നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Monday 12 October 2015

തിരുനബി (സ്വ) പൂര്‍ണ്ണതയുടെ പ്രതീകം


തിരുനബി (സ്വ)
പൂര്‍ണ്ണതയുടെ പ്രതീകം

           
              സാമൂഹ്യ ജീവിയായ മനുഷ്യനില്‍ ഒഴിച്ചു കൂടാനാവത്തതും സമൂഹം ആകര്‍ഷിക്കപ്പെടുന്നതില്‍ വളരെ അത്യന്താപേക്ഷിതവുമായ ഒന്നാണ്‌ സ്വഭാവ മഹിമ. സല്‍സ്വഭാവത്തിന്റെ കാര്യത്തില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന വ്യക്തിത്വമാണ്‌ തിരുനബി (സ്വ). കാരണം മഹാനവര്‍കള്‍ സര്‍വ്വലോകരിലേക്കും നിയോഗിക്കപ്പെട്ടവരാണ്‌. അല്ലാഹു പറയുന്നു : ``നബിയേ, മുഴുവന്‍ ലോകര്‍ക്കും കാരുണ്യമായിട്ടാണ്‌ താങ്കളെ നാം അയച്ചത്‌''. സത്യവിശ്വാസികള്‍, അവിശ്വാസികള്‍, കപടവിശ്വാസികള്‍, വിശിഷ്യാ മൃഗങ്ങള്‍ക്ക്‌ വരെ അനുഗ്രഹമായിരുന്നു അവിടുത്തെ നിയോഗം. നബി (സ്വ) തങ്ങളുടെ ജീവിതം പരിശോധിച്ചാല്‍ ആദ്യന്തം നമുക്കത്‌ കാണാന്‍ സാധിക്കും. 
         അല്ലാഹു തആല അവന്റെ നാമങ്ങളില്‍ നിന്ന്‌ റഊഫ്‌, റഹീം എന്ന രണ്ട്‌ നാമങ്ങളെ കൊണ്ട്‌ നബി (സ്വ) യെ വിളിച്ചിട്ടുണ്ട്‌. അളവറ്റ കാരുണ്യത്തിന്റെ പ്രതീകമാണ്‌ മുത്ത്‌ നബി (സ്വ) എന്ന്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നതാണ്‌. മുന്‍കാല സമുദായങ്ങള്‍ അവരിലേക്ക്‌ നിയോഗിക്കപ്പെട്ട പ്രവാചകന്മാരെ കളവാക്കുകയും ഉപദ്രവിക്കുകയും ചെയ്‌തതിന്റെ പേരില്‍ അല്ലാഹു അവരെ നാമാവശേഷമാക്കി കളഞ്ഞു. നൂഹ്‌ നബി (അ) ന്റെ സമുദായത്തെ വെള്ളപ്പൊക്കം കൊണ്ട്‌ നശിപ്പിച്ചത്‌ ഇതിനുദാഹരണമാണ്‌. പക്ഷെ, നബി (സ്വ) യുടെ സമുദായം കഠിനമായി തങ്ങളെ മര്‍ദ്ദിച്ചു. സമൂലമായ ഒരു മാറ്റത്തിന്‌ വേണ്ടി ഇറങ്ങിത്തിരിച്ച പ്രവാചകപ്രഭു (സ്വ) വിനെ സ്വീകരിച്ചത്‌ നോട്ട്‌ മാലകളോ പുഷ്‌പഹാരങ്ങളോ ആയിരുന്നില്ല. തെരുവ്‌ തെണ്ടികളുടെ കല്ലേറും കള്ള്‌ കുടിയന്മാരുടെ ശകാരങ്ങളും ഒട്ടകത്തിന്റെ ചീഞ്ഞ്‌്‌ നാറുന്ന കുടല്‍ മാലകളുമായിരുന്നു. സ്വന്തം കുടുംബക്കാര്‍ക്ക്‌ കല്ലെറിയാന്‍ കൈ പൊങ്ങാത്തതിന്റെ പേരിലാണോ എന്നറിയില്ല ത്വാഇഫിലെ തെരുവോരങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്നവരെ കൊണ്ട്‌ ആ ശറഫാക്കപ്പെട്ട മേനിയിലേക്ക്‌ കല്ലെറിയിച്ചു. ഇത്രയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക്‌ നബി (സ്വ) ഇരയായിട്ടും മുന്‍കാലക്കാര്‍ക്ക്‌ ഉണ്ടായ ശിക്ഷകള്‍ അവര്‍ക്ക്‌ നേരിടേണ്ടി വന്നില്ല. മുത്ത്‌ നബിയെന്ന കാരുണ്യത്തിന്റെ കവാടം അവര്‍ക്ക്‌ മുമ്പില്‍ തുറക്കപ്പെട്ടു എന്നതാണ്‌ ഇതിന്‌ കാരണം. 
