നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Thursday 17 April 2014

അഹങ്കാരം ആപത്‌കരം


അഹങ്കാരം ആപത്‌കരം


             അബൂ അബ്‌ദുല്ലാഹി ബ്‌നു മസ്‌ഊദ്‌ (റ) ല്‍ നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു: ``ഹൃദയത്തില്‍ അണുവിന്‍ തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ല''. അപ്പോള്‍ ഒരാള്‍ ചോദിച്ചു: നിശ്ചയം ഒരാള്‍ തന്റെ വസ്‌ത്രം നന്നായിരിക്കുന്നതും ചെരിപ്പ്‌ നന്നായിരിക്കുന്നതും ഇഷ്‌ടപ്പെടുമല്ലോ? നബി (സ്വ) പറഞ്ഞു: ``തീര്‍ച്ചയായും അല്ലാഹു സൗന്ദര്യവാനും സൗന്ദര്യത്തെ ഇഷ്‌ടപ്പെടുന്നവനുമാകുന്നു. സത്യത്തെ നിരാകരിക്കലും ജനങ്ങളെ അപമാനിക്കലുമാണ്‌ അഹങ്കാരം''.(മുസ്‌ലിം). 
                           സാമ്പത്തിക സ്ഥിതി അല്‍പം മെച്ചപ്പെടുകയോ ചെറിയ ഒരു അധികാരം ലഭിക്കുകയോ ചെയ്‌താല്‍ സ്വഭാവം മാറുകയും നില തെറ്റുകയും ചെയ്യുന്ന എത്രയോ ആളുകളെ കാണാറുണ്ട്‌. പണം, അധികാരം, പാണ്‌ഡിത്യം തുടങ്ങി സ്വായത്തമാക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ അധീനമാകുന്നതോടെ മനോഭാവത്തിലും പെരുമാറ്റത്തിലുമുണ്ടാകുന്ന വ്യതിയാനങ്ങള്‍ പലപ്പോഴും മനുഷ്യനെ വഴിതെറ്റിക്കുന്നു. `ഞാന്‍' എന്ന ചിന്തയാണ്‌ ആദ്യം മുളപൊട്ടുക. ഞാന്‍ കൊള്ളാവുന്നവനും തികഞ്ഞവനും മറ്റുള്ളവര്‍ മോശക്കാരും കൊള്ളരുതാത്തവരുമാണെന്ന ധാരണയില്‍ ക്രമേണ മനസ്സിന്റെ അടിത്തട്ടില്‍ അഹങ്കാരം വേരുറക്കാന്‍ തുടങ്ങും. പിന്നെപ്പിന്നെ അത്‌ വളരുകയും സാധാരണക്കാരുമായി ഇടപെടുവാനോ സംസാരിക്കുവാനോ അലംഭാവം കാട്ടുകയും ചെയ്യും. 
                     വംശത്തിന്റെയോ കുലമഹിമയുടെയോ തറവാടിന്റെയോ ദേശത്തിന്റെയോ പേരിലുള്ള അഹങ്കാരം നിരര്‍ത്ഥകമാണ്‌. എല്ലാവരുടെയും രക്തത്തിന്‌ തുല്യവിലയാണുള്ളത്‌. തഖ്‌വ ചേരുമ്പോഴാണ്‌ സ്ഥാനമാനങ്ങള്‍ വ്യത്യാസപ്പെടുന്നത്‌. കുഫ്‌റില്‍ നിന്ന്‌ മോചിതരാവുകയും തഖ്‌വ സ്വായത്തമാക്കുകയും ചെയ്‌തില്ലെങ്കില്‍ എല്ലാവരും തുല്യര്‍ തന്നെ. വിശുദ്ധ ദീനിന്റെ ഈ അദ്ധ്യാപനങ്ങളെ കുറിച്ചുള്ള അജ്ഞതയാണ്‌ താന്‍ പോരിമയിലേക്കും അഹംഭാവത്തിലേക്കും മനുഷ്യനെ നയിക്കുന്നത്‌. തന്റെ യോഗ്യതകളിലും കഴിവുകളിലും അമിതമായ വിശ്വാസം പുലര്‍ത്തുന്നവന്റെ മനസ്സില്‍ ശൈത്വാന്‍ അഹങ്കാരത്തിന്റെ വിത്തിടുന്നതാണ്‌. അപരനെ അനുസരിക്കുന്നത്‌ പോയിട്ട്‌ പരിഗണിക്കാന്‍ പോലും അഹങ്കാരിക്ക്‌ സാധിക്കുകയില്ല. പിന്നീട്‌ ഈ നിലപാട്‌ മറ്റുള്ളവര്‍ `തന്നെ' അനുസരിക്കേണ്ടവരും വണങ്ങേണ്ടവരുമാണെന്ന ചിന്തയിലേക്ക്‌ നയിക്കുന്നു. 
