നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday 25 October 2015

മുഅ്‌ജിസത്ത്‌

മുഅ്‌ജിസത്ത്‌



     മനുഷ്യോല്‍പത്തി മുതല്‍ അല്ലാഹു അവന്റെ ദൂതന്മാരായി പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ക്കും അവരുടെ പ്രബോധനത്തിനുമെതിരെ വന്ന വിഭാഗങ്ങള്‍ക്ക്‌ അല്ലാഹുവില്‍ നിന്ന്‌ കനത്ത താക്കീതും ശിക്ഷയും ലഭിച്ചിട്ടുണ്ട്‌. ചരിത്രങ്ങളും പ്രമാണങ്ങളും അത്‌ സാക്ഷീകരിക്കുന്നു. അമ്പിയാക്കളുടെ വാദസ്ഥിരീകരണത്തിന്‌ അല്ലാഹു അവര്‍ക്ക്‌ നല്‍കിയ അസാധരണ കഴിവാണ്‌ മുഅ്‌ജിസത്ത്‌. അത്‌ നിഷേധിച്ചവരും നിഷേധിക്കുന്നവരുമുണ്ട്‌. അന്ത്യപ്രവാചകര്‍ നബി (സ്വ) തങ്ങളുടെ മുഅ്‌ജിസത്തുകളില്‍ നിന്ന്‌ അല്‍പം കുറിക്കാം. 
          പ്രവാചകന്‍ (സ്വ) തങ്ങള്‍ സര്‍വ്വജീവികളിലേക്കും നിയോഗിക്കപ്പെട്ടവരാണ്‌. പ്രവാചക സാന്നിദ്ധ്യം കൊണ്ട്‌ മനുഷ്യനും ഇതര ജീവികളും സായൂജ്യമണഞ്ഞവരാണ്‌. പ്രവാചകനെ അടുത്തറിയുകയും അവിടുന്നിന്റെ പ്രവാചകത്വം അംഗീകരിക്കുയും അതിന്റെ സാക്ഷികളാവുകയും ചെയ്‌ത ചരിത്ര സംഭവങ്ങള്‍ ഇസ്‌ലാമിന്‌ അന്യമല്ല. വികാര വിചാരങ്ങളില്ലാത്ത വൃക്ഷങ്ങള്‍ പോലും പ്രവാചകത്വം അംഗീകരിച്ചിരുന്നു. 
     ഇമാം ബുഖാരി (റ) യും മുസ്‌ലിമും (റ) അബ്‌ദുര്‍റഹ്‌മാനി (റ) ല്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു; ഞാന്‍ മസ്‌റൂഖിനോട്‌ ചോദിച്ചു: ജിന്നുകള്‍ ഖുര്‍ആന്‍ ശ്രവിച്ച രാത്രി അവരെ സംബന്ധിച്ചുള്ള അറിവ്‌ നബി (സ) തങ്ങള്‍ക്ക്‌ നല്‍കിയത്‌ ആരാണ്‌? അപ്പോള്‍ മസ്‌റൂഖ്‌ പറഞ്ഞു: താങ്കളുടെ പിതാവ്‌ എന്നോട്‌ പറഞ്ഞു. അവരെ സംബന്ധിച്ചുള്ള അറിവ്‌ നബി (സ) തങ്ങള്‍ക്ക്‌ നല്‍കിയത്‌ ഒരു വൃക്ഷമായിരുന്നു. 
     ഇമാം ബൈഹഖി (റ), അഹ്‌മദ്‌ (റ), അബൂനുഐം (റ) എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: നബി (സ) യും ചില അനുചരന്മാരും യാത്രയിലായിരിക്കെ ഒരിടത്ത്‌ വിശ്രമത്തിനായി തങ്ങുകയുണ്ടായി. അപ്പോള്‍ ഒരു വൃക്ഷം നബി (സ) യുടെ അടുക്കലെത്തുകയും തിരിച്ചു പോവുകയും ചെയ്‌തു. സംഭവത്തിന്‌ ദൃക്‌സാക്ഷിയായ സ്വഹാബി വര്യര്‍ നബി (സ) യോട്‌ ഈ സംഭവം അവതരിപ്പിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: എന്റെയടുക്കല്‍ വന്ന്‌ സലാം ചൊല്ലുന്നതിനായി റബ്ബിനോട്‌ ആ വൃക്ഷം അനുമതി ചോദിച്ചപ്പോള്‍ അതിന്‌ അനുമതി നല്‍കിയതാണ്‌.
