നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 11 November 2017

തിരുദൂതരുടെ പ്രത്യേകതകള്‍

തിരുദൂതരുടെ പ്രത്യേകതകള്‍


                           മുഹമ്മദ് നബി (സ്വ) തങ്ങളോട് കൂടെ . കോടിക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ള ഭൂമിയിലെ കോടാനുകോടി മനുഷ്യര്‍ക്കിടയില്‍ നിയോഗിക്കപ്പെട്ടിരുന്ന ലക്ഷക്കണക്കാകുന്ന പ്രവാചകന്മാര്‍ക്ക് വീണ്ടും ഒരു തുടര്‍ക്കഥ വേണ്ടാത്ത വിധം മുഹമ്മദ് നബി (സ്വ) യില്‍ പ്രവാചകത്വം അവസാനിക്കുന്നത് തിരുനബി (സ്വ) യുടെ മഹത്വത്തെ വ്യക്തമാക്കുന്നു. "എനിക്ക് ശേഷം ഒരു നബിയില്ല" എന്ന തിരുവചനം ഇനി ഒരു പ്രവാചകനെ പ്രസവിക്കാന്‍ ഈ ഭൂമിക്ക് കഴിയില്ലേ? എന്ന ചോദ്യത്തെ പോലും അസ്തമിപ്പിക്കുന്നു. ലോകാരംഭം മുതല്‍ക്കുള്ള ലക്ഷക്കണക്കിന് പ്രവാചകരുടെ മാര്‍ഗ്ഗദര്‍ശനം മുഴുവനും ഉള്‍ക്കൊണ്ട ഒടുവിലെ പ്രവാചകന്‍ (സ്വ) മറ്റുള്ളവരേക്കാള്‍ എന്തുകൊണ്ടും മഹനീയ സ്ഥാനത്തിലാണെന്നത് അവിതര്‍ക്കിതമാണ്. പഴയ നൂറ്റാണ്ടുകളിലെ പ്രവാചകന്മാരുടെ ഗുണങ്ങളും പുതുനൂറ്റാണ്ടിലെ തലമുറയുടെ മാതൃകയും പൂര്‍ണ്ണമായും മേളിക്കുന്ന പൂര്‍ണ്ണതയുടെ പ്രത്യക്ഷ രൂപമാണ് മുഹമ്മദ് നബി (സ്വ) തങ്ങള്‍.അഥവാ മള്ഹുല്‍ അത്തമ്മ്.
                      തിരുദൂതര്‍ മുസ്ഥഫാ (സ്വ) തങ്ങളുടെ പ്രത്യേകതകളും സവിശേഷതകളും എഴുതിത്തീര്‍ക്കുവാന്‍ ഒരു മനുഷ്യനെ  കൊണ്ട് സാധ്യമല്ല. കാരണം തിരുദൂതര്‍ (സ്വ) അല്ലാഹുവിന്‍റെ റഹ്മത്തിന്‍റെ തനിപ്പകര്‍പ്പാണ്. അതുകൊണ്ട് നബി (സ്വ) യുടെ സവിശേഷതകള്‍ എണ്ണിയാലൊടുങ്ങുകയില്ല. 
ഉടമ്പടി ആദ്യമായി സ്വീകരിച്ചു
                        "നബിമാരില്‍ നിന്നും ഉടമ്പടി നാം സ്വീകരിച്ച സമയം" എന്ന അഹ്സാബിലെ ഏഴാമത്തെ ആയത്ത് വിശദീകരിച്ചു കൊണ്ട് നബി (സ്വ) പറയുകയുണ്ടായി: സൃഷ്ടിപ്പില്‍ നബിമാരില്‍ വെച്ച് ആദ്യത്തെയാളാണ് ഞാന്‍. സഹ്ല് ബ്നു സ്വാലിഹുല്‍ ഹമദാനി (റ) പറയുന്നു: ഞാന്‍ അബൂജഅ്ഫറിനോട് ചോദിച്ചു: അവസാനം നിയോഗിക്കപ്പെട്ടവരാണല്ലോ തിരുദൂതര്‍ (സ്വ). പിന്നെങ്ങനെയാണ് മറ്റുള്ള അമ്പിയാക്കളേക്കാളും റസൂലുല്ലാഹി (സ്വ) സൃഷ്ടിപ്പില്‍ മുന്തുന്നത്? അപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു: മനുഷ്യരുടെ ആത്മാക്കളോട് അല്ലാഹു "ഞാന്‍ നിങ്ങളുടെ റബ്ബല്ലയോ" എന്ന് ചോദിച്ചപ്പോള്‍ മുഹമ്മദ് നബി (സ്വ) യാണ് ആദ്യമായി അതെ എന്ന് മറുപടി പറഞ്ഞത്.
