നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday, 11 January 2014

യുവര്‍ ചോയ്‌സ്‌




 യുവര്‍ ചോയ്‌സ്‌
                          പരീക്ഷകള്‍ കഴിഞ്ഞു. പരീക്ഷാര്‍ത്ഥികളുടെ മാനസം പെയ്‌തൊഴിഞ്ഞ പ്രശാന്ത സുന്ദരമായ ആകാശം പോലെ വര്‍ണ്ണാഭമായി. മഴയെത്തിയ ഭൂവില്‍ വിത്തുകള്‍ മുളക്കുന്നതും കാത്തിരിക്കുന്ന പ്രതീക്ഷയുടെ നോവാണ്‌ ഇന്നവരുടെ മനസ്സില്‍, പരീക്ഷയുടെ ഫലം എന്താവും എന്നോര്‍ത്ത്‌. എന്നാല്‍ വേണ്ടവണ്ണം പരീക്ഷയില്‍ വിതച്ചവര്‍ക്ക്‌ മനം കുളിര്‍ക്കെ വിജയത്തിന്റെ കതിരുകള്‍ കൊയ്യാം. അലസ്സതയെ കൂട്ടുപിടിച്ചവര്‍ക്ക്‌ തോല്‍വിയുടെ നിലങ്ങളില്‍ ആവലാതികളോടെ വിശ്രമിക്കാം. സങ്കടത്തിന്റെ, വിഷാദത്തിന്റെ അശ്രുകണങ്ങള്‍ പൊഴിച്ചിട്ടിപ്പോള്‍ എന്തുകാര്യം.
                              ഇതു തന്നെയാണ്‌ ഓരോ മനുഷ്യന്റെയും ഈ ലോകത്തെ അവസ്ഥയും, സ്രഷ്‌ടാവായ എക്‌സാമിനര്‍ നമ്മള്‍ ഓരോരുത്തരെയും പരീക്ഷാര്‍ത്ഥികളായിട്ടാണ്‌ ദുന്‍യാവാകുന്ന ഈ സെന്ററിലേക്ക്‌ അയച്ചിരിക്കുന്നത്‌. അവനെ അറിഞ്ഞ്‌ ആരാധിക്കുക എന്നതാണ്‌ പരീക്ഷക്കുള്ള വിഷയം. സ്രഷ്‌ടാവിനെ വേണ്ടവിധം അറിഞ്ഞ്‌ ആരാധിച്ചവര്‍ അവന്റെ പരീക്ഷയില്‍ വിജയിക്കും. അല്ലാത്തവര്‍ തോല്‍വിക്കു മുമ്പില്‍ അലമുറയിട്ട്‌ കരയും. വിജയികള്‍ക്ക്‌ സമ്മാനവും ആ എക്‌സാമിനര്‍ വച്ചിട്ടുണ്ട്‌. നവ്യാനുഭൂതിയുടെ സ്വര്‍ഗ്ഗം. എന്നാല്‍ ദുന്‍യാവിലെ പരീക്ഷകളില്‍ തോറ്റവര്‍ക്ക്‌ സമ്മാനമില്ല. ആ എക്‌സാമിനര്‍ തോറ്റവര്‍ക്കും സമ്മാനങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. ശിക്ഷകളുടെ തീരാകയമായ നരകം. ഇതെല്ലാം പ്രഖ്യാപിച്ച ശേഷം നാഥന്‍ തന്നെ പറഞ്ഞു. നിങ്ങള്‍ക്കിഷ്‌ടമുള്ളത്‌ തെരെഞ്ഞെടുക്കാം. `യുവര്‍ ചോയ്‌സ്‌' വിജയിച്ചവരുടെ സ്വര്‍ഗ്ഗം വേണ്ടവര്‍ക്ക്‌ സ്വര്‍ഗ്ഗം, പരാജിതരുടെ നരകം വേണ്ടവര്‍ക്ക്‌ നരകം. അവന്റെ പരീക്ഷയിലെ ഉത്തരങ്ങളും, പ്രവര്‍ത്തനങ്ങളും അവന്‍ വ്യക്തമായിട്ട്‌ പഠിപ്പിച്ചിട്ടും ഉണ്ട്‌. 

                          ഉദാഹരണത്തിന്‌ കള്ളുഷാപ്പിന്റെ മുമ്പിലൂടെ നടന്നു പോകുമ്പോള്‍ അല്‍പം രുചിച്ചു നോക്കാമെന്ന്‌ തീരുമാനിച്ചവന്‌ കള്ള്‌ കുടിക്കല്‍ ഹറാമാണ്‌, അത്‌ ഒഴിവാക്കല്‍ കൂലി നല്‍കുന്ന കാര്യവും. ഉത്തരം അവന്‍ വ്യക്തമാക്കിയിരിക്കുകയാണ്‌. കള്ളു കുടിക്കല്‍ ഹറാം. ഈ ഉത്തരം അവന്‍ തിരഞ്ഞെടുത്ത്‌ കള്ളുകുടി ഒഴിവാക്കുകയാണെങ്കില്‍ നാഥന്റെ പരീക്ഷയില്‍ അവന്‍ വിജയിക്കും. അതോടൊപ്പം സമ്മാനവും ലഭിക്കും. പക്ഷേ, നാഥന്‍ പഠിപ്പിച്ചു തന്നതിനെതിരായത്‌ തെരെഞ്ഞെടുത്താല്‍ പരാജയവും ഭയാനകമായ ശിക്ഷയുമാണ്‌ ലഭിക്കുക. ഈ ഓഫറുകള്‍ വേണ്ടെന്നു വെച്ച്‌ തെറ്റായ ഉത്തരങ്ങള്‍ എഴുതുന്നവര്‍ മുഷ്‌ക്കരന്മാരല്ലാതെ മറ്റാരാണ്‌. ഇതാണ്‌ ശരിയുത്തരം എന്ന്‌ എക്‌സാമിനര്‍ പറഞ്ഞു തരുമ്പോള്‍ അതു ഞാന്‍ എഴുതില്ലെന്ന്‌ വാശി പിടിക്കുന്നവരേക്കാള്‍ വലിയ മടയന്മാര്‍ മറ്റാരാണ്‌? ഇത്തരം മടയന്മാരാകരുത്‌ നാം. 
                            കാരണം ഇവിടെ തോല്‍വിയുടെ പടികള്‍ ചവിട്ടിയവര്‍ക്ക്‌ ദുന്‍യാവിലെ പരീക്ഷകളില്‍ വീണ്ടും അവസരങ്ങളുണ്ട്‌. പരിശ്രമിച്ചാല്‍ ഒരു പക്ഷേ, വിജയത്തിന്റെ തുമ്പുകള്‍ എത്തി പിടിക്കാനാകും. എന്നാല്‍ സ്രഷ്‌ടാവിന്റെ പരീക്ഷയില്‍ ഒറ്റചാന്‍സ്‌ മാത്രമാണുള്ളത്‌. ആ `യുവര്‍ ചോയ്‌സി' ലൂടെ തിരഞ്ഞെടുത്തതെന്താണോ അത്‌ അന്തിമമാണ്‌. പിന്നെ അതില്‍ നിന്നും മാറ്റമില്ല.
                               
വിജയമാണ്‌ തിരഞ്ഞെടുക്കുന്നതെങ്കില്‍ പാലാറും തേനരുവികളും സുന്ദരികളായ ഹൂറുലീങ്ങളോടുമൊപ്പം ശാശ്വത സ്വര്‍ഗ്ഗവാസം. പരാജയമാണെങ്കില്‍ തേളുകളും പാമ്പുകളും അകമ്പടി സേവിക്കുന്ന കഠിന കഠോര ശിക്ഷകള്‍ നമ്മെ തേടിയെത്തും. നമുക്കപ്പോള്‍ ദുന്‍യാവിലെ പരീക്ഷകളല്ല മുഖ്യമായത്‌. സ്രഷ്‌ടാവിന്റെ പരീക്ഷകളാണ്‌. പരീക്ഷയില്‍ ജയിക്കണമെങ്കില്‍ പരീക്ഷാ വിഷയത്തില്‍ അഗാധ ജ്ഞാനം കരസ്ഥമാക്കണം. പരീക്ഷയെ വെറും നിസാരമായി കണ്ട്‌ വെറുതെ അലസരാകരുത്‌. അതിന്റെ കോച്ചിങ്ങിനായി പ്രഗത്ഭരായ അദ്ധ്യാപകരെ സമീപിക്കണം
, ട്യൂഷന്‌ പോകണം. ഇങ്ങനെ പലതും ജ്ഞാന ലഭ്യതക്കായി ചെയ്യേണ്ടി വരും. എന്നാല്‍ സ്രഷ്‌ടാവിന്റെ പരീക്ഷയില്‍ അവനെ അറിഞ്ഞാരാധിച്ച്‌ വിജയം കാണുക എന്ന ദൗത്യം നാം ഏറ്റെടുക്കുമ്പോള്‍ ആ സ്രഷ്‌ടാവിനെ നല്ലവണ്ണം പഠിച്ച, മനസ്സിലാക്കിയ ഒരു ഗുരുനാഥന്റെ, ജ്ഞാനിയുടെ സഹായം അത്യാവശ്യമാണ്‌. ഒരു മുറബ്ബിയായ ജ്ഞാനിയെ സമീപിക്കാതെ വിജയം അല്‍പം ബുദ്ധിമുട്ടു തന്നെയാണ്‌. ഇല്ലെങ്കില്‍ തോന്നിയ എന്തൊക്കെയോ പഠിച്ച്‌ എന്തൊക്കെയോ മനസ്സിലാക്കി പരീക്ഷയെ സമീപിച്ച ഒരുവന്റെ അവസ്ഥയാകും. ചിലപ്പോള്‍ ജയിക്കാം. ചിലപ്പോള്‍ പരാജയപ്പെടാം. നമുക്കു വേണ്ടത്‌ ഉറപ്പാണ്‌. ഏതുപോലെയെന്നാല്‍ ഒരു മലമുകളിലേക്ക്‌ യാത്ര ചെയ്യുന്ന രണ്ടു പേരെ പോലെയാണ്‌. ഒന്നാമത്തവന്‍ ആ ഗിരിശ്യംഖത്തിലേക്കുള്ള വഴി പുസ്‌തകം വായിച്ചാണ്‌ പഠിച്ചത്‌. അവന്റെ മാര്‍ഗ്ഗ മദ്ധ്യേ ഒരു പക്ഷേ കുഴികളും അപടകടങ്ങളും, ജീവഹാനി വരെ സംഭവിച്ചേക്കാം. മാത്രമല്ല, സമയനഷ്‌ടവും. എന്നാല്‍ രണ്ടാമത്തവനാകട്ടെ ആ വഴികളെ കുറിച്ചും ആ ഗിരിശൃംഖത്തെ പറ്റിയും നല്ല അവഗാഹമുള്ള ഒരാളെ ഗൈഡായി കൂട്ടിന്‌ ചേര്‍ക്കുന്നു. അവന്‌ യാതൊന്നും ഭയപ്പെടാനില്ല. ആ വഴിയിലെ കുഴികളും അപകട മേഖലകളും വേണ്ട മുന്‍കരുതലുകളും അവന്‌ നന്നായിട്ടറിയാം. ഒരു പ്രശ്‌നത്തിലും കുടുങ്ങാതെ അവനെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ആ വഴികാട്ടിക്കാകും. ഇവിടെയാണ്‌ ഒരു വഴികാട്ടിയുടെ ആവശ്യകതയും സ്ഥാനവും ഒഴിച്ചു കൂടാനാവാത്തത്‌. 
                       ഇങ്ങനെ ഒരു മാര്‍ഗ്ഗദര്‍ശിയുടെ സഹായത്തോടെ നാം സ്രഷ്‌ടാവിന്റെ പരീക്ഷയില്‍ പങ്കെടുക്കുമ്പോള്‍ വിജയം ഉറപ്പാകും. ഏതൊരു സംരംഭത്തിന്റെയും വിജയം ശരിയായ നേതൃത്വത്തെയാശ്രയിച്ചാണ്‌. കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും കൈവരണമെങ്കില്‍ കുടുംബനാഥന്റെ കീഴില്‍ അംഗങ്ങളെല്ലാവരും ഒത്തൊരുമിച്ച്‌
പ്രവര്‍ത്തിക്കണം. മറ്റ്‌ ഏത്‌ ഗോധയിലും ഈയൊരു മാര്‍ഗ്ഗദര്‍ശിയുടെ നേതൃത്വത്തിന്റെ ആവശ്യം ഒഴിച്ചു കൂടാത്തതാണ്‌. ഇങ്ങനെ ഗുരുനാഥന്റെ കീഴില്‍ പഠിച്ച്‌ ജീവിതത്തിന്റെ നിര്‍ണ്ണായകമായ പരീക്ഷ എഴുതാന്‍ ഇനിയെങ്കിലും നാം തയ്യാറാകണം.