ഇമാം ബസ്സാര്‍ (റ) ഉദ്ധരിച്ച ഹദീസ്‌ കാണുക: ഒരു ഗ്രാമീണന്‍ നബി സവിധത്തിലെത്തിയിട്ട്‌ പറഞ്ഞു: ഞാന്‍ ഇസ്‌ലാം മതം സ്വീകരിച്ചിരിക്കുന്നു. എന്റെ വിശ്വാസത്തിന്‌ ശക്തി പകരുന്ന എന്തെങ്കിലും അത്ഭുതം അവിടുന്ന്‌ കാണിച്ചു തന്നാലും. നീയെന്താണ്‌ ഉദ്ദേശിക്കുന്നത്‌? തിരുനബിയുടെ പ്രതിവചനം. ഗ്രാമീണന്‍ പറഞ്ഞു: ആ കാണുന്ന മരത്തെ താങ്കളുടെ അടുക്കലേക്ക്‌ വിളിക്കുക. അപ്പോള്‍ നബി (സ) ഗ്രാമീണനോട്‌ പറഞ്ഞു. നീ ആ വൃക്ഷത്തിന്റെ അടുക്കല്‍ ചെന്ന്‌ ഞാന്‍ വിളിക്കുന്നു എന്ന്‌ പറയുക. അങ്ങനെ ഗ്രാമീണന്‍ വൃക്ഷത്തിന്റെ അടുക്കല്‍ ചെന്ന്‌ പറഞ്ഞു. നിന്നെ പ്രവാചകന്‍ വിളിക്കുന്നു. പ്രവാചകന്റെ വിളിക്ക്‌ നീ ഉത്തരം ചെയ്യുക. ഇത്‌ കേട്ടപ്പോള്‍ ആ വൃക്ഷം ഒരു ഭാഗത്തേക്ക്‌ ചാഞ്ഞു. ഒരു ഭാഗത്തെ വേരുകള്‍ വേറിട്ടപ്പോള്‍ മറുഭാഗത്തേക്ക്‌ ചെരിഞ്ഞു. അപ്പോള്‍ മറ്റുവേരുകളും വേറിട്ടു. ആ വൃക്ഷം നബിയുടെ അരികിലെത്തി നബിക്ക്‌ സലാം ചൊല്ലുകയും നബി (സ) പ്രവാചകനാണെന്ന്‌ സാക്ഷ്യം വഹിക്കുകയും ചെയ്‌തു. ഈ അത്ഭുതം കണ്ട ഗ്രാമീണന്‍ പറഞ്ഞു. എനിക്ക്‌ ഇത്‌ തന്നെ ധാരാളം. വൃക്ഷത്തിനോട്‌ അതിന്റെ യഥാര്‍ത്ഥ സ്ഥാനത്തേക്ക്‌ പോകാന്‍ അങ്ങ്‌ കല്‍പിച്ചാലും. നബി (സ) യുടെ കല്‍പന കേട്ട വൃക്ഷം താന്‍ നിന്നിരുന്ന സ്ഥലത്തേക്ക്‌ ചെന്നു. എങ്ങനെയാണോ ആദ്യം നിന്നിരുന്നത്‌ അതുപോലെ തന്നെ. ഇത്‌ കണ്ടമാത്രയില്‍ ഗ്രാമീണന്‍ പറഞ്ഞു: അങ്ങയുടെ കാലുകളും തലയും ചുംബിക്കാന്‍ അനുമതി തരുമോ? നബി (സ) അനുമതി നല്‍കി. ഗ്രാമീണന്‍ കാലുകളും തലയും ചുംബിച്ചു. പിന്നീട്‌ തിരുനബി (സ) ക്ക്‌ സുജൂദ്‌ ചെയ്‌തോട്ടെ എന്നായി അടുത്ത ആവശ്യം. അപ്പോള്‍ നബി (സ) പറഞ്ഞു. ഒരാളും മറ്റൊരാള്‍ക്ക്‌ സുജൂദ്‌ ചെയ്യാന്‍ പാടില്ല. 
