നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Monday, 14 April 2014

വലുതിലൂടെ ഏറ്റവും വലിയവനിലേക്ക്‌….

വലുതിലൂടെ ഏറ്റവും വലിയവനിലേക്ക്‌.

                    കരജീവികളില്‍ ഏറ്റവും വലുത്‌ ആന. കടല്‍ ജീവികളില്‍ ഏറ്റവും വലുത്‌ നീലത്തിമിംഗലം. ഭൂഖണ്ഡങ്ങളില്‍ ഏറ്റവും വലുത്‌ ഏഷ്യ. ഗോപുരങ്ങളില്‍ ഏറ്റവും വലുത്‌ ദുബായിലെ ബുര്‍ജ്ജ്‌ ഖലീഫ. ഇങ്ങനെ നീളുന്നു ഏറ്റവും വലുതുകളുടെ പട്ടിക. 
                     പുറമെയുള്ള വലിപ്പവും നീളവും മുഴുപ്പുമൊക്കെയാണ്‌ ഇവയെ ഏറ്റവും വലിയവ എന്ന്‌ പറയാന്‍ കാരണം. അത്‌ തെറ്റാണെന്ന്‌ പറയുന്നില്ല. പക്ഷേ, യാഥാര്‍ത്ഥമായി ചിന്തിച്ചാല്‍ ലോകത്തുള്ള ഏതേത്‌ വലിയതിനേക്കാള്‍ ഏറ്റവും വലുത്‌ ഉണ്ടെന്ന്‌ മനസ്സിലാക്കാം. ഏറ്റവും വലുതിനോടും അത്‌ സ്വായത്തമാക്കാനും അതിലെത്തിപ്പെടാനുമൊക്കേയാണല്ലോ സാധാരണയില്‍ നമ്മുടെ ആഗ്രഹം. അതുകൊണ്ട്‌ തന്നെ നാം ആഗ്രഹിക്കുന്ന ഏറ്റവും വലുത്‌ സര്‍വ്വതിനേക്കാളും വലുതാകണം. എല്ലാ അര്‍ത്ഥത്തിലും. ഇതില്‍ പലര്‍ക്കും പല വീക്ഷണങ്ങള്‍ ഉണ്ടാകാം. എങ്കിലും സത്യത്തില്‍ പരിപൂര്‍ണ്ണമായ ഒരു ഏറ്റവും വലുതുണ്ടാകുമല്ലോ?
അല്ലാഹുവിനേക്കാള്‍ വലിയവനായ മറ്റാരുമില്ല. അവനാണ്‌ ഏറ്റവും വലിയവന്‍. എല്ലാ നിലയിലും വിഷയങ്ങളിലും. അറിവില്‍, കഴിവില്‍, ഉദ്ദേശത്തില്‍, അധികാരത്തില്‍, പരിപാലനത്തില്‍, സമാഹരിക്കല്‍, സംഹരിക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും. അവനെ മറികടക്കുന്ന ആരുമില്ല. യാതൊന്നുമില്ല. അവന്‍ സര്‍വ്വ ശക്തനാണ്‌. സര്‍വ്വജ്ഞാനിയാണ്‌. സര്‍വ്വതിനേക്കാളും വലിയവനാണ്‌. എല്ലാം അവന്റെ നിയന്ത്രണത്തിലും അധികാരത്തിലും അധീനതയിലുമാണ്‌. അവന്‍ ചോദ്യം ചെയ്യപ്പെടുകയില്ല. അവന്‍ ചോദ്യം ചെയ്യുന്നതാണ്‌. അവനുദ്ദേശിക്കുന്നത്‌ അവന്‍ പ്രവര്‍ത്തിക്കും, സംസാരിക്കും, നടപ്പിലാക്കും. 
                  ഇത്ര അധികാരവും ആധിപത്യവും ഉള്ള ആരാണുള്ളത്‌? ആനയും തിമിംഗലവും ഏഷ്യയും ബുര്‍ജ്‌ ഖലീഫയും തുടങ്ങിയ സൃഷ്‌ടികളിലെ ഏറ്റവും വലുതിന്‌ അല്ലാഹുവിനെ അപേക്ഷിച്ച്‌ എന്തെങ്കിലും ഔന്നിത്യം ഉണ്ടോ? താനാണ്‌ ഏറ്റവും വലിയവന്‍ എന്ന്‌ അഹങ്കരിക്കുന്ന ചില മനുഷ്യക്കോലങ്ങളുടെ അവസ്ഥ എന്താണ്‌? ഒരു ചെറിയ രോഗം പോലും തടുക്കാന്‍ കഴിയാത്ത അല്‍പനായ മനുഷ്യന്‍ താനാണ്‌ എല്ലാമെന്ന്‌ വിചാരിക്കുന്നുവെങ്കില്‍ അത്‌ അവന്റെ സ്രഷ്‌ടാവും പരിപാലകനുമായ അല്ലാഹുവിന്‌ നേരെയുളള കൊഞ്ഞനം കുത്തലാണ്‌. ഇത്തരക്കാരുടെ അന്ത്യവും പരാജയവും വളരെ ദുഷ്‌കരമായിരിക്കും. 
            മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ഇത്തരം അധമരുടെ കഥകള്‍ നമുക്കറിയുമല്ലോ? മൂസാനബി (അ) ക്കെതിരില്‍ വന്ന ഫറോവയും ഇബ്‌റാഹീം നബി (അ) ക്കെതിരെ വന്ന നംറൂദും തിരുനബി (സ്വ)ക്കെതിരെ വന്ന അബൂജഹ്‌ലും കൂട്ടവുമൊക്കെ വ്യക്തമായ ഉദാഹരണങ്ങളാണ്‌. 
             അവരൊക്കെ ഏറ്റവും വലിയവനും അവര്‍ക്ക്‌ വായുവും ഊര്‍ജ്ജവും എന്ന്‌ വേണ്ട അവരുടെതാണെന്ന്‌ അവര്‍ വാദിക്കുന്ന എല്ലാം നല്‍കിയവനുമായ അല്ലാഹുവിനും അവന്റെ ദൂതന്മാരായ നബിമാര്‍ക്കും എതിര്‌ നില്‍ക്കുകയും വേദനിപ്പിക്കുകയും ചെയ്‌തപ്പോള്‍ ഈ ലോകത്ത്‌ വെച്ച ്‌തന്നെ അല്ലാഹു അവരെ കണക്കിന്‌ ശരിയാക്കി. നിന്ദ്യതയും നിസ്സാരതയും കൊണ്ടവരെ മൂടിക്കെട്ടി. പാരത്രികത്തിലേത്‌ പറയേണ്ടതില്ല.

