നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 2 December 2017

ഒരു പ്രാര്‍ത്ഥനാ ഫലം -1

ഒരു പ്രാര്‍ത്ഥനാ ഫലം -1


         പ്രവാചക തിരുമേനി (സ്വ) യുടെ ദാമ്പത്യ വല്ലരിയില്‍ വിരിഞ്ഞ കുസുമങ്ങള്‍ മൂന്ന് ആണും നാല് പെണ്ണുമാണ്. ഖാസിം (റ), സൈനബ് (റ), റുഖിയ്യ (റ), ഫാത്വിമ (റ), ഉമ്മുകുല്‍സൂം (റ), അബ്ദുല്ലാഹ് (റ), ഇബ്റാഹീം (റ) എന്നിവരാണ്. ആദ്യത്തെ ആറ് പേര്‍ നബി (സ്വ) യുടെ ആദ്യഭാര്യ ഖദീജ (റ) ബീവി (റ) യില്‍ നിന്നും ഇബ്റാഹീം (റ) മാരിയത്തുല്‍ ഖിബ്തിയ്യയില്‍ നിന്നുമാണ്. പ്രവാചകത്വത്തിന് ശേഷം മക്കയില്‍ വെച്ചാണ് അബ്ദുല്ല എന്ന മകനേയും ഹിജ്റക്ക് ശേഷം മദീനയില്‍ വെച്ചാണ് ഇബ്റാഹീം എന്ന പുത്രനേയും പ്രസവിക്കപ്പെട്ടത് . ബാക്കിയുള്ളവരെല്ലാം പ്രവാചകനാകുന്നതിന് മുമ്പ് മക്കയില്‍ വെച്ച് ജനിച്ചവരാണ്. ഇതില്‍ നബി (സ്വ) യുടെ രണ്ടാമത്തെ പുത്രിയായ സൈനബ് (റ) ന്‍റെ ചരിത്രം കണ്ണിനെ ഈറനണിയിച്ച് പോകുന്നു. ആശയം പണയം വെക്കാതെ പ്രിയ ഭര്‍ത്താവിനെയും വിട്ട് പിരിഞ്ഞ് മദീനയിലേക്ക് പലായനം ചെയ്ത, ആരുടെയും കരളലയിക്കുന്ന ചരിത്രം!!
             പ്രവാചക പുത്രി മക്കയില്‍ വളരെ നിര്‍ണ്ണായകമായ ഒരു പ്രതിസന്ധിയിലാണ്. കാരണം തന്‍റെ ഭര്‍ത്താവ് ഇസ്ലാമിലേക്ക് വന്നിട്ടില്ല. പിതാവും ഭര്‍ത്താവും വ്യത്യസ്ത ധ്രുവങ്ങളില്‍ ബദ്റില്‍ തിരുനബി (സ്വ) ക്കെതിരില്‍ വാളുയര്‍ത്താന്‍ തന്‍റെ ഭര്‍ത്താവ് പുറപ്പെട്ടു കഴിഞ്ഞു. പക്ഷേ, അതിനേക്കാള്‍ ഏറെ താന്‍ ഇഷ്ടപ്പെട്ട പിതാവിന്‍റെ ആശയത്തില്‍ പ്രവാചക പുത്രി ഉറച്ചു നിന്നു. ഇരുവരും യുദ്ധമുഖത്ത് ഒരുമിച്ച് കൂടരുതെന്നാണ് മഹതിയുടെ ആഗ്രഹം. 
                 ബദ്ര്‍ യുദ്ധം മുസ്ലിംകള്‍ക്ക് അനുകൂലമായി. ശത്രുപക്ഷത്തെ പലരും പിടിക്കപ്പെട്ടു. കൂട്ടത്തില്‍ പ്രവാചക പുത്രി സൈനബിന്‍റെ പ്രിയ ഭര്‍ത്താവിനേയും. ബന്ദികളാക്കപ്പെട്ടവരെ എന്ത് വില കൊടുത്തും മോചിപ്പിക്കാന്‍ ഖുറൈശികള്‍ തയ്യാറായി. 
