താര്‍ പാര്‍ട്ടിയല്ലല്ലോ ഈദ്‌ നിസ്‌കാരം.
പള്ളിയെ സ്‌നേഹിക്കുന്നവരും ഇബാദത്തിന്‌ ഇഖ്‌ലാസ്‌ വേണമെന്ന്‌ ദൃഢനിശ്ചയം ചെയ്‌തവരും ഈദ്‌ നിസ്‌കാരത്തിന്‌ പള്ളിയിലേ പോവുകയുള്ളൂ. ഇഖ്‌ലാസുള്ളവര്‍ തങ്ങളുടെ ഇബാദത്തിന്‌ ചുവരെഴുതിയും പോസ്റ്റര്‍ ഒട്ടിച്ചും മറ്റും പബ്ലിസിറ്റി നല്‍കുകയില്ല. 
             പള്ളിയ്‌ക്ക്‌ ഇസ്‌ലാമിക ജീവിതത്തിലുള്ള പരമോന്നതസ്ഥാനം ഒരു വേളയിലും നഷ്‌ടമാകരുത്‌. ആ സ്ഥാനത്തിന്‌ ഒരിക്കലും ഒരു ഇളക്കം തട്ടരുത്‌. 
ഈദ്‌ഗാഹ്‌ പള്ളിയ്‌ക്ക്‌ ഇസ്‌ലാമിക ജീവിതത്തിലുള്ള അനിഷേധ്യസ്ഥാനം രണ്ട്‌ മോഹനസുന്ദര വേളകളില്‍, രണ്ട്‌ പൂപ്പുണ്യം പുളകനാളുകളില്‍ അറിഞ്ഞുകൊണ്ട്‌ നിഷേധിക്കുന്നു. പള്ളിയോട്‌ ചതുര്‍ത്ഥി തോന്നാനും മൈതാനത്തോട്‌ പഥ്യം പ്രകടിപ്പിയ്‌ക്കാനും മൈതാനം `അറഫയൊന്നുമല്ലല്ലോ.
അറഫയിലും പെരുന്നാള്‍ നിസ്‌കാരം ഇല്ല. പെരുന്നാള്‍ നിസ്‌കാരം അവിടെയും പള്ളിയിലാണ്‌. പിന്നെയാണോ ഇവിടെ ഈ ചന്തമൈതാനങ്ങളില്‍?
പള്ളിയില്‍ നിസ്‌കരിച്ചാല്‍ നിസ്‌കരിച്ച കൂലി മാത്രമല്ല, കൂടാതെയും കൂലിവാങ്ങാം. പള്ളിയിലേക്ക്‌ നടന്നാല്‍ കൂലിയുണ്ട്‌- നടപ്പ്‌കൂലി കയറിയാല്‍ കൂലിയുണ്ട്‌- കയറ്റ്‌കൂലി. ഇരുന്നാല്‍ കൂലിയുണ്ട്‌- ഇരുത്തുകൂലി.
കയറുമ്പോള്‍ ``അല്ലാഹുമ്മ ഫ്‌തഹ്‌ലീ അബുവാബറഹ്‌മത്തിക്ക'' പറയാം; കയറ്റുകൂലി കൈയ്യില്‍ വരും.
             ഇരിയ്‌ക്കുമ്പോള്‍ ഇഅ്‌തിക്കാഫിന്റെ നിയ്യത്ത്‌ വയ്‌ക്കാം- ``നവൈത്തു സുന്നത്തല്‍ ഇഅ്‌തികാഫി ഫീ ഹാദല്‍ മസ്‌ജിദി ലില്ലാഹി തആല'' ഇരുത്തുകൂലി കൈവരും ഇറങ്ങുമ്പോള്‍ ``അല്ലാഹുമ്മ ഇന്നീ അസ്‌അലുക്ക മിന്‍ ഫള്‌ലിക്ക'' പറയാം ഇറക്ക്‌കൂലി കൈപ്പറ്റാം. ഇറങ്ങും മുമ്പ്‌ യാദൃശ്ചയാ ഒന്നുറങ്ങിപ്പോയോ? ഉറപ്പിക്കാം ഉറക്ക്‌കൂലി പോലും.
പള്ളിയില്‍ കൂലികളിങ്ങനെ പലതാ. ഈദ്‌ഗാഹില്‍ കിട്ടകില്ലിത്രയും കൂലികള്‍. അതുകൊണ്ട്‌ ``നിറയ്‌ക്കണം നാം പള്ളികള്‍ ഈദിന്റെ നാള്‌ രണ്ടിലെങ്കിലും; വിട്ടൊഴിയണം ചന്തമൈതാനങ്ങള്‍ അന്ന്‌ കഴിവതും''. 
              പള്ളികള്‍ നാം അങ്ങേയറ്റം അലങ്കരിയ്‌ക്കണം. എന്നാളും എന്ന്‌ വച്ചാല്‍ ചെറുനാളിലും പെരുന്നാളിലും ഒരു പോലെ.
അന്ന്‌ ആദം നബി (അ) യെ ഒരു പഴം കാട്ടി പ്രലോഭിപ്പിച്ച്‌ സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ പുറത്ത്‌ ചാടിച്ച ഇബ്‌ലീസ്‌ (ല.അ) ഇന്ന്‌ ഈദ്‌ഗാഹ്‌ എന്ന്‌ പേര്‌ പതിച്ച മൈതാനം കാട്ടി അല്ലാഹുവിന്റെ ഭവനങ്ങളില്‍ നിന്ന്‌ അവിടത്തെ മക്കള്‍ പരമ്പരയെ പുറത്ത്‌ ചാടിയ്‌ക്കുന്നു. 
   ബിവേര്‍ ഓഫ്‌ ദിസ്‌ ഈ വിള്‍ ഫയര്‍മാന്‍
സൂക്ഷിക്കുക അഗ്നിജാതനിവനെ; ദുഷ്‌ടനെ!!! 