                  `ഹൃദയത്തില്‍ അണുമണി തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ല' എന്നാണ്‌ ഉദ്ദൃത ഹദീസില്‍ നബി (സ്വ) വ്യക്തമാക്കിയത്‌. ഇബ്‌ലീസ്‌ ആദം നബി (അ) ക്ക്‌ സുജൂദ്‌ ചെയ്യാന്‍ വിസമ്മതിച്ചത്‌ അഹങ്കാരം നിമിത്തമായിരുന്നു. പ്രസ്‌തുത സംഭവം പരാമര്‍ശിച്ചു കൊണ്ട്‌ ``അവന്‍ വിസമ്മതിക്കുകയും അഹങ്കാരം നടിക്കുകയും ചെയ്‌തു'' എന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചത്‌. അഹങ്കരിച്ചത്‌ മൂലം ഇബ്‌ലീസ്‌ രക്ഷിതാവിന്റെ ശാശ്വത ശാപത്തിനിരയാവുകയും നരകവാസികളുടെ നേതാവായിത്തീരുകയും ചെയ്‌തു. 
                  അല്ലാഹു തആല പറഞ്ഞു: ``ഫിര്‍ഔനും അവന്റെ സൈന്യവും ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു. അവര്‍ ധരിച്ചത്‌ നമ്മിലേക്ക്‌ അവര്‍ മടക്കപ്പെടുകയില്ലെന്നാണ്‌'' (അല്‍ ഖസ്വസ്‌ 39).
അല്ലാഹുവിന്റെ ശിക്ഷക്ക്‌ വിധേയരായ ജനവിഭാഗങ്ങളെ പരാമര്‍ശിക്കുമ്പോള്‍ അവരെ നാശത്തിലേക്ക്‌ നയിച്ചത്‌ അവരുടെ അഹങ്കാരമാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറയുന്നത്‌ കാണാം. ദരിദ്ര ജനങ്ങളെ തുല്യരായി കാണുന്നത്‌ തങ്ങള്‍ക്ക്‌ കുറച്ചിലായി തോന്നിയതിനാലാണ്‌ പ്രവാചകന്മാരെ പല ജനതകളും തള്ളിപ്പറഞ്ഞത്‌. പ്രവാചകന്മാരാകട്ടെ അജപാലകരും പാവപ്പെട്ടരുടെ കൂടെ ജീവിക്കുന്നവരുമായിരുന്നു. നാട്ടിലെ പ്രമാണിമാരെ നേതാക്കന്മാരാക്കാതെ അവശരെയും പട്ടിണിപ്പാവങ്ങളെയും ആലംബഹീനരെയും മിത്രങ്ങളാക്കിയതിനാലാണ്‌ അബൂജഹലും അബൂ ലഹബും അടക്കമുള്ള മക്കാ മുശ്‌രിക്കുകള്‍ നബി (സ്വ) യെ അവഗണിക്കുകയും ബന്ധിക്കുകയും ചെയ്‌തത്‌. അബൂ ജഹലിന്റെ അഹങ്കാരമാണ്‌ ബദ്‌ര്‍ യുദ്ധത്തില്‍ കലാശിച്ചത്‌. ആ യുദ്ധത്തില്‍ തന്നെ അവന്‍ വധിക്കപ്പെടുകയും ചെയ്‌തു. 
                   ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ നിന്നുത്ഭവിക്കുന്ന അഹങ്കാരം വളര്‍ന്ന്‌ വളര്‍ന്ന്‌ ഗുരുതരമാകും. അതിനാല്‍ ചെറിയ കാര്യങ്ങളില്‍ നിന്ന്‌ തന്നെ അഹങ്കാരത്തിന്റെ മുളകള്‍ നുള്ളിക്കളയേണ്ടിയിരിക്കുന്നു. മനസ്സില്‍ നിന്നാണല്ലോ അഹങ്കാരം ഉടലെടുക്കുന്നത്‌. അതിനാല്‍ ആദ്യമായി മനസ്സിനെ വിനയം ശീലിപ്പിക്കുകയാണ്‌ വേണ്ടത്‌. അല്ലാഹുവിനെ കുറിച്ചുള്ള സ്‌മരണ മനുഷ്യ ഹൃദയത്തില്‍ നിന്ന്‌ അഹങ്കാരത്തെ ദൂരീകരിക്കും. വിനയാന്വിതനായ മനുഷ്യനില്‍ നിന്ന്‌ അഹങ്കാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുകയില്ല. അല്ലാഹു