         പൊന്നും വെള്ളിയും തിരിച്ചറിയാത്ത കുട്ടികളോടും വയോവൃദ്ധന്മാരോടും കാരുണ്യത്തിന്റെ നോട്ടമായിരുന്നു പ്രവാചകനില്‍ നിന്നുണ്ടായത്‌. ചെറിയ കുട്ടികളെ കാണുമ്പോള്‍ വാരിയെടുത്ത്‌ അവരെ തലോടുകയും തുരുതുരാ ചുംബനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുമായിരുന്നു. മഹതി ബീവി ആഇശാ (റ) പറയുന്നു: ഒരിക്കല്‍ നബി(സ) അവിടുത്തെ പേരമക്കളായ ഹസന്‍, ഹുസൈന്‍ (റ) എന്നിവരെ ചുംബിച്ചു. ആ സമയത്ത്‌ അഖ്‌റഅ്‌ ബ്‌നു ഹാബിസുത്തൈമി അവിടെയുണ്ടായിരുന്നു. അദ്ദേഹം പറയുന്നു: നബിയേ, എനിക്ക്‌ പത്ത്‌ മക്കളുണ്ട്‌. അതില്‍ നിന്ന്‌ ഒരെണ്ണത്തെ പോലും ഞാനിത്‌ വരെ ചുംബിച്ചിട്ടില്ല. നബി (സ്വ) അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കി കൊണ്ട്‌ പറഞ്ഞു: കരുണയില്ലാത്തവന്‌ കരുണ വര്‍ഷിക്കപ്പെടുകയില്ല. 
            വീടിന്റെ അകത്തളങ്ങളിലും തിരുനബിയുടെ കാരുണ്യം പേമാരിയായി വര്‍ഷിച്ചിരുന്നു. വീട്ടുജോലികളില്‍ പെണ്ണുങ്ങളെ സഹായിക്കും, വസ്‌ത്രം സ്വയം വൃത്തിയാക്കും, ചെരുപ്പ്‌ തുന്നും. സാധാരണയായി ഒരു വീട്ടുകാരന്‍ ചെയ്യുന്നതെല്ലാം അല്ല അതിലപ്പുറവും അല്ലാഹുവിന്റെ റസൂല്‍ (സ്വ) ചെയ്യുമായിരുന്നു. ഇത്രയും എളിമയുള്ള മനസ്സിന്റെ ഉടമയായിരുന്നു മുത്ത്‌നബി (സ്വ). അല്ലാഹുപറയുന്നു: അങ്ങ്‌ കഠിനമായ ഹൃദയത്തിന്റെ ഉടമയായിരുന്നെങ്കില്‍ അങ്ങയുടെ അടുക്കല്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞു പോകുമായിരുന്നു. അത്രയും സൗമ്യമായ സ്വഭാവത്തിന്റെ ഉടമയായത്‌ കൊണ്ടാണ്‌ ജനങ്ങള്‍ അങ്ങയിലേക്ക്‌ ആകര്‍ഷിച്ചത്‌. നബി (സ്വ) യുടെ സ്വഭാവത്തെ സംബന്ധിച്ച്‌ ആഇശ ബീവി (റ) യോട്‌ ചോദിക്കപ്പെട്ടപ്പോള്‍ മഹതിയവര്‍കള്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലിനേക്കാളും നല്ല സ്വഭാവമുള്ള ഒരുത്തനുമില്ല. തങ്ങളുടെ സ്വഭാവം ഖുര്‍ആനാണ്‌. 
         മനുഷ്യവര്‍ഗ്ഗത്തില്‍ മാത്രമായിരുന്നില്ല നബി (സ്വ) യുടെ കാരുണ്യം മറിച്ച്‌ നാല്‍ക്കാലികളിലും അത്‌ എത്തിയിട്ടുണ്ട്‌. മൃഗങ്ങളോട്‌ കരുണ കാണിക്കാനും കഠിന ഭാരം വഹിപ്പിക്കരുതെന്നും വിശപ്പ്‌ അകറ്റണമെന്നും പ്രവാചകന്‍ (സ്വ) ഉപദേശിച്ചിട്ടുണ്ട്‌. 