                                                                                                                                  പി. മുഹമ്മദ്‌ ബഷീര്‍, വണ്ണപ്പുറം

തസ്വവ്വുഫിന്റെ അനിവാര്യത

തസ്വവ്വുഫിന്റെ അനിവാര്യത

            മനുഷ്യന്‌ ജീവിതത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണ്‌. മൃഗങ്ങളെ പോലെ ഇഷ്‌ടാനുസരണമുള്ള ജീവിതം അവന്‌ പാടില്ല. ഈ നിയന്ത്രണമില്ലാത്ത കാലത്തോളം അവന്‍ തെറ്റ്‌ കുറ്റങ്ങളില്‍ മുഴുകിക്കൊണ്ടിരിക്കും. 
          ഉത്‌കൃഷ്‌ട സൃഷ്‌ടികളായ മലക്കുകള്‍ക്കും അമ്പിയാക്കള്‍ക്കും അല്ലാഹുവിന്റെ പരിരക്ഷണമുള്ളത്‌ കൊണ്ട്‌ അവരില്‍ നിന്ന്‌ തെറ്റുകള്‍ സംഭവിക്കുന്നില്ല. ഈ സുരക്ഷിതത്വം സാധാരണ മനുഷ്യന്‌ ഇല്ലാത്തത്‌ കൊണ്ട്‌ അല്ലാഹു നിര്‍ദ്ദേശിച്ച മറ്റു മാര്‍ഗ്ഗങ്ങള്‍ തേടി വിജയിക്കേണ്ടതുണ്ട്‌.
            ഈ മാര്‍ഗ്ഗത്തില്‍ ഈ രൂപത്തില്‍ നേടിയ നിയന്ത്രണമനുസരിച്ച്‌ സൂക്ഷ്‌മതയോടെ ജീവിക്കുന്ന മനുഷ്യന്‍ മലക്കുകളേക്കാള്‍ ഉന്നതരായി തീരും. ഈ നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗമാണ്‌ തസ്വവ്വുഫ്‌. അഥവാ ആത്മീയ സംസ്‌കരണം.
               ആത്മീയ സംസ്‌കരണം വഴി മാത്രമേ പൂര്‍ണ്ണവിജയം സാദ്ധ്യമാകൂ. ഈ സംസ്‌കരണം നേടിയവര്‍ക്ക്‌ അനാവശ്യ ചിന്തകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തരായി അല്ലാഹുവിന്റെ ചിന്തയില്‍ സത്‌പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവാന്‍ അവര്‍ക്ക്‌ കഴിയും. എല്ലാ ദുര്‍ഗുണങ്ങളില്‍ നിന്നും (അഹങ്കാരം, അസൂയ, കോപം, അത്യാഗ്രഹം...) അവര്‍ മോചിതരായിരിക്കും. ആത്മശുദ്ധി നേടിയ മനസ്സ്‌ നന്മയുടെ വിളനിലമായിരിക്കും. തിന്മകള്‍ കരിഞ്ഞുവീഴുന്ന സ്ഥലവും അത്‌ തന്നെ. ആരിഫീങ്ങളുടെ ജീവിതം പരിശോധിച്ചാല്‍ അത്‌ വ്യക്തമാകും. 
പൂര്‍ണ്ണചൈതന്യമുള്ള ആത്മാവ്‌ അവരുടേതാണ്‌. തസ്വവ്വുഫിന്റെ മാര്‍ഗ്ഗമവലംബിക്കാത്ത ഹൃദയങ്ങള്‍ ആരിഫുകളുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൃതമാണ്‌. അഹങ്കാരവും പരസ്‌പരം പോരടിക്കാനുള്ള പ്രേരണയുമല്ലാതെ അതില്‍ നിന്ന്‌ ഉടലെടുക്കില്ല. ഐഹീകതയോടുള്ള അത്യാര്‍ത്ഥിയെ അതിജയിക്കാനുമുള്ള ശക്തി അതില്‍ നിന്ന്‌ ലഭിക്കുന്നില്ല. 
             സ്വൂഫികളുടെ ജീവിതം പരിശോധിച്ചാല്‍ പ്രത്യക്ഷത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പലതും വിഡ്ഡിത്തമായി നമുക്ക്‌ തോന്നാം. അതിന്റെ ആന്തരീകാര്‍ത്ഥങ്ങള്‍ മനസ്സിലാക്കാനും അതുള്‍ക്കൊള്ളാനും നമ്മുടെ ഹൃദയങ്ങള്‍ക്ക്‌ കഴിവില്ലാത്തതാണ്‌ കാരണം. അതുകൊണ്ട്‌ തന്നെ നമ്മുടെ തോന്നലുകള്‍ക്കനുസരിച്ച്‌ അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതും വിമര്‍ശിക്കുന്നതും അപകടകരമാണ്‌. 
                ആത്മശുദ്ധി കൈവരിച്ച മഹത്തുക്കള്‍ അല്ലാഹുവിന്റെ പ്രീതിയല്ലാതെ മറ്റൊന്നും ലക്ഷ്യമാക്കുന്നില്ല. അതുകൊണ്ട്‌ തന്നെ അല്ലാഹുവല്ലാതെ മറ്റൊന്നിനേയും അവര്‍ക്ക്‌ ഭയമില്ല. അല്ലാഹു പറഞ്ഞു: ``അറിയുക, നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്കള്‍ക്ക്‌ ഭയമില്ല, അവര്‍ ദുഃഖിതരുമല്ല'' (വി.ഖു.). 
അതേസമയം അവരെ ഭയപ്പെടാത്ത ഒരു വസ്‌തുവുമില്ല. അവരെ ആദരിക്കാത്ത ഒരു ജീവിയുമില്ല. എത്രയോ ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും. 
               ഇനി മറുവശമൊന്ന്‌ ചിന്തിക്കുക. തസ്വവ്വുഫ്‌ കണക്കിലെടുക്കാത്ത അജ്ഞരായ സാധാരണക്കാരുടെ കഥ പോകട്ടെ, അറിവുള്ളവരില്‍ തന്നെ തസ്വവ്വുഫിന്‌ മുന്‍ഗണന നല്‍കാത്തവരുടെ അവസ്ഥ എന്താണ്‌? ചിന്തിക്കുക. 
            സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി അവര്‍ പരസ്‌പരം ചെളിവാരി എറിയുന്ന ദയനീയ കാഴ്‌ചയാണ്‌ കാണുന്നത്‌. നിലക്കാത്ത ആരോപണ പ്രത്യാരോപണങ്ങള്‍ എല്ലാം ഐഹീക പ്രശ്‌നങ്ങള്‍ക്ക്‌ വേണ്ടി. 
            ഇതിന്നപവാദമാവാന്‍ അദ്ധ്യാത്മിക ചിന്തയില്‍ മുഴുകിയ പണ്ഡിതനേ കഴിയൂ. ചുരുക്കത്തില്‍ ആത്മജ്ഞാനമില്ലാതെ പാണ്ഡിത്യം പരി#േപൂര്‍ണ്ണമാകുന്നില്ല. ആത്മശുദ്ധിയില്ലാതെ പണ്ഡിതധര്‍മ്മം പണ്ഡിതധര്‍മ്മം നിര്‍വ്വഹിക്കല്‍ അസാധ്യമാണ്‌.
പ്രശ്‌നങ്ങളില്ലാത്ത ജീവിതത്തിന്‌, സമാധാനമുള്ള ലോകത്തിന്‌ ഇന്നാവശ്യം ആരിഫുകളുടെ പാതയാണ്‌. ആ പാത പിന്‍പറ്റുന്ന സമുദായത്തെ നയിക്കുന്ന പണ്ഡിതര്‍ക്ക്‌ മാത്രമേ ജനങ്ങള്‍ക്ക്‌ സന്മാര്‍ഗ്ഗം കാണിക്കാന്‍ കഴിയൂ. 
             അല്ലാഹുവിനെ അറിയുക, അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനുള്ള മാര്‍ഗ്ഗം അറിയുക. ഇതാണ്‌ തസ്വവ്വുഫിന്റെ അടിസ്ഥാനം. തഖ്‌വയാകുന്ന തെളിനീര്‍ കൊണ്ട്‌ ദുര്‍ഗ്ഗുണങ്ങളാകുന്ന മാലിന്യങ്ങളെ കഴുകി ശുദ്ധീകരിക്കുന്ന ഭൗതികതയുടെ അറ്റമില്ലാത്ത കടലില്‍ മുങ്ങിത്താഴുന്ന മനുഷ്യന്‍ എന്ന സഞ്ചാരിയെ `വറഅ്‌' ന്റെ കയര്‍ നല്‍കി രക്ഷപ്പെടുത്തുന്ന പ്രക്രിയയാണ്‌ തസ്വവ്വുഫ്‌. ത്വരീഖത്തും തസ്വവ്വുഫും പഠിക്കുക. ആത്മാവിനെ ശുദ്ധീകരിക്കുക. മനസ്സിലെ ദുര്‍ചിന്തകളും ദുര്‍ഗുണങ്ങളും പറിച്ചെറിയുക. എങ്കില്‍ നമുക്ക്‌ വിജയിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ

Friday, 12 June 2015

പൈശാചിക സാന്നിദ്ധ്യമുള്ള ഭവനങ്ങള്‍


പൈശാചിക സാന്നിദ്ധ്യമുള്ള ഭവനങ്ങള്‍

       നമ്മുടെ ഭവനങ്ങളില്‍ ഇബ്‌ലീസിന്റെ സാന്നിദ്ധ്യമുണ്ടോ എന്നറിയാന്‍ ചില അടയാളങ്ങള്‍ ഉണ്ട്‌. അത്‌ ഏതൊക്കെയെന്ന്‌ പരിശോധിക്കാം. 
പിണക്കം, കലഹം
                                 ചില വീടുകളില്‍ എപ്പോഴും കലഹങ്ങളായിരിക്കും. ജീവിത സൗകര്യങ്ങള്‍ ഉള്ളതിനോട്‌ കൂടെ കലഹം നിമിത്തം പൊറുതിമുട്ടുകയാണ്‌ പ്രസ്‌തുത ഭവനങ്ങള്‍. ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലോ മതാപിതാക്കളും മക്കളും തമ്മിലോ സഹോദരി സഹോദരന്മാര്‍ തമ്മിലോ കാര്യമായ കാരണമില്ലാതെ തന്നെ കലഹിക്കുന്നുവെങ്കില്‍ ആ വീടുകളില്‍ പൈശാചിക സാന്നിദ്ധ്യമുണ്ടെന്ന്‌ മനസ്സിലാക്കാം. കാരണം അധിക കലഹങ്ങളും പിശാചുണ്ടാക്കുന്നതാണ്‌. 
ഒരാള്‍ ഒരു കന്യകയെ വിവാഹം ചെയ്‌ത ഉടനെ അബ്‌ദുല്ലാഹി ബ്‌നു മസ്‌ഊദ്‌ (റ) ന്റെ യടുക്കല്‍ വന്ന്‌ ഇങ്ങനെ പറയുകയുണ്ടായി. എന്റെ മണവാട്ടി എന്നോട്‌ പിണങ്ങുമോയെന്ന്‌ ഞാന്‍ ഭയക്കുന്നു. ഞാന്‍ എന്ത്‌ ചെയ്യണം? അബ്‌ദുല്ലാഹി ബ്‌നു മസ്‌ഊദ്‌ (റ) പറഞ്ഞു: ഇണക്കം പടച്ചവനില്‍ നിന്നും പിണക്കം പിശാചില്‍ നിന്നും ഉണ്ടാകുന്നു. അല്ലാഹു അനുവദിച്ചതിനെ വെറുപ്പുള്ളതാക്കുവാന്‍ പിശാച്‌ ഉദ്ദേശിക്കുന്നു. അതിനാല്‍ നീ മണിയറയില്‍ എത്തിയാല്‍ രണ്ട്‌ റക്‌അത്ത്‌ നിസ്‌കരിക്കുക. നിന്റെ പിന്നില്‍ അവളും നിസ്‌കരിക്കട്ടെ (മുസ്വന്നഫ്‌ അബ്‌ദുറസാഖ്‌ 6/191).
മറ്റൊരു റിപ്പോര്‍ട്ടില്‍ താഴെ കാണുംവിധം പ്രാര്‍ത്ഥിക്കുവാനും നിര്‍ദ്ദേശിച്ചു. അല്ലാഹുവേ! തന്റെ കുടുംബത്തിന്റെ കാര്യത്തില്‍ എനിക്കും എന്റെ കാര്യത്തില്‍ അവര്‍ക്കും ബറക്കത്ത്‌ ചെയ്യേണമേ! എന്നില്‍ നിന്ന്‌ അവര്‍ക്കും അവരില്‍ നിന്ന്‌ എനിക്കും (നല്ലത്‌) നല്‍കേണമേ! ഞങ്ങള്‍ ഒരുമിക്കുന്ന കാലമൊക്കെ നന്മയിലായി ഒരുമിപ്പിക്കുകയും വേര്‍പിരിയുകയാണെങ്കില്‍ നന്മയിലായി തന്നെ വേര്‍പിരിക്കുകയും ചെയ്യേണമേ.
ഇബ്‌ലീസിന്‌ ഏറ്റവും ഇഷ്‌ടമുള്ള കാര്യമാണ്‌ ഭാര്യഭര്‍ത്താക്കളെ തമ്മില്‍ തെറ്റിക്കല്‍. നബി (സ്വ) പറയുന്നു: ഇബ്‌ലീസ്‌ ഒരു സിംഹാസനം അനുയായികള്‍ക്കിടയില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട്‌ ഇങ്ങനെ പറയും: നിങ്ങളില്‍ ഏറ്റവും വലിയ കുഴപ്പം ഉണ്ടാക്കുന്നവന്‍ ആരാണോ അവനെ ഈ സിംഹാസനത്തില്‍ ഇരുത്തി ആദരിക്കുന്നതാണ്‌. അനുയായികള്‍ ദൗത്യനിര്‍വ്വഹണത്തിനായി പുറപ്പെടും. തിരിച്ചുവന്ന്‌ ഓരോരുത്തരും അവര്‍ ചെയ്‌ത ദുഷ്‌പ്രവര്‍ത്തനങ്ങള്‍ എണ്ണി പറയും. ഇബ്‌ലീസ്‌ അവര്‍ക്കാര്‍ക്കും സിംഹാസനം നല്‍കുകയില്ല. പിന്നീട്‌ ഒരു അനുയായി വന്ന്‌ പറയും. ഞാന്‍ രണ്ട്‌ ദമ്പതിമാര്‍ക്കിടയില്‍ കലഹമുണ്ടാക്കി വേര്‍പിരിച്ചിരിക്കുന്നു. അപ്പോള്‍ ഇബ്‌ലീസ്‌ അവനെ ആലിംഗനം ചെയ്യുകയും നീയാണ്‌ മിടുക്കന്‍ എന്ന്‌ പറഞ്ഞ്‌ സിംഹാസനത്തില്‍ ഇരുത്തുകയും ചെയ്യും. എന്നിട്ട്‌ അവനോട്‌ ഇങ്ങനെ പറയുമത്രെ: നിന്റെ പ്രവര്‍ത്തനം തുടരുക (മുസ്‌ലിം:2813).
ഒരു കുടുംബബന്ധം തകര്‍ക്കുന്നതിലൂടെ ഇബ്‌ലീസിന്‌ ഒരുപാട്‌ നേട്ടങ്ങളാണ്‌ ലഭിക്കുന്നത്‌. അനുവദനീയമായ സുഖാസ്വാദനം ഇല്ലാതാക്കുന്നതിലൂടെ ദുര്‍മാര്‍ഗ്ഗങ്ങളിലേക്ക്‌ വരെ തള്ളിയിടാന്‍ കഴിയും. ഭാര്യ ഭര്‍ത്താക്കളുടെ സ്‌നേഹ ശൃംഗാരങ്ങള്‍ പടച്ചവന്‌ ഇഷ്‌ടമുള്ളതും പുണ്യകരവുമാണല്ലോ? കുടുംബബന്ധം പുലര്‍ത്തുന്നവരുടെ നിസ്‌കാരവും ഇബാദത്തും കുടുംബമില്ലാത്തവരുടെ ഇബാദത്തുകളേക്കാള്‍ എഴുപതിരട്ടി പ്രതിഫലാര്‍ഹമാണ്‌. 
കൂടാതെ ചില പാപങ്ങള്‍ പൊറുപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗം കുടുംബം പോറ്റാനുള്ള പ്രയാസങ്ങളെ സഹിക്കല്‍ മാത്രമാണ്‌. മക്കളേയും ഭര്‍ത്താവിനെയും പരിചരിക്കുന്ന സ്‌ത്രീക്ക്‌ യോദ്ധാവിന്റെ പ്രതിഫലമാണ്‌ ലഭിക്കുന്നത്‌. അവള്‍ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും പാലൂട്ടുന്നതും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധമുന്നണിയില്‍ കാവല്‍ നില്‍ക്കുന്ന ധീര പോരാളിയുടെ പ്രതിഫലം നല്‍കുന്നവയാണ്‌. മനുഷ്യന്‌ ലഭിക്കുന്ന ഇത്തരം എണ്ണമറ്റ പരലോക നേട്ടങ്ങള്‍ ഭാര്യ ഭര്‍ത്താക്കളെ പിണക്കുന്നതിലൂടെ ഇബ്‌ലീസ്‌ നഷ്‌ടപ്പെടുത്തിക്കളയുന്നു. അതുകൊണ്ടാണ്‌ അവന്‍ കുടുംബങ്ങളില്‍ പിണക്കവും കലഹവും ഉണ്ടാകാന്‍ സദാശ്രമിച്ച്‌ കൊണ്ടിരിക്കുന്നത്‌. സംശയരോഗം, അസംതൃപ്‌തി, തെറ്റിദ്ധാരണ മുതലായ മാര്‍ഗ്ഗങ്ങള്‍ അതിന്‌ വേണ്ടി അവന്‍ ഉപയോഗിക്കും. 
കോപം
            പല വീടുകളിലും മുന്‍കോപമാണ്‌ പ്രശ്‌നം. നിസ്സാര കാര്യങ്ങള്‍ക്കാണ്‌ പൊട്ടിത്തെറിക്കുന്നത്‌. കറിയില്‍ ഉപ്പ്‌ കുറഞ്ഞതിന്‌, താക്കോല്‍ കാണാത്തതിന്‌, ഭര്‍ത്താവ്‌ താമസിച്ച്‌ കയറിവന്നതിന്‌, ഇസ്‌തിരിയിട്ടത്‌ ശരിയാവാത്തതിന്‌ മുതലായ കാര്യങ്ങള്‍ ഉണ്ടാകുമ്പോഴേക്ക്‌ കോപവും മര്‍ദ്ദനവും മറ്റും അരങ്ങേറുകയാണ്‌. ഇതിന്റെ പിന്നിലും ഇബ്‌ലീസാണ്‌. അതുകൊണ്ടാണ്‌ കോപിക്കുന്നയാളോട്‌ `അഊദുബില്ലാഹി മിനശ്ശൈത്വാനി ര്‍റജീം' എന്ന്‌ പറയാന്‍ നബി (സ്വ) നിര്‍ദ്ദേശിച്ചത്‌. നബി (സ്വ) പറയുന്നു: ``ഒരാള്‍ മറ്റൊരാളെ അസഭ്യം പറയുകയും അയാള്‍ തിരിച്ച്‌ പറയാതെ കോപമടക്കുകയും ചെയ്‌താല്‍ ചീത്ത പറഞ്ഞയാളെ പരാജയപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. കൂടാതെ സ്വന്തം പിശാചിനെയും അസഭ്യം പറഞ്ഞവന്റെ പിശാചിനേയും അവന്‍ പരാജയപ്പെടുത്തിയിരിക്കുന്നു. (ഫത്‌ഹുല്‍ബാരി 1/541).
സംതൃപ്‌തിയില്ലായ്‌മ