                   ഏറ്റവും വലിയവനായ അല്ലാഹുവിനെയും അവന്റെ ഇഷ്‌ടദാസന്മാരെയും അവഗണിച്ചാലുണ്ടാകുന്ന പ്രത്യാഘാതവും ഏറ്റവും വലുതായിരിക്കും. അതാണല്ലോ ഗതകാല സംഭവങ്ങളും സമകാലിക വാര്‍ത്തകളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌. 
ഏറ്റവും വലിയവനായ അല്ലാഹുവിനെ സ്‌മരിക്കല്‍ നാം ചെയ്യുന്ന ഏറ്റവും വലിയ കാര്യമാണ്‌. ഈ ഏറ്റവും വലിയ കാര്യം യഥാവിധി ചെയ്‌താല്‍ മൂരാച്ചികൂട്ടത്തില്‍ അകപ്പെടാതെ രക്ഷപ്പെടാന്‍ സാധിക്കും. ആ വലിയ കാര്യം അവന്‍ തന്നെ നമുക്ക്‌ പറഞ്ഞുതരുന്നു. ``അല്ലാഹുവിനെ സ്‌മരിക്കല്‍ ഏറ്റവും വലിയ കാര്യമാണ്‌''. സൃഷ്‌ടികളില്‍ ഏറ്റവും വലുത്‌ ഇതാണ്‌. എന്തുകൊണ്ട്‌ ഇതിന്റെ മുറക്ക്‌ ഇത്‌ ചെയ്‌താല്‍ ഏറ്റവും വലിയവനിലേക്ക്‌ അടുക്കാന്‍ സാധിക്കുകയും അത്‌ വഴി അവന്‍ നമുക്ക്‌ അവന്റെ സര്‍വ്വതും നല്‍കുകയും ചെയ്യും. തിരുവാചകം ഇത്‌ സാക്ഷീകരിക്കുന്നുണ്ടല്ലോ?
           പക്ഷേ, ഈ വലിയ കാര്യം നിലനിന്ന്‌ കിട്ടാനും അത്‌ ഫലപ്രാപ്‌തിയുള്ളതാകാനും നിശ്ചിത മാര്‍ഗ്ഗവും രീതിയുമൊക്കെയുണ്ട്‌. അതായത്‌ ഹൃദയം ശുദ്ധീകരിച്ച്‌ ഈ സ്‌മരണ നിലനിര്‍ത്തുന്ന രീതിയിലാക്കാന്‍ കഴിയുന്ന മാര്‍ഗ്ഗദര്‍ശിയുടെ ശിക്ഷണം അനിവാര്യമാണ്‌. നിരവധി പണ്ഡിതര്‍ വ്യക്തമാക്കിയ സത്യമാണിത്‌. ഹൃദയം ഇലാഹി ചിന്തയും സ്‌മരണയും കൊണ്ട്‌ സദാ നില്‍ക്കുമ്പോള്‍ എല്ലാ സമയത്തും ശരീരാവയവങ്ങള്‍ മുഴുവന്‍ ഏറ്റവും വലുതായ ഇലാഹീ സ്‌മരണയിലാകും. അങ്ങനെ ഏറ്റവും വലുതിലൂടെ ഏറ്റവും വലിയവനിലേക്ക്‌ അനായാസം എത്തുകയും ചെയ്യും. അവന്‍ അനുഗ്രഹിക്കട്ടെ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...