ആദരണീയ നാമം
                       ലോക സൃഷ്ടികളില്‍ നബി (സ്വ) യുടെ സ്ഥാനം ആദരീണയവും അതുല്യവുമാണ്. അതുപോലെ തന്നെ യാണ് തിരുനബി (സ്വ) യുടെ നാമത്തേയും അല്ലാഹു ആദരിച്ചത്. അര്‍ശില്‍ തിരുദൂതരുടെ 'മുഹമ്മദ്' എന്ന ശറഫാക്കപ്പെട്ട നാമം എഴുതി വെച്ചത് ആദം നബി (അ) കണ്ടതായി ഹാകിം, ബൈഹഖി, ത്വബ്റാനി മുതലായവര്‍ ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. അല്ലാഹുവിന്‍റെ നാമത്തോടൊപ്പമാണ് ആ നാമം കുറിക്കപ്പെട്ടിരുന്നത്. അതിനാല്‍ സൃഷ്ടികളില്‍ വെച്ച് അല്ലാഹുവിന് ഏറ്റവും ഇഷ്ടം തിരുനബി (സ്വ) യോടാണെന്ന് നമ്മുടെ പിതാവ് മനസ്സിലാക്കി എന്ന് പ്രസ്തുത ഹദീസ് വ്യക്തമാക്കുന്നുണ്ട്. 
                          ഇബ്നു അസാക്കിര്‍ ഉദ്ധരിക്കുന്നു: ആദം നബി (അ) എല്ലാ ആകാശങ്ങളിലൂടെയും കറങ്ങി. എല്ലായിടത്തും മുഹമ്മദ് നബി (സ്വ) യുടെ നാമം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. സ്വര്‍ഗ്ഗലോകത്തിലെ ഏത് മാളികകളിലും സ്വര്‍ഗ്ഗീയ സ്ത്രീകളുടെ നെഞ്ചിലും സ്വര്‍ഗ്ഗീയ വൃക്ഷങ്ങളുടെ ഇലകളിലും സ്വിദ്റത്തുല്‍ മുന്‍തഹായുടെ ഇലകളിലും മലക്കുകളുടെ കണ്ണുകള്‍ക്കിടയിലും തിരുദൂതര്‍ (സ്വ) യുടെ നാമം എഴുതപ്പെട്ടതായി ആദം നബി (അ) കണ്ടിട്ടുണ്ട്. 
                    എല്ലാ ആകാശങ്ങളിലും നബി (സ്വ) യുടെ നാമം എഴുതപ്പെട്ടതായി തിരുനബി (സ്വ) യും ഇസ്റാഇന്‍റെ രാത്രിയില്‍ കണ്ടിട്ടുണ്ട്. (അബൂയഅ്ല, ത്വബ്റാനി, ബസ്സാര്‍).
                  സ്വര്‍ഗ്ഗീയ വാതിലില്‍ നബി (സ്വ) യുടെ നാമം കുറിക്കപ്പെട്ടിട്ടുണ്ട് (ദാറുഖുത്നി, ഇബ്നു അസാകിര്‍).