പറഞ്ഞു; ``നീ ഭൂമിയില്‍ അഹങ്കാരത്തോടെ നടക്കരുത്‌. ഭൂമിയെ പിളര്‍ക്കാനോ പര്‍വ്വതങ്ങളോളം വലുതാകുവാനോ നിനക്ക്‌ സാധ്യമല്ല'' (അല്‍ ഇസ്‌റാഅ്‌ 37). മനസ്സില്‍ അഹങ്കാരം ഉത്ഭവിക്കാതിരിക്കാന്‍ സത്യവിശ്വാസികള്‍  വിനയാന്വിതരായിരിക്കണമെന്നാണ്‌ നബി (സ്വ) യുടെ ഉപദേശം. ഹാരിസ്‌ ബ്‌നു വഹബ്‌ (റ) വില്‍ നിന്ന്‌ നിവേദനം : അദ്ദേഹം പറഞ്ഞു: ``നബി (സ്വ) പറയുന്നത്‌ ഞാന്‍ കേട്ടു; ``നരകത്തിന്റെ ആളുകള്‍ ആരെന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചു തരാം. സകല അഹങ്കാരികളും ധിക്കാരികളുമാണവര്‍'' (ബുഖാരി, മുസ്‌ലിം). 
അല്ലാഹുവാണ്‌ ഏറ്റവും വലിയവനെന്ന ചിന്ത മനസ്സില്‍ ഉറപ്പിക്കുകയും തദനുസൃതമായി ജീവിതം ക്രമപ്പെടുത്തുകയും അഹങ്കാരികളുടെ പെരുമാറ്റ രീതികള്‍ ബോധപൂര്‍വ്വം ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ ഒരു പരിധി വരെ അഹങ്കാരം നിയന്ത്രിക്കാം. അഹങ്കാരിയുടെ നടത്തം ഉപേക്ഷിക്കുക, ജനങ്ങളുമായി വിനയത്തോടെ ഇടപെടുക, പൊങ്ങച്ചം പറയാതിരിക്കുക, മിതമായ ശബ്‌ദത്തില്‍ മാത്രം സംസാരിക്കുക തുടങ്ങിയവയാണ്‌ വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറയുന്ന ചില കാര്യങ്ങള്‍. വസ്‌ത്രം അഹങ്കാരത്തോടെ വലിച്ചിഴച്ച്‌ നടക്കരുതെന്ന്‌ നബി (സ്വ) നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. തലമുടി ചീകി, താന്‍ മോഹിക്കുന്ന വസ്‌ത്രം ധരിച്ചു കൊണ്ട്‌ അഹങ്കാരത്തോടെ ഒരാള്‍ നടന്നു കൊണ്ടിരിക്കെ അല്ലാഹു അവനെ ഭൂമിയില്‍ ആഴ്‌ത്തിക്കളഞ്ഞു. അവന്‍ അന്ത്യനാള്‍ വരെ ഭൂമിയില്‍ ആഴ്‌ന്നു കൊണ്ടിരിക്കും'' (ബുഖാരി, മുസ്‌ലിം).
                     മാന്യമായി വസ്‌ത്രം ധരിക്കുന്നതും മുടി ഭംഗിയായി ചീകുന്നതും നബി (സ്വ) പ്രോത്സാഹിപ്പിച്ച കാര്യമായിട്ടും അത്‌ അഹങ്കാരം പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമാക്കിയാണ്‌ അല്ലാഹുവിന്റെ ശാപത്തിന്‌ നിമിത്തമായത്‌. പുണ്യകര്‍മ്മങ്ങള്‍ പോലും പൊങ്ങച്ചത്തിന്‌ വേണ്ടി ചെയ്യുന്ന പലരുമുണ്ട്‌. അവരൊക്കെ പ്രതിഫലത്തിന്‌ പകരം അല്ലാഹുവിന്റെ ശാപവും കോപവുമാണ്‌ ക്ഷണിച്ചു വരുത്തുന്നത്‌. 
                  അബൂ ഹുറൈറ (റ) യി ല്‍ നിന്ന്‌ നിവേദനം ; നബി (സ്വ) പറഞ്ഞു: മൂന്ന്‌ കൂട്ടരോട്‌ അന്ത്യനാളില്‍ അല്ലാഹു സംസാരിക്കുകയോ അവരെ പരിശുദ്ധരാക്കുകയോ അവരിലേക്ക്‌ (കാരുണ്യത്തിന്റെ നോട്ടം) നോക്കുകയോ ഇല്ല. അവര്‍ക്ക്‌ വേദനാജനകമായ ശിക്ഷയുണ്ട്‌. വ്യഭിചരിക്കുന്ന വൃദ്ധന്‍, കള്ളം പറയുന്ന രാജാവ്‌ (ഭരണകര്‍ത്താവ്‌), അഹങ്കാരിയായ ദരദ്രന്‍ എന്നിവരാണ്‌ അവര്‍'' (മുസ്‌ലിം).
