നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Monday 30 November 2015

തിരുനബി(സ്വ) യുവത്വത്തിലേക്ക്‌

തിരുനബി(സ്വ) യുവത്വത്തിലേക്ക്‌
          വിശുദ്ധവും പ്രബുദ്ധവുമായ ഒരു ജീവിതവ്യവസ്ഥിതി മര്‍ത്യകുലത്തിന്‌ തുറന്ന്‌ കാട്ടുന്നതിനായി ത്രികാലജ്ഞനായ അല്ലാഹു നിയോഗിച്ച സൃഷ്‌ടികളില്‍ അത്യുത്തമരാണ്‌ തിരുനബി(സ്വ). അവിടുത്തെ ജീവിതം പരിപൂര്‍ണ്ണ പരിശുദ്ധത പ്രതിഫലിക്കുന്നതായിരുന്നു. സമ്പൂര്‍ണ്ണ പാപസുരക്ഷിതത്വം ആ മഹത്‌ജീവിതത്തില്‍ അല്ലാഹു കനിഞ്ഞേകിയ അമൂല്യസമ്പത്തായിരുന്നു. യുവത്വത്തിന്റെ ചുറുചുറുക്കിലാണ്‌ പാപങ്ങള്‍ അധികവും ചെയ്യാറുള്ളത്‌. എന്നാല്‍ തിരുനബി(സ്വ)യുടെ യുവത്വത്തിന്റെ ചരിത്രത്താളുകളിലേക്കിറങ്ങുമ്പോള്‍ ഒരിക്കല്‍ പോലും യാതൊരു വിധ പാപവും വന്നു പോയതായി ചരിത്രത്തിലെവിടെയും രേഖപ്പെട്ടു കാണുന്നില്ല. പാപസുരക്ഷിതത്വം ലഭിച്ചതിനുള്ള നിരവധി തെളിവുകള്‍ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌.
          ബഹുദൈവ വിശ്വാസവും വിഗ്രഹാരാധനയും ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരുന്ന മക്കാസമൂഹത്തില്‍ ഒരിക്കല്‍ പോലും വിഗ്രഹവണക്കം പ്രകടിപ്പിക്കാതെയാണ്‌ നബി(സ്വ) യുവത്വം പ്രാപിച്ചത്‌. വിഗ്രഹാരാധന നടത്തുന്നിടത്ത്‌ കടന്ന്‌ ചെല്ലുകയോ അവയുടെ പേരില്‍ അറുക്കപ്പെട്ട ജീവികളുടെ മാംസം ഭക്ഷിക്കുകയോ ചെയ്‌തിട്ടില്ല.
        മദ്യപാനവും കൊലയും മോഷണവും ചൂതാട്ടവും പരസ്‌ത്രീബന്ധവും മറ്റ്‌ സാമൂഹ്യ തിന്മകളും സ്വഭാവമായിരുന്ന ജാഹിലിയ്യാ കാലഘട്ടത്തിലും അവിടുത്തെ പരിശുദ്ധിക്ക്‌ കോട്ടം തട്ടുന്ന ഇത്തരം ദുഷ്‌കര്‍മ്മങ്ങള്‍ അബ്‌ദുല്‍മുത്ത്വലിബിന്റെ പൗത്രനില്‍ ലവലേശവും ആരോപിക്കാന്‍ നാട്ടുകാര്‍ക്കോ വിമര്‍ശകര്‍ക്കോ കഴിഞ്ഞിട്ടില്ല.