ആദം നബി (അ) യുടെ തോളുകള്‍ക്കിടയില്‍ മുഹമ്മദുറസൂലുല്ലാഹ് ഖാതമുന്നബിയ്യീന്‍ (മുഹമ്മദ് നബി അല്ലാഹുവിന്‍റെ ദൂതനും നബിമാരില്‍ അവസാനത്തെയാളുമാണ്) എന്ന് എഴുതപ്പെട്ടിരുന്നു. (ഇബ്നുഅസാകിര്‍)
നബി (സ്വ) പറഞ്ഞു: സുലൈമാന്‍ നബി (അ) യുടെ മോതിരത്തില്‍ 'അനല്ലാഹ്, ലാ ഇലാഹ ഇല്ലാ അന മുഹമ്മദുന്‍ അബ്ദീ വ റസൂലീ" (ഞാന്‍ അല്ലാഹുവാണ്, ഞാനല്ലാതെ ഇലാഹില്ല. മുഹമ്മദ് എന്‍റെ അടിമയും റസൂലുമാണ്) എന്ന് എഴുതപ്പെട്ടിട്ടുണ്ട് (ത്വബ്റാനി).
ചന്ദ്രനോടുള്ള സംസാരം
                          ഇമാം ബൈഹഖി (റ) ഖത്വീബ് (റ) ഇബ്നു അസാകിര്‍ (റ) എന്നിവര്‍ അബ്ബാസ് (റ) നെ തൊട്ട് ഉദ്ധരിക്കുന്നു: അദ്ദേഹം തിരുനബി (സ്വ) യോട് പറഞ്ഞു: അങ്ങ് തൊട്ടിലില്‍ കിടന്ന് ചന്ദ്രനുമായി സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങ് ഏത് ഭാഗത്തേക്കാണോ കൈ ചൂണ്ടുന്നത് ആ ഭാഗത്തേക്ക് ചന്ദ്രന്‍ മാറുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഇതാണ് എന്നെ ദീനിലേക്ക് ക്ഷണിച്ചത്. തിരുനബി (സ്വ) പ്രതിവചിച്ചു: തീര്‍ച്ചയായും ഞാന്‍ ചന്ദ്രനോട് സംസാരിക്കുമായിരുന്നു. എന്നോട് ചന്ദ്രനും സംസാരിക്കും. ഞാന്‍ കരയുന്നതിനെ തൊട്ട് ചന്ദ്രന്‍ എന്‍റെ ശ്രദ്ധ തിരിച്ച് കളയുകയും ചെയ്യും. അര്‍ശിന്‍റെ താഴ്ഭാഗത്ത് ചെന്ന് ചന്ദ്രന്‍ സുജൂദ് ചെയ്യുന്ന ശബ്ദം ഞാന്‍ കേള്‍ക്കുകയും ചെയ്യുമായിരുന്നു (ഖസ്വാഇസ്വുല്‍ കുബ്റ 1/91).
മലക്കുകള്‍ തൊട്ടിലാട്ടുന്നു
                      തൊട്ടില്‍ കിടന്ന് തിരുനബി (സ്വ) സംസാരിക്കുമായിരുന്നുവെന്നും തൊട്ടിലില്‍ കിടക്കുന്ന തിരുദൂതരെ മലക്കുകള്‍ ആട്ടിക്കൊടുക്കുകയും ചെയ്യുമായിരുന്നെന്നും ഇമാം സുയൂഥി (റ) തന്‍റെ ഖസ്വാഇസ്വുല്‍ കുബ്റായില്‍ (1/91) പറയുന്നതായി കാണാം.
മുലകുടിയിലെ നീതി
                     റസൂലുല്ലാഹി (സ്വ) ക്ക് മുലയൂട്ടിയത് മഹിത വനിത ഹലീമാ ബീവി  (റ) യായിരുന്നുവല്ലോ? തിരുനബി (സ്വ) ക്ക് പാലൂട്ടുന്ന കാലഘട്ടങ്ങളിലും മറ്റും നബി (സ്വ) യിലൂടെ നടന്ന പല അത്ഭുതങ്ങള്‍ക്കും മഹതിയവര്‍കള്‍ ദൃക്സാക്ഷിയായിട്ടുണ്ട്. മുലയൂട്ടുന്ന കാലയളവിലെ മഹാ അത്ഭുതങ്ങളില്‍ ഒന്ന് മഹതിയവര്‍കള്‍ അയവിറക്കുന്നത് കാണുക:
എന്‍റെ വലത് മുലയില്‍ നിന്ന് മാത്രമേ നബി (സ്വ) പാല്‍ നുകിര്‍ന്നിരുന്നുള്ളൂ.ഇടത് മുലയില്‍ നിന്നും പാല്‍ കുടിച്ചിരുന്നില്ല. ഇടത് വശത്ത് നിന്നും പാല്‍ നല്‍കാനായി ശ്രമിക്കുമ്പോള്‍ നബി (സ്വ) കുടിക്കുമായിരുന്നില്ല. ഇത് സംബന്ധമായി ചില പണ്ഡിത മഹത്തുക്കള്‍ പറഞ്ഞു: ഹലീമാ ബീവിയുടെ പാല് കുടിക്കുന്ന കുട്ടിക്ക് വേണ്ടിയായിരുന്നു ഇടത് ഭാഗത്ത് നിന്നും പാല്‍ കുടിക്കാതിരുന്നത്. ഇത് നബി (സ്വ) യുടെ നീതിയായിരുന്നു.
