നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday, 8 April 2014

ശൈഖ്‌ ശാഹുല്‍ ഹമീദ്‌ തങ്ങള്‍ (ഖു.സി.)

മാണിക്യപൂരിന്‍ നിറദീപം
              ഹിജ്‌റ 910 ജുമാദുല്‍ ആഖിര്‍ 10 വെള്ളിയാഴ്‌ച ദിവസം രാത്രി സമയത്താണ്‌ ഖുത്വുബുല്‍ അഖ്‌ത്വാബ്‌ അല്‍ ഫര്‍ദുല്‍ മജീദ്‌ അശ്ശൈഖ്‌ അസ്സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ ശാഹുല്‍ ഹമീദ്‌ മീറാന്‍ മുഹ്‌യിദ്ദീന്‍ ഗഞ്ചുസവാഈ ഗഞ്ചു ബഖ്‌ശ്‌ (ഖു.സി.) തങ്ങളവര്‍കള്‍ ഭൂജാതനായത്‌. ലോകത്തിന്റെ നേതാവ്‌ `സയ്യിദുല്‍ വുജൂദ്‌' മുഹമ്മദ്‌ റസൂലുല്ലാഹി (സ്വ) യിലേക്ക്‌ ചെന്നെത്തുന്ന മഹനീയ പരമ്പരയിലെ ഒരു കണ്ണിയാണ്‌ മഹാനുഭാവന്‍. ഖുറൈശി തറവാട്ടില്‍ ഹാശിം വംശത്തിലെ അംഗമായി ഗൗസുല്‍ അഅ്‌ളം മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ഖാദിര്‍ ജീലാനി (ഖു.സി) മഹാനവര്‍കളുടെ സന്താന പരമ്പരയിലെ പതിനൊന്നാം തലമുറയിലെ പൗത്രനാണ്‌ പിതാവ്‌ അശ്ശൈഖ്‌ അസ്സയ്യിദ്‌ അബൂയൂസുഫ്‌ ഹസ്സന്‍ ഖുദ്‌സി (ഖു.സി.). അസ്സയ്യിദ്‌ ഹമീമുദ്ദീന്‍ (ഖു.സി) അവര്‍കളുടെ പുത്രിയാണ്‌ ഉമ്മ ഫാത്വിമ (റ). സച്ചരിതരായ മാതാപിതാക്കളിലൂടെ അലഹബാദിനടുത്ത `മാണിക്യപ്പൂര്‍' എന്ന നാട്ടിലാണ്‌ പിറന്ന്‌ വീണത്‌. മഹാനവര്‍കളുടെ ജനനത്തിന്‌ മുമ്പ്‌ സയ്യിദ്‌ യൂസുഫ്‌ എന്ന പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ആ കുട്ടി മണ്‍മറഞ്ഞു. ആ ഓമനക്കുഞ്ഞിന്റെ വേര്‍പാടില്‍ മനം നൊന്തിരിക്കുമ്പോള്‍ ഒരശരീരി കേട്ടു. ``എന്റെ അടിമകളേ! നാം ദയാപൂര്‍വ്വം തന്നുവെങ്കിലും നമ്മുടെ നീതിപ്രകാരം തിരിച്ചുവാങ്ങിയിരിക്കുന്നു. ആയതിനാല്‍ നിങ്ങള്‍ ക്ഷമിക്കുക. അതിനേക്കാള്‍ ഉത്തമനായ ഒരു സന്താനത്തെ നാം നിങ്ങള്‍ക്ക്‌ നല്‍കുന്നതാണ്‌. ആ കുട്ടി ലോകത്തിന്റെ ഗൗസ്‌ ആയിരിക്കും. ഇതുകേട്ട ദമ്പതികള്‍ അത്യധികം സന്തോഷിക്കുകയും അല്ലാഹുവിനെ സ്‌തുതിക്കുയും ചെയ്‌തു. 
ഗര്‍ഭത്തില്‍ തന്നെ കറാമത്തുകള്‍
         ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ പിതാവ്‌ ഹസ്സന്‍ ഖുദ്‌സി (ഖു.സി.) ക്ക്‌ കലശലായ രോഗം പിടിപെടുകയും ദൈനംദിനം വര്‍ദ്ധിക്കുകയും ചികിത്സ ഫലശൂന്യമാവുകയും ചെയ്‌തു. ഈ അവസരം ഇബ്‌ലീസ്‌ വേഷം മാറി വന്ന്‌ അവിടെ നിന്നവര്‍ കേള്‍ക്കേ പിതാവിനോട്‌ പറഞ്ഞു: നിങ്ങളുടെ ഭാര്യ ഗര്‍ഭം ധരിച്ച കുട്ടിയുടെ ലക്ഷണക്കേട്‌ കൊണ്ടാണ്‌ ഈ ഭയങ്കര രോഗം നിങ്ങള്‍ക്ക്‌ പിടിപെട്ടത്‌. ഇത്‌കേട്ട്‌ അങ്ങേയറ്റം വിഷമത്തിലാണ്ട്‌ പോയ പ്രിയമാതാവിനോട്‌ ഗര്‍ഭസ്ഥ ശിശു വിളിച്ചു പറഞ്ഞു. മാതാവേ, നിങ്ങള്‍ വിഷമിക്കരുത്‌. അല്ലാഹു നിങ്ങളെ സഹായിക്കുകയും പിതാവിന്റെ രോഗം ഉടന്‍ സുഖപ്പെടുകയും ചെയ്യുന്നതാണ്‌. ഈ വിവരം മഹതി തന്റെ ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ അവര്‍ അത്യധികം സന്തോഷഭരിതരായി. അന്ന്‌ തന്നെ പിതാവിന്റെ രോഗവും മാറി. ഗര്‍ഭസ്ഥ ശിശുവിന്‌ 7 മാസം പ്രായമായപ്പോള്‍ നാട്ടിലാകെ വരള്‍ച്ച പിടിപെട്ടു. അങ്ങനെ മൂന്ന്‌ ദിവസം മാതാപിതാക്കള്‍ക്ക്‌ ഭക്ഷണം ലഭിക്കാതെ വന്നു ഉടന്‍ ഗര്‍ഭസ്ഥശിശു പ്രിയ മാതാവിന്‌ അറിയിപ്പ്‌ കൊടുക്കുന്നു. ഓ, പ്രിയ ഉമ്മാ, നിങ്ങള്‍ കലം അടുപ്പില്‍ വെക്കുക. അല്ലാഹുവിന്റെ ഔദാര്യം കൊണ്ട്‌ നിങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കപ്പെടുന്നതാണ്‌. കുട്ടിയുടെ പ്രവചനം പുലര്‍ന്നു. പാത്രത്തില്‍ നിറച്ചും ഭക്ഷണങ്ങള്‍. അവര്‍ വിശപ്പ്‌ മാറുവോളം ഭക്ഷിച്ചു. ഒട്ടും കുറഞ്ഞിട്ടില്ല. തുടര്‍ന്ന്‌ ആ നാട്ടുകാര്‍ മുഴുവനും അതുകൊണ്ട്‌ വിശപ്പടക്കി. അവര്‍ അല്ലാഹുവിനെ സ്‌തുതിച്ചു. 
           ഒ രിക്കല്‍ രാത്രി തഹജ്ജുദ്‌ നിസ്‌കരിക്കാന്‍ വെള്ളം കോരാന്‍ കിണറിനരികിലെത്തിയ പ്രിയമാതാവിന്റെ കൈയില്‍ നിന്നും തൊട്ടി കിണറ്റില്‍ വീണു. ഇനി എന്ത്‌ മാര്‍ഗ്ഗമെന്ന്‌ ആലോചിച്ച്‌ തന്റെ തഹജ്ജുദ്‌ മുടങ്ങിപ്പോകുമോ എന്ന്‌ വ്യാകുലപ്പെട്ട്‌ മനസ്സ്‌ വിങ്ങാന്‍ തുടങ്ങിയപ്പോള്‍ ഗര്‍ഭസ്ഥ ശിശു: ഓ ഉമ്മ, നിങ്ങള്‍ വിഷമിക്കേണ്ട, ഉടന്‍ തന്നെ ഉമ്മ നോക്കുമ്പോള്‍ തന്റെ കാലിനരികില്‍ വെള്ളം നിറഞ്ഞ തൊട്ടി. അത്ഭുതപ്പെട്ടു കൊണ്ട്‌ അതിലുപരി സന്തോഷത്തോടെ മഹതി അല്ലാഹുവിനെ നമിച്ചു. 
           ഫാത്വിമ ബീവി (റ) യുടെ ആറാം മാസം ഒരിക്കല്‍ ഖിള്വ്‌ര്‍ നബി (അ) പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ഓ ഫാത്വിമ: നിങ്ങളുടെ ഉദരത്തിലെ കുഞ്ഞ്‌ ഒരു ഖുത്വുബ്‌ ആണ്‌. നിരവധി വിശേഷങ്ങള്‍ എണ്ണിപ്പറഞ്ഞ ശേഷം കുട്ടിക്ക്‌ അബ്‌ദുല്‍ഖാദിര്‍ എന്ന്‌ നാമകരണം ചെയ്യാനും നിര്‍ദ്ദേശിച്ചു. ഇങ്ങനെ ഗര്‍ഭാവസ്ഥയില്‍ തന്നെ അത്ഭുതങ്ങളുടെ കലവറയായി മാറി മാണിക്യം. ജീവരാശിക്ക്‌ മൊത്തവും സന്മാര്‍ഗ്ഗം നല്‍കി ഹഖിലേക്ക്‌ വഴി നടത്തിയ ആത്മജ്ഞാന ജ്യോതിയാണ്‌ നാഗൂര്‍ദാന പ്രഭു. 
മഹാത്ഭുതങ്ങളുമായി എ.ഡി. 1489 ല്‍ കുഞ്ഞ്‌ പ്രസവിക്കപ്പെട്ടു. കുഞ്ഞിനെ ഖിള്വ്‌ര്‍ (അ) കൈയിലെടുത്തു. തിരുനാവാല്‍ വാങ്ക്‌ കൊടുത്തു. സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ എന്ന്‌ നാമകരണം ചെയ്‌തു. കൂടെയുണ്ടായിരുന്ന ഇല്‍യാസ്‌ നബി (അ) മൂന്ന്‌ പ്രാവശ്യം നാമമുച്ചരിച്ച്‌ ഇരുവരും അപ്രത്യക്ഷരായി. 
ശൈശവ ദശയിലെ മഹാത്ഭുതങ്ങള്‍
ഒരു റമളാന്‍ മാസം. കാര്‍മേഘാവൃതമായ ആകാശമായതിനാല്‍ പിറ കാണാന്‍ സാധിക്കാതെ ജനങ്ങള്‍ വിഷമിച്ച സന്ദര്‍ഭം., ഉറങ്ങി എണീറ്റ ഉടനെ മുലകുടി ശീലമാക്കിയ കുട്ടിക്ക്‌ പ്രിയമാതാവ്‌ എത്ര മുലയൂട്ടാന്‍ ശ്രമിച്ചിട്ടും കുടിക്കാതെ വന്നപ്പോഴാണ്‌ കാര്യം ബോധ്യപ്പെട്ടത്‌. ഈ വിവരം ജനങ്ങളെ അറിയിക്കുകയും അന്ന്‌ നോമ്പാണെന്ന്‌ വിധി പ്രഖ്യാപിക്കുകയും ചെയ്‌തു. കുട്ടിയെ കാണാന്‍ വരുന്നവര്‍ കുഞ്ഞിനെ എടുത്ത്‌ ഈ കുഞ്ഞ്‌ മുഖേന ഞങ്ങളുടെ വിഷമങ്ങള്‍ പരിഹരിക്കേണമേ എന്ന്‌ പറയുകയും ഉടന്‍ കാര്യവിജയം നേടുകയും ചെയ്‌തിരുന്നു.
ബാല്യകാലം
          ബാല്യകാല ജീവിതം തന്നെ സംശുദ്ധവും സൂക്ഷ്‌മവുമായിരുന്നു. സാധാരണ ബാലന്മാരെ പോലെ വിനോദത്തിലേര്‍പ്പെടുന്ന പ്രകൃതമില്ലായിരുന്നു. മറ്റ്‌ കുട്ടികള്‍ കളിക്കുന്ന സന്ദര്‍ഭത്തില്‍ കുഞ്ഞ്‌ അബ്‌ദുല്‍ഖാദിര്‍ ഏതെങ്കിലും വൃക്ഷച്ചുവട്ടിലിരുന്ന്‌ നീലാകാശത്തെ നോക്കിയ വണ്ണം ഇലാഹീ ചിന്തയില്‍ വ്യാപൃതനായിരുന്നു. ഇങ്ങനെ ഒരിക്കല്‍ ഒരു വൃക്ഷച്ചുവട്ടില്‍ ധ്യാനനിമഗ്നനായിരിക്കുന്ന കുട്ടിയെ സമീപിച്ച്‌ വായ തുറക്കാന്‍ ഒരാള്‍ ആവശ്യപ്പെട്ടു. കുട്ടി വായ തുറന്നപ്പോള്‍ മൂന്ന്‌ പ്രാവശ്യം തന്റെ ഉമിനീര്‌ കുട്ടിയുടെ വായയിലേക്ക്‌ പകര്‍ന്നു. ശുഭ്രവസ്‌ത്രധാരിയായ ആ മാന്യദേഹത്തോട്‌ നിങ്ങള്‍ ആരെന്ന്‌ ചോദിച്ചപ്പോള്‍ ഞാനാണ്‌ ഖിള്വ്‌ര്‍ (അ) എന്ന്‌ പ്രതിവചിച്ചു. ഇതിന്‌ ശേഷവും പലതവണ ഖിള്വ്‌ര്‍ (അ) മായി സംഗമിച്ചിട്ടുണ്ട്‌.
വിദ്യഭ്യാസം
