നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 11 April 2014

ഭാര്യമാരോടുള്ള കടമകള്‍


ഭാര്യമാരോടുള്ള കടമകള്‍

``
ഭാര്യമാരോട്‌ നിങ്ങള്‍ നന്മയോടെ സഹവസിക്കുവീന്‍. അവരെ നിങ്ങള്‍ വെറുക്കുകയാണെങ്കില്‍, ഒരു വസ്‌തുവിനെ നിങ്ങള്‍ വെറുക്കുകയും അതില്‍ അല്ലാഹു ധാരാളം ഗുണങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തേക്കാം'' (അന്നിസാഅ്‌ 19).
``ഒരു സത്യവിശ്വാസിയും ഒരു സത്യവിശ്വാസിനിയേയും വെറുക്കാതിരിക്കട്ടെ. അവളുടെ ഒരു സ്വഭാവം അവന്‍ വെറുത്താല്‍ മറ്റൊരു സ്വഭാവം അവന്‍ തൃപ്‌തിപ്പെടുന്നതായിരിക്കും'' (ഹദീസ്‌ ശരീഫ്‌)
                     
                           ഭാര്യമാരോട്‌ സ്‌നേഹത്തിലും നന്മയിലും വര്‍ത്തിക്കുവാനാണ്‌ ഇസ്‌ലാം കല്‍പിക്കുന്നത്‌. ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ സ്‌നേഹവും ഇണക്കവും നിലനിന്നാല്‍ മാത്രമേ കുടുംബ ജീവിതം സന്തോഷകരവും വിജയപ്രദവുമാവുകയുള്ളൂ. അതിന്‌ വേണ്ടിയാണ്‌ അവര്‍ക്കിടയില്‍ ചില കടമകള്‍ ഇസ്‌ലാം ഏര്‍പ്പെടുത്തിയത്‌. ദമ്പതികള്‍ പരസ്‌പരമുള്ള കടമകള്‍ പാലിച്ചാല്‍ അവര്‍ക്കിടയില്‍ സ്‌നേഹവും യോജിപ്പും ഉണ്ടാവുകയും അവരുടെ ഫാമിലി ലൈഫ്‌ വിജയകരവും ആശാവഹവുമായിത്തീരുന്നതാണ്‌. ഭാര്യയുടെ അവകാശങ്ങള്‍ (മഹ്‌റ്‌ മുതലായവ) വകവെച്ച്‌ കൊടുക്കാത്തവന്‍ അവളെ വഞ്ചിച്ചവനും അത്തരത്തില്‍ മരണപ്പെടുന്നവന്‍ വിഭിചാരിയായിട്ടായിരിക്കും അല്ലാഹുവിനെ കണ്ടുമുട്ടുകയെന്നും തിരുവചനങ്ങള്‍ പഠിപ്പിക്കുന്നു. 
                   നബി (സ്വ) പറഞ്ഞു: ``സത്യവിശ്വാസികളില്‍ ഈമാന്‍ ഏറ്റവും പരിപൂര്‍ണ്ണമായവര്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരും നിങ്ങളില്‍ ഏറ്റവും ഉത്തമന്മാര്‍ ഭാര്യമാരോട്‌ ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവരുമാണ്‌'' (തുര്‍മുദി, ഇബ്‌നുഹിബ്ബാന്‍).
                      ആദം നബി (അ) ഉറങ്ങിക്കിടന്നപ്പോള്‍ ഇടത്‌ ഭാഗത്ത്‌ നിന്നുള്ള ഒരു വാരിയെല്ല്‌ ഊരിയെടുത്ത്‌ അതില്‍ നിന്നാണ്‌ ഹവ്വ ബീവി (റ) യെ സൃഷ്‌ടിച്ചത്‌. വാരിയെല്ലിന്റെ വളവ്‌ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അത്‌ പൊട്ടിപ്പോകും. എന്നാല്‍ തീരെ നിവര്‍ത്താന്‍ ശ്രമിക്കാതിരുന്നാല്‍ അതങ്ങനെ തന്നെ വളഞ്ഞിരിക്കുകയും ചെയ്യും. ഇതുപോലെ സ്‌ത്രീകളുടെ അസ്വ്‌ല്‌ (സൃഷ്‌ടിപ്പിന്റെ അടിസ്ഥാനം) വളഞ്ഞ വസ്‌തുവായതിനാല്‍ അവരുടെ സ്വഭാവത്തിലും ഒരു വളവുണ്ടായിരിക്കും. ഇതവര്‍ക്ക്‌ ജന്മസിദ്ധമായുള്ളതാണ്‌. അതിനാല്‍ ഒറ്റയടിക്ക്‌ അവരുടെ സ്വഭാവം നേരെയാക്കാന്‍ ശ്രമിച്ചാല്‍ അത്‌ പ്രശ്‌നത്തില്‍ കലാശിക്കും. സാവകാശം നന്നാക്കാന്‍ ശ്രമിക്കുകയാണ്‌ വേണ്ടത്‌. അത്‌ തന്നെ സ്‌നേഹത്തോടും ഇണക്കത്തോടും കൂടി മാത്രം. എന്നാല്‍ അവളുടെ സ്വഭാവ വക്രത തീരെ ശ്രദ്ധിക്കാതെയും അത്‌ നേരെയാക്കാന്‍ ശ്രമിക്കാതെയും അവളെ അവളുടെ പാട്ടിന്‌ വിട്ടാല്‍ അവളുടെ വളഞ്ഞ സ്വഭാവം മാറ്റമില്ലാതെ തുടരുന്നതാണ്‌. തിരുനബി (സ്വ) പറഞ്ഞു: ``സ്‌ത്രീകള്‍ക്ക്‌ നിങ്ങള്‍ സദുപദേശം നല്‍കൂ'' (ബുഖാരി, മുസ്‌ലിം). 

