നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Wednesday 16 April 2014

അങ്ങയുടെ കാലുകളും തലയും ചുംബിക്കാന്‍ അനുമതി തരുമോ?

പ്രവാചകനെ അടുത്തറിഞ്ഞ ജീവികള്‍

                              പ്രവാചകന്‍ (സ്വ) തങ്ങള്‍ സര്‍വ്വജീവികളിലേക്കും നിയോഗിക്കപ്പെട്ടവരാണ്‌. പ്രവാചക സാന്നിദ്ധ്യം കൊണ്ട്‌ മനുഷ്യനും ഇതര ജീവികളും സായൂജ്യമണഞ്ഞവരാണ്‌. പ്രവാചകനെ അടുത്തറിയുകയും അവിടുന്നിന്റെ പ്രവാചകത്വം അംഗീകരിക്കുയും അതിന്റെ സാക്ഷികളാവുകയും ചെയ്‌ത ചരിത്ര സംഭവങ്ങള്‍ ഇസ്‌ലാമിന്‌ അന്യമല്ല. വികാര വിചാരങ്ങളില്ലാത്ത വൃക്ഷങ്ങള്‍ പോലും പ്രവാചകത്വം അംഗീകരിച്ചിരുന്നു. 
                         ഇമാം ബുഖാരി (റ) യും മുസ്‌ലിമും (റ) അബ്‌ദുര്‍റഹ്‌മാനി (റ) ല്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു; ഞാന്‍ മസ്‌റൂഖിനോട്‌ ചോദിച്ചു: ജിന്നുകള്‍ ഖുര്‍ആന്‍ ശ്രവിച്ച രാത്രി അവരെ സംബന്ധിച്ചുള്ള അറിവ്‌ നബി (സ) തങ്ങള്‍ക്ക്‌ നല്‍കിയത്‌ ആരാണ്‌? അപ്പോള്‍ മസ്‌റൂഖ്‌ പറഞ്ഞു: താങ്കളുടെ പിതാവ്‌ എന്നോട്‌ പറഞ്ഞു. അവരെ സംബന്ധിച്ചുള്ള അറിവ്‌ നബി (സ) തങ്ങള്‍ക്ക്‌ നല്‍കിയത്‌ ഒരു വൃക്ഷമായിരുന്നു. 
                                ഇമാം ബൈഹഖി (റ), അഹ്‌മദ്‌ (റ), അബൂനുഐം (റ) എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: നബി (സ) യും ചില അനുചരന്മാരും യാത്രയിലായിരിക്കെ ഒരിടത്ത്‌ വിശ്രമത്തിനായി തങ്ങുകയുണ്ടായി. അപ്പോള്‍ ഒരു വൃക്ഷം നബി (സ) യുടെ അടുക്കലെത്തുകയും തിരിച്ചു പോവുകയും ചെയ്‌തു. സംഭവത്തിന്‌ ദൃക്‌സാക്ഷിയായ സ്വഹാബി വര്യര്‍ നബി (സ) യോട്‌ ഈ സംഭവം അവതരിപ്പിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: എന്റെയടുക്കല്‍ വന്ന്‌ സലാം ചൊല്ലുന്നതിനായി റബ്ബിനോട്‌ ആ വൃക്ഷം അനുമതി ചോദിച്ചപ്പോള്‍ അതിന്‌ അനുമതി നല്‍കിയതാണ്‌.
                            ഇമാം ബസ്സാര്‍ (റ) ഉദ്ധരിച്ച ഹദീസ്‌ കാണുക: ഒരു ഗ്രാമീണന്‍ നബി സവിധത്തിലെത്തിയിട്ട്‌ പറഞ്ഞു: ഞാന്‍ ഇസ്‌ലാം മതം സ്വീകരിച്ചിരിക്കുന്നു. എന്റെ വിശ്വാസത്തിന്‌ ശക്തി പകരുന്ന എന്തെങ്കിലും അത്ഭുതം അവിടുന്ന്‌ കാണിച്ചു തന്നാലും. നീയെന്താണ്‌ ഉദ്ദേശിക്കുന്നത്‌? തിരുനബിയുടെ പ്രതിവചനം. ഗ്രാമീണന്‍ പറഞ്ഞു: ആ കാണുന്ന മരത്തെ താങ്കളുടെ അടുക്കലേക്ക്‌ വിളിക്കുക. അപ്പോള്‍ നബി (സ) ഗ്രാമീണനോട്‌ പറഞ്ഞു. നീ ആ വൃക്ഷത്തിന്റെ അടുക്കല്‍ ചെന്ന്‌ ഞാന്‍ വിളിക്കുന്നു എന്ന്‌ പറയുക. അങ്ങനെ ഗ്രാമീണന്‍ വൃക്ഷത്തിന്റെ അടുക്കല്‍ ചെന്ന്‌ പറഞ്ഞു. നിന്നെ പ്രവാചകന്‍ വിളിക്കുന്നു. പ്രവാചകന്റെ വിളിക്ക്‌ നീ ഉത്തരം ചെയ്യുക. ഇത്‌ കേട്ടപ്പോള്‍ ആ വൃക്ഷം ഒരു ഭാഗത്തേക്ക്‌ ചാഞ്ഞു. ഒരു ഭാഗത്തെ വേരുകള്‍ വേറിട്ടപ്പോള്‍ മറുഭാഗത്തേക്ക്‌ ചെരിഞ്ഞു. അപ്പോള്‍ മറ്റുവേരുകളും വേറിട്ടു. ആ വൃക്ഷം നബിയുടെ അരികിലെത്തി നബിക്ക്‌ സലാം ചൊല്ലുകയും നബി (സ) പ്രവാചകനാണെന്ന്‌ സാക്ഷ്യം വഹിക്കുകയും ചെയ്‌തു. ഈ അത്ഭുതം കണ്ട ഗ്രാമീണന്‍ പറഞ്ഞു. എനിക്ക്‌ ഇത്‌ തന്നെ ധാരാളം. വൃക്ഷത്തിനോട്‌ അതിന്റെ യഥാര്‍ത്ഥ സ്ഥാനത്തേക്ക്‌ പോകാന്‍ അങ്ങ്‌ കല്‍പിച്ചാലും. നബി (സ) യുടെ കല്‍പന കേട്ട വൃക്ഷം താന്‍ നിന്നിരുന്ന സ്ഥലത്തേക്ക്‌ ചെന്നു. എങ്ങനെയാണോ ആദ്യം നിന്നിരുന്നത്‌ അതുപോലെ തന്നെ. ഇത്‌ കണ്ടമാത്രയില്‍ ഗ്രാമീണന്‍ പറഞ്ഞു: അങ്ങയുടെ കാലുകളും തലയും ചുംബിക്കാന്‍ അനുമതി തരുമോ? നബി (സ) അനുമതി നല്‍കി. ഗ്രാമീണന്‍ കാലുകളും തലയും ചുംബിച്ചു. പിന്നീട്‌ തിരുനബി (സ) ക്ക്‌ സുജൂദ്‌ ചെയ്‌തോട്ടെ എന്നായി അടുത്ത ആവശ്യം. അപ്പോള്‍ നബി (സ) പറഞ്ഞു. ഒരാളും മറ്റൊരാള്‍ക്ക്‌ സുജൂദ്‌ ചെയ്യാന്‍ പാടില്ല. 
ഇമാം ബുഖാരി (റ) താരീഖിലും അത്‌ പോലെ തുര്‍മുദിയും ഇബ്‌നു ഹിബ്ബാനും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ കൂടി ശ്രദ്ധിക്കുക. ഇബ്‌നു അബ്ബാസ്‌ (റ) പറയുന്നു: ഒരു ഗ്രാമീണന്‍ തിരുനബി (സ) യെ സമീപിച്ച്‌ പറഞ്ഞു. താങ്കള്‍ പ്രവാചകനാണെന്ന്‌ ഞാന്‍ ഏത്‌ ലക്ഷ്യം കൊണ്ടാണ്‌ വിശ്വസിക്കുക? നബി (സ) ഒരു ഈന്തപ്പന ചൂണ്ടിക്കാണിച്ചു തിരിച്ചു ചോദിച്ചു. ആ കാണുന്ന ഈന്തപ്പനയുടെ കുലയില്‍ നിന്നും ഒന്നിനെ ഞാന്‍ വിളിക്കാം. അത്‌ എന്റെയടുക്കല്‍ വന്ന്‌ സാക്ഷിയായാല്‍ നീ വിശ്വസിക്കുമോ? വിശ്വസിക്കാം. വിളി കേട്ട ഉടനെ ഈന്തപ്പനക്കുല ഭൂമിയിലേക്ക്‌ എടത്തു ചാടി. അത്‌ സുജൂദ്‌ ചെയ്‌തും ഉയര്‍ന്നും തിരുനബി (സ) യുടെ അടുക്കലെത്തിയപ്പോള്‍ തിരുനബി (സ) തിരിച്ചു പോകാന്‍ കല്‍പിച്ചു. കല്‍പന കേട്ടയുടനെ അതിന്റെ യഥാസ്ഥാനത്തേക്ക്‌ തന്നെ തിരിച്ചു പോവുകയുണ്ടായി. ഇത്‌ കണ്ട ഗ്രാമീണന്‍ പറഞ്ഞു: താങ്കള്‍ ഇനി എന്ത്‌ പറഞ്ഞാലും ഞാന്‍ വിശ്വസിക്കാം. അങ്ങ്‌ പ്രവാചകന്‍ തന്നെയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. സംസാരശേഷി പോലുമില്ലാത്ത ജീവികള്‍ പ്രവാചകത്വത്തിന്‌ സാക്ഷിയായ നിരവധി സംഭവങ്ങള്‍ പ്രവാചക ജീവിതത്തില്‍ ഉടനീളം കാണാം. പ്രവാചക തിരുമേനി (സ്വ) യുടെ അസാധാരണത്വം വ്യക്തമാക്കുന്ന സംഭവങ്ങളാണിതൊക്കെയും. നബി (സ്വ) യെ സാധാരണക്കാരനായി ചിത്രീകരിക്കുന്ന നവീനവാദികളുടെ കെണിവലകളില്‍ കുടുങ്ങാതെ നോക്കണം. നമ്മുടെ വിശ്വാസത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഇത്തരം കെണിവലകള്‍ നാം ശ്രദ്ധയോടെ കരുതിയിരിക്കുക. 
                                                                ( എന്‍.എം. ചേര്‍ത്തല )

No comments:

Post a Comment

Related Posts Plugin for WordPress, Blogger...