    ഇമാം ബുഖാരി (റ) താരീഖിലും അത്‌ പോലെ തുര്‍മുദിയും ഇബ്‌നു ഹിബ്ബാനും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ കൂടി ശ്രദ്ധിക്കുക. ഇബ്‌നു അബ്ബാസ്‌ (റ) പറയുന്നു: ഒരു ഗ്രാമീണന്‍ തിരുനബി (സ) യെ സമീപിച്ച്‌ പറഞ്ഞു. താങ്കള്‍ പ്രവാചകനാണെന്ന്‌ ഞാന്‍ ഏത്‌ ലക്ഷ്യം കൊണ്ടാണ്‌ വിശ്വസിക്കുക? നബി (സ) ഒരു ഈന്തപ്പന ചൂണ്ടിക്കാണിച്ചു തിരിച്ചു ചോദിച്ചു. ആ കാണുന്ന ഈന്തപ്പനയുടെ കുലയില്‍ നിന്നും ഒന്നിനെ ഞാന്‍ വിളിക്കാം. അത്‌ എന്റെയടുക്കല്‍ വന്ന്‌ സാക്ഷിയായാല്‍ നീ വിശ്വസിക്കുമോ? വിശ്വസിക്കാം. വിളി കേട്ട ഉടനെ ഈന്തപ്പനക്കുല ഭൂമിയിലേക്ക്‌ എടത്തു ചാടി. അത്‌ സുജൂദ്‌ ചെയ്‌തും ഉയര്‍ന്നും തിരുനബി (സ) യുടെ അടുക്കലെത്തിയപ്പോള്‍ തിരുനബി (സ) തിരിച്ചു പോകാന്‍ കല്‍പിച്ചു. കല്‍പന കേട്ടയുടനെ അതിന്റെ യഥാസ്ഥാനത്തേക്ക്‌ തന്നെ തിരിച്ചു പോവുകയുണ്ടായി. ഇത്‌ കണ്ട ഗ്രാമീണന്‍ പറഞ്ഞു: താങ്കള്‍ ഇനി എന്ത്‌ പറഞ്ഞാലും ഞാന്‍ വിശ്വസിക്കാം. അങ്ങ്‌ പ്രവാചകന്‍ തന്നെയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. സംസാരശേഷി പോലുമില്ലാത്ത ജീവികള്‍ പ്രവാചകത്വത്തിന്‌ സാക്ഷിയായ നിരവധി സംഭവങ്ങള്‍ പ്രവാചക ജീവിതത്തില്‍ ഉടനീളം കാണാം. പ്രവാചക തിരുമേനി (സ്വ) യുടെ അസാധാരണത്വം വ്യക്തമാക്കുന്ന സംഭവങ്ങളാണിതൊക്കെയും. നബി (സ്വ) യെ സാധാരണക്കാരനായി ചിത്രീകരിക്കുന്ന നവീനവാദികളുടെ കെണിവലകളില്‍ കുടുങ്ങാതെ നോക്കണം. നമ്മുടെ വിശ്വാസത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഇത്തരം കെണിവലകള്‍ നാം ശ്രദ്ധയോടെ കരുതിയിരിക്കുക. 