      ബാലനായ ശൈഖവര്‍കള്‍ വിദ്യാഭ്യാസം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ്‌, ഫിഖ്‌ഹ്‌, ചരിത്രം, ഭൂഗോളം,ഗണിതം, തത്ത്വം, തര്‍ക്കം തുടങ്ങി സര്‍വ്വ വിജ്ഞാനങ്ങളിലും അവഗാഹം നേടിയിരുന്നു. കുട്ടിക്കാലം മുതല്‍ക്ക്‌ വളരെ കുറച്ച്‌ മാത്രം സംസാരിക്കുന്ന ശീലമായിരുന്നു. ഈ പഠനപ്രായത്തിലും സംസാരം, ഭാവന, പ്രവൃത്തി എന്നിവകളില്‍ ഒരൂ സ്വൂഫിയെ പോലെയായിരുന്നു. ദിവസം കഴിയുന്തോറും അല്ലാഹുവിനെ അറിയാനുള്ള ആഗ്രഹം വര്‍ദ്ധിച്ചുവരികയും അതിനായി ഒരു വഴികാട്ടിയെ അന്വേഷിക്കുകയും അതിനുള്ള വഴികള്‍ പ്രിയ മാതാപിതാക്കള്‍ ഒരുക്കി കൊടുക്കുകയും ചെയ്‌തു. അങ്ങനെ ഹിജ്‌റ 928 ജുമാദുല്‍ആഖിര്‍ ഒരു തിങ്കളാഴ്‌ച ഗുരുവിനെ തേടി യാത്ര പുറപ്പെട്ടു. പതിനെട്ട്‌ വയസ്സായ മഹാനവര്‍കള്‍ തന്റെ മാതാപിതാക്കളും സുഹൃത്തുക്കുളും കൂട്ടുകുടുംബവും നാട്ടുകാരും സര്‍വ്വരും തന്റെ മുമ്പില്‍ ഒരു നിഴല്‍ പോലെയായി. അല്ലാഹ്‌ എന്ന പരമലക്ഷ്യം പ്രാപിക്കാനുള്ള ചിന്ത മികച്ചുവന്നു. 
          ഈ സാത്ത്വിക ജീവിതം ഏവര്‍ക്കും മാതൃകാപരമാണ്‌. ഇലാഹിലേക്കുള്ള പ്രയാണത്തിന്‌ വിഘ്‌നം സൃഷ്‌ടിക്കുന്നത്‌ എന്താണെങ്കിലും അതിന്‌ പുല്ലുവില പോലും കല്‍പ്പിക്കാന്‍ പാടില്ല. പ്രാപ്‌തനായ ഗുരു എവിടെയാണെങ്കിലും മൈലുകള്‍ താണ്ടിയാണെങ്കിലും കണ്ടെത്തിക്കുക. ജ്ഞാനികള്‍ എന്ന അവകാശവാദവുമായി നടക്കുന്ന അല്‍പജ്ഞാനികള്‍ ഈ സാത്ത്വിക ജീവിതം പഠിച്ചിരുന്നുവെങ്കില്‍ അവരുടെ ജീവിതവും ധന്യമാകുമായിരുന്നു. ഹിജ്‌റ 928 ന്‌ ശേഷം ശൈഖിനെ തേടി പുറപ്പെട്ടത്‌ സാധാരണ വ്യക്തിയല്ല. കണ്ണടച്ച്‌ ഇരുട്ടാക്കുന്നവര്‍ സ്വാര്‍ത്ഥത ഒഴിവാക്കി നല്ല മനസ്സോടെ ചിന്തിക്കു. പരിവര്‍ത്തനത്തിന്‌ വിധേയരാകാം. ഈ യാത്രയില്‍ ലഭിച്ച സഹയാത്രികരായ ബാലിഗ്‌ നാട്ടുകാരനായ മുഈനുദ്ദീനോട്‌ ശൈഖവര്‍കള്‍ ഉപദേശിച്ചു. അല്ലാഹുവിനെ ഭയപ്പെടുക. ഇത്‌ എപ്പോഴും വേണ്ട കാര്യമാണ്‌. ഇസ്‌ലാമിന്റെ രണ്ട്‌ വശങ്ങളിലെ ഉള്ളും പുറവും രണ്ടും സംശുദ്ധമാക്കണം. ഇങ്ങനെ ശരീഅത്തും ത്വരീഖത്തും സമന്വയിപ്പിക്കലാണ്‌ പരിപൂര്‍ണ്ണ ദീനുല്‍ഇസ്‌ലാമെന്ന അറിവ്‌ ലോകത്തിന്‌ പഠിപ്പിച്ചു. 
       ദീര്‍ഘനാള്‍ യാത്ര ചെയ്‌ത്‌ ഗ്വാളിയാറിലെ നിരവധി ശിഷ്യഗണങ്ങളുടെ ആത്മീയ കേന്ദ്രവും തന്റെ ആത്മീയ ഗുരുവുമായ അശ്ശൈഖ്‌ അസ്സയ്യിദ്‌ മുഹമ്മദുല്‍ ഗൗസ്‌ (ഖു.സി.) ന്റെ സവിധത്തിലെത്തി ബൈഅത്ത്‌ ചെയ്‌തു. പിന്നീടുള്ള ഓരോ നിമിഷങ്ങളും അവര്‍ണ്ണനീയമായിരുന്നു. ആത്മീയജ്ഞാനമധു കുടിച്ച്‌ പരമാനന്ദം കാണുന്ന അത്ഭുത നിമിഷങ്ങളായിരുന്നു. ശിഷ്യന്റെ തികവും മികവും ലക്ഷ്യത്തിലേക്കെത്തിക്കാന്‍ ഗുരുവിന്‌ അനായാസകരമായി. ആ ആത്മീയ പൂന്തോപ്പില്‍ നീണ്ട പത്ത്‌ വര്‍ഷക്കാലത്തെ ജീവിതത്തിലൂടെ അല്ലാഹുവിനെ വേണ്ടവിധം അറിഞ്ഞ്‌ ലക്ഷ്യം കൈവരിച്ച ശിഷ്യനെ തന്റെ ഖിലാഫത്ത്‌ നല്‍കിയും അനുഗ്രഹിച്ചും നാനൂറില്‍ പരം ഫഖീറുമാരോടൊപ്പം ശൈഖ്‌ ശാഹുല്‍ ഹമീദ്‌ (ഖു. സി.) വ്യസനത്തോടെ നാട്ടിലേക്ക്‌ യാത്ര തിരിച്ചു. നാട്ടിലെത്തിയ പ്രിയ മാതാവിനേയും പിതാവിനേയും കണ്ട്‌ അനുഗ്രഹം വാങ്ങി. ഹജ്ജ്‌ കര്‍മ്മത്തിനായി ഹറം ശെരീഫിലെത്തി. നീണ്ട ഏഴ്‌ വര്‍ഷക്കാലം അവിടെ കഴിച്ചുകൂട്ടി. തുടര്‍ന്ന്‌ കപ്പല്‍മാര്‍ഗ്ഗം കണ്ണൂര്‍, കോഴിക്കോട്‌, പൊന്നാനി, മാലിദ്വീപ്‌, സിലോണ്‍ തുടങ്ങി പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്‌ത്‌ നാഗവൃക്ഷങ്ങളുടെ നാടായ നാഗൂര്‍ എന്ന ദേശത്തെത്തി താമസമാക്കി. നാട്ടിലെത്തിയ സുന്ദരനായ യുവാവിനെ വിവാഹാലോചന നടത്തിയ മാതാപിതാക്കളോട്‌ `എന്റെ ഹൃദയത്തില്‍ അല്ലാഹുവിന്‌ മാത്രമേ സ്ഥാനമൂള്ളൂ' എന്ന്‌ പറഞ്ഞ്‌ അവരെ പിന്തിരിപ്പിക്കുകയായിരുന്നു.
അത്ഭുതബാലന്‍ യൂസുഫ്‌ ജനിക്കുന്നു
         ലാഹോര്‍ നഗരത്തിലെ ഏറ്റവും വലിയ ധനാഡ്യനും മാര്‍ഗ്ഗജ്ഞാനിയുമായിരുന്നു നൂറുദ്ദീന്‍ മുഫ്‌തി. നിരവധി സുഖസൗകര്യങ്ങള്‍ ഉണ്ടെങ്കിലും മദ്ധ്യവയസ്‌കനായിട്ട്‌ പോലും ഒരു കുഞ്ഞിക്കാല്‌ കാണാത്തതിനാല്‍ അതീവദുഃഖിതനായിരുന്നു. പല മഹാന്മാര്‍ക്കും ദീര്‍ഘകാലം സേവനം ചെയ്‌ത്‌ ദുആ ചെയ്യിപ്പിച്ചു. നിങ്ങള്‍ക്ക്‌ സന്താനമില്ലായെന്ന്‌ വരെ ചില മഹാന്മാര്‍ പറഞ്ഞിരുന്നു. ഈ സന്ദര്‍ഭത്തിലാണ്‌ ശാഹുല്‍ ഹമീദ്‌ (ഖു.സി.) തങ്ങളുടെ പേരും പ്രശസ്‌തിയും അറിഞ്ഞ മഹാനവര്‍കള്‍ ഒരിക്കല്‍ തങ്ങളെ സമീപിച്ച്‌ പാദങ്ങളില്‍ മുഖമമര്‍ത്തി കണ്ണുനീര്‍ വാര്‍ത്തു കൊണ്ട്‌ സന്താനഭാഗ്യത്തിന്‌ വേണ്ടി ദുആ ചെയ്യാന്‍ ആവശ്യപ്പെട്ടു. മഹാനായ നൂറുദ്ദീന്‍ മുഫ്‌തിയുടെ വിഷമം മനസ്സിലാക്കിയ തങ്ങളവര്‍കള്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും കുലമഹിമയും പരിശുദ്ധിയും അറിഞ്ഞ തങ്ങളവര്‍കള്‍ തന്റെ ഇന്ദ്രിയത്തില്‍ നിന്നും അവര്‍ക്ക്‌ ഒരു സന്താനത്തെ നല്‍കാന്‍ തീരുമാനിച്ചു. ചിന്താനിമഗ്നനായി അല്‍പനേരം തല കുനിച്ചിരുന്ന ശേഷം മുഫ്‌തിയവര്‍കളോട്‌ ശൈഖവര്‍കള്‍ വെറ്റിലടക്ക കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ശൈഖവര്‍കള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ച്‌ അത്‌ വായിലിട്ടു. കുറച്ച്‌ സമയം ധ്യാനത്തിലിരുന്ന ശേഷം തന്റെ വായിലെ വെറ്റിലടക്ക എടുത്ത്‌ നൂറുദ്ദീന്‍ മുഫ്‌തിക്ക്‌ കൊടുത്തു. ഭാര്യയുടെ വായിലിട്ട്‌ പെട്ടെന്ന്‌ വിഴുങ്ങാന്‍ നിര്‍ദ്ദേശിച്ചു. മഹതി അപ്രകാരം ചെയ്‌തു. ശേഷം ഇതിലൂടെ നിങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ്‌ ലഭിക്കുമെന്നും എന്റെ മരണപ്പെട്ട സഹോദരന്‍ യൂസുഫിന്റെ പേര്‌ കുട്ടിക്ക്‌ നല്‍കണമെന്നും ആവശ്യപ്പെട്ടു. അഞ്ച്‌ വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുമെന്നും ഏഴാം വയസ്സില്‍ തന്റെ പിതാവാരെന്ന്‌ അന്വേഷിക്കുമെന്നും തനിക്ക്‌ തന്റെ പിതാവ്‌ എന്താണ്‌ ഹദ്‌യ നല്‍കിയതെന്ന്‌ ചോദിക്കുമ്പോള്‍ ഈ മിസ്‌വാക്കിനെ കൊടുക്കണമെന്നും എന്റെയടുക്കല്‍ വരാന്‍ സമ്മതം ചോദിച്ചാല്‍ നിങ്ങള്‍ അനുവദിക്കണമെന്നും പറഞ്ഞ്‌ ശൈഖവര്‍കള്‍ യാത്ര പറഞ്ഞു. ശേഷം കുട്ടി ജനിക്കുകയും പ്രസ്‌തുത നാമകരണം ചെയ്യപ്പെടുകയും ഏഴ്‌ വയസ്സായപ്പോള്‍ പിതാവിനെ അന്വേഷിക്കുകയും മാതാപിതാക്കളുടെ സമ്മതത്തോടെ നാഗൂര്‍ പട്ടണത്തിലെത്തുകയും ചെയ്‌തു. 
മരിച്ചവരെ ജീവിപ്പിക്കുന്നു
            ഒരിക്കല്‍ ശൈഖ്‌ ശാഹുല്‍ ഹമീദ്‌ തങ്ങള്‍ (ഖു.സി.) തന്റെ ശിഷ്യഗണങ്ങളുമായി ബല്‍ഖ പ്രദേശത്ത്‌ എത്തിയപ്പോള്‍ മുഈനുദ്ദീന്‍ ബല്‍ഖ എന്ന പണ്‌ഡിതന്‍ തന്റെ മാതാവിന്റെ മരണവാര്‍ത്തയില്‍ അങ്ങേയറ്റം വിഷമിച്ചിരിക്കുകയായിരുന്നു. ശൈഖവര്‍കളെ സമീപിച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു: എനിക്കും എന്റെ പ്രിയമാതാവിനുമിടയില്‍ പല വാഗ്‌ദാനങ്ങളുമുണ്ടായിരുന്നു. അവകള്‍ നിറവേറ്റുന്നത്‌ വരെ എന്റെ മാതാവ്‌ മരണപ്പെട്ടില്ലായിരുന്നുവെങ്കില്‍ നന്നായിരുന്നേനെ. ശൈഖവര്‍കള്‍ മുഈനുദ്ദീനെയും കൂട്ടി മാതാവിന്റെ ഖബ്‌റിന്ററികില്‍ ചെന്ന്‌ ഒരു മറയുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. ശേഷം ശൈഖവര്‍കള്‍ പറഞ്ഞു: അല്ലാഹുവിന്റെ അനുമതിയോടെ മുഈനുദ്ദീന്റെ ഉമ്മ ജീവിക്കട്ടെ! എന്തൊരത്ഭുതം! ഖബ്‌ര്‍ പിളര്‍ന്നു. ഉമ്മ പുറത്തേക്ക്‌ വന്നു. മകനുമായി മണിക്കൂറുകല്‍ സംസാരിച്ചു. വാഗ്‌ദാനങ്ങള്‍ നിറവേറ്റി. സംസാരം പൂര്‍ത്തിയായപ്പോള്‍ ഖബറിലേക്ക്‌ പ്രവേശിക്കൂ എന്ന്‌ പറഞ്ഞു.
 
