നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 19 December 2017

സയ്യിദ് യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.)


സയ്യിദ് യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.)

             ലക്ഷദ്വീപിലെ സയ്യിദ് കുടുംബങ്ങളില്‍ ഏറ്റവും പ്രമുഖ സ്ഥാനത്ത് നില്‍ക്കുന്ന സയ്യിദ് വംശമാണ് ജീലാനി എന്നും ജീലിയ്യ് എന്നും വിളിച്ചുവരുന്ന സയ്യിദ് വംശം.
                 ഈ വംശപരമ്പരയുടെ ബഹുഭൂരിഭാഗവും തിരുദൂതരിലേക്ക് ചേരുന്നത് പ്രസിദ്ധ സൂഫീവര്യനും സയ്യിദുമായ സയ്യിദ് മുഹമ്മദ് ഖാസിം (ഖു.സി.) തങ്ങളിലൂടെയാണ്. മഹാനവര്‍കളുടെ അഞ്ച് ആണ്‍മക്കളില്‍ ഏറ്റവും ഇളയ പുത്രനാണ് സയ്യിദ് യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.) തങ്ങള്‍.
                  സയ്യിദ് മുഹമ്മദ് ഖാസിം (റ) ആന്ത്രോത്ത് നിന്ന് വിവാഹം കഴിച്ച് അവിടെ ദീനീ ദഅ്വത്തുമായി കഴിഞ്ഞുകൂടുന്ന കാലഘട്ടം. ഏതാണ് ഹിജ്റ 1100 ന് ശേഷം ആന്ത്രോത്തില്‍ മഹാനവര്‍കള്‍ പണികഴിപ്പിച്ച 'തങ്ങള അറ' എന്നറിയപ്പെടുന്ന വീട്ടിലാണ് വന്ദ്യരായ സയ്യിദ് യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.) യുടെ ജനനം. യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.) യുടെ ജനനസ്ഥലം എന്ന നിലയില്‍ ആ സ്ഥലത്തിനെ ജനങ്ങള്‍ ഇന്നും ആണ്ട് നേര്‍ച്ചയും മറ്റും നടത്തി പ്രത്യേകം ആദരിച്ചുവരുന്നു.
                 ചില മഹാന്മാരെ ജന്മനാ തന്നെ സംരക്ഷണം നല്‍കി തിന്മകളില്‍ നിന്നും പൈശാചിക പ്രവണതകളില്‍ നിന്നും അല്ലാഹു സംരക്ഷിക്കാറുണ്ട്. ആ കൂട്ടത്തില്‍ സംരക്ഷണം നല്‍കപ്പെട്ട വലിയ മഹാനായിരുന്നു യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.).
             ലോകവിജ്ഞാന കേന്ദ്രമായി അക്കാലത്തും പ്രസിദ്ധമായി പൊന്നാനിയിലേക്കാണ് മഹാനവര്‍കളെ ദീനീവിജ്ഞാന സമ്പാദനത്തിനായി പറഞ്ഞുവിട്ടത്. പൊന്നാനിയിലെ വിദ്യാര്‍ത്ഥി ജീവിതത്തിനിടയില്‍ സയ്യിദവര്‍കളെ മനസ്സിലാക്കിയ ഗുരുനാഥന്‍ പൊന്നാനി മഖ്ദൂം (റ) തന്‍റെ അരുമശിഷ്യനെ പ്രത്യേകം പരിഗണിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. 
          പഠനശേഷം പിതാമഹന്‍റെ ദര്‍ഗ്ഗ സ്ഥിതി ചെയ്യുന്ന ആങ്കോല, ബൈന്തൂര്‍, കുന്താപുരം ഉള്‍പ്പെടെ കര്‍ണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം, ലക്ഷദ്വീപ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു മഹാനവര്‍കള്‍ ദീനീപ്രബോധനത്തിന് തിരഞ്ഞെടുത്തത്.