     സിയാദ്‌ ബ്‌നു ഹാരിസുസ്സ്വദാഈ (റ) യില്‍ നിന്നും ഒരു ഹദീസ്‌ ഇമാം ബൈഹഖീ (റ) അവിടുത്തെ ദലാഇലുന്നുബുവ്വയില്‍ രേഖപ്പെടുത്തുന്നു. അദ്ദേഹം പറഞ്ഞു: നബിയോട്‌ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! ഞങ്ങളുടെ കിണറുകളില്‍ ശൈത്യകാലത്ത്‌ മതിയായ വെള്ളമുണ്ട്‌. ഞങ്ങളെല്ലാവരും അത്‌ ഉപയോഗിക്കാറുമുണ്ട്‌. എന്നാല്‍ വേനല്‍ക്കാലമെത്തിയാല്‍ ഞങ്ങളുടെ കിണറുകളെല്ലാം വറ്റുന്ന ഒരു അവസ്ഥയാണ്‌ കണ്ടുവരുന്നത്‌. മുസ്‌ലിമായ കാരണത്താല്‍ ഞങ്ങളെ ആട്ടിപ്പായിക്കുകയും ചെയ്യുന്നു. വെള്ളം ലഭിക്കാന്‍ ഞങ്ങള്‍ക്ക്‌ മറ്റൊരു മാര്‍ഗ്ഗമില്ല. ആയതിനാല്‍ അവിടുന്ന്‌ അല്ലാഹുവിനോട്‌ ദുആ ചെയ്‌താലും! 
അവിടുത്തെ ദുആഇന്റെ ഫലമായി വെള്ളം ഉണ്ടായാല്‍ ഞങ്ങള്‍ക്ക്‌ അത്‌ ഉപയോഗിക്കാമല്ലോ? ഉടന്‍ തന്നെ ഏഴു കല്ലുകള്‍ കൊണ്ടുവരാന്‍ വേണ്ടി അവിടുന്ന്‌ കല്‍പിച്ചു. അവിടുത്തെ തൃക്കരം കൊണ്ട്‌ അവകളെ തിരുമ്മിയതിന്‌ ശേഷം ദുആ ചെയ്‌തു. 
പിന്നീട്‌ നബി (സ്വ) തങ്ങള്‍ പറഞ്ഞു: ``നിങ്ങള്‍ ഈ ഏഴ്‌ കല്ലുകള്‍ കൊണ്ടുപോയി ഓരോ കല്ലും ബിസ്‌മി ചൊല്ലി കൊണ്ട്‌ കിണറ്റിലിടുക. അങ്ങനെ ഓരോന്നായി ഏഴ്‌ പ്രാവശ്യം ചെയ്യു. 
     പിന്നീട്‌ അദ്ദേഹം പറഞ്ഞു: ``ഞങ്ങള്‍ ആ ഏഴ്‌ കല്ലുകളും നബി (സ്വ) തങ്ങള്‍ പറഞ്ഞതു പോലെ കിണറ്റിലിട്ടു. പിന്നീട്‌ ആ കിണറിന്റെ അടിത്തട്ട്‌ (വെള്ളം നിറഞ്ഞ കാരണം) ഒരിക്കലും കാണാന്‍ സാധിച്ചില്ല (ബൈഹഖി 4/127, 5/357, ബിദായത്തുല്‍ ഹിദായ-ഇബ്‌നു കസീര്‍ 5/84).