       അബൂത്വാലിബിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബാല്യ-യൗവ്വന കാലങ്ങളിലുണ്ടായ അസാധാരണ സംഭവങ്ങള്‍ ഇതിലേക്കാണ്‌ സൂചിപ്പിക്കുന്നത്‌. ഖുറൈശികള്‍ കഅ്‌ബ പുതുക്കി പണിയുമ്പോള്‍ കല്ല്‌ ചുമക്കുന്നവരുടെ കൂട്ടത്തില്‍ തിരുനബി(സ്വ)യും ഉണ്ടായിരുന്നു. ഉടുമുണ്ട്‌ അഴിച്ച്‌ ചുമലില്‍ വച്ച്‌ കല്ല്‌ ചുമക്കല്‍ പതിവാക്കിയ അവര്‍ക്കിടയില്‍ തിരുനബി(സ്വ) ധരിക്കലായിരുന്നു പതിവ്‌. ഒരിക്കല്‍ തന്റെ ഉടുമുണ്ട്‌ മാറിയ ഉടനെ, ബോധരഹിതനായി വീഴുകയായിരുന്നു. ഇതിനെ കുറിച്ച്‌ തിരുനബി(സ്വ)യോട്‌ ചോദിക്കപ്പെട്ടപ്പോള്‍ , നഗ്നനായി ഞാന്‍ നടക്കപ്പെടുന്നത്‌ തടയപ്പെട്ടിരിക്കുന്നു എന്നായിരുന്നു പ്രതിവചിച്ചത്‌.
       തിരുനബി(സ്വ)യുടെ ശൈശവവും ബാല്യവും യൗവ്വനവുമെല്ലാം പിന്നിട്ടത്‌ സത്യസന്ധതയുടെയും വിശ്വസ്‌തതയുടെയും ഉത്തുംഗസോപാനത്തിലായിരുന്നു. തികഞ്ഞ വിശ്വസ്‌തന്‍ എന്നര്‍ത്ഥം കുറിക്കുന്ന അല്‍-അമീന്‍ എന്നാണ്‌ നാട്ടുകാര്‍ സര്‍വ്വരും തിരുനബി(സ്വ)യെ വിളിച്ചിരുന്നത്‌. നബി(സ്വ)യുടെ ചരിത്രമെഴുതിയ സര്‍വ്വ ഗ്രന്ഥകാരന്മാരും ഈ വസ്‌തുത അംഗീകരിച്ചിട്ടുണ്ട്‌.
ഹര്‍ബുല്‍ ഫിജാര്‍
     മക്കയിലും പരിസരങ്ങളിലും നീണ്ടു നിന്ന വംശീയകലാപമാണ്‌ ഹര്‍ബുല്‍ഫിജാര്‍. തിരുനബി(സ്വ) ക്ക്‌ 14-15 വയസ്സ്‌ പ്രായമുള്ളപ്പോഴായിരുന്നു ഇത്‌. യുദ്ധം നിഷിദ്ധമെന്ന്‌ അവര്‍ കരുതിയ റജബ്‌ മാസത്തിലായിരുന്നു ഇത്‌ അരങ്ങേറിയത്‌. 
     ഉക്കാള്‌ വ്യാപാരകേന്ദ്രത്തില്‍ വ്യത്യസ്‌ത ഗോത്രക്കാരായ ഉര്‍വയും ബര്‍റാളും തമ്മിലുണ്ടായ വാക്കുതര്‍ക്കം ഉര്‍വയുടെ കൊലക്ക്‌ കാരണമായി. തുടര്‍ന്ന്‌ വര്‍ഷങ്ങളോളം കക്ഷി ചേര്‍ന്ന്‌ അവര്‍ യുദ്ധം ചെയ്യുകയായിരുന്നു. ഈ യുദ്ധത്തില്‍ നബി(സ്വ) തന്റെ പിതൃസഹോദരങ്ങളെ സഹായിക്കാനായി ഭാഗികമായി പങ്കുകൊണ്ടു എന്നും അസ്‌ത്രങ്ങള്‍ പ്രയോഗിച്ചിരുന്നു എന്നും ചില ഹദീസുകളില്‍ കാണാം. നബി(സ്വ)യുടെ പതിനഞ്ചാം വയസ്സില്‍ പൊട്ടിപ്പുറപ്പെട്ട ഫിജാര്‍ യുദ്ധം ഒടുവില്‍ നബി(സ്വ)യുടെ ഇരുപതാം വയസ്സിലാണ്‌ പൂര്‍ണ്ണമായി കെട്ടടങ്ങിയത്‌.