           തന്‍റെ ഭര്‍ത്താവിന്‍റെ മോചനത്തിനായി സൈനബ് (റ) ഭര്‍തൃസഹോദരനായ അംറിന്‍റെ കൈയില്‍ ഒരു ചെറിയ പൊതി ഏല്‍പിച്ചു. എന്താണതിലെന്ന് അംറിന് അറിഞ്ഞില്ല. അങ്ങനെ ആ പൊതിയുമായി അംറ് നബി (സ്വ) സവിധത്തില്‍ എത്തി. പൊതി നബി (സ്വ) യെ ഏല്‍പ്പിച്ചു. ഒരു യമനീ ആഭരണം. തിരുനബി (സ്വ) മുമ്പെങ്ങോ കണ്ടത് പോലെ. നബി (സ്വ) ഓര്‍ത്തുനോക്കി. അവസാനം അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലായി. ഈ മാല തന്‍റെ പ്രിയപത്നി ഖദീജയെ ഓര്‍മ്മിപ്പിച്ചു. തന്‍റെ താങ്ങും തണലുമായി തന്നോടൊപ്പം കഴിഞ്ഞിരുന്ന ബീവി ഖദീജ (റ) തന്‍റെ മകള്‍ക്ക് കല്ല്യാണ സമ്മാനമായി നല്‍കിയതായിരുന്നു ആ മാല.
    സ്വഹാബിവര്യര്‍ മാലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. നബി (സ്വ) അല്‍പസമയം കഴിഞ്ഞ് സ്വഹാബാക്കളോട് പറഞ്ഞു. നിങ്ങള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അവളുടെ ബന്ദിയെ മോചിപ്പിക്കുകയും മാല മടക്കിക്കൊടുക്കുകയും ചെയ്യാം. അവര്‍ ഒരേ സ്വരത്തില്‍ സമ്മതമോതി. ശേഷം തന്‍റെ മരുമകനെ തന്നിലേക്കടുപ്പിച്ചു. ചെവിയില്‍ എന്തോ സ്വകാര്യം പറഞ്ഞു. എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല. എല്ലാം സമ്മതിച്ചു കൊണ്ട് അബുല്‍ ആസ്വ് തിരുസവിധം വിട്ടു. 
          പ്രവാചക പുത്രി സൈനബ് (റ) തനിക്ക് നല്‍കാന്‍ പറ്റിയ ഏറ്റവും വില കൂടിയ ധനം നല്‍കി കണ്ണിലെണ്ണയൊഴിച്ച് തന്‍റെ ഭര്‍ത്താവിന്‍റെ മോചനം പ്രതീക്ഷിച്ചിരുന്നു. ഇന്നല്ലെങ്കില്‍ നാളെ തന്‍റെ ഭര്‍ത്താവ് ഇസ്ലാമിലേക്ക് കടന്നുവരും എന്ന പ്രതീക്ഷയാണ് മഹതിക്കുള്ളത്. അബുല്‍ ആസ്വിന്‍റെ പ്രവര്‍ത്തനങ്ങളും വാക്കുകളും മഹതിയുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി. കാരണം തന്‍റെ സഹോദരിമാരായ ഉമ്മുകുല്‍സുമിനേയും റുഖിയ്യയെയും ഖുറൈശികളുടെ പ്രേരണയ്ക്ക് വഴങ്ങി അവരുടെ ഭര്‍ത്താക്കന്മാര്‍ തിരുനബി (സ്വ) യിലേക്ക് അവരെ തിരിച്ചേല്‍പ്പിച്ചപ്പോഴും അബുല്‍ ആസ്വ് അതിന് തയ്യാറായില്ല. ഖുറൈശിയില്‍ പെട്ട ഏത് സ്ത്രീയേയും നിനക്ക് പകരമായി നല്‍കാമെന്ന ഖുറൈശീ വാഗ്ദാനവും അബുല്‍ ആസ്വ് ചെവികൊണ്ടില്ല. തന്‍റെ ഭാര്യക്ക് പകരം ഒരു സ്ത്രീയും ആവില്ലെന്ന നിലപാടില്‍ അബുല്‍ആസ്വ് ഉറച്ചു നിന്നു.
