നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday, 27 July 2014

പെരുന്നാള്‍ ആശംസകള്‍


ഏവര്‍ക്കും സുബിയുടെ ബ്ലോഗിന്‍റെ 

ചെറിയ പെരുന്നാള്‍ ആശംസകള്‍



Wednesday, 23 July 2014

തൊടുപുഴ ഹസ്‌റത്ത്‌


തൊടുപുഴ ഹസ്‌റത്ത്‌



                                      മലബാര്‍ പ്രദേശം കഴിഞ്ഞാല്‍ അല്ലാഹുവിന്റെ ആരിഫീങ്ങളാല്‍ ദീനീ വളര്‍ച്ച നേടിയ പ്രദേശമാണ്‌ തൊടുപുഴ. തൊടുപുഴയിലും പരിസരത്തുമായി മാത്രം ഏകദേശം ഡസനിലധികം മഹത്തുക്കളുടെ മഖാമുകള്‍ കാണാന്‍ സാധിക്കും. അവരില്‍ പ്രധാനി ആയിരുന്നു കാരിക്കോട്‌ നൈനാര്‍ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബഹുമാനപ്പെട്ട ശൈഖുനാ ശൈഖ്‌ മുഹമ്മദ്‌ സ്വൂഫിയ്യുല്‍ ഖൂത്വാരി (റ). ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളുടെ ഉസ്‌താദായ മഹാനവര്‍കള്‍ അറിയപ്പെട്ടത്‌ പല പേരുകളിലായിരുന്നു. തൊടുപുഴയിലെ സാധാരണക്കാര്‍ക്കിടയില്‍ സായിപ്പുപ്പാപ്പ, ഹസ്‌റത്തുപ്പാപ്പ എന്നീ പേരുകളിലറിയപ്പെട്ട അദ്ദേഹം അക്കാലത്ത്‌ ജീവിച്ച പണ്ഡിതന്മാര്‍ക്കും സ്വൂഫീവര്യന്മാര്‍ക്കും ഇടയില്‍ അറിയപ്പെട്ടത്‌ തൊടുപുഴ ഹസ്‌റത്ത്‌ എന്ന പേരിലാണ്‌. 
ജനനവും വളര്‍ച്ചയും
ഹിജ്‌റ വര്‍ഷം 1317 ദുല്‍ഖഅ്‌ദ മാസം 26 ന്‌ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ പട്ടണത്തിലെ കോട്ടാര്‍ എന്ന സ്ഥലത്താണ്‌ മഹാനവര്‍കള്‍ ജനിച്ചത്‌. മൂന്നാം വയസ്സില്‍ മാതാവിനെ നഷ്‌ടപ്പെട്ട അദ്ദേഹം ചെറുപ്പകാലത്ത്‌ തന്നെ വലിയ വലിയ പണ്ഡിതരുമായും സ്വൂഫീവര്യന്മാരുമായും ബന്ധപ്പെട്ടിരുന്നു. ഇവരില്‍ നിന്നെല്ലാം പരിശുദ്ധ ഇസ്‌ലാമിന്റെ ആത്മീയവശങ്ങളെ കുറിച്ച്‌ ഗഹനമായി തന്നെ മനസ്സിലാക്കിയ മഹാനവര്‍കള്‍ പിന്നീടുള്ള തന്റെ ജീവിതം ഏകദേശം 20 കൊല്ലത്തോളം വിജ്ഞാന സമ്പാദനത്തിന്‌ വേണ്ടി മാത്രമായി മാറ്റിവെച്ചു. 
പ്രഗത്ഭനായ വിദ്യാര്‍ത്ഥി
ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിന്‌ ഇന്നത്തെ പോലെ സൗകര്യമില്ലാതിരുന്ന അക്കാലത്ത്‌ മഹാനവര്‍കള്‍ തന്റെ ഏഴാം വയസ്സിലാണ്‌ ഖുര്‍ആന്‍ മനഃപാഠമാക്കിയത്‌. തുടര്‍ന്ന്‌ മേലേപാളയത്തിലുള്ള സയ്യിദ്‌ മുഹമ്മദ്‌ ഹസന്‍ (റ) ന്റെ അടുക്കല്‍ ചെന്ന്‌ ദീനിയ്യായ വിജ്ഞാനം നുകരുകയും അക്കാലത്ത്‌ തന്നെ അറബി, ഫാരിസി, ഉറുദു തുടങ്ങിയ ഭാഷകളില്‍ അവഗാഹം നേടുകയും ചെയ്‌തു. ശേഷം ആരിഫീങ്ങളില്‍ പ്രമുഖനായ അബ്‌ദുല്‍കരീം ഹസ്‌റത്ത്‌ നേതൃത്വം നല്‍കുന്ന പുതക്കുടി മദ്‌റസ അന്നൂറുല്‍ മുഹമ്മദിയ്യ അറബിക്കോളേജില്‍ എത്തുകയും തസ്വവ്വുഫിന്റെ വിഷയങ്ങളില്‍ അവഗാഹം നേടിയതോടൊപ്പം അബ്‌ദുല്‍ കരീം ഹസ്‌റത്തിന്റെ തിരുനോട്ടത്തിന്‌ പാത്രീഭൂതരാവുകയും ചെയ്‌തു. 
തികഞ്ഞ പരിത്യാഗി
വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ തനിക്ക്‌ കിട്ടുന്ന ഭക്ഷണം ഓരോ മാസവും ഓരോ പിടിയായി കുറച്ച്‌ ബാക്കി മിസ്‌കീന്‍മാര്‍ക്ക്‌ ദാനം ചെയ്‌തിരുന്നു. പകലില്‍ ഉസ്‌താദ്‌ പഠിപ്പിച്ച പാഠങ്ങള്‍ രാത്രിയില്‍ നോക്കിപ്പഠിച്ച ശേഷം പുറത്ത്‌ കാടുകളില്‍ പോയി ഇബാദത്തിലായി കഴിഞ്ഞുകൂടുക എന്നത്‌ മഹാനവര്‍കളുടെ പതിവായിരുന്നു. പഠനം കഴിഞ്ഞ്‌ ജോലി ചെയ്‌ത കാലത്തും പള്ളിയില്‍ നിന്ന്‌ ശമ്പളം ലഭിക്കാതെ വരുമ്പോള്‍ അത്‌ ചോദിക്കാതെ സ്വന്തമായി ചെയ്യുന്ന സോപ്പ്‌ നിര്‍മ്മാണം, ചന്ദനത്തിരി നിര്‍മ്മാണം എന്നിവയില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം കൊണ്ട്‌ ലളിതജീവിതം നയിക്കും. ഈരാറ്റുപേട്ടയില്‍ മുദര്‍രിസായിരുന്ന കാലത്ത്‌ രാത്രി ദര്‍സിന്‌ ശേഷം ഈരാറ്റുപേട്ടയാറിന്റെ തീരത്തുള്ള ശൈഖ്‌ ഫരീദുദ്ദീനുല്‍ ഔലിയായുടെ മഖാമില്‍ സുബ്‌ഹി വരെ കഴിഞ്ഞു കൂടുമായിരുന്നു. 
അദ്ധ്യാപന പാതയിലൂടെ
പഠനത്തിന്‌ ശേഷം ഈരാറ്റുപേട്ടയിലും തൊടുപുഴയിലും മുദര്‍രിസ്സായി സേവനമനുഷ്‌ഠിച്ചു. അതില്‍ പ്രശസ്‌തമായത്‌ തൊടുപുഴയിലെ ദര്‍സാണ്‌. 800 വര്‍ഷത്തെ ഇസ്‌ ലാമിക പാരമ്പര്യം ഉണ്ടായിട്ടും ഒരു പള്ളി ദറസിന്റെ അഭാവം നിഴലിച്ച്‌ നിന്ന തൊടുപുഴയില്‍ കേരളീയ ശില്‍പചാതുര്യത്തിന്റെ മഹിതമായ പ്രൗഢിയില്‍ തലയുയര്‍ത്തി നിന്ന കാരിക്കോട്‌ നൈനാരു പള്ളിയില്‍ ദര്‍സ്‌ നടത്താനാരംഭിച്ച മഹാനവര്‍കളുടെ പാഠശാലയുടെ പേരും പ്രശസ്‌തിയും ക്ഷണനാളുകള്‍ കൊണ്ട്‌ കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപിച്ചു. നൂറ്‌ കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ ആ സവിധത്തിലേക്കൊഴുകി അന്ന്‌ വരെ അനുഭവിക്കാത്ത ഒരു ദീനീ സൗരഭ്യം തൊടുപുഴയില്‍ അടിച്ച്‌ വീശി. 40 കൊല്ലത്തോളം നീണ്ട്‌ നിന്ന തൊടുപുഴ ഹസ്‌റത്തിന്റെ പ്രശസ്‌തമായ പള്ളി ദര്‍സിന്റെ സൗരഭ്യം ഇന്നും ലോകത്ത്‌ നിലനില്‍ക്കുന്നു. 
ഉജ്ജ്വലവാഗ്മി
തറാവീഹിന്‌ ശേഷമുള്ള തൊടുപുഴ നൈനാരു പള്ളിയിലെ മഹാനവര്‍കളുടെ മൂന്ന്‌ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രസംഗം കേള്‍ക്കാന്‍ ദൂരസ്ഥലങ്ങളില്‍ നിന്ന്‌ പോലും ആളുകള്‍ ചൂട്ടും കത്തിച്ച്‌ സംഘം സംഘമായി പ്രത്യേകം ബൈത്തുകള്‍ ചൊല്ലി ആളുകള്‍ വരാറുണ്ടായിരുന്നു. ജാതി മത ഭേദമേന്യ ആളുകള്‍ അതിനായി തടിച്ചു കൂടിയിരുന്നു.
ആത്മീയാചാര്യന്‍
തന്റെ ആത്മീയ വഴികാട്ടിയും ഉസ്‌താദുമായിരുന്ന അബ്‌ദുല്‍കരീം ഹസ്‌റത്തിന്റെ നിര്‍ദ്ദേശപ്രകാരം, മുര്‍ഷിദായിരുന്ന അസ്സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ സ്വൂഫി (റ) യുമായി ബൈഅത്ത്‌ ചെയ്യുകയും ഗുരുവിനോടുള്ള നിഷ്‌ക്കളങ്കമായ മഹബ്ബത്തില്‍ ചാലിച്ച സഹവാസം കൊണ്ട്‌ ക്ഷണനാളുകള്‍ കൊണ്ട്‌ ലക്ഷ്യപ്രാപ്‌തിയിലെത്തുകയും അവിടുന്നിന്റെ പ്രധാന ഖലീഫയായി നിയമിക്കുകയും ചെയ്‌തു. നാല്‌ പതിറ്റാണ്ട്‌ കാലം തൊടുപുഴ നൈനാര്‌ പള്ളി കേന്ദ്രമാക്കി ആത്മീയോത്‌കര്‍ഷത്തിന്റെ സുവര്‍ണാധ്യായം രചിച്ച മഹാനവര്‍കള്‍ മുഖേന നൂറ്‌ കണക്കിനാളുകള്‍ അല്ലാഹുവിന്റെ സന്നിധിയിലേക്ക്‌ പറന്നു കയറി. തൊടുപുഴയിലെ സാധാരണക്കാര്‍ക്ക്‌ താങ്ങും തണലുമായി നിന്ന മഹാനവര്‍കള്‍ അശരണരുടെ ആശാകേന്ദ്രവും ആലംബഹീനരുടെ അത്താണിയുമായിരുന്നു. അത്യാസന്നമായ പല ശാരീരിക ബുദ്ധിമുട്ടുകളും അവിടുന്ന്‌ സുഖപ്പെടുത്തി. തന്റെ ഓരോ നിമിഷങ്ങളെയും പരിശുദ്ധ ഇസ്‌ലാമിന്റെ വളര്‍ച്ചക്ക്‌ വിനിയോഗിച്ചു. ഹൈന്ദവരും മുസ്‌ലിംകളും ക്രിസ്‌ത്യാനികളും ഇടതിങ്ങിത്താമസിക്കുന്ന തൊടുപുഴയില്‍ മത സൗഹാര്‍ദ്ദ രംഗത്ത്‌ മഹാനവര്‍കള്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചു. മതപണ്ഡിതന്‍, ഉജ്ജ്വലവാഗ്മി, മതാദ്ധ്യാപകന്‍ എന്നീ നിലകളിലൊക്കെ ശോഭിച്ചു. മഹാനവര്‍കള്‍ എല്ലാ മതക്കാരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു. നിറയെ വിദ്യാര്‍ത്ഥികളും പണ്ഡിതരും നിറഞ്ഞു തുളമ്പുന്ന വൈജ്ഞാനിക മേഖലയായി തൊടുപുഴയെ മഹാനവര്‍കള്‍ മാറ്റി എന്നത്‌ ഒരു ചരിത്രസത്യമാണ്‌. 
കറാമത്ത്‌
ഒരുപാട്‌ കറാമത്തുകള്‍ക്ക്‌ ഉടമയാണ്‌ മഹാനവര്‍കള്‍. എന്നിരുന്നാലും ബറക്കത്തിന്‌ വേണ്ടി മാത്രം ഒന്ന്‌ ഇവിടെ കുറിക്കാം. ശൈഖുനാക്ക്‌ തൊടുപുഴയില്‍ കിട്ടിയ സ്ഥാനത്തിന്‌ ധാരാളം അസൂയാലുക്കള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ശൈഖുനാ വെള്ളിയാഴ്‌ച ജുമുഅക്ക്‌ ഖുത്തുബ ഓതാന്‍ വേണ്ടി മിമ്പറില്‍ കയറാന്‍ പോവുമ്പോള്‍ ഖുത്തുബ കിതാബ്‌ അവിടെ കാണുന്നില്ല. പെട്ടെന്ന്‌ തന്നെ ശൈഖുനാ അവര്‍കള്‍ മിമ്പറില്‍ കയറി രണ്ട്‌ ഖുതുബകളും കാണാതെ ഓതി നിസ്‌കരിച്ച ശേഷം അവിടെ കൂടിയിരുന്നവരോട്‌ പറഞ്ഞു: എന്നെ പരിഭ്രാന്തിയിലാക്കാന്‍ ചിലര്‍ ഖുതുബ കിതാബ്‌ ഒളിച്ചുവെച്ചു. ആ കിതാബ്‌ പള്ളിക്കാട്ടിലെ ഇന്നാലിന്ന പൊട്ട ഖബ്‌റില്‍ ഉണ്ട്‌. അത്‌ ഇങ്ങോട്ട്‌ എടുത്തു കൊണ്ടുവരാന്‍ പറഞ്ഞു. പോയി നോക്കുമ്പോള്‍ കിതാബ്‌ അവിടെത്തന്നെയുണ്ടായിരുന്നു. 
വഫാത്ത്‌
അല്ലാഹുവിന്റെ തൃപ്‌തിയിലായി ജീവിച്ച മഹാനവര്‍കള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും പ്രശസ്‌തിക്കും വേണ്ടി കോലം കെട്ടുന്ന ആധുനിക പണ്ഡിതര്‍ക്ക്‌ മാതൃകയാണ്‌. മഹാനവര്‍കളുടെ സരണി ഇന്നും അണയാതെ തളരാതെ മുന്നോട്ട്‌ പോവുന്നു. ശൈഖുനാ അവര്‍കള്‍ ഹിജ്‌റ 09/10/1373 വെള്ളിയാഴ്‌ച 11.55 ന്‌ നമ്മെ വിട്ടുപിരിഞ്ഞു. മഹാനവര്‍കളുടെ മഖാം ഉറൂസ്‌ ശവ്വാല്‍ 1 മുതല്‍ 10 വരെ കാരിക്കോട്‌ മഹ്‌ളറത്തുല്‍ ഖാദിരിയ്യ അങ്കണത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു. 