                 അബൂ ഹുറൈറ (റ) യില്‍ നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു; അഹങ്കാരത്തോടെ വസ്‌ത്രം വലിച്ചിഴച്ച്‌ നടക്കുന്നവനിലേക്ക്‌ അന്ത്യനാളില്‍ അല്ലാഹു (കാരുണ്യത്തിന്റെ നോട്ടം) നോക്കുകയില്ല'' (ബുഖാരി, മുസ്‌ലിം). സലമത്ത്‌ ബ്‌നു അക്‌വഅ്‌ (റ) വില്‍ നിന്നും നിവേദനം: നിശ്ചയം നബി (സ്വ) യുടെ സന്നിധിയില്‍ വെച്ച്‌ ഒരാള്‍ തന്റെ ഇടതു കൈ കൊണ്ട്‌ ആഹാരം കഴിക്കുകയായിരുന്നു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ``വലതു കൈ കൊണ്ട്‌ ആഹാരം കഴിക്കൂ.'' അപ്പോള്‍ അയാള്‍ പറഞ്ഞു; `എനിക്ക്‌ അതിന്‌ കഴിയില്ല' അപ്പോള്‍ നബി (സ്വ) പറഞ്ഞു: ``നിനക്കതിന്‌ കഴിയാതിരിക്കട്ടെ. അഹങ്കാരമാണ്‌ അയാളെ അതില്‍ നിന്ന്‌ തടഞ്ഞത്‌. പിന്നീട്‌ അയാള്‍ക്ക്‌ ആ കൈ ഉയര്‍ത്താന്‍ സാധിച്ചില്ല. അത്‌ തളര്‍ന്ന്‌ പോയി. (മുസ്‌ലിം)
അല്ലാഹു തആല പറഞ്ഞു; ഭൂമിയില്‍ കുഴപ്പമുണ്ടാക്കാതിരിക്കുകയും അഹങ്കരിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കാണ്‌ പാരത്രിക ലോകം (സ്വര്‍ഗ്ഗം) നാം നിശ്ചയിച്ചിരിക്കുന്നത്‌. അന്തിമവിജയം തഖ്‌വയുള്ളവര്‍ക്കാണ്‌'' (അല്‍ ഖസ്വസ്‌ 83). 
                 അഹങ്കാരികളെ ഉറുമ്പുകളുടെ രൂപത്തില്‍ മഹ്‌ശറയില്‍ ഒരുമിച്ചു കൂട്ടുമെന്നും ജനങ്ങള്‍ അവരെ ചവിട്ടിമെതിക്കുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്‌. ചുരുക്കത്തില്‍ അഹങ്കാരം മനുഷ്യനെ നശിപ്പിക്കുന്നതും അവനെ തീരാ നഷ്‌ടത്തിലാക്കുന്നതും അല്ലാഹു അവനെ നിന്ദ്യനും നിസ്സാരനുമാക്കുന്നതും അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും പാത്രീ ഭൂതനായി അവനെ നരകത്തില്‍ വീഴ്‌ത്തുന്നതുമാണ്‌. ആത്മ സംസ്‌കരണ മാര്‍ഗ്ഗങ്ങളിലൂടെ അഹങ്കാരം ഉള്‍നാട്യം, ലോകമാന്യം, അസൂയ തുടങ്ങിയ ദുര്‍ഗുണങ്ങളില്‍ നിന്ന്‌ ഹൃദയത്തെ പരിശുദ്ധമാക്കുവാനും തദനുസൃതം ഇലാഹീ സാമീപ്യവും അവന്റെ തൃപ്‌തിയും ദിവ്യജ്ഞാനവും കരസ്ഥമാക്കി ലക്ഷ്യസാക്ഷാത്‌കാരം കൈവരിച്ച്‌ വിജയം നേടുവാനും ഏവരെയും നാഥന്‍ തുണക്കട്ടെ. ആമീന്‍.

1 comment:

  1. അഹങ്കാരികളെ ഉറുമ്പുകളുടെ രൂപത്തില്‍ മഹ്‌ശറയില്‍ ഒരുമിച്ചു കൂട്ടുമെന്നും ജനങ്ങള്‍ അവരെ ചവിട്ടിമെതിക്കുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്‌.

    ReplyDelete

Related Posts Plugin for WordPress, Blogger...