പിശാചിന്റെ സാന്നിദ്ധ്യമുള്ള ഭവനങ്ങളില്‍ ഉണ്ടാകുന്ന മറ്റൊരു ദുരന്തമാണ്‌ സംതൃപ്‌തിയില്ലായ്‌മ. ഭക്ഷണം കഴിക്കുന്നുണ്ട്‌, പക്ഷേ, തൃപ്‌തി ലഭിക്കില്ല. ഇണ ചേരുന്നുണ്ട്‌, സുഖവും ആസ്വാദനവും ലഭിക്കുന്നില്ല. മിക്ക വീടുകളേയും അലട്ടുന്ന പ്രശ്‌നമാണിത്‌. കാരണം ആ വീട്ടുകാരുടെ ഭക്ഷണത്തിലും സംയോഗത്തിലും പിശാച്‌ ഇടപെടുന്നുണ്ട്‌. 
നബി (സ്വ) അനുയായികളോടൊപ്പം ഭക്ഷണം കഴിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന്‌ ചിരിക്കുകയുണ്ടായി. സ്വഹാബത്ത്‌ അതിനെ കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ നബി (സ്വ) പറയുകയുണ്ടായി: പിശാച്‌ ഒരാള്‍ക്കൊപ്പം ഭക്ഷണം കഴിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു. ബിസ്‌മി ആദ്യത്തില്‍ ചൊല്ലാന്‍ മറന്നുപോയ അയാള്‍ ഇടക്ക്‌ വെച്ച്‌ ബിസ്‌മി ചൊല്ലി. അതോടെ ഇബ്‌ലീസ്‌ അവന്റെ ഉദരത്തിലുള്ളത്‌ ഛര്‍ദ്ദിക്കുകയുണ്ടായി. അത്‌ കണ്ടതിനാലാണ്‌ ഞാന്‍ ചിരിച്ചത്‌. (അബൂദാവൂദ്‌).
നബി (സ്വ) പറയുന്നു: ``നിങ്ങള്‍ വീട്ടുകാരോട്‌ ഇണ ചേരുമ്പോള്‍ ബിസ്‌മി ചൊല്ലുകയും ബറക്കത്തിന്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക്‌ അല്ലാഹു നല്‍കുന്നതില്‍ പിശാചിന്‌ ഓഹരി നല്‍കരുത്‌. 
മടി
           ഭ വനങ്ങളിലെ വേറൊരു പ്രശ്‌നമാണ്‌ മടി. എല്ലാ നല്ല കാര്യങ്ങള്‍ക്കും മടിയുണ്ടാകുന്നു. പലതും ചെയ്യണമെന്ന്‌ തോന്നും. പക്ഷെ, ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അതിന്റെ പിന്നിലും ഇബ്‌ലീസാണ്‌. പ്രത്യേകിച്ച്‌ നിസ്‌കാരത്തിന്റെ കാര്യത്തില്‍. 
നബി (സ്വ) പറയുന്നു: നിങ്ങള്‍ ഉറങ്ങുമ്പോള്‍ പിശാച്‌ നിങ്ങളുടെ പിരടിയില്‍ കയറി ഇരിക്കുകയും നിങ്ങളെ മൂന്ന്‌ ബന്ധനങ്ങളിലാക്കുകയും ചെയ്യും. ഓരോ ബന്ധനത്തിലും അവന്‍ ഇങ്ങനെ രേഖപ്പെടുത്തും. ഉറങ്ങിക്കോ ഇനിയും ധാരാളം സമയമുണ്ട്‌. നിങ്ങള്‍ ഉണരുകയും ആ സമയത്തുള്ള ദിക്‌റ്‌ ചൊല്ലുകയും ചെയ്‌താല്‍ ഒരു ബന്ധനം അഴിഞ്ഞുപോകും. നിങ്ങള്‍ വുളൂഅ്‌ ചെയ്യുമ്പോള്‍ രണ്ടാമത്തെ ബന്ധനവും അഴിഞ്ഞുമാറും. നിസ്‌കരിക്കുക കൂടി ചെയ്‌താല്‍ മൂന്നാമത്തെ ബന്ധനവും ഇല്ലാതാവും. അപ്പോള്‍ ഉത്സാഹവും ഉണര്‍വ്വുമുള്ളയാളായി നിങ്ങള്‍ മാറും. നിങ്ങള്‍ ഇതൊന്നും ചെയ്യുന്നില്ലെങ്കില്‍ മടിയരും ആത്മവിശ്വാസം ഇല്ലാത്തവരുമായി തീരും. (ബുഖാരി, മുസ്‌ലിം)
വസ്‌വാസ്‌
            ചിലരുടെ പ്രശ്‌നം വസ്‌വാസാണ്‌. എന്ത്‌ ചെയ്‌താലും തീരില്ല. വീണ്ടും വീണ്ടും ചെയ്‌തുകൊണ്ടേയിരിക്കും. നിസ്‌കാരം, വുളൂഅ്‌, ശുദ്ധീകരണം പോലുള്ള കാര്യങ്ങള്‍ ഇവര്‍ക്ക്‌ വലിയ പ്രയാസമാണ്‌. ഇവര്‍ക്ക്‌ മാത്രമല്ല, അത്‌ കാണേണ്ടിവരുന്ന വീട്ടുകാര്‍ക്കും അസ്വസ്ഥതയുണ്ടാകും. ഇതിന്റെ പിന്നിലും ഇബ്‌ലീസാണ്‌. ഒരിക്കല്‍ അംറ്‌ ബ്‌നുല്‍ ആസ്വ്‌ (റ) നബി (സ്വ) യുടെ അടുക്കല്‍ വന്നു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! നിസ്‌കാരത്തിനും ഖുര്‍ആന്‍ പാരായണത്തിനും പിശാച്‌ തടസ്സങ്ങളുണ്ടാക്കുന്നു. അതിനാല്‍ അവകളിലാകെ ഞാന്‍ ആശയക്കുഴപ്പത്തിലും സംശയത്തിലുമായി തീരുന്നു. നബി (സ്വ) പറഞ്ഞു: `ഖുന്‍സുബ്‌' എന്ന്‌ പേരുള്ള പിശാചാണത്‌. നിനക്കങ്ങനെ അനുഭവപ്പെട്ടാല്‍ പിശാചിനെ തൊട്ട്‌ അല്ലാഹുവിനോട്‌ കാവല്‍ തേടുകയും മൂന്ന്‌ പ്രാവശ്യം ഇടത്‌ ഭാഗത്ത്‌ തുപ്പുകയും ചെയ്യുക. അംറ്‌ ബ്‌നുല്‍ ആസ്വ്‌ (റ) പറയുന്നു: ഞാനങ്ങനെ ചെയ്‌തപ്പോള്‍ അല്ലാഹു എനിക്ക്‌ ആ പ്രശ്‌നം തീര്‍ത്തുതന്നു. (നസാഈ).
മറവി
        വീടുകളിലെ പ്രധാന പ്രശ്‌നമാണിത്‌. ഇതിന്റെയും പിന്നില്‍ ഇബ്‌ലീസ്‌ തന്നെ. ഒരു വസ്‌തു വെച്ച സ്ഥലം മറന്നു പോവുക. കറിയില്‍ ഉപ്പിടാന്‍ മറക്കുക, ഇങ്ങനെ പലതും മറന്നു പോകുന്നവരുണ്ട്‌. മൂസാ നബി (അ) ഖിള്‌റ്‌ നബി (അ) യെ തേടിപ്പോയ സംഭവം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്‌: തേടിപ്പോകുമ്പോള്‍ ഒരു മത്സ്യവും കൊണ്ടുപോകാന്‍ അല്ലാഹു പറഞ്ഞു. മൂസാനബി (അ)യും സഹായിയും യാത്ര പോയതിന്റെ ഇടയില്‍ മത്സ്യം നഷ്‌ടപ്പെട്ടു പോയിരുന്നു. അതിനെ ശ്രദ്ധിക്കാന്‍ ഏല്‍പിച്ച സഹായിയാകട്ടെ അത്‌ മറന്നു പോയി. ആ മറവിയെ കുറിച്ച്‌ മൂസാനബി (അ) യുടെ സഹായി പറയുന്നത്‌ ഇങ്ങനെയാണ്‌: ``ഞാന്‍ മത്സ്യം മറന്നുപോയി. എന്നെ പിശാച്‌ മാത്രമാണ്‌ മറപ്പിച്ചത്‌'' (അല്‍ കഹ്‌ഫ്‌). പ്രധാന കാര്യങ്ങള്‍ പിശാച്‌ മറപ്പിച്ചു കളയുമെന്ന്‌ നമുക്കിതില്‍ നിന്നും മനസ്സിലാക്കാം. 
ദുഃസ്വപ്‌നങ്ങള്‍
        ചിലരുടെ പ്രധാന പ്രശ്‌നമാണിത്‌. ഒരിക്കല്‍ നബി (സ്വ) യോട്‌ ഒരാള്‍ പറഞ്ഞു: നബിയേ! ഉറക്കത്തില്‍ തല പൊട്ടിപിളരുന്നതായി സ്വപ്‌നം കാണുന്നു. നബി (സ്വ) പുഞ്ചിരിച്ചു കൊണ്ട്‌ പറഞ്ഞു: ``നിങ്ങളുടെയാരുടെയെങ്കിലും ഉറക്കത്തില്‍ പിശാച്‌ കളിക്കുകയാണെങ്കില്‍ നിങ്ങളത്‌ ആരോടും പറയരുത്‌'' (മുസ്‌ലിം).
നബി (സ്വ) മറ്റൊരിക്കല്‍ പറഞ്ഞു: ``നല്ല സ്വപ്‌നങ്ങള്‍ അല്ലാഹുവില്‍ നിന്നും ദുഃസ്വപ്‌നങ്ങള്‍ പിശാചില്‍ നിന്നുമാണ്‌. നിങ്ങള്‍ക്കിഷ്‌ടമില്ലാത്ത വല്ലതും നിങ്ങള്‍ സ്വപ്‌നം കണ്ടാല്‍ മൂന്ന്‌ പ്രാവശ്യം ഇടത്‌ ഭാഗത്ത്‌ തുപ്പുകയും പിശാചിനെ തൊട്ട്‌ കാവല്‍ തേടുകയും ചെയ്യട്ടെ. എന്നാല്‍ നിങ്ങളെയത്‌ ബുദ്ധിമുട്ടിക്കുകയില്ല''.
ഇബ്‌ലീസിന്റെ സാന്നിദ്ധ്യമറിയിക്കുന്ന ചില അടയാളങ്ങളാണ്‌ മുകളില്‍ വിവരിച്ചത്‌. നമ്മുടെ വീടുകളില്‍ മേല്‍പറഞ്ഞവയില്‍ നിന്നും ഏതെങ്കിലും ഉണ്ടെങ്കില്‍ പിശാചിന്റെ സാന്നിദ്ധ്യമുണ്ടെന്ന്‌ മനസ്സിലാക്കാം. പിശാചിനെ തുരത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഭവനങ്ങളില്‍ മലക്കുകളുടെ സാന്നിദ്ധ്യമുണ്ടാക്കലാണ്‌. 