   തന്‍റെ ഭര്‍ത്താവ് തിരിച്ചെത്തുന്നത് കണ്ട് അതിയായി സൈനബ് (റ) സന്തോഷിച്ചു. സന്തോഷത്തിന്‍റെ ചുടുകണ്ണീരുകള്‍ താനറിയാതെ നിലം നനച്ചു. ഭര്‍ത്താവിന്‍റെ നേര്‍മാര്‍ഗ്ഗത്തിനായി മഹതി ഉള്ള് കൊണ്ട് പ്രാര്‍ത്ഥിച്ചു. അബുല്‍ ആസ്വിനെ സ്വീകരിച്ചത് സൈനബിന്‍റെ ഇരുകണ്ണുകളില്‍ നിറഞ്ഞ ചുടുകണ്ണീരുകളായിരുന്നു. തന്‍റെ ദുഃഖത്തിലും സന്തോഷത്തിലും പങ്ക് ചേര്‍ന്നിരുന്ന ആത്മഭാജനത്തിന്‍റെ മുഖത്തെ മ്ലാനത മഹതി വനിതയുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ തുറന്ന് ചോദിച്ചു: നിങ്ങള്‍ക്കെന്തു പറ്റി? ഞാന്‍ വിടപറയാന്‍ വന്നതാണ്. അബുല്‍ആസ്വിന്‍റെ മറുപടി സൈനബിന്‍റെ നെഞ്ചകം തകര്‍ത്തു. എന്താ ഖുറൈശികളുടെ വാഗ്ദാനങ്ങളില്‍ അങ്ങും പെട്ടുപോയോ? വീണ്ടും വീണ്ടുമുള്ള സൈനബിന്‍റെ ചോദ്യത്തിന്‍റെ മുമ്പില്‍ തന്നോട് തിരുനബി (സ്വ) പറഞ്ഞ രഹസ്യം തുറന്ന് പറയേണ്ടിവന്നു. 
           "എന്നോട് നിന്‍റെ പിതാവ് നിന്നെ തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു" തിരിച്ചേല്‍പ്പിക്കാമെന്ന് ഏറ്റുകൊണ്ടാണ് ഞാന്‍ വന്നത്. വാക്ക് പാലിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.
സൈനബ് മെല്ലെ ഇരുന്നു പോയി. തന്‍റെ ആത്മഭാജനത്തെ വേര്‍പിരിയുന്നതിലുള്ള ദുഃഖം തന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. എന്നാല്‍ പിതാവിന്‍റെ ആദര്‍ശത്തിന്‍റെ ജലകണങ്ങള്‍ മഹതിയെ ജീവസ്സുറ്റതാക്കി. പിതാവിന്‍റെ താല്‍പര്യം കണക്കിലെടുത്ത് മഹതി യാത്രയാകാന്‍ തയ്യാറായി. ഇനി എത്ര നാളുകള്‍? 
          ഇടറിയ സ്വരത്തില്‍ അബുല്‍ ആസ്വ് മറുപടി നല്‍കി: ഏതാനും ദിനരാത്രങ്ങള്‍ മാത്രം. ഞാനൊറ്റയ്ക്കാണോ പോകേണ്ടത്? അല്ല, സൈദ് ബ്നു ഹാരിസത്ത് കൂട്ടിനുണ്ട്. ഒപ്പം അന്‍സ്വാരികളില്‍ പെട്ട നിന്‍റെ പിതാവിന്‍റെ ഒരു സുഹൃത്തും. ഇവിടെ നിന്നും എട്ട് മൈല്‍ ദൂരമുള്ള 'യഅ്ജജ്' താഴ്വരയില്‍ അവര്‍ കാത്തുനില്‍ക്കും. അവരോടൊപ്പം നിന്‍റെ പിതാവിലേക്ക് നിനക്ക് എത്തിച്ചേരാം. നിന്‍റെ പിതാവിനോട് ചെയ്ത കരാര്‍ എനിക്ക് പാലിച്ചേ പറ്റൂ. നിങ്ങള്‍ മദീന വരെ എന്നോടൊപ്പം വരികയില്ലേ? വേദനയോടെ ബീവി ചോദിച്ചു. സാധിക്കുകയില്ലെന്ന് ഒരു വിധത്തില്‍ പറഞ്ഞ് അബുല്‍ ആസ്വ് വീടു വിട്ടിറങ്ങി.
             യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടന്നു കഴിഞ്ഞു. ഇണപ്രാവ് കൂടൊഴിയാന്‍ പോകുന്നു. സൈനബിനോടൊപ്പം പതറുന്ന പാദത്തോടെ അബുല്‍ ആസ്വ് കുറച്ച് ദൂരം മാത്രം സഞ്ചരിച്ചു. ഓരോ ചുവടുകളും വേര്‍പാടിന്‍റെ വേദനകള്‍ക്ക് കടുപ്പമേറി. നെഞ്ചകം തകരുമോ എന്ന് പോലും വിചാരിച്ചു പോയി. അബുല്‍ ആസ്വിന്‍റെ ചുവടുകള്‍ ഉറയ്ക്കാത്തത് പോലെ തോന്നി. കണ്ണില്‍ നിന്നും ഒലിച്ചിറങ്ങുന്ന അശ്രുകണങ്ങള്‍ മരുഭൂമിയെ നനച്ചു. വിടവാങ്ങി അബുല്‍ ആസ്വ് മടങ്ങി. സൈനബ് (റ) ന്‍റെ ഹൃദയം തകര്‍ന്നത് പോലെ തോന്നി. സൈനബ് (റ) ന്‍റെ കൂടെ ഉണ്ടായിരുന്നത് അബുല്‍ആസ്വിന്‍റെ സഹോദരന്‍ കിനാനയാണ്. 