Saturday, 19 July 2014

ചെറിയ പെരുന്നാള്‍ നിസ്‌കാര രൂപം

ചെറിയ പെരുന്നാള്‍ നിസ്‌കാര രൂപം
                          ചെറിയ പെരുന്നാള്‍ നിസ്‌കാരം ഞാന്‍ (ജമാഅത്തായി) നിസ്‌കരിക്കുന്നുവെന്ന്‌ നിയ്യത്ത്‌ ചെയ്‌ത്‌ തക്‌ബീറത്തുല്‍ ഇഹ്‌റാം കെട്ടുക. `വജ്ജഹ്‌തു' ഓതുക. ശേഷം പ്രത്യേകമായി ഏഴ്‌ തക്‌ബീര്‍ ചൊല്ലുകയും ഓരോന്നിലും കൈകള്‍ തോളിനു നേരെ ഉയര്‍ത്തി നെഞ്ചിനുതാഴെ കെട്ടുകയും ചെയ്യുക. തക്‌ബീറുകള്‍ക്കിടയില്‍ 
 (سبحان الله والحمد لله ولا إله إلا الله والله أكبر)

എന്ന്‌ പറയണം.
                    ഈ തക്‌ബീറുകള്‍ മഅ്‌മൂമുകളടക്കം ഉറക്കെയും ഇടവേള ദിക്‌റ്‌ പതുക്കെയും പറയണം. ദിക്‌റ്‌ ഉപേക്ഷിക്കല്‍ കറാഹത്താണ്‌. ശേഷം `അഊദു' ഉള്‍പ്പെടെ ഫാതിഹാ ഓതണം. ഇമാം ഉറക്കെയാണ്‌ ഓതേണ്ടത്‌. ശേഷം സൂറത്ത്‌ ഓതണം സൂറത്തുല്‍ ഖാഫ്‌ അല്ലെങ്കില്‍ സൂറത്തുല്‍ അഅ്‌ലാ ഓതല്‍ സുന്നത്താണ്‌. രണ്ടാം റക്‌അത്തില്‍ അഞ്ച്‌ തക്‌ബീറുകളാണ്‌ ചൊല്ലേണ്ടത്‌ ഇതില്‍ സൂറത്തു ഇഖ്‌തറബ അല്ലെങ്കില്‍ സൂറത്തുല്‍ ഗാശിയ: ഓതല്‍ സുന്നത്താണ്‌. 
റക്‌അത്തുകളുടെ തുടക്കത്തിലെ ഏഴ്‌, അഞ്ച്‌ തക്‌ബീറുകള്‍ സുന്നത്താണ്‌. അത്‌ വിട്ടുപോയതിന്റെ പേരില്‍ സഹ്‌വിന്റെ സുജൂദില്ല. (തുഹ്‌ഫ 3/43)
ഒന്നാം റക്‌അത്തിന്റെ തക്‌ബീര്‍ മറന്ന്‌ ഫാതിഹ ആരംഭിച്ചാല്‍ തക്‌ബീറിലേക്ക്‌ മടങ്ങാന്‍ പാടില്ല. എന്നാല്‍ രണ്ടാം റക്‌അത്തില്‍ പന്ത്രണ്ട്‌ തക്‌ബീര്‍ കൊണ്ടുവന്ന്‌ അതിനെ വീണ്ടെടുക്കാം അതും നിര്‍ബന്ധമില്ല. മഅ്‌മൂമിന്റെ തക്‌ബീറുകള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ്‌ ഇമാം ഫാതിഹ ആരംഭിച്ചാല്‍ ബാക്കിയുള്ള തക്‌ബീര്‍ച്ചൊല്ലാതെ മഅ്‌മൂം ഇമാമിന്റെ ഓത്ത്‌ ശ്രദ്ധിക്കുകയാണ്‌ വേണ്ടത്‌.
നിസ്‌കാരാനന്തരം രണ്ട്‌ ഖുത്വുബകളുണ്ട്‌. അതിന്റെ ഫര്‍ള്വുകള്‍ ജുമുഅ: ഖുതുബയുടെ ഫര്‍ള്വുകള്‍ തന്നെ. ഒന്നാം ഖുത്വുബ ഒമ്പത്‌ തക്‌ബീറുകള്‍ കൊണ്ടും രണ്ടാമത്തേത്‌ ഏഴ്‌ തക്‌ബീറുകള്‍ കൊണ്ടും തുടങ്ങലും ഇടയില്‍ തക്‌ബീറുകള്‍ ആവര്‍ത്തിക്കലും സുന്നത്താണ്‌.

ചെറിയ പെരുന്നാള്‍

ചെറിയ പെരുന്നാള്‍
വിശുദ്ധിയുടെ ധന്യനാളുകള്‍ക്ക്‌ ചെറിയ പെരുന്നാളോടെ വിരാമമാവുകയാണ്‌. ഭക്തിയും ആരാധനാ കര്‍മ്മങ്ങളും നിറഞ്ഞു നിന്ന ദിനരാത്രങ്ങള്‍ ആഘോഷത്തിനും സന്തോഷത്തിനും വഴിമാറുന്നു. ആഘോഷത്തിന്റെ പാരമ്യതയില്‍ മതിമറക്കുന്ന ഇന്നിന്റെ യുവതലമുറ അതിനായി പുതിയ പുതിയ മാനങ്ങള്‍ കണ്ടെത്തുകയാണ്‌. വിശുദ്ധ ഇസ്‌ലാമിന്റെ എല്ലാ സീമകളും ലംഘിച്ച്‌ ആഹ്ലാദത്തിമിര്‍പ്പിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അവര്‍ ഉലകം ചുറ്റുന്നു.
ആരാധനാ കര്‍മ്മങ്ങള്‍ കൊണ്ടും നന്ദി പ്രകടനം കൊണ്ടും ധന്യമാക്കേണ്ട പെരുന്നാള്‍ സുദിനം മദ്യാസക്തിയിലും സിനിമ-ചൂതാട്ടങ്ങളിലും അനിസ്‌ലാമിക ടൂര്‍ പ്രോഗ്രാമുകളിലുമായി ഹോമിക്കപ്പെടുന്നു. ആര്‍ഭാടങ്ങളില്‍ നിന്നും പിന്‍വാങ്ങി പഴമയുടെ പാരമ്പര്യത്തിലേക്ക്‌ മടങ്ങിവരാതെ ഈ സമുദായത്തിന്‌ രക്ഷയില്ല. ഓരോരുത്തരും വ്യക്തി പരമായും അവരുടെ നേതൃത്വത്തിന്‌ ഇമാമുമാരും മഹല്ല്‌ ഭാരവാഹികളും ഒത്തൊരുമിച്ചും പ്രവര്‍ത്തിക്കാതെ ആ മടക്കം കൈവരല്‍ അസാധ്യമാണ്‌. 
പെരുന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍ നിര്‍വ്വഹിക്കേണ്ട ചില ആരാധനാ കര്‍മ്മങ്ങളെക്കുറിച്ച്‌ അറിയുക തികച്ചും, ഗുണകരമാണ്‌. 
പെരുന്നാള്‍ ദിവസം പരസ്‌പരം ആശംസകള്‍ നേരുന്നത്‌ പുണ്യമുള്ളതാണ്‌. ആശംസകള്‍ക്ക്‌ ഏത്‌ നല്ല വാക്കുകളുമാകാം. മുസ്വാഫഹത്ത്‌ ചെയ്യുന്നതും നല്ലതാണ്‌. ഇത്‌ പരസ്‌പര സ്‌നേഹവും ബന്ധവും ഊട്ടിയുറപ്പിക്കാന്‍ കാരണമാകും. (ശര്‍വാനി 3/56)
ദന്ത ശുദ്ധീകരണം, ദുര്‍ഗന്ധം അകറ്റല്‍, മീശ വെട്ടല്‍, കൈ കാല്‍ നഖങ്ങള്‍ മുറിക്കല്‍, കക്ഷ-ഗുഹ്യ രോമങ്ങള്‍ നീക്കം ചെയ്യല്‍ മുതലായവ പെരുന്നാളിനെ മാനിച്ച്‌ പ്രത്യേകം ചെയ്യേണ്ടതാണ്‌. (തുഹ്‌ഫ 3-47)
തക്‌ബീര്‍
പെരുന്നാള്‍ രാവ്‌ സൂര്യാസ്‌തമയം മുതല്‍ പെരുന്നാള്‍ നിസ്‌കാരത്തിന്‌ ഇമാം തക്‌ബീറത്തുല്‍ ഇഹ്‌റാം ചൊല്ലുന്നതുവരെ തുടര്‍ച്ചയായി തക്‌ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്‌ (വിസര്‍ജനസ്ഥലവും തത്തുല്യമായ സ്ഥലങ്ങളും ഒഴിച്ച്‌ എവിടെ വച്ചും എപ്പോഴും തക്‌ബീര്‍ സുന്നത്താണ്‌). സ്‌ത്രീകളുടെയും നപുംസകങ്ങളുടെയും തക്‌ബീര്‍ അന്യ പുരുഷന്മാരുടെ സാന്നിധ്യത്തില്‍ ശബ്‌ദം ഉയര്‍ത്തി ആവരുത്‌. സ്‌ത്രീയും അവളുടെ ശബ്‌ദവും അന്യ പുരുഷന്‌ ആസ്വാദിക്കാനുള്ളതല്ലല്ലോ?
സ്‌ത്രീകള്‍ തനിച്ചാകുമ്പോഴും വിവാഹബന്ധം ഹറാമായവരുടെ അടുത്തവെച്ചാകുമ്പോഴും ശബ്‌ദമുയര്‍ത്തി തക്‌ബീര്‍ ചൊല്ലാം. പുരുഷന്മാര്‍ക്ക്‌ എല്ലാ സമയത്തും ഉച്ചത്തില്‍ ചൊല്ലല്‍ പ്രത്യേകം സുന്നത്ത്‌ തന്നെയാണ്‌. (ശര്‍വാനി 3-51)
ബലിപെരുന്നാളിനോടനുബന്ധിച്ച്‌ അറഫാദിനം സുബ്‌ഹ്‌ മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിനം അസ്വ്‌ര്‍ വരെ എല്ലാ നിസ്‌കാരാനന്തരവും ദുല്‍ഹിജ്ജ ഒന്നു മുതല്‍ പത്തു വരെ ദിവസങ്ങളില്‍ ആട്‌, മാട്‌, ഒട്ടകം എന്നിവയെ കാണുമ്പോഴും തക്‌ബീര്‍ പ്രത്യേകം സുന്നത്തുണ്ട്‌.
``
പെരുന്നാള്‍ ദിവസം വെള്ളിയാഴ്‌ചയായാല്‍ അല്‍-കഹ്‌ഫ്‌, സ്വലാത്ത്‌ എന്നിവയേക്കാള്‍ പുണ്യം തക്‌ബീര്‍ മുഴക്കലാണ്‌ (തുഹ്‌ഫ 3-51).''
പെരുന്നാള്‍ നിസ്‌കാരം

ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന്‌ പുറപ്പെടുന്നതിനുമുമ്പ്‌ എന്തെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്യല്‍ സുന്നത്താണ്‌. അതിന്‌ സൗകര്യമായില്ലെങ്കില്‍ വഴിയില്‍ വച്ചോ നിസ്‌കരിക്കുന്ന സ്ഥലത്തുവച്ചോ ചെയ്യണം. ഇതൊഴിവാക്കല്‍ കറാഹത്താണ്‌. (തുഹ്‌ഫ 3-50).
പെരുന്നാള്‍ നിസ്‌കാരത്തിന്‌ വീട്ടില്‍ നിന്നും പുറപ്പെടുന്നതും തിരിച്ചു പോരുന്നതും വ്യത്യസ്‌ത വഴിയിലൂടെയായിരിക്കല്‍ സുന്നത്താണ്‌. (തുഹ്‌ഫ 3-49). പോകുന്നവഴി ദീര്‍ഘമുള്ളതാകലാണ്‌ ഉത്തമം, ദീര്‍ഘത്തിന്റെ തോതനുസരിച്ച്‌ പ്രതിഫലവും വര്‍ദ്ധിക്കും. (ശര്‍വാനി 3/49). സൂര്യനുദിച്ചയുടനെ പെരുന്നാള്‍ നിസ്‌കരിക്കുന്നതിന്‌ വിരോധമില്ല. (ശര്‍വാനി 3/40).
നിസ്‌കാരത്തിനായി വാഹനയാത്ര ഒഴിവാക്കി നടന്നെത്തലാണ്‌ ഗുണകരം. ഇമാമിനെ പിന്തുടര്‍ന്ന്‌ നിസ്‌കരിക്കുന്നവര്‍ നേരത്തെ തന്നെ സ്ഥലത്തെത്തണം. പെരുന്നാള്‍ നിസ്‌കാരത്തിന്‌ കൃത്യസമയത്ത്‌ സ്ഥലത്തെത്തലാണ്‌ ഇമാമിന്‌ സുന്നത്ത്‌. ആദ്യ സമയത്ത്‌ എത്തുന്നതിന്റെ പ്രതിഫലം ഇതിനാല്‍ ഇമാമിന്‌ നഷ്‌ടമാവുകയില്ല കാരണം, ഇത്‌ നബിചര്യയാണ്‌. (തുഹ്‌ഫ 3/49). 
പെരുന്നാള്‍ നിസ്‌കാരത്തിനുമുമ്പ്‌ മറ്റൊന്നും നിസ്‌കരിക്കാന്‍ പാടില്ല എന്നൊരു തെറ്റിദ്ധാരണ പലരിലുമുണ്ട്‌. സൂര്യോദയ ശേഷം ഏകദേശം 20 മിനിറ്റിന്‌ മുമ്പ്‌ സുന്നത്ത്‌ നിസ്‌കാരങ്ങള്‍ അനുവദനീയമല്ല എന്നതില്‍ നിന്നാണ്‌ അവരത്‌ മനസ്സിലാക്കിയത്‌. എന്നാല്‍ തഹിയ്യത്ത്‌ നിസ്‌കാരം എപ്പോഴും അനുവദനീയം തന്നെ. വിലക്കേര്‍പ്പെടുത്തപ്പെട്ടതില്‍ തഹിയ്യത്ത്‌ പെടുകയില്ല. ഇമാം ഒന്നും നിസ്‌കരിക്കാതെ നേരെ പെരുന്നാള്‍ നിസ്‌കാരത്തിലേക്ക്‌ പ്രവേശിക്കലാണ്‌ സുന്നത്ത്‌.
പെരുന്നാള്‍ നിസ്‌കാരം ഒറ്റയ്‌ക്കും നിസ്‌കരിക്കാം. അടിമ, സ്‌ത്രീ എന്നിവര്‍ക്കും പെരുന്നാള്‍ നിസ്‌കാരം സുന്നത്തുണ്ട്‌. സ്‌ത്രീകള്‍ മാത്രം ജമാഅത്തായി നിസ്‌കരിച്ചാല്‍ അവര്‍ക്ക്‌ ഖുത്വുബയില്ല. എന്നാല്‍ ഒരു സ്‌ത്രീ അല്‍പ്പം ഉപദേശം നല്‍കുന്നതിന്‌ വിരോധമില്ല അത്‌ നല്ലതാണ്‌. (തുഹ്‌ഫ, ശര്‍വാനി 3/40).
പെരുന്നാള്‍ നിസ്‌കാരത്തിന്റെ തക്‌ബീറുകള്‍ ഉറക്കെ ചൊല്ലണം. ഖളാഅ്‌ വീട്ടുകയാണെങ്കിലും ഉറക്കെയാക്കണം. തക്‌ബീറുകളുടെ ഇടയിലുള്ള ദിക്‌റുകള്‍ പതുക്കെയാണ്‌ ചൊല്ലേണ്ടത്‌. (തുഹ്‌ഫ 3/41).
പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രത്യേകമായുള്ള തക്‌ബീറുകള്‍ ചൊല്ലിത്തുടങ്ങുകയോ തീര്‍ക്കുകയോ ചെയ്യുന്നതിനുമുമ്പ്‌ ഇമാം ഓത്തില്‍ പ്രവേശിച്ചാല്‍ മഅ്‌മൂമിന്‌ ബാക്കി ചൊല്ലാന്‍ പാടില്ല. അയാള്‍ ഇമാമിന്റെ ഓത്ത്‌ ശ്രദ്ധിക്കണം. ശേഷം അയാള്‍ ഫാതിഹ ഓതണം (തുഹ്‌ഫ 3/44, 45).
പെരുന്നാള്‍ നിസ്‌കാരത്തില്‍ ഇമാം ഉറക്കെ ഓതല്‍ സുന്നത്താണ്‌. ഖളാഅ്‌ വീട്ടുന്നവനും ഒറ്റയ്‌ക്ക്‌ നിസ്‌കരിക്കുന്നവനും ഇത്‌ സുന്നത്ത്‌ തന്നെ. (ശര്‍വാനി 3/45). 
പെരുന്നാള്‍ നിസ്‌കാരം ഉപേക്ഷിക്കല്‍ കറാഹത്താണ്‌ (ശര്‍വാനി 3/339). പെരുന്നാള്‍ ഖുത്വുബയ്‌ക്ക്‌ വേണ്ടി ഖത്വീബ്‌ നില്‍ക്കും മുമ്പ്‌ മിമ്പറില്‍ വിശ്രമത്തിന്റെ ഇരുത്തം സുന്നത്താണ്‌. സാധാരണ ജുമുഅ വാങ്കിന്റെയത്ര സമയമിരിക്കണം. (ഫത്‌ഹുല്‍ മുഈന്‍ 110).
ഈദ്‌ഗാഹ്‌ (മൈതാന നിസ്‌കാരം)
പെരുന്നാള്‍ നിസ്‌കാരം പള്ളിയിലാകുന്നതാണ്‌ ഉത്തമം. മുസ്‌ലിംകളുടെ ആരാധാനാലയം പള്ളിയാണല്ലോ? പള്ളിയ്‌ക്കുള്ള മഹത്വവും പ്രാധാന്യവും വൃത്തിയും കൂടുതല്‍ ഭക്തി ലഭിക്കാനുള്ള സാഹചര്യവുമെല്ലാം ഈ വിധിയ്‌ക്ക്‌ നിമിത്തമായി പണ്ഡിതര്‍ ചൂണ്ടികാണിക്കുന്നു. മക്കയില്‍ ഇക്കാലമത്രയും മഹാന്മാരായ ഇമാമുകള്‍ മസ്‌ജിദുല്‍ ഹറമില്‍ വച്ചു തന്നെയാണ്‌ പെരുന്നാള്‍ നിസ്‌കാരം നിര്‍വ്വഹിച്ചതെന്ന്‌ `അല്‍ മുഹദ്ദബി'ല്‍ കാണാം. എന്നാല്‍ നബി (സ്വ) പെരുന്നാള്‍ നിസ്‌കാരം മൈതാനിയില്‍ വച്ച്‌ നിര്‍വ്വഹിച്ചിരുന്നുവെന്ന്‌ ഹദീസില്‍ കാണാം. പക്ഷേ ഇത്‌ പള്ളിയിലാണുത്തമമെന്ന വിധിക്കെതിരല്ല. തിരുനബി (സ്വ) മൈതാനം തിരഞ്ഞെടുക്കുന്നത്‌ മസ്‌ജിദുന്നബവി അത്രയും വിശാലമല്ലാതിരുന്നതുകൊണ്ടാണ്‌. പ്രവാചകരുടെ കാലത്തെ പള്ളി ഇന്നത്തെ പള്ളികളെ പോലെ ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്‌തമായിരുന്നില്ല. പതിവില്‍ കവിഞ്ഞ ആളുകള്‍ പെരുന്നാള്‍ നിസ്‌കാരത്തിനുവന്നെത്തുമ്പോള്‍ പള്ളിയില്‍ തിരക്കനുഭവപ്പെട്ടിരുന്നു. 
പെരുന്നാള്‍ നിസ്‌കാരത്തിന്‌ മൈതാനം ഉചിതമായിരുന്നുവെങ്കില്‍ നബി (സ്വ) അത്‌ നേരിട്ട്‌ പഠിപ്പിക്കുമായിരുന്നു. അങ്ങനെയൊരു നിര്‍ദ്ദേശം എവിടെയും കാണുന്നില്ല. പള്ളി തന്നെയാണ്‌ ശ്രേഷ്‌ഠം എന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ഈ വിഷയവുമായി തെളിവുകള്‍ വിലയിരുത്തി ഇമാം നവവി (റ) പറയുന്നത്‌ കാണുക: ``പ്രബലമായ അഭിപ്രായം പെരുന്നാള്‍ നിസ്‌കാരം പള്ളിയില്‍ വച്ചുതന്നെ നിര്‍വ്വഹിക്കണമെന്നാണ്‌. പള്ളി വിശാലമായിരിക്കെ മൈതാനിയില്‍ നിസ്‌കരിക്കുന്നത്‌ അത്യുത്തമമായതിനെ ഉപേക്ഷിക്കലാണ്‌.''
പെരുന്നാള്‍ നിസ്‌കാരത്തിനായി ഈദ്‌ഗാഹുകള്‍ സൃഷ്‌ടിക്കുന്നവര്‍ അതിന്റെ വിജയത്തിനായി സ്‌ത്രീകളെ അണിയിച്ചൊരുക്കി യാത്രയാക്കാറുണ്ട്‌. എന്നാല്‍ പെരുന്നാള്‍ നിസ്‌കാരത്തിനു മാത്രമല്ല ഒരു നിസ്‌കാരത്തിനും നബി പത്‌നിമാരില്‍ ഒരാള്‍ പോലും ഇതര സ്വഹാബാക്കളോടൊപ്പം നബി (സ്വ) നേതൃത്വം കൊടുക്കുന്ന മസ്‌ജിദുന്നബവിയിലേയോ മറ്റോ ജമാഅത്തുകളില്‍ പങ്കെടുത്തതായി രേഖയില്ലെന്ന്‌ അവര്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.
പെരുന്നാള്‍ നിസ്‌കാരത്തിന്‌ സ്‌ത്രീകള്‍ ഹൈളുകാരികളടക്കം രംഗത്തിറങ്ങിയ ഒരു ഹദീസ്‌ കാണാം: ``ഒരു പ്രത്യേക സാഹചര്യത്തില്‍ നബി (സ്വ) പുറപ്പെടുവിച്ച ഒരു ആഹ്വാനത്തെ തുടര്‍ന്നായിരുന്നു അത്‌. മുസ്‌ലിം ജനസംഘ്യ ശത്രുക്കള്‍ക്ക്‌ ബോധ്യപ്പെടുത്തിക്കൊടുക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനുമായിരുന്നു അത്‌. ആര്‍ത്തവകാരികള്‍ വരെ എത്തണമെന്നും പറഞ്ഞത്‌ അതിനുവേണ്ടിയാണ്‌. അല്ലാതെ അവരെയും നിസ്‌കാരത്തിനായി വിളിച്ചുവരുത്തിയതാണെന്ന്‌ എങ്ങനെ പറയാന്‍ കഴിയും ഇസ്‌ലാമിന്റെ ആദ്യ കാലത്തായിരുന്നു ഈ സംഭവം എന്നാല്‍ ഹിജാബിന്റെ വിധി പൂര്‍ണ്ണമാകുന്ന `നിങ്ങള്‍ ഭവനാന്തര്‍ ഭാഗത്ത്‌ ഒതുങ്ങിക്കൂടുക' എന്നര്‍ത്ഥം വരുന്ന ആയത്തവതീര്‍ണ്ണമാകുന്നത്‌ ഹിജ്‌റ ഒമ്പതാം വര്‍ഷത്തിലാണ്‌. 
നബി (സ്വ) യുടെ അവസാനകാല നിലപാട്‌ സ്‌ത്രീകളുടെ പൊതുരംഗ പ്രവേശനത്തിന്‌ വിരുദ്ധമായിരുന്നു എന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒറ്റപ്പെട്ട സംഭവമായി കാണുന്ന ആഇശ ബീവിയുടെ പള്ളി പ്രവേശനം അവര്‍ തന്നെ അവസാനിപ്പിച്ചതോടെ ആ അദ്ധ്യായത്തിന്‌ ഇസ്‌ലാമിക ചരിത്രത്തില്‍ അന്ത്യം കുറിച്ചതാണ്‌. ഇങ്ങനെ നോക്കുമ്പോള്‍ നബി (സ്വ) യുടെയും സ്വഹാബത്തിന്റെയും കാലത്ത്‌ അന്ത്യംകുറിച്ച ഒരുകാര്യം പിന്നെയും ഉയര്‍ത്തിക്കൊണ്ടുവരുന്നത്‌ എങ്ങനെ ഇസ്‌ലാമികമാകും ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ. മുപ്പത്‌ ദിവസം നീണ്ട വ്രതത്തിലൂടെ നേടിയെടുത്ത വിശുദ്ധി അനിസ്‌ലാമിക നടപടിയിലൂടെ കളങ്കപ്പെടുത്താനുള്ള ഇബ്‌ലീസിന്റെ ദുഷ്‌പ്രേരണയെ നാം തള്ളിക്കളയുക. നാഥന്‍ തുണയ്‌ക്കട്ടെ. 