Saturday, 18 October 2014

അക്രമിക്കരുത്‌ ഭൂവനത്തെ

അക്രമിക്കരുത്‌ ഭൂവനത്തെ

            ഭൂവനത്തിലെ ഏറ്റവും മനോഹരമായ കാഴ്‌ചയാണ്‌ സസ്യ സമൃദ്ധിയുടെ പച്ചപ്പ്‌. പച്ചപട്ടുടുത്ത വയലുകളും
, പച്ച പുതച്ച പ്രശാന്ത സുന്ദരമായ താഴ്‌വരകളും, മൊട്ടക്കുന്നുകളും, കിളികളുടെ കളകളാരവത്തില്‍ പുളകിതമാകുന്ന കാനനങ്ങളും, കാട്ടരുവികള്‍ മേളിക്കുന്ന കാനനച്ചോലയും അവിഭാച്യമായ അനുഭൂതിയുളവാക്കുന്ന ദൃശ്യവിരുന്നുകളാണ്‌. മനുഷ്യമനസ്സുകളേയും, സൗന്ദര്യസങ്കല്‍പങ്ങളേയും സര്‍ഗ്ഗാത്മക ആവിഷ്‌ക്കാരങ്ങളേയും വശ്യമായ ഈ പ്രകൃതി എക്കാലത്തും സ്വാധീനിച്ചിട്ടുണ്ട്‌. മാത്രമല്ല ഈ സൗന്ദര്യ സങ്കല്‍പത്തില്‍ സൃഷ്‌ടിപ്പിന്റെ ഔന്നത്യത്തിലേയ്‌ക്കുള്ള ചിന്താധാരയിലൂടെ സ്രഷ്‌ടാവിനെ കണ്ടെത്താന്‍ ശ്രമിക്കുന്ന വിശ്വാസിക്ക്‌ ഇലാഹീസാമിപ്യത്തിന്‌ പ്രതീക്ഷകളും നല്‍കുന്നുണ്ട്‌.
                 ഖുര്‍ആന്‍ പലസ്ഥലങ്ങളിലും ഈ വശ്യതയെ പ്രതിപാദിച്ചിട്ടുണ്ട്‌. മനുഷ്യന്‌ ഊഹിക്കാന്‍ കഴിയുന്ന ഭൂമിയിലെ ഏറ്റവും ചേതോഹരമായ ഒരനുഭവം എന്ന നിലയ്‌ക്കാവണം സ്വര്‍ഗ്ഗത്തെപറ്റി ``താഴ്‌വാരങ്ങളിലൂടെ അരുവികള്‍ ഒഴുകുന്ന ഫലസമൃദ്ധമായ ആരാമങ്ങള്‍'' എന്ന്‌ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്‌. മക്കയില്‍ നിന്നും പ്രവാചക പ്രേമിയായി മദീനയിലെത്തിയ അബൂഹുറൈറ (റ) ന്റെ ഇഷ്‌ട നാടായ മക്കയിലെ പ്രാന്തപ്രദേശത്തുള്ള നീര്‍ത്തടങ്ങളേക്കുറിച്ചും ഇദ്‌ഖര്‍ പുല്ലുകള്‍ പടര്‍ന്നു പന്തലിച്ച കുന്നിന്‍ ചെരിവുകളെ കുറിച്ചും പാടിയ ഗൃഹാതുരത്വം പേറുന്ന വാചകങ്ങള്‍ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. മലയാളക്കരയുടെ സ്വപ്‌ന സൗന്ദര്യം വരച്ചുകാണിക്കുന്ന
``മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതക കാന്തിയില്‍ മുങ്ങി മുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലാസല്‍ ഗ്രാമഭംഗി''
             എന്ന ചങ്ങമ്പുഴ കവിതകളുടെ നിത്യചാരുത ഇന്നും വായനക്കാരെ പുളകിതമാക്കും. ഇത്രയ്‌ക്ക്‌ മനോഹരിയായ പ്രകൃതിയിലെ പച്ചപ്പിനെ സ്വര്‍ഗാനുഭൂതിക്കും അതിന്റെ സൗന്ദര്യത്തിനും അല്ലാഹു ഉദാഹരിക്കുമ്പോള്‍ ഭൂമിയിലെ സൗന്ദര്യം വിടര്‍ത്തുന്ന സസ്യ-ഫല സമൃദ്ധമായ ഓരോ തുരുത്തും വിശ്വാസിക്ക്‌ വാഗ്‌ദത്ത സ്വര്‍ഗ്ഗീയ ആരാമത്തെ പറ്റിയുള്ള ഓര്‍മ്മപ്പെടുത്തലാണ്‌.
           എന്നാല്‍ കമ്പോള വ്യവസ്ഥിതിയില്‍, ഏറ്റവും ലാഭകരമായതെന്തെന്ന തിരച്ചിലിനൊടുവില്‍ നീരൊഴിഞ്ഞ്‌ ഭൂമിയുടെ ജീവനറ്റ കഷ്‌ണങ്ങള്‍ നമുക്ക്‌ ചുറ്റും പെരുകുകയാണ്‌. ഇവയ്‌ക്കുമേല്‍ മൃതി കുടീരങ്ങള്‍ പോലെ ഉയര്‍ന്നു പൊങ്ങുന്ന കോണ്‍ക്രീറ്റ്‌ ഭവനങ്ങള്‍, കളകളാരവം എന്നോ നമ്മുടെ പാടങ്ങളില്‍ നിന്ന്‌ ഇല്ലാതായി. കുത്തിനോവിക്കപ്പെട്ട ആവാസവ്യവസ്ഥിതിയില്‍ കിളികളെന്നോ വംശനാശം നേരിട്ടിരിക്കുന്നു. നമ്മുടെ പ്രഭാതങ്ങളും സായാഹ്നങ്ങളും ശ്‌മശാനം പോലെ നിശബ്‌ധമാവുകയാണ്‌. നാം അറിയുന്നില്ലേ... `മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതുകാരണം കരയിലും കടലിലും നാശം പ്രത്യക്ഷമായിരിക്കുന്നു' എന്ന ഖുര്‍ആനീക വചനം. വിടരുന്ന ഓരോ പൂവും വസന്തവും, സൃഷ്‌ടികളോടുള്ള അല്ലാഹുവിന്റെ കനിവാര്‍ന്ന ഇഷ്‌ടത്തിന്റെ ഭാഗവുമാണ്‌. ഈ അനിര്‍വ്വചനീയമായ സ്‌നേഹ സൗകുമാര്യത്തിലേക്കാണ്‌ മനുഷ്യന്‍ അവന്റെ ആര്‍ത്തിയുടെ കുന്തമുനകള്‍ കുത്തിയിറക്കുന്നത്‌. വറ്റിപ്പോകുന്ന കടലുകളും അപ്രത്യക്ഷമാകുന്ന നദികളും മരുഭൂമിയായി തീരുന്നു ഹിമശേഖരങ്ങളും, പൊള്ളുന്ന ഭൂമിയും കരിയുന്ന ജീവജാലങ്ങളും സയന്‍സ്‌ ഫിക്ഷനുകളിലെ കല്‍പിത കഥകളല്ല. മനുഷ്യരാശിയുടെ ഉറക്കം കെടുത്തുന്ന വെറും ദു:സ്വപ്‌നങ്ങളുമല്ല. ഈ പ്രതിഭാസങ്ങളേയും ഖുര്‍ആനീക മുന്നറിയിപ്പിനേയും അവഗണിച്ചാല്‍ ഭൂമിയെ കാത്തിരിക്കുന്നത്‌ സര്‍വ്വനാശമായിരിക്കും.
ഭൂമിയുടെ അരുമമക്കളാണ്‌ സസ്യങ്ങള്‍. വളര്‍ന്നു വരുന്ന ഓരോ ചെടിയേയും ഒരുമ്മയുടെ സ്‌നേഹവായ്‌പ്പോടെയാണ്‌ ഭൂമി അതിന്റെ നെഞ്ചോട്‌ ചേര്‍ക്കുന്നത്‌. ആ സ്‌നേഹം തന്നിലേക്കൊഴുക്കിയ പ്രപഞ്ചനാഥനോടുള്ള കൃതജ്ഞതാഭാരത്താല്‍ നമ്രശിരസ്‌ക്കയായി ഓരോ ചെടിയും വെളിച്ചത്തിലേയ്‌ക്ക്‌ നാമ്പിടുന്നു. ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും അല്ലാഹുവാകുന്നു വിത്തുകളും ധാന്യങ്ങളും പിളര്‍ത്തി മുളപ്പിക്കുന്നത്‌. സൂര്യന്‍ ആ കുഞ്ഞ്‌ ചെടികള്‍ക്ക്‌ പ്രതീക്ഷയുടെ ആദ്യ കിരണങ്ങള്‍ സമ്മാനിക്കുന്നു. ഇളങ്കാറ്റ്‌ അതിനെ ആലിംഗത്താല്‍ പൊതിയുന്നു. വികാരതരളിതമായ കാര്‍മേഘങ്ങള്‍ ആ ചെടികള്‍ക്ക്‌ സന്തോഷാശ്രുക്കള്‍ പൊഴിയുന്നു. അത്‌ തന്നെയാണ്‌ ഖുര്‍ആന്‍ പറയുന്നതും നിങ്ങള്‍ക്കുമേല്‍ സുഭദ്രമായ വാനങ്ങളെ സ്ഥാപിച്ചില്ലയോ, പ്രോജ്ജ്വലിക്കന്ന ദീപമുണ്ടാക്കിയില്ലയോ, കാര്‍മേഘങ്ങളില്‍ നിന്ന്‌ മഴവര്‍ഷിക്കുകയും ചെയ്‌തില്ലയോ, അതുവഴി ധാന്യങ്ങളും സസ്യങ്ങളും ഇടതിങ്ങിയ തോട്ടങ്ങള്‍ മുളപ്പിക്കുന്നതിന്‌.
                   സസ്യങ്ങളും, കായ്‌കനികളും അവയുടെ വൈവിധ്യങ്ങളും ഭൂമിയോടും അതിലെ ജീവജാലങ്ങളോടുമുള്ള അല്ലാഹുവിന്റെ കരുണാര്‍ദ്രമായ സ്‌നേഹവായ്‌പ്പുകളാണ്‌. ഓരോ പ്രദേശത്തേയും മണ്ണുമായി മനുഷ്യനും ജീവജാലങ്ങള്‍ക്കും ബന്ധമുണ്ട്‌. അവ പരസ്‌പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ``അല്ലാഹുമാനത്ത്‌ നിന്ന്‌ മഴവര്‍ഷിപ്പിക്കുന്നത്‌ നീ കാണുന്നില്ലേ? അതുവഴി നാനാ നിറങ്ങളില്‍ പലയിനം പഴങ്ങള്‍ നാം ഉല്‍പാദിപ്പിക്കുന്നു. പര്‍വ്വതങ്ങളിലുമുണ്ട്‌ കറുത്തിരുണ്ടതും ചുവന്നതും, വെളുത്തതുമായ വര്‍ണ്ണങ്ങള്‍ മനുഷ്യരിലും, മൃഗങ്ങളിലും കന്നുകാലികളിലുമുണ്ട്‌ വ്യത്യസ്‌ത കളറിലുള്ളവ തീര്‍ച്ചയായും അല്ലാഹുവിന്റെ ദാസന്മാരില്‍ ജ്ഞാനികളാണ്‌ അവനെ ഭയപ്പെടുന്നത്‌'' (ഖുര്‍ആന്‍).
          ജനിതകമാറ്റം വരുത്തിയ വിത്തുകളും, പാക്കറ്റ്‌ ആഹാരങ്ങളും, അനുദിനമുയര്‍ന്നുവരുന്ന മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളും ഇല്ലാതാക്കി; ഗുണമേന്മയുള്ള ആഹാരം സംതൃപ്‌തിയോടെ ഭാവിതലമുറക്കെങ്കിലും കഴിക്കാന്‍ നാം ഇനിയെങ്കിലും സ്വര്‍ഗ്ഗീയ അനുഭൂതിയുടെ ഉദാഹരണങ്ങളായ ഭൂമിയിലെ പച്ചപ്പിനെ കാത്ത്‌ സൂക്ഷിക്കുക. ഭൂമിയോടുള്ള അക്രമം അവസാനിപ്പിക്കുക.