അന്‍സാരികളില്‍ പെട്ട ഒരു പുരുഷന്റെ തോട്ടത്തിലേക്ക്‌ നബി (സ്വ) പ്രവേശിച്ചപ്പോള്‍ ഒഴുകുന്ന നയനങ്ങളുമായി സന്താപത്തോടെ ശബ്‌ദിക്കുന്ന ഒരു ഒട്ടകത്തെ കാണാനിടയായി. കാരുണ്യത്തിന്റെ കേദാരമായ തിരുദൂതര്‍ (സ്വ) അതിന്റെ അടുത്ത്‌ ചെന്ന്‌ ചെവിയുടെ ഭാഗം തടവി കൊടുത്തപ്പോള്‍ അത്‌ ശാന്തമായി. നബി (സ്വ) ചോദിച്ചു: ഇതിന്റെ ഉടമസ്ഥന്‍ ആരാണ്‌? അന്‍സാരികളില്‍ പെട്ട യുവാവ്‌ വന്നപ്പോള്‍ നബി (സ്വ) അദ്ദേഹത്തോട്‌ ചോദിച്ചു: ``അല്ലാഹു താങ്കള്‍ക്ക്‌ ഉടമയാക്കി തന്ന ഈ നാല്‍ക്കാലിയുടെ കാര്യത്തില്‍ താങ്കള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? യജമാനന്‍ എന്നോട്‌ കരുണ കാണിക്കുന്നില്ലെന്ന്‌ ഈ ഒട്ടകം എന്നോട്‌ ആവലാതി ബോധിപ്പിച്ചു. അങ്ങാടികളിലും വഴിയോരങ്ങളിലും സംസാരിക്കുന്ന നിങ്ങള്‍ നാല്‍ക്കാലികളെ കസേരകളാക്കരുത്‌. ``പുറത്ത്‌ കയറി യാത്ര ചെയ്യുന്നവനേക്കാളും ഉത്തമമായ എത്ര മൃഗങ്ങളാണുള്ളത്‌'' എന്ന്‌ വരെ നബി (സ്വ) അരുളിയുണ്ട്‌. നാല്‍ക്കാലികള്‍ക്ക്‌ പോലും അവിടുന്ന്‌ കൃപാകടാക്ഷം ചൊരിഞ്ഞിരുന്നു എന്ന്‌ നമുക്ക്‌ മനസ്സിലാക്കാന്‍ ഇത്‌ തന്നെ ധാരാളം. 
          ഒരാള്‍ക്കും നീരസമുണ്ടാക്കുന്ന ഒരു വാക്ക്‌ പോലും നബി (സ) ഉച്ചരിച്ചിച്ചില്ല. പത്ത്‌ വര്‍ഷം നബി (സ്വ) യുടെ സേവകനായിരുന്ന അനസ്‌ ബ്‌നു മാലിക്‌ (റ) പറയുമായിരുന്നു: ഇത്രയും കാലത്തിനുള്ളില്‍ നബി (സ്വ) തങ്ങള്‍ എന്നോട്‌ `ഛെ' എന്ന വാക്ക്‌ പോലും പറഞ്ഞിട്ടില്ല. എന്തിനാണ്‌ നീ അത്‌ ചെയ്‌തത്‌? എന്താണ്‌ നീ അത്‌ ചെയ്യാത്തത്‌? എന്നെന്നും തങ്ങള്‍ എന്നോട്‌ ചോദിച്ചിട്ടില്ല. നബി (സ്വ) എന്നോട്‌ ഒരു ആവശ്യത്തിനായി പോകാന്‍ പറഞ്ഞപ്പോള്‍ എനിക്ക്‌ സാധിക്കില്ലായെന്ന്‌ പറഞ്ഞ്‌ അങ്ങാടിയില്‍ കുട്ടികള്‍ കളിക്കുന്ന സ്ഥലത്ത്‌ പോയി ഞാന്‍ നില്‍ക്കുകയായിരുന്നു. പുറകില്‍ വന്ന്‌ സമാധാനത്തോടെ പിടിച്ചപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. പുഞ്ചിരി തൂകുന്ന വദനവുമായി കാരുണ്യക്കടലായ നബി (സ്വ) പറയുന്നു: നീ പോയി വരൂ. ഞാന്‍ പോവുകയാണ്‌ അല്ലാഹുവിന്റെ റസൂലേ! എന്ന്‌ ഞാന്‍ മറുപടി പറഞ്ഞു. എന്തൊരു സുന്ദരമായ സ്വഭാവം! അവിടുന്ന്‌ പൂര്‍ണ്ണതയുടെ പ്രതീകമാണ്‌. തിരുനബി (സ്വ) യുടെ ഉന്നതമായ സ്വഭാവം കണ്ട്‌ അല്ലാഹു പോലും പറഞ്ഞുപോയി. ``നിശ്ചയമായും അങ്ങ്‌ മഹോന്നതമായ സ്വഭാവത്തിന്റെ ഉടമയാണ്‌''.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...