ഫിത്‌ര്‍ സകാത്ത്‌

ഫിത്‌ര്‍ സകാത്ത്‌

            ഇസ്‌ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ ഒന്നാണ്‌ സക്കാത്ത്‌. നിസ്‌കാരം കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനത്ത്‌ വരുന്നതാണ്‌ സകാത്ത്‌. നിസ്‌കാരത്തോട്‌ ചേര്‍ത്തിയാണ്‌ ഖുര്‍ആന്‍ സകാത്തിനെ പരാമര്‍ശിക്കുന്നത്‌. സകാത്തിനെ ശാരീരികം, സാമ്പത്തികം എന്നിങ്ങനെ രണ്ടായി തരം തിരിക്കപ്പെട്ടിരിക്കുന്നു. ആദ്യയിനം ഫിത്വ്‌ര്‍ സകാത്ത്‌ എന്ന പേരില്‍ അറിയപ്പെടുന്നു. സാമ്പത്തിക സകാത്ത്‌ അത്‌ കൊടുക്കല്‍ നിര്‍ബന്ധമാകുന്ന സന്ദര്‍ഭത്തില്‍ തന്നെ കൊടുത്തു വീട്ടേണ്ടതാണ്‌. റമളാന്‍ വരെ പിന്തിപ്പിക്കുന്നതില്‍ പുണ്യമൊന്നുമില്ല. 
ശാരീരിക ആത്മീയ ശുദ്ധീകരണമാണ്‌ ഫിത്‌ര്‍ സകാത്തിലൂടെ നടക്കുന്നത്‌. ഫിത്‌റ്‌ സകാത്തിനെ കുറിച്ച്‌ ഇമാം ശാഫിഈ (റ) യുടെ ഉസ്‌താദായ വകീഅ്‌ (റ) പറഞ്ഞത്‌ വളരെ ശ്രദ്ധേയമാണ്‌. ``നിസ്‌കാരത്തിലുണ്ടാകുന്ന ന്യൂനതകളെ സഹ്‌വിന്റെ സുജൂദ്‌ പരിഹരിക്കും പ്രകാരം നോമ്പിന്റെ ന്യൂനതകളെ ഫിത്വ്‌റ്‌ സകാത്ത്‌ പരിഹരിക്കുന്നതാണ്‌''
ബാധ്യത ആര്‍ക്ക്‌?
          പെരുന്നാള്‍ രാവിലും പകലിലും തനിക്കും താന്‍ ചെലവ്‌ കൊടുക്കല്‍ നിര്‍ബന്ധമായ ആശ്രിതര്‍ക്കും ആവശ്യമായതും അനുയോജ്യമായതുമായ ഭക്ഷണം, വസ്‌ത്രം, ഭവനം, ആവശ്യമായ വേലക്കാരന്‍, കടം വീട്ടാനുള്ള വക എന്നിവ ഒഴിച്ച്‌ വല്ലതും മിച്ചമുള്ളവന്‍ ഫിത്വ്‌ര്‍ സകാത്ത്‌ കൊടുക്കല്‍ നിര്‍ബന്ധമാണ്‌. ചെലവ്‌ കൊടുക്കല്‍ നിര്‍ബന്ധമായവരുടെ പരിധിയില്‍ തന്റെ വളര്‍ത്തു മൃഗങ്ങളും ഉള്‍പ്പെടുന്നതാണ്‌. മേല്‍പറഞ്ഞ ചെലവുകള്‍ കഴിച്ച്‌ ബാക്കി വരുന്നത്‌ കൊണ്ടുള്ള ഉദ്ദേശ്യം പണം മാത്രമല്ല, ഏത്‌ സമ്പത്തുമാവാം. അപ്പോള്‍ ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാവാന്‍ വലിയ സമ്പത്തിന്റെ ഉടമയാകണമെന്നില്ല എന്ന്‌ വ്യക്തമായി. 
സ്വതന്ത്രരായ എല്ലാ സ്‌ത്രീ പുരുഷന്മാരും ഫിത്വ്‌്‌ര്‍ സകാത്ത്‌ കൊടുക്കല്‍ ബാധ്യസ്ഥരാണ്‌. തനിക്ക്‌ വേണ്ടിയും താന്‍ ചെലവ്‌ കൊടുക്കല്‍ കടപ്പെട്ടവര്‍ക്കും വേണ്ടിയും തന്റെ ധനത്തില്‍ നിന്നാണ്‌ സകാത്ത്‌ കൊടുക്കേണ്ടത്‌. എന്നാല്‍ കുട്ടികള്‍ക്ക്‌ സ്വന്തമായ സമ്പത്തുണ്ടെങ്കില്‍ അതില്‍ നിന്നാണ്‌ സകാത്തിന്റെ ബാധ്യത. 
ആര്‍ക്ക്‌ വേണ്ടി നല്‍കണം?

        തന്റെ പേരിലും മുന്‍പറഞ്ഞ ആശ്രിതരുടെ പേരിലും കൊടുക്കണം. കുടുംബം
, വിവാഹം എന്നിവയിലൂടെയാണ്‌ ആശ്രിതത്വം ഉണ്ടാകുന്നത്‌. എന്നാല്‍ കാഫിറായ ബന്ധുവിന്റെ പേരില്‍ നല്‍കേണ്ടതില്ല. മടക്കിയെടുക്കാന്‍ സാധിക്കുന്ന വിവാഹ മോചിതക്കും മൂന്ന്‌ ത്വലാഖ്‌ ചൊല്ലപ്പെട്ട ഗര്‍ഭിണിയായ ഭാര്യക്കും ഫിത്വ്‌റ്‌ സകാത്ത്‌ കൊടുക്കല്‍ ഭര്‍ത്താവിന്റെ ബാധ്യതയാണ്‌. പിണങ്ങിക്കഴിയുന്ന ഭാര്യക്ക്‌ വേണ്ടി ഭര്‍ത്താവ്‌ കൊടുക്കല്‍ നിര്‍ബന്ധമില്ല. വ്യഭിചാരത്തിലൂടെ പിറന്ന കുട്ടിയുടെ സകാത്ത്‌ മാതാവാണ്‌ നല്‍കേണ്ടത്‌. തൊഴില്‍ ചെയ്യാന്‍ പ്രാപ്‌തനായ സന്താനം, അന്യമതം സ്വീകരിച്ച സന്താനം എന്നിവരുടെ സകാത്തിന്റെ ബാധ്യത പിതാവിനില്ല. ആദ്യമായി ബാധ്യത ബന്ധിക്കുന്നത്‌ തന്റെ പേരിലാണ്‌. പിന്നീട്‌ ഭാര്യ, അവളുടെ വേലക്കാരന്‍, ചെറിയ കുട്ടി, പിതാവ്‌, മാതാവ്‌, വലിയ കുട്ടി എന്നീ ക്രമത്തിലാണ്‌. 
എന്ത്‌ നല്‍കണം?
        ഒരു നാട്ടില്‍ സാധാരണയായി ഉപയോഗിച്ചു വരുന്ന മുഖ്യഭക്ഷണ പദാര്‍ത്ഥമാണ്‌ ഫിത്വ്‌റ്‌ സകാത്തായി നല്‍കേണ്ടത്‌. നമ്മുടെ നാട്ടില്‍ മുഖ്യമായ ആഹാരം അരിയായതിനാല്‍ അരി നല്‍കണം. എന്നാല്‍ പല വസ്‌തുക്കള്‍ ആഹാര വസ്‌തുക്കളായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഏത്‌ കൊടുത്താലും മതിയാകും. മുന്തിയത്‌ കൊടുക്കുന്നതാണ്‌ ഉത്തമം. ഇത്‌ പൊടിയായോ വിലയായോ നല്‍കിയാല്‍ മതിയാകുകയില്ല. ആരുടെ പേരിലാണോ നല്‍കുന്നത്‌ ആ വ്യക്തിയുടെ നാട്ടിലെ ഭക്ഷ്യവസ്‌തു പ്രസ്‌തുത നാട്ടില്‍ തന്നെ നല്‍കണം. അപ്പോള്‍ ഗള്‍ഫിലുള്ള ഒരു വ്യക്തിയുടെ സകാത്ത്‌ (ശാഫിഈ മദ്‌ഹബനുസരിച്ച്‌) കേരളത്തില്‍ കൊടുത്താല്‍ മതിയാകുകയില്ല. 
അളവ്‌
         രാള്‍ക്ക്‌ ഒരു സാഅ്‌ (മൂന്ന്‌ ലിറ്ററും 200 മില്ലീലിറ്ററും) എന്ന ക്രമത്തിലാണ്‌ നല്‍കേണ്ടത്‌. ഇത്‌ അളത്ത സമ്പ്രദായമാണ്‌. തൂക്കം അനുസരിച്ച്‌ ഏകദേശം 2.500 കിലോഗ്രാമാണ്‌ നല്‍കേണ്ടത്‌. ഇത്‌ പ്രശസ്‌ത പണ്ഡിതനായിരുന്ന മര്‍ഹൂം അഹ്‌മദ്‌ കോയ ശാലിയാത്തിയുടെ വശമുള്ള നബി (സ്വ) യില്‍ നിന്ന്‌ സനദ്‌ സഹിതം സ്വീകാര്യമായ മുദ്ദ്‌ പാത്രത്തില്‍ അളന്ന്‌ തൂക്കി നോക്കിയാല്‍ വ്യക്തമാകുന്നതാണ്‌. 
സമയം
      റമളാനിന്റെ അവസാന ഭാഗവും ശവ്വാലിന്റെ ആദ്യഭാഗവും ഒരു മുസ്‌ലിമിന്‌ വന്നു കൂടിയാല്‍ ഫിത്വ്‌്‌റ്‌ സകാത്ത്‌ നിര്‍ബന്ധമാകും. രണ്ടില്‍ ഏതെങ്കിലും ഒരു ഭാഗം ലഭിക്കാതിരുന്നാ ല്‍ സകാത്ത്‌ നിര്‍ബന്ധമില്ല. ശവ്വാലിന്റെ പിറവിയോട്‌ കൂടെ സകാത്ത്‌ കൊടുക്കല്‍ നിര്‍ബന്ധ സമയമായി. പെരുന്നാള്‍ നിസ്‌കാരത്തിന്‌ മുമ്പ്‌ കൊടുക്കലാണ്‌ ഉത്തമം. പെരുന്നാള്‍ ദിവസം അസ്‌തമയം വരെ അകാരണമായി പിന്തിക്കല്‍ കറാഹത്തും അസ്‌തമയത്തിന്‌ ശേഷം കാരണമില്ലാതെ പിന്തിക്കല്‍ ഹറാമുമാണ്‌. ശവ്വാലിന്റെ പിറവിയോട്‌ കൂടെയാണ്‌ ഫിത്വ്‌റ്‌ സകാത്ത്‌ നിര്‍ബന്ധമാകുന്നതെങ്കിലും റമളാന്‍ തുടക്കം മുതലേ കൊടുക്കാവുന്നതാണ്‌. എന്നാല്‍ കൊടുത്തവനും വാങ്ങിയവനും ശവ്വാലിന്റെ തുടക്കത്തില്‍ കൊടുക്കാനും വാങ്ങാനും അര്‍ഹരായിരിക്കേണ്ടതാണ്‌. പെരുന്നാള്‍ ദിവസം ഫിത്വ്‌റ്‌ സകാത്ത്‌ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എത്രയും പെട്ടെന്ന്‌ ഖളാഅ്‌ വീട്ടല്‍ നിര്‍ബന്ധമാണ്‌. ``പെരുന്നാള്‍ കഴിഞ്ഞല്ലോ? ഇനി അടുത്ത വര്‍ഷമാകാം'' എന്ന്‌ ചിന്തിക്കുന്നത്‌ കുറ്റകരമാണ്‌. 
അവകാശികള്‍