        പ്രവാചക പുത്രിയുടെ പലായനം മണത്തറിഞ്ഞ ഖുറൈശികള്‍ പിതാവിനോടുള്ള പക മകളോട് തീര്‍ക്കാന്‍ ഒരുങ്ങി. "ഇരുമ്പുലക്ക വിഴുങ്ങിയതിന് ചുക്കുവെള്ളം കുടിച്ചിട്ട് കാര്യമുണ്ടോ?" അങ്ങനെ "ദീത്വവാ" എന്ന സ്ഥലത്ത് വെച്ച് മഹതിയെ അവര്‍ പിടികൂടി. ഹുബാര്‍ ബ്നു അസ്വദ് എന്നയാളാണ് മഹതിയെ ആക്രമിക്കാന്‍ തിരി കൊളുത്തിയത്. രംഗം കണ്ട കിനാന തന്‍റെ ആയുധവുമായി ചീറിവന്നു. പ്രശ്നം വഷളാകുമെന്ന് മനസ്സിലാക്കിയ ഖുറൈശികള്‍ പിന്‍വാങ്ങി. അബൂസുഫ്യാന്‍റെ അനുനയ വാക്കുകള്‍ കിനാന കണക്കിലെടുത്തില്ല. പരസ്യമായി പകലില്‍ തന്നെ പുറപ്പെട്ടത് ശരിയായില്ലെന്നും ആരും കാണാതെ കൊണ്ടുപോകാമായിരുന്നുവെന്നും അബൂ സുഫ്യാന്‍ ഉണര്‍ത്തിയെങ്കിലും കിനാനയുടെ ശൗര്യം അതിന് വിലകൊടുത്തില്ല. മുന്നോട്ട് തന്നെ പോകാന്‍ തയ്യാറായി. പക്ഷേ, പൂര്‍ണ്ണ ഗര്‍ഭിണിയായ മഹതിക്ക് പ്രസവവേദന തുടങ്ങി. ചുട്ടുപൊള്ളുന്ന മണലാരണ്യം പ്രവാചകപുത്രി സൈനബിന്‍റെ പ്രസവത്തിന് സാക്ഷിയായി. തളര്‍ന്ന മഹതിയെ മക്കയിലേക്ക് തന്നെ തിരിച്ചു കൊണ്ടു പോയി. ആരോഗ്യനില മെച്ചപ്പെട്ടപ്പോള്‍ കിനാന തന്നെ മഹതിയെ കൊണ്ടുപോയി സൈദ് ബ്നു ഹാരിസത്തിനെ ഏല്‍പിച്ചു. 
                ഈ യാത്രയില്‍ മഹതിക്ക് ആരെയും ഭയക്കേണ്ടി വന്നില്ല. ഹിന്ദിന്‍റെ കുറിക്ക് കൊള്ളുന്ന കവിതകള്‍ അറബി ചുണക്കുട്ടന്മാരെ അടക്കിനര്‍ത്തി. 
         പെണ്ണുങ്ങളോട് യുദ്ധം ചെയ്യാന്‍ പോകുന്നവരേ നിങ്ങളുടെ ഈ ധൈര്യം ബദ്റില്‍ കാണാത്തതെന്ത്? എന്നര്‍ത്ഥം കുറിക്കുന്ന കവിതകള്‍ ഹിന്ദ് ചൊല്ലി. തന്‍റെ രണ്ട് മക്കളുമായി (മകന്‍ അലിയ്യ്, മകള്‍ ഉമാമ. ഈ മകളെയാണ് ഫാത്വിമ ബീവി (റ) യുടെ മരണശേഷം അലി (റ) വിവാഹം ചെയ്തത്)  മദീനയില്‍ എത്തിച്ചേര്‍ന്ന സൈനബിന്‍റെ കരളലിയിപ്പിക്കുന്ന വാര്‍ത്തകള്‍ കേട്ട് സ്വഹാബികള്‍ ഖുറൈശികള്‍ക്കെതിരെ തിരിയാന്‍ തയ്യാറായി. സൈനബിനെ ആക്രമിച്ചവരേയും കൂട്ടരേയും കരിച്ച് കളയാന്‍ അവരോട് നബി (സ്വ) കല്‍പിച്ചു. പക്ഷേ, അവരെ കണ്ടെത്താന്‍ മുസ്ലിംകള്‍ക്ക് കഴിഞ്ഞില്ല. പ്രഭാതത്തില്‍ തന്നെ തിരുനബി (സ്വ) യുടെ സന്ദേശമെത്തി. അവരെ കരിച്ചുകളയരുത്. തീയില്‍ കരിക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണ്. 