Friday, 26 September 2014

ബലിപെരുന്നാളും ഉളുഹിയ്യത്തും

ബലിപെരുന്നാളും ഉളുഹിയ്യത്തും
                  ആത്മത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും വിശ്വമാനവികതയുടെയും ഈദുല്‍ അള്വ്‌ഹാ ഒരിക്കല്‍ കൂടി സമാഗതമാവുന്നു. സംവത്സരങ്ങള്‍ക്ക്‌ മുമ്പ്‌ അല്ലാഹുവിന്റെ ആത്മമിത്രം ഇബ്‌റാഹീം നബി (അ) യും മകന്‍ ഇസ്‌മാഈല്‍ നബി (അ) യും അഭിമുഖീകരിച്ച ഭയാനകമായ പരീക്ഷണവും അതിലെ വിജയവും ബലിപെരുന്നാള്‍ ദിനത്തില്‍ ലോകമുസ്‌ലിംകള്‍ സ്‌മരിക്കുന്നു. വിശ്വാസികളായ അടിമകള്‍ മക്ക, മിന, അറഫ, മദീന തുടങ്ങിയ പവിത്ര സ്ഥലങ്ങളിലെത്തിച്ചേരുന്നത്‌ ഉദ്ദൃത സ്‌മരണ മനസാ വാചാ കര്‍മ്മണാ ഉള്‍ക്കൊള്ളാനാണ്‌. മാനവ കുലത്തിന്റെ പ്രബോധനത്തിനായി ദിവ്യസന്ദേശങ്ങളുമായി എത്തിയ നിരവധി പ്രവാചകന്മാരുടെ പാദസ്‌പര്‍ശനമേറ്റ്‌ പുളകിതമായ മണല്‍ത്തരികളില്‍ പാദമൂന്നുമ്പോള്‍ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഒരായിരം തിരമാലകള്‍ ഏതൊരു സത്യവിശ്വാസിയുടെയും ഹൃത്തടങ്ങളില്‍ അലയടിക്കുമെന്നതില്‍ സന്ദേഹമില്ല. 

                      ദേശ-ഭാഷ-വര്‍ഗ്ഗ-വര്‍ണ്ണ-വൈജാത്യങ്ങളില്ലാതെ ഒരേ വേഷത്തില്‍ ഒരേ ലക്ഷ്യത്തില്‍ ലക്ഷക്കണക്കിന്‌ വിശ്വാസീ സമൂഹം സമ്മേളിക്കുന്ന സജീവ രംഗം തികച്ചും ഒരു മിനി മഹ്‌ശറയുടെ പ്രതീകാത്മക പ്രകടനമാണ്‌. ``പത്ത്‌ രാവുകളെ തന്നെയാണ്‌ സത്യം'' എന്ന ഖുര്‍ആനിക വചനം തീര്‍ത്തും ദുല്‍ഹജ്ജിലെ ആദ്യപത്തുകളിലെ സവിശേഷത അറിയിക്കുന്ന മഹത്‌ പ്രഖ്യാനപമാണ്‌. ``പ്രസവിക്കപ്പെട്ട ദിവസത്തിലെ കുട്ടിയെ പോലെയാണ്‌ സ്വീകാര്യമായ ഹജ്ജിന്റെ ഉടമ'' എന്ന തിരുവചനവും ``അറഫയാണ്‌ ഹജ്ജ്‌'' എന്ന പ്രവാചക വചസ്സും വളരെ അര്‍ത്ഥഗര്‍ഭമുള്ളതാണ്‌. അറഫ ഭൂമിയില്‍ സംഗമിക്കാത്തവര്‍ക്ക്‌ അന്നേ ദിവസം നോമ്പനുഷ്‌ഠിക്കല്‍ സുന്നത്താണ്‌.
            പെരുന്നാള്‍ ദിവസത്തിലെ ഏറെ മഹത്തരമായ മറ്റൊരു ആരാധനയാണ്‌ പെരുന്നാള്‍ നിസ്‌കാരം. സൂര്യനുദിച്ചത്‌ മുതല്‍ ഉച്ച വരെയാണ്‌ ഇതിന്റെ സമയം. പുരുഷന്മാര്‍ ജമാഅത്തായി പള്ളികളിലും സ്‌ത്രീകള്‍ വീടുകളിലും നിര്‍വ്വഹിക്കപ്പെടലാണ്‌ ഉത്തമം. പെരുന്നാള്‍ നിസ്‌കാരം രണ്ട്‌ റക്‌അത്താണ്‌. ഒന്നാമത്തെ റക്‌അത്തില്‍ വജ്ജഹ്‌ത്തു എന്ന പ്രാരംഭ പ്രാര്‍ത്ഥനക്ക്‌ ശേഷം അഊദുവിന്‌ മുമ്പായി ഏഴ്‌ തക്‌ബീറുകളും രണ്ടാം റക്‌അത്തില്‍ അഊദു ഓതുന്നതിന്‌ മുമ്പായി അഞ്ച്‌ തക്‌ബീറുകളും ചൊല്ലല്‍ ഈ നിസ്‌കാരത്തിന്റെ പ്രത്യേകതയാണ്‌. ഓരോ തക്‌ബീറുകള്‍ക്കിടയിലും  ദിക്‌റ്‌ ചൊല്ലല്‍ സുന്നത്താണ്‌. 
                       പെരുന്നാളിന്റെ നിയ്യത്തോടെ കുളിക്കലും പുതുവസ്‌ത്രം ധരിക്കലും സുഗന്ധം പുരട്ടലും തക്‌ബീര്‍ ചൊല്ലലും പെരുന്നാള്‍ നിസ്‌കാരത്തിന്‌ മുമ്പ്‌ അല്‍പം ആഹാരം കഴിക്കലും പള്ളിയിലേക്ക്‌ പോയ വഴിയിലൂടെയല്ലാതെ തിരിച്ചുവരലും കുടുംബമിത്രാദികളെ സന്ദര്‍ശിക്കലും ധര്‍മ്മം ചെയ്യലും മരണപ്പെട്ടവരുടെ ഖബ്‌ര്‍ സന്ദര്‍ശനവും പെരുന്നാള്‍ സുദിനത്തില്‍ വളരെ പുണ്യകരമായ കാര്യങ്ങളാണ്‌. ദുല്‍ഹജ്ജ്‌ 1 മുതല്‍ 10 വരെ ബലിമൃഗങ്ങളെ കാണുമ്പോള്‍ തക്‌ബീര്‍ ചൊല്ലല്‍ സുന്നത്താണ്‌. ദുല്‍ഹജ്ജ്‌ 9 ന്റെ സുബ്‌ഹി മുതല്‍ 13 ന്റെ അസ്വ്‌ര്‍ വരെ ഫര്‍ള്വും സുന്നത്തുമായ നിസ്‌കാരങ്ങള്‍ക്ക്‌ ശേഷവും തക്‌ബീറ്‌ ചൊല്ലല്‍ ഏറെ പവിത്രതയുള്ള ഒരു കര്‍മ്മമാണ്‌. 

         ആഘോഷം അതിരുവിടാതെ ശ്രദ്ധിക്കേണ്ടതാണ്‌. ഈ പുണ്യദിനം ഗുണകരമായി സാക്ഷി നില്‍ക്കാനായി ശ്രമിക്കുക. കേവലം ആഘോഷം മാത്രമാവാതെ പരമാവധി സുകൃതങ്ങള്‍ കാഴ്‌ച വെക്കുക. ഭക്തിനിര്‍ഭരവും പ്രാര്‍ത്ഥനാ പൂരിതവുമാക്കുക. ഈ മഹത്‌ദിനത്തിന്റെ പവിത്രതക്ക്‌ കളങ്കമേല്‍ക്കുന്ന യാതൊരു വിധ പ്രവര്‍ത്തനിങ്ങളിലും മുഴുകാതെ ശ്രദ്ധിക്കുക. കാരുണ്യവര്‍ഷം കൊണ്ട്‌ അനുഗൃഹീതമായ ഈ പുണ്യദിനം ശാപദിനമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. 
ലോക മുസ്‌ലിംകളുടെ ആഘോഷ ദിനമായ ബലിപെരുന്നാളിന്റെ സൂര്യോദയ ശേഷം രണ്ട്‌ റക്‌അത്ത്‌ നിസ്‌കാരവും രണ്ട്‌ ഖുത്വുബയും ലളിതമായ രൂപത്തില്‍ നിര്‍വ്വഹിക്കാവുന്ന സമയം കഴിഞ്ഞത്‌ മുതല്‍ ദുല്‍ഹജ്ജ്‌ 13 ന്റെ സന്ധ്യ വരെയുള്ള സമയത്തിനിടയില്‍ നിര്‍വ്വഹിക്കപ്പെടുന്ന പുണ്യകരമായ ബലികര്‍മ്മമാണ്‌ ഉള്‌ഹിയ്യത്ത്‌. ആറ്റുനോറ്റുണ്ടായ സ്വന്തം പൈതലിന്റെ മൃദുല ഗളത്തില്‍ ഇലാഹീ തൃപ്‌തിക്ക്‌ വേണ്ടി മൂര്‍ച്ചയേറിയ കത്തി വെച്ച്‌ ബലി കൊടുക്കാന്‍ ശ്രമിക്കുന്ന ലോക പരിത്യാഗി ഇബ്‌റാഹീം നബി (അ) യുടെ യും അലംഘനീയമായ വിധിക്ക്‌ മുമ്പില്‍ പാല്‍പുഞ്ചിരിയോടെ സ്വശരീരം ബലി നല്‍കാന്‍ വെമ്പല്‍ കൊള്ളുന്ന കുഞ്ഞ്‌ ഇസ്‌മാഈല്‍ നബി (അ) യുടെയും ത്യാഗസമ്പൂര്‍ണ്ണ ജീവിതം അയവിറക്കാനായി അന്ത്യനാള്‍ വരെയുള്ള വിശ്വാസി വൃന്ദത്തിന്‌ പ്രസ്‌തുത ബലികര്‍മ്മം പുണ്യകര്‍മ്മമായി അല്ലാഹുവും റസൂലും പഠിപ്പിച്ചു. ലോക മുസ്‌ലിംകളുടെ ആഘോഷ സുദിനമായ ഹജ്ജ്‌ പെരുന്നാളിന്‌ ``ബലിപെരുന്നാള്‍'' എന്ന നാമം തീര്‍ത്തും അനുയോജ്യമാണ്‌. പ്രസ്‌തുത ബലികര്‍മ്മത്തിന്റെ കര്‍മ്മശാസ്‌ത്ര വീക്ഷണം ഹ്രസ്വമായി വിവരിക്കാം. 
                      