ശൈഖിന്‌ വിഷം കൊടുക്കുന്നു
            ശൈഖവര്‍കളെ വധിക്കാന്‍ തീരുമാനിച്ച്‌ നാട്ടുരാജാവ്‌ ഒരു വന്‍സല്‍ക്കാരം തയ്യാറാക്കി. തങ്ങളെ സമീപിച്ച്‌ രാജാവ്‌ പറഞ്ഞു. നിങ്ങളും ശിഷ്യഗണങ്ങളും എന്റെ വീട്ടില്‍ വന്ന്‌ ഭക്ഷണം കഴിച്ച്‌ അനുഗ്രഹിച്ചാലും. ശൈഖവര്‍കള്‍ തന്റെ ശിഷ്യഗണങ്ങളുമായി രാജാവിന്റെ ക്ഷണം സ്വീകരിച്ചു. ഭക്ഷണം കൊണ്ടുവരപ്പെട്ടപ്പോള്‍ ബിസ്‌മി ചൊല്ലി ശൈഖവര്‍കള്‍ കഴിച്ചു. ശിഷ്യന്മാരോട്‌ ഭക്ഷണം കഴിക്കരുതെന്ന്‌ നിര്‍ദ്ദേശിച്ചു. ശൈഖവര്‍കള്‍ ഒരുപിടി ഭക്ഷണം കഴിച്ചപ്പോള്‍ അതിലുണ്ടായിരുന്ന വിഷം രാജാവിന്റെ ഞെരിയാണിയില്‍ കയറി. രണ്ടാമത്തെ പിടി കഴിച്ചപ്പോള്‍ വിഷം മുട്ട്‌ വരെ എത്തി. മൂന്നാമത്തെ പിടി കഴിച്ചപ്പോള്‍ വിഷം ശരീരമാസകലം വ്യാപിച്ച്‌ തത്‌ക്ഷണം രാജാവ്‌ മരണപ്പെട്ടു. പ്രിയതമന്റെ പെട്ടെന്നുള്ള മരണത്തില്‍ സമനില തെറ്റിയ പ്രിയ ഭാര്യയുടെ നിലവിളിയും സങ്കടവും കണ്ട്‌ ശൈഖവര്‍കള്‍ക്ക്‌ ദയ തോന്നി. അദ്ദേഹം എന്തോ ഉരുവിട്ടു. അത്ഭുതം രാജാവിന്‌ ജീവന്‍ തിരിച്ചു കിട്ടി. 
വഫാത്ത്‌
              ആത്മജ്ഞാന ഗോപുരമായ മാണിക്യപൂരിന്‍ നിറദീപം ഹിജ്‌റ വര്‍ഷം 978 ജുമാദുല്‍ ആഖിര്‍ പത്ത്‌ വെള്ളിയാഴ്‌ച രാത്രി തഹജ്ജുദിന്റെ സമയം ഇഹലോകവാസം വെടിഞ്ഞു. തെക്കേ ഇന്ത്യയിലെ തമിഴ്‌നാട്ടിലെ കാവേരി നദീതീരത്തെ പുണ്യ സിയാറത്ത്‌ കേന്ദ്രമാണ്‌ നാഗൂര്‍ ദര്‍ഗ്ഗാശെരീഫ്‌. പതിനാറാം നൂറ്റാണ്ടില്‍ വഫാത്തായ ശൈഖവര്‍കളുടെ ദര്‍ഗ്ഗാശെരീഫിന്റെ അഞ്ച്‌ തങ്ക മിനാരങ്ങള്‍ ദര്‍ഗ്ഗയെ വേറിട്ടതാക്കുന്നു. ഹൈന്ദവ രാജാവിന്‌ മാരണം നിമിത്തമുണ്ടായ മാറാരോഗത്തില്‍ നിന്നും ശൈഖിലൂടെ സുഖം പ്രാപിച്ചതിന്‌ പ്രത്യുപകാരമായി നല്‍കിയ മുവായിരം ഏക്കര്‍ സ്ഥലവും ദര്‍ഗ്ഗയും ഇന്ന്‌ ജാതിമത ഭേദമന്യേ സമസ്‌ത ജനങ്ങളുടെയും അഭയകേന്ദ്രമാണ്‌. കാവേരി നദീ തീരത്തെ അയ്യായിരത്തോളം ക്ഷേത്രങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പുണ്യദര്‍ഗ്ഗാശെരീഫ്‌ സൗഹാര്‍ദ്ദത്തിന്റെ മഹാ പ്രതീകമാണ്‌. ജീവിതകാലത്തെന്ന പോലെ വഫാത്തിന്‌ ശേഷവും തിരുസവിധത്തിലെത്തുന്നവര്‍ക്ക്‌ ഉദ്ദേശ്യ സാഫല്യം ഉറപ്പാണ്‌. അല്ലാഹു ആദരിച്ചവരെയും അവരുടെ സരണികളെയും നിഷേധിക്കുന്ന ഹതഭാഗ്യര്‍ക്ക്‌ നാഗൂര്‍ ദര്‍ഗ്ഗാശെരീഫ്‌ എന്നും പേടിസ്വപ്‌നമാണ്‌. വിശ്വാസി വൃന്ദത്തിന്‌ കണ്‍കുളിര്‍മയാണ്‌.
                                       സയ്യിദ്‌ അഹ്‌മദ്‌ കബീര്‍ ഇര്‍ഫാനി അഹ്‌സനി, ആന്ത്രോത്ത്‌

Tuesday, 11 March 2014

ചുണ്ടങ്ങ കൊടുത്ത്‌ വഴുതനങ്ങ വാങ്ങാന്‍ നില്‍ക്കല്ലേ?



ചില വിചാരങ്ങള്‍
ചുണ്ടങ്ങ കൊടുത്ത്‌ വഴുതനങ്ങ വാങ്ങാന്‍ നില്‍ക്കല്ലേ?
                      ഞാന്‍ വലിയവനാണ്‌, ഉന്നത തറവാട്ടുകാരനാണ്‌, മുന്തിയ കുടുംബക്കാരനാണ്‌, വലിയ സമ്പന്നനാണ്‌, ആരോഗ്യവാനാണ്‌, തന്റേടമുള്ളവനാണ്‌, സാമൂഹ്യനേതാവാണ്‌, രാഷ്‌ട്രീയ നായകനാണ്‌, സാംസ്‌കാരിക വക്താവാണ്‌, ജനസേവകനാണ്‌, പെരിയ പണ്ഡിതനാണ്‌, എന്തിനും കൊള്ളാവുന്നവനാണ്‌, അതുകൊണ്ട്‌ താന്‍ പറയുന്നത്‌ മാത്രം ശരി, തനിക്ക്‌ അബദ്ധം സംഭവിക്കുകയില്ല, താന്‍ പറയുന്നത്‌ മറ്റുള്ളവര്‍ കേള്‍ക്കണം, അനുസരിക്കണം തുടങ്ങിയ വിവിധ വിചാരങ്ങള്‍ നമ്മില്‍ പലരിലും പലപ്പോഴുമുണ്ടാകാറുള്ളതായി അനുഭവപ്പെടാറുണ്ട്‌. 
                        വാസ്‌തവത്തില്‍ ഈ വിചാരക്കാരന്‍ മിക്കപ്പോഴും ഇതിന്റെ വിപരീതാവസ്ഥയിലായിരിക്കും. അങ്ങനെയുള്ളവര്‍ക്കാണ്‌ ഈ താണ വിചാരങ്ങള്‍ കൂടുതലും ഉണ്ടാവുക. വിശുദ്ധ ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളില്‍ അത്‌ സാക്ഷീകരിക്കുന്നുണ്ട്‌. ``ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെന്ന്‌ (അത്തരക്കാരായ മുനാഫിഖുകളോട്‌) പറയപ്പെട്ടാല്‍ ഞങ്ങള്‍ നന്മ ചെയ്യുന്നവര്‍ മാത്രമാണെന്ന്‌ അവര്‍ പറയും'' എന്ന ഖുര്‍ആന്‍ വചനം ഒരുദാഹരണം. ഏത്‌ വേഷത്തിലും രൂപത്തിലും വിലാസത്തിലുമായാലും ചിലയാളുകളുടെ തനിനിറം പലപ്പോഴും പുറത്തു ചാടുന്നത്‌ നാം കാണാറുണ്ടല്ലോ? നിങ്ങളുടെ ചിന്താഗതി, അല്ലെങ്കില്‍ വര്‍ത്തമാനം, പ്രവൃത്തി ശരിയല്ല, നിങ്ങള്‍ക്ക്‌ യോജിച്ചതല്ല, പ്രശ്‌നമുണ്ടാക്കല്ലേ അത്‌ നിങ്ങളുടെ തന്നെ നാശത്തിന്‌ നിമിത്തമാകും എന്നെങ്ങാനും ഒരു ഗുണകാംക്ഷി ഇത്തരക്കാരോട്‌ ഉണര്‍ത്തിയാല്‍ മറുപടി അതിരസകരമായിരിക്കും എന്നതിലുപരി സഹതാപകരവും വിഷമകരവുമായിരിക്കും. 
                             ഞാന്‍ പറഞ്ഞത്‌ ശരിയല്ലേ? പിന്നെ ഏതാ ശരി, ഞാനാരാണെന്ന്‌ അറിയുമോ? എന്റെ യത്ര സത്‌പ്രവര്‍ത്തനങ്ങള്‍ ആരാ ചെയ്യുന്നത്‌?നാടിനും നാട്ടാര്‍ക്കും വേണ്ടി ഞാന്‍ സഹിച്ച ത്യാഗങ്ങള്‍, ദീനീ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാനപങ്ങള്‍ക്കും സംഘങ്ങള്‍ക്കും ഞാന്‍ ചിലവഴിച്ച ആരോഗ്യവും അറിവും സമ്പത്തുമൊക്കെ എത്രയെന്നറിയുമോ? എന്നിട്ടിപ്പോള്‍ ഞാന്‍ പറഞ്ഞത്‌/ചെയ്‌തത്‌ തെറ്റോ? എന്നിങ്ങനെ പോകും ആ മറുപടി.
എങ്ങനെയുണ്ട്‌? ഈ വിധ വിചാരങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നുമൊക്കെ മുക്തമായവര്‍ക്ക്‌ സര്‍വ്വ സന്തോഷങ്ങള്‍ നേരുന്നു. മേല്‍പറഞ്ഞയാളുകളുടെ പ്രവര്‍ത്തനങ്ങളും ത്യാഗങ്ങളും ഇവിടെ എന്തോ കിട്ടാന്‍! ചിലപ്പോള്‍ ജനങ്ങള്‍ക്കിടയിലുള്ള നല്ല സാക്ഷ്യപത്രം, അല്ലെങ്കില്‍ അവരുടെ നക്കാപിച്ച അങ്ങനെയെന്തെങ്കിലും നേടാന്‍ വേണ്ടിയായിരിക്കുമെന്നതുറപ്പാണ്‌. അല്ലെങ്കില്‍ പിന്നെ വൈയക്തികമോ കുടുംബപരമോ സാമൂഹികമോ സാംസ്‌കാരികമോ മതപരമോ മറ്റോ ആയി ചെയ്‌ത, ചെയ്യുന്ന നന്മകളുടെയും സത്‌പ്രവര്‍ത്തനങ്ങളുടെയും മറവില്‍ അനിസ്‌ലാമിക ചിന്തയും പ്രവര്‍ത്തനവും സംസാരവും എന്തിനാ നടത്തുന്നത്‌? അതുകൊണ്ട്‌ കോട്ടമല്ലാതെ പടവച്ചവന്റെയടുക്കല്‍ വല്ല നേട്ടവുമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കില്‍ അനവസരത്തിലുള്ള അനാവശ്യ പ്രവൃത്തിയും സംസാരവും ചിലപ്പോള്‍ ഇരുലോകത്തും നഷ്‌ടത്തിനും മാനഹാനിക്കും നിമിത്തമാകാം. ഓ മുസ്‌ലിം, നീ ആരുമാകട്ടെ സൂക്ഷിച്ചാല്‍ നല്ലത്‌.
എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവനും അവനെ അനുസരിക്കുന്നവനുമാണ്‌ മുസ്‌ലിം എന്ന കാര്യം എന്തേ നീ മറക്കുന്നു?! വിചാരങ്ങള്‍ തെറ്റല്ലെന്ന്‌ വച്ചാല്‍ തന്നെ അത്‌ ഉള്ളില്‍ കിടന്ന്‌ മൂത്ത്‌ മൂത്ത്‌ അനാവശ്യ സംസാരത്തിലേക്കും പ്രവൃത്തിയിലേക്കും ചിലപ്പോള്‍ എത്തിക്കും. അത്‌ മറ്റ്‌ വിലാസങ്ങളൊക്കെ മാറ്റിവെച്ചാല്‍ തന്നെ `ഒരു മുസ്‌ലിം' എന്ന വിലാസക്കാരന്‌ ഒട്ടും യോജിച്ചതല്ലല്ലോ? 
                      ``നിങ്ങളെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ്‌ സൃഷ്‌ടിച്ചത്‌. നിങ്ങളെ വ്യത്യസ്‌ത ഗോത്രങ്ങളും ശാഖകളുമാക്കിയത്‌ പരസ്‌പരം തിരിച്ചറിയാന്‍ വേണ്ടിയാണ്‌. അല്ലാഹുവിങ്കല്‍ അത്യാദരണീയന്‍ നിങ്ങളില്‍ അതിസൂക്ഷ്‌മാലുവാണ്‌'' എന്നല്ലേ നമുക്ക്‌ ആരോഗ്യവും തന്റേടവും സമ്പത്തും അറിവും സ്ഥാനമാനങ്ങളും പദവികളും മറ്റെല്ലാം നല്‍കിയ ഉടയ തമ്പുരാന്‍ പറഞ്ഞത്‌. അവനൊന്ന്‌ ഉദ്ദേശിച്ചാല്‍ നമ്മുടെ എല്ലാം തകരാന്‍ എത്ര നേരം വേണം? മുസ്‌ലിം! നീ ചിന്തിക്കുന്നില്ലേ? ചുണ്ടങ്ങ കൊടുത്ത്‌ വഴുതനങ്ങ വാങ്ങാന്‍ നില്‍ക്കല്ലേ? ആപത്താണ്‌, കൊടിയ ആപത്താണ്‌.