Sunday, 5 January 2014

മഞ്ചേരി ശൈഖുനാ

മഞ്ചേരി ശൈഖുനാ


                        അല്ലാഹു പ്രത്യേകം ആദരിച്ച ആദം സന്തതികള്‍ മറ്റ്‌ ഇതര ജീവികളെ പോലെയല്ല. അവര്‍ക്ക്‌ ജീവിതത്തില്‍ പല ലക്ഷ്യങ്ങളുമുണ്ട്‌. അവയില്‍ മര്‍മ്മ പ്രധാനമായ ലക്ഷ്യം താന്‍ തന്റെ അസ്‌തിത്വം എന്താണെന്ന്‌ അറിയുക, തന്നെ പടച്ച റബ്ബിനെ അറിയേണ്ട വിധം അറിയുക എന്നതാണ്‌. ഈ ലക്ഷ്യം കൈവരിക്കാനുള്ള പടയോട്ടമായിരുന്നു സര്‍വ്വ മഹാരഥന്മാരും കാഴ്‌ച വെച്ചത്‌. ഈ പരമോന്നത ലക്ഷ്യ സാധൂകരണത്തിന്‌ സഹായകമായ ചില പ്രത്യേക മാര്‍ഗ്ഗങ്ങളും വഴികളുമുണ്ട്‌. ലക്ഷ്യത്തിലെത്തിയ പുണ്യാത്മാക്കളുടെ ജീവിതത്തിലേക്ക്‌ കണ്ണോടിക്കുമ്പോള്‍ ആ ഋജുപാത തെളിഞ്ഞുകാണാം. അതാണ്‌ ത്വരീഖത്ത്‌. നബി (സ്വ) മുതല്‍ കണ്ണി മുറിയാതെ നിലനില്‍ക്കുന്ന സില്‍സിലയിലെ യോഗ്യനായ ഒരു മാര്‍ഗ്ഗദര്‍ശിയോടുള്ള പിന്തുടര്‍ച്ച ഉദ്ദൃത ലക്ഷ്യപ്രാപ്‌തിക്കുള്ള അടിസ്ഥാന കാര്യമാണ്‌. എന്നാല്‍ യോഗ്യമല്ലാത്ത മാര്‍ഗ്ഗവും യോഗ്യനല്ലാത്ത മാര്‍ഗ്ഗദര്‍ശിയും അപകടമാണ്‌. സര്‍വ്വജ്ഞാന തുറകളിലും അഗ്രഗണ്യനായ ശൈഖുനാ ശൈഖ്‌ മുഹ്‌യിദ്ദീന്‍ തങ്ങള്‍ (ഖു.സി.) പറയുന്നു: ``ശറഇന്റെ പരിധിക്കപ്പുറം യാതൊരു ഉദ്ദേശ്യവും നമുക്കില്ല. അഥവാ തെളിഞ്ഞ ശരീഅത്താണ്‌ ത്വരീഖത്ത്‌. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസാദര്‍ശങ്ങള്‍ക്കോ കര്‍മ്മാനുഷ്‌ഠാനങ്ങള്‍ക്കോ എതിരായ ത്വരീഖത്ത്‌ യഥാര്‍ത്ഥ ത്വരീഖത്തല്ല. പക്ഷേ, ത്വരീഖത്ത്‌ ദീനില്‍ കടത്തിക്കൂട്ടിയ വൈകൃതങ്ങളാണെന്ന വാദം ത്വരീഖത്ത്‌ എന്തെന്നറിയാത്ത ജഹാലത്തില്‍ നിന്നും ഉടലെടുത്ത ചിന്താ ശൂന്യതയാണ്‌. മഹാന്മാരുടെ ജീവിതം വെളിച്ചം വീശുന്ന മഹത്‌ സന്ദേശത്തിന്‌ ഘടകവിരുദ്ധമായ ഇത്തരം ചില വാദഗതികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളപ്പെടേണ്ടതാണ്‌. അല്ലാഹുവിന്റെ ഔലിയാഇന്റെ ലോകം തികച്ചും അത്ഭുതങ്ങളുടെ കലവറയാണ്‌. കേവല ബുദ്ധി വെച്ച്‌ അളക്കല്‍ വിഡ്‌ഢിത്തമാണ്‌. തിരിഞ്ഞവരും തിരിയാത്തവരും ധാരാളം. വലിയ്യിനെ മനസ്സിലാക്കല്‍ അല്ലാഹുവിനെ അറിയുന്നതിലും പ്രയാസകരമാണെന്ന്‌ പോലും ചില മഹത്തുക്കള്‍ രേഖപ്പെടുത്തി. `ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന അവസ്ഥയില്‍ ബാഹ്യമായി ജനങ്ങള്‍ക്കിടയിലും ആന്തരികമായി ഇലാഹീ സ്‌മരണയിലുമായി അത്യുന്നതങ്ങളില്‍ ജീവിക്കുന്ന ഇത്തരം മഹത്തുക്കളെ അടുത്തറിയുമ്പോള്‍ മാത്രമേ അവരുടെ മഹത്വമെന്തെന്ന്‌ അറിയാന്‍ സാധിക്കുകയുള്ളൂ. വിജയികള്‍ വിജയം കൈവരിച്ചത്‌ വിജയികള്‍ക്കൊപ്പം കൂടിയാണെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌.
                    അല്ലാഹുവിന്റെ ഔലിയാക്കളാകുന്ന ഇഷ്‌ടദാസന്മാരുടെ കണ്ണിയിലെ മുത്തുകളില്‍ ഒരു അമുല്യമുത്തായിരുന്നു ശൈഖുനാ സയ്യിദ്‌ മുഹമ്മദ്‌ കമാലുദ്ദീന്‍അല്‍ ഖാദിരിയ്യ്‌ അസ്സ്വൂഫിയ്യ്‌ എം. മുത്തുകോയ തങ്ങള്‍ (ഖു.സി.). അവിടുത്തെ മഹനീയ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ അനുകരണീയമാണെന്നതില്‍ സന്ദേഹമില്ല. ചെറുപ്പം മുതല്‍ ദീനീവിജ്ഞാന സമ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രഗത്ഭരില്‍ നിന്നും വേണ്ടുവോളം അറിവ്‌ പഠിച്ചു. ആത്മീയജ്ഞാന രംഗത്ത്‌ അതിതല്‍പരരായിരുന്ന മഹാനുഭാവന്റെ പിന്നീടുള്ള അന്വേഷണം ഇലാഹിലേക്ക്‌ തന്നെ വഴിനടത്തുന്ന യോഗ്യനായ ഒരു മാര്‍ഗ്ഗദര്‍ശിയിലേക്കായിരുന്നു. ആ തീക്ഷ്‌ണാന്വേഷണം ഏറെ നാള്‍ നീണ്ടുനിന്നുവെങ്കിലും ഒടുവില്‍ യാദൃശ്ചികമായി തന്റെ കരങ്ങളില്‍ എത്തിച്ചേര്‍ന്ന തൗഹീദ്‌ മാല ഒരു നോക്ക്‌ വായിച്ചപ്പോള്‍ അത്ഭുതം! ആശ്ചര്യം!! കാലങ്ങളായി തന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കുന്ന ഒരു അമൂല്യ കൃതി! ഇത്‌ മഹാനുഭാവനെ ആത്മീയജ്ഞാനത്തിന്റെ പ്രകാശ ഗോപുരമായ ശൈഖുനാ അസ്സയ്യിദ്‌ മുഹമ്മദ്‌ ജലാലുദ്ദീന്‍ എ.ഐ. മുത്തുകോയ തങ്ങള്‍(ഖു.സി.) അവര്‍കളുടെ മഹനീയ സമക്ഷത്തിലേക്ക്‌ അണയാനും അവിടുന്നിന്റെ ശിഷ്യത്വം സ്വീകരിക്കാനും ഒരു നിമിത്തമായി. തന്റെ ഗുരുവില്‍ സര്‍വ്വവും സമര്‍പ്പിച്ചു കൊണ്ട്‌ പിന്നീടുള്ള ജൈത്രയാത്ര അസൂയാവഹമായിരുന്നു.
                 ദീനി സേവന രംഗത്ത്‌ അതുല്യസേവനങ്ങള്‍ കാഴ്‌ച വെക്കുന്ന തന്റെ വന്ദ്യരായ ഗുരുവിനെ ആവും വിധം സഹായിച്ചു. അവിടുന്നിനോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെ ഭാഗമായി രാപകലുകള്‍ ഉറക്കം ഒഴിച്ചും മറ്റും മഹത്തായ നൂറുല്‍ ഇര്‍ഫാന്‍ അറബിക്കോളേജിന്‌ എല്ലാ നിലക്കും വേണ്ട സഹായ സഹകരണങ്ങള്‍ അകമഴിഞ്ഞു ചെയ്‌തു. അവിടുന്നിന്റെ നിഷ്‌കാമ സേവനമായിരുന്നു മറ്റ്‌ പലരേയും ഇത്തരം കാര്യങ്ങളിലേക്ക്‌ പ്രേരിപ്പിച്ചത്‌. അതുവഴി തന്റെ ആത്മീയ ഗുരുവിന്റെ ഗുരുത്വവും പൊരുത്തവും നേടിയെടുത്തു. മാത്രമല്ല, ആയിരക്കണക്കിന്‌ ശിഷ്യരില്‍ അഗ്രിമസ്ഥാനം അലങ്കരിക്കാനും ഇത്‌ സഹായകമായി. തന്റെ ശൈഖില്‍ നിന്നും ഖാദിരിയ്യ, രിഫാഇയ്യ, ചിശ്‌ത്തിയ്യ, നഖ്‌ശബന്തിയ്യ തുടങ്ങിയ ഇലാഹീ സരണികള്‍ സ്വീകരിക്കുകയും തന്റെ വന്ദ്യരായ ഗുരുവിന്റെ വഫാത്തിന്‌ ശേഷം പ്രധാന ഖലീഫയാവുകയും മാര്‍ഗ്ഗദര്‍ശനം നടത്തുകയും ചെയ്‌തു. ഇരുള്‍ മുറ്റിയ ഹൃദയങ്ങളിലേക്ക്‌ മഅ്‌രിഫത്തിന്റെ വെള്ളിവെളിച്ചം വീശുകയും അതിലൂടെ അല്ലാഹുവിനെ അറിഞ്ഞ്‌ ആരാധിക്കുന്ന നിരവധി ശിഷ്യ സമൂഹത്തെ വാര്‍ത്തെടുക്കാനും ഈ മഹനീയ ജീവിതത്തിന്‌ സാധിച്ചുവെന്നത്‌ സ്‌മരണീയമാണ്‌. 
ദൗഖുല്‍ ഇര്‍ഫാന്‍