ഉമനീരിന്‍റെ ബറക്കത്ത്
                മുത്ത് നബി (സ്വ)യുടെ ശറഫാക്കപ്പെട്ട ഉമിനീരിന്‍റെ ബറക്കത്തുകള്‍ എണ്ണിയാലൊടുങ്ങുകയില്ല. പല അത്ഭുതങ്ങളും തിരുദൂതരുടെ ശറഫാക്കപ്പെട്ട ഉമിനീരിനാല്‍ സംഭവിച്ചിട്ടുണ്ട് ഖസ്വാഇസുല്‍ കുബ്റാ, അബൂ നുഐമിന്‍റെ മഅ്രിഫത്തുസ്സ്വഹാബ, സുബ്ലുല്‍ ഹുദാ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പറഞ്ഞ ഒരു കാര്യം കാണുക: സാബിത് ബ്നു ഖൈസ് (റ) തന്‍റെ ഭാര്യയുമായി വേര്‍പിരിയുമ്പോള്‍ തന്‍റെ മകനായ മുഹമ്മദ് അന്ന് ഗര്‍ഭസ്ഥ ശിശുവായിരുന്നു. പ്രസവിച്ചപ്പോള്‍ ഭാര്യ കുട്ടിക്ക് മുല കൊടുക്കുകയില്ലെന്ന് ശപഥം ചെയ്തു. അങ്ങനെ കുട്ടിയെ ഒരു തുണിയില്‍ പൊതിഞ്ഞ് തിരുനബി (സ്വ) യുടെ അടുക്കല്‍ കൊണ്ട് ചെന്ന് വിവരം ധരിപ്പിച്ചു. മുസ്ഥഫായ തങ്ങള്‍ (സ്വ) കുട്ടിയുടെ വായില്‍ തുപ്പിക്കൊടുക്കുകയും കാരക്ക ചവച്ച് കൊടുക്കുകയും മുഹമ്മദ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: കുട്ടിയെ കൊണ്ടുപോയിക്കൊള്ളുക. കുട്ടിയുടെ ഭക്ഷണം അല്ലാഹു നല്‍കുന്നതാണ്. മൂന്ന് ദിനങ്ങളില്‍ സാബിത് (റ) കുട്ടിയുമായി നബി (സ്വ) അരികിലേക്ക് പോയി. മൂന്നാം ദിവസം സാബിത് ബ്നു ഖൈസ് (റ) ആരാണെന്ന് അന്വേഷിച്ച് നടക്കുന്ന ഒരു അറബിപ്പെണ്ണിനെ അദ്ദേഹം കാണാനിടയായി. സാബിത് (റ) ആ സ്ത്രീയോട് ആരാഞ്ഞു: എന്താണ് കാര്യം? സാബിത്തിന്‍റെ മുഹമ്മദ് എന്ന് പേരുള്ള കുട്ടിക്ക് പാല് കൊടുക്കുന്നതായി ഞാന്‍ സ്വപ്നം കണ്ടു. ഇത് കേട്ടപ്പോള്‍ സാബിത് (റ) പറഞ്ഞു: ഞാനാണ് നിങ്ങള്‍ അന്വേഷിക്കുന്ന സാബിത്. ഇതാണ് എന്‍റെ പുത്രന്‍ മുഹമ്മദ്. നോക്കൂ തിരുനബി (സ്വ) യുടെ ഉമിനീരിന്‍റെ ബറക്കത്തും സത്യമായി പുലര്‍ന്ന പ്രവചനവും!!!