ഇമാം ബുഖാരി, മുസ്‌ലിം, ബൈഹഖി എന്നിവര്‍ ഇമാം അബൂ ഹുറൈറയില്‍ നിന്നും ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്‌ കൂടി നോക്കുക: അബൂഹുറൈറ (റ) പറയുന്നു: ``അല്ലാഹുവല്ലാതെ എന്റെ പ്രശ്‌നത്തിന്‌ പരിഹാരമായി ഒന്നുമില്ലായെന്ന്‌ എനിക്ക്‌ പൂര്‍ണ്ണ വിശ്വാസമായി. പക്ഷെ വിശപ്പു മാറാന്‍, വിശപ്പിന്റെ ഗതി തിരിച്ചുവിടാന്‍ ഞാന്‍ വയറ്റത്ത്‌ കല്ലും വെച്ച്‌ കെട്ടിയിരിക്കുന്നു. ഇനി ഒരൊറ്റ പോംവഴി മാത്രമേയുള്ളൂ. അഥവാ അല്ലാഹുവിന്റെ റസൂലും സ്വഹാബത്തും പള്ളിയില്‍ നിന്നും വരുന്ന വഴിയില്‍ കുത്തിയിരിക്കുക. അവരെ അറിയിക്കലല്ലാതെ മറ്റൊരു വഴിയില്ല. ഞാനങ്ങനെ അവര്‍ വരുന്ന വഴിയില്‍ കുത്തിയിരുന്നു. അതിലൂടെ ആദ്യമായി കടന്നുവന്നത്‌ അബൂബക്കറാണ്‌. എനിക്കാണെങ്കില്‍ വിശപ്പിന്റെ പ്രശ്‌നം പറയാനും മടിയുണ്ട്‌. ശ്രദ്ധിക്കാനായി അല്ലാഹുവിന്റെ ഖുര്‍ആനിലെ ആയത്തിനെ കുറിച്ച്‌ ചോദിച്ചു. അബൂബക്കര്‍ എന്റെ കാര്യം മനസ്സിലാകാഞ്ഞിട്ടാണോ എന്തോ എന്നറിയില്ല. അബൂബക്കര്‍ കടന്നുപോയി. പിന്നീട്‌ അത്‌ വഴി വന്നത്‌ ഉമറാണ്‌. അബൂബക്കറിനോട്‌ പറഞ്ഞ പോലെത്തന്നെ ഉമറിനോടും പറഞ്ഞുനോക്കി. ഉമറും തിരിഞ്ഞ്‌ കളഞ്ഞപ്പോള്‍ എനിക്ക്‌ തോന്നിയത്‌ മറ്റൊന്നാണ്‌ അഥവാ അബൂഹുറൈറയെ വീട്ടില്‍ നിന്നും ഇറക്കിയതാണെന്ന്‌ ഉമറിനും തോന്നിയോ?.. ഉമറും തിരിഞ്ഞുപോയി. 
     പിന്നീട്‌ ആ വഴി വന്നത്‌ മറ്റാരുമല്ല, അബുല്‍ ഖാസിം (സ്വ) തങ്ങളാണ്‌. എന്റെ ശരീരത്തിന്റെ അവസ്ഥയും എന്റെ മുഖത്ത്‌ പ്രത്യക്ഷമായ വിഷമവും മനസ്സിലാക്കിയ നബി (സ്വ) തങ്ങള്‍ അവിടുന്ന്‌ എന്നെ കണ്ടപാടെ പുഞ്ചിരിച്ചു കൊണ്ട്‌ പറഞ്ഞു.
  അബൂ ഹുറൈറാ നീ വാ
അപ്പോഴാണ്‌ നബി (സ്വ) തങ്ങളുടെ അടുത്തേക്ക്‌ ഒരാള്‍ ഒരു കോപ്പ പാലുമായി വരുന്നത്‌. അബൂ ഹുറൈറക്ക്‌ പാല്‍ കണ്ടപാടെ പകുതി വിശപ്പടങ്ങി.
അയാളോട്‌, നബി (സ്വ) തങ്ങള്‍ ഈ പാലിന്റെ നിജസ്ഥിതി അന്വേഷിക്കുകയും ഇന്ന സ്ഥലത്തുനിന്നും ഇന്നയാള്‍ അവിടത്തേക്ക്‌ ഹദ്‌യയായി കൊടുത്തയച്ചതാണെന്ന്‌ അയാള്‍ പറയുകയും ചെയ്‌തു.
ഉടന്‍ തന്നെ നബി (സ്വ) തങ്ങള്‍ എന്നെ വിളിച്ചു. ഞാന്‍ വളരെയധികം സന്തോഷിച്ചു. അബൂഹുറൈറ (റ) പറയുന്നു: എനിക്കാണെങ്കില്‍ വിശപ്പിനാല്‍ എന്റെ അവസ്ഥ നബി (സ്വ) യുടെ മുമ്പില്‍ പറയാനും മടിയുണ്ട്‌.