                മലപ്പുറം ജില്ലയില്‍ മഞ്ചേരി, മുള്ളമ്പാറ, വാക്കേത്തൊടിയില്‍ ഇന്ന്‌ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഫൈളുല്‍ ഹാഫിള്‌ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ & ദൗഖുല്‍ ഇര്‍ഫാന്‍അറബിക്കോളേജ്‌ മഹാനുഭാവന്റെ രൂപ കല്‍പനയായിരുന്നു. മഹാനായ ശൈഖ്‌ മുഹ്‌യിദ്ദീന്‍ (ഖു.സി.) അവര്‍കളുടെ അന്തരാളങ്ങളില്‍ നിന്ന്‌ ഉദിച്ച അമൂല്യ വിജ്ഞാന ശേഖരമായ ``അല്‍ഫത്‌ഹുര്‍റബ്ബാനി'' യുടെ പരിഭാഷ ഇലാഹീ ജ്ഞാന ദാഹികള്‍ക്ക്‌
അവിടുന്നിന്റെ വിലമതിക്കാനാവാത്ത സംഭാവനയാണ്‌. തന്റെ ശൈഖിന്റെ ശിഷ്യരില്‍ പ്രഗത്ഭരും സമസ്‌തയുടെ സ്ഥാപക നേതാക്കളില്‍ ഉന്നതരുമായ മഹാനായ മര്‍ഹൂം ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍ (മ.ള്വി) ഈ കൃതിയുടെ അവതാരികയില്‍ എഴുതിയത്‌ ഒരു വേള അറിഞ്ഞിരിക്കല്‍ പലര്‍ക്കും ഉപകാരപ്രദമായിരിക്കും.. ത്വരീഖത്ത്‌, ശൈഖ്‌, ബൈഅത്ത്‌ എന്ത്‌? എന്തിന്‌? എന്ന്‌ തുടങ്ങിയ വിഷയങ്ങള്‍ മുഖവുരയില്‍ പ്രമാണബദ്ധിതമായി സമര്‍ത്ഥിക്കുന്നു. സ്വീകാര്യതയുടെ കണ്ണ്‌ കൊണ്ട്‌ വായിക്കുന്നവര്‍ക്ക്‌ ഏറെ പഠനാര്‍ഹമാണ്‌ ഈ കൃതി. 
                 ഹിദായത്തുസ്സാലിക്കീന്‍, ബുഖാരി മാല തുടങ്ങിയവ മഹാനുഭാവന്റെ തൂലികകളാണ്‌. ബഹുഭാഷാ നൈപുണ്യം നേടിയ ശൈഖുനാ ഒരു പ്രഗത്ഭ വാഗ്മിയായിരുന്നു. അവിടുന്നിന്റെ ആത്മീയ പ്രഭാഷണങ്ങളില്‍ ചിലത്‌ ഇന്നും സൂക്ഷിച്ചുവരുന്നു. അവിടുന്നിന്റെ ജീവിതം തികച്ചും മാതൃകാപരമായിരുന്നു. തിരുസുന്നത്തിനെതിരെ വല്ലതും കണ്ടാല്‍ ആര്‌ ചെയ്‌തു എന്ന്‌ നോക്കാതെ മഹാനുഭാവന്‍ പ്രതികരിക്കുമായിരുന്നു. തല മറക്കാതെ നിസ്‌കരിച്ച ഒരാളെ ശാസിച്ചതിനും ഉപദേശിച്ചതിനും ഈ എളിയവന്‍ സാക്ഷിയാണ്‌.
തിരുസുന്നത്തുകളെ ജീവിപ്പിക്കുന്നതില്‍ ശൈഖുനാ അതീവശ്രദ്ധ പാലിച്ചിരുന്നു. അവിടുന്ന്‌ താമസിച്ചിരുന്ന കുറ്റിച്ചിറ സ്വൂഫി മന്‍സിലില്‍ എല്ലാ റബീഉല്‍ അവ്വല്‍ 12 നും അതിവിപുലമായി നടന്നുവന്നിരുന്ന മൗലിദ്‌ സദസ്സ്‌ പരിസര പ്രദേശങ്ങളിലുള്ള മുബ്‌തദിഉകളെ നീരസപ്പെടുത്തിയിരുന്നു. ഇസ്‌തിഖാമത്തായിരുന്നു അവിടുത്തെ ഏറ്റവും വലിയ കറാമത്ത്‌. എണ്ണമറ്റ അനുഭവങ്ങള്‍, കറാമത്തുകള്‍ നേരില്‍ കണ്ടവര്‍ നിരവധിയാണ്‌. സുന്ദരമായി പ്രവര്‍ത്തിച്ചു പോരുന്ന മഞ്ചേരി ദൗഖുല്‍ ഇര്‍ഫാന്‍ അറബിക്കോളേജ്‌ അവിടുന്നിന്റെ ഇന്നും ജീവിക്കുന്ന കറാമത്താണ്‌. 
മഹാനുഭാവന്റെ മഖാം 

                  എ.ഡി. 1931 ആന്ത്രോത്ത്‌ ദ്വീപില്‍ ജനിച്ച മഹാനുഭാവന്‍ ഹിജ്‌റ 1418 റബീഉല്‍ അവ്വല്‍ 9 തിളങ്കാഴ്‌ച രാത്രി 1 മണി സമയത്ത്‌ വഫാത്തായി. മഹാനുഭാവന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി വാക്കേത്തൊടി `മഹ്‌ളറത്തുല്‍ ഖാദിരിയ്യ വര്‍രിഫാഇയ്യ' എന്ന പുണ്യസ്ഥാപനത്തിന്റെ ചാരത്ത്‌ മറമാടപ്പെടുകയും ചെയ്‌തു. പല ആഗ്രഹ സഫലീകരണത്തിനും മറ്റും ഈ മഖാമിലേക്കും സ്ഥാപനത്തിലേക്കും നേര്‍ച്ച വെച്ചു കൊണ്ട്‌ കാര്യം സാധിച്ച അനുഭവസ്ഥരുടെ വിവരണം ജീവിതകാലത്ത്‌ മഹാനുഭാവനെ അറിയാതെ പോയ പലരെയും ചിന്തിപ്പിക്കുന്ന വസ്‌തുതയാണ്‌

പുണ്യറബീഅ്‌


പുണ്യറബീഅ്‌ .....
പുണ്യറബീഅ്‌ സമാഗതമാവുകയായി. വിശ്വാസി മനസ്സുകളില്‍ തിരുസ്‌നേഹത്തിന്റെ സ്‌ഫുരണങ്ങള്‍. എവിടെയും പുതുയുഗത്തിന്റെ താളാത്മകതയിലലിഞ്ഞ്‌ ചേര്‍ന്ന ഗാന സാഗരങ്ങള്‍ക്കപ്പുറം ഇപ്പോഴും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ഈരടികള്‍ വിശ്വാസികള്‍ക്ക്‌ അവാച്യമായ അനുഭൂതി തന്നെ തീര്‍ക്കുന്നു.
തിരുചരിതങ്ങളെ ഈരടികളിലാവിഷ്‌കരിച്ച ഹസ്സാനു ബ്‌നു സാബിത്തും (റ) കഅ്‌ബ്‌ ബ്‌നു സുഹൈറും (റ) ഇമാം ബൂസ്വൂരി (റ) യും ജലാലുദ്ദീന്‍ റൂമി (റ)യും പ്രവാചക പ്രേമത്തിന്റെ ആനന്ദലഹരിയില്‍ ആറാടുകയായിരുന്നു. ഇവരുടെ ചിന്താമണ്ഡലങ്ങളില്‍ ഉരുവം കൊണ്ട പ്രകീര്‍ത്തന ഈരടികള്‍ സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി കെട്ടിച്ചമച്ചവയായിരുന്നില്ല. മറിച്ച്‌ തിരുനബി (സ്വ) യോടുള്ള അടങ്ങാത്ത ആനന്ദ ലഹരിയില്‍ അറിയാതെ കൈവന്ന വചസ്സുകളായിരുന്നു. മലബാറിന്റെ പ്രിയകവി പ്രവാചക സവിധത്തിലെത്തിയപ്പോള്‍ ചുണ്ടില്‍ നിന്നും അണപൊട്ടിയൊഴുകിയ കാവ്യശകലങ്ങള്‍ക്ക്‌ താളം പകര്‍ന്നത്‌ അണമുറിയാതെ ചാലിട്ടൊഴുകിയ അശ്രുകണങ്ങളായിരുന്നു.
ലോകാനുഗ്രഹിയുടെ ജന്മദിനത്തില്‍ സന്തോഷിക്കലും അവിടുത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കലും വിശ്വാസിയുടെ ബാധ്യതയാണ്‌. ത്യാഗോജ്ജ്വലവും മാതൃകാപരവുമായ അവിടുത്തെ ജീവചരിത്രങ്ങളും മഹത്വങ്ങളും പദ്യങ്ങളിലൂടെയും ഗദ്യങ്ങളിലൂടെയും രണ്ടും സമ്മിശ്രമാക്കിയും എന്ന്‌ വേണ്ട ജീവിതത്തിലാകമാനം പുകഴ്‌ത്താനും വാഴ്‌ത്താനുമാണ്‌ വിശ്വാസി തയ്യാറാകുന്നത്‌. കാരണം വിശ്വാസിയുടെ വിജയം ആ തിരുനേതാവിലൂടെയല്ലാതെ സാദ്ധ്യമല്ല.
എന്നാല്‍ ആ പ്രവാചക ചരിത്രത്തിന്റെ അനന്ത സാഗരത്തില്‍ ആറാടാന്‍, ഓര്‍മ്മകളുടെ നിമിഷങ്ങളിലെ സായം സന്ധ്യകളിലെങ്കിലും ആ പുണ്യപ്രവാചകന്റെ റൗളയിലേക്കൊരു സ്വലാത്തെങ്കിലും സമര്‍പ്പിക്കാന്‍; നമുക്കെന്തേ സമയം ലഭിക്കുന്നില്ല! റഷീദുല്‍ ബഗ്‌ദാദിയും ഇമാം ബൂസ്വൂരിയും സ്വപ്‌നത്തില്‍ ദര്‍ശിച്ച പ്രവാചക സാന്നിദ്ധ്യം കൊതിക്കാത്ത വിശ്വാസിയെങ്ങനെ വിശ്വാസിയാകും. നമുക്കും പറക്കാം.. മുത്ത്‌ റസൂലിന്റെ സവിധത്തിലേക്ക്‌ പുണ്യസ്വലാത്തിന്റെ അനുഗൃഹീത ചിറകുകളിലേറി..
മുത്ത്‌ നബി (സ്വ) യുടെ ജന്മദിനത്തോടനുബന്ധിച്ച്‌ നാടും നഗരിയും മൗലീദിന്റെയും പ്രവാചക പ്രകീര്‍ത്തനങ്ങളുടെയും അനന്ത ലഹരിയില്‍ ആറാടുമ്പോള്‍... ബിദ്‌അത്തിന്റെ മാറാപ്പും പേറി കൈ കെട്ടി മാറി നിന്ന്‌ പരിഹസിച്ച്‌ ചിരിച്ചാല്‍ നാശമാകും നമ്മെ പുല്‍കുക. അതിരില്ലാത്ത പ്രവാചക പ്രേമ പ്രകീര്‍ത്തനങ്ങള്‍കനാഥന്‍ തുണക്കട്ടെ. 

Saturday, 4 January 2014

പറക്കട്ടെ മനതകം മദീനയിലേക്ക്‌..........



പറക്കട്ടെ മനതകം മദീനയിലേക്ക്‌..........