ഹില്‍ഫുല്‍ ഫുള്വൂല്‍
      നബി(സ്വ)യുടെ യൗവ്വനത്തില്‍ മക്കയിലെ ഒരു പറ്റം ഗോത്രക്കാര്‍ സംഘടിച്ചുണ്ടാക്കിയ സമാധാനക്കരാര്‍ ആണ്‌ ഹില്‍ഫുല്‍ഫുള്വൂല്‍. മക്കാ ദേശത്താകമാനം ശാന്തിയും സമാധാനവും കളിയാടാന്‍ ഇത്‌ കാരണമായി. നബി(സ്വ)ക്ക്‌ ഇരുപത്‌ വയസ്സുള്ളപ്പോഴാണ്‌ പ്രസ്‌തുത കരാര്‍ രൂപീകരിക്കപ്പെട്ടത്‌. അതായത്‌, ഫിജാര്‍ യുദ്ധം കെട്ടടങ്ങി മാസങ്ങള്‍ക്കുള്ളിലായിരുന്നു. ഇതിന്റെ മുന്‍പന്തിയില്‍ നബി(സ്വ)യുടെ പിതൃവ്യനും സമുന്നതനുമായ സുബൈര്‍ബ്‌ന്‍ അബ്‌ദുല്‍മുത്ത്വലിബായിരുന്നു.
       സുബൈദ്‌ ഗോത്രത്തില്‍ പെട്ട ഒരാള്‍ ചില കച്ചവടച്ചരക്കുമായി മക്കയില്‍ വന്നു.മക്കയിലെ ഉന്നതന്‍ ആസ്വ്‌ബ്‌ന്‍ വാഇല്‍ വില നിശ്ചയിച്ച്‌ വാങ്ങിയെങ്കിലും തന്റെ പ്രതാപം കാണിച്ച്‌ പണം കൊടുക്കാതെ നാളുകള്‍ തള്ളി നീക്കി. കഷ്‌ടത്തിലായ സുബൈദീ കച്ചവടക്കാരന്‍ തന്റെ വിഷമസന്ധി പല ഗോത്രങ്ങളോടും ആവലാതിപ്പെട്ട്‌ കെഞ്ചിനോക്കിയെങ്കിലും പണം കിട്ടിയില്ല. നിസ്സഹായനായ വ്യാപാരി ഒരിക്കല്‍ കഅ്‌ബയുടെ പരിസരത്ത്‌ ഖുറൈശി നേതാക്കളും മറ്റ്‌ പ്രമുഖരും കേള്‍ക്കുന്ന രീതിയില്‍ തന്റെ നിസ്സഹായത കവിതയിലൂടെ ഉച്ചത്തില്‍ വ്യക്തമാക്കി. മനമുരുകുന്ന കവിത കേട്ട്‌ മക്കാതലവന്മാരുടെ മനമിളകി. ഉടനെ സുബൈര്‍ബ്‌ന്‍ അബ്‌ദുല്‍മുത്വലിബ്‌ ചാടിയെഴുന്നേറ്റു ആക്രോശിച്ചു. അയാളെ ഇനി വെറുതെ വിട്ട്‌ കൂടാ. പ്രമുഖ ഗോത്രങ്ങളെയെല്ലാം സംഘടിപ്പിച്ച്‌ പറഞ്ഞു: മര്‍ദ്ദിതര്‍ ആരായിരുന്നാലും അവര്‍ക്ക്‌ നീതി ലഭിക്കാന്‍ നാം ഒറ്റക്കെട്ടായി പ്രവൃത്തിക്കണം. തുടര്‍ന്ന്‌ കരാര്‍ ഒപ്പ്‌ വച്ച്‌ ആസ്വ്‌ ഇബ്‌ന്‌ വാഇലിന്റെ വസതിയില്‍ ചെന്നു. വ്യാപാരിയുടെ മുഴുവന്‍ ചരക്കുകളും തിരിച്ച്‌ വാങ്ങിക്കൊടുത്തു. അന്ന്‌ മുതല്‍ ഹില്‍ഫുല്‍ഫുളൂല്‍ നടപ്പിലായി.
