നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Thursday 6 May 2021

റമളാന്‍ സ്രഷ്ടാവിന്‍റെ അനുഗ്രഹം

റമളാന്‍ സ്രഷ്ടാവിന്‍റെ അനുഗ്രഹം



  വിശുദ്ധ റമളാന്‍ പുണ്യങ്ങളുടെ പൂക്കാലം, സര്‍വ്വ മ്ലേച്ഛതകളില്‍ നിന്നും ശരീരത്തേയും മനസ്സിനെയും ശുദ്ധിയാക്കുന്ന സുവര്‍ണ്ണകാലം. ഭക്ഷണ നിയന്ത്രണത്തിലൂടെ ശരീരത്തേയും ആരാധനയുടെ അകക്കാമ്പിലൂടെ മനസ്സിനേയും സക്കാത്തിലൂടെ സമ്പത്തിനെയും എല്ലാം റമളാന്‍ വിശുദ്ധിയുള്ളതാക്കും. കൂടാതെ നോമ്പുകാരന് നിരവധി ഓഫറുകളാണ് അല്ലാഹു നല്‍കുന്നത്. പാപമോചനവും സ്വര്‍ഗ്ഗ സുഖാനുഭൂതികളും നോമ്പുകാരനായി കാത്തിരിക്കും. "നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്‍കുന്നവന്‍ ഞാനാണ്" എന്ന വിശുദ്ധവചനം ഈ ഓഫറുകള്‍ക്ക് ഗ്യാരണ്ടിയും നല്‍കുന്നു. പ്രവാചക പുംഗവര്‍ പറഞ്ഞു:  'റയ്യാന്‍' എന്ന പേരിലൊരു വാതില്‍ സ്വര്‍ഗ്ഗത്തിലുണ്ട്. വിശുദ്ധ റമളാനിന്‍റെ പകലുകളെ വ്രതാനുഷ്ഠാനത്തിലൂടെ ധന്യമാക്കിയവര്‍ക്ക് മാത്രമേ ഈ വാതായനത്തിലൂടെ പ്രവേശനമുള്ളൂ". 'നോമ്പുകാരനെവിടെ, നോമ്പുകാരനെവിടെ' യെന്ന് അതിലൂടെ ചോദിച്ചു കൊണ്ടിരിക്കും". അപ്പോള്‍ റമളാന്‍ മാസത്തെ പവിത്രമാക്കിയവര്‍ പ്രസ്തുത വാതായനത്തിലൂടെ സുഖാനുഭൂതികള്‍ നിറഞ്ഞ പറുദീസയില്‍ പ്രവേശിക്കും. മറ്റാര്‍ക്കും അതിലൂടെ പ്രവേശനം അനുവദനീയമല്ല!! അവര്‍ കടന്നു കഴിഞ്ഞാല്‍ മലര്‍ക്കെ തുറക്കപ്പെട്ട വാതായനം കൊട്ടിയടക്കുകയും ചെയ്യും. ഇങ്ങനെ യഥാര്‍ത്ഥമായ വ്രതത്തിന്‍റെ, ശുദ്ധമായ നോമ്പിന്‍റെ പ്രതിഫലം എവിടെയൊക്കെയാണ് എണ്ണി പറയപ്പെട്ടിട്ടുള്ളത്. അവര്‍ണ്ണനീയമാണത്. കാരണം നോമ്പുകാരന് പ്രതിഫലം നല്‍കുന്നവന്‍ അല്ലാഹുവാണ്.

    നാം പലപ്പോഴും നിസ്സാരമായി കാണുന്ന സകാത്ത് അതിന്‍റെ അവകാശികള്‍ക്ക് കൊടുത്തു വീട്ടാത്തിടത്തോളം കാലം നാം പരിപൂര്‍ണ്ണത കൈവരിക്കുകയില്ല. ഇസ്ലാം ഈ സകാത്ത് കൊണ്ട് അര്‍ത്ഥമാക്കുന്നത് സാമ്പത്തിക സമത്വമല്ല മറിച്ച് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ്. ഇതിലൂടെ സമ്പത്തിന്‍റെ മേഖലകള്‍ മുതലാളിമാരില്‍ മാത്രം കുന്നു കൂടുന്നതിന് പകരം സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും പാവപ്പെട്ടവനും ആവശ്യമായ സൗകര്യങ്ങള്‍ തരപ്പെടുത്തുക എന്നതാണ്. ഇസ്ലാമിക സമ്പദ്വ്യവസ്ഥയില്‍ സകാത്തിന് മഹനീയ സ്ഥാനമാണുള്ളത്. വളര്‍ച്ച, ശുദ്ധീകരണം, അഭിവൃദ്ധി എന്നൊക്കെയാണ് സകാത്ത് കൊണ്ടുള്ള ഭാഷാര്‍ത്ഥ വിവക്ഷ. 