         അയല്‍വാസിക്കാണ്‌ ഫിത്വ്‌്‌റ്‌ സകാത്ത്‌ നല്‍കേണ്ടതെന്ന തെറ്റിദ്ധാരണ ഇന്ന്‌ സാധാരണക്കാരില്‍ നിലനില്‍ക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച എട്ട്‌ വിഭാഗത്തിന്‌ തന്നെയാണ്‌ ഫിത്വ്‌റ്‌ സകാത്ത്‌ നല്‍കേണ്ടത്‌. അയല്‍വാസി എട്ട്‌ വിഭാഗത്തില്‍ പെടുന്നില്ലെങ്കില്‍ ഫിത്വ്‌റ്‌ സകാത്ത്‌ നല്‍കാന്‍ പാടില്ല. അനര്‍ഹര്‍ക്ക്‌ നല്‍കിയാല്‍ അത്‌ സകാത്തായി പരിഗണിക്കപ്പെടുകയില്ല. സകാത്തിന്റെ അവകാശികള്‍ ഇവരാണ്‌. 
1. ഫഖീര്‍ (പരമദരിദ്രന്‍) 
അവകാശികളില്‍ പ്രഥമ സ്ഥാനം പരമദരിദ്രനാണ്‌. തനിക്കും തന്റെ ആശ്രിതര്‍ക്കും കഴിഞ്ഞു പോകാന്‍ വിധത്തിലുള്ള ഹലാലായ സ്വത്തോ ഹലാലായതും യോജിച്ചതുമായ ജോലിയോ ഇല്ലാത്തവന്‍ ഇതാണ്‌ ഫഖീര്‍ കൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്‌. അപ്പോള്‍ ഹറാമായ ധനത്തിന്റെ കൂമ്പാരമുള്ളവനും ഹറാമായ ജോലിയുള്ളവനും ഇസ്‌ലാമിക വീക്ഷണത്തില്‍ ഫഖീര്‍ തന്നെയാണ്‌. ആവശ്യമായ വീട്‌
, വസ്‌ത്രം, രണ്ട്‌ മര്‍ഹലക്കപ്പുറത്തുള്ള സമ്പത്ത്‌ (ഏകദേശം 132 കി.മീ), ഉപയോഗിക്കാന്‍ തടസ്സം നേരിടുന്ന സമ്പാദ്യം, അവധി നിര്‍ണ്ണിത കടം, സ്‌ത്രീക്ക്‌ ആവശ്യമായ ആഭരണം ഇവയൊന്നും തന്നെ ഒരാളെ ഫഖീറിന്റെ ഗണത്തില്‍ നിന്നും ഒഴിവാക്കുകയില്ല. 
2. മിസ്‌കീന്‍ (അഗതി)
സ്വന്തമായ തൊഴിലോ ധനമോ ഉണ്ടെങ്കിലും അവ തന്റെയും തന്റെ ആശ്രിതരുടെയും ആവശ്യത്തിന്‌ മതിയാകാത്തവനാണ്‌ മിസ്‌കീന്‍. ഉദാഹരണം നൂറ്‌ രൂപ ദിന ചെലവ്‌ വരുന്ന ഒരാള്‍ക്ക്‌ അമ്പതോ എഴുപതോ രൂപ ലഭിക്കുന്നുവെങ്കില്‍ അവന്‍ മിസ്‌കീനാണ്‌. ഫഖീര്‍ 50 ല്‍ താഴെ ലഭിക്കുന്നവനുമാണ്‌. 
3. സകാത്ത്‌ ജീവനക്കാരന്‍
ഇസ്‌ലാമിക ഭരണത്തിന്‌ കീഴില്‍ സകാത്ത്‌ ശേഖരിക്കാനും കണക്കെടുപ്പിനും വിതരണം ചെയ്യാനും നിശ്ചയിക്കുന്ന ഉദ്യോഗസ്ഥര്‍. നമ്മുടെ നാടുകളില്‍ ഇങ്ങനെയൊരു ഭരണകൂടം നിലവിലില്ലാത്ത കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഈ കാര്യം ഗൗരവമായി കണക്കിലെടുത്ത്‌ നമ്മുടെ സകാത്തുകള്‍ അവകാശികള്‍ക്കല്ലാതെ സകാത്ത്‌ കമ്മിറ്റികള്‍ക്ക്‌ നല്‍കിയാല്‍ സാധുവാകുകയില്ല. വഞ്ചകന്മാരായ സകാത്ത്‌ തട്ടിയെടുക്കുന്നവരെ സൂക്ഷിക്കുക. നമ്മുടെ സകാത്ത്‌ അന്യാധീനപ്പെട്ട്‌ പോകരുത്‌. ഇത്‌ നിയമങ്ങള്‍ക്കും മുന്‍ഗാമികളുടെ ചര്യക്കും എതിരാണ്‌. 
4. പുതുവിശ്വാസികള്‍
ഇവര്‍ പലവിധക്കാരാണ്‌. ഒന്ന്‌: ഇസ്‌ലാമിലേക്ക്‌ കടന്നുവന്നെങ്കിലും വിശ്വാസം ദൃഢമാകാത്തവര്‍. രണ്ട്‌: തന്റെ ജനതക്കിടയില്‍ മാന്യനായ വ്യക്തി. ഇവന്‌ സകാത്തും മറ്റും നല്‍കുന്നത്‌ കണ്ട്‌ മറ്റുള്ളവര്‍ പ്രചോദിതരാകും. മറ്റുള്ളരുടെ ഇസ്‌ലാം ആശ്ലേഷണത്തിന്‌ ഒരു പ്രോത്സാഹനവും ഇവരുടെ സാമ്പത്തിക ഭദ്രതയ്‌ക്ക്‌ അടിത്തറ പാകുവാനുമാണ്‌ ഇവരെ അവകാശികളില്‍ പെടുത്തിയത്‌. 
5. മോചനപത്രം എഴുതപ്പെട്ട അടിമ
നിശ്ചിത തുക നല്‍കിയാല്‍ നിന്നെ സ്വതന്ത്രനാക്കാമെന്ന്‌ യജമാനന്‍ പറഞ്ഞ അടിമ. ഈ വിഭാഗവും ഇന്ന്‌ നിലവിലില്ല. 
6. കടം കൊണ്ട്‌ വലഞ്ഞവന്‍
ഇവര്‍ പലതരക്കാരാണ്‌. ഒന്ന്‌: വ്യക്തിള്‍ക്കിടയിലുള്ള വഴക്ക്‌ തീര്‍ക്കുന്നതിന്‌ വേണ്ടി കടം വാങ്ങിയവന്‍. രണ്ട്‌: പള്ളി നിര്‍മ്മാണം, ജയില്‍ മോചനം തുടങ്ങി സാമൂഹിക നന്മ ഉദ്ദേശിച്ച്‌ കടം വാങ്ങിയവന്‍. മൂന്ന്‌: തനിക്കും തന്റെ ആശ്രിതര്‍ക്കും വേണ്ടി കടം വാങ്ങിയവന്‍. നാല്‌ ധനപരമായി ജാമ്യം നിന്ന വ്യക്തി. 
7. ഇസ്‌ലാമിക യോദ്ധാവ്‌
ഇസ്‌ലാമിന്റെ മുദ്രാവാക്യം മുഴങ്ങിക്കേള്‍ക്കുന്നതിന്‌ വേണ്ടി മുസ്‌ലിം ഭരണാധികാരിയുടെ കീഴില്‍ പ്രതിഫലം വാങ്ങാതെ ശത്രുക്കളോട്‌ പട പൊരുതുന്നവര്‍. ഇവന്‍ ധനാഢ്യനാണെങ്കിലും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഇവനും സകാത്ത്‌ നല്‍കാം. 
8. യാത്രക്കാരന്‍
ഇസ്‌ലാം വിലക്കാത്ത യാത്ര നടത്തുന്ന വ്യക്തി സകാത്ത്‌ നല്‍കുന്ന വ്യക്തിയുടെ നാട്ടിലൂടെ കടന്നു പോകുന്നവനാണെങ്കിലും നല്‍കുന്നവന്റെ നാട്ടില്‍ നിന്ന്‌ യാത്ര ആരംഭിക്കുന്നവനാണെങ്കിലും സകാത്തിന്റെ അവകാശിയാണ്‌. ഹലാലായ യാത്രയാവുകയും ചെലവ്‌ കഴിച്ച്‌ വീട്ടിലെത്താന്‍ ആവശ്യമാവാതെ വരികയും ചെയ്‌താല്‍ മാത്രമാണ്‌ ഇവന്‍ സകാത്തിന്റെ അവകാശിയാവുകയുള്ളൂ. 
വിതരണം
സകാത്ത്‌ വിതരണത്തില്‍ ഇസ്‌ലാം മൂന്ന്‌ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ഒന്ന്‌: സകാത്ത്‌ വിഹിതം സ്വന്തമായി എത്തിച്ചു കൊടുക്കല്‍. രണ്ട്‌: അവകാശികളില്‍ എത്തിക്കാന്‍ വിശ്വസ്‌തനായ ഒരു വ്യക്തിയെ വക്കാലത്ത്‌ ഏല്‍പ്പിക്കല്‍. മൂന്ന്‌: ഇസ്‌ലാമിക ഭരണം നടത്തുന്ന ഇമാമിനെ ഏല്‍പ്പിക്കല്‍. ഈ രൂപം നമ്മുടെ നാട്ടില്‍ സാധ്യമല്ല. ആദ്യത്തെ രൂപമാണ്‌ അഭികാമ്യം. രണ്ടാമത്തെ രൂപത്തില്‍ ഉടമസ്ഥന്‍ നിയ്യത്ത്‌ ചെയ്യുകയോ നിയ്യത്ത്‌ വെക്കാന്‍ വക്കീലിനെ ഏല്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്‌. വക്കീല്‍ വഞ്ചന നടത്തിയാല്‍ ഉടമസ്ഥന്റെ ബാധ്യത ഒഴിവാകുകയില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. 