المدينة المنورة
എന്നാല്‍ ഈ ലോകത്തെ തന്നെ സൃഷ്‌ടിക്കാന്‍ കാരണക്കാരനായ അല്ലാഹുവിന്റെ സൃഷ്‌ടികളില്‍ ശ്രേഷ്‌ഠരില്‍ അതിശ്രേഷ്‌ഠരായ മുത്തുനബി (സ്വ) യുടെ സാമീപ്യവും പരിഗണനയും ശ്രദ്ധയും ഒരു ആശിഖുറസൂലിന്‌ ലഭിക്കുക എന്നത്‌ അവന്റെ മഹാഭാഗ്യമാണ്‌. അതിനുള്ള മാര്‍ഗ്ഗമാണ്‌ സ്വലാത്തിന്റെ വാഹകരാവുക എന്നത്‌. വിശ്വാസിയുടെ മനതകം എപ്പോഴും തന്റ പ്രേമഭാജനമായ പ്രവാചകനിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കും. ഇരതേടി കൂട്ടില്‍ പറന്നുയരുന്ന പക്ഷി തിരികെ തന്റെ കൂട്ടിലെത്താനാണ്‌ ശ്രമിക്കുന്നത്‌. അതിന്റെ കൂട്ടില്‍ എത്തിയാലാണ്‌ അതിന്‌ സാമാധാനവും ശാന്തിയും ലഭിക്കുക. അപ്രകാരമാകണം വിശ്വാസിയുടെ മനതകവും. മദീനാ മലര്‍വാടിയിലേക്ക്‌ തന്റെ മഅ്‌ശൂഖിന്റെ സവിധത്തിലേക്ക്‌ എത്തണമെന്ന അടങ്ങാത്ത ആഗ്രഹം എപ്പോഴും മനസ്സില്‍ ത്രസിച്ചുകൊണ്ടിരിക്കണം. കാലുഷ്യ മണല്‍തരികള്‍ വാരി വിതറപ്പെട്ട മനതകത്തെ ഈ മഹിത സവിധത്തിലേക്ക്‌ നയിക്കാനുള്ള ഊര്‍ജ്ജവും ഉപാസനയുമാണ്‌ സ്വലാത്ത്‌. 
                            നമ്മുടെ മനതകം പ്രവാചകരിലേക്ക്‌ അടുക്കുന്നതനുസരിച്ച്‌ അതിന്‌ പ്രകാശം വര്‍ദ്ധിക്കും. നമ്മുടെ വിളികളും അപേക്ഷകളും പ്രവാചകന്‍ കേള്‍ക്കും. അതിനാണ്‌ സ്വലാത്തുകള്‍ ശീലമാക്കേണ്ടത്‌. നമ്മുടെ പ്രവാചകസ്‌നേഹം പ്രേമവും അനുരാഗവുമായി സ്വലാത്തിന്റെ ചിറകുകളിലേറി പുണ്യ റൗളയിലേക്ക്‌ പറക്കുമ്പോള്‍ നമ്മുടെ ആത്മാര്‍ത്ഥതയുടെ പാശം ചേര്‍ന്ന്‌ മനതകം പ്രകാശിക്കും. സര്‍വ്വചരാചരങ്ങള്‍ക്കും തമ്പുരാന്‍ നല്‍കിയ അനുഗ്രഹമാണ്‌ പ്രവാചകന്‍ (സ്വ) തങ്ങള്‍. ഈ അനുഗ്രത്തെ അംഗീകരിക്കലും അനുസരിക്കലുമാണ്‌ സ്വലാത്ത്‌. മാത്രമല്ല അത്‌ ഒരുവന്റെ വിശ്വാസത്തിന്റെ ഭാഗവുമാണ്‌. മേല്‍പറഞ്ഞതുപോലെ ഒരുവന്റെ ജീവിത ഗോദയിലെ സംസ്‌കരണത്തിലും ആത്മീയ മേഖലയിലെ ഔന്നിത്യത്തിലുമെല്ലാം സ്വലാത്തിനോടുള്ള താത്‌പര്യത്തിനും വിശ്വാസത്തിനുമനുസരിച്ച്‌ ഏറ്റക്കുറച്ചിലുകള്‍ നിഴലിക്കും. 

                                       പരിശുദ്ധ ഖുര്‍ആനും വിശുദ്ധ ഹദീസും സ്വലാത്ത്‌ വര്‍ദ്ധിപ്പിക്കാനും അതിലൂടെ പ്രവാചകന്റെ സ്‌നേഹം കരഗതമാക്കാനും നമ്മെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്‌. ഖുര്‍ആന്‍ പറയുന്നു: ``ഓ വിശ്വാസികളെ ഞാനും എന്റെ മലക്കുകളും പ്രവാചകന്റെ മേലില്‍ സ്വലാത്ത്‌ ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങളും പ്രവാചകന്റെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക.'' (അഹ്‌സാബ്‌). നിസ്‌കാരത്തെപറ്റി പറഞ്ഞിടത്ത്‌ `നിസ്‌കരിക്കുവിന്‍' നോമ്പിനെ പറ്റി പറഞ്ഞിടത്ത്‌ `നിങ്ങള്‍ നോമ്പനുഷ്‌ടിക്കുവിന്‍' ദാന ധര്‍മ്മങ്ങളെ വിവരിച്ചിടത്ത്‌ `ദാനധര്‍മ്മങ്ങള്‍ ചെയ്യുവിന്‍' എന്നുപറഞ്ഞ ഖുര്‍ആന്‍ പ്രവാചകന്‌ സ്വലാത്ത്‌ ചൊല്ലാന്‍ പറഞ്ഞിടത്ത്‌ ഈയൊരു ശബ്‌ദ സൗകുമാര്യതയല്ല ഉപയോഗിച്ചത്‌. മറിച്ച്‌ ഞാനും എന്റെ ദശലക്ഷകണക്കിന്‌ മാലാഖമാരും സ്വലാത്ത്‌ അര്‍പ്പിക്കുന്നത്‌ കൊണ്ട്‌ നിങ്ങളും നിര്‍വ്വഹിക്കണം, പ്രവര്‍ത്തിക്കണം എന്ന മാസ്‌മരീകവും മഹത്വരവും ആശയസമൃദ്ധവുമായ ഒരു അദ്ധ്യാപനത്തിന്റെ ശൈലിയാണണ്‌ സ്വീകരിച്ചത്‌. അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളോട്‌ പ്രവര്‍ത്തിക്കണമെന്ന്‌ പറയുന്നതും ചെയ്‌ത്‌ കാണിച്ച്‌ ചെയ്യാന്‍ പറയുന്നതും തമ്മില്‍ അജഗജാന്തരമുണ്ട്‌.ആദ്യ രീതിയേക്കാള്‍ രണ്ടാമത്തെ രീതിയാണ്‌ അനുവര്‍ത്തകര്‍ക്ക്‌ ഉത്തമം. ഈയൊരു രീതിയാണ്‌ `പ്രവാചകന്റെ മേല്‍ സ്വലാത്ത്‌ ചൊല്ലൂ' എന്ന്‌ പറഞ്ഞിടത്ത്‌ ഖുര്‍ആന്‍ സ്വീകരിച്ചതും. 
പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) യുടെ മേലുള്ള സ്വലാത്ത്‌ എത്ര അധികരിപ്പിക്കാന്‍ കഴിയുമോ അത്രയും അധികരിപ്പിക്കാനാണ്‌ പ്രവാചക അദ്ധ്യാപനം. മറ്റ്‌ ആരാധന കര്‍മ്മങ്ങളെക്കാള്‍ ചിലപ്പോഴൊക്കെ സ്വലാത്തിന്‌ പോരിശനല്‍കപ്പെട്ട സംഭവങ്ങള്‍ പ്രവാചക ജീവിതം പഠിക്കുമ്പോള്‍ നമുക്ക്‌ കാണാന്‍ കഴിയും. 
                              ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍ കാണാന്‍ കഴിയുന്ന ഒരു സംഭവമുണ്ട്‌. ``സ്വഹാബി പ്രമുഖരായ അലി (റ), അബ്‌ദുല്ലാഹിബ്‌നു അംറുബിനു ആസ്‌ (റ), ഉസ്‌മാന്‍ ബ്‌നു മള്‌ഊന്‍ (റ) എന്നിവര്‍ പ്രവാചക പത്‌നി ആയിശ ബീവി (റ) യുടെ അടുക്കല്‍ എത്തി പ്രവാചക പുംഗവര്‍ (സ്വ) യുടെ ജീവിത ചിട്ടകളെ കുറിച്ചും ആരാധനാ കര്‍മ്മങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞു. സകലപാപങ്ങളും പൊറുക്കപ്പെട്ട നബി (സ്വ) യുടെ ആരാധനയെ കുറിച്ച്‌ കേട്ടപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നിസ്സാരമായി അവര്‍ക്ക്‌ തോന്നി. ഒരാള്‍ രാത്രി മുഴുവന്‍ നിസ്‌കരിക്കുമെന്നും ഒരാള്‍ എല്ലാ ദിവസവും നോമ്പനുഷ്‌ഠിക്കുമെന്നും മറ്റെയാള്‍ വിവാഹം ഒഴിവാക്കുമെന്നും പറഞ്ഞു. ഈ വിവരം അറിഞ്ഞ റസൂല്‍ (സ്വ) തങ്ങള്‍ അവരോട്‌ പറഞ്ഞു: ഞാന്‍ നിങ്ങളെക്കാള്‍ കൂടുതല്‍ സൃഷ്‌ടാവിനെ അറിഞ്ഞവനാണ്‌. ഞാന്‍ രാത്രി നിസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. നോമ്പ്‌ പിടിക്കുകയും ഉപേക്ഷിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്റെ ചര്യയെ വിട്ട്‌ മറ്റൊന്നിനെ ആഗ്രഹിക്കുന്നവന്‍ എന്നില്‍ പെട്ടവനല്ല''. നബി (സ്വ) യുടെ ഈ ഉപദേശത്തിലൂടെ വ്യക്തമാകുന്നത്‌ മുഴുവന്‍ സമയവും ആരാധനയുമായി കൂടാതെ തന്റെ ബാധ്യതകളുമായി മുന്നോട്ട്‌ പോകാനാണ്‌. 
                             എന്നാല്‍ പ്രവാചക ചരിത്രത്തില്‍ സ്വലാത്തുമായി ബന്ധിക്കുന്ന സംഭവത്തിലേക്ക്‌ നോക്കാം. മഹാനായ സ്വഹാബി ഉബയ്യ്‌ബ്‌നു കഅബ്‌ (റ) ഒരിക്കല്‍ പ്രവാചകനോട്‌ ചോദിച്ചു. പ്രവാചകരെ, ഞാന്‍ അങ്ങയുടെ പേരില്‍ സ്വലാത്ത്‌ ആഗ്രഹിക്കുന്നു. അതിനായി എത്ര സമയം ഞാന്‍ ചിലവഴിക്കണം. പ്രവാചകന്‍ മറുപടി പറഞ്ഞു: എത്ര സ്വലാത്ത്‌ ചൊല്ലുന്നുവോ അത്രയും നിങ്ങള്‍ക്ക്‌ ഗുണകരമാണ്‌. ഉടന്‍ കഅബ്‌ (റ) പറഞ്ഞു: പ്രവാചകരെ എന്റെ ജീവിതത്തിന്റെ പകുതിഭാഗം ഞാന്‍ അങ്ങേയ്‌ക്ക്‌ സ്വലാത്തിനായി മാറ്റിവെയ്‌ക്കുന്നു. അപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: നിങ്ങള്‍ എത്ര വര്‍ദ്ധിപ്പിക്കുന്നുവോ അത്രയും നിങ്ങള്‍ക്ക്‌ ഗുണകരമാണ്‌. ഉടന്‍ കഅബ്‌ (റ) പറഞ്ഞു: എന്റെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗം ഞാന്‍ സ്വലാത്തിനായി മാറ്റിവെയ്‌ക്കാന്‍ തീരുമാനിച്ചു. ഉടന്‍ പ്രവാചകന്‍ പറഞ്ഞു: എത്ര അധികരിപ്പിക്കുന്നുവോ അത്രയും നിങ്ങള്‍ക്ക്‌ ഗുണം. ജീവിതത്തിന്റെ മുഴുവന്‍ സ്വലാത്തിനായി വിനിയോഗിക്കാന്‍ തീരുമാനിച്ചു എന്ന്‌ പറഞ്ഞപ്പോഴും പ്രവാചകന്റെ മറുപടി മുമ്പ്‌ പറഞ്ഞത്‌ തന്നെയായിരുന്നു. മാത്രമല്ല. അതിലൂടെ നിങ്ങളുടെ മാനസീക അസ്വാസ്ഥ്യങ്ങള്‍ക്ക്‌ ശമനം ലഭിക്കും. ദോഷങ്ങള്‍ മായ്‌ക്കപ്പെടും. സ്വലാത്തിന്റെ മഹത്വം വിവരിക്കുന്ന ഈ സംഭവം വിരല്‍ ചൂണ്ടുന്നത്‌ മഹിത സ്വലാത്തിന്റെ പ്രാധാന്യത്തിലേക്കാണ്‌. നിസ്‌കാരത്തിന്റെയും നോമ്പിന്റെയും സമയം കൃത്യമായി പറഞ്ഞപ്പോഴും സ്വലാത്തിനായി കൂടുതല്‍ സമയം ചെലവഴിക്കാനായിരുന്നു പ്രവാചക ഉപദേശം.
                       വിശുദ്ധ റബീഇനന്റെ പൊന്നമ്പിളി ദൃശ്യമാകുന്ന ഈ വേളയിലെങ്കിലും പ്രവാചകന്റെ മേല്‍ സ്വലാത്തും അനുഭാവനങ്ങളുമായി മാനവ മനതകങ്ങള്‍ പറക്കട്ടെ പുണ്യമദീനയിലേയ്‌ക്ക്‌ .....