ഉടനെ നബി (സ്വ) തങ്ങള്‍ എന്നെ വിളിച്ചിട്ടു പറഞ്ഞു. അബാഹിര്‍റ്‌! നീ പോയി മദീനത്തെ പള്ളിയിലെ സുഫ്‌ഫത്തിന്റെ അഹ്‌ ലുകാരോട്‌ ഇങ്ങോട്ട്‌ വരാന്‍ അറിയിക്കുക. അവരാണെങ്കില്‍ നാടുംവീടും വിട്ട്‌ ഒന്നുമില്ലാത്ത പാവങ്ങളാണ്‌. ആരുമാരും സഹായിക്കാനുമില്ല. അപ്പോഴും എനിക്കോര്‍മ്മ വരുന്നത്‌ എന്റെ എരിയുന്ന പൊരിയുന്ന വയറാണ്‌. എങ്കിലും അവിടത്തെ കല്‍പ്പന പ്രകാരം അവരെ വിളിച്ചുവരുത്തി നബി (സ്വ) തങ്ങളുടെ സന്നിധിയിലെത്തിച്ചു. സാധാരണ അവര്‍ക്ക്‌ നിശ്ചയിച്ച ഇരിപ്പിടത്തില്‍ അവരെയെല്ലാം ഇരുത്തി. അബൂഹുറൈറ (റ) പറയുന്നു.
     ഞാനെന്റെ മനസ്സില്‍ മന്ത്രിച്ചു: ഈ പാലിന്‌ സുഫ്‌ഫത്തിന്റെ അഹ്‌ലുകാരേക്കാള്‍ അര്‍ഹത കൂടുതല്‍ എനിക്കല്ലേ. കാരണം എനിക്കല്ലേ കൂടുതല്‍ വിശക്കുന്നത്‌? ഞാന്‍ അല്ലാഹുവിലും അല്ലാഹുവിന്റെ റസൂലിലും അനുസരണക്കേടായി ഒന്നും ചെയ്‌തിട്ടുമില്ലല്ലോ.
അങ്ങനെ നബി (സ്വ) തങ്ങള്‍ എന്നെ വിളിച്ചു. ഹേ അബാ ഹിര്‍റ്‌!
സന്തോഷത്തോടെ ഞാന്‍ ഉത്തരം നല്‍കി. ഉടന്‍ ആ മനുഷ്യന്‍ കൊണ്ടുവന്ന പാല്‍പ്പാത്രം എന്റെ കയ്യില്‍ തന്നിട്ട്‌ അവിടന്ന്‌ പറഞ്ഞു: ഇത്‌ പിടിക്ക്‌! സുഫ്‌ഫത്തിന്റെ അഹ്‌ലുകാരായ എല്ലാവര്‍ക്കും നീ ഇത്‌ കൊണ്ടുപോയി കൊടുക്കൂ!... കല്‍പനക്ക്‌ വഴിപ്പെട്ട്‌ ഞാനത്‌ ചെയ്‌തു. മറ്റൊരു റിപ്പോര്‍ട്ടില്‍ കാണുന്നു: ഞാനാ പാത്രവുമായി നബി (സ്വ) തങ്ങളുടെ സന്നിധിയിലേക്ക്‌ മടങ്ങി. അവിടന്ന്‌ പിന്നീടും എനിക്ക്‌ തിരിച്ചുതന്ന്‌ സുഫ്‌ഫത്തിന്റെ അഹ്‌ലുകാരില്‍ ഓരോരുത്തരുടെയും പേരെടുത്ത്‌, ഇന്നയാള്‍ കുടിച്ചോ? ഇന്നയാള്‍ കുടിച്ചോ? എന്നിങ്ങനെ ചോദിച്ചു. ഏതായാലും എല്ലാവര്‍ക്കും മതിവരുവോളം കൊടുത്തു. ഞാനങ്ങനെ പാല്‍പാത്രവുമായി നബി (സ്വ) തങ്ങളുടെ സന്നിധിയിലെത്തി. പിന്നീട്‌ നബി (സ്വ) തങ്ങള്‍ പാല്‍പ്പാത്രം കൈയില്‍ വെച്ചുകൊണ്ട്‌ എന്റെ മുഖത്തേക്കു നോക്കി പുഞ്ചിരിച്ചുകൊണ്ട്‌ അവിടുന്ന്‌ പറഞ്ഞു: ഇനി പാല്‍ കുടിക്കാന്‍ ഞാനും നീയുമാണ്‌ ബാക്കിയുള്ളതല്ലേ?