നബി(സ്വ)പറഞ്ഞു: അബ്‌ദുല്ലാഹിബ്‌നു ജദ്‌ആനിന്റെ വസതിയില്‍ ഞാനൊരു സമാധാന കരാറില്‍ സാക്ഷിയായി. അതിന്‌ പകരം ചുവന്ന ഒട്ടകങ്ങള്‍ ലഭച്ചാലും എനിക്ക്‌ തൃപ്‌തിയാവില്ല. അത്തരമൊരു കരാറിലേക്ക്‌, ഇസ്‌ലാമില്‍ ക്ഷണിക്കപ്പെട്ടാലും ഞാന്‍ സ്വീകരിക്കുക തന്നെ ചെയ്യും.(സീറതുന്നബവിയ്യ്‌-ഇബ്‌നുഹിശാം)
        ഈ കരാറിന്റെ ഫലം വ്യക്തമാക്കുന്ന മറ്റ്‌ സംഭവങ്ങളും കാണാം. ഒരിക്കല്‍ മക്കയില്‍ തീര്‍ത്ഥാടനത്തിനെത്തിയ ഒരു സുന്ദരിയെ തട്ടിക്കൊണ്ട്‌ പോയ വിവരം ഹില്‍ഫുല്‍ഫുളൂലില്‍ പരാതി ലഭിച്ച ഉടനെ, അവര്‍ വാളുകളുമായി അയാളുടെ വീട്ടില്‍ കയറിച്ചെന്ന്‌ ഭീഷണപ്പെടുത്തി ആ സുന്ദരിയെ മോചിപ്പിച്ച്‌ അവളുടെ കുടുംബക്കാര്‍ക്ക്‌ ഏല്‍പ്പിച്ച്‌ കൊടുത്തു.
നബി(സ്വ)യുടെ ഇരുപതാം വയസ്സില്‍ നബി(സ്വ)യും കൂടിച്ചേര്‍ന്നെടുത്ത ഈ തീരുമാനം, അറേബ്യയുടെ സാംസ്‌കാരിക സാമൂഹിക നിലവാരത്തെ വ്യക്തമാക്കുന്ന ഒരു മഹത്തായ കരാറായിരുന്നു. സമൂഹത്തില്‍ വ്യാപകജീര്‍ണ്ണതകള്‍ നടമാടിയിരുന്നുവെങ്കിലും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധാവഹമാണ്‌. 
        നബി(സ്വ)ക്ക്‌ ഇരുപത്തിഅഞ്ച്‌ വയസ്സ്‌ പ്രായമായപ്പോള്‍ സാമ്പത്തികഞെരുക്കം കൊണ്ട്‌ വീര്‍പ്പ്‌ മുട്ടുന്ന അബൂത്വാലിബിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ നബി(സ്വ) മക്കയിലെ പ്രധാന വ്യാപാരിയായ ഖുവൈലിദിന്റെ മകള്‍ ഖദീജ(റ)യുടെ കച്ചവടസംഘത്തിന്റെ നേതൃത്വമേറ്റെടുത്തു. ഖദീജ ബീവിക്ക്‌ ഏറെ സന്തോഷമായിരുന്നു. തികഞ്ഞ വിശ്വസ്‌തന്‍, ഉന്നത കുലത്തിലെ അംഗം, ബുദ്ധിസാമര്‍ത്ഥ്യം. മറ്റുള്ളവര്‍ക്ക്‌ നല്‍കുന്നതില്‍ ഇരട്ടി പ്രതിഫലം നല്‍കാമെന്ന്‌ ബീവി ഏറ്റു. ഖുറൈശികളുടെ കച്ചവടസംഘത്തിനൊപ്പം ബീവിയുടെ കച്ചവടച്ചരക്കുമായി നബി(സ്വ) പുറപ്പെട്ടു. ബീവിയുടെ ഭൃത്യന്‍ മൈസിറ കൂടെയുണ്ട്‌. ഇരുപത്തിഅഞ്ചാം വയസ്സിലുണ്ടായ ഈ വ്യാപാരയാത്രയില്‍ നടന്ന പല അദ്‌ഭുതങ്ങളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.