             തന്‍റെ പ്രിയതമനെ കുറിച്ചുള്ള ചിന്തകളിലും നേര്‍മാര്‍ഗ്ഗത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലുമായി സൈനബ് (റ) തന്‍റെ സഹോദരി ഉമ്മുകുല്‍സുമിനോടൊപ്പം മദീനയില്‍  കഴിഞ്ഞു കൂടി. ഓരോ ദിനങ്ങളും അതിവേഗം ഉദയാസ്തമയങ്ങള്‍ തേടി. 
               ബാഷ്പബിന്ദുക്കള്‍ക്കും ഭാരമേറിയ രാവുകള്‍ക്കും ആ രാത്രി അറുതിയായി. അതെ, ഹിജ്റ ആറാം വര്‍ഷം ജമാദുല്‍ ഊലായിലെ പ്രഭാതത്തിന് വഴിമാറാന്‍ കാത്ത് നില്‍ക്കുന്ന ഒരു രാവ്. ബാലാര്‍ക്കന്‍റെ ഒളിവിനായി ആകാശം തയ്യാറായി നില്‍ക്കുന്ന സമയം. വാതിലില്‍ ആരോ മുട്ടുന്നത് സൈനബിന്‍റെ ശ്രദ്ധയില്‍ പെട്ടു. മഹതി ചോദിച്ചു; ആരാണത്? റബീഇന്‍റെ മകന്‍ അബുല്‍ ആസ്വ്. മഹതിയവര്‍കള്‍ക്ക് വിശ്വസിക്കാനായില്ല. വീണ്ടുമുള്ള പ്രതികരണം അതു തന്നെ. ഇതൊരു ദിവാ സ്വപ്നമാകരുതേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് മഹതി വാതില്‍ക്കലെത്തി. അതെ തന്‍റെ ഭര്‍ത്താവ് അബുല്‍ ആസ്വ് തന്നെ. മുഖത്ത് ക്ഷീണവും പരിഭ്രാന്തിയുമുണ്ട്. അബൂല്‍ ആസ്വിനായി തന്‍റെ നെഞ്ചകം തുറന്നുവെച്ച സൈനബ് വീടിന്‍റെ വാതില്‍ തുറന്നു. 
              അപ്പോഴേക്കും ബിലാലിന്‍റെ മധുരസ്വരം വിശ്വാസികളെ തട്ടിയുണര്‍ത്തി. രാവിന്‍റെ ഒടുക്കവും പകലിന്‍റെ തുടക്കവും വിളിച്ചോതുന്ന ബിലാലിന്‍റെ സുബ്ഹി വാങ്ക്. നബി (സ്വ) യും സ്വഹാബാക്കളും പള്ളിയെ ലക്ഷ്യം വെച്ച് നീങ്ങിക്കൊണ്ടിരുന്നു.
              അബുല്‍ആസ്വിന്‍റെ മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ കേട്ട മഹതിക്ക് അത്ഭുതം കൂറി. നിങ്ങള്‍ നേതാവായിരിക്കെ അങ്ങേയ്ക്ക് മാനസിക ശാരീരിക പീഡനമോ?
              അബൂല്‍ ആസ്വ് പറഞ്ഞു: സൈനബേ, ഞാന്‍ ഇസ്ലാം സ്വീകരിച്ചിട്ട് വന്നതല്ല. അഭയം തേടി വന്നതാണ്. ശാമിലേക്കുള്ള കച്ചവടം കഴിഞ്ഞ് വരുന്ന വഴിമദ്ധ്യേ നിന്‍റെ പിതാവിന്‍റെ അനുചരന്മാരുമായി ഞങ്ങള്‍ക്ക് ഏറ്റുമുട്ടേണ്ടി വന്നു. എന്‍റെയും ഖുറൈശികളിലെ ചിലരുടെയും ചില സാധനങ്ങള്‍ എന്‍റെ പക്കലുണ്ടായിരുന്നു. അത് മുസ്ലിംകള്‍ പിടിച്ചെടുത്തു. ഗത്യന്തരമില്ലാതെ അവരെ ഭയന്ന് ഓടേണ്ടി വന്നു. ഈ സമയത്ത് നിന്‍റെ അഭയം തേടി വന്നതാണ്. എനിക്ക് അഭയം നല്‍കിയാലും.
(തുടരും)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...