                        നിന്നെ നിയന്ത്രിക്കുന്ന ഹൃദയത്തിന്റെ കറകളാണ്‌ മേല്‍വിചാരങ്ങളില്‍ കുടുങ്ങാന്‍ കാരണമെന്ന്‌ ചിന്തിച്ചാല്‍ മനസ്സിലാകും. അതുകൊണ്ട്‌ അതൊന്ന്‌ സ്‌ഫുടം ചെയ്യാന്‍ ശ്രമിക്ക്‌. നിന്റെ ദിക്‌റും സ്വലാത്തും നോമ്പും നിസ്‌കാരമൊന്നും അതിനെ ശുദ്ധീകരിക്കുന്നില്ലെങ്കില്‍ അതിന്‌ തരപ്പെട്ട യാതൊരു പ്രതിഫലവും കാംക്ഷിക്കാതെ അല്ലാഹുവിന്റെ പ്രീതിയിലായി അതിന്‌ വേണ്ടി നിലകൊളളുന്ന മഹാത്മാക്കളെ സമീപിക്കൂ. അവര്‍ക്ക്‌ മുന്നില്‍ നീ നിന്നെ സമര്‍പ്പിക്കൂ. ആത്മാര്‍ത്ഥമായി ഉള്ളിലുള്ള സര്‍വ്വചിന്തകളും നീക്കി കറകള്‍ കഴുകിത്തന്ന്‌ സദാ ഇലാഹീ ചിന്തയും സ്‌മരണയുമുള്ള ഹൃദയമാക്കിത്തരും അവര്‍. അപ്പോള്‍ ദുര്‍വിചാരങ്ങളും പ്രവൃത്തികളും സംസാരങ്ങളുമൊക്കെ പോയി അകവും പുറവും നന്നായിത്തീരും. 

Tuesday, 4 March 2014

ബത്വാഇഹിന്റെ മുത്ത്‌, സുല്‍ത്വാനുല്‍ ആരിഫീന്‍ ശൈഖ്‌ അഹ്‌മദുല്‍ കബീറു രിഫാഈ (റ)

ബത്വാഇഹിന്റെ മുത്ത്‌
സുല്‍ത്വാനുല്‍ ആരിഫീന്‍ ശൈഖ്‌ അഹ്‌മദുല്‍ കബീറു രിഫാഈ (റ) 
                  വെള്ളത്തിലൊഴുകുന്ന കടലാസ്‌ വഞ്ചി ഓളത്തിനും കാറ്റിനുമനുസരിച്ച്‌ ഒഴുകുന്നത്‌ പോലെ അലക്ഷ്യമായ പ്രയാണം നടത്തുന്ന സമൂഹത്തെ പ്രകാശതീരത്തേക്ക്‌ ക്ഷണിച്ച ഉന്നതരുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ എന്നതിലുപരി ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രശസ്‌തി ലോകമെമ്പാടും വിളംബരം ചെയ്‌ത മഹത്തുക്കള്‍ക്ക്‌ ജന്മം നല്‍കിയ നാടാണ്‌ കൂഫ, ബത്വാഇഹ്‌, കൈലാന്‍ തുടങ്ങിയവ. ചരിത്രഗതിയെ തന്നെ മാറ്റിയ പുണ്യാത്മാക്കളുടെ നിറസാന്നിദ്ധ്യം കൊണ്ടും പ്രവര്‍ത്തനപാടവം കൊണ്ടും പ്രസ്‌തുത ദേശങ്ങള്‍ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചു. 
ബത്വാഇഹ്‌
                 യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ നദികള്‍ സംഗമിക്കുന്നിടത്തുള്ള വാസ്വിത്വിന്‌ വടക്കും ബസ്‌റക്ക്‌ തെക്കുമായാണ്‌ ഈ നാട്‌. ഇസ്‌ലാമിക സമൂഹത്തില്‍ വെളിച്ചം തെളിയിച്ച നിരവധി മഹത്തുക്കളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാക്ഷിയാകുന്നതിലൂടെ ഇസ്‌ലാമിക ചരിത്രത്തില്‍ ഇടക്കിടെ പറയപ്പെട്ട പ്രദേശമാണ്‌ ബത്വാഇഹ്‌. 
കാട്‌ മൂടിക്കിടന്നിരുന്ന ബത്വാഇഹിലെ കുന്നിന്‍ പ്രദേശങ്ങളിലൂടെയുള്ള യാത്ര തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്ന കൊള്ള സംഘങ്ങളെ ആത്മീയമായി സംസ്‌കരിച്ച്‌ സത്‌സരണിയുടെ വെളിച്ചം പകര്‍ന്നത്‌ ബത്വാഇഹിന്റെ പുണ്യപുരുഷന്മാരായിരുന്ന കാലാനുസൃതമായ അവരുടെ പ്രബോധനവും ഇടപെടലും ധാര്‍മ്മികമായി അധഃപതിച്ചവരില്‍ കാതലായ മാറ്റം വരുത്തി. ശൈഖ്‌ അബൂ മുഹമ്മദ്‌ ശന്‍ബകി (റ), മന്‍സൂറുസ്സാഇദ്‌ (റ) തുടങ്ങിയവരുടെ ശക്തമായ ഇടപെടലും നടപടിയും മാറ്റത്തിന്‌ ആക്കം കൂട്ടി. എങ്കിലും മുന്‍ഗാമികളായ മഹത്തുക്കള്‍ തുടക്കം കുറിച്ച ആത്മീയ പ്രയാണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഇരുളിന്റെ ഇരുട്ടറകളെ തുറന്നു കാട്ടി മൂല്യങ്ങളും ധര്‍മ്മചിന്തകളും സമൂഹത്തില്‍ ഊട്ടിയുറപ്പിച്ച്‌ പുണ്യറസൂലില്‍ നിന്ന്‌ കൈമാറി വന്ന വിശ്വാസാദര്‍ശങ്ങളുടെ ദീപശിഖ അണയാതെ കൈമാറാന്‍ പ്രാപ്‌തിയും പക്വതയും തന്റേടവുമുള്ള ഒരു പുണ്യാത്മാവിന്‌ വേണ്ടി ബതാഇഹ്‌ കൊതിച്ചു. ഇവിടെ ഒരു മഹാമനീഷി ഉദയം കൊള്ളണം. ബത്വാഇഹിന്റെ വിജ്ഞാന സാഗരം പിറവിയെടുക്കുന്നു. 
ജനനം
                   ബത്വാഇഹിലെ ഉമ്മു അബീദ എന്ന കുഞ്ഞുഗ്രാമത്തില്‍ ഹസന്‍ എന്ന ഉള്‍നാട്ടില്‍ സമുന്നത പണ്ഡിതനും ഖാരിഉമായിരുന്ന അബുല്‍ അലിയ്യ്‌ (റ) നും ഉമ്മുല്‍ഫള്‌ല്‍ ഫാത്വിമത്തുല്‍ അന്‍സാരിയ്യ (റ) ക്കും ഹിജ്‌റ 500 മുഹര്‍റം മാസത്തില്‍ ഒരു കുഞ്ഞ്‌ പിറന്നു. (ത്വബഖാത്തുശ്ശാഫഇയ്യ്‌). പേര്‌ അഹ്‌മദ്‌.
ആ പിറവി തന്നെ ഒരപൂര്‍വ്വ ജനനമായിരുന്നു. വലതു കൈ നെഞ്ചിന്‌ താഴെയും ഇടതു കൈ തന്റെ ഗുഹ്യസ്ഥാനത്തും. ഈ സംഭവം മന്‍സൂറുസ്സാഹിദ്‌ (റ) നെ അറിയിച്ചപ്പോള്‍ കൈ അവിടെ നിന്നും വേര്‍പെടുത്താന്‍ ആവശ്യപ്പെട്ടു. ബന്ധുക്കള്‍ വേര്‍പെടുത്തി നോക്കിയെങ്കിലും കുട്ടി കൈ അവിടെത്തന്നെ വെച്ചു. ഈ വിവരം അറിഞ്ഞ ശൈഖ്‌ മന്‍സൂറുസ്സാഹിദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; മുഹമ്മദീയ പ്രകാശം ഞങ്ങളുടെ വീട്ടില്‍ പ്രകടമാക്കിയ അല്ലാഹുവിന്‌ സര്‍വ്വ സ്‌തുതിയും (റൗളുന്നളീര്‍)
ശൈഖ്‌ മന്‍സൂര്‍ സാഹിദിന്റെ ഗുരുവര്യനും അക്കാലത്തെ കാമിലായ ശൈഖുമായ ശൈഖ്‌ മുഹമ്മദ്‌ ശംബകി (റ) ന്‌ കുഞ്ഞിന്റെ മാതാവുമായി കുടുംബബന്ധമുണ്ട്‌. ആയിരക്കണക്കിന്‌ ശിഷ്യന്മാരുള്ള ശംബകിയുടെ സദസ്സില്‍ കുഞ്ഞിന്റെ മാതാവ്‌ പരിപൂര്‍ണ്ണ ഇസ്‌ലാമിക ചിട്ട വട്ടങ്ങളോടെ തബര്‍റുകിനും ദുആ ചെയ്യിക്കാനുമായി പോകാറുണ്ട്‌. രാജാക്കന്മാരും പ്രഭുക്കളും പ്രമുഖ വ്യക്തികളുമൊക്കെ ശംബകി (റ) യെ സന്ദര്‍ശിക്കല്‍ പതിവാണെങ്കിലും അവര്‍ക്കാര്‍ക്കും സാധാരണയില്‍ കവിഞ്ഞ്‌ ഒരു സ്ഥാനവും ശൈഖ്‌ നല്‍കിയിരുന്നില്ല. എന്നാല്‍ ഈ കുഞ്ഞിന്റെ മാതാവ്‌ വരുമ്പോഴെല്ലാം ശംബകി ഇരുന്നിടത്ത്‌ നിന്ന്‌ എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്‌തിരുന്നു. പലപ്പോഴായി ശിഷ്യന്മാര്‍ നേരില്‍ ദര്‍ശിച്ച ഈ വിവേചനത്തെ കുറിച്ച്‌ ആരാഞ്ഞപ്പോള്‍ ശംബകി (റ) യുടെ മറുപടി ഇങ്ങനെ: ``ഇലാഹീ സാമീപ്യം കൊണ്ട്‌ അനുഗൃഹീതനായ ഒരു പുണ്യാത്മാവിന്റെ മാതാവാണവര്‍. വരും കാലങ്ങളില്‍ ആത്മീയ ലോകത്തിന്റെ കടിഞ്ഞാണ്‍ പിടിക്കാന്‍ പോകുന്ന പുണ്യാത്മാവിനോടുള്ള ബഹുമാനത്താല്‍ ഞാന്‍ എഴുന്നേറ്റതാണ്‌ (ഖിലാദത്തുല്‍ ജവാഹിര്‍). 
സൂക്ഷ്‌മത
                 കുഞ്ഞ്‌ വളര്‍ന്ന്‌ വലുതായി. ശൈഖ്‌ മന്‍സൂര്‍ തന്റെ മക്കള്‍ക്കും അഹ്‌മദിനും ഓരോ കത്തികള്‍ നല്‍കിക്കൊണ്ട്‌ ചെടികള്‍ മുറിച്ചു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എല്ലാവരും തോട്ടത്തിലേക്ക്‌ പോയി. ശൈഖിന്റെ മക്കള്‍ വെട്ടിയെടുത്ത ചെടികളുമായും അഹ്‌മദ്‌ വെറും കൈയോടെയുമായാണ്‌ വന്നത്‌. ഇതിനെ കുറിച്ച്‌ അഹ്‌മദിനോട്‌ ചോദിച്ചപ്പോള്‍ അഹ്‌മദിന്റെ മറുപടി: }ഞാന്‍ മുറിക്കാന്‍ ചെല്ലുമ്പോഴെല്ലാം ചെടികള്‍ തസ്‌ബീഹ്‌ ചൊല്ലുന്നു. തസ്‌ബീഹിനോടുള്ള ആദരവ്‌ നിമിത്തമാണ്‌ ഞാന്‍ ചെടി മുറിക്കാതിരുന്നത്‌. ഇതുപോലെ മത്സ്യം ദിക്‌റ്‌ ചൊല്ലുന്നതായി കണ്ടതിനാല്‍ അവയെ പിടിക്കാതെ പോന്ന സംഭവവും ഉണ്ടായിട്ടുണ്ട്‌ (ഖിലാദത്തുല്‍ ജവാഹിര്‍). ഇതര ജീവികളോടുള്ള അനുകമ്പയും അവകളില്‍ നിന്നുള്ള തസ്‌ബീഹുകളും ദിക്‌റുകളും തടസ്സപ്പെടുത്താത്ത തികഞ്ഞ സൂക്ഷ്‌മതയുമാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌. ബത്വാഇഹിന്റെ ഈ മുത്ത്‌ ആരാണ്‌?
ആത്മീയ ലോകത്തെ ഉന്നത മഹാപുരുഷന്മാരുടെ കുടുംബത്തില്‍ ആത്മീയത നിറഞ്ഞു തുളുമ്പുന്ന അന്തരീക്ഷത്തില്‍ അദ്ധ്യാത്മ സാഗരത്തിലെ ആഴികളില്‍ നിന്നുത്ഭവിച്ച, ആത്മീയ വഴിത്താരയില്‍ പ്രകാശം പരത്തിയ പരമ്പരയിലൂടെ ഭൂജാതനായ ബത്വാഇഹിന്റെയും ഇറാഖിന്റെയും പിന്നീട്‌ ലോകമുസ്‌ലിംകളുടെയും ഹൃദയ തുടിപ്പായി മാറിയ സുല്‍ത്വാനുല്‍ ആരിഫീന്‍ ശൈഖ്‌ അഹ്‌മദുല്‍ കബീറു രിഫാഈ (റ) എന്ന പൊന്നുമോനാണ്‌ ബത്വാഇഹിന്റെ മുത്ത്‌.
കറാമത്ത്‌
                  ഇമാം യാഫിഈ (റ) തന്റെ മിര്‍ആത്തുല്‍ ജിനാന്‍ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു. രിഫാഈ (റ) തങ്ങളുടെ സഹോദരി പുത്രന്‍ അബുല്‍ ഹസന്‍ അലിയ്യ്‌ (റ) പറയുന്നു: എന്റെ അമ്മാവനായ ശൈഖവര്‍കളുടെ റൂമിന്‌ പുറത്ത്‌ വാതിലിനടുത്തായി ഞാന്‍ ഇരിക്കുകയായിരുന്നു. റൂമില്‍ ശൈഖ്‌ അവര്‍കള്‍ മാത്രമാണ്‌ ഉള്ളത്‌. അപ്പോള്‍ റൂമിന്റെയുള്ളില്‍ നിന്ന്‌ ഞാന്‍ ഒരു ശബ്‌ദം കേട്ടു. നോക്കുമ്പോള്‍ മുന്‍ പരിചയമില്ലാത്ത ഒരാള്‍. രണ്ട്‌ പേരും ദീര്‍ഘനേരം സംസാരിച്ചിരുന്നു. താമസിയാതെ അദ്ദേഹം ശൈഖിന്റെ റൂമില്‍ നിന്ന്‌ അപ്രത്യക്ഷനാവുകയും ചെയ്‌തു. ഇത്‌ കണ്ട ഞാന്‍ അമ്മാവന്റെ മുറിയിലെത്തി. അമ്മാവനോട്‌ അയാളെ കുറിച്ച്‌ ചോദിച്ചു. നീ അദ്ദേഹത്തെ കണ്ടോ എന്ന്‌ എന്നോട്‌ ചോദിച്ചു. കണ്ടു എന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ ശൈഖ്‌ പറഞ്ഞു: അയാള്‍ വലിയ മഹാനാണ്‌. അദ്ദേഹത്തെ കൊണ്ടാണ്‌ അല്ലാഹു ബഹ്‌റുല്‍ മുഹീത്വ്‌'' എന്ന മേഖല കാക്കുന്നത്‌. പ്രത്യേക മഹത്വമുള്ള നാല്‌ മഹാന്മാരില്‍ ഒരാളാണ്‌ അദ്ദേഹം. പക്ഷേ, മൂന്ന്‌ ദിവസമായി അല്ലാഹുവും അദ്ദേഹവുമായുള്ള ബന്ധം കുറഞ്ഞിരിക്കുന്നു. അക്കാര്യം അദ്ദേഹം അറിഞ്ഞിട്ടില്ല. ഞാന്‍ ചോദിച്ചു: എന്താണ്‌ ഈ ബന്ധത്തെ ബാധിച്ചത്‌? ശൈഖ്‌ പറഞ്ഞു: അദ്ദേഹം ബഹ്‌റുല്‍ മുഹീത്വിലെ ഒരു ദ്വീപില്‍ താമസിച്ചു വരികയായിരുന്നു. മൂന്ന്‌ ദിവസമായി അവിടെ ശക്തമായ മഴ വര്‍ഷിച്ചു കൊണ്ടിരുന്നു. മഴ കാരണം ദ്വീപിലെ പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. അപ്പോള്‍ ഈ മഴ കരയില്‍ പെയ്‌തിരുന്നെങ്കില്‍ എന്ന്‌ അദ്ദേഹത്തിന്‌ തോന്നിപ്പോയി. തനിക്ക്‌ തോന്നിയത്‌ അനുചിതമായി എന്ന്‌ പിന്നീട്‌ തോന്നുകയും ഇസ്‌തിഗ്‌ഫാര്‍ നടത്തുകയും ചെയ്‌തു. ഇതാണ്‌ ആ ബന്ധത്തെ ബാധിച്ചത്‌. ഞാന്‍ ചോദിച്ചു: അങ്ങ്‌ അദ്ദേഹത്തെ വിവരമറിയിച്ചില്ലേ? എനിക്ക്‌ അതിന്‌ ലജ്ജ തോന്നി. ഞാന്‍ പറഞ്ഞു: അങ്ങ്‌ എനിക്ക്‌ സമ്മതം തരികയാണെങ്കില്‍ ഞാന്‍ അറിയിച്ചു കൊള്ളാം. എങ്കില്‍ നീ തല താഴ്‌ത്തിയിരിക്കൂ. ഞാന്‍ തല താഴ്‌ത്തിയിരുന്നു. പിന്നീട്‌ ഞാനൊരു ശബ്‌ദം കേട്ടു. അലി, നീ തല ഉയര്‍ത്തിക്കൊള്ളുക. തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ ബഹ്‌റുല്‍ മുഹീത്വിലെ ദ്വീപില്‍ എത്തിയിരുന്നു. ഞാന്‍ ആ ദ്വീപിലൂടെ നടന്നു. അങ്ങനെ അദ്ദേഹത്തെ ഞാന്‍ കണ്ടുമുട്ടി. സലാം പറഞ്ഞു. ശൈഖ്‌ രിഫാഈ (റ) പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തോട്‌ പറഞ്ഞു. കാര്യങ്ങള്‍ കേട്ട്‌ കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട്‌ പറഞ്ഞു: ഞാന്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം. ഇതാ ഈ തുണി എന്റെ പിരടിയില്‍ പിടിക്കുക. എന്നിട്ട്‌ നിങ്ങള്‍ എന്നെ വലിക്കണം. അല്ലാഹുവിനെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലമാണിതെന്ന്‌ പറയുകയും വേണം. ഞാന്‍ അതിന്‌ ഒരുങ്ങിയപ്പോള്‍ ഒരു അശരീരി കേട്ടു. ഓ അലി, അദ്ദേഹത്തെ വലിക്കരുത്‌. ആകാശത്തെ മലക്കുകള്‍ മുഴുവന്‍ അദ്ദേഹത്തിന്‌ വേണ്ടി മാപ്പ്‌ ചോദിക്കുകയാണ്‌. ഇത്‌ കേട്ടപ്പോള്‍ എന്റെ ബോധം നഷ്‌ടപ്പെട്ടു. ബോധം തെളിയുമ്പോള്‍ ഞാന്‍ അമ്മാവന്റെ റൂമില്‍. ഞാന്‍ എങ്ങനെ പോയെന്നോ തിരിച്ചു വന്നെന്നോ എനിക്കറിയില്ല. (മിര്‍ആതുല്‍ ജിനാന്‍ 3/311).
വഫാത്ത്‌
               ജനലക്ഷങ്ങളെ ആത്മീയതയിലേക്ക്‌ ഉയര്‍ത്തിയ വൈജ്ഞാനിക വിപ്ലവത്തിന്‌ നേതൃത്വം വഹിച്ച ആ മഹാമനീഷി ഹിജ്‌റ 578 ല്‍ ജുമാദുല്‍ ഊലാ 12 ന്‌ ഈ ലോകത്തോട്‌ വിടവാങ്ങി. 