    പൊതുവെ മൃഗങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, നാണയങ്ങള്‍, കച്ചവട സമ്പത്ത് ഇവയിലാണ് ഇസ്ലാമിക സകാത്തിന്‍റെ അര്‍ത്ഥതലം. എന്നാല്‍ ഫിത്വ്റ് സകാത്ത് ശവ്വാല്‍ മാസപ്പിറവി കാണുന്നതോടു കൂടി പെരുന്നാളിന്‍റെ രാപകലിലെ സ്വന്തം ചെലവും ആശ്രിതര്‍ക്കുള്ള ഭക്ഷണം, വസ്ത്രം, കടം എന്നിവ കഴിച്ച് സമ്പത്ത് മിച്ചമുള്ളവര്‍ക്ക് നിര്‍ബന്ധമായി തീരും. ശാഫിഈ മദ്ഹബ് പ്രകാരം ഫിത്വ്റ് സകാത്ത് നിര്‍ബന്ധമായ ആളുടെ സ്ഥിര താമസ സ്ഥലത്തെ മുഖ്യ ആഹാരത്തില്‍ നിന്ന് ഒരു സ്വാഅ് ആണ് സകാത്ത് കൊടുക്കേണ്ടത്. അതായത് ഏകദേശം 2.500 കിലോഗ്രാം. ഹനഫീ മദ്ഹബ് പ്രകാരം ഇതിന്‍റെ വില നല്‍കിയാലും മതിയാകും. എന്നാല്‍ ശാഫിഈ മദ്ഹബുകാരന്‍ വില നല്‍കിയാല്‍ സകാത്ത് സ്വീകാര്യമല്ല. അവന്‍ നമ്മുടെ നാടിന്‍റെ സ്ഥിതിയനുസരിച്ച് അരി തന്നെ നല്‍കണം. 

    വിശ്വാസികളുടെആഘോഷങ്ങളില്‍ പെട്ട ചെറിയ പെരുന്നാള്‍ ദിനത്തില്‍ വിശ്വാസിയായ ഒരാളും പട്ടിണി കിടക്കരുതെന്ന് നിര്‍ബന്ധമുള്ളതിനാലാണിത് ഇത്രയും ക്രിയാത്മകമായി ചിന്തിക്കുന്ന മറ്റൊരു വ്യവസ്ഥിതിയും ഇല്ലെന്നുള്ളതിന് ഇതിലും വലിയ മറ്റെന്ത് തെളിവാണ്. സമ്പന്നന്‍ വയറ് നിറച്ച് ആഹരിക്കുമ്പോള്‍ പട്ടിണിക്കാരനും അവന്‍റെ കുടുംബവും പെരുന്നാള്‍ ദിനത്തിലെങ്കിലും സന്തോഷകരമായി ഭക്ഷണം കഴിക്കട്ടെ എന്ന് ചിന്തിച്ച പ്രവാചകന്‍റെ കാര്യദര്‍ശനം എത്രയോ മഹത്തരം. 

    പ്രവാസികളാണെങ്കില്‍ സകാത്ത് പ്രവാസിയുള്ള സ്ഥലത്ത് തന്നെയാണ് നല്‍കേണ്ടത്. ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ട സമയം നേരത്തെ പറഞ്ഞത് പോലെ ശവ്വാല്‍പിറ കണ്ടത് മുതല്‍ പെരുന്നാള്‍ ദിനത്തിലെ സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ്. എന്നാല്‍ റമളാന്‍ ഒന്ന് മുതല്‍ ഫിത്വ്ര്‍ സകാത്ത് വിതരണം ചെയ്താല്‍ സ്വീകാര്യമാണെന്നാണ് പണ്ഡിതമതം. എന്നാല്‍ പെരുന്നാള്‍ സുദിനവും വിട്ട് അകാരണമായി ഫിത്വ്ര്‍ സകാത്ത് പിന്തിക്കുന്നത് ഹറാമാണെന്ന് ഫത്ഹുല്‍ മുഈന്‍ പോലെയുള്ള കര്‍മ്മശാസ്ത്ര ഗന്ഥങ്ങള്‍ പ്രതിപാദിക്കുന്നു. 

     ഓരോ റമളാനിന്‍റെയും ചന്ദ്രക്കീറ് ആകാശത്ത് പ്രത്യക്ഷമാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പ്രഖ്യാപിക്കപ്പെടുന്നത് പാവങ്ങളുടെ അവകാശമാണ്. വിശുദ്ധറമളാന്‍ യഥാര്‍ത്ഥത്തില്‍ ലോകത്തിനാകെ അനുഗ്രഹമാണ്. സ്രഷ്ടാവ് കനിഞ്ഞരുളിയ അനുഗ്രഹം.  

                                                സുബൈര്‍ ഇര്‍ഫാനി, തൊടുപുഴ

No comments:

Post a Comment

Related Posts Plugin for WordPress, Blogger...