നിഴലില്ലാത്ത നബി
         മുത്തായ തങ്ങളുടെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ് തിരുനബി (സ്വ) ക്ക് നിഴലുണ്ടായിരുന്നില്ല എന്നത്. ദക്വാന്‍ എന്നവരെ തൊട്ട് ഹകീമുത്തുര്‍മുദി നവാദിറില്‍ ഉദ്ധരിക്കുന്നു: സൂര്യചന്ദ്രന്‍റെ കീഴില്‍ തിരുനബി (സ്വ) ക്ക് നിഴല്‍ കാണപ്പെട്ടില്ല. ഇബ്നു സബഅ് തന്‍റെ ഖസ്വാഇസിലും ഈ അഭിപ്രായം പ്രകടിപ്പിച്ചതായി കാണാം. സ്വീറത്തുല്‍ ഹലബി തുടങ്ങിയ ഗ്രന്ഥങ്ങളിലും ഇത് വ്യക്തമായി പറയുന്നു. തിരുനബി (സ്വ)ക്ക് നിഴലില്ലാത്തതിന്‍റെ കാരണം വളരെ വ്യക്തമാണ്. തിരുദൂതര്‍ (സ്വ) പ്രകാശമാണ്. പ്രകാശത്തിന് നിഴലില്ലായെന്നത് ഏതൊരാള്‍ക്കും വ്യക്തമാണ്. 
നബി (സ്വ) തങ്ങളുടെ പ്രാര്‍ത്ഥന തന്നെ ശ്രദ്ധിക്കൂ! അല്ലാഹുവേ! എന്നെ നീ പ്രകാശമാക്കേണമേ! തിരുനബി (സ്വ) യുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കാതിരിക്കുമോ? ഇമാം ഖാളി ഇയാള്വ് (റ) തന്‍റെ ശിഫായിലും മുല്ലാ അലിയ്യുല്‍ ഖാരി ശര്‍ഹുശ്ശിഫയിലും ശിഹാബുദ്ദീനില്‍ ഖഫാജി നസീമുര്‍രിയാള് 3/282 ലും ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്. ഇത് നബി (സ്വ) യുടെ മുഅ്ജിസത്തിന്‍റെ അടയാളമായിരുന്നു എന്നാണ് ഖഫാജി കുറിച്ചത്. തിരുനബി (സ്വ) യോടൊപ്പമുണ്ടായിരുന്ന സ്വഹാബി വര്യര്‍ ഇബ്നു അബ്ബാസ് (റ) പറയുന്നത് കാണുക: "നബി (സ്വ) ക്ക് നിഴല്‍ ഉണ്ടായിട്ടേ ഇല്ല. സൂര്യപ്രകാശത്തില്‍ നില്‍ക്കുമ്പോള്‍ തിരുനബി (സ്വ) യുടെ പ്രകാശം സൂര്യന്‍റെ പ്രകാശത്തെ അതിജയിക്കും. വിളക്കിന്‍റെ വെട്ടത്തില്‍ നിന്നാലും തിരുനബി (സ്വ) യുടെ പ്രകാശം ആ പ്രകാശത്തേയും കീഴടക്കും". ഖാളി ഇയാള് (റ) ഉം മറ്റും പറഞ്ഞത് പ്ലത ത്സ ര്‍ٷര (നിഴലേ ഇല്ല) എന്നാണ്. നബി (സ്വ) ക്ക് ഒരിക്കലും നിഴലുണ്ടാവില്ലെന്ന് ഈ വാചകം അറിയിക്കുന്നു. കാരണം പ്ലത ത്സ  എന്നതിലെ ത്സ  ജിന്‍സിനെ (വര്‍ഗ്ഗത്തെ) നിഷേധിക്കാനുള്ളതാണ്. അതിനാല്‍ വിഭാഗങ്ങളെ നിഷേധിക്കലും വരുന്നു.