ഈ വനിതാദിനം സ്‌ത്രീത്വം എന്താണെന്ന്‌ ചിന്തിക്കാന്‍ അവസരമേകിയെങ്കില്‍..

മാര്‍ച്ച്‌ 8
ഈ വനിതാദിനം 

സ്‌ത്രീത്വം എന്താണെന്ന്‌ ചിന്തിക്കാന്‍ അവസരമേകിയെങ്കില്‍..
                       മാര്‍ച്ച്‌ 8. അന്ന്‌ ലോക വനിതാ ദിനം ആചരിക്കുകയാണ്‌. അല്ല ആഘോഷിക്കുകയാണ്‌. ഐക്യരാഷ്‌ട്രസഭ അങ്ങനെ ഓരോ ദിനങ്ങള്‍ പലര്‍ക്കും വേണ്ടി മാറ്റിവെക്കുന്നു. ആ വിഭാഗത്തിന്റെ അരുതായ്‌മകള്‍ ചര്‍ച്ച ചെയ്യാന്‍ പിന്നോക്കാവസ്ഥ വിലയിരുത്താന്‍, അരുതായ്‌മകള്‍ പരിഹരിച്ച്‌ മുന്നോക്കത്തിന്‌ വഴി തുറക്കാന്‍.
                    നാടെങ്ങും സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, പ്രകടനങ്ങള്‍, ചര്‍ച്ചാ ക്ലാസ്സുകള്‍ ഇവക്കൊന്നും ഒരു പഞ്ഞവുമില്ല. ഇപ്പേരില്‍ കുറെ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച്‌ മുടിക്കുന്നു. 
                      മാന്യയായി കഴിഞ്ഞിരുന്ന ഒരു പറ്റം മഹിളാമേനികളെ കൂടി റോഡ്‌ ഷോക്ക്‌ ഇരയാക്കുന്നു. ഇതിലപ്പുറം ഈ വനിതാ ദിനം സ്‌ത്രീ സമൂഹത്തന്‌ എന്ത്‌ നേടിക്കൊടുക്കുന്നുവെന്ന്‌ ചിന്തിക്കാന്‍ വനിതാ സമുദ്ധാരകര്‍ ബാദ്ധ്യസ്ഥരാണ്‌. ഏതൊരു വിഭാഗത്തിന്റെയും സത്വം നിലനില്‍ക്കുന്നത്‌ അവരുടെ തനിമ നിലനിലര്‍ത്തുന്നതിലൂടെയാണ്‌. 
``
ഒരു സ്‌ത്രീ അവളുടെ പ്രകൃതം പുരുഷനെ പോലെ'' എന്ന്‌ പറഞ്ഞാല്‍ അത്‌ ഒരിക്കലും പ്രശംസയല്ല, അവളെ ഇകഴ്‌ത്തലാണ്‌. തിരിച്ച്‌ ``ഒരു പുരുഷന്‍ സ്‌ത്രീയെ പോലെ'' യെന്ന്‌ പറഞ്ഞാലും തഥൈവ. അപ്പോള്‍ സ്‌ത്രീത്വമാണ്‌ അവളുടെ `സ്റ്റാറ്റസ്‌'. അത്‌ നിലനിര്‍ത്താനുതകുന്ന ചര്‍ച്ചകളും പഠനങ്ങളുമാണ്‌ ഈ ദിനത്തില്‍ നടക്കേണ്ടത്‌.
                         സ്‌ത്രീപുരുഷ വര്‍ഗ്ഗങ്ങളായി മനുഷ്യനെ ക്രമീകരിച്ച സ്രഷ്‌ടാവ്‌ വനിതാ വിഭാഗത്തിന്‌ മാന്യതയുടെ വഴിതുറക്കുന്നതിങ്ങനെ: ``സ്‌ത്രീയോ പുരുഷനോ ആരുമാകട്ടെ അവര്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുമ്പോള്‍ അവരുടെ കര്‍മ്മഫലങ്ങള്‍ അല്ലാഹു നഷ്‌ടപ്പെടുത്തുകയില്ല'' (വി.ഖുര്‍ആന്‍). സല്‍കര്‍മ്മങ്ങള്‍ മനുഷ്യരുടെ അവകാശവും ബാധ്യതയുമാണ്‌. അതില്‍ ലിംഗവിവേചനമില്ല. ആര്‌ പ്രവര്‍ത്തിച്ചാലും പ്രതിഫലം നല്‍കുമെന്ന്‌ സ്രഷ്‌ഠാവ്‌ വാഗ്‌ദത്തം ചെയ്യുന്നു. 
വിജ്ഞാന സമ്പാദനം എല്ലാ സ്‌ത്രീ പുരുഷന്മാരുടെയും കടമയാണ്‌. (ഹദീസ്‌).
സന്താന പരിപാലനത്തില്‍, ഗൃഹഭരണത്തില്‍സ്‌ത്രീയുടെ മുഖ്യപങ്ക്‌ തിരുവചനങ്ങള്‍ വ്യക്തമാക്കുന്നു. 
                    എന്നാല്‍ സ്‌ത്രീയുടെ സ്‌ത്രീത്വം, മാന്യത, ചാരിത്ര്യം എന്നിവക്ക്‌ ഹാനികരമാകാവുന്ന എല്ലാ മേഖലകളെയും അവള്‍ വര്‍ജ്ജിക്കേണ്ടവളാണ്‌. അത്‌ ആരാധനയായാല്‍ പോലും. 
                  ഒരു റക്‌അത്ത്‌ നിസ്‌കാരത്തിന്‌ ഒരു ലക്ഷം പ്രതിഫലം ലഭ്യമാകുമെന്ന്‌ വാഗ്‌ദത്തം ചെയ്യപ്പെട്ടിരിക്കുന്ന പുണ്യമദീനയിലെ തിരുദൂതരുടെ പള്ളിയില്‍ ജമാഅത്തിന്‌ പങ്കെടുക്കാന്‍ അവസരം ചോദിച്ച മഹിളാ മണിയോട്‌ തിരുദൂതര്‍ (സ്വ) യുടെ മറുപടി: നിങ്ങളുടെ വീട്ടില്‍ ഒരു റക്‌അത്ത്‌ നിസ്‌കരിച്ചാല്‍ ഒരു ലക്ഷത്തിലധികം പ്രതിഫലം ലഭിക്കും എന്ന്‌ ഗ്രഹിക്കാവുന്ന തിരുദൂതരുടെ മറപുടയില്‍ നിന്ന്‌ വനിതകള്‍ സ്‌ത്രീത്വത്തിന്‌ വില കല്‍പിക്കേണ്ടതിന്റെ അളവ്‌ കോല്‍ എന്താണെന്ന്‌ വളരെ സ്‌പഷ്‌ടമാണ്‌. ഈ വനിതാദിനം സ്‌ത്രീത്വം എന്താണെന്ന്‌ ചിന്തിക്കാന്‍ അവസരമേകിയെങ്കില്‍...