    പ്രസ്‌തുത ബലികര്‍മ്മം ശക്തമായ സുന്നത്താണ്‌. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുസ്‌ലിം ലോകത്തിന്റെ ഏകോപനവും ഇതിന്‌ ആധാരമാണ്‌. ഉള്‌ഹിയ്യത്തിന്റെ പോരിശകള്‍ നിരവധിയാണ്‌. ഇമാം തുര്‍മുദിയും ഹാകിമും റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു ഹദീസ്‌ കാണാം: ബലിപെരുന്നാള്‍ ദിനത്തില്‍ ബലികര്‍മ്മത്തേക്കാളും അല്ലാഹു ഏറെ ഇഷ്‌ടപ്പെട്ട മറ്റൊരു കര്‍മ്മം മനുഷ്യന്‌ ചെയ്യാനില്ല. ബലിമൃഗം (ഭൂമിയിലുള്ള പ്രകാരം) അതിന്റെ കുളമ്പുകളും രോമങ്ങളും കൊമ്പുകളുമുള്‍പ്പെടെ ഖിയാമത്ത്‌ നാളില്‍ (തന്റെ വാഹനമായി) വരുന്നതാണ്‌. അതിന്റെ രക്തം ഭൂമിയില്‍ എത്തുന്നതിന്‌ മുമ്പായി അത്‌ അല്ലാഹുവിങ്കല്‍ പരമോന്നത പദവിയിലാവുന്നതാണ്‌ (അല്ലാഹു നേരത്തെ തന്നെ സ്വീകരിക്കുന്നതായിരിക്കും). ആയതിനാല്‍ നിങ്ങള്‍ ശുദ്ധമനസ്‌കരായി പ്രസ്‌തുത കര്‍മ്മം നിര്‍വ്വഹിക്കണം. മറ്റൊരു ഹദീസില്‍ കാണാം:
``നിങ്ങള്‍ നിങ്ങളുടെ ബലിമൃഗത്തെ ആദരിക്കുക. നിശ്ചയം അവകള്‍ സ്വിറാത്ത്‌ പാലത്തില്‍ നിങ്ങള്‍ക്കുള്ള വാഹനങ്ങളാണ്‌''. നബി (സ്വ) ബിസ്‌മിയും തക്‌ബീറും ചൊല്ലി അവിടുത്തെ ശറഫാക്കപ്പെട്ട കൈ കൊണ്ട്‌ കൊമ്പുള്ള രണ്ട്‌ വെളുത്ത ആടുകളെ ഉള്‌ഹിയ്യത്ത്‌ അറുത്തതായി അനസ്‌ (റ) നെ തൊട്ട്‌ ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസ്‌ വ്യക്തമാക്കുന്നു.
ആര്‍ക്കാണ്‌ സുന്നത്ത്‌?
        ബലിപെരുന്നാള്‍ സുദിനത്തില്‍ തനിക്കും താന്‍ ചെലവ്‌ കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കുമുള്ള നിര്‍ബന്ധ ചെലവുകള്‍ കഴിഞ്ഞ്‌ ബലികര്‍മ്മത്തിനുള്ള തുക മിച്ചം വരുന്ന പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനായ എല്ലാ മുസ്‌ലിമിനും ഇത്‌ സുന്നത്താണ്‌. സാമ്പത്തിക കഴിവുള്ളവന്‍ ഇത്‌ ഒഴിവാക്കല്‍ കറാഹത്താണ്‌. 
ആട്‌, മാട്‌, ഒട്ടകം എന്നിവയാണ്‌ ബലിക്കായി ഉപയോഗിക്കേണ്ടത്‌. കാള, പോത്ത്‌, മൂരി എന്നിവ മാടിന്റെ ഇനത്തില്‍ പെട്ടതാണ്‌. അഞ്ച്‌ വയസ്സ്‌ പ്രായമുള്ള ഒട്ടകമോ രണ്ട്‌ വയസ്സുള്ള മാടോ കോലാടോ ഒരു വയസ്സുള്ള അല്ലെങ്കില്‍ ആറ്‌ മാസം കഴിഞ്ഞ്‌ പല്ല്‌ കൊഴിഞ്ഞ നെയ്യാടോ ആയിരിക്കണം ഉള്‌ഹിയ്യത്തിന്റെ മൃഗം. ഉള്‌ഹിയ്യത്തിന്റെ മൃഗങ്ങള്‍ ശ്രേഷ്‌ഠതയില്‍ വ്യത്യസ്‌തമാണ്‌. ഒട്ടകം, മാട്‌, നെയ്യാട്‌, കോലാട്‌, ഒട്ടകത്തില്‍ പങ്ക്‌ ചേരല്‍, മാടില്‍ പങ്ക്‌ ചേരല്‍ എന്നിങ്ങനെയാണ്‌ ശ്രേഷ്‌ഠതയുടെ ക്രമം. ഏഴ്‌ ആട്‌ ഒരു പശുവിനേക്കാളും ഒരു ഒട്ടകത്തേക്കാളും പുണ്യകരമാണ്‌. മൃഗങ്ങളുടെ നിറത്തിന്റെ വിഷയത്തില്‍ചിലത്‌ മറ്റ്‌ ചിലതിനേക്കാള്‍ ഉത്തമമാണ്‌. നല്ല വെളുപ്പ്‌, മഞ്ഞ നിറം, ചുവപ്പ്‌ കലര്‍ന്ന വെളുപ്പ്‌ നിറം, വെളുപ്പും കറുപ്പും കലര്‍ന്ന നിറം, കറുപ്പ്‌ നിറം, ചുവപ്പ്‌ നിറം എന്നിങ്ങനെയാണ്‌ ഇവയുടെ ക്രമം. ആണ്‍, പെണ്‍, നപുംസകം, വൃഷ്‌ണം ഉടക്കപ്പെട്ടതും പെടാത്തതുമായ മൃഗങ്ങള്‍ ഉള്‌ഹിയ്യത്തിന്‌ പറ്റുമെങ്കിലും കൂടുതല്‍ തടിച്ചു കൊഴുത്തതും ആണ്‍ വര്‍ഗ്ഗത്തില്‍ പെട്ടതും കൂടുതല്‍ ഇണചേരാത്ത ആണാവലും ഏറെ ഉചിതമാണ്‌. 
ഉള്‌ഹിയ്യത്തിന്‌ പറ്റാത്തവ
     മുടന്ത്‌, ചൊറി, മുറിവുകള്‍, കാഴ്‌ചയില്ലാത്തത്‌, മെലിഞ്ഞൊട്ടിയത്‌, നാവ്‌, അകിട്‌, ചെവി എന്നിവ പൂര്‍ണ്ണമായോ ഭാഗികമായോ മുറിഞ്ഞുപോയത്‌, ഗര്‍ഭമുള്ളത്‌ തുടങ്ങിയവ ഉള്‌ഹിയ്യത്തിന്‌ പറ്റുകയില്ല.
ഉള്‌ഹിയ്യത്ത്‌ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്‌
                        ഇവര്‍ ദുല്‍ഹജ്ജ്‌ മാസം ഒന്ന്‌ മുതല്‍ പ്രസ്‌തുത ബലികര്‍മ്മം നിര്‍വ്വഹിക്കുന്നത്‌ വരെ മുടി, നഖം, മറ്റ്‌ രോമങ്ങള്‍ തുടങ്ങിയ നീക്കം ചെയ്യരുത്‌. ഇത്‌ കറാഹത്തായതിന്റെ പിന്നിലുള്ള രഹസ്യം വളരെ പുണ്യകരവും മഹത്വവുമേറിയ ബലികര്‍മ്മ നിര്‍വ്വഹണത്തിലൂടെ കൈവരിക്കുന്ന പാപമോചനവും പവിത്രതയും ശരീരത്തിലെ ഒരംശത്തിന്‌ പോലും നഷ്‌ടമാവാതെ പരിപൂര്‍ണ്ണമായി ലഭിക്കലാണ്‌.
നിയ്യത്ത്‌
             ഒരാള്‍ തനിച്ച്‌ നടത്തുന്ന അറവില്‍ ഒട്ടകം,മാട്‌ എന്നിവയില്‍ ഉള്‌ഹിയ്യത്തിനൊപ്പം അഖീഖയും കരുതാം. പങ്കാളികളായിട്ടാണെങ്കില്‍ ഓരോരുത്തരുടെയും ഉദ്ദേശാനുസരണം ഉള്‌ഹിയ്യത്തും അഖീഖയും കരുതാവുന്നതാണ്‌. ഒരു പങ്കില്‍ രണ്ടും ഒപ്പം ഒരാള്‍ കരുതാന്‍ പാടില്ല. കരുതിയ ഒന്ന്‌ ഏതോ അത്‌ ലഭ്യമാവുമെന്ന്‌ ചുരുക്കം. പക്ഷേ, ഒന്നിലധികം ഷെയറുള്ള ഒരാള്‍ക്ക്‌ ഓരോ വിഹിതത്തിനും വ്യത്യസ്‌തമായി കരുതുന്നതില്‍ വിരോധമില്ല. അറവിന്റെ നേരത്തോ, മൃഗത്തെ വേര്‍തിരിക്കുന്ന നേരത്തോ അറവിന്‌ ഏല്‍പിക്കപ്പെട്ടവന്‌ മൃഗത്തെ കൈമാറുന്ന സമയത്തോ നിയ്യത്ത്‌ ചെയ്യേണ്ടതാണ്‌. 
ചില മര്യാദകള്‍
അറവ്‌ ഉദ്ദേശിക്കുന്നവന്‍ അതിനെ കുറിച്ച്‌ വ്യക്തമായ അവഗാഹം നേടിയിരിക്കേണ്ടതാണ്‌. അറവ്‌ നല്ല നിലയില്‍ സാധ്യമാകുമെങ്കില്‍ ഈ പുണ്യകര്‍മ്മം സ്വയം നിര്‍വ്വഹിക്കലാണ്‌ സുന്നത്ത്‌. ഇത്‌ വശമില്ലാത്തവന്‍ യോഗ്യനായ മറ്റൊരാളെ ഏല്‍പിക്കേണ്ടതാണ്‌. അറവിന്റെ നേരത്ത്‌ അറവ്‌ സ്ഥലത്ത്‌ ഹാജരാവലും അറുക്കുന്ന കത്തി മൂര്‍ച്ചയേറിയതാവലും അഭികാമ്യമാണ്‌. അറവിന്‌ മുമ്പ്‌ മൃഗത്തിന്‌ വെള്ളം കൊടുക്കലും മൃഗത്തിന്റെ കഴുത്ത്‌ ഖിബ്‌ലയിലേക്ക്‌ തിരിക്കലും പുണ്യകരമാണ്‌. അറവുകാരന്‍ ബിസ്‌മി ചൊല്ലുന്നതിന്‌ മുമ്പും ശേഷവും മൂന്ന്‌ തക്‌ബീര്‍ വീതം (അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ വലില്ലാഹില്‍ ഹംദ്‌) ചൊല്ലി അറുക്കുക. ശേഷം തിരുനബി (സ്വ) യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലുക. 
തോല്‍ വില്‍പന
     ആരെങ്കിലും ബലിമൃഗത്തിന്റെ (ഉള്‌ഹിയ്യത്ത്‌) തോല്‍ വില്‍പന ചെയ്‌താല്‍ പിന്നീടവന്‌ ബലി ഇല്ല (ഉള്‌ഹിയ്യത്ത്‌ ലഭിക്കുകയില്ല) എന്ന ഹാകിം റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഹദീസ്‌ വളരെ ശ്രദ്ധേയമാണ്‌. നൂറ്‌ കണക്കിന്‌ ബലിമൃഗങ്ങളുടെ തോല്‍ വിറ്റ്‌ പണം വാരിക്കൂട്ടാന്‍ ശ്രമിക്കുന്നവര്‍ തല്‍വിഷയകമായി ഇസ്‌ലാമിക വീക്ഷണം അറിഞ്ഞിരിക്കണം. 
     സുന്നത്തോ നേര്‍ച്ചയാക്കപ്പെട്ടതോ ആയ ബലിമൃഗത്തിന്റെ തോല്‍, എല്ല്‌, കൊമ്പ്‌ മുതലായവ വില്‍പ്പന നടത്തല്‍ നിഷിദ്ധമാണ്‌. ഇപ്രകാരം അവ അറവുകാരന്‌ കൂലിയായി നല്‍കാനും പാടില്ലാത്തതാണ്‌. നേര്‍ച്ചയാക്കപ്പെട്ട മൃഗത്തിന്റെ എല്ലും തോലുമെല്ലാം പാവപ്പെട്ടവര്‍ക്ക്‌ (ഫഖീര്‍, മിസ്‌കീന്‍) സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്‌. നേര്‍ച്ചയാക്കിയവനോ അവന്റെ ആശ്രിതര്‍ക്കോ അതില്‍ നിന്ന്‌ ഒന്നും ഉപയോഗിക്കാന്‍ പാടില്ല. ഹറാമാണ്‌. 
     സുന്നത്തായ ബലിമൃഗത്തിന്റെ തോല്‍, കൊമ്പ്‌ തുടങ്ങിയവ ബലി നടത്തിയവന്‌ ഉപയോഗിക്കുന്നതിലോ സ്വദഖ ചെയ്യുന്നതിലോ വിരോധമില്ല. ഉചിതം സ്വദഖ ചെയ്യലാണ്‌. സുന്നത്തായ ബലികര്‍മ്മത്തില്‍ നിന്നും തബര്‍റുകിന്‌ വേണ്ടി അല്‍പം എടുക്കല്‍ സുന്നത്തുണ്ട്‌. കരളെടുക്കലാണ്‌ ഉത്തമം. ബാക്കി മുഴുവനും സ്വദഖ ചെയ്യലാണ്‌ പുണ്യം. 
ഉള്‌ഹിയ്യത്തിന്റെ മാംസം അമുസ്‌ലിമിന്‌ കൊടുക്കല്‍ നിഷിദ്ധമാണ്‌. നേരിട്ടോ ഹദ്‌യ മുഖേനയോ പ്രസ്‌തുത ഇറച്ചി കറി വെച്ചാണെങ്കില്‍ പോലും ഇസ്‌ലാമിക വിധി തഥൈവ. പെരുന്നാള്‍ സദ്യയിലെത്തുന്ന അവിശ്വാസികള്‍ക്ക്‌ മറ്റ്‌ ഇനത്തിലുള്ള മാംസം നല്‍കുന്നതില്‍ ശ്രദ്ധ ചെലുത്തണം.