     മൈസിറ പറയുന്നു: യാത്രയില്‍ കാര്‍മേഘങ്ങള്‍ നബി(സ്വ)ക്ക്‌ തണലിടുന്നത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ശാമിലെ ബുസ്വ്‌റാ പട്ടണത്തില്‍ കച്ചവടസംഘം ഒരു ആശ്രമത്തിനടുത്ത്‌ വിശ്രമിക്കാനിറങ്ങി. നബി(സ്വ) ഇറങ്ങി ഒരു മരച്ചുവട്ടിലിരുന്നു. ആശ്രമത്തിലുണ്ടായിരുന്ന നസ്‌തൂറ എന്ന പുരോഹിതന്‍ മൈസിറയെ വിളിച്ച്‌ ചോദിച്ചു: വൃക്ഷത്തണലില്‍ വിശ്രമിക്കുന്ന വ്യക്തി ആരാണ്‌? മൈസിറ: ഖുറൈശികളില്‍ പെട്ട ഒരാള്‍. നസ്‌തൂറ: ഇപ്രകാരം ഇവിടെ ഇരിക്കുന്ന ആള്‍ അന്ത്യപ്രവാചകനാണെന്നാണ്‌ പൗരാണികര്‍ പറഞ്ഞത്‌. അദ്ദേഹത്തെ കുറിച്ച്‌ എനിക്കറിയാം. അദ്ദേഹത്തിന്റെ കണ്ണില്‍ ചുവപ്പുണ്ടോ..? മൈസിറ: അതേ. നസ്‌തൂറ: അത്‌ വിട്ടുമാറില്ല അല്ലേ..? മൈസിറ: മാറിക്കണ്ടിട്ടില്ല. ലക്ഷണങ്ങള്‍ പലതും ചോദിച്ചറിഞ്ഞ ശേഷം, പുരോഹിതന്‍ പറഞ്ഞു: ഇദ്ദേഹം അന്ത്യപ്രവാചകന്‍ തന്നെയാകുന്നു. അങ്ങനെ, മറ്റെല്ലാവരേക്കാള്‍ വമ്പിച്ച ലാഭവുമായി തിരിച്ച്‌ നാട്ടിലെത്തിയപ്പോള്‍ ഖദീജ ബീവി ഇരട്ടി പ്രതിഫലം നല്‍കുകയും ചെയ്‌തു.
നബി(സ്വ) ഖദീജ ബീവിയുമായി വിവാഹിതനാകുന്നതിന്‌ മുമ്പ്‌ വേറെയും ചില കച്ചവടയാത്രകള്‍ ചെയ്‌തതായി ചരിത്രഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. നബി(സ്വ)പറയുന്നു: ഖദീജ ബീവിക്ക്‌ വേണ്ടി, രണ്ട്‌ ഒട്ടകങ്ങള്‍ പ്രതിഫലത്തിന്‌ രണ്ട്‌ തവണ ഞാന്‍ കച്ചവടം നടത്തിയിട്ടുണ്ട്‌. അല്‍ഇംതാഅ്‌ എന്ന ഗ്രന്ഥത്തിലും ഇത്‌ വ്യക്തമാണ്‌. 
      തനിക്ക്‌ ബോധ്യപ്പെട്ട പല സത്യങ്ങളുടെയും വെളിച്ചത്തില്‍ തന്റെ ഭര്‍ത്താവായി നബി(സ്വ)യെ ലഭിക്കണമെന്ന ആഗ്രഹം ഖദീജ ബീവി മുന്നോട്ട്‌ വക്കുകയും തന്റെ അഭിലാഷപൂര്‍ത്തീകരണത്തിന്‌ ദൂതന്മാരെ അയച്ച്‌ നബികുടുംബത്തോട്‌ സഹായം തേടുകയാണുണ്ടായത്‌. ചരിത്രപ്രമാണങ്ങളെല്ലാം ഏകകണ്‌ഠമായി പ്രസ്‌താവിച്ച വസ്‌തുതയാണിത്‌. ഖദീജയുടെ പണം മോഹിച്ചാണ്‌ ഈ വിവാഹമെന്ന്‌ ആരോപിക്കുന്ന അല്‍പജ്ഞാനികള്‍ ചരിത്രം വസ്‌തുനിഷ്‌ഠമായി പഠിച്ചിരുന്നുവെങ്കില്‍ അബദ്ധം വരാതെ സൂക്ഷിക്കാമായിരുന്നു. 