Wednesday, 26 February 2014

യക്ഷിയോ പിശാചോ

അടുത്തറിയുമ്പോള്‍
യക്ഷിയോ......... പിശാചോ.........
               ചെറിയ നിലാവെളിച്ചമുള്ള രാത്രി. ഒരാവശ്യം കഴിഞ്ഞ്‌ റോഡരികിലൂടെ വീട്ടിലേക്ക്‌ നടക്കുകയാണ്‌. നേരിയ കാറ്റും ചിന്നം ചിന്നം മഴയുമുണ്ട്‌. കുറച്ച്‌ നടന്നപ്പോള്‍ അകലെ നിന്ന്‌ ആരോ എന്തോ അനങ്ങുന്നത്‌ കണ്ടു. ഭയവും ആശ്വാസവും ഒപ്പം പിടികൂടി. വല്ല യക്ഷിയോ പിശാചോ എന്ന ഭയവും മനുഷ്യര്‍ ആരെങ്കിലുമായിരിക്കുമെന്ന ആശ്വാസവും. 
                      പക്ഷേ, മികച്ച്‌ നിന്നത്‌ ഭയമായതിനാല്‍ ആരൊക്കെയോ പറഞ്ഞ യക്ഷിക്കഥകളും പൈശാചിക വൃത്താന്തങ്ങളും തികട്ടിവന്നു. ഭീതി കൂടിക്കൊണ്ടിരുന്നു. എന്തായാലും സര്‍വ്വധൈര്യവും സംഭരിച്ച്‌ മുന്നോട്ട്‌ നടക്കാന്‍ തീരുമാനിച്ചു. ആ രൂപത്തിന്റെ സമീപമെത്തിയപ്പോഴല്ലേ കാര്യം പിടികിട്ടിയത്‌. റോഡരികിലെ പറമ്പിലുള്ള ഒരു വാഴയുടെ ഇലയായിരുന്നു അത്‌. ആശ്വാസ നെടുവീര്‍പ്പോടെ പറ്റിയ അബദ്ധമോര്‍ത്ത്‌ മനസ്സ്‌ മന്ത്രിച്ചു. എടാ മണ്ടാ..
സമാധാനത്തോടെ വീട്ടിലെത്തി. ഹൃദയം എന്നെ ചിന്തിപ്പിക്കാന്‍ തുടങ്ങി. അകലെ നിന്ന്‌ കണ്ട വാഴയിലയെ കുറിച്ച്‌ എന്തൊക്കെയാ വിചാരിച്ചത്‌? എന്ത്‌ കൊണ്ടാണ്‌ അങ്ങനെ സംഭവിച്ചത്‌? ഹൃദയത്തിലുള്ള വിശ്വാസ ബലഹീനതയോ? എന്തും മൈനസായി കാണുന്ന മനസ്സിന്റെ പോരായ്‌കയോ? ഇങ്ങനെയല്ലേ നാം പലതും മനസ്സിലാക്കുന്നത്‌. പ്രത്യേകിച്ച്‌ ദൂരെ നിന്ന്‌ കാണുമ്പോള്‍!
ഉറങ്ങാന്‍ കിടന്ന ഞാന്‍ എന്നെ കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങി. എന്നെ അടുത്തറിയാത്തവര്‍ എന്നെ സംബന്ധിച്ച്‌ വിചാരിക്കുന്നതും ഇതു പോലെയല്ലേ? എന്റെ ബാഹ്യ പെരുമാറ്റം കണ്ട്‌ നല്ലവനെന്ന തെറ്റിദ്ധാരണ അല്ലെങ്കില്‍ പരസ്യപ്രവര്‍ത്തനങ്ങള്‍ കാണുന്നവരുടെ പോസിറ്റീവ്‌ ചിന്താഗതി. എന്റെ ആന്തരീകവും രഹസ്യവും അടുത്തറിയുന്നവരല്ലേ ഞാന്‍ കണ്ട വാഴയില പോലെയാണെന്ന്‌ അറിയൂ. അല്ലെങ്കില്‍ അനിഷ്‌ടമുള്ളവര്‍ എന്റെ ചില മൈനസ്‌ കാര്യങ്ങളിലൂടെ ചീത്തയാളായി കാണുന്നു. ഒരു പക്ഷേ ഇവരും എന്നെ അടുത്തറിഞ്ഞാല്‍ വിചാരം മറ്റൊന്നിന്‌ വഴിമാറിയേക്കാം. എന്നെ കുറിച്ച്‌ എനിക്കറിയാം. പക്ഷേ, ആ അറിവനുസരിച്ചുള്ള ചലനമില്ലെന്ന്‌ മാത്രം. 
ഇത്‌ പോലെ തന്നെയല്ലേ നമ്മില്‍ പലരുടേയും അവസ്ഥ. നാം ഒരാളെ, അയാളുടെ പ്രവൃത്തികള്‍, സമീപനങ്ങള്‍, കാണുമ്പോഴേ അങ്ങ്‌ ഉറപ്പിക്കുകയാ. അയാള്‍ വെറും ചണ്ടി, അല്ലെങ്കില്‍ മഹാന്‍. അടുത്തറിയുമ്പോള്‍ മനസ്സിലാകുന്നത്‌ നേരെ തിരിച്ചായിരിക്കും. 
                           അദ്ദേഹത്തിന്റെ സമീപനം വളരെ നല്ലതാ. പ്രഭാഷണം ഗംഭീരമാ, എഴുത്ത്‌ അതിലും മെച്ചമാ, മതബോധവും ഭയവും ഉണ്ടാക്കുന്നതാണ്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സംസാരങ്ങളുമൊക്കെ.. ഇത്യാദി കാര്യങ്ങള്‍ നാം ചിലപ്പോള്‍ ചിലരെ കുറിച്ച്‌ പറഞ്ഞതായിരിക്കും. ഒരാളെ കുറിച്ച്‌ പോസിറ്റീവായി ചിന്തിക്കുന്നത്‌ തന്നെയാണ്‌ നല്ലത്‌. പക്ഷേ, ഈ ചിന്തയും പ്രോത്സാഹനവും ചിലപ്പോള്‍ അയാളുടെ ഭൗതികവും പാരത്രികവുമായ പരാജയത്തിന്‌ കാരണമായാല്‍ കഷ്‌ടമാണ്‌. 
                   അതുപോലെ ചിലരുടെ പെരുമാറ്റങ്ങളും പ്രവര്‍ത്തനങ്ങളും കാണുന്ന നാം ചാടിപ്പറയും. അവന്‍ വെറും പീറയാ, പൊങ്ങച്ചക്കാരനാണ്‌ എന്നൊക്കെ. ഇത്‌ നാം അടുത്തറിഞ്ഞ്‌ പറയുന്നതല്ല. ആരെക്കുറിച്ചാണെങ്കിലും എന്തിനെ കുറിച്ചാണെങ്കിലും ഏത്‌ രീതിയിലാണെങ്കിലും - മതപരമോ സാമൂഹികമോ കുടുംബപരമോ ഏതാണെങ്കിലും - വെറും പ്രഥമ കാഴ്‌ചയും വിവരവും വെച്ച്‌ തീരുമാനിക്കുന്നത്‌ നല്ലതല്ല. അടുത്തറിയണം. വ്യക്തമായി മനസ്സിലാക്കണം. ആളെ, കാര്യത്തെ, വാക്കുകളെ, പ്രവൃത്തികളെയെല്ലാം യഥാവിധി നാം അറിയുമ്പോള്‍ നമ്മുടെ മുന്‍തീരുമാനത്തിനെതിരായിക്കും സത്യം. യഥാര്‍ത്ഥ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. 
                  ലോകവും സൃഷ്‌ടികളും കാണുമ്പോള്‍ അതിന്‌ സ്വന്തമായ അസ്‌തിത്വം കൊടുക്കുന്നുവെങ്കില്‍ അത്‌ ദൂരക്കാഴ്‌ചയാണ്‌. സത്യം അതല്ല. അവയെ അടുത്തറിയുമ്പോള്‍ അവക്ക്‌ സ്വന്തമായ ആസ്‌തിക്യമില്ലെന്നും സ്രഷ്‌ടാവ്‌ നല്‍കിയ ആസ്‌തിക്യത്തിലാണ്‌ അവയുള്ളതെന്നും തിരിയും. ഈ തിരിവ്‌ കിട്ടുമ്പോള്‍ അവയെ കാണുമ്പോഴും കേള്‍ക്കുമ്പോഴും സ്‌പര്‍ശിക്കുമ്പോഴും രുചിക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ സ്രഷ്‌ടാവിനെ കാണാന്‍ സാധിക്കും. 
             ലോകം ഇരുണ്ടതാണ്‌. അതിനെ പ്രകാശിതമാക്കിയത്‌ സ്രഷ്‌ടാവാണ്‌. അഥവാ ഇല്ലായ്‌മയില്‍ നിന്ന്‌ ആസ്‌തിക്യത്തിലേക്ക്‌ കൊണ്ടുവന്നത്‌ നാഥനാണ്‌. ഈയൊരു അടുത്തറിവ്‌ ഇല്ലാത്തിടത്തോളം സൃഷ്‌ടികളഖിലവും നാഥനെ തൊട്ട്‌ നമുക്ക്‌ മറയാകും. ``ഞങ്ങള്‍ നിങ്ങള്‍ക്കുള്ള പരീക്ഷണമാണെന്ന്‌ ഓരോ സൃഷ്‌ടിയും വിളിച്ചു പറയുന്നുണ്ടെന്ന്‌'' മഹാന്മാര്‍ പറഞ്ഞത്‌ അതുകൊണ്ടാണ്‌. കാര്യങ്ങള്‍ അടുത്തറിഞ്ഞ്‌ സത്യം ഗ്രഹിക്കാന്‍ അല്ലാഹു നമ്മെ തുണക്കട്ടെ.. ആമീന്‍.

Sunday, 23 February 2014

ദീനിനെ ജീവിപ്പിച്ചവന്‍

ദീനിനെ ജീവിപ്പിച്ചവന്‍........................

                    വിശുദ്ധ ദീനിന്റെ ആത്മീയാദര്‍ശങ്ങള്‍ വാരിവിതറിയ സൂഫീവര്യന്മാര്‍ ലോകത്ത്‌ കഴിഞ്ഞുപോയിട്ടുണ്ട്‌. ``ദീനിനെ ജീവിപ്പിച്ചവന്‍'' മുഹ്‌യിദ്ദീന്‍ എന്ന പേരില്‍ തന്നെ സ്വൂഫീലോകത്ത്‌ നിസ്‌തുല്യ സംഭാവനകള്‍ നല്‍കിയ ശൈഖ്‌ മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി.) അവര്‍കള്‍ അതില്‍ പ്രധാനിയാണ്‌. മുസ്‌ലിം ജനമനസ്സുകളില്‍ വളരെയധികം സ്വാധീനം ചെലുത്തിയ ഔലിയാക്കളില്‍ പ്രധാനിയാണ്‌ ശൈഖ്‌ ജീലാനി (ഖു.സി.). കിഴക്കും പടിഞ്ഞാറും മാത്രമല്ല, ലോകത്താകമാനം ആത്മീയോതക്കര്‍ഷത്തിന്റെ പുതുപുത്തന്‍ പ്രഭാവങ്ങള്‍ വിശ്വാസീ ലോകത്തിന്‌ സമര്‍പ്പിച്ച കെല്‍പ്പുള്ള ഒരുപറ്റം ആത്മീയ ജ്ഞാനികളെ വാരിവിതറിയാണ്‌ മഹാനവര്‍കള്‍ കടന്നുപോയത്‌. അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇന്നും നിരവധി കലുഷ ഹൃദയങ്ങള്‍ സ്രഷ്‌ടാവിന്റെ സമക്ഷത്തിലേക്ക്‌ പ്രയാണം നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ സത്യം. 
                              അസൂയയും കുശുമ്പും മറ്റ്‌ ഹൃദയ രോഗങ്ങള്‍ കൊണ്ടും പൊറുതിമുട്ടിയവര്‍ക്ക്‌ മഹാനുഭാവന്റെ പ്രസംഗങ്ങള്‍ എന്നും സിദ്ധൗഷധങ്ങളായിരുന്നു. ആധുനിക പ്രാസംഗികരുടെ വാക്‌ധോരണികളായിരുന്നില്ലത്‌. മറിച്ച്‌ കര്‍ണ്ണ പുടങ്ങളിലൂടെ തുളച്ച്‌ കയറി മനതാരില്‍ പ്രഹരം നടത്തി നിസ്സ്വാര്‍ത്ഥവും നിഷ്‌ക്കളങ്കവുമായി സ്രഷ്‌ടാവിന്റെ സമക്ഷത്തിലേക്ക്‌ കടന്നുചെല്ലാന്‍ പാകപ്പെട്ട ഹൃദയങ്ങളാക്കി മാറ്റാന്‍ കഴിയുന്ന അതുല്യ വചസ്സുകളായിരുന്നു. ഈ മഹിതവചസ്സുകളുടെ പ്രശോഭ ഇന്നും കെടാതെ നില്‍ക്കുന്നു എന്നത്‌ അവിടുത്തെ മഹത്വത്തിന്‌ പ്രസക്തിയേറ്റുന്നു.
ശരീഅത്തില്ലാത്ത ത്വരീഖത്ത്‌ കൊണ്ട്‌ നമുക്കൊരാവശ്യവുമില്ലെന്ന മഹാനുഭാവന്റെ വചസ്സുകള്‍ ശരീഅത്തുല്‍ ഇസ്‌ലാമിന്റെ സുന്ദരമായ സീമകളെ വിസ്‌മരിച്ച്‌ ത്വരീഖത്തിന്റെ ലേബലില്‍ സുഖാസ്വാദനത്തിന്റെ മെത്തകള്‍ തേടുന്ന കള്ള ശൈഖുമാരുടെയും കള്ള ത്വരീഖത്തുകാരുടെയും മര്‍മ്മത്തേല്‍ക്കുന്ന പ്രഹരമാണ്‌.
                                 ഇസ്‌ലാമിന്റെ സൂക്ഷ്‌മ തലങ്ങളെ പോലും വലിയ ഉത്തരവാദിത്വത്തോടെ സമീപിച്ച ജീവിതാനുഭവമാണ്‌ മഹാനുഭാവന്‍ നമുക്ക്‌ സമ്മാനിച്ചത്‌. പിഞ്ചുകുഞ്ഞായിരിക്കുമ്പോള്‍ തന്നെ വിശുദ്ധ റമളാനിന്റെ പകലുകളില്‍ തന്റെ മാതാവിന്റെ മുലപ്പാല്‍ കുടിക്കാന്‍ വിസമ്മതം കാണിച്ച ചരിത്രപാഠം കണ്ടില്ലെന്ന്‌ നടിക്കാന്‍ ഇവര്‍ക്കെങ്ങനെ കഴിയും? 
                                        വിശ്വാസി ഹൃദയങ്ങള്‍ റബീഉല്‍ ആഖിറിന്റെ വരവോടെ മഹാന്റെ സ്‌മരണകളിലും മദ്‌ഹുകളിലും മുഴുകുമ്പോള്‍ നമ്മുടെ ഹൃദയാന്തരാളങ്ങളും അവിടുത്തെ പ്രഭയില്‍ പ്രകാശിക്കട്ടെ.. അതിനുതകുന്നതാകട്ടെ നമ്മുടെ ജീവിതം..