Tuesday, 17 June 2014

അറ്റ്‌ ലീസ്റ്റ്‌... നിന്റെ കുടുംബത്തെയെങ്കിലും

അറ്റ്‌ ലീസ്റ്റ്‌... നിന്റെ കുടുംബത്തെയെങ്കിലും

                     അബൂഹുറൈറ (റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം: ഒരാളെ അല്ലാഹു അനുഗ്രഹിക്കട്ടെ! അയാള്‍ രാത്രി എഴുന്നേറ്റ്‌ നിസ്‌ക്കരിച്ചു. ശേഷം ഭാര്യയെ വിളിച്ചുണര്‍ത്തി
, അങ്ങനെ അവളും എഴുന്നേറ്റ്‌ നിസ്‌ക്കരിച്ചു. അവള്‍ ഉണരാന്‍ വിസമ്മതിച്ചാല്‍ അയാള്‍ അവളുടെ മുഖത്ത്‌ വെള്ളം കുടയും. ഒരുവളെ അല്ലാഹു അനുഗ്രഹിക്കട്ടെ! അവള്‍ രാത്രി എഴുന്നേറ്റ്‌ നിസ്‌കരിച്ചു. പിന്നീട്‌ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി അയാളും എഴുന്നേറ്റ്‌ നിസ്‌ക്കരിച്ചു. അയാള്‍ ഉണരാന്‍ വിസമ്മതിച്ചാല്‍ അവള്‍ അയാളുടെ മുഖത്ത്‌ വെള്ളം കുടുയും. (അഹ്‌മദ്‌)
              വിശുദ്ധ ഖുര്‍ആനിലും ഹദീസിലും രാത്രിനിസ്‌ക്കാരത്തിന്റെ ശ്രേഷ്‌ഠതകള്‍ ധാരാളം സ്ഥലത്ത്‌ പ്രതിപാദിക്കുന്നുണ്ട്‌. രാത്രിയിലെ നിസ്‌ക്കാരം പുണ്യകരമായ ഇബാദത്താണ്‌. നിര്‍ബന്ധമായ നിസ്‌ക്കാര കര്‍മ്മത്തിനു ശേഷം സ്രഷ്‌ടാവിന്‌ പ്രിയപ്പെട്ടത്‌ രാത്രി നിസ്‌ക്കാരമാണ്‌. കരുണാവാരിധിയായ റബ്ബിന്റെ യഥാര്‍ത്ഥ ദാസന്മാര്‍ സാഷ്‌ടാംഗം ചെയ്‌തുകൊണ്ടും നിസ്‌ക്കരിച്ചുകൊണ്ടും തങ്ങളുടെ രക്ഷിതാവിന്റെ സന്നിധിയില്‍ രാത്രികഴിച്ചുകൂട്ടുന്നവരാണ്‌ എന്ന്‌ ഖുര്‍ആന്‍ പ്രതിപാദിച്ചിരിക്കുന്നത്‌ കാണാം.
             നബി (സ്വ) തങ്ങള്‍ റമളാനിലെ അവസാനത്തെ പത്തില്‍ ഭാര്യമാരെയും മറ്റ്‌ കുടുംബാംഗങ്ങളെയും രാത്രി നിസ്‌ക്കാരത്തിന്‌ വിളിച്ചുണര്‍ത്താറുണ്ടായിരുന്നു. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന നബിവചനത്തില്‍ കാണാം. ആഇശ (റ) പറയുന്നു: ``റമളാനിലെ അവസാനത്തെ പത്ത്‌ വന്നെത്തിയാല്‍ പ്രവാചകന്‍ (സ്വ) തങ്ങള്‍ അരമുറുക്കിയുടുക്കുകയും രാത്രി സജീവമാക്കുകയും കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു.'' അബൂഹുറൈറ പറയുന്നു: ``റമളാനിലെ രാത്രി നിസ്‌ക്കാരത്തിന്‌ നബി (സ്വ) ഞങ്ങളെ പ്രത്യേകം പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. പക്ഷേ നിര്‍ബന്ധിച്ചിരുന്നില്ല. അവിടുന്ന്‌ പറയും: ``ഒരാള്‍ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടെ റമളാനില്‍ രാത്രി നിസ്‌ക്കാരം നിര്‍വ്വഹിച്ചാല്‍ സംഭവിച്ചു പോയ അവന്റെ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്‌''. (മുസ്‌ലിം).
                  അബൂഹുറൈറ (റ) വില്‍ നിന്നും ആദ്യം ഉദ്ധരിച്ച ഹദീസില്‍ ഒറ്റക്ക്‌ നിസ്‌ക്കരിക്കാതെ തന്റെ ഇണയേയും വിളിച്ചുണര്‍ത്തുന്ന ഭാര്യഭര്‍ത്താക്കന്മാര്‍ക്കുവേണ്ടിയാണ്‌ പ്രവാചകന്‍ പ്രാര്‍ത്ഥിക്കുന്നത്‌. സല്‍കര്‍മ്മങ്ങളും പുണ്യപ്രവര്‍ത്തികളും സ്വയം അനുവര്‍ത്തിക്കുന്നതോടൊപ്പം തന്റെ കുടുംബത്തേയും ഇത്തരം കാര്യങ്ങളില്‍ പങ്കാളികളാക്കണം. ഖുര്‍ആന്‍ ഈയൊരു കാര്യത്തെ നമ്മെ വേണ്ടവണ്ണം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. സത്യ വിശ്വാസികളേ, മനുഷ്യരും, കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയില്‍ നിന്നും നിങ്ങള്‍ നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും കാത്ത്‌ സൂക്ഷിക്കുക. വിശുദ്ധ റമളാനിന്റെ പുണ്യ പൂരിതമായ ദിനരാത്രങ്ങള്‍ ഇനി അംഗുലീപരിമിതമാണ്‌. അവസാനത്തെ പത്ത്‌ കുടുംബത്തോടൊപ്പം ശാശ്വത വിജയത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. അല്ലാതെ കുടുംബസമേതം ഷോപ്പിംഗിങ്ങിനെന്ന പേരും പറഞ്ഞ്‌ നഗരത്തിലെ മാളുകളിലും, സ്വര്‍ണ്ണ വസ്‌ത്രവ്യാപാരസ്ഥാപനങ്ങളിലും ദിവസം മുഴുവന്‍ ചെലവഴിക്കപ്പെടുമ്പോള്‍ പുണ്യ പൂരിതമായ നിമിഷങ്ങളാണ്‌ നമുക്കും നമ്മുടെ കുടുംബത്തിനും നഷ്‌ടമാകുന്നത്‌ എന്ന ഓര്‍മ്മ നമുക്കുണ്ടാകണം.
               റമളാനിലെ പലരും പല വിധത്തിലാണ്‌ ഉപയോഗപ്പെടുത്തിയത്‌. ചിലര്‍ ശരിക്കും ആത്മീയ പുരോഗതിക്ക്‌ ഉപയോഗിച്ചു. ചിലര്‍ക്ക്‌ വിശ്രമകാലം, മറ്റുചിലര്‍ക്ക്‌ കച്ചവടകാലം, ഏതാനും ചിലര്‍ ഇതിനൊന്നുമില്ലാതെ സമയം വെറുതേ ചെലവഴിച്ചു. എന്നാല്‍ ആത്മീയ പുരോഗതിക്കായി സമയം ചെലവഴിക്കാത്തവരെ സംബന്ധിച്ച്‌ ഇനിയിങ്ങനെയൊരവസരം ലഭിക്കുമോ? മാവേലി സ്റ്റോറുകളിലും മറ്റും കാര്‍ഡൊന്നിന്‌ ഒരു കിലോ പഞ്ചസാരയോ രണ്ട്‌ കിലോ അരിയോ വില കുറച്ച്‌ ലഭിക്കുന്നു എന്നറിയുമ്പോഴേക്കും മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്ന വിശ്വാസികള്‍ ഒരു അക്ഷരത്തിന്‌ ധാരാളം പ്രതിഫലം സ്രഷ്‌ടാവ്‌ വാഗ്‌ദാനം ചെയ്യുമ്പോള്‍ എന്തേ? കണ്ടില്ലെന്ന്‌ നടിക്കുന്നു. പത്ര പാരായണത്തിന്റെ സമയം ഇനിയുള്ള പുണ്യ ദിനങ്ങളിലെങ്കിലും കുറച്ച്‌ ഖുര്‍ആന്‍ പാരായണത്തിന്‌ സമയം കണ്ടെത്തണം. 16 പേജുള്ള ഒരു ദിനപത്രം ഖുര്‍ആനിന്റെ സൈസില്‍ മുറിച്ച്‌ എണ്ണിനോക്കിയാല്‍ ഏകദേശം 125 പേജുണ്ടാകും. അപ്പോള്‍ പ്രഭാതത്തില്‍ മൂന്നും നാലും ദിനപത്രങ്ങള്‍ ഒരു ദിവസം പോലും മുടങ്ങാതെ വായിക്കുന്ന നമ്മുടെ സമയമില്ലെന്ന വാദത്തിന്‌ എത്രമാത്രം കഴമ്പുണ്ടാകും. 
               റമളാനിന്റെ ആദ്യവാരങ്ങളില്‍ ജുമുഅ നിസ്‌ക്കാരത്തിന്റെ ചിത്രം പത്രങ്ങളില്‍ കാണാം. പള്ളിയും, പള്ളി മുറ്റവും, റോഡും, അടുത്ത കടത്തിണ്ണയും നിറഞ്ഞ ജനാവലി!!! എന്നാല്‍ അവസാനത്തെ പത്തായതോടെ പള്ളികള്‍ കാലിയായി. റമളാന്‍ സ്‌പെഷ്യല്‍ ആരാധകരെ കാണാതായി. ഇവരൊക്കെ റമളാനിന്റെ അവസാനത്തെ പത്താകുന്നതോടെ എവിടെ പോകുന്നു? ഇനി അടുത്ത വര്‍ഷം റമളാന്‍ വരട്ടെ എന്നാണ്‌ ചിന്താഗതിയെങ്കില്‍ നാശം പിടിവിടാതെ പിന്നാലെ തന്നെയുണ്ടെന്ന്‌ ഓര്‍ക്കുക. നിയന്ത്രിക്കേണ്ട കുടുംബനാഥന്‍മാര്‍ക്കൂടി അലസതയുടെ മൂടുപടമണിഞ്ഞാല്‍ തലമുറയുടെ പാപഭാരം ഏറ്റെടുക്കേണ്ടിവരും. അറ്റ്‌ലീസ്റ്റ്‌ സ്വന്തത്തേയും കുടുംബത്തേയും നരകാഗ്നിയില്‍ നിന്നും സംരക്ഷിക്കാന്‍ നമുക്ക്‌ ബാധ്യതയില്ലേ?
              റമളാനിന്റെ അവസാനനാളുകളില്‍ ഒരു തിരിഞ്ഞുനോട്ടം അത്യന്താപേക്ഷിതമാണ്‌. തുടക്കത്തില്‍ വിശ്വാസികള്‍ കൈക്കൊണ്ട പ്രതിജ്ഞകള്‍ എത്രയെണ്ണം പൂര്‍ത്തീകരിക്കാനായി എന്നതിനെ കുറിച്ചാകണമത്‌. നാവിനേയും, കണ്ണിനേയും മറ്റ്‌ ഓരോ അവയവങ്ങളേയും എത്രമാത്രം കടിഞ്ഞാണിടാനായി എന്ന്‌ പരിശോധിക്കണം. കടന്നുപോയ പുണ്യദിനങ്ങളില്‍ നിന്ന്‌ ഒരു നിമിഷം പോലും വീണ്ടെടുക്കാനാവില്ലെങ്കിലും വരുംദിനങ്ങളില്‍ നല്ല നടപ്പിനും ആത്മസംതൃപ്‌തിക്കും അത്‌ ഗുണം ചെയ്യും. മാനുഷിക ചാപല്യങ്ങള്‍ അങ്ങോളമിങ്ങോളം ജീവിതഗോദയില്‍ നിഴലിച്ച്‌ കാണാന്‍ കഴിയുമെങ്കിലും ചില ആരാധനാ കര്‍മ്മങ്ങളെങ്കിലും പരിശീലിക്കാന്‍ അവസരം ലഭിച്ചുവെങ്കില്‍, ഹറാമുകളുടെ ആധിക്യത്തില്‍ നിന്ന്‌ വളരെ കുറഞ്ഞൊരു അളവെങ്കിലും തടയിടാനായെങ്കില്‍, നാം ധന്യരായി. ഇനി അത്‌ സ്ഥായിയായി നില നില്‍ക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ്‌ വേണ്ടത്‌.
             ഇതിനു വിരുദ്ധമായാണ്‌ നമ്മുടെ കഴിഞ്ഞ ദിനങ്ങള്‍ കലാശിച്ചതെങ്കില്‍ നോമ്പ്‌ നമുക്ക്‌ നേടിത്തന്നത്‌ വെറും പട്ടിണി മാത്രമാണെന്ന്‌ ഉറപ്പിക്കേണ്ടിവരും. ഒരിക്കല്‍ കൂടി നാം പരാജയപ്പെട്ടു എന്നര്‍ത്ഥം. 