സ്വല്ലല്ലാഹു അലാ മുഹമ്മദ്‌... സ്വല്ലല്ലാഹു അലൈഹി വ സല്ലം...

Friday, 20 December 2013

പൂരസമാനമായ വിവാഹവേളകള്‍

പൂരസമാനമായ വിവാഹവേളകള്‍ 2

               
                                  പണ്ടൊക്കെ പുതിയാപ്പിള ഇറങ്ങുമ്പോള്‍ ത്വലഅല്‍ ബദ്‌റുവും, ബുര്‍ദ്ദയും മറ്റ്‌ നബി പ്രകീര്‍ത്തനങ്ങളും മുഖരിതമായിരുന്ന വിവാഹ വേളകളില്‍ ഇന്ന്‌ വെസ്റ്റേണ്‍ മ്യൂസിക്കുകളും പുതിയ സിനിമാ ഗാനങ്ങളും ഇടം പിടിച്ചിരിക്കുകയാണ്‌. അകമ്പടിയായി വെടിക്കെട്ടും. എന്നാല്‍ വിരലിലെണ്ണാവുന്ന സ്ഥലങ്ങളില്‍ ബുര്‍ദ്ദ മജ്‌ലിസുകളും, പുക്കാരോ യാ റസൂലുല്ലായും, അന്നബി സ്വല്ലൂ അലൈഹിയും ആസ്വാദന വിപ്ലവും തീര്‍ക്കുന്നുണ്ടെന്ന്‌ കണ്ടെത്തുമ്പോള്‍ മുസ്‌ലിം ഉമ്മത്തിന്‌ അല്‌പമെങ്കിലും അഭിമാനിക്കാം. ഇതോടൊപ്പം സമൂഹത്തിലെ കാര്യക്കാര്‍ ഈ ആസ്വാദന വിപ്ലവത്തിന്‌ അനൂകല പാതയൊരുക്കുക കൂടി ചെയ്യട്ടെ!
                           നമ്മുടെ വിവാഹവേളകള്‍ ഇന്ന്‌ അന്യമതാചാരങ്ങള്‍ അന്ധമായി അനുകരിച്ചിരിക്കുകയാണ്‌. നേരത്തേ പറഞ്ഞതു പോലെ അഞ്ച്‌ ഘടകങ്ങള്‍ ഉണ്ടായാല്‍ നിക്കാഹ്‌ ശരിയാവും. ഇതിന്‌ പുറമേ എവിടെ നിന്നോ വലിഞ്ഞ്‌ കയറി വന്ന താലികെട്ടിയാലേ നിക്കാഹ്‌ ശരിയാകൂ എന്ന പ്രവണത പാതകമാണ്‌. നികാഹിനേക്കാള്‍ താലികെട്ടിനാണ്‌ ഇന്ന്‌ പ്രാധാന്യം. ഇങ്ങനെ പോയാല്‍ അധികം വൈകാതെ തന്നെ കൊട്ടും കുരവയും അകമ്പടി സേവിക്കുന്ന മോഡേണ്‍ നികാഹ്‌ നാം ദര്‍ശിക്കേണ്ടി വരും. എന്നാല്‍ വധുവിന്‌ വരന്‍ കൊടുക്കേണ്ട വിവാഹമൂല്യം (മഹ്‌ര്‍) ഇരുവര്‍ക്കും വിവാഹബന്ധം ഹറാമുള്ളവരുടെ സന്നിധിയില്‍ വെച്ച്‌ കൈയ്യില്‍ കൊടുക്കുകയോ കഴുത്തില്‍ കെട്ടിക്കൊടുക്കുകയോ ആവാം. 
                             സ്‌ത്രീ പുരുഷ സമ്മിശ്ര സങ്കലനം ഇന്ന്‌ സര്‍വ്വ സാധാരണയായി. പണ്ടൊക്കെ വിവാഹ പന്തലുകള്‍ സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ തിരിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ ആ മറകള്‍ വലിച്ചുകീറപ്പെട്ടു. മറയെ അനുകൂലിച്ച പള്ളിയിലെ മുസ്‌ലിയാര്‍ പഴമക്കാരനും അറിവില്ലാത്തവനുമായി. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ജീവിക്കേണ്ടവനായി മുദ്ര കുത്തപ്പെട്ടു.
                          വിവാഹവേളകള്‍ നമ്മുടെ വീടുകളോട്‌ സലാം പറഞ്ഞ്‌ നഗരമദ്ധ്യത്തിലെ ഹോട്ടലുകളിലും ആഡിറ്റോറിയങ്ങളിലും കുടിയേറിപ്പാര്‍ത്തു. അവിടെയാണെങ്കില്‍ എല്ലാം തുറന്ന അവസ്ഥയും. ഇതിനെ അകമ്പടി സേവിക്കാന്‍ ഇസ്‌ലാമിക ആതിഥ്യമര്യാദകളെ മുഴുവന്‍ നശിപ്പിക്കുന്ന പാശ്ചാത്യനില്‍ നിന്ന്‌ കടമെടുത്ത `ബുഫെ' രീതിയും. ആവശ്യക്കാര്‍ ആവശ്യമുള്ളത്‌ പാത്രത്തില്‍ നിന്ന്‌ വിളമ്പി തിന്നുന്ന നാണം കെട്ട ഏര്‍പ്പാട്‌. വിളിച്ചു വരുത്തി അപമാനിക്കുന്നതിന്‌ തുല്യം. മനസ്സു കൊണ്ട്‌ പാശ്ചാത്യനേയും പുറമേ ഇസ്‌ലാമിനേയും പുണര്‍ന്നവര്‍.
                          നമ്മുടെ ആഘോഷ വേളകള്‍ ഇസ്‌ലാമികമാക്കണം. പ്രത്യേകിച്ച്‌ വിവാഹം. ആവശ്യമില്ലാത്ത മാമൂലുകള്‍ സമൂഹം ഒന്നടങ്കം ഒഴിവാക്കണം. ഭ്രാന്തമായ മാമൂലുകള്‍ വലിച്ചെറിഞ്ഞ്‌ നമ്മുടെ വിവാഹങ്ങള്‍ക്ക്‌ ഇസ്‌ലാമിക മാനം കണ്ടെത്തണം. നമുക്കൊരു ഇസ്‌ലാമിക വിവാഹത്തിന്റെ മാതൃക ദര്‍ശിക്കാം. ``മദീനയിലെ വലിയ സമ്പന്നനും മുതലാളിയുമായ അബ്‌ദുറഹ്‌മാനു ബ്‌നു ഔഫ്‌. അദ്ദേഹത്തിന്റെ കച്ചവടച്ചരക്കുകള്‍ മുന്നൂറ്‌ ഒട്ടകങ്ങള്‍ക്ക്‌ ചുമക്കാനുണ്ടാകും. അത്രക്കും വലിയ സമ്പന്നനാണ്‌. ഒരു ദിവസം സുബ്‌ഹി നിസ്‌കാരം കഴിഞ്ഞ്‌ നബി (സ) തങ്ങള്‍ നോക്കുമ്പോള്‍ അബ്‌ദുറഹ്‌മാനു ബ്‌നു ഔഫിന്റെ കുപ്പായത്തില്‍ അത്തറ്‌ പൂശിയതിന്റെ മഞ്ഞക്കറ കാണപ്പെട്ടു. പ്രവാചകര്‍ അദ്ദേഹത്തോട്‌ ചോദിച്ചു: എന്താണ്‌ വിശേഷിച്ച്‌. അദ്ദേഹം പറഞ്ഞു: വിശേഷിച്ച്‌ ഒന്നുമില്ല. ഞാന്‍ ഇന്നലെയൊരു വിവാഹം കഴിച്ചു. ഉടന്‍ തന്നെ നബി (സ) തങ്ങള്‍ പറഞ്ഞു: ഒരാടിനെയെങ്കിലും അറുത്ത്‌ വലീമത്ത്‌ (വിവാഹസദ്യ) നല്‍കണം. അത്‌ സുന്നത്താണ്‌. മറ്റൊന്നും നബി (സ) തങ്ങള്‍ പറഞ്ഞില്ല. സ്വഹാബത്തിനെ മുഴുവന്‍ സദ്യക്ക്‌ ക്ഷണിക്കാത്തതില്‍ പരിഭവച്ചുമില്ല. ജനസാഗരം സൃഷ്‌ടിച്ച്‌ വിഭവ സമൃദ്ധ സദ്യയില്ലാത്തതില്‍ വികാരം കൊണ്ടില്ല. മറിച്ച്‌ വിവാഹത്തിലെ സുന്നത്ത്‌ ഇന്നതാണെന്ന്‌ പഠിപ്പിക്കുകയായിരുന്നു''.
                             സമൂഹം പങ്കാളികളാകേണ്ടത്‌ വിവാഹ സദ്യയിലാണ്‌. അത്‌ നികാഹിന്‌ ശേഷം എപ്പോള്‍ വേണമെങ്കിലും ആകാം. എന്നാല്‍ വിവാഹ സദ്യയുടെ സുന്നത്ത്‌ പൂര്‍ണ്ണമായി ലഭിക്കണമെങ്കില്‍ അത്‌ നിക്കാഹിനും വീട്‌ കൂടലിനും ശേഷമാകണമെന്നാണ്‌ പണ്‌ഡിത ദര്‍ശനം.
മുസ്‌ലിം ചെറുപ്പക്കാര്‍ ഇത്തരം ആഭാസങ്ങള്‍ക്ക്‌ തങ്ങളുടെ പ്രതിഷേധം പ്രകടമാക്കണം. സമൂഹം നടപ്പിലാക്കുന്ന സര്‍വ്വ വ്യാജ മാമൂലുകളും വലിച്ചെറിഞ്ഞ്‌ അവര്‍ ഒന്നടങ്കം ഇത്തരം തിന്മകള്‍ക്കെതിരെ ഉരുക്കുകോട്ട തീര്‍ക്കട്ടെ! അന്ന്‌ നമ്മുടെ സമൂഹം രക്ഷ പ്രാപിക്കും.... തീര്‍ച്ച.