Friday, 21 February 2014

രോഗങ്ങള്‍

    രോഗങ്ങള്‍


                                ആസ്‌മ, പനി, തലവേദന, ചെറിയ അസ്വസ്ഥതള്‍, എലിപ്പനി, ഡങ്കിപ്പനി, കാന്‍സര്‍, എയ്‌ഡ്‌സ്‌, എബോള, തുടങ്ങി ചെറുതും വലുതുമായ രോഗങ്ങള്‍ നമുക്കറിയാം. ചിലത്‌ നിസ്സാരമെങ്കില്‍ മറ്റ്‌ ചിലത്‌ മാരകവും മാറാവ്യാധിയുമാണ്‌.പകരുന്നതും അല്ലാത്തതും ആകൂട്ടത്തിലുണ്ട്‌.
                      ലോകം പുരോഗമിക്കുന്തോറും വ്യത്യസ്‌ത പേരുകളിലും ചികിത്സലഭിക്കാത്തതും ഫലിക്കാത്തതുമായ രോഗങ്ങളും പുരോഗമിക്കുന്നു. ചില രോഗങ്ങളുടെ പേരില്‍ മനുഷ്യന്‍ ഞെരിപിരി കൊളളുന്നു. അതിനുള്ള ഔഷധമോ ചികിത്സയോ കണ്ടുപിടിക്കാനാവാതെ ആധുനിക വൈദ്യശാസ്‌ത്രം നട്ടം തിരിയുന്നു. എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്നതാണ്‌ യാഥാര്‍ത്ഥ്യം. മരണമൊഴിച്ച്‌ എല്ലാ അസുഖത്തിന്നും ഔഷധമുണ്ടന്നത്‌ തിരുമൊഴിയാണ്‌.
                     നമുക്ക്‌ പലപ്പോഴും പലവിധ രോഗങ്ങള്‍ വരാറുണ്ട്‌. ചിലതൊക്കെ സ്വയം മാറുന്നു. മറ്റു ചിലത്‌ ചെറിയ ചികിത്സയിലൂടെ വേഗം ഭേദമാകുന്നു.ചിലത്‌ കൂടുതല്‍ കാലം മരുന്നു കഴിക്കുമ്പോള്‍ സുഖമാകുന്നു. എന്നാല്‍ ചിലത്‌ എത്ര കാലം ചികിത്സിച്ചാലും മാറുന്നില്ല. ഇതിലെല്ലാം മനുഷ്യന്‌ ചിന്തിക്കാനും മനസ്സിലാക്കാനും ഉണ്ട്‌.
                       ചിലര്‍ രോഗം വരുമ്പോള്‍ തീരെ മരുന്നുപയോഗിക്കാതിരിക്കുന്നു.റബ്ബ്‌ തന്നത്‌ റബ്ബ്‌ ശിഫയാക്കട്ടേയെന്നാണ്‌ അവരുടെ ചിന്ത.കുഴപ്പമില്ല അതിനുള്ള ത്രാണിയുണ്ടങ്കില്‍. ചികിത്സയും മരുന്നും തവക്കുലിന്‌ എതിരല്ല എന്ന്‌ ഇവര്‍ മനസ്സിലാക്കുന്നില്ല. മറ്റൊരു കൂട്ടര്‍ ഡോക്‌ടറും മരുന്നു മൊക്കെ അല്ലാഹുവിനെ പോലെ കരുതുന്നു. നിസ്സാര രോഗങ്ങള്‍ക്ക്‌ ഉടന്‍ ആസ്‌പത്രിയില്‍ പോകുകയും മരുന്ന്‌ വാങ്ങുകയും ചെയ്യുന്നു. ഡോക്‌ടര്‍ക്കും മരുന്നിനും ശിഫയാക്കാനുള്ള കഴിവ്‌ അല്ലാഹുവാണ്‌ കൊടുക്കുന്നത്‌ എന്ന ബോധം ലവലേശമില്ലാത്തത്‌ പോലെയാണ്‌ അവരുടെ നിലപാട്‌. ഒരു കാര്യത്തിലും കൃത്യനിഷ്‌ഠയില്ലങ്കിലും മരുന്ന്‌ സേവിക്കുന്നതില്‍ ഒരുവിട്ടുവീഴ്‌ചയുമില്ല. ചികിത്സയും മരുന്നും വേണ്ടന്നല്ല ഈപറയുന്നത്‌. മറിച്ച്‌ വേണമെന്ന്‌ തന്നെയാണ്‌. പക്ഷെ അതിനെ മുഖ്യ അവലംബമാക്കരുത്‌ . ഏത്‌ ഔഷധത്തിലൂടെയും അത്‌ കാരണമായി ശമനം നല്‍കുന്നത്‌ അല്ലാഹുവാണ്‌. അവനെയാണ്‌ എല്ലാ കാര്യത്തിലുമെന്നതുപോലെ ഇതിലും അവലംബിക്കേണ്ടത്‌. ഈനിലയില്‍ കാരണങ്ങളുമായി ബന്ധപ്പെടാവുന്നതാണ്‌ അങ്ങനെയാവുമ്പോള്‍ മരുന്ന്‌ കഴിച്ചാലും ഇല്ലെങ്കിലും രോഗശമനം നല്‍കുന്നത്‌ അള്ളാഹുവാണെന്ന്‌ കാണാന്‍ കഴിയും. അപ്രകാരമുള്ള ചിക്ത്‌സ ഒരിക്കലും തവക്കുലിന്‌ എതിരാകുന്നില്ല.
                നമ്മില്‍ ചിലര്‍ വര്‍ഷത്തില്‍ പന്ത്രണ്ട്‌ മാസവും മരുന്നിലാണ്‌. പക്ഷേ അസുഖമാണെങ്കില്‍ മാറുന്നുമില്ല. ചിലപ്പോള്‍ രോഗം പതിന്മടങ്ങ്‌ വര്‍ദ്ധിക്കുന്നു. മറ്റു ചിലപ്പോള്‍ പഴയതിനോടൊപ്പം പുതിയ രോഗവും വരുന്നു. ഈസന്ദര്‍ഭങ്ങളിലൊക്കെ ചികത്സക്കൊപ്പം നമ്മുടെ ചെയ്‌തികളും ചിന്തകളും വിലയിരുത്തുകയും മോശമായവ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയില്‍ നിന്നൊഴിവായി പശ്ചാതപിച്ച്‌ മടങ്ങുകയും വേണം. അല്ലെങ്കില്‍ ഇത്‌ അല്ലാഹുവിന്റെ തീരുമാനമാണെന്നുറച്ച്‌ ക്ഷമിക്കണം . മറിച്ച്‌ അല്ലാഹുവിനെതിരെ തിരിയുകയോ മറ്റുള്ളവരോട്‌ കയര്‍ക്കുകയോ ചെയ്‌താല്‍ അത്‌ ആപത്താണ്‌. തിരുനബി(സ)പറഞ്ഞു. രോഗങ്ങള്‍ വരുന്നത്‌ മൂന്ന്‌ കാര്യത്തിനാവാം. ഒന്ന്‌ അല്ലാഹുവിലേക്ക്‌ കൂടുതല്‍ അടുപ്പിക്കുന്നതിന്‌ രണ്ട്‌ തെറ്റുകള്‍ പൊറുക്കപ്പെടുന്നതിന്ന്‌.മൂന്ന്‌ അല്ലാഹുവില്‍ നിന്ന്‌ അകറ്റുന്നതിന്ന്‌. ഇതില്‍ മൂന്നാമത്തേതില്‍ ഉള്‍പ്പെടാതിരിക്കാന്‍ വിശ്വസി വളരെ ശ്രദ്ധിക്കേണ്ടതുണ്ട്‌.
             രോഗാതുരാവസ്ഥയില്‍ നാം ആദ്യം പരിശോധിക്കേണ്ടത്‌ നമ്മുടെ പ്രവൃത്തികളും വിചാരങ്ങളുമാണ്‌. അല്ലാഹുവും തിരുദൂതരും (സ) നിഷ്‌ക്കര്‍ഷിച്ചതിനെതിരായി വല്ലതും പ്രവര്‍ത്തിച്ചോ? സത്യവിശ്വാസികളായ സഹോദരങ്ങളോടും സഹജീവികളോടുമുളള പെരുമാറ്റവും അവരെ സംബന്ധിച്ചുള്ള വിചാരവും ശരിയായ രീതിയിലാണോ? അള്ളാഹുവിനോടുള്ള ബാധ്യതാ നിര്‍വ്വഹണത്തില്‍ വീഴ്‌ച വന്നിട്ടുണ്ടോ? കുടുംബത്തിലും സമൂഹത്തിലും നല്ല സ്വഭാവത്തിലാണോ പ്രവര്‍ത്തിക്കുന്നത്‌? തുടങ്ങിയ വിചിന്തനങ്ങള്‍ നടത്തി, പരിഹരിച്ച്‌ നല്ല പെരുമാറ്റങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അല്ലാഹുവിലേക്ക്‌ കൂടുതല്‍ അടുക്കാന്‍ നാം ശ്രമിക്കുക. ഒരുപക്ഷേ കൂടുതല്‍ അടുക്കുന്തോറും രോഗങ്ങളും ബുദ്ധിമുട്ടുകളും വര്‍ദ്ധിച്ചേക്കും.അള്ളാഹുവിനോട്‌ ഏറ്റവും അടുത്ത അമ്പിയാക്കള്‍ നേരിട്ട പ്രയാസങ്ങള്‍ നമ്മെ അതാണ്‌ പഠിപ്പിക്കുന്നത്‌. അള്ളാഹുവിന്റെ കഠിനമായ പരീക്ഷണങ്ങള്‍ക്ക്‌ കൂടുതല്‍ വിധേയ മാകുന്നത്‌ അമ്പിയാക്കളും ഇഷ്‌ടദാസ്‌ന്മാരുമാണെന്നത്‌ തിരുഹദീസിന്റെ ആശയമാണ്‌.
            അല്ലാഹു അവനിലേക്ക്‌ കൂടുതല്‍ അടുപ്പിക്കുവാന്‍ ഉദ്ധേശിക്കുന്നവര്‍ക്ക്‌ രോഗമോ മറ്റ്‌ വിഷമങ്ങളോ നല്‍കിയാല്‍ അത്‌ അല്ലാഹുവിന്റെ വിധിയാണ്‌, അവന്റെ അനേക അനുഗ്രഹങ്ങള്‍ക്ക്‌ മുമ്പില്‍ തന്റെ ആരാധനകളും മറ്റും ഒന്നുമല്ലായെന്ന്‌ നിനച്ച്‌ അവര്‍ ക്ഷമിക്കുന്നതാണ്‌ . തെറ്റുകളുടെ പേരില്‍ രോഗിയാവുന്നവര്‍ തന്റെ ദോഷങ്ങള്‍ പൊറുക്കാന്‍ റബ്ബ്‌ നല്‍കിയ പ്രായശ്ചിത്തമാണ്‌ ഇതെന്ന്‌ കരുതി സമാധാനിക്കും. എന്നാല്‍ താന്‍ വളരെയധികം സത്‌ക്കര്‍മ്മങ്ങളും ദാനധര്‍മ്മങ്ങളും മറ്റ്‌ നിരവധി പുണ്യങ്ങളും ചെയ്‌തിട്ട്‌ തനിക്ക്‌ ഈരോഗം പടച്ചവന്‍ എന്തിനാതന്നത്‌? എത്രനല്ലത്‌ ചെയ്‌തിട്ടും അവന്‍ എന്നെ വിഷമത്തിലാക്കുന്നു എന്ന്‌ അല്ലാഹുവിനെതിരെ ചിന്തിക്കുന്നവര്‍ അല്ലാഹുവില്‍നിന്ന്‌ കൂടുതല്‍ അകന്ന്‌ പരാജിതരാവുകയാണ്‌. 