അതെ നബിയേ!. നബി (സ) തങ്ങള്‍ പറഞ്ഞു: അബൂ ഹുറൈറ, നീ ഇരിക്ക്‌! പാല്‍ മതിവരുവോളം കുടിക്കൂ...
അബൂഹുറൈറ (റ) തുടരുന്നു:
    ഞാനാ പാല്‍ പാത്രത്തില്‍ നിന്നും മതിവരുവോളം കുടിച്ചു. അവിടുന്ന്‌ വീണ്ടും കല്‍പ്പിച്ചു. അബൂഹുറൈറ നീ കുടിക്കൂ... ഞാന്‍ പിന്നെയും കുടിച്ചു. പിന്നെയും പറഞ്ഞു. നീ ഇനിയും കുടിക്കൂ... ഇനി എന്റെ വയറ്റിലേക്ക്‌ ഒരു തുള്ളിപോലും കയറാന്‍ ഇടമില്ല. നബി (സ്വ) തങ്ങള്‍ തുടര്‍ച്ചയായി കുടിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടത്തോട്‌ ഞാന്‍ പറഞ്ഞു. അല്ലാഹുവാണ്‌ സത്യം, ഒരു നിലക്കും എന്റെ വയറ്റില്‍ ഇനി ഇടമില്ല. അബൂഹുറൈറ (റ) പറയുന്നു: ഞാനതിനെ അവസാനം നബിയുടെ അടുത്ത്‌ കൊടുത്തു. അവിടുന്ന്‌, ഇത്രയും നിഅ്‌മത്ത്‌ ചെയ്‌ത അല്ലാഹുവിനെ സ്‌തുതിച്ചുകൊണ്ട്‌ ബിസ്‌മി ചൊല്ലിക്കൊണ്ട്‌ ബാക്കി കുടിക്കുകയും ചെയ്‌തു. (ബുഖാരി 6452, ഹാകിം 3/15 , ബൈഹഖി ദലാഇല്‍ 6/101, ഫത്‌ഹുല്‍ ബാരി 11/281)
     എഴുപതോളം വരുന്ന സുഫ്‌ഫത്തിന്റെ അഹ്‌ലുകാര്‍ക്കും ഒരു കോപ്പ പാല്‍ മതിയായത്‌ നബി (സ്വ) യുടെ അമാനുഷിക കഴിവ്‌ മുഖേനയാണ്‌. ഇങ്ങനെ നിരവധി അമാനുഷിക കഴിവുകള്‍ കൊണ്ട്‌ ധന്യമാണ്‌ ആ മഹത്‌ ജീവിതം. 
70
ചില്ലാനം വരുന്ന സുഫ്‌ഫത്തിന്റെ അഹ്‌ലുകാര്‍ക്ക്‌ ഒരു കോപ്പ പാല്‍ മതിയായെങ്കില്‍ മാത്രമല്ല, അബൂഹുറൈറ (റ) തന്റെ വിശപ്പടക്കി മതിവോളം വിശപ്പ്‌ തീര്‍ത്തെങ്കില്‍ നബി (സ്വ) തങ്ങളുടെ മുഅജിസത്തിന്റെ കാര്യഗൗരവം അത്ഭുതം തന്നെ!
    അവിടത്തെ മുഅ്‌ജിസത്തുകള്‍ക്ക്‌ നിദാനമില്ല. കാരണം ജീവിതത്തിലെ ഏതേത്‌ കാര്യം പരിശോധിച്ചാലും അതിലൊരു അമാനുഷികത തെളിഞ്ഞുവരുന്നുണ്ട്‌.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...