                മഹാനവര്‍കള്‍ കവരത്തി പുതിയന്നല്ലാല എന്ന വീട്ടില്‍ നിന്ന് വിവാഹം ചെയ്തതായി പറയപ്പെടുന്നു. അതിന് ഉപോദ്ബലകമായ തെളിവുകളൊന്നും ലഭ്യമല്ല. സയ്യിദ് യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.) തങ്ങള്‍ക്ക് സന്താനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന കാര്യത്തില്‍ അഭിപ്രായാന്തരമില്ല. കവരത്തി പുതിയന്നല്ലാല എന്ന വീട് യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.) തങ്ങളുടെ വീടെന്ന നിലയില്‍ അറിയപ്പെടുന്നു. എന്നാല്‍ ശൈഖ് മുഹമ്മദ് ഖാസിം (റ) തങ്ങളുടെ മകനായി ആന്ത്രോത്ത് ദ്വീപിലാണ് മഹാനവര്‍കളുടെ ജനനം. പിതാവ് കവരത്തിയില്‍ പണികഴിപ്പിച്ച വീടിന് കോലിയാല എന്നാണ് പേര്. ഇത് വിലയിരുത്തുമ്പോള്‍ യൂസുഫ് വലിയ്യുല്ലാഹി (ഖു.സി) യുടെ പേരില്‍ അറിയപ്പെടുന്ന പുതിയന്നല്ലാല എന്ന വീട് തങ്ങള്‍ പണിയിച്ചതോ അല്ലെങ്കില്‍ വിവാഹം കഴിച്ചതോ ആകാനേ തരമുള്ളൂ. ഈ വിഷയം ചരിത്രാന്വേഷികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു. വസ്തുത എന്തായാലും കവരത്തി പുതിയന്നല്ലാല എന്ന വീട്ടില്‍ മഹാനവര്‍കളുടെ തിരുശേഷിപ്പ് എന്ന നിലയില്‍ ഒരു മെതിയടി (പാദുകം, ചെരിപ്പ്) സൂക്ഷിക്കപ്പെടുന്നുണ്ട്. അത് സന്ദര്‍ശകര്‍ക്ക് ഇന്നും കാണാവുന്നതാണ്. 
               മുപ്പതോളം വര്‍ഷത്തെ ജീവിതത്തിനിടക്ക് തന്‍റെ ദൗത്യം വിജയകരമായി നിര്‍വ്വഹിച്ച് നിരവധി പള്ളികളും പര്‍ണ്ണശാലകളും പണിത് പിതാമഹന്മാര്‍ വഴി തനിക്ക് ലഭിച്ച രിഫാഇയ്യ ത്വരീഖത്ത് കെട്ടുപോകാത്ത വിധം പിന്‍തലമുറക്ക് കൈമാറി. കര്‍ണ്ണാടകയിലെ ഉഡുപ്പിക്കടുത്ത തീരപ്രദേശത്ത് കുന്താപുരം ജുമാമസ്ജദിന് സമീപം അവിടുത്തെ ഒരു മുരീദ് ദാനമായി കൊടുത്ത സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളുകയാണ് മഹാനവര്‍കള്‍. കുന്താപുരത്ത് പരലോകം പ്രാപിച്ചതാകയാല്‍ കുന്താപുരത്ത് കഴിഞ്ഞോര്‍ എന്നാണ് മഹാനവര്‍കള്‍ ദ്വീപുകളില്‍ അറിയപ്പെടുന്നത്. 
               ജീവിതകാലത്തും ശേഷവും നിരവധി അത്ഭുതസംഭവങ്ങള്‍ മഹാനവര്‍കളില്‍ നിന്ന് പ്രകടമായിട്ടുണ്ട്. ആ കറാമത്തിന്‍റെ നീണ്ട പട്ടിക ഇവിടെ നിവര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. ബറക്കത്തിന് വേണ്ടി ഒന്ന് മാത്രം ചേര്‍ക്കാം. 
              വന്ദ്യരായ തങ്ങളവര്‍കള്‍ വഫാത്താകുമ്പോള്‍ ഒരു വ്യക്തിക്ക് അല്‍പം പണം കടം കൊടുക്കാനുണ്ടായിരുന്നു. സംഗതിവശാല്‍ അത് തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. വഫാത്തിന് ശേഷം കടം കിട്ടാനുള്ള വ്യക്തി ദര്‍ഗ്ഗക്കരികില്‍ വന്ന് സങ്കടം ബോധിപ്പിച്ച് ഖുര്‍ആന്‍ പാരായണത്തിലും ദുആയിലുമായി വ്യാപൃതനായിരിക്കെ ഒരു ദിവസം ഒരു സ്ത്രീയും അദ്ദേഹത്തിന്‍റെ ഭര്‍ത്താവും ദര്‍ഗ്ഗയില്‍ വന്ന് സിയാറത്തും മറ്റും നടത്തിയ ശേഷം അവിടെയിരിക്കുന്ന അപരന് ആ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ സമ്മാനിച്ചു. ഈ കാഴ്ച കണ്ട് അത്ഭുത സ്തബ്ധനായ അപരന്‍ അവരോട് ചോദിച്ചു. ഈ ആഭരണങ്ങള്‍ മുഴുവനും നിങ്ങള്‍ ഇവിടെ തരാനുള്ള കാരണമെന്ത്? അവര്‍ വിശദീകരിച്ചു. ഞങ്ങള്‍ ഒരു സമുദ്ര യാത്രയിലായിരിക്കെ പൊടുന്നെനെ വാഹനം അപകടത്തില്‍ പെടുകയും ഞങ്ങള്‍ വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ തുടങ്ങുകയും ചെയ്തു. തത്സമയം ഞങ്ങള്‍ ഞങ്ങളുടെ ശൈഖായിരുന്ന യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.) തങ്ങള്‍ക്ക് ഞങ്ങളുടെ ആഭരണങ്ങള്‍ മുഴുവനും നേര്‍ച്ചയാക്കി. താമസംവിനാ അത്ഭുതമെന്നോണം ഞങ്ങളുടെ കാലുകള്‍ മണലില്‍ പതിഞ്ഞു. ആഴമേറിയ സമുദ്രത്തില്‍ തലമുങ്ങാതെ നടന്ന് കരക്കണയാന്‍ സാധിച്ചു. അങ്ങനെ ആ നേര്‍ച്ച വീടുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. ഈ ആഭരണം ഏല്‍പിക്കാന്‍ അനന്തരവന്മാരില്ലാത്ത ശൈഖവര്‍കളുടെ ദര്‍ഗ്ഗയില്‍ കഴിഞ്ഞുകൂടുന്ന നിങ്ങളാണ് ഏറ്റവും അര്‍ഹന്‍ എന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളെ ഏല്‍പിക്കുകയാണ്. ഇത് കേട്ട കടം ലഭിക്കാനുള്ള വ്യക്തി അത്ഭുതത്തോടെ ആഭരണങ്ങള്‍ വാങ്ങി വില നിര്‍ണ്ണയിക്കുമ്പോള്‍ തനിക്ക് കിട്ടാനുള്ള കടത്തിന്‍റെ അത്ര തന്നെയായിരുന്നു ആ സ്വര്‍ണ്ണാഭരണങ്ങളുടെ തൂക്കം. അതോടെ ആ വ്യക്തി തനിക്ക് ശൈഖവര്‍കളില്‍ നിന്ന് ലഭിക്കാനുള്ള കടം ലഭിച്ച സന്തോഷത്താല്‍ അവിടുത്തെ ഖാദിമായി കഴിഞ്ഞുകൂടുകയായിരുന്നു. 
            ഔലിയാക്കളുടെ ലോകം അത് സാധാരണക്കാര്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്നതിനപ്പുറമാണ്. തനിക്ക് മനസ്സിലാകാത്തതും അറിയാത്തതും നിഷേധിക്കുന്നത് ആത്മഹത്യാപരമാണ്. അറിവില്ലാത്തത് അറിയാന്‍ അറിയാത്തത് ഒരുപാട് അറിയാനിരിക്കുന്നു എന്നുമുള്ള ചിന്ത മനുഷ്യനെ നന്മയിലേക്ക് നയിക്കും. അല്ലാത്തത് അപകടത്തിലേക്കും. 
      "അല്ലാഹുവിനെ അറിയുന്ന മഹത്തുക്കളുടെ ഹൃദയങ്ങളില്‍ കണ്ണുകളുണ്ട്. 
സാധാരണ നയനങ്ങളാല്‍ ദര്‍ശിക്കാന്‍ കഴിയാത്തത് ആ അകക്കണ്ണ് കൊണ്ട് കാണാന്‍ കഴിയും. 
തൂവലുകളില്ലാത്ത ചിറകുകളുണ്ടവര്‍ക്ക്. 
ആചിറകുകളാല്‍ അവര്‍ സര്‍വ്വലോക രക്ഷിതാവിന്‍റെ അദൃശ്യലോകത്തേക്ക് അവര്‍ പറന്നുയരും" 
ഈ കവിതാ സാരാംശം നമ്മെ തെര്യപ്പെടുത്തുന്നത് ആരിഫുകളുടെ വചനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ അപഗ്രഥിക്കാനോ വിശകലനം ചെയ്യാനോ തുനിയരുത്. തന്‍റെ അറിവിലും ചിന്തയിലും ഒതുങ്ങാത്ത നിരവധി കാര്യങ്ങള്‍ ഈ ഭൗതിക ലോകത്ത് തന്നെയുണ്ട്. എങ്കില്‍ അദൃശ്യലോകത്തെ കുറിച്ച് എന്ത് പറയാന്‍! 
         ചുരുക്കത്തില്‍ ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ ഉദയം ചെയ്ത് കര്‍ണ്ണാടകയിലെ കുന്താപുരത്ത് റബീഉല്‍ ആഖിര്‍ 8 ന് പരലോകം പ്രാപിച്ച ആ മഹാനവര്‍കള്‍ വിലായത്തിന്‍റെ ശ്രേണികള്‍ ചവിട്ടിക്കയറി അത്യുന്നത പദവിയില്‍ വിരാചിച്ചവരായിരുന്നു. ആ മഹാനവര്‍കളുടെ കൂടെ നമ്മെയും സ്നേഹജനങ്ങളെയും അല്ലാഹു ഒരുമിച്ചു കൂട്ടട്ടെ. ആമീന്‍.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...