ആധുനിക സംസ്‌കാരവും ഖുര്‍ആനും

ആധുനിക സംസ്‌കാരവും ഖുര്‍ആനും

                             കരുണയേയും അലിവിനേയും നിസാരവല്‍ക്കരിച്ചാണ്‌ ആധുനിക ലോകം കടന്നു പോകുന്നത്‌. ജയിച്ചവന്റെ സംസ്‌കാരങ്ങളെ അങ്ങേയറ്റം ബഹളത്തോടെ അടിച്ചേല്‍പ്പിക്കുന്നു. അതിജയിക്കപ്പെട്ടവന്റെ തനത്‌ വികാരങ്ങളെയും വിചാരങ്ങളെയും ആധുനിക സംസ്‌കാരം തകര്‍ക്കുന്നു. സാമൂഹിക തിന്മകളുടേയും അരാജകത്വങ്ങളുടെയും നിയമസാധുതകള്‍ക്കും സാധൂകരണത്തിനും കോടതി വരാന്തകളില്‍ അഭയം പ്രാപിച്ച ചെകുത്താന്മാര്‍ വാഴുന്ന ലോകമാണിത്‌. 
അപമാനവത്‌കരിക്കപ്പെട്ട വിദ്യാഭ്യാസവും സാങ്കേതിക വിദ്യയുമാണ്‌ ആധുനിക മനുഷ്യന്റെ സംഭാവന. ഇന്ന്‌ ലോകത്തെ നിയന്ത്രിക്കുന്നത്‌ തന്നെ ആഗോള കമ്പോള വ്യവസ്ഥിതിയാണ്‌. ഇവരുടെ ഭൂതകാല ചരിത്രം പഠിക്കുമ്പോഴാണ്‌ അപകടം മനസ്സിലാവുക. അതിഥികളെ ബഹുമാനിക്കുന്നവരും സമാധാന പ്രിയരും പ്രകൃതി സ്‌നേഹികളുമായ ഒരു ജനതയെ ഒന്നടങ്കം കൊന്നൊടുക്കി ഇല്ലായ്‌മ ചെയ്‌ത്‌ ഐക്യനാടുകള്‍ കെട്ടിപ്പടുത്തവരാണവര്‍. നിരപരാധികളായ കോടിക്കണക്കിന്‌ മനുഷ്യരെ ജപ്പാനിലും വിയറ്റ്‌നാമിലും ഇന്തോനേഷ്യയിലും സോമാലിയയിലും ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും ലിബിയയിലും ചുട്ടും പട്ടിണിക്കിട്ടും ക്രൂരമര്‍ദ്ദന മുറകള്‍ കൊണ്ടും കൊന്നൊടുക്കിയവര്‍ മനുഷ്യ ജീവിതത്തിന്‌ ഒരു ചില്ലിക്കാശ്‌ പോലും നല്‍കുന്നില്ല. അവസാനം ബാക്കിയാവുന്നത്‌ വേവലാതികള്‍ മാത്രമാണ്‌. 
സ്വജീവിതം ഭദ്രമാക്കാനുള്ള ഓരോരുത്തരുടെയും അസുര മുന്നേറ്റത്തില്‍ ബന്ധങ്ങള്‍ യാന്ത്രികമാവുകയോ തരിപ്പണമാവുകയോ ചെയ്യുന്നു. പുരോഗതിയുടെ അടിസ്ഥാനം തന്നെ ഭൗതികമായ സുഖങ്ങളും സ്വാര്‍ത്ഥ താല്‍പര്യങ്ങളുമാണെന്ന്‌ വന്നിരിക്കുന്നു. ആര്‍ത്തി പൂണ്ട ഈ കിടമത്സരം സൃഷ്‌ടിച്ചത്‌ ആഗോള മൂലധന ശക്തികളാണ്‌. മീഡിയകള്‍ ഏകമുഖമായ സംസ്‌കാരങ്ങളും ജീവിത വീക്ഷണങ്ങളും ലോക ജനതയ്‌ക്ക്‌ മേല്‍ അടിച്ചേല്‍പ്പിക്കുക കൂടി ചെയ്യുന്നതോടെ കാര്യങ്ങള്‍ക്ക്‌ പൂര്‍ണ്ണത കൈവരും. എന്തുകൊണ്ടും അപടകരമായ സംസ്‌കാരത്തിന്റെ വാഹകരായി നാം അറിയാതെ മാറിക്കൊണ്ടിരിക്കുന്നു. 
                                ഈയൊരു ഭീകരാവസ്ഥക്ക്‌ പരിഹാരം തേടിയിറങ്ങുമ്പോഴാണ്‌ ഖുര്‍ആന്റെ മുന്നില്‍ എത്തിച്ചേരുക. കമ്പോള സംസ്‌കാരം വിഭാവനം ചെയ്‌ത ``സുഖിച്ച്‌ ജീവിക്കുക'' എന്ന ഏക ലക്ഷ്യത്തിലധിഷ്‌ഠിതമായ ജീവിത രീതിയോട്‌ വല്ലാതെ അപലപിച്ചും യഥാര്‍ത്ഥ ജീവിതം എന്താണെന്നും അതിന്റെ ലക്ഷ്യം എന്താണെന്ന്‌ ഉദ്‌ബോധിപ്പിച്ചും ഖുര്‍ആന്‍ ലോകത്ത്‌ സമര്‍പ്പിച്ച തത്വങ്ങളെ അനുധാവനം ചെയ്‌ത്‌ മുന്നോട്ട്‌ പോകാന്‍ തയ്യാറായാല്‍ ഇന്നത്തെ മുഴുവന്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനാകും. സദാചാരത്തിലും നീതിയില ധിഷ്‌ഠിതമായ ജീവിതരീതി കെട്ടിപ്പടുക്കുക മാത്രമാണ്‌ അതിനുള്ള പോംവഴി. സദാചാര വിരുദ്ധമായ സ്വവര്‍ഗ്ഗരതിക്ക്‌ നിയമനിര്‍മ്മാണം നടത്താന്‍ ചില സംഘടനകള്‍ രംഗത്ത്‌ വരുമ്പോള്‍ അവര്‍ ഓര്‍ക്കേണ്ടത്‌, ലൂത്വ്‌ നബി (അ) ന്റെ ജനതയെ സ്രഷ്‌ടാവ്‌ കഠിന ശിക്ഷ നല്‍കി നശിപ്പിച്ചു കളഞ്ഞത്‌ സ്വവര്‍ഗ്ഗരതിയില്‍ നിന്ന്‌ പിന്മാറാനുള്ള കല്‍പനയെ ധിക്കരിച്ചപ്പോഴായിരുന്നു എന്ന ചരിത്രപാഠമാണ്‌. ഇന്ത്യാഗവണ്‍മെന്റ്‌ സ്വവര്‍ഗ്ഗരതിയുടെ നിയമ സാധൂകരണത്തിന്റെ സാധ്യതകളെ നിരാകരിച്ചതില്‍ നമുക്ക്‌ അഭിമാനിക്കാം. എങ്കിലും ലോകത്ത്‌ 16 രാജ്യങ്ങളില്‍ നിയമാനുസൃതമായി ഈ അരാജകത്വം ഇന്നും നടമാടുന്നു എന്നതാണ്‌ സത്യം. 
                                   വിപണനവുമായി ബന്ധപ്പെട്ട്‌ ഭൗതിക ലോകം ഒരു ഏകലോക ക്രമം ഉണ്ടാക്കാനാണ്‌ ശ്രമിക്കുന്നത്‌. എന്നാല്‍ ഏകമുഖമായ അഭിരുചിയും ജീവിത ശൈലികളും വളര്‍ത്താന്‍ ഖുര്‍ആന്‍ ഉദ്ദേശിക്കുന്നില്ല. മറിച്ച്‌ കാലത്തിനും വര്‍ഗ്ഗത്തിനും ഇനത്തിനും വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. സ്‌ത്രീക്കും പുരുഷനും ചില സ്ഥലങ്ങളില്‍ വ്യത്യസ്‌തമായ നിയമസാധ്യതകളാണ്‌ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതും. എന്നാല്‍ വിശ്വാസ കാര്യങ്ങളിലും ആദര്‍ശ തത്വ സംഹിതകളിലും ഖുര്‍ആന്‍ ഏകത സ്ഥാപിക്കുന്നുണ്ട്‌. ഇലാഹിന്റെ ഏകത്വം മനുഷ്യ മനതാരില്‍ വളര്‍ത്താനാണ്‌ ഖുര്‍ആനും പ്രവാചകനും ആദ്യാന്തം ശ്രമിച്ചത്‌. ഏക ഇലാഹിലേക്കുള്ള സൃഷ്‌ടിയുടെ സഞ്ചാരം സര്‍വ്വ തിന്മകളില്‍ നിന്നും മനുഷ്യനെ മോചിതനാക്കും. സഞ്ചാര വിരാമത്തില്‍ സ്രഷ്‌ടാവിന്റെ സമക്ഷത്തില്‍ കുടിയിരുത്തിയ മാനവ മനതലങ്ങള്‍ അവിടുത്തെ നൂറിനാല്‍ പ്രഭാപൂരിതമാകും. അതോടെ അവന്‍ വിശുദ്ധ സോപാനത്തില്‍ ആറാടും. എന്നാല്‍ മുതലാളിത്തം സൃഷ്‌ടിച്ച ഏകലോക സംവിധാനത്തിന്‌ പുറകെ പോകുമ്പോള്‍ മനുഷ്യനെ സൃഷ്‌ടിച്ചത്‌ എന്നെ അറിഞ്ഞ്‌ ആരാധിക്കാനാണെന്ന ഖുര്‍ആന്റെ പ്രഖ്യാപിത ലക്ഷ്യം വിസ്‌മരിക്കപ്പെടുന്നു. അതിന്റെ ഫലമാകട്ടെ! പാരത്രിക ലോകത്ത്‌ അമ്പേ പരാജയവും!. മനുഷ്യന്റെ ജീവിത രീതി, വിഭ്യാഭ്യാസ ക്രമം, ഭാഷ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ബഹുത്വം അംഗീകരിക്കുന്നത്‌. ഖുര്‍ആന്‍ തന്നെ പറയുന്നു: ``നിങ്ങളുടെ ഭാഷകളിലും വര്‍ണ്ണങ്ങളിലുമുള്ള വൈവിധ്യവും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാണല്ലോ? നിശ്ചയം അറിവുള്ളവര്‍ക്കതില്‍ പാഠങ്ങള്‍ ഉണ്ട്‌''.
ലാഭത്തിന്റെയും പ്രയോജനത്തിന്റെയും അടിസ്ഥാനത്തിലാണ്‌ ആധുനിക സംസ്‌കാരം ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്നത്‌. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത്‌ നോക്കൂ. ``അധാര്‍മ്മികളെ മാത്രമേ അല്ലാഹു വഴികേടിലാക്കുകയുള്ളൂ. അവരാകട്ടെ അല്ലാഹുവുമായുള്ള കരാറിന്‌ ശേഷം വാഗ്‌ദാനം ലംഘിക്കുകയും അല്ലാഹു സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള ബന്ധങ്ങളെ അറുത്തെറിയുകയും ഭൂമിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവരാണ്‌ (അല്‍ ബഖറ 27). ഇവിടെ ആത്മീയതയുടെ ഉന്നത തലങ്ങളില്‍ ബന്ധങ്ങളെ സ്ഥാപിക്കാനും അതിനെ കാത്തു സൂക്ഷിക്കാനുമാണ്‌ ഖുര്‍ആന്‍ ശ്രമിച്ചിട്ടുള്ളത്‌. ഉമ്മയുടെ കാല്‍പാദത്തിനടിയിലാണ്‌ സ്വര്‍ഗ്ഗം എന്ന്‌ നബിവചസ്സ്‌ പഠിക്കുകയും കുടുംബ ബന്ധം ചേര്‍ക്കുന്നത്‌ പ്രവാചക ചര്യയും പുണ്യവുമാണെന്ന അദ്ധ്യാപനം കൂട്ടിച്ചേര്‍ത്ത്‌ വായിക്കുകയും ചെയ്യുമ്പോള്‍ ഇസ്‌ലാം പുലര്‍ത്തിയതും പകര്‍ത്താന്‍ ആഗ്രഹിച്ചതുമായ മാനുഷിക ബന്ധങ്ങളുടെ സ്ഥാനം നമുക്ക്‌ മനസ്സിലാകും. 
                               ലാഭത്തിന്റെ കണക്കുകള്‍ കൂട്ടിച്ചേര്‍ത്ത്‌ ബന്ധങ്ങള്‍ക്ക്‌ വില പറയുമ്പോഴാണ്‌ പാവപ്പെട്ട മാതാപിതാക്കള്‍ വീട്ടില്‍ നിന്നും ഒഴിവാക്കേണ്ട വേസ്റ്റായി മാറുന്നതും സദാചാരത്തിന്‌ കാവല്‍ നിര്‍ത്തിയ പോലീസുകാരനെ കുടിച്ച്‌ മദോന്മത്തനായി അവശ നിലയില്‍ നടുറോട്ടില്‍ കാണപ്പെടുന്നതും. ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കരുതെന്ന്‌ പഠിപ്പിച്ച മഹത്തരമായ അദ്ധ്യാപനങ്ങളാണ്‌ ഇസ്‌ലാമിനുള്ളത്‌. ഖുര്‍ആന്‍ പാഠങ്ങള്‍ കൈമുതലാക്കി ഉത്തരവാദിത്വ ബോധവും ധാര്‍മ്മിക മൂല്യങ്ങളുമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ചരിത്ര പരമായ ബാധ്യത ഇന്നും ഈ സമൂഹത്തിന്‌ മേല്‍ നിക്ഷിപ്‌തമാണ്‌.
Related Posts Plugin for WordPress, Blogger...