റമളാന്‍ വായന

Saturday, 14 June 2014

നോമ്പും അനുബന്ധവിഷയങ്ങളും


നോമ്പും അനുബന്ധവിഷയങ്ങളും
           
                      എണ്ണമറ്റ പ്രതിഫലങ്ങള്‍ കൈവരിക്കാന്‍ നിമിത്തമാവേണ്ട ഒരു സത്‌കര്‍മ്മമാണ്‌ വ്രതാനുഷ്‌ഠാനം. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും മറ്റ്‌ ശാരീരികേച്ഛകളും വെടിഞ്ഞ്‌ നോമ്പെടുക്കുന്ന ഏതൊരു വിശ്വാസിയും തന്റെ നോമ്പ്‌ ഉടയ തമ്പുരാന്റെ തൃപ്‌തിയിലൂടെ നാളേക്കുള്ള ഒരു മുതല്‍ക്കൂട്ടാവണമെന്ന്‌ ആഗ്രഹിക്കുന്നു. അതിനാല്‍ അതിന്റെ സാധുതക്ക്‌ തകരാര്‍ വരുത്തുന്ന, അതിന്റെ പ്രതിഫലം ശൂന്യമാക്കി കളയുന്ന നിരവധി കാര്യങ്ങള്‍ നോമ്പുകാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. അറിവില്ലായ്‌മ കൊണ്ട്‌ അവകള്‍ നിഷ്‌ഫലമായി കൂടാ. നോമ്പ്‌ മുറിയുന്ന കാര്യങ്ങളെ കുറിച്ച്‌ ഹ്രസ്വമായി വിശദീകരിക്കുന്നു. 
                     തടിയുള്ള വല്ല വസ്‌തുവും ബോധപൂര്‍വ്വവും ഇഷ്‌ടാനുസരണവും തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ ഉള്ളിലേക്ക്‌ പ്രവേശിക്കുക.. ഉള്ള്‌ എന്നതിന്റെ വിവക്ഷ തലച്ചോറ്‌, കുടല്‍, വയറ്‌, മൂത്രനാളം, സ്‌തന നാളം (മുലപ്പാല്‍ പുറപ്പെടുന്ന സ്ഥലം), ചെവിയുടെ അകം തുടങ്ങിയവയാണ്‌. 
                                       കണ്ണില്‍ സുറുമ ഇടുകയോ, മരുന്ന്‌ ഇറ്റിക്കുകയോ ചെയ്‌താല്‍ അവകളുടെ രുചി തൊണ്ടയിലേക്ക്‌ എത്തിയാലും നോമ്പ്‌ മുറിയില്ല. കണ്ണില്‍ നിന്ന്‌ തൊണ്ടയിലേക്ക്‌ തുറക്കപ്പെട്ട ദ്വാരം ഇല്ലാത്തതാണ്‌ കാരണം. രോമ കൂപങ്ങളിലൂടെ എണ്ണ പോലുള്ളവ അകത്ത്‌ കടന്നാലും വിധി തഥൈവ. വാസനിച്ചാലും വസ്‌തു അകത്തേക്ക്‌ ഇറങ്ങാത്ത രീതിയില്‍ രുചിച്ചു നോക്കിയാലും നോമ്പ്‌ മുറിയില്ല. അടുക്കള പുക, പൊടിപടലങ്ങള്‍, ഈച്ച, കൊതുക്‌ പോലുള്ള സൂക്ഷിക്കാന്‍ പ്രയാസമുള്ള വസ്‌തുക്കള്‍ അകത്ത്‌ കടന്നാലും നോമ്പ്‌ മുറിയുകയില്ല. 
ഭക്ഷണാവശിഷ്‌ടങ്ങളോ മറ്റോ കലരാത്ത ശുദ്ധമായ ഉമിനീര്‍ വിഴുങ്ങിയത്‌ കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല. പക്ഷെ ഉമിനീര്‍ വായയുടെ പുറത്തേക്ക്‌ വന്ന ശേഷം വീണ്ടും വിഴുങ്ങിയാല്‍ നോമ്പ്‌ മുറിയുന്നതാണ്‌. മുറുക്കാന്റെ ചുമപ്പ്‌ പോലുള്ള ശുദ്ധവസ്‌തുക്കളോ, രക്തം പോലുള്ള നജസായവയോ കലര്‍ന്ന ഉമിനീര്‍ തുപ്പികളയുകയും വായ കഴുകി വൃത്തിയാക്കേണ്ടതുമാണ്‌. മോണ പൊട്ടി രക്തം നിരന്തരമായി വരുന്നവന്‌ എപ്പോഴും തുപ്പിക്കളയാന്‍ പ്രയാസമായതിനാല്‍ അവ വിഴുങ്ങിയാല്‍ നോമ്പ്‌ മുറിയുകയില്ല. ചുമകൊണ്ടോ മറ്റോ കഫം പുറത്തേക്ക്‌ എടുക്കാന്‍ സാധിക്കാതെ ഉള്ളിലേക്ക്‌ തന്നെ ഇറങ്ങിയതുകൊണ്ട്‌ കുഴപ്പമില്ല. പക്ഷെ പുറത്ത്‌ വന്ന കഫം തുപ്പാന്‍ സൗകര്യമായിട്ടും തുപ്പികളയാതെ അകത്തേക്ക്‌ ഇറങ്ങിയാല്‍ നോമ്പ്‌ മുറിയും. 
                             മുങ്ങികുളിച്ചതിനാലോ, വായില്‍ വെള്ളം കൊപ്ലിക്കുന്നതില്‍ അമിതംകാണിച്ചതിനാലോ, വായ മൂക്ക്‌ പോലുള്ള അവയവങ്ങളിലൂടെ വെള്ളം ഉള്ളിലേക്ക്‌ ഇറങ്ങിയാല്‍ നോമ്പ്‌ ബാത്വിലാണ്‌. വെള്ളത്തില്‍ മുങ്ങാതെ ആര്‍ത്തവ പ്രസവ രക്തങ്ങള്‍ പോലുള്ള വലിയ അശുദ്ധിയെ തൊട്ട്‌ കുളിക്കുന്ന സന്ദര്‍ഭത്തിലും നജസായ വായ കഴുകി വൃത്തിയാക്കുന്ന സമയത്തും ബോധപ്പൂര്‍വ്വമല്ലാതെ വെള്ളം ഉള്ളിലേക്ക്‌ കടന്നാല്‍ നോമ്പ്‌ മുറിയുകയില്ല. 
                         സംയോഗം കൊണ്ട്‌ നോമ്പ്‌ മുറിയുന്നതാണ്‌. ശുക്ല സ്‌ഖലനമുണ്ടായില്ലെങ്കിലും ഉറക്കത്തിലോ അവിചാരിതമായോ മറ്റോ ഇന്ദ്രിയ സ്‌ഖലനമുണ്ടായതുകൊണ്ട്‌ നോമ്പ്‌ മുറിയില്ല. മുഷ്‌ടിമൈഥുനം പോലെയുള്ളതുകൊണ്ടോ അല്ലാതെയോ സംയോഗമല്ലാത്ത രൂപത്തില്‍ ഇന്ദ്രിയം പുറപ്പെടുവിച്ചാല്‍ നോമ്പ്‌ ബാത്വിലാണ്‌. വികാരഭരിതനായി മറയോട്‌കൂടെ ഭാര്യയെ ചുംബിക്കുക, ആലിംഗനം ചെയ്യുക പോലെയുള്ള പ്രവര്‍ത്തികള്‍ കൊണ്ട്‌ ഇന്ദ്രിയസ്‌ഖലനം ഉദ്ദേശിച്ചുകൊണ്ടാണെങ്കില്‍ അവ നോമ്പ്‌ മുറിക്കുന്നതാണ്‌. ഇത്തരം ഉദ്ദേശമില്ലാതെ ഇവകള്‍ കാരണം മനിയ്യ്‌ പുറപ്പെട്ടാലും നോമ്പ്‌ മുറിയുകയില്ല. സംയോഗം കാരണം റമളാനിലെ നോമ്പ്‌ നഷ്‌ടപ്പെടുത്തിയവന്‍ നോമ്പ്‌ ഖളാവീട്ടുകയും, പ്രായശ്ചിത്തം കൊടുക്കുകയും ചെയ്യണം. ഒന്നുകില്‍ വിശ്വാസിയായ ഒരു അടിമസ്‌ത്രീയെ മോചിപ്പിക്കണം അതിന്‌ കഴിവില്ലാത്തവന്‍ രണ്ട്‌ മാസം തുടര്‍ച്ചയായി നോമ്പ്‌ നോല്‍ക്കണം അതിനും സാധിക്കാത്തപക്ഷം പാവപ്പെട്ടവരില്‍നിന്നും അറുപത്‌ ആളുകള്‍ക്ക്‌ ഒരോ മുദ്ദ്‌ വീതം അവന്റെ നാട്ടിലുള്ള നല്ല ഭക്ഷണം പ്രായശ്ചിത്തമാണെന്ന നിയ്യത്തോടെ കൊടുക്കേണ്ടതാണ്‌. 
                              സ്വഭാവിക ഛര്‍ദ്ദികൊണ്ട്‌ നോമ്പ്‌ മുറിയില്ലെങ്കിലും ഉണ്ടാക്കി ഛര്‍ദ്ദിക്കുമ്പോള്‍ നോമ്പ്‌ മുറിയുന്നതാണ്‌. ഇതുപോലുള്ള നോമ്പ്‌ മുറിക്കുന്ന കാര്യങ്ങള്‍ നോമ്പ്‌ മുറിക്കുന്നവയാണ്‌ എന്നറിവോടെ മനപ്പൂര്‍വ്വവും ബോധപ്പൂര്‍വ്വവും ആകുമ്പോഴെക്കെ നോമ്പ്‌ മുറിയുന്നതാണ്‌. അറിവില്ലായ്‌മ കൊണ്ടോ മറന്നോ നിര്‍ബന്ധിതനായോ ആണെങ്കില്‍ നോമ്പ്‌ ബാത്വിലാകുകയില്ല. അറിവില്ലായമ വിടുതിയായി ഗണിക്കപ്പെടണമെങ്കില്‍ അവന്‍ പുതുമുസ്‌ലിമോ പഠിക്കാന്‍ അവസരം ലഭിക്കാത്തവനോ ആയിരിക്കണം. ഇപ്രകാരമല്ലാത്ത വിവരക്കേടിന്‌ വിടുതി നല്‍കപ്പെടുകയില്ലന്നാണ്‌ പണ്ഡിത ഭാഷ്യം. 
ഇസ്‌ലാമില്‍ നിന്ന്‌ പുറത്ത്‌ പോകല്‍, ആര്‍ത്തവ പ്രസവ രക്തങ്ങള്‍ പുറപ്പെടല്‍, എന്നിവ റമളാന്റെ പകലില്‍ ഉണ്ടായാല്‍ നോമ്പ്‌ മുറിയുന്നതാണ്‌. മദ്യാപനം പോലെയുള്ള തന്റെ അതിക്രമം കൂടാതെയുള്ള ബോധക്ഷയം, ഭ്രാന്ത്‌ പോലുള്ളത്‌ പകലില്‍ ഉണ്ടായാല്‍ നോമ്പ്‌ മുറിയുകയില്ല. എന്നാല്‍ ഇത്‌ ഒരു സെക്കന്റ്‌ പോലും തെളിയാതെ പ്രഭാതം ഉദിച്ചത്‌ മുതല്‍ അസ്‌തമയം വരെ നീണ്ടുനിന്നാല്‍ നോമ്പ്‌ മുറിയുന്നതാണ്‌. ഒരു സെക്കന്റെങ്കിലും തെളിഞ്ഞിട്ടുണ്ടെങ്കില്‍ നോമ്പിന്‌ കുഴപ്പമില്ല. എന്നാല്‍ അതിക്രം മുഖേനെയുള്ള ബോധക്ഷയയും ഭ്രാന്തും പ്രശ്‌നമാണ്‌. ഇത്‌ ഒരു സെക്കന്റ്‌ നേരം മാത്രമാണ്‌ ഉണ്ടായതെങ്കിലും നോമ്പ്‌ മുറിയുന്നതും പിന്നീട്‌ ഖളാഅ്‌ വീട്ടല്‍ നിര്‍ബന്ധവുമാണ്‌. പകല്‍ മുഴുവന്‍ നീണ്ട്‌ നില്‍ക്കുന്ന ഉറക്ക്‌ കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല 
               നോമ്പ്‌ പരിപൂര്‍ണ്ണമാവാന്‍ നിരവധി സുന്നത്തുകളുണ്ട്‌.
സൂര്യന്‍ അസ്‌തമിച്ചു എന്നുറപ്പായ ഉടനെ നോമ്പ്‌ മുറിക്കുക.സമയമായാല്‍ വഴിയിലൂടെ നടന്നുപോകുന്നവനാണെങ്കില്‍ പോലും നോമ്പ്‌ മുറിക്കാന്‍ താമസിപ്പിക്കരുത്‌. നിസ്‌കാരത്തെക്കാള്‍ മുന്തിക്കലും സുന്നത്താണ്‌. നബി (സ) മഗ്‌രിബ്‌ നിസ്‌കരിക്കുന്നതിന്‌ മുമ്പ്‌ തന്നെ ഈത്തപ്പഴം കൊണ്ടോ മറ്റോ നോമ്പ്‌ മുറിക്കാറുണ്ടായിരുന്നു. സമയമായി എന്നുറപ്പില്ലാതെ പരീക്ഷണം നടത്തി സമയമായി എന്ന്‌ വിചാരിച്ച്‌ ഇതില്‍ ഉളരിപ്പിക്കല്‍ കാണിക്കല്‍ സുന്നത്തില്ല. കൃത്യതയും സൂക്ഷ്‌മതയും പാലിക്കാതെ സമയമാകുന്നതിനുമുമ്പുള്ള പുത്തന്‍ പ്രസ്ഥാനക്കാരുടെ വാങ്കുവിളിയില്‍ ആരും വഞ്ചിതരാകാതെ സൂക്ഷിക്കുക. 
                   നോമ്പ്‌ മുറിക്കാന്‍ ഒരു ഈത്തപ്പഴം ഇല്ലെങ്കില്‍ കാരക്ക അതുമില്ലെങ്കില്‍ ഒരിറക്ക്‌ വെള്ളം എന്നിവ സുന്നത്താണ്‌. സുന്നത്തിന്റെ പരിപൂര്‍ണ്ണത ലഭിക്കുന്നതിനായി മൂന്ന്‌ ഈത്തപ്പഴങ്ങളോ കാരക്കകളോ മൂന്ന്‌ ഇറക്ക്‌ വെള്ളമോ കൊണ്ട്‌ നോമ്പ്‌ തുറക്കുക. സമയമാകുമ്പോള്‍ അടുത്തുള്ളത്‌ വെള്ളമാണെങ്കില്‍ ഈത്തപ്പഴമോ കാരക്കയോ പ്രതീക്ഷിച്ച്‌ നോമ്പ്‌ തുറ താമസിപ്പിക്കാന്‍ പാടില്ല. കാരണം നബി (സ) പറഞ്ഞു: എന്റെ ദാസന്മാരില്‍ എനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ നോമ്പ്‌ തുറ ഉളരിപ്പിക്കുന്നവരാണ്‌.