ആദ്യഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക 

പൂരസമാനമായ നമ്മുടെ വിവാഹവേളകള്‍

പൂരസമാനമായ നമ്മുടെ വിവാഹവേളകള്‍
                ഇസ്‌ലാം വിശാലവും ദൈവികവുമായ മതമാണ്‌. അത്‌ സ്‌പര്‍ശിക്കാത്ത ഒരു ജീവിത മണ്‌ഡലവും ഒരു മുസ്‌ലിമിന്റെ ജീവിതത്തിലില്ല. അത്രക്ക്‌ പരന്നതാണതിന്റെ തത്വസംഹിത. വിസര്‍ജ്ജ്യസ്ഥലത്ത്‌ പ്രവേശിക്കുമ്പോള്‍ പോലും മര്യാദകളും പ്രാര്‍ത്ഥനകളും പഠിപ്പിച്ചിതാണതിന്റെ രജതരേഖ.. ഈ ഇസ്‌ലാം വിവാഹത്തിന്‌, നികാഹിന്‌ നല്‍കിയ സ്ഥാനം മഹത്തരമാണ്‌. അത്‌ വെറും കുട്ടിക്കളിയല്ല. പ്രായപൂര്‍ത്തിയായ മക്കളെ ഉത്തമരോടൊപ്പം വിവാഹം കഴിച്ചയക്കേണ്ടത്‌ മാതാപിതാക്കളുടെ കര്‍ത്തവ്യമാണ്‌. ഈ കര്‍ത്തവ്യ നിര്‍വ്വഹണം ദീനിന്റെ ചട്ടക്കൂടില്‍ നിന്ന്‌ വ്യതിചലിച്ചാല്‍ അതിന്റെ ഉത്തരവാദികള്‍ മാതാപിതാക്കളാകുന്നതാണ്‌. ``ഒരുവന്‍ വിവാഹം എന്ന സുന്നത്തായ കര്‍മ്മം നിര്‍വ്വഹിച്ചാല്‍ അവന്റെ ദീനിന്റെ മൂന്നില്‍ രണ്ട്‌ ഭാഗം അവന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു'' എന്നാണ്‌ നബി (സ) തങ്ങള്‍ പഠിപ്പിച്ചിരിക്കുന്നത്‌ .
                   ഇസ്‌ലാമിക വിവാഹം വളരെ ലളിതവും ചുരുങ്ങിയതുമാണ്‌. വധുവിന്റെ പിതാവ്‌ രണ്ട്‌ സാക്ഷികളുടെ മുന്നില്‍ വെച്ച്‌ ഞാന്‍ എന്റെ മകളെ നിനക്ക്‌ വിവാഹം ചെയ്‌തു തന്നു എന്നും വരന്‍ ഞാന്‍ സ്വീകരിച്ചു എന്നും പറയുന്നതോടെ വിവാഹം സംഭവിക്കും. ചുരുക്കത്തില്‍ അഞ്ച്‌ കാര്യങ്ങളാണ്‌ ഇസ്‌ലാം പവിത്രമായ വിവാഹത്തിന്‌ നിര്‍ദ്ദേശിക്കുന്നത്‌. വധു. വരന്‍, വലിയ്യ്‌,രണ്ട്‌ സാക്ഷികള്‍, സീഗഃ (നിക്കാഹിന്റെ പദം സവ്വജത്തുക്ക, അന്‍കഹത്തുക്ക). ഇവ ഉണ്ടായാല്‍ നികാഹ്‌ ശരിയാവും. ഇസ്‌ലാം പറഞ്ഞ മറ്റൊരു ചെലവ്‌ വരന്‍ വധുവിന്‌ നല്‍കേണ്ട മഹ്‌ര്‍ മാത്രമാണ്‌. ഇതിനാണെങ്കില്‍ അധിക ചെലവുമില്ല. വിലമതിക്കാന്‍ പറ്റുന്ന ഏത്‌ വസ്‌തുവും മഹ്‌റില്‍ (വിവാഹമൂല്യം) പരിഗണിക്കും. ഇരുമ്പി നാല്‍ നിര്‍മ്മിച്ച മോതിരം നല്‌കിയാല്‍ പോലും മഹ്‌റായി സ്വീകരിക്കപ്പെടുമെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു.
എന്നാല്‍ യാതൊരു ചെലവുമില്ലാത്ത ഇസ്‌ലാമിക വിവാഹ വേളകള്‍ ഇന്ന്‌ ദുരന്തം പാര്‍ക്കുന്ന കൊട്ടാരങ്ങളായി മാറിയിരിക്കുന്നു. പൂരപ്പറമ്പുകള്‍ക്‌ സമാനമോ അതിനും അപ്പുറത്തോ ആണ്‌ പലപ്പോഴും നമ്മുടെ വിവാഹ വേളകള്‍. ഒറ്റ രാത്രി കൊണ്ട്‌ പതിനായിരങ്ങള്‍ ധൂര്‍ത്തായി പൂരപ്പറമ്പുകളില്‍ കത്തിത്തീരുമ്പോള്‍, അനാവശ്യ ധൂര്‍ത്തായി ലക്ഷങ്ങളാണ്‌ കുടുംബനാഥന്റെ പോക്കറ്റില്‍ നിന്നും കാലിയാവുന്നത്‌.
                     വിവാഹാലോചനകള്‍ തുടങ്ങുമ്പോള്‍ തന്നെ മാടു കച്ചവടമാണ്‌ അരങ്ങേറുക. പെണ്ണിന്റെ ദീനും, സൗന്ദര്യവും, കുടുംബവും എല്ലാം മെച്ചവും തൃപ്‌തവുമാണ്‌. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ നല്ല സ്വഭാവവും അച്ചടക്കവുമുള്ള കുട്ടി. പക്ഷെ പത്ത്‌ ലക്ഷവും നൂറു പവനും കിട്ടണം എങ്കിലേ കല്യാണം നടക്കൂ. ഇങ്ങനെ മാടുകച്ചവടമായി തീരുന്നു വിവാഹാലോചനകള്‍. സ്‌ത്രീധനം വാരിക്കോരി ചോദിക്കുന്നതിനുമുണ്ട്‌ കാരണങ്ങള്‍. വിവാഹ മാമൂലുകള്‍ ഇന്ന്‌ അഭിമാനപ്രശ്‌നമാകുന്നു. വിവാഹം അടിച്ചു പൊളിയല്ലെങ്കില്‍ സമൂഹം കളിയാക്കും. പണ്ടത്തേത്‌ പോലല്ല ഇന്ന്‌. കല്ല്യാണ രാത്രിയില്‍ നടത്തേണ്ട ഗാനമേളയ്‌ക്കും മറ്റും ഭീമമായ റൈറ്റാണ്‌. മൂവിക്കാരനും നല്ല പൈസ കൊടുക്കേണ്ടി വരും. മൈലാഞ്ചിക്കല്ല്യാണം എന്ന ആഭാസത്തിന്‌ ബ്രേക്ക്‌ ഡാന്‍സും ഗാനമേളയും വേറെ വേണം. ഹോട്ടലില്‍ വേണം കല്ല്യാണം നടത്താന്‍. അതും ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍. നാട്ടില്‍ കിട്ടുന്ന എല്ലാ തരം ബിരിയാണിയും വേണം. പുറമെ പഴങ്ങള്‍, എല്ലാതരം ഐസ്‌ക്രീമും. കല്ല്യാണക്കുറി ഒന്നിന്‌ നൂറു രൂപയെങ്കിലും വിലവരും. തുറക്കുമ്പോള്‍ വധുവിന്റെയും വരന്റെയും പേര്‌ പറയണം. വസ്‌ത്രമെടുക്കാന്‍ വണ്ടി വിളിച്ച്‌ ബ്യൂട്ടീഷനേയും കൂട്ടി പട്ടണത്തിലെ വലിയ വെഡ്ഡിംഗ്‌ സെന്ററില്‍ തന്നെ പോകണം. ഇതിനെല്ലാം പണം വേണ്ടേ. അപ്പോള്‍ വാരിക്കോരി പിഴിഞ്ഞെടുത്താലേ ഈ രൂപത്തില്‍ കല്ല്യാണം നടക്കുകയുള്ളൂ. സ്വന്തം കാശ്‌ കൊണ്ടാണെന്ന്‌ ഹുങ്ക്‌ നടിക്കുന്നവരേ ചിന്തിക്കുക. നിങ്ങളുടെ വിവാഹ മാമാങ്കങ്ങള്‍ക്ക്‌ നിങ്ങള്‍ ചെലവാക്കുന്ന പണത്തിന്റെ ഒരംശമെങ്കിലുമുണ്ടെങ്കില്‍ നിങ്ങളുടെ ചുറ്റുഭാഗങ്ങളില്‍ സ്‌ത്രീധനത്തിന്റെ പേരില്‍ പുര നിറഞ്ഞു നില്‍ക്കുന്ന എത്ര പെണ്‍കുട്ടികളുണ്ടാവും. അവര്‍ക്കും ഒരു ജീവിതം നിങ്ങള്‍ക്ക്‌ ഇവിടെ നല്‍കാന്‍ കഴിഞ്ഞാല്‍ അവരുടെ ദുആ കൊണ്ട്‌ നാളെ ഒരു നല്ല ജീവിതം നിങ്ങള്‍ക്കും നാഥന്‍ നല്‍കും തീര്‍ച്ചയാണ്‌. പാവപ്പെട്ട പെണ്‍കുട്ടികളുടെ ഉപ്പമാര്‍ ചോരനീരാക്കിയ അവരുടെ ചോര പുരണ്ട പണം കൊണ്ട്‌ തന്നെ വേണോ ഇത്തരം ആഭാസങ്ങള്‍.
കല്യാണത്തിന്റെ വ്യാജലേബലില്‍ ധാരാളം പേക്കൂത്തുകളും മാമൂലുകളും ഇന്ന്‌ ആചാരമായി മാറിയിരിക്കുകയാണ്‌. അതിന്‌ മുടന്തന്‍ ന്യായങ്ങളും. വിവാഹ വേളകളുടെ തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞ്‌ നില്‍ക്കുന്ന വ്യാജ ആചാരങ്ങള്‍ നിര്‍ദ്ധന കുടുംബങ്ങളുടെ നട്ടെല്ലാണ്‌ ഒടിക്കുന്നത്‌. ഇത്തരം കുടുംബങ്ങളില്‍ നിന്നാണ്‌ അന്യപുരുഷനോടൊപ്പം ഒളിച്ചോടുന്ന മുസ്‌ലിം യുവതികളില്‍ 90 ശതമാനവും രൂപപ്പെടുന്നത്‌. ഈ മാമൂലുകള്‍ക്ക്‌ മുടക്കം വന്നതിന്റെ പേരില്‍ മാനസികമായി പീഡിക്കപ്പെട്ട യുവതികള്‍ നിരവധിയാണ്‌. ശാരീരികമായി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്ന എത്രയോ സംഭവങ്ങളാണ്‌ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന വടക്കന്‍ ജില്ലകളില്‍ നിന്ന്‌ പോലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. സമൂഹം സംസ്‌കരിക്കേണ്ടവര്‍ കൂടി കണ്ണടച്ച്‌ ഇത്തരം ആഭാസങ്ങള്‍ക്ക്‌ മൗനസമ്മതം മൂളുമ്പോള്‍, തോണിക്കാരന്‍ തന്നെ ഘാതകനാകുമ്പോള്‍ നമ്മുടെ സമൂഹം അവരറിയാതെ കാറ്റ്‌ വിതച്ച്‌ കൊടുങ്കാറ്റ്‌ കൊയ്യുകയാണ്‌.