ബലിപെരുന്നാള്‍ നല്‍കുന്ന ദിവ്യ സന്ദേശം


ബലിപെരുന്നാള്‍ നല്‍കുന്ന ദിവ്യ സന്ദേശം



                             വീണ്ടും ദുല്‍ഹജ്ജ്‌ സമാഗതമാവുകയാണ്‌.... ത്യാഗത്തിന്റെയും, സമര്‍പ്പണത്തിന്റെയും, സഹനത്തിന്റേയും പാഠങ്ങള്‍ ദുല്‍ഹജ്ജ്‌ നമുക്ക്‌ പറഞ്ഞ്‌ തരുന്നു.
ജീവിത സായംസന്ധ്യകളില്‍ മനംപൊട്ടിയ പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ ലഭിച്ച പൊന്നോമനപുത്രനേയും പ്രിയതമയേയും വിജനമായ മണല്‍ക്കാട്ടില്‍ ഉപേക്ഷിക്കാന്‍ ഹസ്‌റത്ത്‌ ഇബ്‌റാഹീം നബി (അ) തയ്യാറായപ്പോള്‍, സഹൃദയം വഴിപ്പെടാന്‍ അവിടത്തെ പ്രാപ്‌തനാക്കിയത്‌ അപാരമായ സഹന ശക്തിയും ത്യാഗ സന്നദ്ധതയുമായിരുന്നു.
                         ഈ ചിത്രം കൂടുതല്‍ വ്യക്തമാകുന്നത്‌ സ്രഷ്‌ടാവിന്റെ ആജ്ഞാനുസരണം ബലിത്തറയില്‍ തയ്യാറായി നില്‍ക്കുന്ന ബാപ്പയുടേയും മകന്റെയും ചിത്രം നാം കാണുമ്പോഴാണ്‌. അല്ലാഹുവിന്റെ ഏതൊരു കല്‍പ്പനയും വിശാല ഹൃദയത്തോടെ സ്വീകരിക്കാനും, നിറവേറ്റാനും അവിടുന്ന്‌ കാണിച്ച മനോസ്ഥൈര്യവും സഹന ശക്തിയും, അല്ലാഹുവിന്റെ വിധിയെ ഏറ്റെടുക്കാന്‍ പാകപ്പെടുത്തിയ മനസ്സുമായി ബലി കല്ലില്‍ കണ്‍ചിമ്മി കിടക്കുന്ന മകന്‍ ഇസ്‌മാഈല്‍ (അ) ന്റെ അര്‍പ്പണവും ലോക വിശ്വാസികള്‍ക്ക്‌ ബലിപെരുന്നാള്‍ നല്‍കുന്ന ദിവ്യ സന്ദേശമാണ്‌. 
                            ദുല്‍ഹജ്ജും ബലിപെരുന്നാളും നമുക്ക്‌ നല്‍കുന്ന ഈ ഗുണാത്മക പാഠങ്ങളെ നമ്മുടെ ജീവിത ഗോദയില്‍ പകര്‍ത്താനും അതിലൂടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാനും നാം തയ്യാറാവണം. അല്ലാതെ പെരുന്നാള്‍ ആകുമ്പോള്‍ വീട്ടിലെത്തുന്ന പാവങ്ങള്‍ക്ക്‌ ധര്‍മ്മം നല്‍കേണ്ടിവരുമല്ലോ? ആ പണമുണ്ടെങ്കില്‍ ഒന്ന്‌ മക്കം കണ്ട്‌ വരാം എന്നുകരുതി ഹജ്ജിന്‌ പുറപ്പെടുന്ന ധനാഢ്യനെന്ത്‌ ദുല്‍ഹജ്ജും ബലിപെരുന്നാളും.
                          ആര്‍ഭാടങ്ങള്‍ക്കും അതിരുകവിഞ്ഞ ആഘോഷങ്ങള്‍ക്കും പകരം സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും പൂക്കള്‍ വിരിയുന്ന ദിനങ്ങളാക്കി ഈ ദിനങ്ങളെ നമുക്ക്‌ മാറ്റാന്‍ കഴിയണം. ഇബ്‌റാഹീം നബി (അ) യുടെയും മകന്‍ ഇസ്‌മാഈന്‍ നബി (അ) യുടെയും പ്രിയപത്‌നി ഹാജറ ബീവി (റ) യുടെയും ത്യാഗസമ്പൂര്‍ണ്ണമായ ജീവിതത്തിലെ ഒരേെടങ്കിലും മനസ്സില്‍ കുറിച്ചിടാന്‍ നമുക്കായാല്‍ ഈ ദുല്‍ഹജ്ജും ബലിപെരുന്നാളും നമുക്ക്‌ ധന്യമായി...
എല്ലാ മാന്യ വായനക്കാര്‍ക്കും നൂറുല്‍ ഇര്‍ഫാന്റെ ത്യാഗസമര്‍പ്പണത്തിന്റെ ബലിപെരുന്നാള്‍ ആശംസകള്‍.
Related Posts Plugin for WordPress, Blogger...