                      നോമ്പ്‌ കാരന്റെ വായയുടെ വാസന കസ്‌തൂരിയേക്കാളും സുഗന്ധമുള്ളതാണ്‌ എന്ന തിരുവചനം മാനിച്ചുകൊണ്ട്‌ വെള്ളം കൊണ്ട്‌ നോമ്പ്‌ തുറക്കുന്നവന്‍ വായില്‍ എത്തുന്ന ആദ്യ ഇറക്ക്‌ വെള്ളം തുപ്പിക്കളയാതിരിക്കല്‍ മര്യാദയാണെന്ന്‌ പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. 
അത്താഴം കഴിക്കല്‍ സുന്നത്താണ്‌. അത്താഴത്തിന്റെ പ്രത്യേകസമയം അര്‍ദ്ധരാത്രി മുതല്‍ക്കാണ്‌. അത്താഴം കഴിക്കുന്നുവെന്ന നിയ്യത്ത്‌ അനിവാര്യമാണ്‌. ``ഒരിറക്ക്‌ വെള്ളം കൊണ്ടെങ്കിലും അത്താഴം കഴിക്കൂ'' എന്ന തിരുവചനം ഇതിന്റെ പ്രാമുഖ്യം വ്യക്തമാക്കുന്നുണ്ട്‌. അത്താഴം പിന്തിക്കല്‍ സുന്നത്താണ്‌. അത്താഴം കഴിച്ച്‌ സുബ്‌ഹിയുടെ ഇടയില്‍ അമ്പത്‌ ആയത്ത്‌ ഓതാനുള്ള സയമുണ്ടായിരിക്കല്‍ സുന്നത്താണ്‌. സുബ്‌ഹിയുടെ സമയമായി എന്ന്‌ സംശയം വന്നാല്‍ അത്താഴം ഒഴിവാക്കണം. അത്താഴസമയം സുഗന്ധം പൂശല്‍ പ്രത്യേകം സുന്നത്താണ്‌ 
                     വലിയ അശുദ്ധിയോ മറ്റോ ഉള്ളവന്‌ സുബ്‌ഹിക്ക്‌ മുമ്പ്‌ കുളിക്കല്‍ സുന്നത്താണ്‌ രാത്രി കുളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ വെള്ളം കടക്കാന്‍ സാധ്യതയുള്ള ചെവിപോലുള്ള അവയവങ്ങള്‍ സുബ്‌ഹിക്ക്‌ മുമ്പ്‌ കഴുകി വൃത്തിയാക്കല്‍ സുന്നത്തുണ്ട്‌.
                             നോമ്പുകാരനെ നോമ്പ്‌ തുറപ്പിക്കല്‍ സുന്നത്താണ്‌. ഒരു കഷ്‌ണം കാരക്കകൊണ്ടോ ഒരിറക്ക്‌ വെള്ളം കൊണ്ടോ ആണെങ്കിലും ഇത്‌ പുണ്യകരമാണ്‌. ഭക്ഷണം നല്‍കി സല്‍ക്കരിക്കലാണ്‌ ഏറ്റവും ഉചിതം കാരണം നബി (സ) പറഞ്ഞു: ഒരാള്‍ നോമ്പ്‌ തുറ സംഘടിപ്പിച്ചാല്‍ നോമ്പുകാരന്‌ ലഭിക്കുന്നതിന്‌ തുല്യമായത്‌ അവന്‌ ലഭിക്കുന്നതാണ്‌. നോമ്പുകാരന്റെ പ്രതിഫലത്തില്‍ നിന്ന്‌ ഒന്നും തന്നെ കുറയുകയില്ല. അവരോടൊപ്പം വീട്ടുകാരന്‍ ഇരുന്ന്‌ ഭക്ഷിക്കലും സുന്നത്താണ്‌. 
                   കളവ്‌, ഏഷണി പോലുള്ള നിഷിദ്ധകാര്യങ്ങള്‍ വരാതെ സൂക്ഷിക്കുക. ഇത്തരം അശ്ലീല വാക്കുകള്‍ കൊണ്ട്‌ നോമ്പിന്റെ പ്രതിഫലം നഷ്‌ടപ്പെട്ടുപോകുമെന്നാണ്‌ കര്‍മ്മശാസ്‌ത്ര വിദഗ്‌ധര്‍ വ്യക്തമാക്കുന്നത്‌. നബി (സ) പറഞ്ഞു: ``വല്ലവനും കള്ളവാക്കുകളും നികൃഷ്‌ട പ്രവര്‍ത്തികളും ഒഴിവാക്കിയില്ലെങ്കില്‍ അന്ന പാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിന്‌ യാതൊരു ആവശ്യവുമില്ല'' (ബുഖാരി). ``ഒരു നോമ്പുകാരനെ മറ്റൊരാള്‍ ചീത്തവിളിച്ചാല്‍ ചീത്ത വിളിച്ചവനോട്‌ ഞാന്‍ നോമ്പുകാരനാണെന്ന്‌ പറയട്ടെ'' (ബുഖാരി)
                           സുഗന്ധദ്രവ്യങ്ങള്‍, ആകര്‍ഷണീയ വസ്‌തുക്കള്‍, ആനന്ദകരമായ കാഴ്‌ചകള്‍ എന്നിവയില്‍ നിന്ന്‌ അനുവദനീയ ദേഹേഛകളെ തൊട്ട്‌ സൂക്ഷിക്കല്‍ സുന്നത്താണ്‌. തലച്ചോറിലേക്ക്‌ എത്തുന്ന രൂപത്തിലുള്ള സുഗന്ധവസ്‌തു വാസനിക്കലും മേല്‍വിവരിച്ച വസ്‌ത്രങ്ങളിലേക്ക്‌ നോക്കലും സ്‌പര്‍ശിക്കലും കറാഹത്താണ്‌ (തുഹ്‌ഫ) നോമ്പുകാരന്‍ പകല്‍ സമയം സുറുമ ഇടല്‍ ഒഴിവാക്കലാണ്‌ ഉചിതം. ഇപ്രകാരം ഉച്ചയ്‌ക്ക്‌ ശേഷം അവന്‌ പല്ലുതേക്കല്‍ കറാഹത്താണ്‌. ഉറക്കം പോലുള്ളവ കൊണ്ട്‌ വായ പകര്‍ച്ചയായാല്‍ പല്ലുതേക്കാന്‍ പറ്റുമെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്‌. കൊമ്പുവെക്കല്‍, കൊത്തിവെക്കല്‍ എന്നിവ ഒഴിവാക്കല്‍ സുന്നത്താണ്‌. അനുവദനീയമായ ആഗ്രഹ അഭിലാഷങ്ങളും രാഗസംഗീത ശബ്‌ദങ്ങളും കാഴ്‌ചകളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഫര്‍ള്‌ നിസ്‌കാരം പോലും ഉപേക്ഷിച്ച്‌ ശ്രവണമധുരമുള്ള സംഗീത ആസ്വാധനത്തിലൂടെയും കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന്‌ ഇന്റര്‍നെറ്റില്‍ ചാറ്റിങ്ങിലൂടെയും വിലപ്പെട്ട അനുഗൃഹീത സമയങ്ങള്‍ വൃഥാ ചെലവഴിക്കുന്ന നമ്മുടെ മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുക.
                   ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കുക. ഖുര്‍ആന്‍ പരമാവധി പാരായണം ചെയ്യുക. ഇഅ്‌തികാഫ്‌ വര്‍ദ്ധിപ്പിക്കുക. പ്രത്യേകിച്ചും റമളാനിലെ അവസാനത്തെ പത്തിനെ ഇത്തരം സുകൃതങ്ങള്‍ കൊണ്ട്‌ ധന്യമാക്കുക. നബി (സ) കൂടുതല്‍ ധര്‍മ്മം ചെയ്‌തത്‌ റമളാനിലായിരുന്നുവെന്നും വിശ്വാസിയുടെ സ്വീകാര്യമായ ഇഅ്‌തികാഫ്‌ മുന്‍കഴിഞ്ഞ സര്‍വ്വപാപങ്ങളെ പൊറുപ്പിക്കുന്നതാണെന്നും ഹദീസില്‍ വന്നിട്ടുണ്ട്‌.
Related Posts Plugin for WordPress, Blogger...