Tuesday, 10 December 2013

വിശ്വമാനവിക ഐക്യം

വിശ്വമാനവിക ഐക്യം


            മത സൗഹാര്‍ദ്ദത്തെയും വിശ്വമാനവിക ഐക്യത്തെയും ജീവനേക്കാള്‍ സ്‌നേഹിക്കുന്ന സരണിയാണ്‌ കേരള മുസ്‌ലിംകള്‍ക്കുള്ളത്‌. ലോകത്ത്‌ തന്നെ ഇസ്‌ലാം വളര്‍ത്താനും പുലര്‍ത്താനും ആഗ്രഹിച്ചതും അത്തരം ഒരു കാഴ്‌ചപ്പാടാണ്‌. അക്രമത്തിന്റെ തീച്ചൂളകള്‍ തീര്‍ത്ത്‌ വിശ്വാസിയെ കണ്ടാല്‍ വകവരുത്താന്‍ കരുതിയിരുന്ന ജൂതന്റെ ശവശരീരത്തോട്‌ ആദരവ്‌ കാണിച്ച പ്രവാചക ജീവിതം അതിന്‌ മാതൃകയുമാണ്‌.
                   കേരളത്തെ സംബന്ധിച്ച്‌ മത സൗഹാര്‍ദ്ദത്തിന്‌ കോട്ടം വരുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ആ ഊഷര ഭൂമികളില്‍ ഓടിയെത്തി അതില്ലാതാകാന്‍ ഇവിടുത്തെ മുസ്‌ലിം നേതൃത്വം സദാ ശ്രമിച്ചിട്ടുണ്ട്‌. മുസ്‌ലിം നേതൃത്വത്തിന്റെ സക്രിയ ഇടപെടല്‍ ഒരു പ്രശ്‌നവും കത്തിപ്പടരുവാന്‍ ഇടവരുത്തിയിട്ടില്ല. 
                    വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദാജിയും, മമ്പുറം തങ്ങളും ഉമര്‍ ഖാളിയും ബാഫഖി തങ്ങളും മാനവിക ഐക്യത്തിന്റെ മഹിത സന്ദേശങ്ങള്‍ കൈമാറി കാലം ചെയ്‌ത സാത്വികരാണ്‌. ഇവരുടെ കാല്‍പാടുകളിലൂടെയാണ്‌ ക്ഷമാശീലരായ കേരളീയ മുസ്‌ലിംകള്‍ ഇത്രയും കാലം ജീവിച്ചത്‌. 1992 ഡിസംബറിന്റെ ശൈത്യത്തില്‍ ബാബരി മസ്‌ജിദിന്റെ മിനാരങ്ങള്‍ ഒരു വിഭാഗം തച്ചുടച്ചപ്പോഴും കുതിച്ചെത്തിയ സംഘശക്തികളെ ഇസ്‌ലാമിക സരണിയുടെ മഹത്വം പറഞ്ഞ്‌ ശാന്തരാക്കിയ പാഠവും പാടവവുമാണ്‌ നമുക്കുള്ളത്‌. 
                       അടുത്ത കാലത്ത്‌ ഈ സല്‍സരണിക്ക്‌ അപവാദമായി ചിലര്‍ രംഗപ്രവേശം ചെയ്യുകയുണ്ടായി. ഇവരുടെ അബദ്ധ ജഡിലമായ ഇടപെടലുകള്‍ സമൂഹത്തിന്‌ ചീത്തപ്പേരുണ്ടാക്കി. മറ്റ്‌ സമുദായങ്ങള്‍ നമ്മെ വര്‍ഗ്ഗീയവാദികളും തീവ്രവാദികളുമായി മുദ്രകുത്തി. താടിയും തലപ്പാവും ധരിച്ച വിശ്വാസിയോട്‌ ഇതോടെ പുച്ഛമായി മാറി. ഒരു നാടിന്റെ തന്നെ ന്യായാധിപന്മാരായിരുന്ന പൂര്‍വ്വ സൂരികള്‍ ജാതി മത ഭേതമന്യേ ആദരണീയരായത്‌ പ്രകടനങ്ങളും യുവാക്കളെ സംഘടിപ്പിച്ച്‌ സമര സന്നാഹങ്ങളും കാഴ്‌ച വെച്ചതു കൊണ്ടായിരുന്നില്ല. മറിച്ച്‌ ആത്മീയ വ്യവഹാരങ്ങളുടെ പ്രയോഗവത്‌കരണമായിരുന്നു അവരുടെ ആയുധം. 
ഈ പൂര്‍വ്വ സൂരികളുടെ പ്രവര്‍ത്തനങ്ങളില്‍ ശങ്ക പ്രകടിപ്പിക്കാതെ സമുഹത്തില്‍ അവര്‍ ചെയ്‌ത നിഷ്‌കാമ കര്‍മ്മങ്ങളെ അയുക്തികതയുടെ നാമം ചാര്‍ത്തി പുറന്തള്ളപ്പെടാതെ അവരെ നാം മുറുകെ പിടിക്കുക. അവര്‍ കാട്ടിയ സത്സരണിയില്‍ അണിനിരക്കുക. എന്നാല്‍ ഒരു സംഘശക്തിയുടെയും ആവശ്യം നമുക്കില്ല. നമുക്കു പുറമെ നാടും നഗരവും തനിയെ വരും. നമ്മെ ഉന്നതങ്ങളില്‍ കുടിയിരുത്താന്‍...

Monday, 9 December 2013

അഭിനയം


അഭിനയം
                അഭിനയം എന്നു കേള്‍ക്കുമ്പോള്‍ സിനിമകളും നാടകങ്ങളുമൊക്കെയായിരിക്കും ആധുനികന്‌ പൊടുന്നനെ ഓര്‍മ്മ വരിക. അഭിനയങ്ങളില്‍ കാണുന്ന അയഥാര്‍ത്ഥ കാര്യങ്ങള്‍ അനുകരിച്ച്‌ സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നവരുള്ള ഈ യുഗത്തില്‍ പ്രത്യേകിച്ച്‌. ഭവനങ്ങള്‍ ടി.വി.കളിലൂടെയും മറ്റും തീയേറ്ററുകളായി മാറിയപ്പോള്‍ പറയേണ്ടതില്ല. സിനിമകളും സീരിയലുകളും യുവ സമൂഹത്തെ കുറച്ചൊന്നുമല്ല ദുഷിപ്പിക്കുന്നത്‌ എന്നത്‌ നിരവധി സമകാലിക സംഭവങ്ങള്‍ നമുക്ക്‌ പറഞ്ഞു തരുന്നു. എന്തൊക്കെയായാലും അധിക പേരും അഭിനയങ്ങള്‍ക്ക്‌ പിന്നാലെയാണ്‌. അതിലുള്ള അപകടങ്ങളില്‍ ചാടിയാലും ബോധവാന്മാരാകുന്നവര്‍ വിരളം. ബാഹ്യാഭിനയത്തിന്റെ ദൂഷ്യങ്ങളാണ്‌ ഇപ്പറഞ്ഞത്‌. അഭിനയങ്ങളിലെ ഒരിനം മാത്രമാണിത്‌. 
                   ഇഹലോകജീവിതമെന്ന അഭിനയമാണ്‌ ചിന്തിക്കാനുള്ളത്‌. ജീവിതമാകുന്ന അഭിനയം ഭൂരിഭാഗത്തിനും അജ്ഞാതമാണ്‌. കാരണം അതിന്റെ യഥാര്‍ത്ഥ വശം അറിഞ്ഞിരുന്നുവെങ്കില്‍ ഈ അഭിനയത്തില്‍ മറ്റൊരു അഭിനയത്തിന്‌ മനുഷ്യന്‍ മുതിരുമായിരുന്നില്ല. പക്ഷെ, ആധുനികന്റെ ജീവിതം അങ്ങനെയല്ലല്ലോ!. അവന്‍ അഭിനയത്തില്‍ വീണ്ടും അഭിനയിക്കുകയാണ്‌. സമ്പന്നന്‍ ദരിദ്രനായി അഭിനയിക്കുന്നു. ദരിദ്രന്‍ ധനികനായി ചമയുന്നു. വിവരമില്ലാത്തവന്‍ വലിയ വിവരസ്ഥനായി അഭിനയിക്കുന്നു. ഇങ്ങനെ ധാരാളം അഭിനയങ്ങള്‍ ദര്‍ശിക്കപ്പെടുന്നതാണ്‌ ആധുനിക ജീവിതം. ആവശ്യമില്ലാത്ത ഈ അഭിനയങ്ങളിലൂടെ ചില താല്‌പര്യങ്ങള്‍ നേടിയേക്കാമെങ്കിലും അത്‌ വെറും താല്‍ക്കാലികവും ശേഷം വരുന്നത്‌ മഹാദുരന്തവുമായിരിക്കും. പക്ഷേ, എന്തു ചെയ്യാം ചിന്തിക്കുന്നില്ല. അനുഭവങ്ങളില്‍ നിന്ന്‌ പഠിക്കുന്നില്ല. 
                മിക്ക പെരുമാറ്റങ്ങളിലും ഇന്ന്‌ അഭിനയം ധാരാളമായി കാണപ്പെടുന്നു. കാര്യലാഭങ്ങള്‍ക്കു വേണ്ടി സ്‌നേഹം പ്രകടിപ്പിച്ച്‌ കൂടുകയും കാര്യം കഴിയുമ്പോള്‍ കറിവേപ്പില കളയുമ്പോലെ തള്ളുകയും ചെയ്യുന്ന പ്രവണത ഗുരുതരമാണ്‌. അണപ്പല്ല്‌ കടിച്ചു പിടിച്ച്‌ പുഞ്ചിരി അഭിനയിക്കലും വിരളമല്ല. സ്‌നേഹം അഭിനയിച്ച്‌ വിവാഹവാഗ്‌ദാനം ചെയ്‌ത്‌ കാര്യം സാധിച്ച ശേഷം വഴിയിലുപേക്ഷിക്കപ്പെടുന്നതും ക്രൂരമായി കൊല ചെയ്യപ്പെടുന്നതും അഭിനയത്തിലൊളിഞ്ഞ ചതി മനസ്സിലാക്കാത്തതിന്റെ ഫലമാണ്‌. ഇതെല്ലാം ആധുനികതയുടെ വശീകരണങ്ങളില്‍ കുടുങ്ങിയതിനാലുള്ള അഭിനയങ്ങളും ദുരന്തങ്ങളുമാണ്‌. 
                        ഇനി ജീവിതാഭിനയത്തിന്റെ മറ്റൊരു വശം ചിന്തിക്കുക. ഈ ലോകത്തിനും അതിലുള്ള ഒരു വസ്‌തുവിനും സ്വയം ഉണ്മയോ നിലനില്‍പോ ഇല്ല. സ്രഷ്‌ടാവിന്റെ ഔദാര്യം മാത്രമാണ്‌ എല്ലാറ്റിനുമുള്ളത്‌. ജീവന്‍, അറിവ്‌, കഴിവ്‌, ഉദ്ദേശ്യം, കേള്‍വി, കാഴ്‌ച, സംസാരം എല്ലാം അല്ലാഹു മനുഷ്യന്‌ ഉപയോഗത്തിനായി നല്‍കിയെന്ന്‌ മാത്രം. ഒന്നിലും അവന്‍ ഉടമയല്ല. യഥാര്‍ത്ഥ ഉടമ സ്രഷ്‌ടാവാണ്‌. എന്നാല്‍ എല്ലാം തന്റേതായി ഗണിച്ചു കൊണ്ടാണ്‌ മനുഷ്യന്റെ ജീവിതം. അല്ലാഹു നല്‍കിയവ കൊണ്ടുള്ള കേവല അഭിനയമാണ്‌ തന്റേതെന്ന്‌ അവന്‍ തിരിച്ചറിയുന്നില്ല. അതിന്‌ കാരണം സ്വാര്‍ത്ഥതയും അഹംഭാവവുമാണ്‌. ഇവിടെ നിന്നാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം. 
ആരോഗ്യം, അറിവ്‌, സമ്പത്ത്‌ തുടങ്ങി തനിക്കും മറ്റുള്ളവര്‍ക്കുമുള്ള സര്‍വ്വതിന്റെയും ഉടമ അല്ലാഹുവാണെന്ന്‌ ബോധ്യപ്പെട്ടാല്‍ അഹംഭാവം, അസൂയ, പക തുടങ്ങിയ ദുഃസ്വഭാവങ്ങള്‍ ഉണ്ടാവുകയില്ല. അല്ലാഹു നല്‍കിയ കാര്യങ്ങള്‍ തന്റേതാക്കി അഭിനയിക്കുന്നവരുടെ അഭിനയത്തില്‍ ഹൃദയം തറച്ചാല്‍ യഥാര്‍ത്ഥ ഉടമയെയും അവന്റെ കഴിവുകളെയും ഗ്രഹിക്കുവാന്‍ സാധിക്കുന്നതല്ല. മാത്രമല്ല,
ജീവിതവും അതിലെ സകലമാന കാര്യങ്ങളും ഒരു നിലക്ക്‌ അവന്റെ അഭിനയമാണെന്ന്‌ മനസ്സിലാക്കിയില്ലെങ്കില്‍ ഭീകരമായ അപകടക്കുഴികളിലായിരിക്കും പതിക്കുക. മറിച്ച്‌ എല്ലാറ്റിനും പിന്നില്‍ അവനാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ജീവിച്ചാല്‍ ജീവിതവും അഭിനയവും വിജയം കാണും. 