                  ഇബ്‌നു അബ്ബാസ്‌ (റ) ല്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു: ഹവ്വാബീവി (റ) യെ സൃഷ്‌ടിക്കപ്പെട്ടത്‌ ആദം നബി (അ) ഉറങ്ങിക്കിടന്നപ്പോള്‍ അദ്ദേഹത്തിന്റെ ഇടത്‌ ഭാഗത്തുള്ള വാരിയെല്ലില്‍ നിന്നാണ്‌''.
നബി (സ്വ) പറഞ്ഞു: ``സ്‌ത്രീകളോട്‌ നിങ്ങള്‍ നന്മ ഉപദേശിക്കൂ. നിശ്ചയം സ്‌ത്രീ സൃഷ്‌ടിക്കപ്പെട്ടത്‌ വാരിയെല്ലില്‍ നിന്നാണ്‌. നിശ്ചയമായും വാരിയെല്ലില്‍ ഏറ്റവും വളഞ്ഞത്‌ മേല്‍ഭാഗത്തുള്ളതാണ്‌. അത്‌ നീ ചൊവ്വാക്കാനുദ്ദേശിച്ചാല്‍ നീ പൊട്ടിക്കുന്നതാണ്‌. അതിനെ നീ (നിവര്‍ത്താതെ) വിട്ടാല്‍ അത്‌ വളഞ്ഞ്‌ തന്നെയിരിക്കുന്നതാണ്‌. അതിനാല്‍ സ്‌ത്രീകളോട്‌ നിങ്ങള്‍ നന്മ ഉപദേശിക്കുവീന്‍'' (ബുഖാരി, മുസ്‌ലിം).
                       ഭര്‍ത്താവിന്‌ ഭാര്യയോട്‌ ധാരാളം കടമകളുണ്ട്‌. അവള്‍ക്ക്‌ ചെലവ്‌ കൊടുക്കലും -ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം എന്നിവ നല്‍കലും- അവളുടെ മുഖത്തടിക്കാതിരിക്കലും അവളെ ചീത്ത വിളിക്കാതിരിക്കലും കിടപ്പറയിലല്ലാതെ അവളോട്‌ പിണങ്ങാതിരിക്കലും അവളുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതിരിക്കലും സ്‌നേഹത്തോടും ഇണക്കത്തോടും കൂടി അവളോട്‌ സഹവസിക്കലും ഭര്‍ത്താവിന്റെ കടമകളാണ്‌. അവളില്‍ നിന്ന്‌ അനുസരണക്കേട്‌ ഉണ്ടായാല്‍ ആദ്യം അവളെ ഉപദേശിക്കണം. അതുകൊണ്ടും മാറ്റമില്ലെങ്കില്‍ കിടപ്പറയില്‍ അവളോട്‌ പിണങ്ങണം (ബെഡ്‌റൂമിന്‌ പുറത്ത്‌ പിണക്കം കാണിക്കുവാന്‍ പാടില്ല). എന്നിട്ടും ശരിയായില്ലെങ്കില്‍ പൊട്ടാത്ത വിധം (തൊലിക്കോ ശരീരത്തിനോ കേടുപാടുകള്‍ സംഭവിക്കാത്ത വിധം) അവളെ അടിക്കുകയും വേണം. ഇതും ഫലം ചെയ്യാത്തപ്പോള്‍ അവരിരുവരുടേയും ബന്ധുക്കളില്‍ നിന്ന്‌ നീതിമാന്മാരായ രണ്ട്‌ പേരെ തിരഞ്ഞെടുത്ത്‌ അവരുടെ മദ്ധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം. അവസാന ശ്രമവും പരാജയപ്പെട്ടാല്‍ മാത്രമേ അവളെ ത്വലാഖ്‌ ചൊല്ലാവൂ (വിവാഹമോചനം നടത്താവൂ). 