         വിവാഹ നിശ്ചയം കഴിഞ്ഞു. എല്ലാ നീക്കങ്ങള്‍ക്കും മുന്‍കയ്യെടുത്ത്‌ പ്രവര്‍ത്തിച്ചത്‌ ഖദീജ തന്നെയാണ്‌. നബി(സ്വ)ക്ക്‌ ആവശ്യമായതെല്ലാം സ്‌നേഹനിധിയായ പിതൃവ്യന്‍ തന്നെ നിര്‍വ്വഹിച്ചു. മഹത്തായ വിവാഹ ഉടമ്പടി പൂര്‍ത്തിയായി. ഖദീജ ബീവി വളരെ സന്തോഷവതിയായിരുന്നു. അശ്‌റഫുല്‍ ഖല്‍ഖിന്റെ പത്‌നീപദമലങ്കരിക്കാന്‍ ഭാഗ്യം ലഭിച്ച മഹദ്‌വനിത. തിരുനബി(സ്വ)യുടെ വിവാഹം ഇത്ര അന്തസ്സായും മംഗളമായും കഴിഞ്ഞുകിട്ടിയതില്‍ ഏറ്റവും സന്തോഷിച്ചത്‌ സംരക്ഷകനായ പിതൃവ്യന്‍ അബൂത്വാലിബ്‌ തന്നെയായിരുന്നു. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇലാഹിനെ സ്‌തുതിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: സര്‍വ്വസ്‌തുതിയും അല്ലാഹുവിനത്രെ... നമുക്ക്‌ വിഷമങ്ങളെ അവന്‍ ഇല്ലാതാക്കി. നമ്മുടെ മനഃപ്രയാസങ്ങളെ അവന്‍ അകറ്റിത്തന്നു.(സീറതുല്‍ ഹലബിയ്യ)
      ഖദീജ ബീവിയുടെ സാമ്പത്തികാവസ്ഥയും ഉന്നത പദവിയും കണക്കിലെടുത്തായിരുന്നു വിവാഹമൂല്യം. പിതൃവ്യന്‍ അബൂത്വാലിബ്‌ ഒന്നിനും ഒരു കുറവും വരുത്തിയില്ല. 
       നബി(സ്വ)യുമായുള്ള വൈവാഹികജീവിതത്തില്‍ നബി(സ്വ)ക്ക്‌ പരിപൂര്‍ണ്ണ അത്താണിയായി വര്‍ത്തിക്കാന്‍ സ്‌നേഹനിധിയായ ബീവിക്ക്‌ സാധിച്ചു. വിവാഹം കഴിഞ്ഞ്‌ പതിനഞ്ച്‌ വര്‍ഷം കൂടി പിന്നിട്ട ശേഷമാണ്‌ തിരുനബി(സ്വ)ക്ക്‌ പ്രവാചകത്വം ലഭിച്ചത്‌. പ്രസ്‌തുത കാലയളവില്‍ തിരുനബി(സ്വ) തന്നാല്‍ കഴിയുന്ന നേതൃത്വം നല്‍കി വ്യാപാരമേഖലകളില്‍ ഖദീജബീവിയെ സഹായിച്ചിരുന്നു. താമസിയാതെ മാതൃകാ ദമ്പതികള്‍ക്ക്‌ ലഭിച്ച കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ വിയോഗമടഞ്ഞത്‌ തീര്‍ത്തും ദുഃഖകരമായിരുന്നു. ഫാത്വിമ എന്ന ഏക മകളിലൂടെയാണ്‌ തിരുനബി(സ്വ)യുടെ താവഴി നില നിന്നു പോരുന്നത്‌.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...