തിരുകേശം
          സ്വഹാബിവര്യര്‍ അനസ് (റ) ന്‍റെ അടുക്കല്‍ നബി (സ്വ) തങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു ടവ്വല്‍ ഉണ്ടായിരുന്നുവെന്നും അത് ചെളി പുരണ്ടാല്‍ തീയിലിട്ടാണ് അഴുക്ക് കളഞ്ഞിരുന്നതെന്നും അത് കണ്ട് അത്ഭുതപ്പെടുന്നവരോട്  അമ്പിയാക്കളുടെ മുഖം സ്പര്‍ശിച്ച ഒന്നും തന്നെ തീ കരിക്കുകയില്ല എന്ന് അനസ് (റ) പറയുമായിരുന്നുവെന്നും ഇമാം സുയൂഥി (റ) യെ പോലുള്ള മഹത്തുക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതായി കാണാം. നബി (സ്വ)യുടെ ശരീരം തൊട്ട ഒരു സാധനം അവിടുത്തെ വഫാത്തിന് ശേഷം തീ കരിക്കുകയില്ലെങ്കില്‍ ശരീരത്തിന്‍റെ ഒരു ഭാഗമാകുന്ന മുടി വഫാത്തിന് ശേഷവും കരിയുകയില്ലെന്നത് ആര്‍ക്കും ബോധ്യപ്പെടുന്ന ഒന്നാണ്. വഫാത്തിന് ശേഷവും തിരുകേശത്തിന്‍റെ സവിശേഷത നിലനില്‍ക്കുന്നു എന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്. തിരുനബി (സ്വ) യുടെ വഫാത്തിന് ശേഷവും തിരുകേശത്തിന്‍റെ മുഅ്ജിസത്ത് ശേഷിക്കുന്നുണ്ടെന്ന് ഗ്രന്ഥങ്ങള്‍ പരതിയാല്‍ മനസ്സിലാകും. തിരുകേശം വളരുമെന്നത് തന്നെ ധാരാളം മതി. ത്വബഖാത്തു ശ്ശാഫിഇയ്യത്ത്, സിയറു അഅ്ലാമിന്നുബലാഅ്, ദൈലു താരീഖില്‍ ബഗ്ദാദ് തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നബി (സ്വ) യുടെ വഫാത്തിന് ശേഷവും തിരുകേശത്തിന് യാതൊരു കേടും സംഭവിച്ചിട്ടില്ല എന്നറിയിക്കുന്ന ഒരു സംഭവം വ്യക്തമാക്കുന്നുണ്ട്. അബ്ബാസിയ്യ ഖലീഫയായിരുന്ന മുസ്തര്‍ശിദ് ബില്ലാഹിയുടെ കാലഘട്ടത്തില്‍ ഒരു സംഘട്ടനം നടക്കുകയും ഒരു കൂട്ടര്‍ മര്‍ദ്ധനത്തിനും തടവിനും വിധേയരാവുകയും ചെയ്തു. തടവിലാക്കപ്പെട്ടവരെ തീയിലിട്ട് കരിക്കുകയാണ് ചെയ്തത്. കൂട്ടത്തില്‍ ഒരു പൂട്ടിപ്പിടിച്ച കൈ മാത്രം കരിയുന്നില്ല. ആവര്‍ത്തിച്ച് തീയിലിട്ടു നോക്കി. അങ്ങനെ ആ കൈ തുറന്നു നോക്കുമ്പോള്‍ തിരുനബി (സ്വ) യുടെ മുടി ആ കൈയിലുണ്ടായിരുന്നതായി വ്യക്തമായി!!! സുബ്ഹാനല്ലാഹ്!! തിരുനബി (സ്വ) യുടെ വഫാത്തിന് ശേഷം തിരുകേശം കരിയുകയില്ലെന്ന് മാത്രമല്ല അത് പിടിച്ചിരുന്ന കൈയും കരിഞ്ഞില്ല എന്നല്ലേ മുന്‍സംഭവം കുറിക്കുന്നത്. അല്‍ വാഫീ ഫില്‍ വഫയാത്ത് എന്ന ഗ്രന്ഥത്തിലും ഇത് കാണാം. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...