Friday, 6 December 2013

ജ്ഞാനദളം, 3

വെള്ളിയാഴ്‌ച മാതാപിതാക്കളുടെ ഖബര്‍ സന്ദര്‍ശിക്കുന്നതിന്‌ വല്ല പ്രത്യേക പുണ്യവുമുണ്ടോ? 


                  ഉണ്ട്‌. അബൂഹുറൈറ (റ) വില്‍ നിന്നും നിവേദനം : നബി (സ) തങ്ങള്‍ പറഞ്ഞു: ``വല്ല ഒരുവനും തന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ വെള്ളിയാഴ്‌ച സന്ദര്‍ശിച്ചാല്‍ അല്ലാഹു അവന്റെ ദോഷങ്ങള്‍ പൊറുത്തു കൊടുക്കുന്നതും അവന്‍ മാതാപിതാക്കള്‍ക്ക്‌ ഗുണം ചെയ്‌തവനായി രേഖപ്പെടുത്തപ്പെടുന്നതുമാണ്‌''. (ഇത്‌ഹാഫ്‌, ദുര്‍റുല്‍ മന്‍സൂര്‍ 5/267). അമീറുല്‍ മുഅ്‌മിനീന്‍ അബൂബക്കര്‍ (റ) വില്‍ നിന്നും നിവേദനം : നബി (സ) തങ്ങള്‍ പറഞ്ഞു: ``എല്ലാ വെള്ളിയാഴ്‌ചയും തന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ സന്ദര്‍ശിക്കുകയും അവിടെ യാസീന്‍ ഓതുകയും ചെയ്‌താല്‍ അല്ലാഹു ആ യാസീനിന്റെ അക്ഷരങ്ങളുടെ എണ്ണം കണ്ട്‌ അവന്റെ ദോഷം പൊറുത്തു കൊടുക്കും'' (ഇത്‌ഹാഫ്‌, ജാമിഉ സ്സഗീര്‍ 2/528). 

പാരത്രിക ലോകത്തെ ശഹീദ,്‌ ദുന്‍യാവിലെ ശഹീദ്‌ ഇവ തമ്മിലുള്ള വ്യത്യാസം  

                                       ദീനിന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള സമരങ്ങളില്‍ മരിച്ചവന്‍ ദുന്‍യാവിലും ആഖിറത്തിലും ശഹീദാണ്‌. അവനെ കുളിപ്പിക്കലും രക്തക്കറകള്‍ നീക്കലും അവന്റെ മേല്‍ മയ്യിത്ത്‌ നിസ്‌കരിക്കലും ഹറാമാണ്‌. ഇസ്‌ലാമിക സമരങ്ങളുമായി ബന്ധപ്പെടാതെ മരിച്ച ചിലരെ നബി (സ) ശഹീദിന്റെ ഗണത്തില്‍ എണ്ണിയിട്ടുണ്ട്‌. ഇവര്‍ക്ക്‌ പാരത്രിക ശഹീദ്‌ എന്ന്‌ പറയപ്പെടും. അവരെ കുളിപ്പിക്കലും അവരുടെ മേല്‍ നിസ്‌കരിക്കലും നിര്‍ബന്ധമാണ്‌. ഇവര്‍ക്ക്‌ ദുന്‍യാവില്‍ കുളിപ്പിക്കല്‍, നിസ്‌കരിക്കപ്പെടല്‍ നിഷിദ്ധമാണ്‌ എന്ന വിധി ബാധകമല്ല. പാരത്രിക ലോകത്ത്‌ ശഹീദിന്റെ പ്രതിഫലം അവര്‍ക്ക്‌ ലഭിക്കുന്നതാണ്‌. സഈദ്‌ ബ്‌നു സൈദില്‍ നിന്ന്‌ നിവേദനം : നബി (സ) പറഞ്ഞു: ഒരുവന്‍ തന്റെ സമ്പത്ത്‌ സംരക്ഷിക്കുന്നതിന്‌ വേണ്ടി കൊല്ലപ്പെട്ടാല്‍ അവന്‍ ശഹീദാണ്‌. ഒരുവന്‍ സ്വയം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടാല്‍ അവനും ശഹീദാണ്‌. ഒരുവന്‍ തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടാല്‍ അവനും ശഹീദാണ്‌. (ബുഖാരി, മുസ്‌ലിം). അബൂഹുറൈറ (റ) വില്‍ നിന്നും നിവേദനം : നബി (സ) പറഞ്ഞു: ``ശുഹദാഅ്‌ അഞ്ചാണ്‌. പ്ലേഗില്‍ മരിച്ചവന്‍, വയര്‍ സംബന്ധമായ രോഗം കാരണം മരിച്ചവന്‍, മുങ്ങി മരിച്ചവന്‍, കെട്ടിടം വീണോ കെട്ടിടത്തില്‍ നിന്ന്‌ വീണോ മരിച്ചവന്‍, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള സമരത്തില്‍ മരിച്ചവന്‍ (ബുഖാരി). ഇവിടെ പറഞ്ഞ അഞ്ചില്‍ മാത്രം നിക്ഷിപ്‌തമല്ല ശുഹദാക്കള്‍. കാരണം മറ്റു റിപ്പോര്‍ട്ടില്‍ ഏഴെണ്ണം എന്നും വന്നിട്ടുണ്ട്‌. അതില്‍ കൂടുതലും പണ്‌ഡിതന്മാര്‍ വിവരിച്ചത്‌ കാണാം. ഗര്‍ഭം കാരണമായി മരിച്ചവരും തീയില്‍ കരിഞ്ഞു മരിച്ചവരും ദീനീ വിജ്ഞാനം തേടിക്കൊണ്ടിരിക്കവേ മരിച്ചവരും ആരോടെങ്കിലും പ്രേമം തോന്നുകയും അതുള്ളില്‍ ഒതുക്കി പ്രേമത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കാതെ മരിച്ചവരും അന്യനാടുകളില്‍ മരിച്ചവരും ശഹീദാണ്‌. ഇവര്‍ക്കെല്ലാം ആഖിറത്തില്‍ ശഹീദിന്റെ പ്രതിഫലം ലഭിക്കുന്നതാണ്‌. അബുദ്ദര്‍ദാഅ്‌ (റ) വില്‍ നിന്ന്‌ നിവേദനം : നബി (സ) തങ്ങള്‍ പറഞ്ഞു: ഒരു ശഹീദ്‌ തന്റെ കുടുംബത്തിലെ എഴുപത്‌ പേര്‍ക്ക്‌ അല്ലാഹുവിന്റെയടുക്കല്‍ ശുപാര്‍ശ ചെയ്യുന്നതാണ്‌. (അബൂദാവൂദ്‌, ദുര്‍റുല്‍ മന്‍സൂര്‍). ശഹീദിന്റെ ശ്രേഷ്‌ഠതകള്‍ ഇങ്ങനെ വിശദീകരിക്കുന്നു. ഖബര്‍ ശിക്ഷയില്‍ നിന്നും കാക്കപ്പെടും, ഭയാനകരമായ അന്ത്യനാളില്‍ നിര്‍ഭയനാക്കപ്പെടും, അവന്‌ തലയില്‍ ഗാംഭീര്യത്തിന്റെ ഒരു കിരീടം ചാര്‍ത്തപ്പെടും. അതിലെ ഒരു മുത്ത്‌ ദുന്‍യാവിലേക്കാളും അതിലുളള സകലതിനേക്കാളും ഉത്തമമാണ്‌.

ബുധനാഴ്‌ചക്ക്‌ വല്ല ശ്രേഷ്‌ഠതയുമുണ്ടോ

ബുധനാഴ്‌ചക്ക്‌ വല്ല ശ്രേഷ്‌ഠതയുമുണ്ടോ?
ചിലര്‍ പുതിയ ഗ്രന്ഥങ്ങള്‍ തുടങ്ങാനും മറ്റും അന്നേ ദിവസം തെരെഞ്ഞെടുക്കുന്നതായി കാണുന്നു. 

                 ഉണ്ട്‌. മഹാനായ ജാബിര്‍ ബ്‌നു അബ്‌ദുല്ല (റ) യില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന ഹദീസില്‍ നബി (സ) തങ്ങള്‍ പറഞ്ഞു: ബുധനാഴ്‌ച തുടങ്ങപ്പെടുന്ന കാര്യം പൂര്‍ത്തിയാകും. (കശ്‌ഫുല്‍ ഖഫാ).


കുഞ്ഞ്‌ ജനിച്ച ഉടനെ എന്തെല്ലാമാണ്‌ സുന്നത്തുള്ളത്‌?

കുഞ്ഞ്‌ ജനിച്ച ഉടനെ എന്തെല്ലാമാണ്‌ സുന്നത്തുള്ളത്‌? ബാങ്കും ഇഖാമത്തും കൊടുക്കുന്നതിന്‌ ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ?

                   ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബില്‍ പറയുന്നു : ആണായാലും പെണ്ണായാലും വലതു ചെവിയില്‍ ബാങ്കും ഇടത്‌ ചെവിയില്‍ ഇഖാമത്തും കൊടുക്കല്‍ സുന്നത്താണ്‌. മഹാനായ ഉമര്‍ ബ്‌നു അബ്‌ദുല്‍ അസീസ്‌ (റ) തനിക്ക്‌ കുഞ്ഞ്‌ ജനിച്ചപ്പോള്‍ അതിനെ ഒരു ശീലയില്‍ എടുത്ത്‌ വലതു ചെവിയില്‍ ബാങ്കും ഇടതില്‍ ഇഖാമത്തും കൊടുത്തു. (മുസന്നഫു അബ്‌ദുറസ്സാഖ്‌). ഇആനത്തിന്റെ രചയിതാവായ സയ്യിദുല്‍ ബകരി (റ) പറയുന്നു : കുട്ടിയുടെ വലതു ചെവിയില്‍ സൂറത്തുല്‍ ഇഖ്‌ലാസ്‌ ഓതല്‍ സുന്നത്താണ്‌. നബി (സ) തങ്ങള്‍ ഹുസൈന്‍ (റ) ന്റെ ചെവിയില്‍ സൂറത്തുല്‍ ഇഖ്‌ലാസ്‌ ഓതിയതായി ഹദീസില്‍ വന്നിട്ടുണ്ട്‌. അതു പോലെ കുട്ടിയുടെ വലതു ചെവിയില്‍ `' (സൂറത്തുല്‍ ഖദ്‌ര്‍) ഓതലും സുന്നത്തുണ്ട്‌. ആലു ഇംറാനിലെ 32-മത്തെ ആയത്ത്‌ ഓതലും സുന്നത്താണ്‌. അതു പോലെ തന്നെ `തഹ്‌നീക്‌' സുന്നത്താണ്‌ (ഇആനത്ത്‌ 2/338). തഹ്‌നീക്‌ എന്നാല്‍ ഈത്തപ്പഴമോ മറ്റോ ചവച്ചരച്ചതിനു ശേഷം കുട്ടിയുടെ വായില്‍ വെച്ചു കൊടുക്കുക. ഈത്തപ്പഴം അല്ലെങ്കില്‍ മധുരമുള്ള എന്തുമാവാം. എന്നാല്‍ തീയില്‍ വേവിക്കാത്തതാവണം. തേനാണ്‌ മറ്റുള്ളതിനേക്കാള്‍ നല്ലത്‌. ഇമാം നവവി (റ) പറയുന്നു: മധുരം കൊടുക്കുന്നവന്‍ സ്വാലിഹീങ്ങളില്‍ പെട്ടവനും ബറക്കത്ത്‌ പ്രതീക്ഷിക്കുന്നവരില്‍ ഉള്‍പ്പെട്ടവനുമാകലാണ്‌ സുന്നത്ത്‌. അത്‌ സ്‌ത്രീയോ പുരുഷനോ ആകാം. അവര്‍ കുട്ടിയുടെ അരികിലുള്ളവര്‍ തന്നെയാകണമെന്നില്ല. (ശറഹു മുസ്‌ലിം).

Related Posts Plugin for WordPress, Blogger...