                       മുആവിയത്ത്‌ ബ്‌നു ഹൈദ (റ) യില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ``ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലൊരാള്‍ക്ക്‌ തന്റെ ഭാര്യയോടുള്ള കടമ എന്തൊക്കെയാണ്‌? അവിടുന്ന്‌ പറഞ്ഞു: ``നീ ഭക്ഷണം കഴിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കലും നീ വസ്‌ത്രം ധരിച്ചാല്‍ അവളെയും ധരിപ്പിക്കലും നീ അവളുടെ മുഖത്തടിക്കാതിരിക്കലും കിടപ്പറയിലല്ലാതെ നീ അവളോട്‌ പിണങ്ങാതിരിക്കലുമാണ്‌'' (അബൂദാവൂദ്‌, ഇബ്‌നു ഹിബ്ബാന്‍).
ഹജ്ജത്തുല്‍ വിദാഇന്റെ അവസരത്തില്‍ നബി (സ്വ) പറഞ്ഞു: ``നിങ്ങള്‍ ഭാര്യമാരോട്‌ നന്മ ഉപദേശിക്കുവീന്‍''. നിശ്ചയമായും അവര്‍ നിങ്ങളുടെയടുക്കല്‍ ബന്ധിതരാണ്‌. അതല്ലാതെ മറ്റൊന്നും നിങ്ങളവരില്‍ നിന്നുടമയാക്കുന്നില്ല. എന്നാല്‍ അവര്‍ വ്യക്തമായ തെറ്റ്‌ (അനുസരണക്കേട്‌, മോശമായ പെരുമാറ്റം, പാതിവൃത്യം സൂക്ഷിക്കാതിരിക്കല്‍ മുതലായവ) ചെയ്‌താല്‍ കിടപ്പറയില്‍ നിങ്ങളവരോട്‌ പിണങ്ങുകയും (എന്നിട്ടും അവര്‍ അനുസരിച്ചില്ലെങ്കില്‍) പൊട്ടാത്ത അടി നിങ്ങള്‍ അവരെ അടിക്കണം. അപ്പോള്‍ അവര്‍ നിങ്ങളെയനുസരിച്ചാല്‍ അവര്‍ക്കെതിരെ മറ്റ്‌ മാര്‍ഗ്ഗങ്ങളൊന്നും നിങ്ങള്‍ തേടരുത്‌. അറിയണം നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ നിങ്ങളോട്‌ ചില കടമകളുണ്ട്‌. നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യമാരോട്‌ ചില കടമകളുണ്ട്‌. 
                      റസൂല്‍ (സ്വ) പറഞ്ഞു: ``ഒരാള്‍ തന്റെ ഭാര്യക്ക്‌ വേണ്ടി ചെലവഴിക്കുന്നത്‌ സ്വദഖഃയാണ്‌''. ``ഒരാള്‍ തന്റെ ഭാര്യയുടെ വായിലേക്ക്‌ വെച്ച്‌ കൊടുക്കുന്ന ഒരു പിടി ഭക്ഷണത്തിന്‌ പോലും അവന്ന്‌ പ്രതിഫലം നല്‍കപ്പെടുന്നതാണ്‌''. മുസ്‌ലിംകളില്‍ ഏറ്റവും ശ്രേഷ്‌ഠര്‍ ഭാര്യമാര്‍ക്ക്‌ ഏറ്റവും ഗുണം ചെയ്യുന്നവരായിരുന്നു. അവിടുന്നരുളി: ``നിങ്ങളില്‍ ഏറ്റവും ഉത്തമരായവര്‍ നിങ്ങളില്‍ വെച്ച്‌ ഭാര്യമാര്‍ക്കേറ്റവും ഗുണം ചെയ്യുന്നവരാണ്‌. ഞാന്‍ നിങ്ങളില്‍ വെച്ച്‌ ഭാര്യമാര്‍ക്ക്‌ ഏറ്റവും ഗുണം ചെയ്യുന്നവനാണ്‌'' (ഇബ്‌നു ഹിബ്ബാന്‍).

No comments:

Post a Comment

Related Posts Plugin for WordPress, Blogger...